അമേരിക്കൻ പ്രസിഡൻറായി ഡോണൾഡ് ട്രംപ് രണ്ടാം തവണ ചുമതലയേറ്റിട്ട് 100 ദിവസം പിന്നിടുമ്പോൾ ലോകക്രമത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചത്? അമേരിക്കയുടെ വിദേശകാര്യനയത്തിൽ വലിയ മാറ്റങ്ങളുണ്ടായതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഡെമോക്രാറ്റ് പ്രസിഡൻറ് ജോ ബൈഡനിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് റിപ്പബ്ലിക്കനായ ഡോണൾഡ് ട്രംപിൻെറ നയങ്ങൾ. അമേരിക്ക ഫസ്റ്റ് എന്ന പ്രചാരണമുയർത്തിയാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ബൈഡൻ ഭരണകാലത്ത് അമേരിക്കയ്ക്ക് ലോകത്ത് പണ്ടുണ്ടായിരുന്ന അത്ര ആധിപത്യം ഇല്ലാതായെന്നത് യാഥാർത്ഥ്യമാണ്. സാമ്പത്തികശക്തിയെന്ന നിലയിലും ലോകരാജ്യങ്ങൾക്ക് മുകളിലുള്ള നിയന്ത്രണത്തിൻെറ കാര്യത്തിലും അമേരിക്ക പിന്നോട്ട് പോയെന്ന പൊതുവിലയിരുത്തൽ ബൈഡൻ കാലത്തുണ്ടായിരുന്നു. ഇവ തിരിച്ചുപിടിക്കുമെന്ന വാഗ്ദാനവുമായാണ് ട്രംപ് തൻെറ അമേരിക്ക ഫസ്റ്റെന്ന നയം പ്രഖ്യാപിച്ചിരുന്നത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിനെപ്പോലെയുള്ള വ്യക്തികളുടെ പിന്തുണയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ വിജയത്തോടെയാണ് ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡൻറായത്. കമലാ ഹാരിസെന്ന വനിതാ പ്രസിഡൻറ് സ്ഥാനാർത്ഥിയെ നിരസിച്ചുകൊണ്ടാണ് അമേരിക്കൻ ജനത വീണ്ടും ട്രംപിനെ തെരഞ്ഞെടുത്തത്. രണ്ടാം ട്രംപ് ഭരണകൂടത്തിൻെറ 100 ദിനങ്ങൾക്കിടയിൽ ഉണ്ടായ പ്രധാന നയങ്ങൾ, നയം മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
റഷ്യയുമായുള്ള അടുപ്പം
ചരിത്രത്തിൽ ഇല്ലാത്ത തരത്തിൽ അമേരിക്ക റഷ്യയുമായി കൂടുതൽ അടുക്കുന്ന കാലമാണ് രണ്ടാം ട്രംപ് ഭരണകാലം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോട് അമേരിക്ക ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ബൈഡൻ ഭരണകാലത്ത് യക്രെയ്ന് ഏറ്റവും കൂടുതൽ സഹായം നൽകിയിരുന്നത് അമേരിക്കയാണ്. എന്നാൽ ഇപ്പോൾ ട്രംപ് വന്നതോടെ ആ ഫണ്ടിങ് പൂർണമായും അമേരിക്ക നിർത്തലാക്കി. റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി മധ്യസ്ഥ ചർച്ചകൾ നടത്തിയ ട്രംപ് പൂർണമായും റഷ്യയ്ക്കൊപ്പമാണ് നിന്നത്.

യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയെ സമ്മർദ്ദത്തിലാക്കി നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ട്രംപ് ശ്രമിക്കുന്നത്. വൈറ്റ് ഹൗസിൽ സെലൻസ്കിയെ വിളിച്ച് വരുത്തി അപമാനിച്ച് പറഞ്ഞയക്കുക വരെയുണ്ടായി. ക്രീമിയ റഷ്യയ്ക്ക് വിട്ടുനൽകാൻ സെലൻസ്കി തയ്യാറാവുമെന്നാണ് തൻെറ പ്രതീക്ഷയെന്നാണ് ട്രംപ് ഈ വിഷയത്തിൽ അവസാനമായി പ്രസ്താവന നടത്തിയത്.
മരവിപ്പിച്ച താരിഫ് നയം
ലോകത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന തരത്തിലുള്ള സൂചനകൾ നൽകിക്കൊണ്ടായിരുന്നു ട്രംപ് പകരം തീരുവനയം (Reciprocal Tariff) പ്രഖ്യാപിച്ചത്. നിലവിൽ പിന്തുടർന്നിരുന്ന വ്യാപാരനയം അമേരിക്കയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നായിരുന്നു ട്രംപിൻെറ വാദം. അതിനാൽ മറ്റ് രാജ്യങ്ങൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് ചുമതുന്ന തീരുവയുടെ പകുതി, അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് പകരം തീരുവയായി പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. ഓരോ രാജ്യങ്ങളും ഉത്പന്നങ്ങൾക്ക് എന്ത് തീരുവ നൽകണമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഒരു പട്ടിക അമേരിക്ക പുറത്തിറക്കുകയും ചെയ്തു. ലോകരാജ്യങ്ങൾ മുഴുവൻ വലിയ ആശങ്കോയോടെയാണ് ട്രംപിൻെറ തീരുവനയത്തെ കണ്ടത്. പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ലോകത്തെ ഒട്ടുമിക്ക ഓഹരിവിപണികളും ഇടിഞ്ഞു. ട്രംപിൻെറ തീരുവനയത്തെ നേരിടാൻ മറ്റ് രാജ്യങ്ങൾ തങ്ങളുടേതായ നയം രൂപീകരിക്കാൻ തുടങ്ങി. ചൈന തങ്ങളുടേതായ രീതിയിൽ തിരിച്ചടിക്കാൻ തീരുമാനിച്ചു. യൂറോപ്യൻ യൂണിയൻ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ എടുത്തുകളഞ്ഞ് ട്രംപിൻെറ നയത്തിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കയുമായി അടുപ്പമുണ്ടായിരുന്ന പല രാജ്യങ്ങളും ഇളവിനായി ട്രംപ് ഭരണകൂടവുമായി ശ്രമങ്ങളും ആരംഭിച്ചു.

ഇതിനിടയിലാണ് ആഗോള ഓഹരിവിപണി ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് പോവുകയാണെന്ന് സൂചനകൾ നൽകിയത്. സൗഹൃദമുണ്ടായിരുന്ന രാജ്യങ്ങൾ പോലും ട്രംപിൻെറ പകരം തീരുവനയത്തിൽ വലിയ വിയോജിപ്പ് പ്രകടിപ്പിച്ചു. അമേരിക്കൻ ഓഹരിവിപണിയും തിരിച്ചടി നേരിട്ട് തുടങ്ങി. ട്രംപിൻെറ നയങ്ങൾക്കെതിരെ അമേരിക്കയിൽ വലിയ പ്രതിഷേങ്ങളുയർന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിയോജിപ്പിൻെറ സ്വരമുയർന്ന് തുടങ്ങി. ഇത്രയൊക്കെ ആയതോടെ ട്രംപ് അയഞ്ഞ് തുടങ്ങി. അമേരിക്കൻ വിമോചനദിനം (Liberation Day) എന്നെല്ലാം പ്രഖ്യാപിച്ച് ട്രംപ് നടത്തിയ കൊട്ടിഘോഷിക്കലുകളിൽ നിന്നെല്ലാം ഒടുവിൽ പിന്തിരിയേണ്ടി വന്നു. മൂന്ന് മാസത്തേക്ക് താൽക്കാലികമായി പകരം തീരുവനയം മരവിപ്പിക്കുയാണെന്ന് ട്രംപ് പ്രഖ്യപിച്ചു. എല്ലാത്തിൽ നിന്നും നാടകീയമായ യു ടേൺ എടുക്കൽ. ചൈനക്കെതിരെ മാത്രം പകരം തീരുവനയം തുടരുമെന്നാണ് പിന്നീട് തീരുമാനമെടുത്തത്. നിലവിൽ അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം തുടരുകയാണ്. ട്രംപ് പ്രതീക്ഷിച്ച ഗുണം അമേരിക്കയ്ക്ക് ഇത് കൊണ്ട് ഉണ്ടാവുമോയെന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്.
ഇസ്രായേൽ പലസ്തീൻ
ഭരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ട്രംപ് ഇസ്രായേൽ - പലസ്തീൻ വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നു. ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മേഖലയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ടു. ഇസ്രായേലിന് മേൽ ട്രംപ് നടത്തിയ സമ്മർദ്ദത്തിൻെറ ഫലമായാണ് ഇതുണ്ടായതെന്ന് സൂചകളുണ്ടായിരുന്നു. ഏകദേശം ഒരു വർഷത്തോളം പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത്തിയ ഏകപക്ഷീയ ആക്രമണങ്ങൾക്കാണ് ട്രംപിൻെറ വരവ് താൽക്കാലിക ആശ്വാസമായത്. എന്നാൽ വ്യവസായി കൂടിയായ ട്രംപിൻെറ പദ്ധതികൾ വേറെയായിരുന്നു. വെടിനിർത്തൽ മുന്നോട്ട് പോകവേ തന്നെ പലസ്തീനെതിരായ പല പ്രസ്താവനകളും ട്രംപിൻെറ ഭാഗത്ത് നിന്ന് വന്നുതുടങ്ങി.

ഗാസയിൽ നിന്ന് പലസ്തീൻ ജനത മാറിപ്പോവണമെന്നും, അവർക്ക് അറബ് രാജ്യങ്ങൾ അഭയം നൽകണമെന്നുമൊക്കെയാണ് ട്രംപ് ആവശ്യപ്പെട്ടത്. ഗാസയെ ലോകത്തെ മനോഹരമായ കടലോര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടയിൽ പാതിവഴിയിൽ വെടിനിർത്തൽ ലംഘിക്കപ്പെട്ടു. ഹമാസ് കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങി. അതിന് എല്ലാവിധ പിന്തുണയും ട്രംപ് ഭരണകൂടം നൽകുന്നുണ്ട്.
പാളുന്ന DOGE പരീക്ഷണം
ട്രംപ് സർക്കാർ തങ്ങളുടെ ഏറ്റവും വലിയ സവിശേഷതയായി പ്രഖ്യാപിച്ചിരുന്ന ഒരുകാര്യം ഫെഡറൽ ഗവേണൻസ് സുഗമമാക്കാൻ വേണ്ടി കൊണ്ടുവന്ന DOGE അഥവാ Department OF Government Efficiency ആയിരുന്നു. സർക്കാരിൻെറ സാമ്പത്തിക ചെലവുകളുടെ കാര്യത്തിൽ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമൊക്കെ വരുത്താൻ ഈ സമിതിക്ക് ചുമതലയുണ്ടായിരുന്നു. രണ്ടാം വരവിൽ ട്രംപിൻെറ സന്തത സഹചാരിയായ ഇലോൺ മസ്കാണ് DOGE തലവൻ. അമേരിക്ക ഫസ്റ്റ് എന്ന ആശയം നടപ്പിലാക്കി വിജയിപ്പിക്കുന്നതിൽ DOGE നിർണായകപങ്ക് വഹിക്കുമെന്ന് ട്രംപ് കരുതിയിരുന്നു. എന്നാൽ കാര്യമായി ഒന്നും തന്നെ സംഭവിച്ചില്ല. ആദ്യത്തെ 100 ദിനങ്ങളിൽ ട്രംപിന് വലിയ നിരാശ സമ്മാനിച്ചത് ഇതിൻെറ നടത്തിപ്പാണ്. രാജ്യത്തെ ഫെഡറൽ ഏജൻസികൾക്കുള്ള ഫണ്ട് നിർത്തലാക്കാനും നിരവധി പേരെ തൊഴിലിൽ നിന്ന് പിരിച്ച് വിടാനുമുള്ള മസ്കിൻെറ തീരുമാനം വലിയ വിമർശനങ്ങൾക്ക് ഇടവരുത്തി. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം എടുത്തത്. മസ്കിനെതിരെയും ട്രംപിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. രാജ്യവ്യാപക പ്രതിഷേധങ്ങളും ഉണ്ടായി. ഇത് ട്രംപ് ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.

രാഷ്ട്രീയക്കാരനല്ലാത്ത, വ്യവസായിയായ ഇലോൺ മസ്കിന് ഭരണവുമായി ബന്ധപ്പെട്ട ഈ ചുമതല വലിയ ഗുണമൊന്നും ചെയ്തില്ലെന്നതാണ് മറ്റൊരു കാര്യം. വലിയൊരു വിഭാഗം ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടിവന്നു. അതിന് പുറമെ മസ്കിന് തൻെറ ബിസിനസിൽ വലിയ തിരിച്ചടികൾ നേരിട്ടു. കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. ഇതോടെ താൻ DOGE-ലുള്ള ശ്രദ്ധ കുറയ്ക്കുകയാണെന്നും ഇനി മുതൽ തൻെറ കമ്പനിയായ Teslaയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മസ്ക്. ഡോജിൽ കൈപൊള്ളി മസ്ക് പിന്തിരിയുന്നുവെന്ന് വ്യക്തം. ഇക്കഴിഞ്ഞ 100 ദിവസത്തിനിടയിൽ DOGE കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായതായി പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഈ സംവിധാനം കൊണ്ട് വർഷം 2 ട്രില്യൺ ഡോളറിൻെറ സേവിങ്സ് രാജ്യത്തിന് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന് പിന്നീട് അത് 1 ട്രില്യണിലേക്കും ഒടുവിൽ ഇപ്പോൾ പ്രഖ്യാപിച്ച തുകയിൽ നിന്നും വളരെ കുറവായ 150 ബില്യണിലേക്കുമൊക്കെ എത്തിയിരിക്കുന്നു.
സർവകലാശാലകൾ, കുടിയേറ്റം
അമേരിക്കയിൽ ഭരണകൂടത്തിന് അനുകൂലമായി നിൽക്കാത്ത സർവകലാശാലകളുമായി തുറന്ന യുദ്ധത്തിലാണ് ട്രംപ് സർക്കാർ. കൊളംബിയ സർവകലാശാലയ്ക്കെതിരെയായിരുന്നു ട്രംപ് സർക്കാരിൻെറ ആദ്യനടപടി. ഇസ്രായേൽ വിരുദ്ധ, പലസ്തീൻ അനുകൂല പദ്ധതികളുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്നത് ഇത്തരം സർവകലാശാലകളാണെന്ന് സർക്കാർ ആരോപിക്കുന്നു. തങ്ങളുടെ ഉത്തരവുകൾ നടപ്പിലാക്കാത്തതിനാൽ ഹാർവാർഡിനുള്ള ഫണ്ട് മരവിപ്പിക്കുകയും ചെയ്തു ട്രംപ് സർക്കാർ. കുടിയേറ്റക്കാർക്കെതിരായ നടപടികളാണ് ട്രംപ് സർക്കാരിനെ വിവാദത്തിലാഴ്ത്തിയ മറ്റൊരു സംഭവം. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്താക്കുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തീർത്തും മനുഷ്യത്വവിരുദ്ധമായാണ് രാജ്യത്ത് നിന്നും ട്രംപ് മനുഷ്യരെ പുറത്താക്കിയത്. ഇന്ത്യയടക്കമുള്ള രാജ്യത്ത് നിന്നുള്ളവരെ വിമാനത്തിൽ കയറ്റി കൈകളിലും കാലുകളിലും ചങ്ങലയിട്ടാണ് പുറത്തേക്ക് അയച്ചത്. കാര്യമായ വിമർശനങ്ങൾ ഉയർന്നുവന്നുവെങ്കിലും നടപടി തുടരുക തന്നെയാണ് ട്രംപ് സർക്കാർ ചെയ്തത്.