കാലത്തിനൊപ്പം നടന്ന മാർപാപ്പ;
പിൻഗാമിയാര്, പരിഷ്കരണം തുടരുമോ?

നിലപാടുകൾ കൊണ്ട് തൻെറ മുൻഗാമികളെ പോലും തിരുത്തിയാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയെ കാലത്തിനൊപ്പം മുന്നോട്ട് നയിച്ചത്. പുതിയ മാർപാപ്പയും സഭയിൽ പരിഷ്കരണവാദം തുടരുമോ, അതോ യാഥാസ്ഥിതിക ചട്ടക്കൂട്ടുകൾക്ക് അകത്തേക്ക് തിരികെ കൊണ്ടുപോവുമോ? ഫ്രാൻസിസ് മാർപാപ്പ സഭയിൽ നടത്തിയ ഇടപെടലുകൾ എങ്ങനെയാവും പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കപ്പെടുക?- ടി. ശ്രീജിത്ത് എഴുതുന്നു.

ത്തോലിക്കാസഭ ഇന്നുവരെ കാണാത്ത പരിഷ്കരണ ആശയങ്ങൾ അവതരിപ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത മാർപാപ്പയാണ് ജോർജ് മാരിയോ ബർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ. തൻെറ മുൻഗാമികളായ ജോൺപോൾ രണ്ടാമനിൽ നിന്നും ബെനഡിക്ട് 16ാമനിൽ നിന്നും മാത്രമല്ല, മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ്പായിരുന്നു ഈ അർജൻറീനക്കാരൻ. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നുള്ള ആദ്യ മാർപ്പാപ്പയായ അദ്ദേഹം സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമന് ശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യത്തെ മാർപ്പാപ്പ കൂടിയാണ്. അതുകൊണ്ട് തന്നെ സഭയുടെ നിയന്ത്രണം യൂറോപ്പിന് പുറത്തേക്ക് കൂടുതൽ വ്യാപിപ്പിക്കാൻ അദ്ദേഹം മനപൂർവം തന്നെ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അടുത്ത മാർപാപ്പ ഏഷ്യയിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ ആവാമെന്ന ആലോചകൾ ഉണ്ടാവുന്നതിന് കാരണം പോലും ഈ സ്വാധീനമാണ്. സഭയ്ക്ക് അകത്തും പുറത്തും ഫ്രാൻസിസ് മാർപാപ്പ നടത്തിയ പരിഷ്കരണങ്ങൾ ഇനി തുടരാൻ തന്നെയാണ് സാധ്യത തെളിയുന്നത്. തൻെറ കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന് അതിനുള്ള കരുക്കൾ നീക്കാൻ സാധിച്ചിട്ടുണ്ട്.

ബ്യൂണസ് ഐറിസ് കർദിനാളായിരുന്ന ജോർജ് മാരിയോ ബർഗോളിയോ കത്തോലിക്കാസഭ വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് സഭയുടെ നേതൃസ്ഥാനത്ത് എത്തുന്നത്. 2005-ൽ തൻെറ 78ാം വയസ്സിൽ മാർപാപ്പയായ ബെനഡിക്ട് 16-ാമൻ അപ്രതീക്ഷിതമായാണ് 2013-ൽ രാജിവെച്ചത്. സഭയുടെ ചരിത്രത്തിൽ അധികം കേട്ടുകേൾവിയില്ലാത്ത സംഭവമായിരുന്നു മാർപാപ്പയുടെ രാജി. അതിന് മുമ്പ് സംഭവിച്ചത് 1415-ലായിരുന്നു. ജർമൻകാരനായിരുന്ന ജോസഫ് റാറ്റ്സിങ്ങർ എന്ന ബെനഡിക്ട് 16ാമൻ തികഞ്ഞ പാരമ്പര്യവാദിയായിരുന്നു. പരമ്പരാഗത ചട്ടക്കൂടിലൂടെ സഭയെ നയിച്ചിരുന്ന മാർപാപ്പയായിരുന്നു അദ്ദേഹം. സഭയുടെ നാഥനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജർമനിയിൽ തൻെറ സ്വന്തം നാട്ടിൽ വെച്ച് അദ്ദേഹം നടത്തിയ ഒരു പ്രസംഗം വിവാദമായിരുന്നു. 14ാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ ഭരണാധികാരി മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞ വാചകം ഉദ്ധരിച്ചതാണ് വലിയ വിവാദത്തിന് വഴിതെളിച്ചത്. നബിയുടെ വിശുദ്ധയുദ്ധമെന്ന ആശയം മനുഷ്യത്വവിരുദ്ധമാണെന്നായിരുന്നു ബെനഡിക്ട് 16ാമൻ പറഞ്ഞത്. വിശ്വാസത്തിൻെറ പേരിൽ സംഘർഷങ്ങൾ ഉണ്ടാവാൻ പാടില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് താൻ അങ്ങനെ പറഞ്ഞതെന്ന് പിന്നീട് വിശദീകരിച്ചെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലിം പണ്ഡിതരിൽ നിന്ന് വലിയ എതിർപ്പ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ഒടുവിൽ തൻെറ വാക്കുകളുടെ പേരിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അവിടെയാണ് തൻെറ മരണത്തിൻെറ തൊട്ടുതലേന്ന്, ഈസ്ററർ ദിവസം പോലും ഗാസയിൽ സമാധാനം പുലരണമെന്നും വെടിനിർത്തൽ തുടരണമെന്നും പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ വ്യത്യസ്തനാവുന്നത്. നിലപാടുകൾ കൊണ്ട് അദ്ദേഹം തൻെറ മുൻഗാമികളെ കൂടിയാണ് തിരുത്തിക്കൊണ്ടേയിരുന്നത്.

ജർമൻകാരനായിരുന്ന ജോസഫ് റാറ്റ്സിങ്ങർ എന്ന ബെനഡിക്ട് 16ാമൻ തികഞ്ഞ പാരമ്പര്യവാദിയായിരുന്നു. പരമ്പരാഗത ചട്ടക്കൂടിലൂടെ സഭയെ നയിച്ചിരുന്ന മാർപാപ്പയായിരുന്നു അദ്ദേഹം.
ജർമൻകാരനായിരുന്ന ജോസഫ് റാറ്റ്സിങ്ങർ എന്ന ബെനഡിക്ട് 16ാമൻ തികഞ്ഞ പാരമ്പര്യവാദിയായിരുന്നു. പരമ്പരാഗത ചട്ടക്കൂടിലൂടെ സഭയെ നയിച്ചിരുന്ന മാർപാപ്പയായിരുന്നു അദ്ദേഹം.

2007-ൽ ബ്രസീൽ സന്ദർശനത്തിനിടെ ബെനഡിക്ട് 16ാമൻ നടത്തിയ പ്രസംഗത്തിൽ കോളനിവൽക്കരണം ക്രിസ്തീയവിശ്വാസം കൂടുതൽ പ്രചാരത്തിലാക്കിയെന്ന് പറഞ്ഞതും വിവാദമായിരുന്നു. മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന പ്രതിസന്ധികളിൽ കൃത്യമായ ഒരു നിലപാട് പറയാൻ ബെനഡിക്ട് 16ാമൻ ഒരുക്കമായിരുന്നില്ല. സഭയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, വൈദികർക്കെതിരായ ലൈംഗിക അതിക്രമങ്ങളുമെല്ലാം കത്തോലിക്കാ സഭയെ ചെറുതല്ലാത്ത രീതിയിൽ അക്കാലത്ത് പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കയിലെ റോമൻ കത്തോലിക്കാ വൈദികർക്കെതിരായ ലൈംഗിക പീഡനപരാതികൾ സഭയിൽ കോളിളക്കമുണ്ടാക്കുന്നത് ബെനഡിക്ട് 16ാമൻെറ കാലത്താണ്. പിന്നീട് നിരവധി വൈദികർക്കെതിരെ ആരോപണങ്ങളുമായി ഇരകൾ രംഗത്തെത്തി. ബെനഡിക്ട് 16-ാമൻ നേരിട്ട വലിയ അഗ്നിപരീക്ഷയായിരുന്നു ഇത്. സഭയ്ക്ക് വേണ്ടി ഇരകളോട് മാപ്പുപറഞ്ഞ അദ്ദേഹം കുറ്റക്കാരായ വൈദികർക്കെതിരെ കടുത്ത നടപടി വേണമെന്ന് തന്നെയായിരുന്ന വാദിച്ചിരുന്നത്. ധൈഷണികനായ മാർപാപ്പയെന്നാണ് ബെനഡിക്ട് അറിയപ്പെടുന്നത്. സ്വവർഗരതി, ഗർഭച്ഛിദ്രം, ഗർഭനിരോധനം തുടങ്ങിയ വിഷയങ്ങളിൽ സാമ്പ്രദായികമായ നിലപാടുകളാണ് പിന്തുടർന്നിരുന്നത്. ഇത്തരത്തിൽ പാരമ്പര്യവാദികൾക്ക് പ്രിയങ്കരനായിരുന്ന മാർപാപ്പ പ്രായാധിക്യവും അസുഖവുമെല്ലാം കാരണം രാജിവെച്ച് ഒഴിയുമ്പോഴാണ് നവീകരണവാദിയായ ഫ്രാൻസിസ് മാർപാപ്പ പിൻഗാമിയായി എത്തുന്നത്.

കത്തോലിക്കാസഭയ്ക്ക് പുറത്ത് ഇത്രയധികം സ്വീകാര്യനായ മറ്റൊരു പോപ്പ് ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന് കരുതുകവയ്യ. ഇതരമതങ്ങളുമായി അടുപ്പം സൂക്ഷിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ ലോകസമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടത്. അതുകൊണ്ട് തന്നെ മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മാർപാപ്പയായിരുന്നു.

കർദിനാൾ ബർഗോളിയോ അസ്സീസിയിലെ ഫ്രാൻസിസിൻെറ പേര് സ്വീകരിച്ചത് മുതൽ തന്നെ താൻ ആരോടൊപ്പമാണെന്ന് വ്യക്തമായ സൂചന നൽകിയിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മാർപാപ്പ ഫ്രാൻസിസിൻെറ പേര് തെരഞ്ഞെടുക്കുന്നത്. 13ാം നൂറ്റാണ്ടിൽ സെൻറ് ഫ്രാൻസിസ് അസീസിക്ക് ലഭിച്ച ദൈവീകസന്ദേശം “പോവൂ… എൻെറ വീട് പുനർനിർമിക്കൂ” എന്നാണെന്നാണ് വിശ്വാസം. അതേ പാത പിന്തുടരുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഏകദേശം 12 വർഷം കത്തോലിക്കാസഭയെ നയിച്ച അദ്ദേഹം നടത്തിയത് അക്ഷരാർത്ഥത്തിൽ ഒരു ‘വീട് പുനർനിർമ്മിക്കൽ’ തന്നെയായിരുന്നു. “ജനലുകൾ തുറക്കൂ… അൽപം ശുദ്ധവായു കടക്കട്ടെ” എന്ന് കത്തോലിക്കാസഭാ വിശ്വാസികളോട് 1962-ൽ ആഹ്വാനം ചെയ്ത ജോൺ 23-ാമൻ മാർപാപ്പയെ മാതൃകയാക്കാനാണ് ബർഗോളിയോ ശ്രമിച്ചത്. തീവ്ര മുതലാളിത്ത വ്യവസ്ഥയെ എതിർത്ത ഫ്രാൻസിസ് മാർപാപ്പ ലാളിത്യം കൊണ്ട് സഭാവിശ്വാസികൾക്ക് വലിയ സന്ദേശം പകർന്നുനൽകി. എല്ലാത്തിനും മുകളിലാണ് തങ്ങളെന്ന അഹന്തയല്ല പുരോഹിതർക്ക് വേണ്ടതെന്നും ദരിദ്രരായ മനുഷ്യരുടെ അടുത്തേക്ക് ചെല്ലണമെന്നും ആഹ്വാനം ചെയ്തു. പാവങ്ങളിൽ പാവങ്ങളുടേതാവണം പള്ളികളെന്നും വിശ്വാസികൾക്ക് ശുശ്രൂഷ നൽകുന്ന ആതുരാലയങ്ങളാവണം പള്ളികളെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരോട് ഐകദാർഢ്യം പ്രകടിപ്പിച്ചും പ്രാന്തവൽക്കരിക്കപ്പെട്ടവരോട് ഒപ്പം നിന്നും തുറക്കാത്ത വാതിലുകൾ തുറന്നും വിനയത്തോടെ, സ്നേഹത്തോടെ ഒരു ദശകത്തിലധികം കാലം അദ്ദേഹം സഭയെ നയിച്ച് മടങ്ങുകയാണ്.

പുതിയ കാലത്തിനൊപ്പം നടന്നുവെന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ സവിശേഷത. കത്തോലിക്കാസഭയ്ക്ക് പുറത്ത് ഇത്രയധികം സ്വീകാര്യനായ മറ്റൊരു പോപ്പ് ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന് കരുതുകവയ്യ. ഇതരമതങ്ങളുമായി അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം ലോകസമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടത്. അതുകൊണ്ട് തന്നെ മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മാർപാപ്പയായിരുന്നു. പുരോഗമന നിലപാടുകൾ സ്വീകരിച്ചതിൻെറ പേരിൽ കമ്മ്യൂണിസ്റ്റ് പോപ്പെന്ന് പരിഹാസരൂപേണ വിമർശകർ വിളിച്ച കാലത്ത്, നല്ലത് ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റ് എന്നാണ് വിളിക്കുന്നതെങ്കിൽ തനിക്ക് പ്രതിഷേധമില്ലെന്ന് മാർപാപ്പ പറഞ്ഞിരുന്നു. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ലെന്ന പ്രഖ്യാപിച്ച അദ്ദേഹം ലൈംഗിക ന്യൂനപക്ഷങ്ങളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും വൈദികരോട് ആവശ്യപ്പെട്ടു. അങ്ങനെ അവർക്കിടയിലും പിന്തുണ വർധിച്ചു. എല്ലാത്തിനും അപ്പുറത്ത് പുതിയ കാലത്തിനൊപ്പമാണ് അദ്ദേഹം നടന്നത്. സഭയെ ഫ്രാൻസിസ് മാർപാപ്പ കാലത്തിനൊപ്പം നടത്തുകയാണ് ചെയ്തത്. ഗർഭച്ഛിദ്രം, ഗർഭനിരോധനം തുടങ്ങിയ വിഷയങ്ങളിൽ മുൻഗാമികളുടെ സാമ്പ്രദായിക നിലപാടുകൾ തന്നെ പിന്തുടരേണ്ടി വന്നുവെങ്കിലും നവീനചിന്തയുടെ ആശയപക്ഷത്താണ് താനെന്ന് ഫ്രാൻസിസ് മാർപാപ്പ തൻെറ നിലപാടുകൾ കൊണ്ട് തെളിയിച്ച് കൊണ്ടേയിരുന്നു.

പുതിയ കാലത്തിനൊപ്പം നടന്നുവെന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ സവിശേഷത. കത്തോലിക്കാസഭയ്ക്ക് പുറത്ത് ഇത്രയധികം സ്വീകാര്യനായ മറ്റൊരു പോപ്പ് ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന് കരുതുകവയ്യ.
പുതിയ കാലത്തിനൊപ്പം നടന്നുവെന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ സവിശേഷത. കത്തോലിക്കാസഭയ്ക്ക് പുറത്ത് ഇത്രയധികം സ്വീകാര്യനായ മറ്റൊരു പോപ്പ് ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന് കരുതുകവയ്യ.

സഭയിലെ പരിഷ്കരണം തുടരുമോ പിൻഗാമി?

ലോക കത്തോലിക്കാ സഭയുടെ പുതിയ നാഥനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഇടവേളയാണ് ഇനി. വൈകാതെ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ചടങ്ങുകൾ വത്തിക്കാനിൽ നടക്കും. അതീവരഹസ്യമായി നടക്കുന്ന കർദിനാൾമാരുടെ വോട്ടെടുപ്പിലൂടെയാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുക. അതിനാൽ തന്നെ ആരാവും പിൻഗാമിയെന്ന് പ്രവചിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ഒരു കർദിനാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നത് വരെ വോട്ടെടുപ്പ് തുടരും. കർദിനാൾമാർ തമ്മിലുള്ള ഐക്യവും വിയോജിപ്പും അനുസരിച്ചാവും തെരഞ്ഞെടുപ്പ് സമയം എത്ര ദിവസം വരെ നീണ്ടുനിൽക്കുമെന്ന് തീരുമാനിക്കപ്പെടുക. ബെനഡിക്ട് 16ാമൻെറ പിൻഗാമിയായി കർദിനാൾ ബർഗോളിയോ തെരഞ്ഞെടുക്കപ്പെടുമെന്നതിൻെറ സൂചനയൊന്നും 2013-ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ല. പക്ഷേ, ആ തെരഞ്ഞെടുപ്പ് കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അനിവാര്യതയായിരുന്നു. സഭയെ കാലത്തിനൊപ്പം നടത്താൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചു. ഇനി അദ്ദേഹത്തിൻെറ പാത പിന്തുടരുന്ന ഒരാൾ വന്നാൽ മാത്രമേ സഭയിലെ പരിഷ്കരണം ഇതേ രീതിയിൽ തന്നെ തുടരുകയുള്ളൂ.

സാധ്യത ഇവർക്ക്…

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടാൻ പോവുന്ന കർദിനാൾമാരിൽ ഗാനയിൽ നിന്നുള്ള പീറ്റർ ടർക്സൻ മുതൽ ഫിലിപ്പീൻസിൽ നിന്നുള്ള ലൂയി അൻേറാണിയോ ടാഗ്ലെ വരെയുണ്ട്. മുൻ മനില ആർച്ച് ബിഷപ്പായിരുന്ന അൻേറാണിയോ തെരഞ്ഞെടുക്കപ്പെട്ടാൽ ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാവും. പീറ്റർ ടർക്സൻ വന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രത്തിലെ ആദ്യത്തെ ആഫ്രിക്കക്കാരനായ മാർപാപ്പയെന്ന പ്രത്യേകതയുമുണ്ടാവും. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരിൽ ഭൂരിപക്ഷം പേരെയും നിയമിച്ചിട്ടുള്ളത് ഫ്രാൻസിസ് മാർപാപ്പയാണ് എന്നതിനാൽ തന്നെ പരിഷ്കരണവാദിയായ ഒരു പുതിയ പോപ്പ് കത്തോലിക്കാ സഭയെ ഇനിയും നയിക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലഭിച്ച പൊതുസ്വീകാര്യതയും കോൺക്ലേവിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. മാർപാപ്പയായി നിലവിൽ പരിഗണിക്കപ്പെടുന്നവരിൽ ഭൂരിപക്ഷം പേരും പരിഷ്കരണവാദികളാണ്.

 മുൻ മനില ആർച്ച് ബിഷപ്പായിരുന്ന അൻേറാണിയോ തെരഞ്ഞെടുക്കപ്പെട്ടാൽ ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാവും. പീറ്റർ ടർക്സൻ വന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രത്തിലെ ആദ്യത്തെ ആഫ്രിക്കക്കാരനായ മാർപാപ്പയെന്ന പ്രത്യേകതയുമുണ്ടാവും.
മുൻ മനില ആർച്ച് ബിഷപ്പായിരുന്ന അൻേറാണിയോ തെരഞ്ഞെടുക്കപ്പെട്ടാൽ ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാവും. പീറ്റർ ടർക്സൻ വന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രത്തിലെ ആദ്യത്തെ ആഫ്രിക്കക്കാരനായ മാർപാപ്പയെന്ന പ്രത്യേകതയുമുണ്ടാവും.

ഇറ്റലിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ള ഒരാൾ കർദിനാൾ പിയത്രോ പരോളിനാണ്. നിലവിലെ മാർപാപ്പയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം നയതന്ത്രകാര്യങ്ങളിൽ വിദഗ്ദനാണ്. ആധുനികവാദിയും പ്രായോഗികവാദിയുമായ അദ്ദേഹം വിശ്വാസത്തിനപ്പുറത്ത് നയതന്ത്രത്തിന് പ്രാധാന്യം കൽപ്പിക്കുമെന്ന് പാരമ്പര്യവാദികൾക്ക് വിമർശനമുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ചൈനയിലുമെല്ലാം പിയത്രോ പരോളിൻ നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു.

ഫ്രാൻസിസ് മാർപാപ്പ രോഗബാധിതനായിരുന്ന ഘട്ടം മുതൽ അദ്ദേഹത്തിൻെറ പിൻഗാമിയാവാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് ഫിലിപ്പീൻസിൽ നിന്നുള്ള കർദിനാൾ ലൂയി അൻേറാണിയോ ടാഗ്ലെയാണ്. വിവാഹമോചിതരായ ദമ്പതികളുടെ കാര്യത്തിലും സ്വവർഗരതിയുടെ കാര്യത്തിലും സഭ തിരുത്തലുകൾ വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ടാഗ്ലെ ഫ്രാൻസിസ് മാർപാപ്പയെ പോലെ തന്നെ പുരോഗമനപക്ഷത്ത് നിൽക്കുന്ന വ്യക്തിയാണ്.

ഇറ്റലിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ള ഒരാൾ കർദിനാൾ പിയത്രോ പരോളിനാണ്. നിലവിലെ മാർപാപ്പയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം നയതന്ത്രകാര്യങ്ങളിൽ വിദഗ്ദനാണ്.
ഇറ്റലിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ള ഒരാൾ കർദിനാൾ പിയത്രോ പരോളിനാണ്. നിലവിലെ മാർപാപ്പയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം നയതന്ത്രകാര്യങ്ങളിൽ വിദഗ്ദനാണ്.

കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ദാരിദ്ര്യം, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളിൽ നിരന്തരം സംസാരിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഘാനക്കാരനായ പീറ്റർ ടർക്സന് കർദിനാൾമാർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. സ്വവർഗരതി, പൌരോഹിത്യം, വിവാഹം തുടങ്ങിയ വിഷയങ്ങളിൽ പീറ്റർ ടർക്സൻ സാമ്പ്രദായിക സഭാനിലപാടുകളോട് ചേർന്നുനിൽക്കുന്നയാളാണ്. എങ്കിലും ഇക്കാര്യങ്ങളിൽ കാലത്തിനനുസരിച്ച് വരുത്തേണ്ട മാറ്റങ്ങളോട് യോജിപ്പുള്ള വ്യക്തിയാണ്.

ഹങ്കറിയിൽ നിന്നുള്ള പീറ്റർ എർദോയാണ് ഏറ്റവും സാധ്യതയുള്ള യാഥാസ്ഥിതികവാദിയായ കർദിനാൾ. സഭയുടെ നിലപാടുകൾ കർക്കശമായി പിന്തുടരണമെന്ന് നിലപാടുള്ള വ്യക്തി. പീറ്റർ എർദോ മാർപാപ്പയായാൽ വീണ്ടും കത്തോലിക്കാ സഭ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് നിന്നും വഴിമാറിയാവും സഞ്ചരിക്കുക. കുടിയേറ്റക്കാർക്ക് പള്ളികളുടെ വാതിൽ തുറന്നിടണമെന്ന ഫ്രാൻസിസ് മാർപാപ്പയോട് വിയോജിച്ച ഹങ്കറി പ്രധാനമന്ത്രി വിക്ടറി ഒർബാനൊപ്പമായിരുന്നു പീറ്റർ എർദോയും നിന്നത്.

ഹങ്കറിയിൽ നിന്നുള്ള പീറ്റർ എർദോയാണ് ഏറ്റവും സാധ്യതയുള്ള യാഥാസ്ഥിതികവാദിയായ കർദിനാൾ. സഭയുടെ നിലപാടുകൾ കർക്കശമായി പിന്തുടരണമെന്ന് നിലപാടുള്ള വ്യക്തി. പീറ്റർ എർദോ മാർപാപ്പയായാൽ വീണ്ടും കത്തോലിക്കാ സഭ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് നിന്നും വഴിമാറിയാവും സഞ്ചരിക്കുക.
ഹങ്കറിയിൽ നിന്നുള്ള പീറ്റർ എർദോയാണ് ഏറ്റവും സാധ്യതയുള്ള യാഥാസ്ഥിതികവാദിയായ കർദിനാൾ. സഭയുടെ നിലപാടുകൾ കർക്കശമായി പിന്തുടരണമെന്ന് നിലപാടുള്ള വ്യക്തി. പീറ്റർ എർദോ മാർപാപ്പയായാൽ വീണ്ടും കത്തോലിക്കാ സഭ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് നിന്നും വഴിമാറിയാവും സഞ്ചരിക്കുക.

2019-ൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച കർദിനാൾ മത്തിയോ സുപ്പിയാണ് ഇറ്റലിയിൽ നിന്ന് സാധ്യതയുള്ള മറ്റൊരാൾ. പുരോഗമനപക്ഷത്ത് നിൽക്കുന്ന സുപ്പി, ഫ്രാൻസിസിൻെറ പാത പിന്തുടരുമെന്ന് ഉറപ്പാണ്. സ്വവർഗ വിവാഹങ്ങളോട് ലിബറൽ നിലപാടുള്ള സുപ്പി ഉക്രെയ്ൻ - റഷ്യ സംഘർഷഘട്ടത്തിൽ മാർപാപ്പയുടെ നയതന്ത്ര പ്രതിനിധിയായി ചർച്ചകൾ നടത്തിയിരുന്നു. ഫ്രാൻസിസിനെ പോലെത്തന്നെ ലളിതജീവിതം പിന്തുടരുന്നയാൾ.

2019-ൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച കർദിനാൾ മത്തിയോ സുപ്പിയാണ് ഇറ്റലിയിൽ നിന്ന് സാധ്യതയുള്ള മറ്റൊരാൾ. പുരോഗമനപക്ഷത്ത് നിൽക്കുന്ന സുപ്പി, ഫ്രാൻസിസിൻെറ പാത പിന്തുടരുമെന്ന് ഉറപ്പാണ്.
2019-ൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച കർദിനാൾ മത്തിയോ സുപ്പിയാണ് ഇറ്റലിയിൽ നിന്ന് സാധ്യതയുള്ള മറ്റൊരാൾ. പുരോഗമനപക്ഷത്ത് നിൽക്കുന്ന സുപ്പി, ഫ്രാൻസിസിൻെറ പാത പിന്തുടരുമെന്ന് ഉറപ്പാണ്.

പോർച്ചുഗലിൽ നിന്നുള്ള 59കാരനായ ജോസ് ടോലൻറിനോയാണ് പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ള ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾമാരിൽ ഒരാൾ. പുതിയ കാലത്തോടൊപ്പം സഭ നിൽക്കണമെന്ന നിലപാടുള്ള ടോലൻറിനോ ഫ്രാൻസിസ് മാർപാപ്പയോട് വലിയ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തികളിലൊരാളാണ്. സ്വവർഗ വിവാഹങ്ങളുടെ കാര്യത്തിലും സ്ത്രീകളുടെ പ്രാതിനിധ്യത്തിൻെറ കാര്യത്തിലുമെല്ലാം പുരോഗമന കാഴ്ചപ്പാട് പിന്തുടരുന്നു.

പോർച്ചുഗലിൽ നിന്നുള്ള 59കാരനായ ജോസ് ടോലൻറിനോയാണ് പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ള ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾമാരിൽ ഒരാൾ.
പോർച്ചുഗലിൽ നിന്നുള്ള 59കാരനായ ജോസ് ടോലൻറിനോയാണ് പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ള ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾമാരിൽ ഒരാൾ.

ആദ്യം യാഥാസ്ഥികവാദി ആയിരുന്നുവെങ്കിലും ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ തലവൻ ആയതിന് ശേഷം അദ്ദേഹമെടുത്ത പുരോഗമന ആശയങ്ങളോട് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള കർദിനാളാണ് മാൾട്ടയിൽ നിന്നുള്ള മരിയോ ഗ്രെക്. സ്ത്രീപ്രാതിനിധ്യത്തിൻെറ കാര്യത്തിലും എൽജിബിടി അവകാശങ്ങളുടെ വിഷയത്തിലും പുരോഗമനനിലപാട്.

ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ തലവൻ ആയതിന് ശേഷം അദ്ദേഹമെടുത്ത പുരോഗമന ആശയങ്ങളോട് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള കർദിനാളാണ് മാൾട്ടയിൽ നിന്നുള്ള മരിയോ ഗ്രെക്.
ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ തലവൻ ആയതിന് ശേഷം അദ്ദേഹമെടുത്ത പുരോഗമന ആശയങ്ങളോട് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള കർദിനാളാണ് മാൾട്ടയിൽ നിന്നുള്ള മരിയോ ഗ്രെക്.

മാർപാപ്പയാവാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഇറ്റലിയിൽ നിന്നുള്ള മൂന്നാമത്തെയാൾ 60കാരനായ പിയർബാറ്റിസ്റ്റ പിസബല്ലയാണ്. 2020 മുതൽ അദ്ദേഹം സഭയെ പ്രതിനിധീകരിച്ച് ജറുസലേമിലാണ് പ്രവർത്തിക്കുന്നത്. 2024 മെയിൽ അദ്ദേഹം ഗാസ സന്ദർശിച്ച് സമാധാനചർച്ച നടത്തിയിരുന്നു. പൂർണമായും ഫ്രാൻസിസിൻെറ പാത പിന്തുടരുന്ന വ്യക്തിയാണ് പിസബല്ലയെന്ന് പറയാൻ സാധിക്കില്ല.

മാർപാപ്പയാവാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഇറ്റലിയിൽ നിന്നുള്ള മൂന്നാമത്തെയാൾ 60കാരനായ പിയർബാറ്റിസ്റ്റ പിസബല്ലയാണ്.
മാർപാപ്പയാവാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഇറ്റലിയിൽ നിന്നുള്ള മൂന്നാമത്തെയാൾ 60കാരനായ പിയർബാറ്റിസ്റ്റ പിസബല്ലയാണ്.

ഗിനിയക്കാരനായ റോബർട്ട് സറാ, മാർപാപ്പ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു ആഫ്രിക്കക്കാരനാണ്. സഭയുടെ യാഥാസ്ഥിക നിലപാടുകളോട് ചേർന്നുനിൽക്കുന്ന സറാ ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും തീർത്തും വ്യത്യസ്തമായ ചിന്താഗതി വെച്ചുപുലർത്തുന്നയാളാണ്. നിലപാടുകളിൽ ഫ്രാൻസിസിൻെറ മുൻഗാമി ബെനഡിക്ട് 16ാ-മനോടാണ് സറായ്ക്ക് കൂടുതൽ അടുപ്പം. 2020-ൽ ബെനഡിക്ടിനോടൊപ്പം ചേർന്ന് വൈദിക ബ്രഹ്മചര്യത്തെക്കുറിച്ച് ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.

സഭയുടെ യാഥാസ്ഥിക നിലപാടുകളോട് ചേർന്നുനിൽക്കുന്ന സറാ ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും തീർത്തും വ്യത്യസ്തമായ ചിന്താഗതി വെച്ചുപുലർത്തുന്നയാളാണ്.
സഭയുടെ യാഥാസ്ഥിക നിലപാടുകളോട് ചേർന്നുനിൽക്കുന്ന സറാ ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും തീർത്തും വ്യത്യസ്തമായ ചിന്താഗതി വെച്ചുപുലർത്തുന്നയാളാണ്.

Comments