ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന് ശേഷം പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഗൾഫ് മേഖലയിലെ രാജ്യങ്ങളെയെല്ലാം ബാധിക്കുന്ന നിലയിലേക്ക് യുദ്ധം വ്യാപിക്കുകയാണ്. മേഖലയിലെ അമേരിക്കൻ സൈനികത്താവളങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ട് കൊണ്ടേയിരിക്കുന്നത്. അതിനിടയിൽ ലെബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയും യുദ്ധത്തിൽ പങ്കാളിയായിരിക്കുകയാണ്. ഇറാൻെറ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പ്രതികാരമെന്ന നിലയിലാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ല മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ഇതിന് പ്രത്യാക്രമണമെന്ന രീതിയിൽ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ കനത്ത ബോംബ് വർഷമാണ് നടത്തിയത്. ഒരു ഡസനിലധികം മിസൈലുകളാണ് ബെയ്റൂട്ടിലേക്ക് അയച്ചത്. ലെബനനിൽ ഇനി നടക്കാൻ പോവുന്ന ആക്രമണങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും ഹിസ്ബുല്ലയായിരിക്കും ഉത്തരവാദിയെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ടെഹ്റാനിലും ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.
യുദ്ധം നീളാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചിരിക്കുന്നത്. നാലാഴ്ച വരെ യുദ്ധം നീണ്ടേക്കാമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം യുദ്ധം നീളുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലുമുണ്ട്. രാജ്യത്തിനകത്ത് ട്രംപിനെതിരെ വലിയ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ മിഡ് ടേം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇറാനെതിരായ സൈനികനീക്കത്തിന് നാലിലൊന്ന് അമേരിക്കക്കാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നാണ് ഏറ്റവും പുതിയതായി പുറത്തുവന്ന സർവേഫലം പറയുന്നത്.

ഇറാനിലെ നിലവിലെ ഭരണകൂടത്തിൻെറ സമ്പൂർണപതനമാണ് ഇസ്രായേലും അമേരിക്കയും ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം കാണും വരെ യുദ്ധം തുടരാനാണ് അവരുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ലക്ഷ്യങ്ങളെല്ലാം വിജയം കാണുന്നത് വരെ സൈനികനീക്കം തുടരുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളിലും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. കുവൈറ്റിലുണ്ടായ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഖമനേയി കൊല്ലപ്പെട്ടതോടെ ഇറാനിൽ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഖമനേയിക്കൊപ്പം ഭരണനേതൃത്വത്തിലുള്ള മറ്റ് ചിലർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ വലച്ചിരുന്നു. അതിനിടയിൽ ആഭ്യന്തരകലാപവും നടന്നു. ഇത്തരത്തിൽ ഇറാൻ എല്ലാവിധത്തിലും ദുർബലമാണെന്നും ഈ സാഹചര്യം പരമാവധി മുതലെടുക്കാമെന്നുമുള്ള പദ്ധതികൾ അമേരിക്കയ്ക്കും ഇസ്രായേലിനുമുണ്ട്.

യുദ്ധം തുടരുന്നത് ലോകത്തെ എല്ലാതരത്തിലും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എണ്ണവിലയും സ്വർണവിലയും വീണ്ടും ഉയർന്ന് തുടങ്ങിയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. മധ്യസ്ഥ ചർച്ചകൾക്കൊന്നും തന്നെ നിലവിൽ സാധ്യതകളൊന്നും തുറക്കുന്നില്ല. അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യസ്ഥ ഇടപെടലുകൾ ഉണ്ടാവുന്നില്ലെങ്കിൽ, അന്താരാഷ്ട്ര സംഘടനകളുടെ ഇച്ഛാശക്തിയുള്ള ഇടപെടലുകൾ ഉണ്ടാവുന്നില്ലെങ്കിൽ യുദ്ധം നീണ്ടുപോവുമെന്ന കാര്യത്തിൽ സംശയം വേണ്ട.
