ജോ ബൈഡൻ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ

ആഗോള മുതലാളിത്തം നവലിബറൽ യുഗത്തോട് വിട പറയുമോ?

​​​​​​​2008-ലെ വൻ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പൂർണമായി കരകയറാത്ത ആഗോള മുതലാളിത്തം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ സങ്കീർണ പ്രതിസന്ധി നേരിടുകയാണ്. 40 വർഷത്തിലധികമായി പ്രയോഗിക്കപ്പെട്ട നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച ഭയാനകമായ സാമ്പത്തിക അസമത്വം നീതീകരിക്കാൻ കഴിയാത്തവണ്ണം വളർന്നിരിക്കുന്നു.

മാൻഹാട്ടന്റെ മധ്യത്തിൽ ഹൈഡ്രജൻ ബോംബ് വീണുവെന്നു കേട്ടാലും തൊട്ടടുത്ത കെട്ടിടത്തിൽ ഗോൾഡ്മാൻ സാക്ക്സിലെ സീനിയർ എക്സിക്യൂട്ടീവ് കൂടുതൽ ബോണസ്സോടെ മെറിൽ ലിഞ്ചിൽ ചേരുന്നതിനെ കുറിച്ചുള്ള കൂടിയാലോചനയുടെ തിരക്കിലാവും എന്നാണ് മൈക്കൽ ലൂയിസിന്റെ ഒരു നിരീക്ഷണം. ആഗോള മുതലാളിത്തം നവലിബറൽ യുഗത്തിൽ നിന്ന് വഴിമാറുന്നതിന്റെ സൂചനകൾ ശക്തമാവുന്നു എന്ന വിലയിരുത്തൽ ലൂയിസിന്റെ ഈ നിരീക്ഷണം ഓർമയിൽ കൊണ്ടുവരുന്നു

മൂലധനത്തിന് ഏറ്റവും ആദായം എത്രയും വേഗം ലഭ്യമാക്കുന്ന നിക്ഷേപം ഏതായിരിക്കുമെന്ന് സൂപ്പർ കമ്പ്യൂട്ടറുകളും, നിർമിതബുദ്ധിയും തീരുമാനിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ കെയ്നീഷ്യസത്തിലേക്കുള്ള മടങ്ങിപ്പോക്കിനോട് ധനവിപണികൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ മറ്റൊരു വീരഗാഥയായി പുതിയ നയങ്ങളെ പ്രകീർത്തിക്കുന്ന വാഴ്​ത്തുകൾ ഒരുപക്ഷെ വരാനിരിക്കുന്ന ദിവസങ്ങളിൽ വന്നുകൂടെന്നില്ല. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുതൽ അന്തരാഷ്ട്ര നാണയനിധി വരെ അതിന് പശ്ചാത്തലമൊരുക്കി കഴിഞ്ഞു. പ്രസിഡണ്ടായി 100 ദിവസം പിന്നിട്ട ബൈഡൻ ബുധനാഴ്ച അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗം നവലിബറൽ നയങ്ങളോട് അമേരിക്ക തൽക്കാലികമായെങ്കിലും വിടപറയുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയായി കണക്കാക്കപ്പെടുന്നു.

ജോ ബൈഡനും റൊണാൾഡ് റീഗനും 1984ൽ

പ്രസിഡണ്ട് റൊണാൾഡ് റെയ്ഗൻ നവലിബറൽ നയങ്ങൾക്ക് അമേരിക്കയിൽ തുടക്കമിട്ടതിന്റെ 40-ാം വാർഷികത്തിലാണ് തിരിച്ചുപോക്കിന്റെ സൂചനകൾ നിറഞ്ഞ ബൈഡന്റെ പ്രസംഗം. രാജ്യം അഭിമുഖീകരിയ്ക്കുന്ന പല പ്രശ്നങ്ങൾക്കും കാരണം സർക്കാരാണെന്ന പ്രഖ്യാപനത്തോടെയാണ് 1980-ൽ റെയ്ഗൻ അധികാരമേറ്റത്. മൂലധനത്തിന്റെ സ്വൈര്യവിഹാരം ഉറപ്പുവരുത്തുക മാത്രമാണ് സർക്കാരിന്റെ ജോലിയെന്ന ആശയം പ്രാവർത്തികമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. നികുതി, തൊഴിൽ, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, പശ്ചാത്തല സൗകര്യങ്ങൾ എന്നു വേണ്ട സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ജനക്ഷേമ പദ്ധതികളെല്ലാം റെയ്ഗൻ ഇല്ലാതാക്കി. സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ എന്ന പേരിൽ റെയ്ഗൻ ഭരണത്തിന്റെ ആശയങ്ങളുടെ ടെംപ്ലേറ്റുകൾ അധികം വൈകാതെ ലോകമാകെ നടപ്പിൽ വന്നു. ബ്രിട്ടനിൽ മാർഗരറ്റ് താച്ചർ അതിനുവേണ്ട ചുക്കാൻ പിടിച്ചപ്പോൾ ലോകബാങ്കും, അന്താരാഷ്ട്ര നാണയനിധിയും ലോകമാകെ അവ അടിച്ചേൽപ്പിക്കുന്നതിന്റെ ചുമതലയേറ്റു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉടലെടുത്ത ക്ഷേമരാഷ്ട്ര സങ്കൽപ്പം വഴിയിലുപേക്ഷിച്ചതിന്റെ നാലു ദശകങ്ങൾ പിന്നിടുന്ന വേളയിലാണ് മറ്റൊരു നയം മാറ്റത്തിന്റെ സൂചനകൾ തെളിയുന്നത്.

ലോകജനസംഖ്യയുടെ ഭൂരിഭാഗം സാധാരണക്കാരും, പാവപ്പെട്ടവരും നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് സർക്കാരുകൾ പൂർണമായി മുഖം തിരിക്കുകയും ഗവൺമെൻറിന്റെ പ്രവർത്തനങ്ങൾ മൂലധനതാൽപര്യങ്ങൾക്ക് മാത്രമായി പരുവപ്പെടുത്തുകയും ചെയ്യുന്ന ഭരണസംസ്‌ക്കാരം ആഗോളതലത്തിൽ രൂഢമൂലമായി.

"കുറച്ച് സർക്കാർ, കൂടുതൽ ഗവേണൻസ്' (ലെസ് ഗവൺമെൻറ്​, മോർ ഗവേണൻസ്) എന്നെല്ലാം നവലിബറൽ വാദികൾ പ്രാസമൊപ്പിച്ചു പറയുമെങ്കിലും കഴിഞ്ഞ 40-വർഷത്തെ അനുഭവങ്ങൾ നൽകുന്ന പാഠം അത്തരം അവകാശവാദങ്ങളെ പിന്തുണക്കില്ല. ലോകജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന സാധാരണക്കാരും, പാവപ്പെട്ടവരും നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് സർക്കാരുകൾ പൂർണമായി മുഖം തിരിക്കുകയും ഗവൺമെൻറിന്റെ പ്രവർത്തനങ്ങൾ മൂലധനതാൽപര്യങ്ങൾക്ക് മാത്രമായി പരുവപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭരണസംസ്‌ക്കാരം ആഗോളതലത്തിൽ രൂഢമൂലമായതാണ് നവലിബറൽ കാലഘട്ടത്തിലെ പ്രധാന സംഭവവികാസം. ജനക്ഷേമമടക്കം സാമ്പത്തികവുമായി ബന്ധപ്പെട്ട മേഖലകൾ മുഴുവനായും സ്വകാര്യ മൂലധന നിക്ഷേപത്തിനായി സൗകര്യപ്പെടുത്തി കൊടുക്കുന്ന ദല്ലാൾപണിയുടെ ഭംഗിയായ നിർവഹണം തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ കാര്യക്ഷമതയുടെ ഉത്തമ മാതൃകയായി.

2008-ലെ വൻ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പൂർണമായി ഇനിയും കരകയറാത്ത ആഗോള മുതലാളിത്തം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ കൂടുതൽ സങ്കീർണമായ പ്രതിസന്ധികളെ നേരിടുകയാണ്.

സർക്കാരിന്റെ ചുമതലയിൽ അതുവരെ ഉണ്ടായിരുന്ന വിദ്യാഭ്യാസം മുതൽ പൊതുജനാരോഗ്യം വരെയും, പൊതുഗതാഗതം മുതൽ കുടിവെള്ളം വരെയുമുള്ള മേഖലകളെല്ലാം കെടുകാര്യസ്ഥതയുടെ വിഴുപ്പുഭാണ്ഡം പേറുന്നവയാണെന്നും മത്സരാധിഷ്ഠിതമായ പ്രവർത്തനശൈലിയുടെ ഭാഗമായ കാര്യക്ഷമത കൈവരിയ്ക്കുവാൻ സ്വകാര്യമേഖല മാത്രമാണ് വഴിയെന്നും വിലയിരുത്തപ്പെട്ടു.

സ്വകാര്യ മേഖലയുടെ വരവോടെ ഈ മേഖലകൾ വർധിച്ച കാര്യക്ഷമത നേടുമെന്നും പൊതുജനങ്ങൾ അതിന്റെ ഗുണമേന്മ അനുഭവിക്കുമെന്നുമുള്ള സുലഭമായ വാചോടപങ്ങൾ എങ്ങും നിറഞ്ഞുനിന്നു. ബ്രിട്ടനിലെ റെയിൽവേ, അമേരിക്കയിലെ റോഡുകൾ, ഇന്ത്യയിലെ വൈദ്യുതി മേഖല എന്നിവ ഉദാഹരണമായെടുത്താൽ ഇപ്പറഞ്ഞവയൊന്നും നടപ്പിലായില്ലെന്നു മാത്രമല്ല പൊതുസമ്പത്ത് കൈക്കലാക്കുന്നതിനുള്ള ആർത്തി മാത്രമാണ് സ്വകാര്യവൽക്കരണത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ചതെന്നും കാണാനാവും. ധനതത്വശാസ്ത്രം, നയരൂപീകരണ സ്ഥാപനങ്ങൾ, ധനവിപണികൾ, രാഷ്ട്രീയ നേതൃത്വം, ബഹുരാഷ്ട്ര കമ്പനികൾ, ധനസഹായ സ്ഥാപനങ്ങൾ, അക്കാദമിക വിദഗ്ധർ, മാനേജ്മെന്റ് ഗുരുക്കന്മാർ, മാധ്യമങ്ങൾ തുടങ്ങിയ നിരവധി വേദികളിലൂടെയാണ് നവലിബറൽ ആശയങ്ങൾ മാത്രമാണ് സാമ്പത്തിക പുരോഗതിയുടെ ഏകപാതയെന്ന വീക്ഷണം അപ്രമാദിത്തം നേടിയത്.

കൊളോണിയലിസം, സാമ്രാജത്വം, മുതലാളിത്തം, ചൂഷണം, നാടുവാഴിത്തം, ജാതി, വംശീയത, ലിംഗ വിവേചനം തുടങ്ങിയ ഘടനപരമായ ഒട്ടേറെ വിഷയങ്ങൾ സാമ്പത്തിക സംബന്ധിയായ പദാവലികളിൽ നിന്ന് നിഷ്‌ക്കാസനം ചെയ്യപ്പെട്ടുവെന്നു മാത്രമല്ല, അത്തരം വിഷയങ്ങൾ ഉന്നയിക്കുന്നവർ പുരാതന മനുഷ്യർ എന്ന നിലയിൽ വിലയിരുത്തപ്പെടാനും തുടങ്ങി.

മാർഗരറ്റ് താച്ചർ

കാര്യക്ഷമതയെക്കുറിച്ചുള്ള വാചോടാപങ്ങൾ വികസന സംവാദങ്ങളുടെ പ്രധാന ചേരുവയായതോടെ മാർഗരറ്റ് താച്ചറുടെ TINA (ബദലുകളില്ല) ഫാക്ടർ വലത്തും, ഇടത്തുമുള്ള രാഷ്ട്രീയ സമന്വയത്തിന്റെ വേദവാക്യമായി. മുൻനിര മുതലാളിത്ത രാജ്യങ്ങളിൽ, പ്രത്യേകിച്ചും അമേരിക്കയിൽ രൂഢമൂലമായിരുന്ന ഈ സമന്വയം മാറ്റങ്ങൾക്ക് വിധേയമാവുന്നു എന്നാണ് ബൈഡന്റെ 100 ദിവസത്തെ ഭരണം നൽകുന്ന സൂചന. അന്താരാഷ്ട്ര നാണയ നിധിയുടെ മേധാവികളും കഴിഞ്ഞ കുറച്ചു കാലങ്ങളായി കളംമാറ്റി ചവിട്ടുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

കഴിയുന്നതും സർക്കാരുകൾ കടം വാങ്ങരുതെന്നും അഥവാ വാങ്ങിയാൽ നിശ്ചിത പരിധി കടക്കരുതെന്നുമാണ് നിയോ-ലിബറൽ ധനനയത്തിന്റെ കാതൽ

സാമ്പത്തിക വളർച്ചക്കുള്ള എഞ്ചിനെന്ന നിലയിലും, സാമൂഹ്യക്ഷേമത്തിനും സർക്കാരിന്റെ പങ്ക് നിർണായകമാണെന്ന ബൈഡന്റെ അഭിപ്രായം നാലു ദശകങ്ങൾക്ക് മുമ്പ് റെയ്ഗൻ പറഞ്ഞതിന്റെ വിപരീതമാണ്. റെയ്ഗന്റെ പ്രസിദ്ധമായ കിനിഞ്ഞിറങ്ങൽ സിദ്ധാന്തം (ട്രിക്കിൾ-ഡൗൺ തിയറി) സാമ്പത്തിക കാര്യത്തിൽ ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയ ബൈഡൻ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനും, സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കുമായി ഫെഡറൽ സർക്കാർ 4-ലക്ഷം കോടി ഡോളർ ചെലവഴിക്കുമെന്നും വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസ നടപടികൾക്കായി 1.9 ലക്ഷം കോടി ഡോളർ ചെലഴിക്കാനുള്ള അനുമതി അമേരിക്കൻ കോൺഗ്രസിൽ നിന്ന് നേരത്തെ നേടിയതിന് പുറമെയാണ് ബുധനാഴ്ച പ്രഖ്യാപിച്ച 4-ലക്ഷം കോടിയുടെ പദ്ധതികൾ. പുതിയ പദ്ധതിയിൽ നിർദ്ദേശിക്കുന്ന 2.3 ലക്ഷം കോടി ഡോളറിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കോർപറേറ്റ് സ്ഥാപനങ്ങളുടെ നികുതി വർധിപ്പിച്ച് സമാഹരിക്കാനാവുമെന്ന് പ്രസിഡണ്ട് അവകാശപ്പെടുന്നു. 1.8 ലക്ഷം കോടി ഡോളറിന്റെ സാർവലൗകികമായ സൗജന്യ പ്രീസ്‌കൂൾ, രണ്ട് വർഷത്തെ സൗജന്യ കമ്മ്യൂണിറ്റി കോളേജ് പഠനം, 225 ബില്യൺ ഡോളറിന്റെ ചൈൽഡ് കെയർ പദ്ധതി എന്നിവയാണ് മറ്റ് പ്രധാന ചെലവവിനങ്ങൾ. അമേരിക്കൻ ഫെഡറൽ സർക്കാർ 1980-കൾക്കു ശേഷം, പശ്ചാത്തല സൗകര്യമേഖലയിലും, സാമൂഹ്യക്ഷേമ മേഖലയിലും ഇത്രയും പണം നിക്ഷേപിക്കുമെന്ന് പറയുന്നത് പോലും അത്ഭുതമായാണ് വീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ 40-കൊല്ലമായി പിന്തുടരുന്ന നവലിബറൽ സാമ്പത്തിക വാദത്തിന്റെ അടിസ്ഥാന ധാരണകൾക്ക് വിരുദ്ധമാണ് ബൈഡന്റെ പ്രഖ്യാപനം.

കറുത്തവർഗക്കാരനായ ജോർജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അമേരിക്കയിലുടനീളം നടന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിൽ നിന്ന്. / Photo: Geoff Livingston, Flickr

നവലിബറലിസത്തിന്റെ ഒരു പ്രധാന ആശയം സർക്കാരുകളുടെ സാമ്പത്തിക അച്ചടക്കമാണ്. കഴിയുന്നതും സർക്കാരുകൾ കടം വാങ്ങരുതെന്നും അഥവാ വാങ്ങിയാൽ നിശ്ചിത പരിധി കടക്കരുതെന്നുമാണ് നിയോ-ലിബറൽ ധനനയത്തിന്റെ കാതൽ. നികുതിയും, കടമെടുക്കലുമാണ് ലോകത്തിലെ സർക്കാരുകളുടെ പ്രധാന വരുമാന ശ്രോതസ്സുകൾ. കടമെടുക്കാൻ സർക്കാരുകൾ ധനവിപണിയിൽ എത്തുന്നതോടെ സ്വകാര്യ നിക്ഷേപകരുടെ അവസരം കുറയുമെന്നും സാമ്പത്തിക വളർച്ചയെ ആകമാനം അത് നിഷേധാത്മകമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ കടമെടുക്കരുതെന്ന ന്യായവാദം.

അതോടൊപ്പം നികുതി നിരക്കുകൾ പരമാവധി കുറയ്ക്കുകയെന്ന മറ്റൊരു നിയോലിബറൽ വാദം കൂടി ചേരുന്നതോടെ സർക്കാരിന്റെ വരുമാന മാർഗങ്ങൾ പ്രതിസന്ധിയിലാവും. സർക്കാരുകളുടെ മുൻഗണന ക്രമത്തിൽ ഇതോടെ ചെലവു ചുരുക്കൽ സ്വാഭാവികമായും പ്രമുഖ സ്ഥാനം കൈവരിക്കും. ജനക്ഷേമകരമായ സേവനമേഖലകളിൽ നിന്നെല്ലാം സർക്കാരിന് പിന്തിരിയേണ്ടി വരും. 1980-കൾ മുതൽ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ അരങ്ങേറുന്ന ഈപ്രതിഭാസത്തിൽ നിന്നുമുള്ള വ്യതിയാനമാണ് ബൈഡന്റെ വാക്കുകളിൽ കാണാനാവുക. ബൈഡന്റെ പദ്ധതികൾക്ക് അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ലഭിക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ ഉറപ്പുകൾ ഇല്ലെന്നു മാത്രമല്ല ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരുമെന്നും തീർച്ചയാണ്.

നവലിബറൽ പരിപ്രേക്ഷ്യങ്ങളിൽ നിന്നുള്ള വ്യതിയാനം അമേരിക്കൻ ഭരണകൂടത്തിൽ മാത്രമല്ല കാണാനാവുക. വാഷിംഗ്ടൺ സമന്വയം എന്ന പേരിൽ അറിയപ്പെടുന്ന നവലിബറൽ നയങ്ങൾ മൂന്നാം ലോക രാജ്യങ്ങളിൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അന്താരാഷ്ട്ര നാണയ നിധിയും, ലോക ബാങ്കും തങ്ങളുടെ മുൻനിലപാടിൽ നിന്നും ചില മാറ്റങ്ങൾ കുറച്ച് കാലമായി മുന്നോട്ടു വയ്ക്കുന്നതായി പുരോഗമനവാദികളായ ചില സാമ്പത്തിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നു. സർക്കാരുകൾ ചെലവുകളും, പൊതുകടവും കുറയ്ക്കുക, ഐ.എം.എഫ്-ലോക ബാങ്ക് ധനസഹായത്തിനായി ഉപാധികൾ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ പഴയതുപോലെ കടും പിടുത്തം കാണിക്കുന്നില്ല എന്നതാണ് ഈ സ്ഥാപനങ്ങളുടെ വീക്ഷണത്തിൽ വന്ന മാറ്റത്തിന്റെ ലക്ഷണമായി ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ.

നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച ഭയാനകമായ സാമ്പത്തിക അസമത്വം നീതീകരിക്കാൻ കഴിയാത്തവണ്ണം വളർന്നിരിക്കുന്നു. അസഹനീയമായ ഈ അസമത്വം സ്വാഭാവികമായും സാമൂഹിക സംഘർഷങ്ങൾക്ക് വഴി തെളിക്കുന്നതിനൊപ്പം വെള്ളക്കോളർ കുറ്റകൃത്യങ്ങൾ എന്നറിയപ്പെടുന്ന ഭീമമായ സാമ്പത്തിക കുറ്റങ്ങൾക്കും ഇടയാക്കുന്നു.

നവലിബറൽ സാമ്പത്തിക നയങ്ങളുടെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഫലമായി അമേരിക്കൻ ഭരണകൂടത്തിനും, ഐ.എം.എഫ്-ലോക ബാങ്ക് പ്രഭൃതികൾക്കും മാനസാന്തരം സംഭവിച്ചതിന്റെ ഭാഗമായി ഈ മാറ്റങ്ങളെന്ന് കാണാനാവില്ലെന്ന് മൈക്കൽ റോബർട്സിനെ2 പോലുള്ള സാമ്പത്തിക പണ്ഡിതർ വിലയിരുത്തുന്നു. 2008-ലെ വൻ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പൂർണമായി ഇനിയും കരകയറാത്ത ആഗോള മുതലാളിത്തം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ കൂടുതൽ സങ്കീർണമായ പ്രതിസന്ധികളെ നേരിടുകയാണ്. അതിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് ഇപ്പോഴത്തെ മനം മാറ്റമെന്ന് റോബർട്സ് വിശദീകരിയ്ക്കുന്നു.

ക്രിസ്റ്റലീന ജോർജീവ / Photo: UNclimatechange, flickr

കഴിഞ്ഞ 40 വർഷത്തിലധികമായി പ്രയോഗിക്കപ്പെട്ട നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച ഭയാനകമായ സാമ്പത്തിക അസമത്വം ഒരു തരത്തിലും നീതീകരിക്കാൻ കഴിയാത്തവണ്ണം വളർന്നിരിക്കുന്നു. അസഹനീയമായ ഈ അസമത്വം സ്വാഭാവികമായും സാമൂഹിക സംഘർഷങ്ങൾക്ക് വഴി തെളിക്കുന്നതിനൊപ്പം വെള്ളക്കോളർ കുറ്റകൃത്യങ്ങൾ എന്നറിയപ്പെടുന്ന ഭീമമായ സാമ്പത്തിക കുറ്റങ്ങൾക്കും ഇടയാക്കുന്നു. വംശീയ വിവേചനം, തൊഴിൽ ചൂഷണം, സ്ത്രീകൾക്കെതിരായ അക്രമം, മൂന്നാംലോക രാജ്യങ്ങൾ നേരിടുന്ന നവ-കൊളോണിയൽ ചൂഷണം, പരിസ്ഥിതി വിനാശം തുടങ്ങി പേരെടുത്തു പറയേണ്ട ഒരു പിടി സ്ഥായിയായ വിഷയങ്ങൾക്ക് പുറമെയാണ് മഹാമാരിയുടെ ഭാഗമായി സംഭവിച്ച സാമ്പത്തിക-സാമൂഹ്യ തകർച്ച. ജോർജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ അമേരിക്കയിലുടനീളം നടന്ന കലാപങ്ങൾ സാമ്പത്തിക-സാമൂഹ്യ തകർച്ചയുടെ ആഴം വെളിപ്പെടുത്തുന്നു.

മുടിനാരിഴയുടെ പതിനായിരത്തിലൊന്നു പോലുമില്ലാത്ത ഒരു വൈറസ് മനുഷ്യരുടെ അതിജീവനം പോലും സംശയത്തിലാക്കിയ സാഹചര്യത്തിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളുടെ ഋണബാധ്യത എഴുതി തള്ളണമെന്ന ആവശ്യം പരിഗണിക്കാത്ത സ്ഥാപനങ്ങളുടെ മഹാമനസ്‌കതയിൽ അമിത പ്രതീക്ഷ പുലർത്തേണ്ടതില്ല

ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ഏപ്രിലിൽ 7-ന് മുന്നോട്ടു വച്ച ഗ്ലോബൽ പോളിസി അജൻഡയിൽ ഇതിന്റെ അനുരണനങ്ങൾ കാണാനാവും. വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ, പരിസ്ഥിതി മേഖലകളിൽ സർക്കാർ നിക്ഷേപിക്കണമെന്ന നിർദ്ദേശത്തിന് പുറമെ കൂടുതൽ കടാശ്വാസ നടപടികൾ, നിലവിലുള്ള വായ്പകളുടെ തിരിച്ചടവിനായി കൂടുതൾ സാവകാശം, 2022 വരെ പലിശയിൽ കുറവ് നൽകുക തുടങ്ങിയ കാര്യങ്ങളും ഐ.എം.എഫ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപരിപ്ലവമായ ചില നീക്കുപോക്കുകൾ കൈക്കൊള്ളുവാൻ നിർബന്ധിതമായതിനെ ഐ.എം.എഫ്- ലോക ബാങ്ക് നയങ്ങളിൽ വന്ന മാറ്റമായി കരുതാനാവില്ലെന്ന് റോബർട്സ് വ്യക്തമാക്കുന്നു. കോവിഡിനെ തുടർന്നുള്ള വലിയ സാമ്പത്തിക തകർച്ച ഒഴിവാക്കുന്നതിനായി മുൻനിര മുതലാളിത്ത രാജ്യങ്ങളിലെ സർക്കാരുകൾ ഭാരിച്ച ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതുപോലെ ഐ.എം.എഫും-ലോക ബാങ്കും ആഗോളതലത്തിൽ വായ്പ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ നിർബന്ധിതമായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യങ്ങൾ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇപ്പോഴത്തെ കടാശ്വാസ നടപടികൾ. മുതലാളിത്ത സമ്പദ്ഘടന നേരിടുന്ന ഘടനപരമായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഈ നടപടികൾക്ക് ആവില്ലെന്ന് റോബർട്സ് പറയുന്നു. മുടിനാരിഴയുടെ പതിനായിരത്തിലൊന്നു പോലുമില്ലാത്ത ഒരു വൈറസ് മനുഷ്യരുടെ അതിജീവനം പോലും സംശയത്തിലാക്കിയ സാഹചര്യത്തിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളുടെ ഋണബാധ്യത എഴുതി തള്ളണമെന്ന ആവശ്യം പരിഗണിക്കാത്ത സ്ഥാപനങ്ങളുടെ മഹാമനസ്‌കതയിൽ അമിത പ്രതീക്ഷ പുലർത്തേണ്ടതില്ല.▮

1: അമേരിക്കൻ ധനവിപണിയായ വാൾസ്​ട്രീറ്റിലെ ആർത്തിയും, തട്ടിപ്പുകളുമെല്ലം സവിസ്തരം കൈകാര്യം ചെയ്യുന്ന എഴുത്തുകാരനാണ് മൈക്കൽ ലൂയിസ്. അദ്ദേഹത്തിന്റെ ‘ദ ഫ്യൂച്ചർ ഹാസ് ജസ്റ്റ് ഹാപ്പൻഡ്’ എന്ന കൃതിയിലെ നിരീക്ഷണം. ലാഭം മാത്രമാണ് മൂലധനത്തിനും, അത് കൈകാര്യം ചെയ്യുന്നവരുടെയും ഏകലക്ഷ്യം എന്ന നിഗമനത്തെ വിശദീകരിക്കാനാണ് ഈ നിരീക്ഷണം. 2: മൈക്കൽ റോബർട്സ്: ‘ഐ.എം.എഫ് ആൻറ്​ ഡെറ്റ്: എ ന്യൂ കൺസെസ്’- ഏപ്രിൽ 15, 2021.


കെ.പി. സേതുനാഥ്‌

ഡക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ. മുപ്പത് വർഷം പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ്​ ജേണലിസ്റ്റ് .

Comments