കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടെ, ശക്തമായ എൽ നിനോ പ്രതിഭാസം കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷ്യസുരക്ഷയെ തന്നെ ഭീഷണിയിലാക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (WFP) ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. റിപ്പോർട്ട് പ്രകാരം, ശക്തമായ എൽ നിനോ രൂപപ്പെട്ടാൽ അടുത്ത വർഷം അവസാനത്തോടെ ലോകത്തിലെ പാരിസ്ഥിതികമായി ദുർബലമായ രാജ്യങ്ങളിലെ 4.9 കോടി പേർകൂടി രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കെന്ന് നീങ്ങാൻ സാധ്യതയുണ്ട്. ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ, ശക്തമായ എൽ നിനോ രൂപപ്പെടാൻ 81 ശതമാനം സാധ്യതയുണ്ടെന്നും, പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില 1982ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയരുകയാണെന്നും WFP ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യങ്ങൾ 1950ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസങ്ങളിലൊന്നിലേക്ക് ലോകത്തെ നയിക്കും.
WFP റിപ്പോർട്ട് അനുസരിച്ച്, മധ്യ അമേരിക്കയും ദക്ഷിണാഫ്രിക്കയും ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടും. മധ്യ അമേരിക്കയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലുള്ള ആളുകളുടെ എണ്ണം 83 ശതമാനവും ദക്ഷിണാഫ്രിക്കയിൽ ഏകദേശം 75 ശതമാനവും വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഭാഗങ്ങളിലെ ഉപരിതല ജലത്തിന്റെ താപനില അസാധാരണമായി ഉയരുന്നതിലൂടെ രൂപപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ.ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥാ സംവിധാനങ്ങളിൽ മാറ്റങ്ങൾക്ക് കാരണമാകുന്നു. എൽ നിനോ പലപ്പോഴും ദക്ഷിണാഫ്രിക്കയിലെ വരൾച്ചയുമായും ഏഷ്യയുടെ ചില ഭാഗങ്ങളിൽ കാലതാമസം നേരിടുന്ന മൺസൂണുമായും മറ്റ് പ്രദേശങ്ങളിലെ ക്രമരഹിതമായ മഴയുമായും ബന്ധപ്പെട്ടിരിക്കുന്നു.
മുൻകാലങ്ങളിൽ വലിയ തോതിലുള്ള പട്ടിണി പ്രതിസന്ധികൾക്ക് കാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നാണ് എൽ നിനോ പ്രതിഭാസമെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ അനാലിസിസ് സർവീസ് ഡയറക്ടർ ജീൻ മാർട്ടിൻ ബൗർ പറയുന്നു.
എൽ നിനോയുടെ പ്രതികൂല ഫലങ്ങൾക്ക് സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന 45 രാജ്യങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം ഏകദേശം 49 ദശലക്ഷം വരെ വർദ്ധിച്ചേക്കാമെന്ന് WFP കണക്കാക്കുന്നു.
എൽ നിനോയുടെ ആഘാതം എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ല. മഴയെ ആശ്രയിച്ചുള്ള കാർഷിക സമ്പദ്‌വ്യവസ്ഥയുള്ള ആഫ്രിക്കൻ രാജ്യങ്ങളാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. മഴ കുറയുന്നതോടെ കൃഷി തകരുന്നു, ജലലഭ്യത കുറയുന്നു, കന്നുകാലികൾ ചത്തൊടുങ്ങുന്നു, ഭക്ഷ്യവില കുതിച്ചുയരുന്നു. എന്നാൽ ഇതെല്ലാം എൽ നിനോയുടെ നേരിട്ടുള്ള ഫലമല്ല. ദാരിദ്ര്യം, ആഭ്യന്തര സംഘർഷങ്ങൾ, കടബാധ്യത, ദുർബലമായ ഭരണസംവിധാനങ്ങൾ എന്നിവ ഇതിനകം തന്നെ ഭക്ഷ്യസുരക്ഷയെ തകർത്ത രാജ്യങ്ങളെയാണ് എൽ നിനോ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.
WFP റിപ്പോർട്ട് അനുസരിച്ച്, മധ്യ അമേരിക്കയും ദക്ഷിണാഫ്രിക്കയും ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടും. മധ്യ അമേരിക്കയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലുള്ള ആളുകളുടെ എണ്ണം 83 ശതമാനവും ദക്ഷിണാഫ്രിക്കയിൽ ഏകദേശം 75 ശതമാനവും വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ, തെക്കേ അമേരിക്കയിലും കരീബിയനിലും 12 ദശലക്ഷം പേർക്ക് കൂടി കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

2025ലെ മികച്ച കാർഷികോത്പാദനം ആഗോള ഭക്ഷ്യവിപണിക്ക് താങ്ങായതിനാൽ എൽ നിനോയുടെ വെല്ലുവിളികളെ ലോകം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ കരുത്തോടെയാണ് അഭിമുഖീകരിക്കുന്നതെന്ന് ബൗർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും കാലാവസ്ഥ മൂലമുണ്ടാകുന്ന വിളനാശവും ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻകാല എൽ നിനോ സംഭവങ്ങൾ ആഗോള ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായിട്ടില്ലെങ്കിലും പ്രാദേശിക ക്ഷാമവും വിലക്കയറ്റവും ദുർബലരായ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കൂടുതൽ ബുദ്ധിമുട്ടാക്കും.
ഭക്ഷ്യപ്രതിസന്ധി എത്രത്തോളം രൂക്ഷമാകുന്നുവെന്ന് വിലയിരുത്താൻ കൃത്യമായ വിവരശേഖരണം അനിവാര്യമാണെന്ന് WFP ചൂണ്ടിക്കാട്ടുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഈ പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. 2024-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 11 ലക്ഷം കുടുംബങ്ങളിൽ WFP ഭക്ഷ്യസുരക്ഷാ സർവേ നടത്തിയിരുന്നു. 2025-ൽ ഇത് എട്ട് ലക്ഷം കുടുംബങ്ങളായി ചുരുങ്ങി. ധനസഹായത്തിലെ തുടർച്ചയായ കുറവ് കാരണം 2026-ൽ വിവരശേഖരണത്തിന്റെ വ്യാപ്തി വീണ്ടും കുറഞ്ഞിരിക്കുകയാണ്.
എൽ നിനോ പോലുള്ള വലിയ കാലാവസ്ഥാ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ, യഥാസമയം കൃത്യമായ ഡാറ്റ ലഭ്യമാകുന്നത് ദുരിതബാധിത മേഖലകളെ തിരിച്ചറിയാനും സഹായം കാര്യക്ഷമമായി എത്തിക്കാനും നിർണായകമാണെന്ന് ബൗർ അഭിപ്രായപ്പെട്ടു.
