അമേരിക്കയ്ക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ വേണ്ട, F1 വിസയിൽ 30% ഇടിവ്; ട്രംപിൻെറ നയത്തിനെതിരെ മിണ്ടാതെ കേന്ദ്രം

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് F-1 വിസ അനുവദിക്കുന്നതിൽ വൻ ഇടിവ് സംഭവിക്കുന്നതായി കണക്കുകൾ. ട്രംപിൻെറ കുടിയേറ്റവിരുദ്ധ നിലപാടിൽ ഒരുവാക്കും മിണ്ടാതെ കേന്ദ്രസർക്കാർ.

രണ്ടാം ഡോണൾഡ് ട്രംപ് ഭരണകൂടം അമേരിക്കയിൽ അധികാരമേറ്റെടുത്തതിന് ശേഷം അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത അവഗണന നേരിടുന്നതായി പുതിയ കണക്കുകൾ. അമേരിക്കയിൽ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന F-1 വിസയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോൾ ഈ വർഷം ഫെബ്രുവരിയിൽ അനുവദിച്ച വിസയുടെ കണക്കിൽ ഏകദേശം 30 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. മൊത്തം വിദ്യാർത്ഥി വിസയുടെ കാര്യത്തിൽ 4.75 ശതമാനത്തിൻെറ കുറവും സംഭവിച്ചിട്ടുണ്ട്. ചൈന, വിയറ്റ്നാം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കനത്ത ഇടിവ് സംഭവിച്ചിരിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലാണ്. എന്നാൽ മറ്റ് രാജ്യങ്ങളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ജപ്പാനിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 9.6 ശതമാനവും വിയറ്റ്നാമിൽ നിന്നുള്ളതിൽ 7.36 ശതമാനവും ചൈനയിൽ നിന്നുള്ളതിൽ 5.26 ശതമാനവും ഇടിവ് സംഭവിച്ചിട്ടുള്ളതായി ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഏകദേശം 1000-ത്തോളം വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയെന്ന പുതിയ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളാണ്. 327 ഇന്ത്യൻ വിദ്യാർത്ഥികളുടെ F-1 വിസ റദ്ദാക്കിയതായി അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻെറ കണക്കുകൾ പറയുന്നുണ്ട്. ചൈന, ദക്ഷിണ കൊറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വിസകളും റദ്ദാക്കിയിട്ടുണ്ട്. വളരെ ചെറിയ കുറ്റങ്ങൾ നിരത്തിയാണ് അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം വിസകൾ റദ്ദാക്കുന്നത്. ലൈസൻസില്ലാതെ വണ്ടി ഓടിക്കൽ, ക്യാൻസലായി ലൈസൻസുമായി വണ്ടി ഓടിക്കൽ, കോളേജ് പാർട്ടിയിലെ മദ്യപാനം തുടങ്ങിയ കുറ്റങ്ങളൊക്കെയാണ് വിസ റദ്ദാക്കാനുള്ള കാരണങ്ങളായി മാറുന്നത്. ഇത്തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ് വിസ ക്യാൻസലാക്കുന്നതിനെതിരെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ലോയേഴ്സ് അസോസിയേഷൻ പുറത്തുവിട്ടതിൽ പെടുന്ന 50 ശതമാനം വിദ്യാർത്ഥികളും ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിൻെറ (OPT) ഭാഗമായി അമേരിക്കയിൽ തുടരുന്നവരാണ്. ഇവർ അമേരിക്കയിൽ നിന്ന് ബിരുദം നേടിയതിന് ശേഷം ജോലി ആരംഭിച്ചിട്ടുള്ളവരാണ്. F-1 വിസയുള്ളവർക്ക് OPT-യുടെ ഭാഗമായി 12 മാസം കൂടി അമേരിക്കയിൽ തുടരാൻ ഇമ്മിഗ്രേഷൻ വകുപ്പ് അനുമതി നൽകാറുണ്ട്.

അമേരിക്കയിൽ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന F-1 വിസയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോൾ ഈ വർഷം ഫെബ്രുവരിയിൽ അനുവദിച്ച വിസയുടെ കണക്കിൽ ഏകദേശം 30 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്.
അമേരിക്കയിൽ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന F-1 വിസയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോൾ ഈ വർഷം ഫെബ്രുവരിയിൽ അനുവദിച്ച വിസയുടെ കണക്കിൽ ഏകദേശം 30 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്.

സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിലുള്ളവർക്ക് ഇത് പിന്നീട് 24 മാസം കൂടി അനുവദിക്കാറുണ്ട്. അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയാണ്. 2023-24ലെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ആകെയുള്ള 11,26,690 വിദേശ വിദ്യാർത്ഥികളിൽ 3,31,602 പേർ ഇന്ത്യയിൽ നിന്നാണ്. അതായത് ഏകദേശം 29%വും ഇന്ത്യൻ വിദ്യാർത്ഥികൾ. ഇതിൽ 97,556 വിദ്യാർത്ഥികൾ OPT-യുടെ ഭാഗമായി അമേരിക്കയിൽ തുടരുന്നവരാണ്. വിസയ്ക്കായി അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുന്നതും ഇന്ത്യൻ വിദ്യാർത്ഥികളാണ്. F-1 വിസ അനുവദിച്ച് കിട്ടാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ജപ്പാനിലെ വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വിസ അനുവദിക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള അപേക്ഷകർക്ക് ശരാശരി രണ്ട് ദിവസത്തിനുള്ളിൽ വിസ അനുവദിക്കുന്നുണ്ട്.

കുടിയേറ്റ വിരുദ്ധത ഒരു നയമായി തന്നെ നടപ്പിലാക്കുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻെറ തീരുമാനങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതിസന്ധിയിലിക്കിയിരിക്കുന്നത്. വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നിയമപരമായ വഴികളിലൂടെ മുന്നോട്ട് പോവണമെന്നാണ് വിദ്യാർത്ഥികൾക്ക് അധികൃതരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് നിലവിൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്നുണ്ട്. അമേരിക്കയുടെ പുതിയ തീരുവ നയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുമെന്നാണ് സൂചനകൾ.

 ജയറാം രമേശ്
ജയറാം രമേശ്

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നത് കൂടിവരുന്നത് വലിയ പ്രാധാന്യം അർഹിക്കുന്ന വിഷയമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ പ്രതികരിച്ചിട്ടുണ്ട്. വിഷയത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുകയെന്നത് നിലവിലെ ട്രംപ് ഭരണകൂടത്തിൻെറ പ്രഖ്യാപിതനിലപാടാണ്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവരെ വിമാനങ്ങളിൽ കയറ്റി കൈകളിലും കാലുകളിലും ചങ്ങലയിട്ട് അമേരിക്കയിൽ നിന്ന് പുറത്തേക്ക് അയച്ചിരുന്നു. ഇന്ത്യക്കാരെയും ഇത്തരത്തിൽ തിരിച്ചയച്ചിരുന്നു. ഇത് വലിയ വിവാദമായിട്ടും മനുഷ്യാവകാശ പ്രശ്നം ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നിട്ടും കേന്ദ്രസർക്കാർ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിദ്യാർത്ഥികളുടെ വിഷയത്തിലും സർക്കാർ മൗനം തുടരുകയാണ്.

Comments