ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയാണ്​

സ്വയം പ്രഖ്യാപിത വിധികർത്താക്കളാകുന്ന മാധ്യമങ്ങളുടെ ചിലന്തിവലയിൽ കുരുങ്ങുന്ന മാധ്യമപ്രവർത്തകർ, സ്ഥാപനത്തിന്റെ നിലനിൽപ്പിനുവേണ്ടി പെരുംനുണയും താൻപോരിമയും രാഷ്ട്രീയ നിരക്ഷരതയും കൊണ്ട് സ്വന്തം നിസ്സഹായാവസ്ഥയെ സാധൂകരിക്കുന്നു.

ഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്റ്റോറിയുടെ നിർമിതിയുമായി ബന്ധപ്പെട്ട വിവാദത്തിലും ചർച്ചയിലും മലയാളത്തിലെ മാധ്യമങ്ങളുടെ നിലപാടുകൾ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്.

വസ്തുനിഷ്ഠമായി പരിശോധിച്ചാൽ മാധ്യമ സ്വാതന്ത്ര്യം എന്നത്, മാധ്യമങ്ങൾ സ്വന്തം പ്രതിലോമകരമായ നിലനിൽപ്പിനുവേണ്ടി സൃഷ്ടിച്ചതാണ്. അത്, സമൂഹവിരുദ്ധവും മനുഷ്യാന്തസ്സിന് നിരക്കാത്തതുമായി മാറിയപ്പോഴാണ് ഒരു വശത്ത് മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും മറുവശത്ത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് വിധേയമായിരിക്കണമെന്നുമുള്ള വാദം ഉയർന്നുവന്നത്. ഈ രണ്ടു കാര്യങ്ങളും പാലിക്കപ്പെടാതെ, ക്രിമിനൽ സംഘമായി മാറിയ മാധ്യമങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ ഭരണകൂട നടപടികളോടൊപ്പം ബഹുജനാഭിപ്രായവും അനിവാരമാണ്

തങ്ങൾ നടത്തിയ തികച്ചും അധാർമികമായ ഒരു വാർത്താനിർമിതിയെ അവർ ഇപ്പോഴും മറച്ചുപിടിക്കുന്നു. കുറ്റവാളികളുടെ പ്രഖ്യാപിത നിലപാടാണിത്. തന്മൂലം, മറ്റേതൊരു കുറ്റവാളിയായ പൗരർക്കും ബാധകമായ നിയമവ്യവസ്ഥകളായ പോക്സോ വകുപ്പുകളും ഓഫീസ് റെയ്ഡും എതിർക്കപ്പെടേണ്ടതില്ല. അതേസമയം, ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയുമാണ്. ഇത്തരമൊരവസ്ഥയിൽ വായനയെ / കാഴ്ചയെക്കുറിച്ച് സമഗ്രമായ പാഠവൽക്കരണം നടത്തേണ്ടതുണ്ട്.

കേരളത്തിലെ മാധ്യമങ്ങൾ ഒന്നൊഴിയാതെ എല്ലാം വ്യാപാര സ്ഥാപനങ്ങളാണ്, വ്യവസായ സ്ഥാപനങ്ങളല്ല. വ്യാപാരിക്ക്, ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ട കടമ മാത്രമാണുള്ളത്. എന്നാൽ, വ്യാവസായികോൽപ്പന്നങ്ങളാകട്ടെ, കാലോചിതമായി ശാസ്ത്ര- സാങ്കേതികജ്ഞാനത്താൽ പരിഷ്‌കരിക്കപ്പെട്ട് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല, മാനേജുമെന്റ്? വ്യവസ്ഥകളിലൂടെ വിപണനം ചെയ്യുകയും വേണം. ഇന്ന് നമുക്ക് ലഭിക്കുന്ന നിർമിതവസ്തുക്കൾ, ഇരുപതോ മുപ്പതോ വർഷം മുമ്പുള്ളവയിൽനിന്ന് എത്രയോ മാറ്റങ്ങൾക്ക് വിധേയമായവയാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് ആരംഭിച്ച ചാനലുകൾ ഒഴിച്ചുള്ള മാധ്യമങ്ങൾ കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും ആധുനികവൽക്കരണം ഉൾക്കൊള്ളുന്നവയല്ല. ഇതിനുകാരണം, ഇവ ചില സാമുദായികവിഭാഗങ്ങളുടെ അഭിരുചിക്കും ഉടമകളുടെ സാമ്പത്തിക താൽപര്യങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും വേണ്ടിയുള്ളവയാണ് ഇവ എന്നതാണ്.

ഈ പ്രസിദ്ധീകരണങ്ങൾ സമൂഹത്തെ പ്രതിനിധീകരിക്കാതിരിക്കുന്നതിനാൽ, പെറ്റുപെരുകുന്ന സ്വന്തം സമുദായത്തിൽ വേരുകൾ പടർത്തിയും രാഷ്ട്രീയ പക്ഷപാതിത്വത്തിലൂടെ ഇതര സമുദായങ്ങളിൽ പടർന്നുകയറിയും സ്വയം പ്രഖ്യാപിത വിധികർത്താക്കളാകുന്നു. ഇത്തരം മാധ്യമങ്ങളാകുന്ന ചിലന്തിവലയിൽ കുരുങ്ങുന്ന മാധ്യമപ്രവർത്തകരാകട്ടെ, സ്ഥാപനത്തിന്റെ നിലനിൽപ്പിനുവേണ്ടി പെരുംനുണയും താൻപോരിമയും രാഷ്ട്രീയ നിരക്ഷരതയും കൊണ്ട് സ്വന്തം നിസ്സഹായാവസ്ഥയെ സാധൂകരിക്കുന്നു. അതുകൊണ്ടാണ് മാധ്യമ വിചാരണയിൽ ഉള്ളുരുകുന്നവർക്ക് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ത്രീകളായ ശുചീകരണ തൊഴിലാളികളുടെ ആത്മാവബോധം പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നത്. ഇത്തരമൊരവസ്ഥയിൽ, മാധ്യമപ്രവർത്തകരുടേതുമാത്രമല്ല, വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന് മാധ്യമലോകത്തെ വിധേയമാക്കേണ്ടതുണ്ട്.

പൂർണരൂപം ട്രൂകോപ്പി വെബ്​സീൻ പാക്കറ്റ്​ 118ൽ സൗജന്യമായി വായിക്കാം
വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന് മാധ്യമ ലോകത്തെ വിധേയമാക്കണം

Comments