ചിത്രീകരണം : കെ.പി മുരളീധരൻ

മരപ്പാവക്കുട്ടിക്കാലം

എന്റെ കഥ-1

ഉന്മാദിനിയെപ്പോലെ നടക്കുന്ന കാലമാണ്. മൂന്നാം ഗർഭത്തിന്റെയും പ്രസവത്തിന്റെയും സകല കുറകളും വന്ന്, വിഷാദം വന്ന്, ഹൃദ്രോഗം വന്ന് ഭർത്താവിനാൽ പൂർണമായി അവഗണിയ്ക്കപ്പെട്ട്, മരണം ഒരു കാമുകനെപ്പോലെ അവന്റെ കാമക്കണ്ണുകൾ വിടർത്തി എനിക്ക് പിറകിൽ നടന്നിരുന്ന കാലമായിരുന്നു അത്

ത്യധികം മെലിഞ്ഞ്, അതി ദുർബല ശരീരിയെന്നു തോന്നും വിധം ഉടലാകൃതി. കഷ്ടി അഞ്ചടി രണ്ട് ഇഞ്ച്.
ഇരുനിറത്തിൽ തിളക്കമോ പ്രത്യേകിച്ച് പ്രത്യേകതകളോ ഇല്ലാത്ത ചർമ്മം. സാധാരണ ഒരാളായിരുന്നു കാഴ്ചയിൽ എന്റെ അച്ഛൻ.
മെലിഞ്ഞു കനം കുറഞ്ഞ മുടിയുടെ പഴയ രീതി വെട്ടലും വളർത്തലും കവിളിലേക്ക് നീണ്ട വീതികൃതാവും മെലിഞ്ഞ കഴുത്തിലെ രസഗുള കൃകാടികയും അദ്ദേഹത്തെ ഏറെയേറെ പഴഞ്ചനാക്കി. വെളുത്ത ഖാദി ഉടുപ്പുകളിൽ വെള്ളമുണ്ടുകളുടെ തെളിമയിൽ അദ്ദേഹം കൂടുതൽ നിസ്സഹായനായ ഒരു മനുഷ്യനെപ്പോലെ നിലകൊണ്ടു.
​വള്ളിക്കാട്ട് തറവാട്ടിലെ മരുമക്കളിൽ നിറംകൊണ്ടും ഉയരം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും സമ്പത്തുകൊണ്ടും ഒട്ടും കൊള്ളാത്ത ഒരുത്തനായിരുന്നു അമ്മവീട്ടുകാർക്ക് എന്റെ അച്ഛൻ.

കുട്ടിക്കാലത്തൊക്കെ ""മാഷ് കറുത്തിട്ടാണ്​'' എന്ന് അമ്മയും ""സത്യേടെ മാഷ് കറത്തിട്ടല്ലെ?'' എന്ന്​ ബന്ധുജനങ്ങളും പറയുന്നതുകേട്ടാണ്​ ഞാൻ വളർന്നത്. എന്റെ തൊലിയ്ക്കും പൊൻനിറമുണ്ടായിരുന്നില്ല.
എനിക്കെന്റെ അച്ഛന്റെ നിറമായിരുന്നു.
എനിക്കൊപ്പമുണ്ടായിരുന്ന എന്റെ കസിൻസ്സായ അനൂപ്, അമ്മിണി, വിമലുവാവ എന്നിവർ വെളുത്ത് വെളുത്ത് ഗോതമ്പിന്റെ സ്വർണനിറത്തിൽ ഊതിക്കാച്ചിത്തിളങ്ങി. അവർക്കിടയിൽ ചുരുണ്ട സ്​പ്രിംഗാകൃതിയുള്ള കാപ്പിരിയൻ മുടിയും ആഫ്രിക്കൻ ജനിതകശരീരവും ഇരു നിറവുമുള്ള ഞാൻ നിറമില്ലാത്തവൾ എന്നും അതിനു കാരണം എന്റെ അച്ഛന്റെ ഉടൽ നിറമെന്നും വിലയിരുത്തപ്പെട്ടു.

""ഞാൻ മങ്ങാട്ടെ കുരിടിയച്ചിയുടെ മകനാണ്​. ആ നിറമേ കാണൂ'' എന്നച്ഛൻ മരിച്ചുപോയ അമ്മയെ പ്രതി അഭിമാനത്തോടെ പറഞ്ഞു കേട്ടു.
എനിക്ക് മങ്ങാട്ടെ കുരിടിയച്ചി കുഞ്ഞിക്കുട്ടിപ്പിള്ളയമ്മയോട് ദേഷ്യം തോന്നി.
""അച്ഛമ്മ കാരണല്ലെ?'' ഞാൻ പരിഭവിക്കുമ്പോൾ
""എന്തിനാ''? അച്ഛനെന്നെ ആശ്വസിപ്പിച്ചു.
""എന്റെമ്മ അത്ര നിറമില്ലായിരുന്നു. ഉയരവും കുറവ്. അതൊക്കെ നമ്മൾ തീരുമാനിക്കുന്നതാണോ? അല്ല. ഞാനും കൃഷ്ണങ്കുട്ടിയണ്ണനും എന്റെ അമ്മയുടെ പോലെയാണ്. ബാക്കിയൊള്ളോരെ നീ കണ്ടിട്ടില്ലെ?''
ശരിയാണ്​, അച്ഛന്റെ സഹോദരങ്ങളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും നല്ല വെളുത്ത തൊലിക്കാരാണ്.
""എന്റെമ്മ എനിക്ക് തൊലി മാത്രമല്ല അമ്മയുടെ സംഗീതവും തന്നു. നമ്മൾ ജീവിക്കുന്നത്, നമ്മൾ ഉടുക്കുന്നത് ഒക്കെ എന്റെ അമ്മ തന്ന സംഗീതത്തിനെ ഔദാര്യമാണ്.'' അച്ഛന്റെ മുഖം അഭിമാനപൂർണമായി.

ഞാൻ എട്ടാം ക്ലാസ്സിൽ വെച്ച് സന്യാസം സ്വീകരിച്ചു. പൗഡർ, ആഭരണങ്ങൾ, മറ്റ് ആർഭാടങ്ങൾ ഒക്കെ ഉപേക്ഷിച്ചു. ഇസ്തിരിയുപേക്ഷിച്ചു. വെള്ള, സന്യാസി സാഫ്രോൺ, പിങ്ക് അങ്ങനെ മൂന്നേ മൂന്ന് പാവാടകളായിരുന്നു അക്കാലത്ത് ധരിച്ചിരുന്നത്

ബോഡി ഷെയിമ്മിങ്ങിനെ പറ്റിയോ ശരീരത്തിന്റെ നിറം സൃഷ്ടിക്കുന്ന ആഭിജാത്യങ്ങളെപ്പറ്റിയോ ഒന്നും അറിയാത്ത പ്രായത്തിൽ ഞാൻ അമ്മയോട് കലഹിച്ചു കൂട്ടി: ""ആ വാവയെപ്പോലെ എന്നയാക്കാമായിരുന്നില്ലെ. അമ്മൂനെപ്പോലെ വെളുപ്പിക്കാമാരുന്നില്ലെ? എന്റെ ചുണ്ടിനു ഇത്തിരി നിറം കൂടിത്തരാമായിരുന്നില്ലെ?''
""വലുതാകട്ടെ നീ അമ്മയെപ്പോലെയാകും'' എന്ന് ആരും പറഞ്ഞില്ല.
""നീ ഉയരമില്ലാത്ത കുള്ളിയായി ജീവിക്കും. നീ നിറം കെട്ട തൊലിയുമായി ജീവിക്കും, ഒഹ്, നിന്നെക്കാണാൻ എന്തിനു കൊള്ളും'' എന്റെ ഹൃദയം ചളുങ്ങി. ഞാൻ എട്ടാം ക്ലാസ്സിൽ വെച്ച് സന്യാസം സ്വീകരിച്ചു. പൗഡർ, ആഭരണങ്ങൾ, മറ്റ് ആർഭാടങ്ങൾ ഒക്കെ ഉപേക്ഷിച്ചു. ഇസ്തിരിയുപേക്ഷിച്ചു. വെള്ള, സന്യാസി സാഫ്രോൺ, പിങ്ക് അങ്ങനെ മൂന്നേ മൂന്ന് പാവാടകളായിരുന്നു അക്കാലത്ത് ധരിച്ചിരുന്നത്. മറ്റുടുപ്പുകൾ അലമാരയിൽ അങ്ങനെ ഇരുന്നു. കെട്ടാത്ത, എണ്ണ പാറാത്ത, അലസമായി കെട്ടിയ മുടിയിൽ ഭംഗിയില്ലാത്ത ഞാൻ ലോകത്തോട് എന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടേയിരുന്നു.

ഒരു ചെറിയ ഹൃദയത്തിനു താങ്ങാനാകുന്നതിലധികമായിരുന്നു അതിസുന്ദരിയായ അമ്മയ്ക്ക് പിറക്കുന്ന ശരാശരി ഉടൽപ്പെണ്മകൾപ്പട്ടം.
ഒട്ടും ഭംഗിയില്ലാത്ത ഒരു ഭർത്താവും ആ ഭർത്താവിനെ പകർന്നു കിട്ടിയ മകളും ചിലപ്പോൾ നാട്ടുകാർക്ക് അന്യരായി.
പൗഡറിട്ടില്ലെങ്കിലും പൊട്ടുതൊട്ടില്ലെങ്കിലും തിളങ്ങുന്ന മുഖമുള്ള അമ്മയെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി. ചെറുപ്പകാലത്ത് കാണാൻ നല്ല രസമുണ്ടെന്നു കണ്ട് എന്റെ സ്‌കൂളിലെ കുട്ടികൾ എന്റെ അമ്മയെ നോക്കി ""സെരിക്കും?'' എന്നത്ഭുതം കൂറി.
""യെന്ത്ത്തും ലങ്കി മറച്ചിലാണ്ടോ?'' എന്ന് തൊലിയെപ്രതി കമന്റുകളുതിർത്തു.
""ശരിക്കും എന്റെയാ. എന്റെയമ്മയാ. വാടേയ്ക്ക് എടുത്തതേ അല്ല'' എന്ന് അവരെ വിശ്വസിപ്പിക്കുവാൻ ഞാനേറെ പ്രയാസപ്പെട്ടു.
ചെറുപ്പകാലത്ത് ഞാൻ വളരെനന്നായി ആശാരിപ്പണിയും ലോഹപ്പണിയും ചെയ്യുമായിരുന്നു. അമ്മയും അച്ഛനും സ്‌കൂളിൽ പോകുമ്പോൾ അഞ്ച് വയസ്സുമുതൽ എന്നെ നോക്കുന്നത് ഊട്ടുന്നത്, ഒരുക്കുന്നത്, ഉറക്കുന്നത് ഒക്കെ അപ്പുട്ടൻ ആശാരിയെന്ന ആശാരിമാമയും ഭാര്യ ദേവകി വെല്ല്യമ്മയുമായിരുന്നു. വീടുമുറ്റത്തിരുന്നു ആശാരിമാമനൊപ്പം ഉളിയും ചിപ്പിലിയും അറക്കവാളുമൊക്കെ പ്രയോഗിച്ച് ഞാനും നന്നായിത്തന്നെ ആശാരിപ്പണി സ്വായത്തമാക്കി.

മാപ്പിള സ്‌കൂളായതിനാൽ വെള്ളിയാഴ്ചകളിൽ അവധിയായിരുന്നു.
ദൂരെ നഗരത്തിലെ സ്‌കൂളിലേക്ക് പോകുന്ന അമ്മയ്ക്ക് ആശാരിമാമയും കുടുംബവും താങ്ങായി.
ആ ദേശത്തെ ഗുണ്ട ബിനുവായ എന്നെ രാവിലെ തന്നെ അമ്മ ആശാരിമാമയുടെ വീട്ടിലേയ്ക്ക് കൊണ്ടാക്കി. അമ്മയെയും എന്നെയും കാണുന്ന നിമിഷം ആശാരിമാമനൊപ്പം പണിയെടുക്കുന്നവർ ഗൂഢഭാവത്തോടെ പരസ്പരം നോക്കി സംവദിച്ചു.

എനിക്കുള്ള പരിഹാസമാണത് എന്നറികെ ഞാൻ പല്ലിറുമ്മി.
എന്ത് ഫലം, അമ്മ പോയിക്കഴിയുമ്പോൾ തുടങ്ങും. തോട്ടിലൊഴുകി വന്ന ആശാരിച്ചിക്കുട്ടിയാണു ഞാനെന്ന് ഒടുവിലവർ നിസ്സംശയം എന്റെ ജന്മരഹസ്യം വെളിപ്പെടുത്തും.
""ഏട്ന്ന് നിച്ചണ്ടാകാനാ ഉളി പിടിക്കലു? വെല്ല്യാശ്ശാരിയ്‌ക്കെന്നെ ഭയങ്കര കാര്യല്ലേ? ദൊക്കെ ആശാരിച്ചികൾക്കേ പറ്റൂ'' അവർ കട്ടായമായി പറയും.
""ആശാരിക്കുട്ടി തന്നെ'' അതൊരു കോളനി ജീവിതമായിരുന്നു. സാധാരണക്കാരായ മനുഷ്യർ. ഭൂദാനപ്രസ്ഥാനത്തിലൂടെ സൗജന്യഭൂമികിട്ടിയവർ. ഉള്ളോട്ടു പോകും തോറും കൂലിപ്പണിയും അവയൽപ്പണിയും ചെയ്തു ജീവിക്കുന്ന അസംഖ്യം മനുഷ്യർ. അതിനിടയിൽ കുഞ്ഞു രണ്ട് മുറികളുള്ള വരാന്തയും മരജനാലകളും ചാണകം തേച്ച തറയുമുള്ള കറന്റില്ലാത്ത വീട്- ഇന്ദു ഭവൻ. തൊഴിൽ എടുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആ മനുഷ്യർക്കിടയിൽ ഞാൻ ആശാരിയോ ചെട്ട്യാറോ ഒഴുക്കി വിട്ട തവിട് പെൺകുട്ടിയായി.

ഞാൻ ആശാരിമാമ പഠിപ്പിച്ചു തന്നതൊക്കെ വൃത്തിയായും ശരിയായും തന്നെ ചെയ്തിരുന്നു.
കിറുകൃത്യമായി ചിപ്പിലിയൊരതി മരങ്ങളുടെ വളവ് നീർത്തി.
മരത്തിന്റെ മുടിയിഴകളായിരുന്നു ചിപ്പിലിയുരതുമ്പോൾ വെളിക്കു വരുന്നതെന്ന് ഞാൻ വിശ്വസിച്ചു. എന്റെ കൂടെയുള്ള പെൺകുട്ടികൾ ചെറിയ കട്ടർ കൊണ്ട് പെൻസിൽ കൂർപ്പിക്കെ മനോഹരമായ മരച്ചുരുൾ വരുന്നത് എടുത്ത് വെയ്ക്കുമായിരുന്നു.

അവയുടെ ഓർമ്മയിൽ ഞാനാകട്ടെ മരമുടിച്ചുരുളുകൾ സൂക്ഷിച്ച് വെച്ചു. നിറം പിടിപ്പിച്ചു. അവരെ അസൂയപ്പെടുത്തി. മയിലിന്റെ പീലിയും മരത്തലപ്പുകളും പൂവുകളും കുഞ്ഞു വിശറികളും വിടർന്നു.

ആശാരിമാമൻ തന്ന ചെറിയുളിയായിരുന്നു എന്റെ പ്രധാന ആയുധം. മരക്കുട്ടികളായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടവ.
മരം കൊണ്ടുള്ള ഉരുളൻ ബൊമ്മക്കുട്ടികൾ. അവ ഞാൻ തന്നെ അളവു തെറ്റാതെ ഉണ്ടാക്കി. കയ്യും കാലും കൊത്തിയെടുത്തു. പക്ഷെ മുഖം! മുഖഡീറ്റെയിലിങ്ങിനായി ഉളിവെയ്ക്കുമ്പോൾ തന്നെ മൂക്ക് ചെത്തിയും കണ്ണ് കുഴിഞ്ഞും അതിന്റെ പരിപൂർണ്ണത നഷ്ടപ്പെട്ടിരുന്നു. മുഖം കുരങ്ങന്റെയോ കരടിയുടേയോ പോലെ വികൃതമായി. ആശാരിമാർ എന്നിട്ടും ആവോളം അഭിനന്ദിച്ചു. കുട്ടികൾ പരിഹസിച്ചു.
""മരക്കുട്ടിക്കൊരങ്ങത്തി
മൊച്ചങ്കുട്ടിക്കൊരങ്ങൻ'' അവർ താളത്തിൽ പാടി. മനുഷ്യമുഖം ഉണ്ടാക്കാൻ എനിക്കൊരിക്കലും കഴിഞ്ഞതേയില്ല. ഒടുവിൽ മുഖത്ത് ഉളിതൊടാതെ വരച്ച് ചേർക്കാമെന്നു ഞാൻ തീരുമാനിച്ചു. കണ്ണുകളില്ലാത്ത ചുണ്ടുകളും മുഖവുമില്ലാത്ത എന്റെ മരപ്പാവകൾ തുണിക്കടകളിലെ മാനിക്ക്യൂൻ പോലെയായി തീർന്നു.

മോന്തയില്ലാത്ത ബൊമ്മകളെ നിർമ്മിച്ച് കുട്ടികൾക്കിടയിൽ മോശം പേരും ആശാരിമാർക്കിടയിൽ നല്ല പേരും ഞാൻ സമ്പാദിച്ചു. മുഖമില്ലാത്ത മരബൊമ്മകൾക്ക് വാട്ടർ കളറോ സ്‌കെച്ച് പെൻസിലോ വെച്ചു മുഖമുണ്ടാക്കിയാൽ എങ്ങനുണ്ടാകും. ഒട്ടും ഭംഗിയുണ്ടാവില്ല.
""അന്നെപ്പോലെ തന്നെ'' ഏട്ടമ്മ കുത്തുവാക്കുകൾ പറഞ്ഞു. ഞാൻ നോക്കി മങ്ങിയ മുഖം. അൽപ്പം കൂടി കളറ് കിട്ടാൻ ഞാൻ റെയ്‌നൊൾഡ്​സ്​ പേനയുടെ നിബ്ബ് ഊരി മഷി ഊതിയുറ്റിച്ച് അത് തേച്ചു ബൊമ്മമുഖങ്ങളുണ്ടാക്കി നോക്കി. കുട്ടികൾ കളിയാക്കി. എന്നാലും ആശാരിമാമന്റെ പേരക്കുട്ടി ബിന്ദു പൊട്ടിപ്പൊട്ടിച്ചിരിച്ചു
""അന്റെ ഒലക്കമ്മലെ മരക്കുട്ടി. മോന്തകണ്ടാ മതി. ഔ ബളെ''

എത്ര പരിഹസിച്ചാലും ബിന്ദുവിനേക്കാളും ഭേദമായിരുന്നു ഞാൻ.
അവൾക്ക് ഒരു ആശാരിപ്പണിയും അറിയുമായിരുന്നില്ല. താത്പര്യവുമുണ്ടായിരുന്നില്ല. അവൾ ഏറെ സുന്ദരിയായിരുന്നു.
എന്റെമ്മയുടെ മകളാണവളെന്നു പറഞ്ഞാൽ ആരും വിശ്വസിക്കുമായിരുന്നു. അവൾ വെളുത്ത് തുടുത്ത് നല്ലയുടുപ്പുകളിട്ട് മുടിയിൽ കനകാംബരമോ ചക്കമുല്ലപൂവോചൂടി നിന്നു. ഹൈസ്‌ക്കൂൾ പൂർത്തിയാകുന്ന അന്ന് അവൾ കല്യാണം കഴിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാനോ ട്രൗസറിട്ട് ചുരുണ്ട സ്​പ്രിങ്​ മുടി രാവണൻ കോട്ട പോലെ വളർത്തി. ഉളിപിടിച്ചും തട്ടാന്റാലയിൽ ഊതി പൊന്നുരുക്കിയും കൊല്ലൻസുരന്റെ ആലയിൽ ഇരുമ്പടിച്ച് പരത്തിയും നടന്നു. ഉളികൊണ്ട് മീന്മുറിക്കാനും ഇറച്ചികാശാപ്പുനടത്താനും കറിമൂസയോ പച്ചക്കറിയോ ചെത്താനും കശുവണ്ടി കീറി പരിപ്പെടുക്കാനും എനിക്കറിയാമായിരുന്നു. ഒഴിവു സമയങ്ങളിൽ പള്ളിക്കണ്ടികളും പണിക്കന്മാരുടെയും ചെറുമക്കളുടെയും ശ്മശാനങ്ങളെയും സന്ദർശിച്ചു. ഞാനങ്ങനെ തോട്ടിലൊഴുകി വന്ന ആശാരിച്ചിയായും തവിടു കൊടുത്ത് ശാന്തയും സുരനും വാങ്ങിയ പെങ്കുട്ട്യായായും ഗണപതിച്ചെട്ട്യാറെ ചീരു ചെട്ടിച്ചിയ്ക്ക് ദൈവം കൊടുത്ത പൈതയായും അവലിടിയുമ്മയുടെ ഇണ്ണിയായും നാട്ടിൽ വിളങ്ങി.

മുലപ്പാൽ കടം കൊണ്ടൊരാൾ

വളർന്നപ്പോൾ എനിക്ക് സത്യം ബോധ്യപ്പെട്ടു; എന്റെ അച്ഛൻ വിരൂപനേ അല്ല. ഞാനുമല്ല. മെലിഞ്ഞ് ഊർജ്ജ്വസ്വലനായ ആരോഗ്യവാനായ ഇരു നിറക്കാരനായ ഒരു സാധാരണ മനുഷ്യൻ. എന്നാൽ കല കൊണ്ട് അസാധാരണക്കാരനായവൻ. ഇപ്പോൾ 74 വയസ്സിലും യൗവ്വനകരമായ ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ. അമ്മവീട്ടുകാരുടെ ഗർവ്വിനും അഹന്തയ്ക്കും അച്ഛനോടുള്ള ഈ അവജ്ഞയ്ക്കും കൃത്യമായ ഒരു കാരണം അവർക്കുണ്ടായിരുന്നു. എന്തായാലും എന്തിന്റെ പേരിലായാലും അച്ഛനെ ഇങ്ങനെ വിരൂപനാക്കുന്നതിൽ എനിക്ക് കലശലായ എതിർപ്പു തോന്നി. എന്തുകൊണ്ട് അമ്മ അത് എതിർക്കുന്നില്ല? എന്തുകൊണ്ട് അമ്മ അതിൽ പ്രതി അച്ഛനു വേണ്ടി സംസാരിക്കുന്നില്ല എന്ന് ഞാൻ കലഹിച്ചു.

1979 ലാണ്​ അവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

ശേഷം ഒരു ദിവസം അമ്മയുടെ അയൽവാസിയായ അച്ച്വേട്ട മാമ അച്ഛനെ ബസ്സിൽ നിന്ന്​ കണ്ടു. കാറ്റത്ത് നീണ്ടമുടിയിഴ അനങ്ങിയപ്പോൾ അവിടവിടെയായി അകാലനര തിളങ്ങി. എന്തു കൊണ്ടോ ആ നരപിടിച്ചില്ല മൂപ്പർക്ക്, എന്റെയച്ഛനെയും. വന്നയുടനെ ചോദിച്ചു.
""എന്തിനാണു സത്യ മുടി നരച്ച ആളെ കെട്ടാൻ പോകുന്നത്?'' എന്തോ മഹത്വം ചെയ്ത ത്യാഗിയെപ്പോലെ അമ്മ നിന്നു.

""ഇരട്ടത്താപ്പാണ്​ അമ്മ. സുന്ദരനെ വേണെമെങ്കിൽ അന്ന് കല്യാണം കഴിക്കാരുന്നല്ലോ. പിന്നെന്തിനു എന്റെ അച്ഛനെ കെട്ടി?''
""എന്റച്ഛൻ പറഞ്ഞു നീ ഇയാളെ കല്യാണം കഴിച്ചൊന്ന്. അതുകൊണ്ട് ഞാൻ കെട്ടാൻ തീരുമാനിച്ചു'' ത്യാഗി മാത്രമല്ല സൽസ്വഭാവികൂടിയായ പുത്രിയാണ് താനെന്നതു പോലെ അമ്മ നിന്നു. നിന്നെപ്പോലെ തർക്കുത്തരം പറയുന്ന, അച്ചനമ്മമാരെ ചോദ്യം ചെയ്യുന്ന നിഷേധിയല്ലെടീ ഞാൻ എന്ന ധ്വനിയിൽ മൂക്കുയർത്തി, അമ്മ ഗർവിയായ്.

""എന്റച്ഛനു സുഖമില്ലാത്ത സമയമായിരുന്നു. ഞാൻ കല്യാണം കഴിക്കണമെന്ന് മൂപ്പർടെ ആശയായിരുന്നു'' അമ്മച്ഛന്റെ രോഗകാലത്ത് അമ്മ അച്ഛന്റെ സന്തോഷത്തിനായി ചെയ്ത കല്യാണം. സത്യത്തിൽ രോഗിയായ അച്ചന്റെ ഗതികേടാണെന്ന് അമ്മ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. സുന്ദരിയായ എന്നെ ലോട്ടറിയടിച്ച അമ്പട മാഷെ എന്ന ലൈനിൽ മൂപ്പത്തിയാർ ചെത്തി.
പലപ്പോഴും ഇത് തുടർന്നുകൊണ്ടേയിരുന്നു. ഒരു സുന്ദരനല്ലാത്ത മെലിഞ്ഞ മനുഷ്യനെ, കോലോന്തൊടിയിലെ അതിസുന്ദരി കല്യാണം കഴിച്ചതിൽ പലർക്കും ചങ്കെരിഞ്ഞു. സ്ത്രീകൾക്ക്, കുട്ടികൾക്ക്, വയസ്സന്മാർക്ക്, ചെറുപ്പക്കാർക്ക് പ്രത്യേകിച്ചും.

എന്റെ അച്ഛൻ അതീവ ശാന്തനായ മനുഷ്യനായിരുന്നു.
എന്നിട്ടു പോലും ഈ അധിക്ഷേപങ്ങളുടെ മാരക മൂർച്ചയിൽ ഇടയ്‌ക്കൊക്കെ അദ്ദേഹം ക്ഷുഭിതനായി. അത്രമേൽ അധിക്ഷേപം അദ്ദേഹത്തിനു കിട്ടി. അദ്ദേഹമാകട്ടെ സൗന്ദര്യം, പണം, പദവി എന്നിവയിലൊന്നും അഭിരമിക്കുന്ന ഒരാളുമല്ലായിരുന്നു. നാട്ടിൽ പറഞ്ഞുവെച്ച സ്വന്തം മുറപ്പെണ്ണ്, തന്റെ കല്യാണനായിക മറ്റൊരാളെ പ്രേമിക്കുന്നെന്നറിഞ്ഞപ്പോൾ അവർക്ക് വേണ്ടി വീട്ടിൽ സംസാരിച്ച് സ്വയം മാറിനിന്നത്ര പാവമാണ്​ എന്റെയച്ഛൻ. കലാകാരന്റേതായ ചില ശുണ്ഠികൾ മാറ്റിനിർത്തിയാൽ അദ്ദേഹം പരമസാധുവുമാണ്. മനുഷ്യരെ പറ്റി നല്ലത് വിശ്വസിക്കുകയും പറയുകയും ചെയ്യുക. ആരെക്കണ്ടാലും കൊണ്ടു പോയി ചായയും ഭക്ഷണവും വാങ്ങി നൽകുക (ഒരു പക്ഷെ അവർ വിശന്നിട്ടായിരിക്കും വരിക. അതൊന്നും മനുഷ്യർ നമ്മോട് പറയില്ല. പക്ഷെ നമ്മളത് അറിഞ്ഞ് ചെയ്യണം). വളരെ ബുദ്ധിമുട്ടി കോളേജിൽ പഠിക്കുന്ന കാലത്ത് അച്ഛനും റൂമേറ്റായ സുകുസാറിനും പൈസയൊന്നും ഇല്ലായിരുന്നുവെത്രെ. സുകുസാറിന്​ കിട്ടുന്ന ചെറിയ സ്‌റ്റൈപ്പൻഡ് തുകയാണ് അച്ഛന്റെയും അന്നം. അത് മാസപ്പകുതിയിൽ തീർന്ന ശേഷം മുറിയിൽ മിക്കപ്പോഴും പട്ടിണിയാണ്. ശേഷം അച്ഛന്റെയും സഹമുറിയന്റെയും കാര്യം വളരെ പരിതാപകരവുമായിരുന്നു. ഇടയ്ക്ക് പരിചയക്കാർ വരുമ്പോൾ ""എടെ വിക്രമാ ബാടെ ഒരു ചായ അടിക്കാടെ'' എന്നു പറയുമ്പോൾ സഹമുറിയനൊപ്പം പോയി ചായയും ബണ്ണും കഴിച്ച ഓർമകളാണ്​ അദ്ദേഹത്തിന്റെ ഈ യുക്തിക്കാധാരം). പോകുമ്പോൾ ആളുകൾക്ക് വണ്ടിക്കൂലി നൽകുക, ഉടുപ്പുകൾ വാങ്ങി നൽകുക എന്നിവ അച്ഛന്റെ നിർബന്ധമായിരുന്നു. എവിടേയ്ക്ക് പോകുമ്പോഴും ""പൈസയുണ്ടോടെ? ചില്ലറയിരിക്കട്ടെ'' എന്ന് നിർബന്ധം പറഞ്ഞ് അച്ഛന്റെ പണം നീട്ടി. എല്ലാർക്കും. എനിക്കുമതേ, അച്ഛന്റെ കയ്യിൽ നിന്ന്​ 10 രൂപ വാങ്ങിക്കുകയെന്നത് ഒരു സുഖശീലമായിരുന്നു. വളരെക്കാലം ഞാനത് തുടരുകയും ചെയ്തിരുന്നു. ജോലികിട്ടിയിട്ടും നല്ല ശമ്പളമുണ്ടായിട്ടും കാറിൽ സഞ്ചാരം പതിവാക്കിയിട്ടും ഇറങ്ങുമ്പോൾ ""അച്ഛാ പൈസ'' എന്നു കൈനീട്ടി 10 രൂപ വാങ്ങുന്ന ആ സുഖമൊന്നു വേറെയായിരുന്നു.
""യെന്തിനീ പുല്ല് പെണ്ണ് ഇങ്ങനെ കൈനീട്ടുന്നു. അതും പത്തു രൂവയ്ക്ക്?'' എന്നച്ഛൻ അപ്പോഴല്ലെ അമ്മയോട് ആധിപൂഴും
""മാഷ് പഠിപ്പിച്ച് വിട്ട ശീലം അല്ലാതെന്താണ്​?'' അമ്മ അച്ഛനെ കളിയാക്കും
""എടെ സത്യേ ഇയ്യാടെ മോക്ക് ശമ്പളവൊന്നുവില്ല്യോ?'' എന്ന് ചോദിച്ച് കൂലങ്കുഷമായ് ചിന്തിക്കും
""യെല്ലാം അടിച്ച് പൊട്ടിച്ച് കാണും കേട്ടാ'' അച്ഛൻ തന്നെ ഉത്തരവും പറയും. നന്നായി കളിയാക്കുകയും നല്ല നർമ്മം സൂക്ഷിക്കുകയും ചെയ്യുന്ന ആള്​കൂടിയാണദ്ദേഹം. പെൻഷൻ, ഡി.എ. അരിയറൊക്കെ കിട്ടുമ്പോൾ അദ്ദേഹം എന്നെ കളിയാക്കാറുണ്ട്.
""വ്വ്വൊ ഇതപ്പടീം തീർക്കണൊങ്കി ഒറ്റ വഴിയേ ഒള്ള്. ഇയ്യാടെ മോളോട് കടം വാങ്ങാമ്പറ. തമാമാക്കിത്തരും''

ഇപ്പോഴും വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ ഒരു പത്തുരൂപ കിട്ടുമോ എന്ന് ഞാൻ ഓർമകൾക്ക് പതർച്ചയും വിഷാദരോഗത്തിന്റെ നിഴലുകളുമുള്ള അച്ഛനോട് വെറുതെ ചോദിക്കും.
മരക്കുട്ടിയുടെ പോലെ നിർമ്മമായ മുഖത്ത് ചിരി തെളിയും. സ്‌കൂൾ കാലത്ത് മകൾക്ക് പൈസ നീട്ടുന്ന അതേ വാത്സല്യപ്പച്ചയിൽ കൺപീലി നരകൾ ഇളകും. കൈ വിറഞ്ഞു പറയും.

""ഒപ്പിട്ട് തരാം പെൻഷനീന്ന് എടുത്തോളൂ''

ഈ കളിയാക്കലൊപ്പം ഇരട്ടപ്പേരടിക്കുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാം രഹസ്യമയമാണ്​. അമ്മയോട് മാത്രമേ അതൊക്കെ പറയൂ സംസാരിക്കൂ. ശക്തിദുർഗ്ഗ, മെത്ത, പാച്ചു കോവാലൻ, കാക്കി, കണ്മഷി, ക്യാപ്‌റ്റെൻ, മിതവാദി, ഭഗത് സിങ്ങ്, ദുൽക്കർ, ചിങ്കാരി എന്നിങ്ങനെ ഇരട്ടപ്പേരുകൾ സ്വാഭാവികമായി തട്ടിവിടും. ദുൽക്കർ എന്റെ അനുജത്തിയുടെ ഭർത്താവിനെയാണ്. അവനെ പെട്ടന്നു കണ്ടാൽ അച്ഛന്​ ദുൽഖർ സൽമാനെ ഓർമവന്നു കൊണ്ടിരുന്നു. അച്ഛന്റെ പേരുകൾ ഒട്ടും നെഗറ്റീവായിരുന്നില്ല, അവ ഏറെ പോസിറ്റീവ് ആയിരുന്നു. നർമവും വിമർശവുമായിരുന്നു അതിന്റെ കാതൽ

അച്ഛൻ പൊതുവെ മിതഭാഷിയാണ് ആരോടും അധികം സംസാരിക്കില്ല. പാട്ടുപാടുന്ന സമയത്ത് കൂടുതൽ കർക്കശമാകും. കട്ട മൗനവൃതം. നിശബ്ദമായിരിക്കും. ആരും അച്ഛനോട് സംസാരിക്കാൻ പാടില്ല. ആരും ഉറക്കെ സംസാരിക്കാൻ പാടില്ല. അമ്മയും ഞങ്ങളുമല്ലാതെ മറ്റൊരാളും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് നിശബ്ദ കർഫ്യൂ വീട്ടിനകത്ത് സുശക്തമായി. വലിയ സ്ഥായിയിലെ ഒച്ചയുള്ള എനിക്ക് ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ വർത്തമാനം പറയുന്നതിന്​ അച്ഛനെന്താ? എന്ന വിപ്ലവം എന്നെ ദേഷ്യക്കാരിയാക്കി. അമ്മ സമവായം വെച്ചു. മിണ്ടിക്കോളൂ പക്ഷെ അച്ഛനോട് വേണ്ട. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം, ജോലി കഴിഞ്ഞു വരുമ്പോൾ എന്റെ ശിരസ്സ് ശബ്ദങ്ങൾ തട്ടി ദയാരഹിതമായ് പിളർന്നു. ചെന്നിക്കുത്തു കണ്ണുകളിൽ ചെന്നിനായകം കലക്കിയൊഴിച്ചു. എനിക്ക് കാഴ്ച കയച്ചു. നെറ്റി ഞരമ്പ് പിണഞ്ഞുയർന്നു. പ്രത്യേകിച്ച് എന്റെ ശബ്ദം കടം കൊണ്ട് മകൻ കുഞ്ഞൂട്ടന്റെ കലപില. ചെവിക്കകത്ത് കയറിയുണ്ടാക്കുന്ന ബഹളങ്ങൾ. മകളുടെ ശബ്ദം. ഉയ്ശ്ശ്. അച്ഛനു കൊടുത്തത് കാലം തിരികെത്തരുന്നു.

വസ്ത്രത്തിലും അച്ഛന്റെ ഹൃദയ നൈർമ്മല്യവും ലാളിത്യവും പ്രകടമായിരുന്നു. വെളുത്ത ഖദറുടുപ്പുകളാണു ധരിക്കുക വെള്ളമുണ്ടും. ചിലപ്പോൾ ഇളം സന്ന്യാസി സാഫ്രോൺ, മരനിറം പോലുള്ള ചില നരച്ചനിറങ്ങളുമുള്ള വലിയ ജുബ്ബ ധരിയ്ക്കും. അതിനുള്ളിൽ കാറ്റടിച്ചാൽ അച്ഛൻ പറന്നുപോകുമെന്നു തോന്നത്തക്ക വിധം കൃശഗാത്രമിളകി. തോളിൽ ചെറിയ കള്ളികളുള്ള കൈമുണ്ട് ഇടും. അതും ഖാദി തന്നെ. കുട്ടിക്കാലത്ത് അച്ഛൻ അമ്മയെപ്പോലെ പാവാട ഉടുക്കാത്തതെന്ത് എന്ന് ഞാൻ വ്യഥപൂണ്ടു.
""എന്തിന്​?''
""നിഴലടിക്കുന്നു. ഇതു വീണു പോകാമല്ലോ?'' പലവിധ ആധികളുണ്ടെനിക്ക്. ആർഭാടങ്ങളില്ലാത്ത പട്ടങ്ങൾ പോലെ നീളവാലുള്ള ലംഗോട്ടിയും അതിനുമീതെ മുട്ടുതൊടുന്ന വെള്ള ഖാദി ട്രൗസറും മുണ്ടുരിഞ്ഞാൽ വെളിപ്പെടില്ലെ എന്നു ഞാൻ ഭയപ്പെട്ടു. ഒമാനിൽ പോകാനാണു മൂപ്പരാദ്യായിട്ട് പാന്റിട്ട് കണ്ടത്.

അച്ഛന്റെ ഭക്ഷണം അതിനേക്കാൾ ലളിതമാണ്​. ജീവിതത്തിൽ ഇറച്ചിയോ മീനോ കഴിച്ചിട്ടില്ല. എന്തിനു പാലു പോലും മര്യാദയ്ക്ക കുടിച്ചിട്ടില്ല. അച്ഛനെ പിറകൊണ്ട അറുപതാം ദിവസം അച്ഛന്റെ അമ്മ, കുഞ്ഞിക്കുട്ടിയമ്മ ചെന്നിവന്ന് മരണപ്പെട്ടതാണ്.
""അമ്മയെ അച്ഛൻ അടിച്ചിരുന്നു. പ്രസവിച്ച് പത്തോ പതിനഞ്ചോ ദിവസത്തിൽ. മരിച്ചുകിടക്കുന്ന ഫോട്ടോയിൽ നീരു വീങ്ങി വീർത്ത മുഖം കാണാമായിരുന്നു'' ഇടയ്‌ക്കെപ്പോഴോക്കെയോ അച്ഛൻ സങ്കടപ്പെട്ടു പറഞ്ഞു.

അമ്മവീട്ടുകാർ അച്ഛനെ എടുത്തപ്പോൾ അപ്പൂപ്പൻ ഇലവുമ്മൂട്ടിൽ ശിവരാമപിള്ള കടുമ്പിടുത്തം പിടിച്ചു. അഹങ്കാരവും ഗർവ്വും കലർന്ന സ്വരത്തിൽ അമ്മവീട്ടുകാർക്ക് അച്ഛനെ നിഷേധിച്ചു.
""വെല്ല്യപെങ്ങളേ, ഇവനെക്കൊണ്ടു പോ'' കരയുന്ന കുഞ്ഞിനെ വലിച്ചെടുത്ത് മൂത്തസഹോദരിയായ കാർത്ത്യാനിപ്പിള്ളയമ്മയ്ക്ക് കൊടുത്തു.

""പിന്നെ ഇവന്റെ പേര് വിക്രമൻ. കൊണ്ട് പൊയ്‌ക്കോ'' അങ്ങനെ അച്ഛന്റെ വല്യപ്പച്ചിയും അവരുടെ മകളും അച്ഛന്റെ മുറപ്പെണ്ണുമായ നാണിക്കുട്ടിയമ്മയും ചേർന്നാണു പിന്നെ അച്ഛനെ വളർത്തിയത്.
അതിലും ഒരു കഥയുണ്ട് 55 വയസ്സായ കാർത്ത്യായനിയമ്മയുടെ ജാതകം നോക്കിയ മാതുക്കണിയാൻ വാപൊളിച്ച് ഇരുന്നു.
""എന്തുവാടെ മാതു?''
"'ഒന്നുവില്ല അമ്മ'' അയാൾ നിശബ്ദനായി. വീണ്ടും വീണ്ടും ജാതകം നോക്കി. പിന്നെ മടിച്ച് മടിച്ച് പറഞ്ഞു.
""അമ്മാ അമ്മയ്‌ക്കൊരു പുത്രയോഗവുണ്ട്''
""ഹഹ'' കേട്ടു നിന്നവർ ഉറക്കെ ചിരിച്ചു
""പോഹ് പുല്ല്.'' കാർത്ത്യായനിയമ്മ ചൊടിച്ചു.
""അല്ലമ്മാ. ഇതിനകത്ത് അമ്മയ്‌ക്കൊരു പുത്രയോഗം കാണുന്നുണ്ട്''
മാതുക്കണിയാനെ അന്ന് തല്ലാതെ വിട്ടത് ഭാഗ്യംമാത്രം
""ഉയ്യോ കവ്ടീം എടുത്ത് ഇല്ല അയ്യത്തൂടെ ഓടി'' നാണിക്കുട്ടിയമ്മ കാതിലെ തോടയിളക്കി ചിരിച്ചു
""യെന്തുവാര്ന്ന് അമ്മയ്ക്ക് ദേഷ്യം വന്നിട്ട്'' നാണിക്കുട്ടിപ്പിള്ളയമ്മയുടെ ചുവന്ന ഒറ്റക്കൽ നക്ഷത്രമൂക്കുത്തി തിളങ്ങി. അടുപ്പിലേയ്ക്ക് വിറക് നീക്കിവെയ്‌ക്കെ മുറുക്കിന്റെ ചോപ്പിൽ നിന്ന ചുണ്ടുകൾ തൊണ്ടിപ്പഴമായി

നാണിക്കുട്ടിയമ്മ. ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛമ്മ. ചുവന്ന കല്ല് മൂക്കുത്തിയും റൗക്കയും ചുരുണ്ടമുടിയും നീണ്ട് തിളങ്ങുന്ന കണ്ണുകളും ഓർമ്മവരും. അലിവിന്റെ ആൾരൂപമാണു. കൊതുമ്പ് അടുപ്പിൽ തള്ളി ചൂടോടെ ദോശയുണ്ടാക്കുമ്പോൾ ഇടയ്ക്കിടെ ചിരിക്കുകയോ ഓടിവന്നു ഉമ്മതരികയോ ചെയ്യും. ഒപ്പം ഓമനിച്ച് വിളിയാണു ഇന്ദുപ്പിള്ളയമ്മോ എന്ന്.

"ആടിനെ അമ്മാവൻ വാങ്ങിച്ച് തന്നൊന്നുവല്ല. പിന്നേ ഇത് നല്ല കഥ. ' എന്റെയച്ഛനെ വേണ്ടത് പോലെ നോക്കാത്തതിനു അച്ഛന്റെയച്ഛനോട് വലിയ ദേഷ്യമായിരുന്നു. ആ നാണിക്കുട്ടിയമ്മ അമ്മാവന്റെ മകനു കൊടുക്കാൻ മുലപ്പാലില്ലാത്തതിനാലാണു ആടിനെ വാങ്ങിച്ചത്. മങ്ങാട്ടഴികത്തെ സ്ത്രീകൾ എല്ലാം കൂടി അലിവോടെ പാലുകറന്ന് അലിവോടെ അമ്മമരിച്ച കുഞ്ഞിന്റെ വിശപ്പാറ്റി. ആ ആടിനെ വിൽക്കാൻ ശ്രമിച്ച അമ്മാവനോട് വഴക്കുണ്ടാക്കിയും അക്കാലത്ത് പ്രസവിച്ച മറ്റൊരു മുറപ്പെണ്ണായ സരോജിനിയക്കയുടെ അടുത്ത് എടുത്തുകൊണ്ട് പോയ് കുഞ്ഞിനെപ്പാലൂട്ടിയും എന്റെ അച്ഛമ്മ അച്ഛനെ വളർത്തി. കടംകുടിച്ച മുലപ്പാൽ.
""ഞാനെന്തൊരു പാപിയാണ്​, അമ്മയെ കണ്ടിട്ടുപോലുമില്ല.''
ഇടയ്‌ക്കെല്ലാമച്ഛൻ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു. അമ്മയും ഞങ്ങൾ മക്കളും സംഗീതവുമല്ലാതെ അച്ഛനൊന്നും ഇല്ലായിരുന്നു. ഒന്നും.

ജീവിതം ഒരു വലിയ ചക്രമാണ്. കൊണ്ടത് കൊടുത്തും കൊടുത്തത് കൊണ്ടും നമ്മളിലത് വിരസമായി ആവർത്തിക്കുന്നു. അച്ഛൻ ആരോടോ കടം കൊണ്ട മുലപ്പാലിന്റെ കണക്ക് പിന്നീട് എന്റെ ജീവിതം കൊണ്ട് എനിക്ക് കൊടുത്ത് കണക്ക് തീർക്കേണ്ടിവന്നു.. മക്കളല്ലാത്ത മൂന്നാലു കുട്ടികൾക്ക് പലസന്ദർഭങ്ങളിലായി എനിക്ക് മുലപ്പാലു കൊടുക്കേണ്ടി വന്നു...ഒരാൾക്ക് നിത്യവും. അവൾ ദത്തെടുക്കപ്പെട്ട ഒരു പെൺകുഞ്ഞായിരുന്നു. മൂന്നര ദിവസം പ്രായമുള്ളത്. ടിൻപാലും പശുപ്പാലും അലർജിയുള്ളവൾ. അവളുടെ അപ്പിയിൽ ചോരവാർന്നു വന്നു. ഡോക്ടർമാർ മുലപ്പാലു കിട്ടുമോ എന്നന്വേഷിക്കാനാണ് പറഞ്ഞത്. അതേ ഡോക്ടെർമാർ തന്നെയാണ് എന്റെ ഹൈപ്പെർ ലാക്‌റ്റേഷൻ സിൻഡ്രോമിനെക്കുറിച്ചും അവരോട് പറഞ്ഞത്.

മുലപ്പാൽ അധികമായി ഉത്പാദിപ്പിക്കുന്ന ഹോർമോൺ വ്യതിയാനത്തിൽ പെട്ട് ഉന്മാദിനിയെപ്പോലെ നടക്കുന്ന കാലമാണ്. മൂന്നാം ഗർഭത്തിന്റെയും പ്രസവത്തിന്റെയും സകല കുറകളും വന്ന് വിഷാദം വന്ന്, ഹൃദ്രോഗം വന്ന് ഭർത്താവിനാൽ പൂർണമായി അവഗണിയ്ക്കപ്പെട്ട് , മരണം ഒരു കാമുകനെപ്പോലെ അവന്റെ കാമക്കണ്ണുകൾ വിടർത്തി എനിക്ക് പിറകിൽ നടന്നിരുന്ന കാലമായിരുന്നു അത്.

ആ പെൺകുട്ടിയുടെ വീട്ടുകാരുടെ വിചിത്രമായ ആവശ്യം കേട്ട് എന്റെ അമ്മയുമച്ഛനും അന്ധാളിച്ചു.
""തീരുമാനം നിന്റെയാണ്​ ഇന്ദൂ'' അച്ഛൻ പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി. കേട്ടകഥകളുടെ ഓർമയായിരിക്കണം.
""നിന്റെ അച്ഛനും ഒരു കാലത്ത് ഇങ്ങനെ യാചിച്ച് നിന്നിട്ടുണ്ട്'' അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഉൾക്കിടിലമുണ്ടായി
""അതിനെയും വാരിപ്പിടിച്ച് അതിന്റെ തള്ള യാചകിയെപ്പോലൊരു നിൽപ്പുണ്ട് കണ്ടാൽ സഹിക്കില്ല.''

അച്ഛന്റെ തൊണ്ടയിടറി. അവളെ ഞാൻ മകളായി സ്വീകരിച്ചു. ഓരോദിവസവും ഓരോതവണയും ആ കുഞ്ഞിനെയും അമ്മയേയും കാണുമ്പോൾ എന്റെ അച്ഛമ്മയേയും അച്ഛനേയും ഞാനോർത്തു. എന്റെ അച്ഛനെയും പേറി വെയിലത്ത് നടന്ന് മുറപ്പെണ്ണിന്റെ അടുക്കൽ പോയി മുലപ്പാൽ കടം വാങ്ങുന്ന എന്റെ അച്ഛമ്മ. അമ്മാവന്റെ മകനോടുള്ള സ്‌നേഹം മാത്രമായിരുന്നില്ല അത്. അമ്മാവിയും സമപ്രായക്കാരിയുമായ കുഞ്ഞുക്കുട്ടിയമ്മയ്ക്ക് രോഗകാലത്ത് നൽകിയ വാക്കായിരുന്നു അത്.

​മുലപ്പാൽ പോലും കടംകൊണ്ട് ജീവിച്ചതിന്റെ നിസ്സഹായതയായിരുന്നു ജീവിതത്തിലുടനീളം എന്റെച്ചൻ പുലർത്തിയ എളിമയുടെ കാതൽ. ജീവിതമെന്നാൽ ചുറ്റുമുള്ളവരുടെ കേവല ഔദാര്യമാണെന്നും ലോകത്തെ നാം ഗൗരവമായ് കാണണമെന്നും അച്ഛൻ വിശ്വസിച്ചു. മുലപ്പാൽ കടം കൊണ്ടൊരാൾക്ക് ലോകത്തോട് അലിവും കനിവും മാത്രം പോരാ അതിലുമേറേയെന്തൊക്കെയോ ചെയ്തു തീർക്കുവാനുണ്ടെന്ന് അച്ഛനെപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു.▮

(തുടരും)


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 14-ൽ പ്രസിദ്ധീകരിച്ചത്.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments