കാനഡയിലെ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായ നാലാം തവണയും വിജയം നേടി ലിബറൽ പാർട്ടി അധികാരത്തിലേക്ക്. ഇത്തവണ പാർട്ടി തിരിച്ചടി നേരിടുമെന്നും കൺസർവേറ്റീവുകൾ അധികാരത്തിലെത്തുമെന്നുമെല്ലാമുള്ള സാധ്യതകളെ കനേഡിയൻ ജനത പൂർണമായും തള്ളിക്കളയുകയാണ് ചെയ്തത്. കാനഡയെ അമേരിക്കയുടെ ഭാഗമാക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി ഡോണൾഡ് ട്രംപ് നടത്തിയ പ്രചാരണങ്ങൾക്ക് കൂടിയാണ് തിരിച്ചടി കിട്ടിയത്. വിജയം ലിബറൽ പാർട്ടിക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണി ജനങ്ങളുടെ വിശ്വാസം നിലനിർത്തുകയാണ്. സാമ്പത്തിക മാന്ദ്യത്തിൽ രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയ കാർണി, ട്രംപ് രാജ്യത്തിനെതിരെ നടത്തുന്ന ഭീഷണികൾക്ക് മറുപടി കൊടുക്കാൻ പറ്റുന്ന നേതാവാണെന്ന് കൂടി തെളിയിക്കുന്നു.
ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയിലും ഭരണത്തിലും വലിയ മാറ്റങ്ങൾ വരുത്തിയാണ് ലിബറൽ പാർട്ടി തിരിച്ചുവരവിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപിന്തുണ കുറഞ്ഞ് തുടങ്ങിയിരുന്നു. ഇതോടെ പാർട്ടി തിരിച്ചടി നേരിടുമെന്ന വിലയിരുത്തൽ വന്ന് തുടങ്ങി. അങ്ങനെയൊരു ഘട്ടത്തിലാണ് ട്രൂഡോയെ പിൻവലിച്ച്, പാർട്ടി കാർണിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നത്. ആ നീക്കം മുതൽ പാർട്ടി തിരിച്ചുവരവിൻെറ പാതയിലായിരുന്നു. അമേരിക്കയിൽ ട്രംപ് വന്നതോടെ കാനഡയ്ക്കെതിരെ വലിയ ഭീഷണികൾ ഉയർത്തിയിരുന്നു. കാനഡയെ തങ്ങളുടെ 51ാമത് സ്റ്റേറ്റാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. കാനഡയ്ക്കെതിരെ വ്യാപാരയുദ്ധവും ട്രംപ് തുടങ്ങി. പകരം തീരുവ പ്രഖ്യാപനത്തിന് മുമ്പ് കാർ കയറ്റുമതി തീരുവ ഉയർത്തിക്കൊണ്ട് ട്രംപ് ഭരണകൂടം തീരുമാനമെടുത്തിരുന്നു. ഇത് കാര്യമായി ബാധിക്കുന്ന ഒരു രാജ്യം കാനഡയായിരുന്നു. സാമ്പത്തികമായി കാനഡയെ ബുദ്ധിമുട്ടിക്കാനുള്ള എല്ലാ പദ്ധതികളും ട്രംപ് നടത്തുന്നുണ്ടായിരുന്നു. അതിനെതിരെ ശക്തമായ നിലപാടുകൾ എടുത്ത പ്രധാനമന്ത്രിയാണ് കാർണി. ട്രംപിനെതിരെ ചെറുത്തുനിൽപ്പ് തുടരണമെന്ന് തന്നെയാണ് കനേഡിയൻ ജനത ഈ തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ രാഷ്ട്രീയനേതൃത്വത്തിന് നൽകുന്ന സന്ദേശം.

343 അംഗ പാർലമെൻറിൽ 165 സീറ്റുകൾ നേടിയാണ് ലിബറൽ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. ഭരിക്കാൻ 172 സീറ്റുകളാണ് വേണ്ടത്. ഇതിന് രാജ്യത്തെ ചില ചെറുപാർട്ടികളുടെ പിന്തുണ കൂടി മതിയാവും. പിയറി പൊളിയേവാണ് കാനഡയിലെ പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയെ നയിച്ചത്. പൊതുവിൽ ലിബറൽ പാർട്ടിയുടെയും കൺസർവേറ്റീവ് പാർട്ടിയുടെയും വോട്ട് ശതമാനം വർധിച്ചിട്ടുണ്ട്. ചെറുപാർട്ടികൾക്കാണ് വോട്ട് കുറഞ്ഞത്. രാജ്യത്ത് ശക്തമായ ഭരണാധികാരി നിലനിൽക്കണമെന്ന ആഗ്രഹമാണ് ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് വ്യക്തം. ഈ മത്സരത്തിൽ പൊളിയേവിനെ കാർണി പിന്തള്ളുകയാണ് ചെയ്തത്.
ട്രംപിനെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാർക്ക് കാർണി നൽകിയിരിക്കുന്നത്. “ട്രംപ് നമ്മളെ തകർക്കാൻ ശ്രമിക്കുകയായിരുന്നു. നമുക്ക് മുകളിൽ അധികാരം സ്ഥാപിക്കാൻ സാധിക്കുമെന്ന് അമേരിക്ക കരുതി. അത് ഒരിക്കലും സംഭവിക്കില്ല. ഒരുകാലത്തും നടക്കാൻ പോവുന്നില്ല. അമേരിക്കയുടെ വഞ്ചനയിൽ നിന്നുള്ള ഞെട്ടലിൽ നിന്ന് നാം മുക്തരായിരിക്കുന്നു. എന്നാൽ അതിൽ നിന്ന് പഠിച്ച പാഠങ്ങൾ നാം ഒരിക്കലും മറക്കില്ല,” പാർട്ടിയുടെ വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കാർണി പറഞ്ഞു.