അഭിപ്രായങ്ങളുടെയും സമീപനങ്ങളുടെയും അത്യന്തം ബ്രഹത്തായ ഒരിടമാണ് റോമൻ കത്തോലിക്കാ സഭ. ഇത് അദ്ധ്യാത്മികതയുടെ കാര്യത്തിലേക്ക് മാത്രമായി പരിമിതപ്പെടുന്നില്ല. മനുഷ്യരെയും പ്രകൃതിയെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന സകല സമീപനങ്ങളും ഇവിടെ പൂവും തളിരും കനിയും അണിയുന്നുണ്ട്. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ എന്ന നിലയിൽ ഇതിന്റെയെല്ലാം നടുവിലാണ് ഫ്രാൻസിസ് പാപ്പ നിന്നിരുന്നത്. ഒന്നിനോടും പാപ്പ അകന്ന് നിന്നിരുന്നില്ല. ഒന്നിലും ലയിച്ചുമില്ല. ഇതിനെ ഉൾക്കൊണ്ടാണ് എഴുത്തുകാരൻ ടി.ടി. ശ്രീകുമാർ ഫ്രാൻസിസ് പാപ്പയെ ഇങ്ങനെ അടയാളപ്പെടുത്തുന്നത്:
‘‘അനുപമമായൊരു ദൈവശാസ്ത്രമായിരുന്നു ഫ്രാൻസിസ് പാപ്പയുടേത്. വിശ്വാസങ്ങൾക്കിടയിലും സഭയ്ക്കും ലോകത്തിനുമിടയിലും സിദ്ധാന്തങ്ങൾക്കും ജനങ്ങളുടെ അനുഭവയാഥാർത്ഥ്യങ്ങൾക്കിടയിലുമുള്ള വിഭജനത്തിന്റെ ചുവരുകൾ പൊളിച്ചുനീക്കാനുള്ള, നാളിതുവരെ ഉണ്ടായിട്ടില്ലാത്തവിധമുള്ള ശ്രമങ്ങളുടേതായിരുന്നു ആ ദൈവശാസ്ത്രം. സംശയരഹിതമായും ക്രിസ്തുകേന്ദ്രീകൃതമായിരുന്നു പാപ്പയുടെ ദർശനമെങ്കിലും തികച്ചും രാഷ്ട്രീയബദ്ധമായിരുന്നു അതിന്റെ നൈതിക ധീരത. ദൈവികതയുടെ ഭാവനകൾ വിദൂരസ്ഥമോ അമൂർത്തമോ അല്ലെന്നും, മറിച്ച്, ദരിദ്രരോടൊത്ത് സഞ്ചരിക്കുന്നതും തിരസ്കൃതർക്കൊപ്പം വേദനിക്കുന്നതും എല്ലാവർക്കും പങ്കുചേരാൻ കഴിയുന്ന മാനവികതയിലേയ്ക്ക് നമ്മെ ക്ഷണിക്കുന്നതുമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു''.
ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തെയും ലോക ദർശനത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നതാണ് മേലുദ്ധരിച്ച നിർവചനം. കുഴമറിഞ്ഞ ഒരു ലോകത്തിന് നടുവിൽ നിന്നുകൊണ്ട് സകലവിധ സംശയങ്ങളെയും നീക്കി മനുഷ്യരെയും പ്രപഞ്ചത്തെയും രഞ്ജിപ്പിക്കാൻ പാപ്പ ഉദ്യമിച്ചു. ദേശീയതകളും പ്രാദേശിക സംസ്കാരങ്ങളും മതപാരമ്പര്യങ്ങളും ഉയർത്തുന്ന എല്ലാവിധ സങ്കുചിത വിഭജനങ്ങളെയും ഫ്രാൻസിസ് പാപ്പ നിസ്സംശയം തള്ളിക്കളഞ്ഞുവെന്നിടത്താണ് അദ്ദേഹത്തിന്റെ മാനുഷികമായ അനന്യത ശോഭ ആർജ്ജിക്കുന്നത്.

മനുഷ്യാവസ്ഥയും അത് നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും മാത്രമായിരുന്നു പാപ്പയുടെ വിഷയം. കത്തോലിക്ക എന്ന പദത്തിന്റെ സാർവത്രികം എന്ന അർത്ഥത്തെ തുറന്ന മനസ്സോടെ ഫ്രാൻസിസ് പാപ്പ ഉൾക്കൊണ്ടിരുന്നു. അഭയാർത്ഥിക്ക് ഒരു പേരുണ്ടെന്നും കുടുംബവും കുഞ്ഞുങ്ങളും ഭാഷയും ഉണ്ടെന്നും അതിനാൽ ഈ ഭൂമിയിൽ അവകാശമുണ്ടെന്നും അദ്ദേഹത്തിന് പറയാനായത് അതിനാലാണ്. പാപ്പയോട് ബന്ധപ്പെട്ട സകലതിലും കലർന്നുനിന്ന തികഞ്ഞ ഈ സാർവത്രികതയാണ് അദ്ദേഹത്തെ അനന്യനായ ലോകനേതാവാക്കി പരിവർത്തിപ്പിക്കുന്നത്. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട നാളുകളിലൊന്നിൽ അദ്ദേഹം പറഞ്ഞു, 'ഞാൻ ഒരു കത്തോലിക്കനാണ്, എന്നാൽ എന്റെ ദൈവം കത്തോലിക്കനല്ല. ദൈവത്തിന് മതമുണ്ടാകുക അസാദ്ധ്യമാണ്’. അഗാധമായ അർത്ഥതലങ്ങളുള്ള ഒരു ഏറ്റുപറച്ചിലായിരുന്നു അത്. മതാത്മകതയെ പരമമായി കരുതുന്ന ഒരാൾക്ക് ഒരിക്കലും ഉച്ചരിക്കാനാവാത്ത അടരുകളെ അത് ഉൾക്കൊണ്ടിരുന്നു. സ്വാഭാവികമായ ലാളിത്യത്തോടെയായിരുന്നു ഫ്രാൻസിസ് പാപ്പ അങ്ങനെ മൊഴിഞ്ഞത്. ഈ സ്വാഭാവികതയും ലാളിത്യവും അവസാനം വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രകടനപരതയും നാട്യങ്ങളും അദ്ദേഹത്തിന് അപരിചിതമായിരുന്നു.
ഉള്ളു തുറന്നുള്ള ചിരിയും സംഭാഷണത്തിലെ സംഭാവിക നർമ്മവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഫിലിപ്പൈൻസ് സന്ദർശനവേളയിൽ ഒരു കുഞ്ഞ് അദ്ദേഹത്തോട് 'കുഞ്ഞുങ്ങൾ കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന്’ ചോദിച്ചപ്പോൾ ഉള്ളുലഞ്ഞ് പാപ്പ ആ കുഞ്ഞിനെ നോക്കിയതും മറുപടിയായി, 'എന്റെ കുഞ്ഞേ, ഈ ചോദ്യം ഞാനും എന്നോട് ചോദിച്ചിട്ടുണ്ട്. നിനക്ക് നൽകാനായി ഒരുത്തരവും എന്റെ പക്കലില്ല' എന്ന് സ്വന്തം നിസ്സഹായത വെളിപ്പെടുത്തിയതും ഫ്രാൻസിസ് പാപ്പയെ മറകളില്ലാതെ തുറന്നുകാണിക്കുന്നതായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ, 'ഇതാ മനുഷ്യൻ' എന്ന അടിക്കുറിപ്പോടെ ആ നിസ്സഹായതയെ റിപ്പോർട്ട് ചെയ്തതും ഓർക്കുന്നു.
ദാരിദ്ര്യം കൊണ്ടും രാഷ്ട്രീയ കാരണങ്ങൾകൊണ്ടും പിറന്ന നാട് ഉപേക്ഷിക്കേണ്ടിവരുന്നവരുടെ കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
പാപ്പ സ്വാഭാവികമായി സ്വയം വെളിപ്പെടുത്തുകയായിരുന്നു. മുന്നൊരുക്കങ്ങളും റിഹേഴ്‌സലുകളും കൊണ്ട് ഊതിവീർപ്പിച്ച ബലൂണായിരുന്നില്ല ഫ്രാൻസിസ്. ലോകത്തിലെ ഏറ്റവും പുരാതനവും അതിബ്രഹത്തും യഥാസ്ഥിതികയ്ക്ക് പുകൾപെറ്റതുമായ ഒരു സംഘടനയുടെ അതിരുകളെ അതിലംഘിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഒപ്പം നിന്നതും വ്യക്തിത്വത്തിലെ ഈ നൈർമ്മല്യം തന്നെയായിരുന്നു. വർഷങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരുന്നിട്ടും ലോകം പിന്നെയും കലുഷമായിട്ടും തന്റെ സ്വാഭാവികതയെ അദ്ദേഹം സദാ ചേർത്തുപിടിച്ചു. ഫ്രാൻസിസ് പാപ്പയിൽ മറ്റൊരാൾ ഒരിക്കലും ഒളിപാർത്തില്ല. മിത്രങ്ങൾക്കും പ്രതിയോഗികൾക്കും ഇക്കാര്യത്തിൽ സംശയവും ഉണ്ടായിരുന്നില്ല. ഈ നൈസർഗ്ഗികമായ നിഷ്‌ക്കളങ്കതയാണ് 2013- ൽ ജോൺ പോൾ രണ്ടാമന്റെ മരണാനന്തരം നടന്ന കോൺക്ലേവിൽ നിർണ്ണായക ഭൂരിപക്ഷത്തിനടുത്ത് വോട്ട് ലഭിച്ച ശേഷം താൻ പാപ്പസ്ഥാനം സ്വീകരിക്കുകയില്ലെന്ന് അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തി കർദ്ദിനാൾ റാറ്റ്‌സിംഗറുടെ പാപ്പസ്ഥാനത്തേക്കുള്ള വഴി സുഗമമാക്കിയത്. ചരിത്രം അദ്ദേഹത്തെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. അന്ന് പാപ്പാ സ്ഥാനം സ്വീകരിച്ച് ബനഡിക്ട് പാപ്പാ കുറച്ച് വർഷങ്ങൾക്ക് ശേഷം രാജിവയ്ക്കുകയായിരുന്നു. തുടർന്ന് 2013- ൽ നടന്ന കോൺക്ലേവ് ഫ്രാൻസിസ് പാപ്പയെ പോപ്പായി തെരഞ്ഞെടുക്കുത്തു.
ദക്ഷിണാർദ്ധഗോളത്തിൽ നിന്നുമുള്ള ആദ്യത്തെ പോപ്പായിരുന്നു ഫ്രാൻസിസ്. അസ്സീസിയിലെ ഫ്രാൻസിസിന്റെ പേർ സ്വീകരിച്ച പ്രഥമ പോപ്പും ജസ്യൂട്ട് സന്യാസസമൂഹത്തിൽ നിന്നുമുള്ള ആദ്യത്തെ പോപ്പും ഫ്രാൻസിസ് തന്നെ. തുടർന്നുള്ള വർഷങ്ങളിൽ ഈ വിധമുള്ള നിരവധി ഒന്നാം സ്ഥാനങ്ങൾ പ്രവർത്തികളിലൂടെ അദ്ദേഹം രചിച്ചു.

ഒരാൾ ലോകത്തിൽ നിന്ന് കടന്നുപോകുമ്പോൾ അയാളുടെ സമൂഹം ഏറിയും കുറഞ്ഞും ദുഃഖിതരാവുക സ്വാഭാവികമാണ്. മതനേതാക്കന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും കടന്നുപോകലിൽ നമ്മൾ ഇതൊക്കെ ആവർത്തിച്ച് കണ്ടിരിക്കുന്നു. എന്നാൽ ദേശീയതകൾക്കും മതങ്ങൾക്കും എന്നുവേണ്ട ആ വിധമുള്ള സകലവിധ വേർതിരിയലുകൾക്കും അതീതമായി ഒരാളുടെ വിയോഗം ലോകമെമ്പാടുമുള്ള മനുഷ്യരെ ആകുലതയിലാക്കുന്നത് ഇതാദ്യമായാണ്. പോപ്പ് ഫ്രാൻസിസിന്റെ വിയോഗത്തിൽ വ്യസനിതരാകാൻ ലോകസമൂഹങ്ങൾക്കെല്ലാം ഓരോരോ കാരണങ്ങളുണ്ട്. ഇനി ഇങ്ങനെ ഒരാൾ ഭൗമകൂടീരത്തിൽ ഉണ്ടാകുമോയെന്ന ആശങ്കയും അവരൊക്കെയും പങ്കിടുന്നു.
ഫ്രാൻസിസ് പാപ്പ റോമൻ കത്തോലിക്കാ സഭയുടെ തലവനായിട്ടാണ് ലോകത്തിന് മുന്നിലേക്ക് കടന്നുവന്നതെങ്കിലും അദ്ദേഹം ഉയർത്തിപ്പിടിച്ച മാനവിക മൂല്യങ്ങൾ വേലിക്കെട്ടുകളെയെല്ലാം അതിവേഗം പൊളിച്ചുകളഞ്ഞു. ദുർബലരോട് അദ്ദേഹം അനുവർത്തിച്ച സമീപനങ്ങൾ, സങ്കുചിത രാഷ്ട്രീയത്തിനും ദേശീയതയ്ക്കും എതിരെ പ്രതിരോധമുയർത്തിയതിലെ ആർജ്ജവം, ദാരിദ്ര്യനിർമ്മാർജ്ജനത്തിന് അദ്ദേഹം നൽകിയ മുൻഗണന, അഭയാർത്ഥികളോട് പുലർത്തിയ സഹഭാവം, ആദ്ധ്യാത്മിക മതങ്ങൾക്ക് ഉപരിയാണെന്ന സമീപനം, അന്താരാഷ്ട്ര സംഘർഷങ്ങളിൽ വൻശക്തികളെ അവഗണിച്ചുകൊണ്ട് ദുർബല രാഷ്ട്രങ്ങളോടും ജനസമൂഹങ്ങളൊടും ചേർന്നുനിന്നതിലെ ധാർമ്മിക ഔന്നത്യം, തുടങ്ങിയവയെല്ലാം ചേരിതിരിവുകൾക്ക് ഉപരിയായ ഒരിടം അദ്ദേഹത്തിന് നേടിക്കൊടുക്കുകയായിരുന്നു. സമീപകാലത്ത് റഷ്യയുടെ ഏകപക്ഷീയമായ ഉക്രെയിൻ ആക്രമണത്തെയും അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഗാസയിലെ ബോംബിംഗിനെയും നിശിതമായി വിമർശിക്കാൻ ഫ്രാൻസിസ് പാപ്പ തയ്യാറായത് ഈ മാനവീയ വീക്ഷണത്തിന് ഉദാഹരണമാണ്. ദുർബലരോട് ചേർന്നുനിന്നുകൊണ്ട് ധീരമായി ധാർമ്മികതയുടെ പക്ഷത്ത് നിൽക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരിക്കലും ചഞ്ചലനായില്ല. മതവിശ്വാസങ്ങളോ വംശീയതയോ അക്കാര്യത്തിൽ ഫ്രാൻസിസ് പാപ്പയ്ക്ക് തടസ്സമായതുമില്ല.
കാൽ കഴുകൽ ശുശ്രൂഷയ്ക്കുള്ള 12 പേരിൽ വനിതകൾ തീർച്ചയായും ഉൾപ്പെടണമെന്നും സാദ്ധ്യമായ ഇടങ്ങളിൽ സ്ത്രീകൾ, തിരസ്‌കൃതർ, തീരാരോഗികൾ തുടങ്ങിയവരെ ഉൾപ്പെടുത്തണമെന്നും വത്തിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇന്ത്യയിൽ ഒരിടത്തും ഇത് നടപ്പിലായിട്ടില്ല.
മതാന്തര സംഭാഷണങ്ങൾ തുടരാനായി ഒരു കർദ്ദിനാൾ തലവനായി വത്തിക്കാനിൽ സെക്രട്ടറിയേറ്റ് അദ്ദേഹം സ്ഥാപിച്ചു. മുസ്ലിങ്ങൾ ക്രൈസ്തവർ, യഹൂദർ എന്നിവർക്കിടയിലെ സംഘർഷങ്ങളെ കുറച്ചുകൊണ്ടുവരാൻ ഈ ഉദ്യമങ്ങൾക്ക് കുറച്ചൊക്കെ കഴിഞ്ഞിട്ടുണ്ട്. ശിവഗിരി ശ്രീനാരായണ ആശ്രമത്തിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ വത്തിക്കാനിൽ സ്വീകരിക്കുകയും ഗുരുചിന്തയെ അടുത്തറിയാൻ വ്യക്തിപരമായി പരിശ്രമിക്കുകയും ചെയ്തു. അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമ്പോൾ ശിവഗിരിയിലെത്തുമെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിക്ക് വാക്ക് നൽകിയിരുന്നു.
ഫ്രാൻസിസ് പാപ്പയ്ക്ക് ഏറെ പ്രിയമുള്ള വിഷയമാണ് മതാന്തര സംവാദങ്ങൾ. വാദിക്കാനും ജയിക്കാനുമല്ല മറിച്ച് അറിയാനും കേൾക്കാനുമാണ് മതാന്തര സംവാദങ്ങളെന്ന ശ്രീനാരായണന്റെ സമീപനത്തെയാണ് ഈ വിഷയത്തിൽ ഫ്രാൻസിസ് പാപ്പയും പിഞ്ചെല്ലുന്നത്. താൻ തലവനായിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ മതസമൂഹമായ റോമൻ കത്തോലിക്കാ സഭയെ ആധുനിക ലോകത്തിന്റെ ഭാഗമായി കണ്ട അദ്ദേഹത്തിന്, സഭാനവീകരണമെന്നാൽ ലോകനവീകരണവും ആയിരുന്നു. ഇത് ഫ്രാൻസിസ് പാപ്പയുടെ ലോകവീക്ഷണത്തിന്റെ ഭാഗമായതിനാൽ അദ്ദേഹം എപ്പോഴും അഭിസംബോധന ചെയ്തത് ലോകത്തെയായിരുന്നു. സകലരെയും ഉൾക്കൊള്ളുന്നതും സംവാദങ്ങൾക്കായി സദാ തുറവികൾ സൂക്ഷിക്കുന്നതും വനിതകൾക്കും പുരോഹിതന്മാരല്ലാത്ത സാധാരണ വിശ്വാസികൾക്കും കൂടുതൽ അവസരങ്ങളും പങ്കാളിത്തവും ലഭ്യമാകുന്ന ഒരു സഭയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയൊരു പരിവർത്തനത്തിനായിട്ടാണ് ആഗോള സിനഡ് അദ്ദേഹം ആരംഭിച്ചത്. താഴെത്തട്ടുമുതൽ സകലരും പങ്കുചേരുന്ന ചർച്ചകളും സംവാദങ്ങളും അവകളുടെയെല്ലാം നിർണ്ണയങ്ങളും അഭിലാഷങ്ങളും ഉൾക്കൊണ്ട് വത്തിക്കാനിൽ സമ്മേളിക്കുന്ന സിനഡിനെയാണ് പാപ്പ സ്വപ്നം കണ്ടത്.

ബിഷപ്പുമാരുടെ ഈ ആഗോള സിനഡിന്റെ അണ്ടർ സെക്രട്ടറിയായി ഒരു വനിതയെ (നഥാലിയ ബിക്വരത്) നിയമിച്ച് പാപ്പ ചരിത്രം രചിച്ചു. 2020- ൽ വത്തിക്കാൻ വിദേശകാര്യവകുപ്പിൽ ഫ്രാൻസെസ്‌ക ജിയൊവനിയെ ഉപമന്ത്രിയായി നിയോഗിച്ചു. വത്തിക്കാൻ ഗവൺമെന്റിന്റെ ഉന്നതവൃത്തങ്ങളിൽ ആദ്യമായി ഒരു സ്ത്രീ വരികമായിരുന്നു. 2021- ൽ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷന്റെ സെക്രട്ടറിയായി മറ്റൊരു വനിതയെയും ഫ്രാൻസിസ് പാപ്പ നിയമിച്ചു. അറിയപ്പെടുന്ന ബൈബിൾ പണ്ഡിതയായ നൂറിയ കാൽഡൂക് പുരുഷാധിപത്യം കൊടികുത്തിവാണിരുന്ന കത്തോലിക്കാ സഭയിലെ ദൈവവിജ്ഞാനീയ മേലയിൽ അംഗീകാരം നേടി. തുടർന്നും വത്തിക്കാന്റെ ഉന്നതങ്ങളിൽ വനിതകൾക്ക് അവസരങ്ങൾ ലഭ്യമായി.
ആർച്ച് ബിഷപ്പുമാരുടെയും കർദ്ദിനാളന്മാരുടെയും വിഹാരഭൂമിയായിരുന്ന റോമൻ കത്തോലിക്കാ സഭയുടെ നിരവധി നിർണ്ണായക പദവികളിലേക്ക് വനിതകൾ ഉൾപ്പെട്ട സാധാരണ വിശ്വാസികൾ കടന്നുചെന്നു. ആലപ്പുഴയിലെ പൂങ്കാവ് ഇടവകയിൽ ചരിത്രത്തിലാദ്യമായി വസ്തുവകകൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റി പദവിയിലേക്ക് ഒരു വനിത നിയമിതയായതും ഇതിന്റെയെല്ലാം തുടർച്ചയായി കാണണം.
സഭയുടെ ഭൗതികസ്വത്തുകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വരുത്താനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതും വനിതകൾ ഉൾപ്പെടെയുള്ള ഇടവക അംഗങ്ങൾക്ക് ഭരണത്തിൽ പങ്കാളിത്തം നൽകാനുള്ള പദ്ധതികൾ ആരംഭിച്ചതും ആഗോള സിനഡിന്റെ തുടർച്ചകളായിരുന്നു. നിർഭാഗ്യവശാൽ ഇന്ത്യൻ കത്തോലിക്കരിൽ, വിശിഷ്യാ കേരളത്തിലെ കത്തോലിക്കർക്കിടയിൽ, യാഥാസ്ഥിതികത ഇന്നും തേർവാഴ്ച നടത്തുകയാണ്.
ലോകത്തിലെ ഏറ്റവും പുരാതനവും അതിബ്രഹത്തും യഥാസ്ഥിതികയ്ക്ക് പുകൾപെറ്റതുമായ ഒരു സംഘടനയുടെ അതിരുകളെ അതിലംഘിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഒപ്പം നിന്നതും വ്യക്തിത്വത്തിലെ നൈർമ്മല്യം തന്നെയായിരുന്നു.
ക്രിസ്തുവിന്റെ പീഡാനുഭവ ഓർമ്മകളിലൂടെ ക്രൈസ്തവർ കടന്നുപോകുന്നതിന്റെ ഭാഗമായാണ് പള്ളികളിൽ പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ നടത്തപ്പെടുന്നത്. ദേവാലയ കർമ്മങ്ങൾക്കിടയിൽ പുരോഹിതൻ തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാൽ കഴുകി ചുംബിച്ചുകൊണ്ട് ക്രിസ്തുവിന്റെ എളിമയോട് പുരോഹിതനും ഇടവക സമൂഹവും അനുരൂപപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ പന്ത്രണ്ട് പേരിൽ വനിതകൾ തീർച്ചയായും ഉൾപ്പെടണമെന്നും സാദ്ധ്യമായ ഇടങ്ങളിൽ സ്ത്രീകൾ, തിരസ്‌കൃതർ, തീരാരോഗികൾ തുടങ്ങിയവരെ ഉൾപ്പെടുത്തണമെന്നും വത്തിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇന്ത്യയിൽ ഒരിടത്തും ഇത് നടപ്പിലായിട്ടില്ല. ഇതിനെതിരെ നിൽക്കുന്നത് ബിഷപ്പുമാരും പുരോഹിതന്മാരുമാണ്. അപൂർവ്വമായി ചിലയിടങ്ങളിൽ വനിതകളെ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ബിഷപ്പ് ഇതിന് പച്ചക്കൊടി കാണിച്ചുകൊണ്ട് ഭദ്രാസന ദൈവാലയത്തിൽ മാറ്റത്തിന് ഈ വർഷം തുടക്കം കുറിച്ചു. മറ്റ് പലയിടങ്ങളിലും ആരംഭമായിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷവും മറുതലിച്ച് നിൽക്കുകയാണ്. സുതാര്യതയെ ഈ മഹാപുരോഹിതന്മാർ ഭയക്കുന്നു.

ഫ്രാൻസിസ് പാപ്പ സിനഡൽ സംവാദങ്ങളിലൂടെ കൊണ്ടുവന്ന പരിഷ്കരണങ്ങൾ ഇന്ത്യൻ കത്തോലിക്കാ സഭകളെ കൂടുതൽ ജനപങ്കാളിത്തമുള്ളവയാക്കും. അതോടെ സുതാര്യത സ്വാഭാവികനയമാകും. പുരോഹിതന്മാർ ഭരണകർത്താക്കളും സാധാരണ വിശ്വാസികൾ ഭരണീയരുമെന്ന അവസ്ഥ മാറും. സഭയ്ക്കുള്ളിൽ ധൈഷണികതയുടെയും സമർപ്പണത്തിന്റെയും സ്രോതസ്സുകൾ ചുരത്തും. ജനങ്ങളാണ് സഭ എന്ന യേശുബോദ്ധ്യം തിരിച്ചെത്തും. ഈ വിധം സമഗ്ര പരിണാമമാണ് പാപ്പ കണ്ട കിനാവ്. ഒരു സമഗ്രവിപ്ലവം. സഭയെയും ഒപ്പം ലോകത്തെയും ഒരുമയിലേക്ക് കൊണ്ടുവരുന്ന വിപ്ലവം. മതങ്ങളും ദൈവങ്ങളും ജനങ്ങളാൽ ജ്ഞാനസ്‌നാനമേൽക്കുന്ന നവമായ ഗൃഹപ്രവേശം. ഒരിക്കൽ ഉദാസീനമായി ഓരങ്ങളിലേക്ക് നീക്കിയ പാപ്പാ സ്ഥാനത്തേക്ക് തിരികെവരാൻ ആ അസ്സീസിയുടെ അനുയായി ഒരുമ്പെട്ടത് ഒരു മഹാപരിണാമത്തിന് സഭയെയും ലോകത്തെയും ഒരുക്കാനായിരുന്നു.
അതിന്റെ ആദ്യ ചുവടായിരുന്നു സ്ഥാനമേറ്റ് അധികം വൈകാതെ എഴുതിയ ദ ജോയ് ഓഫ് ഗോസ്പൽ (നല്ല വാർത്ത വെളിപ്പെടുത്തുന്നതിന്റെ ആനന്ദം) എന്ന പ്രബോധന ലിഖിതം. നിസ്വരുടെയും ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെയും സ്വാഭാവിക പങ്കാളിയാണ് സഭയെന്ന് ശങ്കയില്ലാതെ അദ്ദേഹം തുറന്നെഴുതി. അങ്ങനെയാകാതെ റോമൻ കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ വധുവാകാനാവില്ലെന്ന് അദ്ദേഹം വിശദപ്പെടുത്തി. അത് സുമനോഹരമായ ഒരു തുടക്കമായിരുന്നു. തുടർന്ന് 2015 മെയ് മാസത്തിലാണ് അതിന്റെ തുടർച്ചയായി ലൗദാത്തെ സി (ദൈവമേ, നിനക്ക് സ്തുതി) എന്ന രണ്ടാമത്തെ പ്രബോധന ലിഖിതം പ്രകാശിതമാകുന്നത്.
ദൈവത്തിന് മനുഷ്യരോടൊത്ത് പാർക്കാനായി പണിത ഭവനമാണ് ഭൗമഗ്രഹമെന്ന ആശയം പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തെ മുൻനിർത്തി ഫ്രാൻസിസ് പാപ്പ അവതരിപ്പിക്കുന്നു. പരിസ്ഥിതിയും സാമൂഹ്യനീതിയും ആഗോളസമത്വവും പരസ്പരം ബന്ധപ്പെട്ടതാണെന്നും ഏതെങ്കിലും ഒന്നിന്റെ തകർച്ച സകല സ്വാസ്ഥ്യത്തെയും തകർക്കുന്നതാണെന്നും ദൈവം മനുഷ്യർക്ക് ഒരുക്കിയ പാർപ്പിടത്തെ സംരക്ഷിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി മനുഷ്യരാശിയുടെ അടിയന്തര ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ്ഥിതികവും ധാർമ്മികവും നൈതികവുമായ വിജ്ഞാനീയങ്ങൾ ഒരുമിച്ച് പോകണമെന്നും അവയുടെ സമഗ്രപോഷണം മാത്രമേ കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും ഭൗമഭവനത്തെ സംരക്ഷിക്കാനും മാനവരാശിയെ പ്രാപ്തമാക്കുകയുള്ളുവെന്നും ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇതിൽ തുല്യ ഉത്തരവാദിത്വമുണ്ടെന്നും അവർ കാരണമാകുന്ന പാരിസ്ഥിതിക ശൈഥില്യങ്ങൾ കുറച്ചുകൊണ്ടുവരുവാനായി ജീവിതശൈലിയും ഉപഭോഗരീതികളും വേണ്ടുംവണ്ണം തിരുത്തിക്കൊണ്ട് നിലനിൽക്കുന്ന വികസനമാതൃകകൾക്ക് രൂപം കൊടുക്കണമെന്നും പാപ്പ ഉണർത്തിച്ചു. ആഗോള പ്രതിസന്ധികളെ ആഗോളതലത്തിൽ തന്നെ നേരിടണമെന്നും കൂടുതൽ നീതിപൂർണ്ണവും തുല്യതയിൽ അധിഷ്ഠിതവുമായ ഒരു ലോകക്രമത്തിനായുള്ള കൂട്ടായ പരിശ്രമവും ഒപ്പം പോകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഫ്രാൻസിസ് പാപ്പയുടെ നേതൃത്വകാലം മുഴുവനും അദ്ദേഹം സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിരുന്നത് അഭയാർത്ഥികളുടെ കാര്യത്തിലായിരുന്നു. ദാരിദ്ര്യം കൊണ്ടും രാഷ്ട്രീയ കാരണങ്ങൾകൊണ്ടും പിറന്ന നാട് ഉപേക്ഷിക്കേണ്ടിവരുന്നവരുടെ കാര്യം അനുഭാവപൂർണ്ണം പരിഗണിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
2018- ൽ മതബോധനം പരിഷ്‌ക്കരിച്ചുകൊണ്ട് വധശിക്ഷ തെറ്റാണെന്ന പാഠം അതിൽ ഉൾപ്പെടുത്തി. ഓരോ വ്യക്തിയുടെയും ജീവൻ പാവനമാണെനും അതെടുക്കാൻ ഭരണകൂടത്തിന് അധികാരമോ അവകാശമോ ഇല്ലെന്നും കത്തോലിക്കാ സഭയുടെ ഔദ്യോഗിക കാറ്റിക്കിസത്തിന്റെ ഭാഗമാക്കി. ലോകത്തിൽ പലയിടങ്ങളിലും മതങ്ങൾക്കിടയിൽ വിശിഷ്യാ മുസ്ലിംങ്ങൾക്കും ക്രൈസ്തവർക്കും ഇടയിൽ സംഘർഷം വർദ്ധിച്ചപ്പോൾ ഫ്രാൻസിസ് പാപ്പ മുൻ കൈ എടുത്ത് 2019 ഫെബ്രുവരിയിൽ അബുദാബിയിൽ മതാന്തര സംവാദങ്ങൾ, മാനവസാഹോദര്യം, ലോകസമാധാനം എന്നിവയ്ക്കായി പ്രവർത്തിക്കുന്നതിന് അൽ അഷർ ഇസ്ലാമിക സർവകലാശാലയുടെ ഗ്രാൻഡ് മുഫ്തിയായ ഷെയ്ഖ് അഹമ്മദ് എൽ തയബുമായി ചേർന്ന് സാർവലൗകിക പ്ര്യാപനത്തിൽ ഒപ്പുവച്ചു. 2021 മാർച്ചിൽ ആഭ്യന്തര സംഘർഷങ്ങളിൽപ്പെട്ട് തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇറാഖിൽ സന്ദർശനം നടത്തി. പരസ്പരം പൊരുതിക്കൊണ്ടിരുന്ന മതസമൂഹങ്ങളുടെ നേതാക്കളെയും സൈനികത്തലവന്മാരെയും ചർച്ചകളിലേക്ക് നയിക്കുകയും സമാധാനം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.

ഫ്രാൻസിസ് പാപ്പയുടെ നേതൃത്വകാലം മുഴുവനും അദ്ദേഹം സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിരുന്നത് അഭയാർത്ഥികളുടെ കാര്യത്തിലായിരുന്നു. ദാരിദ്ര്യം കൊണ്ടും രാഷ്ട്രീയ കാരണങ്ങൾകൊണ്ടും പിറന്ന നാട് ഉപേക്ഷിക്കേണ്ടിവരുന്നവരുടെ കാര്യം അനുഭാവപൂർണ്ണം പരിഗണിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. പോപ്പായി സ്ഥാനമേറ്റ ശേഷം ആദ്യമായി റോമിന് പുറത്തേക്ക് നടത്തിയ സന്ദർശനം 2013 ജൂലായ് എട്ടിന് ഇറ്റാലിയൻ ദ്വീപായ ലാമ്പെദൂസായിലേക്കായിരുന്നു. ബോട്ടുകൾ തകർന്നും ചതിക്കപ്പെട്ടും അഭയാർത്ഥികൾ വന്നെത്തുന്ന ദ്വീപായിരുന്നു അത്. ഒട്ടേറേ അർത്ഥതലങ്ങളുള്ള സന്ദർശനമായിരുന്നു അത്. അഭയാർത്ഥികളോട് സമ്പന്ന രാജ്യങ്ങൾ പൊതുവേ പുലർത്തുന്നത് തീർത്തും മനുഷ്യത്വരഹിതമായ ഉദാസീനതയാണെന്നും ഇത് ആധുനിക ലോകത്തിന്റെ മുഖമുദ്രയായി മാറുന്നത് സങ്കടകരവും നിരാശാജനകവുമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. യൂറോപ്പിനെയായിരുന്നു അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത്. ഇതേ പ്രാധാന്യത്തോടെ അദ്ദേഹം ഉയർത്തിപ്പിടിച്ച മറ്റൊരുവിഷയം ലിംഗപരിമിതരുടെ കാര്യമായിരുന്നു. ഇക്കാര്യത്തിൽ നിശിതമായ എതിർപ്പും ഫ്രാൻസിസ് പാപ്പയ്‌ക്കെതിരെ ഉണ്ടായിരുന്നു. ഒരുപക്ഷേ കത്തോലിക്കാ സഭയ്ക്കുള്ളിൽ, വിശിഷ്യ ബിഷപ്പുമാരിൽ നിന്ന്, നിശിതമായ എതിർപ്പ് നേരിടേണ്ടിവന്നത് ഇക്കാര്യത്തിന്മേലായിരുന്നു.

എഴുപതിലേറെ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. അതിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു. വികേന്ദ്രീകരണത്തോടുള്ള ഫ്രാൻസിസ് പാപ്പായുടെ ആഭിമുഖ്യവും ഇതിൽ തെളിയുന്നുണ്ട്. എത്ര ചെറിയ രാജ്യത്തെ സഭയാണെങ്കിലും ആഗോള സഭയിൽ അതിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന് അദ്ദേഹം കരുതി. ലോകത്തിലെ കത്തോലിക്കരിൽ മൂന്നിലൊന്ന് പാർക്കുന്ന ആഫ്രിക്ക- ഏഷ്യ ഭൂണ്ഡങ്ങൾക്ക് ഇന്ന് തുല്യമായ എണ്ണം കർദ്ദിനാളന്മാരുള്ളത് ഫ്രാൻസിസ് പാപ്പായുടെ നിയമനങ്ങളുടെ മുൻഗണനാക്രമം കാരണമാണ്. യൂറോപ്പിന്റെ ആധിപത്യം ഇന്ന് വത്തിക്കാനിൽ പഴങ്കഥയാണ്.
മെയ് ആദ്യവാരം പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ചരിത്രപ്രസിദ്ധമായ സിസ്‌റ്റൈൻ ചാപ്പലിൽ സമ്മേളിക്കുന്ന 135 കർദ്ദിനാളന്മാരിൽ മിക്കവരും ആദ്യമായി കണ്ടുമുട്ടുന്നവരായിരിക്കും. അവർ ആർക്കാവും വോട്ട് ചെയ്യുക എന്നത് പ്രവചനാതീതമാണ്. ആകെ കർദ്ദിനാളന്മാരുടെ എണ്ണം 252 ആണെങ്കിലും എൺപത് കടന്നവർക്ക് വോട്ടവകാശമില്ലാത്തതിനാൽ 135 പേർ മാത്രമാണ് വോട്ടവകാശമുള്ളവർ. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ ആയിരിക്കും ഈ തവണ പാപ്പ വരിക എന്ന് ഒട്ടേറേപ്പേർ കരുതുന്നതിന്റെ കാരണവും അതാണ്. ആദ്യം 90 വോട്ട് ലഭിക്കുന്നയാൾ പോപ്പാവും. അതാരായാലും ഫ്രാൻസിസ് പാപ്പായുടെ വഴിയിൽ സഞ്ചരിക്കുന്നയാൾ ആയിരിക്കണേ എന്നതാണ് മിക്കവരുടെയും പ്രാർത്ഥന.
