മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഹീനമായ കുറ്റകൃത്യം എന്താണ്? മനുഷ്യരെ സഹജീവികളെന്ന് പോലും കണക്കാക്കാതെ പ്രാകൃതമായ ശിക്ഷാവിധികൾ നൽകി ഭയപ്പെടുത്തി തൊഴിലെടുപ്പിക്കുകയും വിൽക്കുകയുമെല്ലാം ചെയ്ത അടിമത്തമാണ് അതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. Transatlantic അടിമവ്യാപാരം ഹീനമായ കുറ്റകൃത്യമെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം യു.എൻ ജനറൽ അസംബ്ലി പാസ്സാക്കിയിരിക്കുകയാണ്. 123 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. മൂന്ന് രാജ്യങ്ങൾ എതിർത്തു. അമേരിക്ക, ഇസ്രായേൽ, അർജൻറീന എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. അതേസമയം 52 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും യു.കെയും ഇതിൽ ഉൾപ്പെടുന്നു. കരീബിയൻ, ആഫ്രിക്കൻ രാജ്യങ്ങളെല്ലാം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
“നിർബന്ധിത തൊഴിലെടുപ്പിക്കൽ മാത്രമല്ല അടിമവ്യാപാരത്തിൻെറ ഭാഗമായി നടന്നത്. ആളുകളെ അതിക്രൂരമായി ശിക്ഷിച്ചു. ലൈംഗികമായി അതിക്രമം നടത്തി. തീർത്തും മനുഷ്യവിരുദ്ധമായി പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയുമെല്ലാം പീഡിപ്പിച്ച് കൊണ്ടാണ് ലോകത്ത് കാലങ്ങളോളം അടിമത്തം നിലനിന്നത്. തലമുറ തലമുറകളായി ഇന്നും അതിൻെറ മുറിവുകൾ ഉണങ്ങാതെ നിൽക്കുന്നു. കൊടും ക്രൂരതയുടെ ഇരകളായവർക്ക് ഇന്നും യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. വലിയ ചൂഷണമാണ് നടന്നത്. പല പാശ്ചാത്യരാജ്യങ്ങളും ഉയർന്നിട്ടുള്ളത് അടിമകളാക്കി വെച്ച മനുഷ്യരുടെ ജീവനും അവരെടുത്ത തൊഴിലും കൊണ്ടാണ്,” പ്രമേയ ചർച്ചയിൽ സംസാരിക്കവേ യു.എൻ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടറസ് പറഞ്ഞു.
നഷ്ടപരിഹാര സാധ്യതകൾ
അടിമത്തത്തിനും അതിൻെറ ചൂഷണത്തിനും ഇരകളായ രാജ്യങ്ങൾ ഏറെക്കാലമായി നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. ചരിത്രപരമായി ആഫ്രിക്കൻ അടിമകളെ ഉപയോഗിച്ച് വ്യവസായങ്ങൾ വളർത്തുകയും വലിയ ലാഭം കൊയ്യുകയും ചെയ്ത രാജ്യങ്ങളിൽ ചിലത് മാപ്പുപറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിർബന്ധിതരായി അടിമജോലി എടുക്കേണ്ടി വന്ന പൂർവികരുടെ ഈ തലമുറയിലുള്ളവരോട് സാമ്രാജ്യത്വ രാജ്യങ്ങൾ മാപ്പ് പറയണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യു.എന്നിൽ ആവശ്യമുയർന്നു. യു.എൻ അംഗരാജ്യങ്ങളായുള്ളവർ മാപ്പ് പറയണമെന്നും കൂടാതെ നഷ്ടപരിഹാരത്തിനായി ഒരു ഫണ്ട് ഉണ്ടാക്കണമെന്നും അതിലേക്ക് രാജ്യങ്ങൾ സംഭാവന ചെയ്യണമെന്നും ഘാന ആവശ്യപ്പെട്ടു. ലോകചരിത്രത്തിൽ നടന്ന കടുത്ത അനീതികൾക്ക് നഷ്ടപരിഹാരം നൽകിയ നിരവധി സന്ദർഭങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്. നാസി ജർമ്മനിയുടെ ഇരകളായ ജൂതർക്ക് ഏകദേശം 80 ബില്യൺ ഡോളറാണ് സംഭാവന നൽകിയത്.

15ാം നൂറ്റാണ്ട് മുതൽ 19ാം നൂറ്റാണ്ട് വരെയുള്ള കാലത്താണ് ലോകത്ത് അടിമവ്യാപാരം നിലനിന്നിരുന്നത്. ഇക്കാലയളവിൽ 12 മുതൽ 15 മില്ല്യൺ വരെ ആഫ്രിക്കക്കാരെ തൊഴിലടിമകളായി അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി കടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. തെക്കൻ അമേരിക്കയിലും മറ്റുമുണ്ടായിരുന്ന യൂറോപ്യൻ കോളനികളിലേക്കും (സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ കീഴിലുണ്ടായിരുന്നത്). അടിമകളെ കപ്പലുകളിൽ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനിടയിൽ 20 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നൂറ്റാണ്ടുകളായി നടന്ന ചൂഷണത്തിൻെറ പ്രതിഫലനം ഇപ്പോഴും അടങ്ങിയിട്ടില്ല. പോർച്ചുഗീസ് കോളനിയായിരുന്ന ബ്രസീലിലേക്കാണ് ഏറ്റവും കൂടുതൽ ആഫ്രിക്കൻ അടിമകൾ എത്തിയിരുന്നത്. 4.9 ദശലക്ഷം പേരെയാണ് ബ്രസീലിൽ തൊഴിലെടുപ്പിച്ചിരുന്നത്.
അടിമത്തത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതിൽ ഒതുങ്ങുന്നില്ല യുഎന്നിൻെറ ഉത്തരവാദിത്വം. ചരിത്രത്തിൽ നടന്ന ഹീനമായ കുറ്റകൃത്യത്തിന് നഷ്ടപരിഹാരം നൽകപ്പെടേണ്ടതുണ്ട്. അത് കാലത്തിൻെറ അനിവാര്യതയാണ്. അതിലേക്കുള്ള ചുവടുവെപ്പാണ് ഇനി നടക്കേണ്ടത്.
