മൂന്നാർ എന്ന ‘വികസിത രാജ്യ’ത്തേക്ക്
തൊഴിലാളികളുടെ രണ്ടാം വരവ്

1935- നു ശേഷം മൂന്നാർ ഒരു വികസിത രാജ്യത്തിനു സമാനമായി. ഈ കാലത്താണ് കമ്പനി തൊഴിലാളികളെ വീണ്ടും പണിക്ക് കൊണ്ടുവന്നത്. അത് തൊഴിലാളികളുടെ എസ്റ്റേറ്റുകളിലേക്കുള്ള വ്യാപകമായ രണ്ടാം വരവായിരുന്നു.

മലങ്കാട്- 28

ണ്ടാം തലമുറക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം മൂന്നാം തലമുറക്ക് ഭാഗികമായി കിട്ടിത്തുടങ്ങിയതോടെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടണം എന്ന ആഗ്രഹവും തൊഴിലാളികൾക്കിടയിൽ പടർന്നു. പ്രളയം തകർത്ത മൂന്നാറിനെ പുനർനിർമിച്ച സായിപ്പന്മാർ രണ്ടാം ലോക മഹായുദ്ധം തുടങ്ങിയതോടെ ബലഹീനമായി പോയി.

1935-കളിൽ തന്നെ മൂന്നാർ വികസിത നഗരമായെന്ന് വെള്ളയന്‍ പറഞ്ഞു. എല്ലാ കാലവർഷങ്ങളിലും അതിതീവ്രമായ മഴ പതിവായി. ആടിമാസത്തെ അടമഴയിൽ തൊഴിലാളികൾ വളർത്തുമൃഗങ്ങളായ ആട്, പശു, കോഴി തുടങ്ങിയവയെ കൊന്നു തിന്നുമായിരുന്നു. കാരണം, അടുത്ത ദിവസങ്ങളിൽ തങ്ങളെല്ലാം മരിച്ചുപോകുമെന്ന് അവർ കരുതിയിരുന്നു. അച്ഛന്റെ പെങ്ങൾ ഈ കഥ പറയും. മഴ തുടങ്ങുമ്പോഴേക്കും വെള്ളപ്പൊക്കപ്പേടിയിലാകുമായിരുന്നു എല്ലാവരുമെന്ന് അച്ചാച്ചൻ രാമസ്വാമി പറയുമായിരുന്നുവെന്ന് അമ്മായി ഞങ്ങളോട് പറയാറുണ്ട്. മഴയും അട്ട കടിയും അവർക്ക് പരിചിതമായി.

മൂന്നാറിൽ തുലാമാസ മഴ കഴിഞ്ഞാലുടൻ ധനുമാസത്തിലെ കുളിരും തുടങ്ങും. ധനുമാസത്തെ തൊഴിലാളികൾ പുരട്ടാസി മാസം എന്നാണ് വിളിച്ചിരുന്നത്. Photo: The Indian Ambience / Youtube

തുലാമാസ മഴ കഴിഞ്ഞാലുടൻ ധനുമാസത്തിലെ കുളിരും തുടങ്ങും. ധനുമാസത്തെ തൊഴിലാളികൾ പുരട്ടാസി മാസം എന്നാണ് വിളിച്ചിരുന്നത്. പുരട്ടാസിമഴ കാർത്തിക ദീപം കണ്ടാലേ അടങ്ങൂ എന്ന് ചൊല്ലുണ്ടായിരുന്നു. കാഞ്ചിപുരം ജില്ലയിൽ നിന്ന് കുടിയേറി പാർത്ത തൊഴിലാളികൾ പെരുമാൾ എന്ന കൃഷ്ണനെ ആരാധിക്കുമായിരുന്നു. ഈ കാലയളവിൽ 7 ശനിയാഴ്ചകളിലും പൂജ നടത്തും. കടുത്ത വ്രതമെടുത്ത് വഴിപാടുകൾ നടത്തുമായിരുന്നുവെന്ന് പൂർവികർ പറയാറുണ്ട്. ‘പുരട്ടാസി കുമ്പിടറുത്’ എന്നാണ് ഈ പ്രാർത്ഥനയെ മൂന്നാറിലെ രണ്ടാം തലമുറ തൊഴിലാളികൾ പറയാറ്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഇതുപോലുള്ള പ്രാർത്ഥനകൾ ഇന്നും തുടരുന്നു. മൂന്നാറിൽ ഈ ആചാരം പിന്തുടർന്നവർ വളരെ കുറവാണ്.

മൈനസ് ഡിഗ്രിയിൽ തൊഴിലാളികൾ കിതച്ചുവിറയ്ക്കും എന്നാലും, വീട്ടിലിരിക്കാൻ അവർക്കാകില്ല. മഞ്ഞുകൊണ്ട് ഉൾ വിറച്ചാലും പണിയെടുക്കണം.

ധനുമാസത്തിൽ മൂന്നാർ മലനിരയെ മഞ്ഞിൻ കണങ്ങൾ പൊതിയും. യൂറോപ്പിനെ ഓർമിപ്പിക്കുന്ന രീതിയിലായിരിക്കും ആ മഞ്ഞും മഞ്ഞുക്കാലവും. അതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയിട്ടും സായിപ്പന്മാർ മൂന്നാർ വിട്ടുപോകാതിരുന്നത് എന്ന് പഴയ തലമുറയിൽ പെട്ടവർ ഞങ്ങളോട് പറയുമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീഷണിയെല്ലാം അതിജീവിച്ച് അവർ മൂന്നാർ എന്ന നഗരത്തെ സംരക്ഷിച്ചു, 1969 വരെ അവർ ഇവിടെ തുടർന്നു.

മൈനസ് ഡിഗ്രിയിൽ തൊഴിലാളികൾ കിതച്ചുവിറയ്ക്കും എന്നാലും, വീട്ടിലിരിക്കാൻ അവർക്കാകില്ല. മഞ്ഞു കൊണ്ട് ഉൾ വിറച്ചാലും പണിയെടുക്കണം. മഞ്ഞുകാലത്ത് വീണ്ടുകീറൽ പതിവായിരുന്നു എന്ന് മുത്തശ്ശി പറയാറുണ്ട്. വിരലുകളാണ് വിണ്ടുകീറുക. അപ്പോൾ പുല്ലിലോ റോട്ടിലോ ചവിട്ടാണോ കൊളുന്ത് നുള്ളാനോ പ്രയാസപ്പെടും.

ഉപ്പുപോലെ​ കെട്ടിക്കിടക്കുന്ന മഞ്ഞിൻ കണങ്ങളിൽ ചെരിപ്പിടാതെ ചവുട്ടിനടന്ന് തേയിലക്കാടുകളിൽ പണിയെടുത്ത കഥകൾ അമ്മയും മറ്റു തൊഴിലാളികളും പറഞ്ഞുകേട്ടിട്ടുണ്ട്.

അസ്ഥിയിലേക്ക് തുളച്ചുകയറുന്ന മഞ്ഞിൻകണങ്ങളെ തൊഴിലാളികൾ ചാമ്പൽ പനി എന്നാണ് വിളിക്കാറ്. കെണ്ടപനി (കണങ്കാൽ വരെ കോരിത്തരിക്കുന്ന തണുപ്പുള്ള മഞ്ഞിൻകണങ്ങളെ കണ്ടപ്പനിയെന്നും തണുപ്പ് കുറഞ്ഞ മഞ്ഞിൻ കണങ്ങങ്ങളെ നീർപനിയെന്നും. ഉപ്പുപോലെ​ കെട്ടിക്കിടക്കുന്ന മഞ്ഞിൻ കണങ്ങളിൽ ചെരിപ്പിടാതെ ചവുട്ടിനടന്ന് തേയിലക്കാടുകളിൽ പണിയെടുത്ത കഥകൾ അമ്മയും മറ്റു തൊഴിലാളികളും പറഞ്ഞുകേട്ടിട്ടുണ്ട്. അവരുടെ ഈ അവസ്ഥ നേരിട്ട് കണ്ടിട്ടുമുണ്ട്. ചെരുപ്പുകളെക്കുറിച്ച് തൊഴിലാളികൾ ആലോചിക്കുന്ന കാലം കുടിയാണത്. 1969 വരെ ഈ അവസ്ഥ തുടർന്നു എന്നാണ് രണ്ടാം തലമുറക്കാർ പറയുന്നത്. കങ്കാണിമാർ തൊഴിലാളികളെ വാച്ച് കെട്ടാനും ചെരിപ്പിടാനും നല്ല വസ്ത്രം ധരിക്കാനും അനുവദിച്ചിട്ടില്ല എന്ന് മൂന്നാം തലമുറ തൊഴിലാളികൾ പറയാറുണ്ട്.

ഐക്യ കേരളം രൂപപ്പെടുന്നതിനുമുമ്പ് മൂന്നാറിലെ സമൂഹം രൂപപ്പെട്ടു എന്നതിന് ഒരുപാട് ചരിത്രരേഖകളുണ്ടെന്ന് മൂന്നാറിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തകർ വിലയിരുത്തുന്നു.

വൈകുന്നേരമായാൽ എസ്റ്റേറ്റിലെ പുൽപ്പരപ്പുകളിൽ മഞ്ഞിൻ കണങ്ങൾ പൊതിയും. ഫെബ്രുവരി വരെ ഈ അവസ്ഥയിലായിരിക്കും എസ്റ്റേറ്റുകൾ. 90- കളിൽ, എന്റെ ചെറുപ്പത്തിൽ ഇത്തരം കാലാവസ്ഥയായിരുന്നു മൂന്നാറിൽ. 2000 വരെ ഇങ്ങനെയായിരുന്നു.

കൊടൈക്കനാലിൽ നിന്ന് എസ്കേപ്പ് റോഡ് വഴി വരുമ്പോൾ പ്രസിദ്ധമായ മിലിട്ടറി ക്യാമ്പ് കാണാം. ഇവിടെനിന്ന് ബോയാസ് ഏരി എന്നറിയപ്പെടുന്ന നീർത്തടാകം വഴി മുകളിലേക്ക് സഞ്ചരിച്ചാൽ ഇന്നത്തെ പാമ്പാടുംചോല നാഷണൽ പാർക്കിന്റെ ഒരു അതിർത്തിയിലെത്തും. ശരിക്കു പറഞ്ഞാൽ ബോഡിമെട്ട് റോഡ് രൂപപ്പെടുന്നതിനു മുമ്പ് മൂന്നാറിനെ ബന്ധിപ്പിച്ചിരുന്ന പാതയാണിത്.

എസ്കേപ്പ് റോഡ്

ഐക്യ കേരളം രൂപപ്പെടുന്നതിനുമുമ്പ് മൂന്നാറിലെ സമൂഹം രൂപപ്പെട്ടു എന്നതിന് ഒരുപാട് ചരിത്രരേഖകളുണ്ടെന്ന് മൂന്നാറിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തകർ വിലയിരുത്തുന്നു. 1935- കളിൽ മറ്റൊരു ലേബർ റിക്രൂട്ട്മെൻറ് നടത്തി കമ്പനി ടോപ്പ് സ്റ്റേഷനിൽ ചെറിയ ഡിസ്പെൻസറി സ്ഥാപിച്ചിരുന്നു. ഫിൻലെസൺ ആയിരുന്നു കമ്പനിയുടെ ചീഫ് മെഡിക്കൽ ഓഫീസർ. ഇംഗ്ലണ്ടിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കമ്പനിയുടെ മെഡിക്കൽ ക്യാമ്പുകൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ തുടങ്ങി. ടോപ്പ് സ്റ്റേഷനിലും ഉടുമലപേട്ട മൂന്നാർ റോഡിനെ ബന്ധിപ്പിക്കുന്ന മറയൂർ ഭാഗത്തും മറ്റൊരു പാതയായ ബോഡിമെട്ട് പാതയിലും ചരിത്രപ്രശസ്തമായ പോയംകുട്ടി പാതയിലും സമാനമായ മെഡിക്കൽ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു എന്ന് പഴയ തൊഴിലാളികൾ പറയാറുണ്ട്. തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്ന് മലകയറി വരുന്നവരായതുകൊണ്ട് കോളറ, പ്ലേഗ് തുടങ്ങിയ പകർച്ചവ്യാധികൾ പിടികൂടാതിരിക്കാൻ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കുത്തിവെപ്പുകൾ പതിവാക്കി. കമ്പനിയുടെ പ്രിയങ്കരനായിരുന്ന ഫിലിപ്പ് ഡോക്ടർ ആയിരുന്നു അന്ന് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. എല്ലാ എസ്റ്റേറ്റുകളിലും ഇതുപോലുള്ള ഡിസ്പെൻസറികൾ പ്രവർത്തിച്ചിരുന്നു.

ടോപ്പ് സ്റ്റേഷൻ മുതൽ നേര്യമംഗലം വരെ പടർന്നുകിടക്കുന്ന കാടും അവിടുത്തെ ജീവിതങ്ങളും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു എന്ന് ചിലർ പറയുന്നു. എന്നാൽ, തിരുവിതാംകൂർ രാജാക്കന്മാരുടെ അധീനതയിലായിരുന്നു എന്ന് മറ്റു ചില രേഖകൾ സൂചിപ്പിക്കുന്നു. അങ്ങനെ അവ്യക്തമായ ഭൂപ്രകൃതിയായിരുന്നു മൂന്നാർ. 1956- ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടപ്പോൾ മൂന്നാർ കേരളത്തിന്റെ ഭാഗമായി. കോട്ടയം ജില്ലയുടെ ഭാഗമായാണ് മൂന്നാർ പ്രവർത്തിച്ചത് എന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

ഇന്നും സർക്കാർ ഓഫീസുകളും ഭരണപരമായ സ്ഥാപനങ്ങളും ദേവികുളത്താണ്. മൂന്നാർ പ്രദേശത്തെ ഏക കോടതിയായ സിവിൽ കോടതി ദേവികുളത്താണ്.

മദ്രാസ് പ്രസിഡൻസിയുടെ ഒന്നുരണ്ട് ഓഫീസുകൾ ദേവികുളത്ത് പ്രവർത്തിച്ചിരുന്നു എന്ന് പണ്ടത്തെ ആളുകൾ പറയും. ഇന്നും സർക്കാർ ഓഫീസുകളും ഭരണപരമായ സ്ഥാപനങ്ങളും ദേവികുളത്താണ്. മൂന്നാർ പ്രദേശത്തെ ഏക കോടതിയായ സിവിൽ കോടതി ദേവികുളത്താണ്. അതുകൊണ്ട് ദേവികുളത്തിന് മൂന്നാറിനേക്കാൾ പഴക്കമേറിയ ഒരു ചരിത്രമുണ്ടെന്ന് ഊഹിക്കാം. മൂന്നാറിൽ കമ്പനി ഫാക്ടറികളും ബിൽഡിങ്ങുകളും രൂപപ്പെട്ടപ്പോൾ ഗവൺമെൻറ് സ്ഥാപനങ്ങൾ ദേവികുളത്തായിരുന്നു. ഇന്നും ആ ഘടന അങ്ങനെ തന്നെ നിലനിൽക്കുന്നു.

1935-നു ശേഷമാണ് മൂന്നാറിൽ ഹോട്ടലുകൾ വന്നത്. ബ്രാഹ്മിൺ ഹോട്ടൽ, ക്രിസ്ത്യാനി ഹോട്ടൽ, കേശവപിള്ള ഹോട്ടൽ തുടങ്ങിയവയായിരുന്നു പ്രമുഖ ഹോട്ടലുകൾ. മൂന്നാറിൽ ആദ്യം തുടങ്ങിയ ഹോട്ടൽ മണ്ടവെട്ടി ടീക്കട, മാടസാമി ഹോട്ടൽ തുടങ്ങിയവയായിരുന്നു. പിന്നീടുവന്ന തോമസ് ഹോട്ടൽ, സ്റ്റാർ ഹോട്ടൽ എന്നിവയും പ്രശസ്തമാണ്. ഈ കാലയളവിൽ മൂന്നാറിൽ പലചരക്ക് കടകളും വന്നു. ദാസൻ നാടാരുടെ പലചരക്ക് കടയാണ് മൂന്നാറിലെ ആദ്യത്തെ പലചരക്ക് കട. ചീനിയപ്പൻ നാടാർ, ഗുരുസാമി നാടാർ, ഡേവിഡ് നാടാർ തുടങ്ങിയവരുടെ പലചരക്ക് കടകളും വന്നു.

ദേവികുളം സബ്ജയില്‍

മൂന്നാർ അങ്ങനെ ടൗണായി മാറി. തലമുറകളായി ഗുരുസാമി നാടാരുടെ കുടുംബക്കാർ ജെ.ആർ. സ്റ്റോർസ് എന്നറിയപ്പെടുന്ന പലചരക്ക് കട നടത്തിവരുന്നു. നടുക്കുടി പലചരക്ക് കടയും മൂലക്കട എന്നറിയപ്പെടുന്ന പഴയ മൂന്നാറിലെ സ്ഥലവും മൂന്നാറിലെ ആദ്യത്തെ കച്ചവട സ്ഥാപനങ്ങളാണ്. കെ.എം. സോമനാടാർ, ശരവണ നാടാർ തുടങ്ങിയവരുടെ കടകളായിരുന്നു തൊഴിലാളികൾ മല കേറി വന്ന ടോപ്പ് സ്റ്റേഷനിലെ പ്രമുഖ ചായക്കടകൾ. മൂന്നാറിന്റെ മധ്യത്തിൽ ബർമ സെൽ പെട്രോളിയം എന്ന പെട്രോൾ പമ്പുമുണ്ടായി. ഇന്നത്തെ ദേവികുളം സ്റ്റാൻഡിനുസമീപമുള്ള പമ്പാണത്. പള്ളിവാസലിലെ വെള്ളയാൻ കങ്കാണിയാണ് ഈ കഥകൾ പറഞ്ഞുതന്നത്.

ബ്രിട്ടനിൽ നിന്ന് എത്തിച്ച മെഷീനുകൾ പ്രവർത്തിച്ചുതുടങ്ങിയതോടെ മൂന്നാറിലെ മരക്കാർ ആൻഡ് സൺസിന്റെ ആധിപത്യം തുടങ്ങി. അവരാദ്യം സ്പെയർ പാർട്സ് കടകളാണ് തുറന്നത്.

1935- നു ശേഷം മൂന്നാർ ഒരു വികസിത രാജ്യത്തിനു സമാനമായി. ബ്രിട്ടനിൽ നിന്ന് എത്തിച്ച മെഷീനുകൾ പ്രവർത്തിച്ചുതുടങ്ങിയതോടെ മൂന്നാറിലെ മരക്കാർ ആൻഡ് സൺസിന്റെ ആധിപത്യം തുടങ്ങി. അവരാദ്യം സ്പെയർ പാർട്സ് കടകളാണ് തുറന്നത്. പിന്നീട് കമ്പനിയുടെ എല്ലാ മെഷിനറിയും മോട്ടോർ വാഹനങ്ങളും ശരിയാക്കുന്ന മെക്കാനിക്കുകളായി മാറി. കമ്പനിയുടെ വിശ്വസ്തരായി മാറിയ അവർ മൂന്നാർ നഗരത്തെ ഒരുതരത്തിൽ വാർത്തെടുത്തുവെന്നു പറയാം. മൂന്നാർ നഗരമദ്ധ്യത്തിൽ ഇന്നുകാണുന്ന പഞ്ചായത്ത് കോംപ്ലക്സ് ബിൽഡിങ്ങുകളും കടകളും പണിതത് മരക്കാർ ആൻഡ് സൺസ് ആയിരുന്നു. മൂന്നാറിലെ എല്ലാ ബിൽഡിങ്ങുകളും ആ കാലത്ത് പണിതത് അവരാണ്.

മൂന്നാറിലെ വ്യാപരപ്രമുഖരായിരുന്ന മരക്കാര്‍ കുടുംബം

ഇന്ന് നഗരത്തിലെ മരക്കാർ ലൈൻസ് എന്ന കടകളിലൂടെ ആ ചരിത്രം നിലനിൽക്കുന്നു. 90 വർഷങ്ങൾക്കു മുമ്പ് പണിത ആ കെട്ടിടങ്ങളോടു ചേർന്നതാണ് മദ്ധ്യ മൂന്നാറിന്റെ ചരിത്രം. ഇന്നത്തെ വാഗുവാര സ്റ്റാൻഡിന്റെ എതിർവശത്ത് സ്ഥിതിചെയ്യുന്ന മരയ്ക്കാർ കട, ഒന്നാം നമ്പർ കട തുടങ്ങിയവ മൂന്നാറിന്റെ പഴമയെ സൂചിപ്പിക്കുന്നു. പെരിയവര മുതൽ തലയാർ വരെ മരയ്ക്കാർ എന്നാൽ വളരെ പ്രശസ്തമായ നാമമായി മാറിക്കഴിഞ്ഞു. 1975 വരെ മരയ്ക്കാരും സുപ്പൻ ചെട്ടിയാരും അഴകണ്ണൻ ചെട്ടിയാരും കമ്പനിക്കാരുടെ എല്ലാമായിരുന്നെന്ന് തൊഴിലാളികൾ പറയാറുണ്ട്. എ.എസ്. അഴകണ്ണൻ ചെട്ടിയാർ, കെ.എസ്. രംഗരാജ് തുടങ്ങിയവരാണ് മൂന്നാറിൽ തിയേറ്റർ കൊണ്ടുവന്നത്, പങ്കജം തിയേറ്റർ.

1935- ൽ കമ്പനി തൊഴിലാളികളെ വീണ്ടും പണിക്ക് കൊണ്ടുവന്നു. അത് തൊഴിലാളികളുടെ എസ്റ്റേറ്റുകളിലേക്കുള്ള വ്യാപകമായ രണ്ടാം വരവായിരുന്നു.

(തുടരും)

Comments