കുഞ്ഞാലം ദേവകി ആൺകൂട്ടത്തിൽ ഇരുന്ന് ചീട്ടുകളിക്കുന്ന ചിത്രം. ട്രെസ്​പാസേഴ്​സിന്റെ രചന

കേരള ചിത്രകലയിലെ നവോത്ഥാനച്ചുവരുകൾ

ഇന്ന ആളുകൾ വരച്ചാലേ ആർടിസ്റ്റ് ആകൂ, ഇന്ന രീതിയിൽ വരച്ചാലേ ചിത്രമാകൂ, ഇന്ന തരത്തിൽ പ്രദർശിപ്പിച്ചാലേ ശ്രദ്ധിക്കപ്പെടൂ... എന്ന നിരവധി മാമൂലുകളെ പ്രശ്‌നവത്കരിക്കുന്ന യുവകലാകൃത്തുക്കളുടെ സംഘത്തെക്കുറിച്ച്​

‘Trespassers’ - അതിക്രമിച്ചുകടക്കുന്നവർ

ഗാലറികേന്ദ്രിതമായ കേരള കലാഭൂമികയിലേക്കും, കേവലസൗന്ദര്യാനുഭൂതിദായകമായ ഒന്നാണ് കലാവസ്തു എന്ന പൊതുഭാവുകത്വത്തിലേക്കും, രവിവർമരചനകളെ തട്ടിച്ചുനോക്കി ആസ്വാദനപരത നിശ്ചയിക്കുന്ന റിയലിസത്തിന്റെ അളവുകോലുകളിലേക്കും ഉള്ള കടന്നുകയറ്റമാണ് trespassers നടത്തുന്നത്.

കാലടി സർവ്വകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദവും മാസ്റ്റേഴ്‌സും കഴിഞ്ഞ ഏതാനും യുവകലാകൃത്തുക്കളുടെ കൂട്ടായ പരിശ്രമത്തിന്റെ പേരാണ് ​ട്രെസ്​പാസേഴ്​സ്​. കലാസൃഷ്ടികളെ വിൽപ്പനച്ചരക്ക് (commodity) ആക്കുന്ന സമ്പ്രദായത്തിനെതിരെയും മൂലധനകേന്ദ്രിതമായ ഗാലറി വ്യവഹാരങ്ങൾക്കെതിരെയും ഉള്ള ശക്തമായ ചെറുത്തുനിൽപ്പാണ് ട്രെസ്​പാസേഴ്​സിന്റെ പൊതുഇട കലാവ്യവഹാരങ്ങൾ (Public art practices).
കേരളത്തിലെ കലാകാണിക്ക് അത്രയൊന്നും പരിചിതമല്ല പബ്ലിക് ഗ്രാഫിറ്റികളും പബ്ലിക് മ്യൂറലുകളും.

ട്രെസ്പാസേഴ്‌സിന്റെ പൊതുഇട ഛായാശിൽപങ്ങൾ

പൊതുഇട ശിൽപങ്ങളോ ഛായാശിൽപങ്ങളോ അലങ്കാര റിലീഫുകളോ ഒക്കെ വാഴുന്ന കേരളത്തിലെ പൊതുഇടത്തിൽ ചിത്രങ്ങൾക്ക് വേണ്ടത്ര പ്രാതിനിധ്യം ഇതുവരെ ലഭിച്ചിട്ടില്ല. ഉള്ളവയാകട്ടെ, ഇലക്ഷൻ പ്രചാരണാർത്ഥം നടത്തുന്ന ചുമർ ആലേഖനങ്ങളോ പരസ്യ ചിത്രണങ്ങളോ നഗരസൗന്ദര്യവത്കരണത്തിന്റെ പേരിലുള്ള കാട്ടിക്കൂട്ടലുകളോ ഒക്കെ ആണ്. എന്നാൽ വിസ്തൃതമായ പാശ്ചാത്യ കലാചരിത്രത്തിൽ സവിശേഷത സ്ഥാനം തന്നെ ഈ കലാശാഖകൾക്കുണ്ട്. മെക്‌സിക്കൻ മ്യൂറലുകളും, ബാങ്ക്‌സി (Banksy), Jean-Michel Basquiat, ലേഡി പിങ്ക് (Lady Pink), ഷെപ്പേഡ് ഫെയ്‌റീ (Shepard Fairey), TAKI 183, കെന്നി ഷർഫ് (Kenny scharf) തുടങ്ങി നിരവധി പേരുടെയും കൂട്ടായ്മകളുടെയും ചുവർ ഗ്രാഫിറ്റികളും കലയുടെ പ്രതിരോധ/പ്രതിഷേധ ഭാഷകളായി കലാലോകം കൊണ്ടാടുന്നവയാണ്.

വിപണനമൂല്യത്തിലൂന്നിയുള്ള കലയ്ക്കെതിരെയും, കലയിലെ കോർപറേറ്റ്‌വൽക്കരണത്തിനെതിരെയും പ്രതിരോധം സാധ്യമാകണം എന്ന ബോധ്യമാണ് പൊതുഇട ചുമരുകളെ തങ്ങളുടെ ആവിഷ്‌കാര കാൻവാസുകളാക്കാൻ ട്രെസ്​പാസേഴ്​സിനെ പ്രേരിപ്പിച്ചത്.

കാണികളുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ ഉരുവം കൊള്ളുന്നവയാണ് ബഹുഭൂരിപക്ഷം പൊതുഇട ചുവർചിത്രങ്ങളും (Public wall murals). ഇത് ഏതെങ്കിലും പ്രത്യേക വിഷയത്തെയോ സംഭവത്തെയോ കഥകളെയോ വാർത്തകളെയോ വിഷയീകരിക്കുന്നവയാകും. നിക്ഷിപ്ത സന്ദേശങ്ങളെ ഉള്ളടക്കം ചെയ്യുന്ന ഇത്തരം ചിത്രങ്ങൾക്ക് കൂടുതൽ വിനിമയസാധ്യതയുമുണ്ട്.

പൊതുചുവരുകളിൽ തങ്ങളുടേതായ അടയാളങ്ങൾ സൃഷ്ടിക്കാനുള്ള അഭിവാഞ്ഛ ആദിമകാലം മുതൽക്കുതന്നെ കാണാൻ കഴിയും. പുരാവസ്തുഗവേഷകർ അതിനുള്ള നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, സമകാലിക ചിത്രകലയുടെ (Contemporary Art) സന്ദർഭത്തിൽ ‘പൊതുഇട കല' (Public art) അടയാളപ്പെടുന്നത് 1960കളോടെ ന്യൂയോർക്ക് നഗരത്തിലെ ടാഗിംഗ് (tagging), scratching initials തുടങ്ങിയ രചനാ സമ്പ്രദായങ്ങളിലൂടെയാണ്. 1970- 80 കളിൽ അതിന് വലിയ പ്രചാരം ലഭിക്കുകയും, നിയമസംവിധാനത്തോടും സർക്കാരിനോടും പ്രതിഷേധം രേഖപ്പെടുത്തുന്ന പബ്ലിക് ഗ്രാഫിറ്റികൾ പൊതുചുവരുകൾ കൈയ്യടക്കുകയും ചെയ്തു. അധികാരരൂപങ്ങളോടുള്ള വിമതശബ്ദമായി നിന്ന് സോഷ്യോ- പൊളിറ്റിക്കൽ ആക്ടിവിസം എന്ന നിലയിൽ ജനതയുടെ ദൈനംദിന വ്യവഹാരങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തുന്ന ഒന്നായി ഇന്നിത് മാറിക്കഴിഞ്ഞു.

ജനമധ്യത്തിൽ നടത്തപ്പെടുന്നു, ജനതയുമായുള്ള ആശയവിനിമയത്തിലൂടെ കലാപ്രവൃത്തി പുരോഗമിക്കുന്നു, ചിത്രങ്ങളുമായി ആളുകൾക്ക് നിരന്തരസംവാദം സാധ്യമാകുന്നു

തുറന്നുവെക്കപ്പെട്ട കലാജാലകം

കലയുടെ മൂല്യം നിർണയിക്കപ്പെടുന്നത് എപ്പോഴും അതിന്റെ വിപണിമൂല്യത്തെ ആശ്രയിച്ചാണ്. കലാപരമായ മേന്മയെക്കാളുപരി വിപണിമൂല്യം വരുമ്പോൾ കലയുടെ അന്തഃസത്ത നശിപ്പിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് പൊതുഇട ആവിഷ്‌കാരങ്ങളുടെ പിറവിക്ക് നിദാനം. ട്രെസ്​പാസേഴ്​സും അത്തരമൊരു തിരിച്ചറിവിലും കലയിലെ കോർപറേറ്റ്‌വൽക്കരണത്തിനെതിരെയുള്ള പ്രതിരോധം സാധ്യമാകണം എന്ന ബോധ്യത്തിലും ആണ് പൊതുഇട ചുമരുകളെ തങ്ങളുടെ ആവിഷ്‌കാര കാൻവാസുകളാക്കാൻ പ്രേരിപ്പിച്ചത്. നിലവിലുള്ള ഗാലറി സിസ്റ്റത്തെ അപ്പാടെ തള്ളിക്കളയുകയല്ല ഇവർ, മറിച്ച് ഗാലറിയിടങ്ങളിൽ കലാകാണിയാവാൻ കഴിയാതെ പോകുന്ന ബഹുഭൂരിപക്ഷം ജനതയുടെ മുന്നിൽ കലയുടെയും വർണങ്ങളുടെയും ലോകം എല്ലായ്‌പ്പോഴും തുറന്നു വെക്കുക എന്നതാണ് ഉദ്ദേശ്യം.

'ട്രെസ്പാസേഴ്സ്' ആർട്ട് ഗ്രൂപ്പ് അംഗങ്ങൾ

ജനമധ്യത്തിൽ നടത്തപ്പെടുന്നു, ജനതയുമായുള്ള ആശയവിനിമയത്തിലൂടെ കലാപ്രവൃത്തി പുരോഗമിക്കുന്നു, ചിത്രങ്ങളുമായി ആളുകൾക്ക് നിരന്തരസംവാദം സാധ്യമാകുന്നു, വിപണി കേന്ദ്രിത കലാമൂല്യ നിർണയത്തിന് പ്രസക്തി നഷ്ടപ്പെടുന്നു, തുറസ്സിടങ്ങളിൽ ആയതിനാൽ തന്നെ കാണിക്കുമുന്നിൽ വാതിലുകൾ ഒരിക്കലും അടയ്ക്കപ്പെടുന്നില്ല...! പൊതുഇട കലാവിഷ്‌കാരങ്ങളുടെ പ്രസക്തിയെ ഇവയൊക്കെയും ആണയിടുന്നു

ദേശചരിത്രത്തിന്റെ റിഫ്‌ളക്ടറുകൾ

ഗാലറിബന്ധിതമായ കലാ- കാഴ്ചാശീലങ്ങളെ അതിന്റെ വട്ടത്തിന് പുറത്തുകൊണ്ടുവരികയും, കല ജനമധ്യത്തിൽ സംഭവിക്കേണ്ട ഒന്നാണ് എന്ന ഉത്തരാധുനികബോധ്യവുമാണ് ട്രെസ്​പാസേഴ്‌സിന്റെ രാഷ്ട്രീയം.
നിലനിൽക്കുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ ചിത്രങ്ങൾ കൊണ്ട് പൊളിച്ചുപണിയാനുള്ള ക്രിയാത്മക ശ്രമങ്ങളും അന്തർധാരയായുണ്ട്!
പലപ്പോഴും ആശയങ്ങൾ സ്വരൂപിക്കുന്നത് അതാത് പ്രദേശത്തിന്റെ സാമൂഹിക -രാഷ്ട്രീയ ചരിത്രത്തിൽ നിന്നുമാണ്. അത്തരം അന്വേഷണങ്ങളും ആഖ്യാനങ്ങളും തന്നെയാണ് ട്രെസ്​പാസേഴ്‌സിനെ വ്യതിരിക്തമാക്കുന്നത്. പ്രദേശത്തെ ജനതയുമായുള്ള നിരന്തരസമ്പർക്കം വഴി ദേശത്തിന്റെ വിസ്മൃത ചരിത്രത്തെ കണ്ടെടുക്കുകയും അതിന് ചിത്രഭാഷ ചമയ്ക്കുകയുമാണ് രീതി.

മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന ഗ്രാമീണദേശത്ത് ചെയ്ത ചിത്രണങ്ങൾ ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. കുഞ്ഞാലം ദേവകി എന്ന സ്ത്രീ, പെണ്ണായി ജീവിക്കാൻ ഇഷ്ടപ്പെടാതിരിക്കുകയും അവരുടെ സ്വത്വത്തെ ആണായി പരിവർത്തിപ്പിക്കാൻ ജീവിതംകൊണ്ട് നിരന്തരമായി ശ്രമിച്ചവരുമാണ്. മേൽവസ്ത്രം ധരിക്കാതെ, കൈലിമുണ്ട് മടക്കിക്കുത്തി, ബീഡി വലിച്ച്, കടത്തിണ്ണകളിലും പുരുഷ ഇടങ്ങളെന്ന് മുദ്രകുത്തപ്പെട്ട സകല ഇടങ്ങളിലേക്കും സധൈര്യം കടന്നുചെന്ന് തന്റെ സാന്നിധ്യം അടയാളപ്പെടുത്തി അവർ ട്രാൻസ്‌ജെന്റർ എന്ന വാക്ക് അത്രയൊന്നും ഉപയോഗിക്കപ്പെടാതിരുന്ന ഒരു കാലത്ത്, സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് അധികമൊന്നും ചർച്ചകൾ നടന്നിരുന്നിട്ടില്ലാത്ത കാലത്ത് ആ ഗ്രാമീണ ജനതയ്ക്ക് കുഞ്ഞാലം ദേവകിയെ അംഗീകരിക്കാൻ യാതൊരു പ്രയാസവും ഉണ്ടായില്ല! കുഞ്ഞാലം ദേവകി ആൺകൂട്ടത്തിൽ ഇരുന്ന് ചീട്ടുകളിക്കുന്ന ചിത്രം പൊതുഇടത്തിൽ ചെയ്തുകൊണ്ട് ട്രെസ്​പാസേഴ്‌സ് അവരോടും അവർ മുന്നോട്ടു വെച്ച സ്വത്വരാഷ്ട്രീയത്തോടും ഐക്യപ്പെട്ടു!

ദേശത്തിന്റെ ചരിത്രമെന്നാൽ അധികാരികളുടെയും, നാടുവാഴികളുടെയും അവരുടെ താവഴികളുടെയും ചരിത്രം അല്ലെന്നും, അതാത് ദേശത്ത് ജീവിച്ചു മരിച്ച ജനതയുടെ അടയാളപ്പെടലിന്റെ ചരിത്രമാണെന്നും, അവർ ജീവിതം കൊണ്ട് നിർമിച്ച സാംസ്‌കാരികചരിത്രം ആണെന്നും ട്രെസ്​പാസേഴ്‌സ് അടിവരയിടുന്നു

പ്രാദേശികമായ വാമൊഴിവഴക്കങ്ങളെയും നാടോടിവിജ്ഞാനങ്ങളെയും പഴഞ്ചൊല്ലുകളെയും കടങ്കഥകളെയും ചിത്രവ്യാഖാനം ചമയ്ക്കുകവഴി ബദൽ ചരിത്രസാധ്യതകളുടെ തുറസ്സുകളെയാണ് മുന്നോട്ടു വെക്കുന്നത്. ദേശത്തിന്റെ ചരിത്രമെന്നാൽ അധികാരികളുടെയും, നാടുവാഴികളുടെയും അവരുടെ താവഴികളുടെയും ചരിത്രം അല്ലെന്നും, അതാത് ദേശത്ത് ജീവിച്ചു മരിച്ച ജനതയുടെ അടയാളപ്പെടലിന്റെ ചരിത്രമാണെന്നും, അവർ ജീവിതം കൊണ്ട് നിർമിച്ച സാംസ്‌കാരികചരിത്രം ആണെന്നും ട്രെസ്​പാസേഴ്‌സ് അടിവരയിടുന്നു.

സാമൂഹിക വിമർശനത്തിന്റെ ചൂണ്ടുവിരൽ

‘മലയാളിത്തം' അല്ലെങ്കിൽ ‘കേരളീയത' എന്നത് കഥകളിയോ മോഹിനിയാട്ടമോ പോലെ സവർണകലകളോ കസവുനേര്യത് ചുറ്റിയ സവർണനാരിയോ ആണ് എന്ന പോപ്പുലർ മിത്തിനെ വിമർശനവിധേയമാക്കുന്നുണ്ട് ട്രെസ്​പാസേഴ്‌സ്. കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ ചുവരിൽ ബഹിഷ്‌കൃത ജനതയുടെ ഫോക്ക് കലകളെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പൊട്ടൻ തെയ്യവും കുമ്മാട്ടിയും പടയണിയും ഒപ്പനയും ദഫ്മുട്ടും കേരളകലകളായി അടയാളപ്പെടുത്താനുള്ള ശക്തമായ ശ്രമം കാണാം. പാശ്ചാത്യരുടെ ബോധമണ്ഡലത്തിൽ അവരെ തൃപ്തിപ്പെടുത്താനുതകുന്ന വേലകളായി കഥകളിയും കൂടിയാട്ടവും ചാക്യാർകൂത്തും നിറഞ്ഞാടുമ്പോൾ തിരസ്‌കരിക്കപ്പെടുന്ന ഫോക്ക് കലകളെ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയെ ഈ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുന്നു.

കേരള കലാമണ്ഡലത്തിൽ ചെയ്ത കത്തിവേഷ ചിത്രണവും ചാതുർവർണ്യ നിഷ്ഠമായ ജാത്യാചാരങ്ങളെയും കലയിടങ്ങളിൽ നിലനിൽക്കുന്ന ഹൈറാർക്കികളെയും വിമർശനവിധേയമാക്കുന്നുണ്ട്.
‘വികസനം' എന്നാൽ കെട്ടിടങ്ങൾ കെട്ടിപ്പൊക്കൽ അല്ലെന്നും അത് പരിസ്ഥിതിയെയും ജൈവ ചാക്രികതയെയും പരിഗണിച്ചും നിലനിർത്തിക്കൊണ്ടും വളരെ സൂക്ഷ്മതയോടെ ആവിഷ്‌കരിക്കേണ്ട ഒന്നാണെന്നുമുള്ള ആശയത്തെ അതേ കെട്ടിടങ്ങളുടെ ചുവരുകളിൽ രചിച്ച ചിത്രങ്ങളിലൂടെ പ്രസ്താവിക്കാൻ ട്രെസ്പാസേഴ്‌സിനു കഴിയുന്നത് രാഷ്ട്രീയപരമായ ചിന്തകളുടെ ഔന്നത്യം കൈമുതലായുള്ളതുകൊണ്ടാണ്. കാലടി യൂണിവേഴ്‌സിറ്റിയിലെ ആമ്പൽക്കുളം കേന്ദ്രഘടകമായ ചിത്രണം അതിന് ഉദാഹരണമാണ്. നിബിഡ വൃക്ഷലതാദികൾ നിറഞ്ഞ കാമ്പസിനെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ മാലിന്യത്തള്ളലിനുള്ള ഇടമാക്കിമാറ്റിയ അധികാരികളുടെ വിവേകമില്ലായ്മയെ നിശിതമായി വിമർശ്ശിക്കുന്നുണ്ട് ആ ചിത്രങ്ങൾ.

ഇരുണ്ട ദേഹങ്ങളുടെ കാഴ്ചപ്പെടൽ

ദ്രാവിഡ ജനതയുടെ ഇരുണ്ട ദേഹത്തിന്റെ ദൃഢതയും സ്വാഭാവികതയും ട്രെസ്പാസേഴ്‌സിന്റെ എല്ലാ ചിത്രണങ്ങളിലും ശക്തമായ സാന്നിധ്യമറിയിക്കുന്നതുകാണാം. ജനതയെ ജാതിയുടെ വരമ്പുകൾ കെട്ടി വേർതിരിച്ച് അസ്പൃശ്യതയുടെ അന്ധകാരത്തിൽ തളച്ച ഭൂതകാലത്തിൽ നിന്ന് അടിസ്ഥാനവർഗ്ഗ ജനതയുടെ പോരാട്ടങ്ങളുടെയും നിലനിൽപ്പിന്റയും ദൃശ്യതയാണ് ഈ ചിത്രങ്ങൾ അടയാളപ്പെടുത്തുന്നത്.

നാട്ടുജീവിതങ്ങളുടെ ശരീരഭാഷയും ചലനങ്ങളും നാടോടിശീലങ്ങളുടെ വഴക്കങ്ങളും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ സവർണശരീരത്തിലും വരേണ്യബോധങ്ങളിലും ഏൽപ്പിക്കുന്ന പ്രഹരം ചില്ലറയല്ല!
ചെവിയിൽ ലേലത്തുക ഓതുന്ന കോഴിക്കോട് കൊപ്രക്കളത്തിലെ മാപ്പിളമാർ, ഓലമടൽ തലച്ചുമടായി നീങ്ങുന്ന പെണ്ണുങ്ങൾ, തെങ്ങിൻതോപ്പിൽ ‘കണ്ണാരംപൊത്തുന്ന' കുട്ടികൾ, പൗരത്വനിയമത്തിന്റെ കടന്നുവരവിൽ പകച്ചുപോയ നാടൻ മനുഷ്യർ... അങ്ങനെ നിരവധിയായ നാട്ടുജീവിത ബിംബങ്ങൾ കണ്ടെടുക്കാനാവും. അധികമൊന്നും ആഖ്യാനപരത കൈവന്നിട്ടില്ലാത്ത തൊഴിലാളിജനതയെയും ട്രാൻസ്- ദളിത്-സ്ത്രീ ജീവിതങ്ങളെയും വിസ്തൃതമായ തെരുവുഭിത്തികളിൽ ആലേഖനം ചെയ്യുകവഴി അവരുടെ സാമൂഹിക ദൃശ്യപ്പെടലിന് (social visibility) ആക്കം കൂടുകയാണ്.

Photo : Trespassers, Shiju Photography

തെരുവോരങ്ങൾ, ചന്തകൾ, നടവഴികൾ, കോളനി മതിലുകൾ, ജലസംഭരണികൾ, പാണ്ടികശാലകൾ... ഇവിടങ്ങളൊക്കെ ചിത്രീകരണവേദികളാവുമ്പോൾ കേരള കലാഭൂമികയിൽ പുതിയൊരു ദൃശ്യസംസ്‌കാരത്തിനും കാഴ്ചാശീലത്തിനും നാന്ദികുറിക്കുകയാണ്. പ്രത്യേകിച്ചും ദൃശ്യകലാസാക്ഷരരല്ലാത്ത ബഹുഭൂരിപക്ഷം മലയാളിജനതയെ ‘ഒന്നും മനസ്സിലാവാത്തതാണ് സമകാലികകല' എന്ന അവരുടെ അജ്ഞതയെ പരിവർത്തിപ്പിക്കേണ്ട ബാധ്യത തീർച്ചയായും പുതുതലമുറ കലാകൃത്തുക്കൾക്കുണ്ട്.

കാലങ്ങളായി കൊണ്ടാടപ്പെടുന്ന രചനാസമ്പ്രദായങ്ങളെയും പ്രദർശന വേദികളെയും നവോത്ഥാനത്തിന് പ്രേരിപ്പിക്കുന്നുണ്ട് ഈ പൊതുഇട ചിത്രണങ്ങൾ.
ഇന്ന ആളുകൾ വരച്ചാലേ ആർടിസ്റ്റ് ആകൂ, ഇന്ന രീതിയിൽ വരച്ചാലേ ചിത്രമാകൂ, ഇന്ന തരത്തിൽ പ്രദർശിപ്പിച്ചാലേ ശ്രദ്ധിക്കപ്പെടൂ... എന്ന നിരവധി മാമൂലുകളെ ട്രെസ്​പാസേഴ്‌സ് പ്രശ്‌നവത്കരിക്കുന്നു. അത് ഗുണപരമായ മാറ്റങ്ങളായി കേരള കലാഭൂമികയിൽ അടയാളപ്പെടുകയും, വരുംകാല- കലാതലമുറകളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കാം! ▮


ഷിനോജ് ചോറൻ

കലാകൃത്ത്. കേന്ദ്ര ലളിതകലാ അക്കാദമി നാഷണൽ റിസേർച്ച് സ്കോളർ.

Comments