ഇന്ന് ഏപ്രിൽ 30.
ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങൾക്കുമുമ്പിൽ അടിയറവ് പറഞ്ഞ് ഹിറ്റ്ലർ ചരിത്രത്തിൽ നിന്നും സ്വന്തം ജീവിതത്തിൽ നിന്നും സ്വയം പിന്മടങ്ങിയ ദിവസം. 1945 ഏപ്രിൽ 30നാണ് ഹിറ്റ്ലർ പ്രണയിനിയായ ഇവാ ബ്രൗണിനൊപ്പം ബർലിനിലെ ഭൂഗർഭ പടയറയിൽ ആത്മഹത്യ ചെയ്തത്. അതിന് രണ്ടു ദിവസം മുമ്പ് തന്നെ മുസോളിനിയെ ജനങ്ങൾ ഓടിച്ചുപിടിച്ച് തല്ലിക്കൊന്ന് വിളക്കുകാലിൽ കെട്ടി തൂക്കിയിരുന്നു.
ചെമ്പടയുടെയും സഖ്യകക്ഷികളുടെയും അപ്രതിരോധ്യമായ മുന്നേറ്റങ്ങൾക്കുമുമ്പിൽ സ്വയം പരാജയം സമ്മതിച്ച് മരണം വരിച്ച ഹിറ്റ്ലറുടെ അന്ത്യം അത്യന്തം വികാരപരമെന്ന പോലെ വിചിത്രവുമായിരുന്നു. ജീവിതം മുഴുവൻ ലൈംഗിക പങ്കാളിയായി തന്നൊടൊപ്പമുണ്ടായിരുന്ന ഇവായെ വിവാഹം കഴിക്കാൻ ഒരിക്കലും ഹിറ്റ്ലർ താല്പര്യപ്പെട്ടിരുന്നില്ല. വിവാഹം വ്യകതിപരമായ വളർച്ചക്ക് തടസമാവുമെന്നായിരുന്നു ഹിറ്റ്ലറുടെ വിശ്വാസം. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ജർമൻ നിയമമനുസരിച്ച് ഹിറ്റ്ലർ അവരെ വിവാഹം ചെയ്യുന്നത്.

ലോകം മുഴുവൻ കീഴടക്കി നാസി ജർമനിയുടെ ആധിപത്യത്തിൻ കീഴിൽ കൊണ്ടുവരികയെന്നതായിരുന്നു ഹിറ്റ്ലർ ജീവിത ദൗത്യമായി കണ്ടത്. നീഷെയുടെ അതിമാനുഷസിദ്ധാന്തങ്ങളിൽ നിന്ന് ആവേശം കൊണ്ട ഹിറ്റ്ലർ മനുഷ്യവംശത്തിന്റെ ഭാഗധേയം ആര്യവംശമഹിമയിലധിഷ്ഠിതമായ ലോകമാണ് നിർണയിക്കുക എന്നും അതിനായി താൻ സ്വയം നിയോഗിതനാണെന്നും കരുതി.
ജർമനിയിൽ അധികാരത്തിലെത്തിയ ഹിറ്റ്ലർ ആയിരം വർഷം നീണ്ടു നിൽക്കുന്ന നാസി ഭരണമാണ് വിഭാവനം ചെയ്തത്. യൂറോപ്പിനെയും അമേരിക്കയെയും കീഴടക്കി സോവിയറ്റ് യൂണിയനെ വളഞ്ഞുപിടിച്ച് ലോകത്തെ നാസി ഭരണത്തിൽ കൊണ്ടുവരിക എന്നതായിരുന്നു ഹിറ്റ്ലറുടെ പദ്ധതി. ഈയൊരു ലക്ഷ്യത്തോടെയാണ് 1939- ൽ നാസി സേന പോളണ്ടിലേക്ക് കടന്നതും യൂറോപ്പിൽ യുദ്ധം ആരംഭിച്ചതും. ഫാഷിസത്തിന്റെ ഭീകരതയും ഹിറ്റ്ലർ ജയിച്ചാലുണ്ടാകുന്ന അപകടങ്ങളും മനസിലാക്കി ജനാധിപത്യ ശക്തികളും രാഷ്ട്രങ്ങളും ഒന്നിച്ചതോടെ ഹിറ്റ്ലറുടെയും മുസോളിനിയുടെ സേനകൾക്ക് പിടിച്ചുനില്ക്കാനായില്ല.
സോവിയറ്റ് ചെമ്പടയുടെ ധീരോദാത്തമായ ചെറുത്തുനിൽപ്പും മുന്നേറ്റവും നാസി സേനകളെ ശിഥിലമാക്കി. ലോകമാകെ ഫാഷിസത്തിനെതിരെ സഖ്യശക്തികളുടെ വിജയത്തിനായി തെരുവിലിറങ്ങി. നാസികൾക്കും കൂട്ടാളികൾക്കുമെതിരായ ജനകീയ യുദ്ധമായി മാറിയതോടെ ഹിറ്റ്ലർക്കും മുസോളിനിക്കും പിടിച്ചു നില്ക്കാനായില്ല. സ്വയം പരാജയം സമ്മതിച്ചു ആത്മഹത്യ ചെയ്യുമ്പോഴും ഹിറ്റ്ലർ ജർമ്മൻ വംശജരുടെ ലോകാധിപത്യത്തിനായി യുദ്ധം തുടരണമെന്നാണ് ഉത്തരവിട്ടത്.

ഒസ്യത്തിൽ ഹിറ്റ്ലർ എഴുതിവെച്ചത് ഇത്തവണയും ജർമനിയുടെ പരാജയത്തിന് കാരണം ജൂതന്മാരാണെന്നാണ്. വംശീയ വിദ്വേഷത്തിന്റെ ഒരിക്കലും അടങ്ങാത്ത വികാരമാണ് ഹിറ്റ്ലർ തന്റെ ഒസ്യത്തായി ലോകത്തിന് കൈമാറിയത്.
ചരിത്രം തോല്പിച്ചുവെന്ന് കരുതിയ ഫാഷിസ്റ്റു ഭീകരായ മുസോളിനിയും ഹിറ്റ്ലറുമെല്ലാം അവരുടെ കുഴിമാടങ്ങളിൽ നിന്ന് എഴുന്നേറ്റുവരുന്ന നിയോ ഫാഷിസത്തിെൻ്റ ഭീഷണിയിലാണ് ലോകം. ഹിറ്റ്ലേറിയൻ വംശീയ വികാരം പുനരുല്പാദിച്ചു കൊണ്ടാണ് ഇറ്റലിയിൽ ജോർജിയ മെലനിയും ഹംഗറിയിൽ വിക്ടർ ഓർബനും അർജൻ്റിനിയയിൽ ഹാവ്യർ മിലേയും ഭീഷണി ഉയർത്തുന്നത്. ബ്രസീലിൽ ബൊൾ സാനോരയും വെനിസ്വലയിൽ ഗ്വായ് ദെയും ബൊളീവിയയിൽ ജിയാനെനും വംശീയ ഭീകരത പടർത്തുകയാണ്. ഇന്ത്യയിൽ നരേന്ദ്ര മോദിയും ഇസ്രായേലിൽ നെതന്യാഹുവും അമേരിക്കയിൽ ട്രംപും നിയോ ഫാഷിസ്റ്റ് ഭീകരത അഴിച്ചുവിടുകയാണ്.
വംശീയ വിദ്വേഷത്തിന്റെ വൈറസുകളെ പുനരുല്പാദിക്കുന്ന ജൂതവിരോധം ഒരിക്കൽ കൂടി ആളിക്കത്തിച്ചുകൊണ്ടാണ് ഹിറ്റ്ലർ മരണത്തെ പോലും വരിച്ചത്. യൂറോപ്പിലെ നവനാസി പ്രസ്ഥാനങ്ങൾ ഹിറ്റ്ലറുടെ ഒസ്യത്തിൽ നിന്നാണ് ആവേശം കൊള്ളുന്നത്.

പരാജയം സമ്മതിക്കാത്ത ആര്യവംശാഭിമാനവും അടങ്ങാത്ത ജൂത വിരോധവുമാണ് അവസാന നിമിഷങ്ങളിൽ പോലും ഹിറ്റ്ലർ അനുയായികളിലേക്ക് പകർന്നത്. ഫാഷിസത്തിന്റെ വംശീയ വൈറസുകൾ.
മനുഷ്യരാശിയെ വേട്ടയാടിയ മഹാമാരിയായിരുന്നു ഫാഷിസവും നാസിസവുമെന്ന് ചരിത്രം പഠിപ്പിക്കുന്നു. യൂറോപ്പിനെ ബാധിച്ച പ്ലേഗ് എന്നാണ് ഫാഷിസം വിശേഷിപ്പിക്കപ്പെട്ടത്. ഫാഷിസവും മഹാമാരികൾ പടർത്തുന്ന വൈറസുകളെ പോലെയാണ്. പ്രകൃതിയുടെ നൈസർഗ്ഗികതയെയും മനുഷ്യരുടെ നിലനിൽപ്പിന്റെ അടിസ്ഥാനങ്ങളെയും കാർന്നുതിന്നാണ് അത് വളരുന്നത്.
ലോകമാകെ നാശവും മരണവും വിതക്കുന്ന മുതലാളിത്തത്തിന്റെ ഹിംസാത്മക വളർച്ചയാണ് ഫാഷിസവും അതു പടർത്തുന്ന സാംസ്കാരിക വൈറസുകളും. പ്ലേഗും കോളറയും വസൂരിയുമടക്കമുള്ള ഒട്ടനവധി വൈറസ് ജന്യ മഹാമാരികളെ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്. സാർസ്, മെർസസ്,എബോള, തുടങ്ങി പലതരം രോഗാണുക്കളെ ശാസ്ത്ര മാർഗങ്ങളിലുടെ പ്രതിരോധിച്ചു നിർത്താനുമായിട്ടുണ്ട്.
എന്നാൽ ഫാഷിസത്തിന്റെ വംശീയ വൈറസുകളെ പ്രതിരോധിക്കാതെ മനുഷ്യസമൂഹത്തിന്റെ ജനാധിപത്യപരമായ ഭാവി സാധ്യമാവില്ല. കോർപ്പറേറ്റ് മൂലധനവും വംശീയ ശക്തികളും ചേർന്ന് പ്രജനനം ചെയ്തെടുക്കുന്ന വിദ്വേഷവൈറസുകൾ കൊറോണയെക്കാൾ ഭീഷണമാണെന്ന് തിരിച്ചറിയണം. മൂലധനത്തിന്റെ സ്വതന്ത്രവും നിരുപാധികവുമായ ചൂഷണത്തിനും കൊള്ളക്കുമെതിരെ വളർന്നുവരുന്ന തൊഴിലാളികളുടെയും മർദ്ദിത ജനസമൂഹങ്ങളുടെയും ജൈവികമായ പ്രതിരോധങ്ങളെയും അതിജീവന വ്യവസ്ഥകളെയും തകർക്കാനായി മുതലാളിത്ത പ്രത്യയശാസ്ത്ര കേന്ദ്രങ്ങൾ അതിന്റെ നിലനില്പിനായി നിർമ്മിച്ചെടുത്തതാണ് ഫാഷിസ്റ്റ് ഗണത്തിൽ പെട്ട എല്ലാ തരം വൈറസുകളുമെന്ന് പറയാം. മുസോളിനിയുടെയും ഹിറ്റ്ലറുടെയും ഫ്രാങ്കോവിന്റെയും രാഷ്ട്രീയ സിദ്ധാന്തങ്ങളും വംശീയ, അതിദേശീയതാ സിദ്ധാന്തങ്ങളും ഇന്ന് ട്രംപിന്റെ ആംഗ്ലോ സാങ്ങ്സൺ വംശീയതയിലധിഷ്ഠിതമായ സാമ്രാജ്യത്വ വാദമായും, എർദോഗെൻ്റ ഓട്ടോമൻ സാമ്രാജ്യപുനരായനത്തിന്റെ അതിദേശീയതാ വാദമായും മോദിയുടെ ഹിന്ദുരാഷ്ട്രം ലക്ഷ്യം വെക്കുന്ന ഫാഷിസ്റ്റ് അധികാരപ്രയോഗമായും പല രൂപങ്ങളിലും പല ഭാവങ്ങളിലും മനുഷ്യരാശിയെ വേട്ടയാടുകയാണ്.

ഫാഷിസ്റ്റ് രാഷ്ട്രീയവും കോവിഡിനെ പോലെയുള്ള രോഗാണുക്കളെ പോലെ നിരന്തരയ ജനിതകമാറ്റങ്ങളിലൂടെ മനുഷ്യരുടെ അതിജീവന ശ്രമങ്ങൾക്ക് ഭീഷണി ഉയർത്തിക്കൊണ്ടേയിരിക്കും. ജീവപരിണാമത്തിെൻ്റ അനുസ്യൂതിയിൽ ജന്മമെടുക്കുന്ന അപകടകാരികളായ വൈറസുകളെ അതിജീവിക്കാൻ മനുഷ്യസമൂഹം പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുകയും മഹാമാരികളെ കീഴടക്കുകയും ചെയ്യും. അതേപോലെ ഫാഷിസത്തെയും പ്രതിരോധിക്കാൻ കഴിഞ്ഞാലേ ജനാധിപത്യവും മനുഷ്യോചിതമായ ജീവിതവും ഉറപ്പുവരുത്താൻ കഴിയൂ.
സാമൂഹ്യ വികാസപരിണാമങ്ങളുടെ ചരിത്രഗതിയിൽ പ്രകൃതിക്കും മനുഷ്യനും ഭീഷണിയുയർത്തുന്ന മുതലാളിത്ത വ്യവസ്ഥയുടെ ജീർണോന്മുഖവും സങ്കുചിത ദേശീയവാദത്തിൽ അധിഷ്ഠിതവുമായൊരു പരിണതിയാണ് ഫാഷിസമെന്ന് തിരിച്ചറിയണം. അത് ജ്ഞാനോദയവും നവോത്ഥാനവും ജനാധിപത്യ വിപ്ലവങ്ങളും മനുഷ്യ സമൂഹത്തിലേക്ക് കൊണ്ടുവന്ന ആധുനിക മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമായ എല്ലാ നന്മകളെയും കാർന്നുതിന്നുവളരുന്ന വിഷവൈറസാണ്. രാഷ്ടീയത്തിലും സംസ്കാരത്തിലും വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്ന മഹാമാരിയായി അത് പടർന്നുകയറുന്നു.
നിരന്തര ജാഗ്രതയും പ്രതിരോധവുമില്ലെങ്കിൽ ഫാഷിസം നമ്മുടെ ജനാധിപത്യ ജീവിതത്തിന്റെ ശ്വാസകോശ വ്യവസ്ഥയാകെ തകർത്തുകളയുന്ന രീതിയിൽ സമൂഹശരീരത്തിലാകെ പടർന്നുകയറും. ഹിറ്റ്ലറുടെ ഒസ്യത്തു മുതൽ ട്രംപിന്റെ വംശീയ പ്രചാരണം വരെയുള്ളവ വംശീയ വൈറസുകളെയാണ് പ്രജനനം ചെയ്തെടുത്തു കൊണ്ടിരിക്കുന്നത്.