ഇറാൻെറ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയും ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുന്നു. ഇസ്രായേലിൻെറ ആക്രമണത്തിന് മറുപടിയായി വെള്ളിയാഴ്ച്ച ഇറാൻെറ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണവും ബാലിസ്റ്റിക് മിസൈൽ ആക്രമണവുമാണ് ഉണ്ടായത്. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ജെറുസലേമിലുമാണ് ആക്രമണങ്ങൾ ഉണ്ടായത്. ഒരാൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർ മരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 60-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ഇറാൻെറ ഭാഗത്തുനിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രായേൽ ജനങ്ങളോട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള പ്രധാന നേതാക്കൾ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആ്രമണത്തിന് ശേഷം രാജ്യം വലിയ ആശങ്കയിലൂടെ കടന്നുപോവുന്ന സാഹചര്യമാണിത്. എന്നാൽ, എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയാണ് തങ്ങൾ ആക്രമണം ആരംഭിച്ചതെന്നും ലക്ഷ്യ പൂർത്തിയാക്കും വരെ അത് തുടരുമെന്നും നെതന്യാഹു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ പിന്തുണയില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. നിലവിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ തങ്ങളുടെ സൈനികകേന്ദ്രങ്ങൾക്ക് നേരെയോ മറ്റോ ആക്രമണമുണ്ടായാൽ തിരിച്ചടി ഭയാനകമാവുമെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രായേലിൻെറ ഭാഗത്ത് നിന്നും വീണ്ടും ആക്രമണങ്ങൾക്ക് സാധ്യതയുണ്ട്. അതിനിടയിൽ ഗാസയിൽ ഇസ്രായേലിൻെറ ആക്രമണങ്ങൾ തുടരുകയാണ്. ഭക്ഷണത്തിനായി വരിനിൽക്കുന്ന പലസ്തീൻ ജനതയ്ക്ക് നേരെവരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ആണവശക്തിയായി വളരുന്ന ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് നിർത്തണമെന്ന് അമേരിക്ക നേരത്തെ തന്നെ ആവശ്യപ്പെടുന്നതാണ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാൻ രാഷ്ട്രീയ നേതൃത്വവുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ആണവായുധങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇറാൻ തങ്ങൾക്ക് ഭീഷണിയാവുന്നുവെന്നും അതിനാൽ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് ഇസ്രായേൽ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മിഡിൽ ഈസ്റ്റിലെ പ്രധാന രാജ്യങ്ങളെല്ലാം തന്നെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ ഇസ്രായേൽ ആക്രമണത്തിൽ നിന്ന് പിൻമാറണമെന്നും, പ്രത്യാക്രമണം രൂക്ഷമായാൽ അത് മേഖലയെയും ലോകത്തെയും ഗുരുതരമായി ബാധിക്കുമെന്നും രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങൾക്കും, പ്രത്യേകിച്ച് അറബ് ഗൾഫിൽ, ചരിത്രപരമായി ഇറാനോടും മേഖലയിലെ അതിന്റെ സ്വാധീനത്തോടും എതിർപ്പുണ്ടെങ്കിലും, ഇസ്രായേലും ഇറാനും തമ്മിലുള്ള പൂർണ്ണമായ ഒരു യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. അത് മേഖലയിലെ സമാധാനത്തെ ബാധിക്കുമെന്ന് മാത്രമല്ല, സാമ്പത്തികമായി വലിയ തിരിച്ചടികളിലേക്കും നയിക്കും. നിലവിൽ ഇറാനും - ഇസ്രായേലും ആക്രമണ പ്രത്യാക്രമണങ്ങൾ തുടങ്ങിയപ്പോൾ തന്നെ അത് മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. തെക്കൻ സിറിയ, തെക്കൻ ലെബനൻ, ജോർദാൻ മേഖലകളിൽ നേരിട്ട് തന്നെ സംഘർഷത്തിൻെറ കെടുതികൾ ബാധിക്കുന്നുണ്ട്. ഇസ്രായേലിനെതിരെ ഇറാൻെറ സമ്പൂർണ ആക്രമണമുണ്ടായിൽ അതിന് ലെബനനിലെ ഹിസ്ബുല്ലയുടെയും യെമനിലെ ഹൂത്തികളുടെയും ഇറാഖിലെ ഷിയാ മിലിഷ്യയുടെയുമെല്ലാം പിന്തുണയുണ്ടാകും.
