ചിത്രീകരണം:ദേവപ്രകാശ്

​എന്റെ പഴയങ്ങാടി, എന്റെ എരിപുരം

ഞാൻ മാത്രമല്ലാത്ത ഞാൻ

അഞ്ച്

ഴയങ്ങാടി ഒരു പുരാതനനഗരമാണ്. നന്നൻ എന്ന സംഘകാലരാജാവിന്റെ തലസ്ഥാനമായിരുന്ന പാഴി തന്നെയാണ് പിന്നീട് പാഴി അങ്ങാടിയും പഴയങ്ങാടിയുമായതെന്നാണ് ചരിത്രാന്വേഷികൾ പറയുന്നത്. പാഴി അങ്ങാടിയുടെ ആദ്യത്തെ പേര് മാരാഹി എന്നായിരുന്നുവെന്നും മാരാഹി എന്നും മാറാവി എന്നും അറിയപ്പെട്ടിരുന്ന വിശാലമായൊരു പ്രദേശത്തിന്റെ ഭാഗമായിരുന്നു പഴയങ്ങാടി എന്നും അഭിപ്രായഭേദങ്ങളുണ്ട്. നന്നന്റെ ആദ്യതലസ്ഥാനം മാരാഹിയായിരുന്നുവെന്നും മൂഷകവംശത്തിന്റെ കാലത്താണ് തലസ്ഥാനം പഴയങ്ങാടിയിലേക്ക് മാറ്റിയതെന്നും ചിലർ പറയുന്നു. ഒന്നുരണ്ട് ദശകകാലമായി പ്രാദേശിക ചരിത്രത്തിൽ പൊതുവെ ഉണ്ടായ താൽപര്യം മാടായിയുടെ ഭൂതകാലം അന്വേഷിച്ചു ചെല്ലാൻ പ്രദേശവാസികളിൽ ഒരുപാട് പേർക്ക് പ്രേരണയായിട്ടുണ്ട്. മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ കൂടുതലാളുകൾ ബോധവാന്മാരായിത്തുടങ്ങിയപ്പോൾ പരിസ്ഥിതി പ്രവർത്തകരിൽ ഒരു വിഭാഗം ചരിത്രാന്വേഷണത്തിലേക്കും തിരിഞ്ഞു എന്നതാണ് മറ്റൊരു കാര്യം.

ഇസ്‌ലാംമതപ്രചരണാർത്ഥം കൊടുങ്ങല്ലൂരിൽ വന്നെത്തിയ മാലിക് ഇബ്‌നു ദിനാറും സംഘവും കേരളത്തിൽ സ്ഥാപിച്ച മൂന്നാമത്തെ പള്ളിയാണ് മാടായിപ്പള്ളി എന്നറിയപ്പെടുന്ന പഴയങ്ങാടിയിലെ പള്ളി. "മക്കത്തെപ്പള്ളിയ്‌ക്കൊപ്പിച്ചൊരു പള്ളി' എന്ന് കേൾവിപ്പെട്ട പള്ളിയാണ് മാടായിപ്പള്ളി. ഇസ്‌ലാം പൂർവകാലത്തുതന്നെ അറബികൾ വ്യാപാരാർത്ഥം പഴയങ്ങാടിയിലെത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. അറബികൾക്കു പുറമെ എ.ഡി.9ാം നൂറ്റാണ്ട് മുതൽ ചൈനീസ് വ്യാപാരികളും റോമൻ വ്യാപാരികളും പഴയങ്ങാടിയിൽ എത്തിയിരുന്നു. ജൂതന്മാരുടെ ശക്തമായ സാന്നിധ്യവും പ്രാചീനകാലത്തു തന്നെ ഉണ്ടായിരുന്നു. മാടായിപ്പള്ളി ഹിജ്‌റ വർഷം 518ൽ (എ.ഡി.1124) പണികഴിക്കപ്പെട്ടതാണെന്നാണ് ചരിത്രകാരൻ എം.ജി.എസ് നാരായണൻ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് ശരിയല്ലെന്നും പള്ളിയുടെ നിർമാണ കാലം കുറേക്കൂടി പുറകിലാണെന്നുമാണ് "മലബാറിലെ ഇസ്‌ലാമിന്റെ ആധുനികപൂർവ ചരിത്രം' എന്ന ഗ്രന്ഥത്തിൽ കൃത്യമായ തെളിവുകളുടെ പിൻബലത്തോടെ സ്വതന്ത്ര ചരിത്രഗവേഷകനായ അബ്ദുല്ല അഞ്ചിലത്ത് സ്ഥാപിച്ചിരിക്കുന്നത്. ഊഹിച്ചുണ്ടാക്കിയ ഒരു ചെമ്പുതകിട് ലിഖിതത്തെ അടിസ്ഥാനമാക്കിയാണ് എം.ജി.എസ്. കാലഗണന നിർവഹിച്ചതെന്നും അദ്ദേഹം പറയുന്നു. അബ്ദുല്ലയുടെ അഭിപ്രായത്തിൽ പള്ളിയുടെ നിർമാണ വർഷം ഹിജ്‌റ 21(എ.ഡി 627)ആണ്. ഈ കണ്ടെത്തലിന് പൊതുസമ്മിതി കൈവന്നു കഴിഞ്ഞു. എന്തായാലും മാടായിയിൽ പണ്ടുകാലം മുതൽക്കേ മുസ്‌ലീംകളുടെ സാന്നിധ്യം വലിയ തോതിൽ ഉണ്ടായിരുന്നുവെന്നതിൽ സംശയമില്ല. വടക്കൻ കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ മാടായി മുസ്‌ലീംകൾക്ക് സമുന്നതമായ സ്ഥാനമുണ്ടായിരുന്നുവെന്നും ഹിന്ദുക്കളും അവരും തമ്മിൽ ഗാഢമായ സൗഹൃദമുണ്ടായിരുന്നുവെന്നും സംശയാതീതമായി തെളിയിക്കുന്നതാണ് മുസ്‌ലീംകൾ എന്നർത്ഥമാക്കിക്കൊണ്ട് തെയ്യം വാചാലിലുള്ള "എന്റെ മാടായി നഗരേ' എന്ന പ്രയോഗം.

മാടായിപ്പള്ളിയിൽ നിന്ന് കഷ്ടിച്ചൊരു നൂറ് മീറ്റർ അപ്പുറത്തായി ചെറിയ ഒരു പീടിയകയിലാണ് ഞാൻ എൽ.പി,സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് എന്റെ അച്ഛൻ തുണിക്കച്ചവടം നടത്തിയിരുന്നത്. ദിവസവും വൈകുന്നേരം സ്‌കൂൾ വിട്ടാൽ പുസ്തകം വീട്ടിൽ കൊണ്ടുപോയി വെച്ച് ഞാൻ നേരെ അച്ഛന്റെ പീടികയിലേക്ക് പോവും. വീട്ടിലേക്ക് വേണ്ട അത്യാവശ്യം ചില അനാദി സാധനങ്ങളുമായി സന്ധ്യയോടെയാണ് തിരിച്ചു വരിക. മാടായിപ്പാറയുടെ തെക്കേയറ്റത്തുള്ള കോട്ടക്കുന്ന് എന്ന കുന്ന് കയറിയാവും പലപ്പോഴും മടക്കം. കോട്ടക്കുന്നിലേക്കുള്ള വഴിയിൽ കുറച്ച് മുകളിലെത്തിക്കഴിഞ്ഞാൽ പിന്നെ കാണുക മീസാൻ കല്ലുകളുടെ ഒരു ലോകമാണ്. അത് അവിടെ നിന്നു തുടങ്ങി അടുത്തുള്ള മറ്റൊരു പള്ളിയുടെ പിന്നിൽ നിന്നാരംഭിച്ച് കുറേയധികം ഏക്കറുകൾ പരന്നു കിടക്കുന്ന അതിവിശാലമായൊരു ശ്മശാനത്തിലാണ് അവസാനിക്കുക. ഈ ശ്മശാനത്തിൽ വളർന്നുകാണാറുണ്ടായിരുന്ന ഒരു ചെടി നൊച്ചിയാണ്. നൊച്ചിയുടെ ഗന്ധം കൊതുകിനെ അകറ്റുമെന്നതിനാൽ ആളുകൾ ശ്മശാനത്തിന്റെ റോഡരികിലുള്ള ഭാഗത്തുനിന്ന് നൊച്ചിക്കമ്പുകൾ പറിച്ചുകൊണ്ടുപോവുന്നത് കാണാമായിരുന്നു.

പഴയങ്ങാടിപ്പുഴയ്ക്ക് പാലം പണിയുന്നതിനു മുമ്പ് അങ്ങാടിയിലെ കടവ് സദാസമയവും ആൾത്തിരക്കുള്ളതായിരുന്നു. ചെത്തുകല്ല്, മലഞ്ചരക്ക്, വാഴക്കുലകൾ തുടങ്ങിയവുമായി വരുന്ന മഞ്ചു എന്നറിയപ്പെടുന്ന വലിയ ജലവാഹനങ്ങൾ, അങ്ങാടിയിൽ നിന്ന് പട്ടുവത്തേക്കും കുപ്പത്തേക്കും അതിനപ്പുറത്തേക്കുമെല്ലാം അരിയും മറ്റ് സാധനങ്ങളും കയറ്റിപ്പോവുന്ന തോണികൾ, പറശ്ശിനിക്കടവിൽ നിന്നു വരുന്ന യാത്രാ ബോട്ട്, വലിയ ചങ്ങാടങ്ങൾ, ചെറുതും വലുതുമായ കടത്തുതോണികൾ, തൂക്കി നടക്കുന്ന ചെറിയ കരിയടുപ്പിൽ ചായയും തരിപ്പായസവു(റവ കാച്ചിയത്)മൊക്കെയായി വട്ടം ചുറ്റുന്ന കച്ചവടക്കാർ ഇവരെല്ലാം കൂടി കടയും പരിസരവും രാവിലെ മുതൽ വൈകുന്നേരം വരെ സജീവമായിരിക്കും. ദൂരസ്ഥലങ്ങളിൽ നിന്നു വരുന്ന മഞ്ചുവിലെ ജോലിക്കാർ ചരക്കിറക്കിക്കഴിഞ്ഞ് അകത്തിരുന്ന് ആഹാരം പാകം ചെയ്യുമ്പോൾ മഞ്ചുവിന്റെ മേൽക്കൂരയ്ക്കുമേൽ പുക പടരും. അത് കണ്ടു നിൽക്കെ ഏതോ അന്യദേശത്തെ ഏതോ അതിപുരാതന നഗരത്തിൽ എങ്ങനെയോ എത്തിപ്പെട്ടതിന്റെ അമ്പരപ്പും ആഹ്ലാദവും ഒരുവേള ഞാൻ അനുഭവിച്ചിരുന്നിരിക്കാം. ഇപ്പോഴും ചിലപ്പോഴൊക്കെ തീർത്തും അവിചാരിതമായി ആ അനുഭവം അവാച്യമായ ഒരനുഭൂതിയായി ഉള്ളിൽ വന്നു നിറയാറുണ്ട്.

അറുപത് വർഷം മുമ്പുള്ള പഴയങ്ങാടിയെക്കുറിച്ചുള്ള എന്റെ ഓർമകളിൽ മങ്ങിപ്പോവാത്തവയായി എന്തൊക്കയാണുള്ളത്? ഇപ്പോഴത്തെ പഴയങ്ങാടി ബസ് സ്റ്റാന്റിലേക്ക് വടക്കുനിന്നുള്ള പ്രവേശനവഴിക്ക് തൊട്ടടുത്തായി പണ്ട് ഒരു പപ്പടച്ചെട്ടിയുടെ കുടുംബമാണ് ഉണ്ടായിരുന്നത്. ഞാൻ കാണുമ്പോഴെല്ലാം ആ കുടുംബത്തിലെ രണ്ടുപേർ, മുണ്ടും ബനിയനും ധരിച്ച കുറച്ച് പ്രായമായ ഒരാളും അയാളുടെ മകനെന്നു തോന്നിക്കുന്ന ഒരു കൗമാരപ്രായക്കാരനും, അവരുടെ ചെറിയ വീടിന്റെ കോലായയിലിരുന്ന് പപ്പടം പരത്തുകയായിരിക്കും. പരത്തിക്കഴിഞ്ഞ പപ്പടം അവർക്ക് നേരെ മുന്നിലുള്ള പരന്ന ഒരു പായയിൽ ഉണക്കാനിട്ടിട്ടുണ്ടാവും. കൃഷിയിൽ നിന്നു വ്യത്യസ്തമായി ഞാൻ ആദ്യമായി കാണുന്ന കൗതുകകരമായ ഒരു നിർമാണ പ്രവൃത്തി പപ്പടമുണ്ടാക്കലാണ്. അങ്ങാടിയുടെ പ്രധാനഭാഗം, മാടായിപ്പള്ളി മുതൽ അഹമ്മദിയാ മുസ്‌ലീംകളുടെ
പള്ളിവരെയുള്ള ഭാഗം, എപ്പോഴും ആളുകൾ ഓരോരോ തിരക്കുകളുമായി ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്ന ഭാഗമാണ്. ചില ദിവസങ്ങളിൽ ഇത്രയും ദൂരം വിശേഷിച്ചൊരാവശ്യവുമില്ലാതെ ഞാനും നടക്കും. മറ്റുള്ളവർക്കിടയിലായിരിക്കുന്നതിൽ അക്കാലം മുതൽക്കേ എന്തോ ഒരാനന്ദം ഞാൻ അനുഭവിച്ചിരുന്നു. ആളുകൾ ഏർപ്പെടുന്ന പ്രവൃത്തികളിലെ വൈവിധ്യം നിരീക്ഷിക്കുന്നതിലും അന്നേ ഞാൻ സവിശേഷമായ താൽപര്യം പുലർത്തിയിരുന്നു. കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയും അങ്ങാടി മാത്രമായിരുന്നില്ല പഴയങ്ങാടി. കൊല്ലപ്പണിയെടുക്കുന്നവർ, കടവിലേക്കും കടവിൽ നിന്നും നാനാസാധനങ്ങളുമായി ഓടുന്നവർ, ഉന്തുവണ്ടിക്കാർ, കരുവൻ എന്ന പേരിൽ മാത്രം പണ്ടൊക്കെ മാടായി പഴയങ്ങാടി ഭാഗത്ത് പരാമർശിക്കപ്പെട്ടിരുന്ന ചിക്കൺ പോക്‌സിനും ബിണ്ടി വീക്കം എന്നറിയപ്പെട്ടിരുന്ന മംപ്‌സിനുമെല്ലാം ഹോമിയോ മരുന്ന് കൊടുത്തിരുന്ന കരുണൻ ഡോക്ടർ; ഹീറോ,യൂത്ത് എന്നീ പേനകളും അനേകം കൗതുക വസ്തുക്കളും വാങ്ങാൻ കിട്ടുമായിരുന്ന മികച്ച കട നടത്തിയിരുന്ന സ്റ്റേഷനറി കച്ചവടക്കാരൻ, രണ്ടുമൂന്ന് പണിക്കാരെ വെച്ച് തറിമരുന്ന് വ്യാപാരം നടത്തിയിരുന്ന വൈദ്യർ, മീൻകച്ചവടക്കാർ, ബാർബർ, അഹമ്മദിയാ പള്ളിയ്ക്കടുത്തുള്ള മദാർ ഔഷധശാലയിലെ വളരെ മാന്യമായി മാത്രം പെരുമാറുന്ന ജോലിക്കാർ, ഔഷധശാലയുടെ വരാന്തയിലിരുന്ന് വലിയ മരക്കുറ്റികളിൽ കഷായത്തിനും വേതിനും മറ്റുമുള്ള മരുന്ന് തറിച്ചിരുന്നവർ, ഹോട്ടൽക്കാർ, ഇങ്ങനെ എന്തെല്ലാം ജോലികളിലേർപ്പെടുന്നവരെയാണ് കുട്ടിയായിരുന്ന എനിക്ക് പഴയങ്ങാടി കാണിച്ചു തന്നത്.

മാടായി ഹൈസ്‌കൂളിലെ എന്റെ അടുത്ത ചങ്ങാതിമാരിൽ ചിലർ പഴയങ്ങാടിക്കാരായിരുന്നു. ഇസ്മയിൽ ഈസ, ഷെരീഫ്, മൊയ്തു, ദറാർ തുടങ്ങി പലരും. സ്‌കൂൾ കാലത്തിനു ശേഷം നീണ്ട ഇടവേളകൾക്കിടയിൽ ഷെരീഫിനെ രണ്ടുമൂന്നു തവണ കണ്ടിരുന്നു. മൊയ്തുവിനെ ഒരു തവണയും. മറ്റുള്ളവരെ കണ്ടിട്ടേയില്ല.

ഇനി എന്റെ സ്വന്തം നാടായ എരിപുരത്തെ കുറിച്ച്. പഴയങ്ങാടി ബസ് സ്റ്റാന്റിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് അരക്കിലോമീറ്ററിലധികം പോയാൽ താഴെ എരിപുരം എന്ന സ്ഥലമായി. അവിടെ നിന്ന് അതേ ദിശയിൽ പിന്നെയും ഒരു കിലോമീറ്ററോളം പോയാൽ മാടായിക്കാവിലേക്കുള്ള പ്രധാന കവാടത്തിനു മുന്നിലെത്തും. ഈ കവാടത്തിന് നേരെ എതിർ വശത്താണ് എന്റെ വീട്. അഞ്ച് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെ ഈ വീട്ടിലാണ് അമ്മയോടും അച്ഛനോടും സഹോദരങ്ങളോടുമൊപ്പം ഞാൻ താമസിച്ചത്. പിന്നീടുള്ള കാലത്ത് ഞാൻ ആ വീട്ടിൽ മിക്കവാറും ഒരു സന്ദർശകനെപ്പോലെയായി. ആഴ്ചയിൽ ഒരു ദിവസം എത്തുന്ന സന്ദർശകൻ. ഓണം, ക്രിസ്മസ് അവധിക്കും ഏപ്രിൽ മെയ് മാസങ്ങളിലും അധിക ദിവസവും അവിടെത്തന്നെ ഉണ്ടാവുന്ന സന്ദർശകൻ.

നാടേതാണെന്നു ചോദിച്ചാൽ മുമ്പൊക്കെ ഞാൻ പറഞ്ഞിരുന്നത് പഴയങ്ങാടിയിൽ നിന്ന് കുറച്ചപ്പുറം മാടായിക്കാവിനടുത്തുള്ള എരിപുരം എന്നാണ്. ആദ്യകാലത്ത് എരിപുരം പ്രഭാകരൻ എന്ന പേരിലാണ് ഞാൻ കവിതകളും കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിരുന്നത്. എൻ.പ്രഭാകരൻ എന്ന പേരിൽ എത്തിച്ചേരുന്നതിനു മുമ്പ് ഉപയോഗിച്ചിരുന്ന മറ്റൊരു പേര് എൻ.പി.എരിപുരം എന്നാണ്. ചില പഴയകാല സുഹൃത്തുക്കൾ ഇപ്പോഴും എന്നെ "എരിപുരം' എന്നാണ് വിളിക്കാറുള്ളത്.

മൂഷകവംശത്തിൽ രിപുരാമൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് എരിപുരത്തിന്റെ പേര് മാരിപുരം എന്നായിരുന്നു. രിപുരാമനു ശേഷം അധികാരത്തിലെത്തിയ പാലികന്റെ കാലത്ത് മാരിപുരത്തെ നാട്ടുമൂപ്പന്മാർ മൂഷകന്മാരുടെ അധീനതയിലുള്ള ചില പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കി. തുടർന്ന് പാലികൻ വലിയ ഒരു സൈന്യവുമായി വന്ന് മാരിപുരത്തെ അഗ്നിക്കിരയാക്കി. അതിനു ശേഷമാണ് മാരിപുരം എരിഞ്ഞ പുരം എന്ന അർത്ഥത്തിൽ എരിപുരം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഏഴിമല രാജാവായിരുന്ന നന്നൻ ചേരസൈന്യവുമായി ഏറ്റുമുട്ടിയ പാഴിയുദ്ധത്തിലും പിന്നീട് ചേരരാജാവായ നാർമുടി ചേരൽ നന്നനെ വധിച്ച "വാകൈ പെരുന്തുറൈ യുദ്ധ'-ത്തിലുമായി പൂർണമായും എരിഞ്ഞുപോയ പുരമാണ് എരിപുരം എന്ന മറ്റൊരു ഐതിഹ്യവും രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്. ഏതോ ഒരു പോർത്തുഗീസ് രേഖയിൽ എരിപുരത്തെ പരാമർശിച്ചുകൊണ്ട് ഉപയോഗിച്ച വാക്കുകൾ "the city of burning fire' എന്ന് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്താവുന്നവയാണെന്ന് ഞാൻ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് എരിപുരത്ത് നടന്ന ഒരു സാംസ്‌കാരിക സമ്മേളനത്തിൽ പ്രാസംഗകരിലൊരാൾ പറയുന്നത് കേട്ടിരുന്നു. ഫോക് എറ്റിമോളജി അനുസരിച്ചും എരിപുരം എരിഞ്ഞ പുരം തന്നെ. തപസ്സനുഷ്ഠിക്കെ തന്നിൽ കാമമുണ്ടാക്കാൻ ശ്രമിച്ച കാമദേവനെ ശിവൻ തന്റെ മൂന്നാം കണ്ണിൽ നിന്ന് പുറപ്പെടുവിച്ച തീകൊണ്ട് എരിച്ചു കളഞ്ഞ പുരമാണ് എരിപുരം എന്ന് പുരാവൃത്തം.
ഈ വിവരങ്ങളുടെയൊക്കെ പിന്തുണയോടെ എരിപുരവും സമീപഗ്രാമങ്ങളുമെല്ലാം ഉൾച്ചേരുന്ന ഒരു പ്രദേശത്തെ മനസ്സിൽ ഉറപ്പിച്ചു വെച്ച് അതിന്റെ അടിസ്ഥാനത്തിൽ ഭാവന ചെയ്ത ഒരു ദേശത്തിനാണ് ഞാൻ തീയൂർ എന്നു പേരിട്ടത്.(തീയൂർ രേഖകൾ). എരിപുരം എരിയുന്ന പുരം തന്നെയാണ്. വർഷത്തിൽ രണ്ടുമൂന്ന് മാസം അവിടെ കൊടുംചൂട് തന്നെയാണ്. പാറ ചുട്ടുണ്ടാവുന്ന പ്രത്യേകതരം ചൂട്.

എരിപുരത്തിന്റെയും മാടായിക്കാവിന്റെ ചുറ്റുപാടുമായുള്ള പ്രദേശത്തിന്റെയും ചില ഭാഗങ്ങളിൽ ചിലപ്പോൾ ഈ ചൂട് അസഹ്യമായിത്തീരും. പ്രദേശവാസികൾ ഇതുമായി പൊരുത്തപ്പെട്ടവരാണെങ്കിലും അവരിൽ ചിലരെങ്കിലും ഇത് അവ്യക്തമായ മാനസിക സമ്മർദ്ദമായി അനുഭവിക്കുന്നുണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. എരിപുരം ദശകങ്ങളായി കാര്യമായ മാറ്റമൊന്നും സംഭവിക്കാതെ ഉണങ്ങിക്കിടക്കുന്ന ഒരു സ്ഥലമാണെന്ന് പലരും പറയാറുണ്ട്. പഴയകാല എരിപുരത്തെ അടയാളപ്പെടുത്തിയിരുന്ന പലതും ഇല്ലാതായി. പകരം പുതിയത് പലതും വന്നു. മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ വലിയ കെട്ടിട്ടം, ബാങ്ക് വക ഓഡിറ്റോറിയം, എരിപുരം പബ്ലിക് ലൈബ്രറിയുടെ സ്വന്തം കെട്ടിടം എല്ലാം പുതുതായി വന്നതാണ്. പഴയ മാടായി ഹൈസ്‌കൂൾ വളർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള രണ്ട് ഹയർസെക്കന്ററി സ്‌കൂളുകളായി മാറി. മാടായി കോ ഓപ്പറേറ്റീവ് ആർട്‌സ് ആന്റ് സയൻസ് കോളേജ് വന്നു. പാറപ്പുറത്ത് മാടായിക്കാവിൽ നിന്ന് ഏറെ അകലയല്ലാതെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വന്നു. എരിപുരത്തെ പ്രൈമറി ഹെൽത്ത് സെന്റർ താലൂക്ക് ആസ്പത്രിയായി ഉയർന്നു. ഇതു പോലുള്ള മാറ്റങ്ങൾ പലതുമുണ്ടായിട്ടും എരിപുരത്തിന് പത്തറുപത് വർഷം മുമ്പ് ഉണ്ടായിരുന്നതും ഇടക്കാലത്ത് എന്തോ ഒക്കെ കാരണങ്ങൾ കൊണ്ട് നഷ്ടപ്പെട്ടതുമായ ആന്തരികോർജം വീണ്ടെടുക്കാനായിട്ടില്ല. എരിപുരത്ത് ഇപ്പോൾ കോപ്പറേറ്റീവ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഗാന്ധി അന്ത്രുമാൻ എന്നയാളുടെ ഉടമസ്ഥതയിൽ ഒളിമ്പിയാടാക്കീസ് എന്ന ഒരു സിനിമാടാക്കീസ് ഉണ്ടായിരുന്നു പണ്ട്. അവിടെ സിനിമയ്ക്ക് ടിക്കറ്റ് വിൽക്കാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായി വെച്ചിരുന്ന പാട്ടിലെ, മഹാത്മജിയുടെ പ്രിയപ്പെട്ട ആ പ്രാർത്ഥനാഗാനത്തിലെ രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം ഈശ്വര് അള്ളാ തേരേ നാം സബ്‌കൊ സന്മതി ദേ ഭഗവാൻ
എന്ന ആദ്യവരികൾ മാടായിപ്പാറയുടെ കിഴക്കുതെക്കേ കോണിലിരുന്ന് കേട്ട് കോരിത്തരിച്ച പത്ത് വയസ്സുകാരനായ എന്നെ ഞാൻ ഓർമിക്കുന്നു. അവനെ വീണ്ടെടുക്കാൻ ഇനി സാധ്യമല്ല എന്ന അറിവുണ്ടാക്കുന്ന വേദന എനിക്ക് താങ്ങാനാവുന്നതിനും എത്രയോ അപ്പുറത്താണ്.

ആറ്

രണ്ട് ഗ്രന്ഥാലയങ്ങൾ

ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഞാൻ ബന്ധപ്പെട്ട രണ്ട് ഗ്രന്ഥാലയങ്ങൾ വെങ്ങര കസ്തൂർബാ സ്മാരക ഗ്രന്ഥാലയവും എരിപുരം പബ്ലിക് ലൈബ്രറിയുമാണ്."കസ്തൂർബാ സ്മാരക'-ത്തിൽ ഞാനൊരു സാദാ മെമ്പർ മാത്രമായിരുന്നു. എരിപുരം പബ്ലിക് ലൈബ്രറിയിൽ ഒന്നാംനമ്പർ മെമ്പറും ഗ്രന്ഥാലയം സ്ഥാപിതമാവുന്ന ഘട്ടത്തിലെ പ്രധാന പ്രവർത്തകരിലൊരാളും.

ഏഴാം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്താണ് ഞാൻ സാഹിത്യവായനയിലേക്ക് പ്രവേശിക്കുന്നത്. ഈ പുതിയ തുടക്കം, പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള പുസ്തകങ്ങളുടെ അനന്തവിശാലമായ ലോകത്തേക്കുള്ള പ്രവേശം എത്ര ആവേശകരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്റെ അയൽക്കാരനായ നാരായണേട്ടനാണ് എന്നെ വായനയിലേക്ക് നയിച്ചത്. വി.എൻ.എരിപുരം എന്ന പേരിൽ അക്കാലത്ത് "ദേശമിത്ര'-(പി.വി.കെ നെടുങ്ങാടി പത്രാധിപരായി കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വാരിക) ത്തിലും മറ്റും കവിതകളെഴുതിയിരുന്ന അദ്ദേഹം പിന്നീട് കണ്ണൂർജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായി.

നാരാണേട്ടനുമായുള്ള എന്റെ പരിചയം സൗഹൃദമായി വളരുന്നതിനു വഴിവെച്ചത് സാഹിത്യമാണെങ്കിലും സാഹിത്യത്തിലേക്ക് എത്തുന്നതിനിടയിൽ മറ്റൊരു സംഗതിയുണ്ടായിരുന്നു. അന്ന് ടി.ടി.സിക്ക് പഠിക്കുകയായിരുന്ന അദ്ദേഹം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സബ്മിറ്റ് ചെയ്യേണ്ട അസൈൻമെന്റ്‌സ് (അക്കാലത്ത് അതിന്റെ പേര് മറ്റെന്തോ ആയിരുന്നിരിക്കാം) തരക്കേടില്ലാത്ത കയ്യക്ഷരമുണ്ടായിരുന്ന എന്നെക്കൊണ്ടാണ് പകർത്തിയെഴുതിച്ചിരുന്നത്. അവയിലൊന്ന് മഹാത്മാഗാന്ധിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെപ്പറ്റിയുള്ളതായിരുന്നു എന്ന് ഞാൻ കൃത്യമായി ഓർമിക്കുന്നു.

ഏതോ ഒക്കെ ലൈബ്രറികളിൽ നിന്ന് വി.എൻ പല പുസ്തകങ്ങളും സംഘടിപ്പിച്ചു കൊണ്ടുവരുമായിരുന്നു. ടാഗോർ കൃതികളുടെയും പ്രേംചന്ദിന്റെ നോവലുകളുടെയും പരിഭാഷകൾ, എം.ടിയുടെ നാലുകെട്ട്, മഞ്ഞ്, നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എല്ലാം അദ്ദേഹത്തിന്റെ കയ്യിൽ നിന്നാണ് ഞാൻ വായിക്കാനെടുത്തത്.

അക്കാലത്ത് ദേശമിത്രം വാരികയുടെ അനുഗ്രഹാശിസ്സുകളോടെ കണ്ണൂർ ജില്ലയിലെ ചില സ്ഥലങ്ങളിൽ സാഹിത്യവേദികൾ പ്രവർത്തിച്ചിരുന്നു. വേദിയിൽ അംഗങ്ങളായിട്ടുള്ളവരുടെ കവിതകൾ വായിച്ച് ചർച്ച ചെയ്യുക, കാവ്യസ്വാദനം പരിശീലിപ്പിക്കുന്ന ക്ലാസുകൾ സംഘടിപ്പിക്കുക, വള്ളത്തോൾക്കവിതയിലെ ദേശീയത, കവിതയുടെ കൂമ്പടഞ്ഞോ? എന്നിങ്ങനെ പഴയതും പുതിയതുമായ വിഷയങ്ങൾ ചർച്ച ചെയ്യുക, കയ്യെഴുത്ത് മാസികകൾ പ്രസിദ്ധീകരിക്കുക ഇവയൊക്കെയാണ് വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്നത്. സാഹിത്യവേദിയുടെ എരിപുരത്തെ മുഖ്യസംഘാടകൻ

വി.എൻ.ആയിരുന്നു."ദേശമിത്ര'ത്തിൽ കവിതകളെഴുതിയിരുന്ന പലരും അദ്ദേഹത്തെ കാണാൻ വരാറുണ്ടായിരുന്നു. ഞാൻ നേരിൽക്കണ്ട ആദ്യത്തെ കവികൾ അവരാണ്. അവരിൽ പലരും അന്നൊക്കെ കവികളെപ്പറ്റി സമൂഹത്തിൽ ഒരു വിഭാഗം ആളുകൾ സൂക്ഷിച്ചിരുന്ന സങ്കൽപങ്ങൾക്ക് പൂർണമായും ഇണങ്ങും വിധം ഇരിപ്പിലും നടപ്പിലും വേഷത്തിലും ചിന്തയിലുമെല്ലാം തനി കാൽപനികരായിരുന്നു. ചിലർ അങ്ങേയറ്റം വിഷാദാത്മകരും.

ടി.ടി.സി കാലത്തു തന്നെ വി.എൻ. കറകളഞ്ഞ കോൺഗ്രസ്സുകാരനായിരുന്നെങ്കിലും എന്നോട് അദ്ദേഹം ഒരിക്കൽപ്പോലും രാഷ്ട്രീയം പറഞ്ഞിരുന്നില്ല. നീണ്ടകാലം അദ്ദേഹവുമായുള്ള സൗഹൃദം ഉലച്ചിലില്ലാതെ സൂക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തോട് ഒരിക്കലും എനിക്ക് അടുപ്പം പുലർത്താൻ കഴിഞ്ഞതുമില്ല. എന്നോട് എന്നും ഒരു സഹോദരനോടെന്ന പോലെ പെരുമാറുകയും ചില സന്ദർഭങ്ങളിൽ മനസ്സിന് വലിയ താങ്ങായിരിക്കുകയും ചെയ്ത നാരായണേട്ടൻ ഇന്ന് ഓർമ മാത്രമാണ്. ഒരു വർഷം മുമ്പ് അദ്ദേഹം അന്തരിച്ചു.

നാരായണേട്ടന്റെ പ്രേരണ വഴി വായനയുടെ ലോകത്തെത്തിച്ചേർന്ന ഞാൻ വായനാനുഭവങ്ങൾ പങ്കുവെച്ചത് പ്രധാനമായും എന്റെ സമപ്രായക്കാരനായ വേണുവുമായിട്ടാണ്. എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതലുള്ള മറ്റ് ചില സുഹൃത്തുക്കളും പുസ്തകങ്ങളെക്കുറിച്ച് പറയാനും കേൾക്കാനുമുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു. വളരെ നന്നായി രേഖാചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവ് കൂടിയുണ്ടായിരുന്ന കുഞ്ഞിക്കണ്ണനായിരുന്നു പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിൽ വിദഗ്ധൻ. വായനയിൽ ആ സുഹൃത്ത് ഒരു വഴികാട്ടി തന്നെയായിരുന്നു. കുഞ്ഞിക്കണ്ണൻ നിർദ്ദേശിച്ച ആദ്യപുസ്തകം ബഷീറിന്റെ "ബാല്യകാലസഖി'യായിരുന്നു. എം.ടിയുടെ "മഞ്ഞ്' മൂപ്പർക്ക് മന:പാഠമായിരുന്നു. നിന്ന നിലപിൽ "മഞ്ഞി'ലെ നാലഞ്ച് പേജുകൾ കുഞ്ഞിക്കണ്ണൻ വള്ളിപുള്ളി വിടാതെ ഓർത്തു പറയുന്നതുകേട്ട് ഞാൻ അന്തം വിട്ടിട്ടുണ്ട്.

ടി.ടി.സി പരീക്ഷ എഴുതി റിസൽട്ട് വരുന്നതിന് മുമ്പാണെന്നാണോർമ കുഞ്ഞിക്കണ്ണൻ നാടുവിട്ടു. ആർക്കും ഒരു സൂചനയും നൽകാതെയായിരുന്നു ആ പോക്ക്. എന്നിട്ടും തിരുവനന്തപുരത്ത് ഏതോ സ്‌കൂളിൽ ചേർന്നിട്ടുണ്ട്, മദിരാശിയിൽ സിനിമാ പോസ്റ്റുകൾ നിർമിക്കുന്ന ഒരു സ്ഥാപനത്തിൽ പണിയെടുക്കുന്നുണ്ട്, കൊച്ചിയിൽ ഒരു ജോലി സംഘടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ ഓരോരുത്തർ താന്താങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ഓരോന്ന് പറഞ്ഞു.

1970 അടുപ്പിച്ചാണ് കുഞ്ഞിക്കണ്ണൻ നാടുവിട്ടത്. ഏകദേശം 48 വർഷം കഴിഞ്ഞ് ഭാര്യയും മക്കളുമായി അദ്ദേഹം നാട്ടിൽ വന്നു. പ്രായത്തിന്റെ എല്ലാ അവശതകളുമായി കുഞ്ഞിക്കണ്ണന്റെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു. മകനും കുടുംബവും രണ്ടുമൂന്ന് ദിവസം അവരോടൊപ്പം താമസിച്ച് മടങ്ങിപ്പോയി. ഒരാഴ്ചയ്ക്കകം അമ്മ മരിക്കുകയും ചെയ്തു.

ഗുജറാത്തിൽ നിന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ വരവ്. ഭാര്യ മലയാളി തന്നെ. കുഞ്ഞിക്കണ്ണൻ എങ്ങനെ അവിടെ എത്തി എന്നതിനെക്കുറിച്ച് എരിപുരത്തുകാരായ ആർക്കും ഒന്നും മനസ്സിലാക്കാനായില്ല. "വായനയിലും ചിത്രം വരയിലുമൊക്കെ ഉണ്ടായിരുന്ന പഴയ താൽപര്യം ഏതാണ്ട് മറന്ന മട്ടാണ് 'എന്നാണ് അദ്ദേഹത്തെ കണ്ട് സംസാരിച്ചവർ പറഞ്ഞത്.

"കസ്തൂർബാ സ്മാരക'ത്തിൽ പുസ്തകമെടുക്കാൻ പോയ്‌ക്കൊണ്ടിരുന്ന കാലത്ത് കുഞ്ഞിക്കണ്ണൻ എന്നോട് "ബാല്യകാലസഖി' വായിക്കാനാണല്ലോ പറഞ്ഞത്. ഞാനത് വായിച്ചു. വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ, എന്തുകൊണ്ടെന്നറിയില്ല തുടർന്ന് വായിച്ച ജീവിതനിഴൽപ്പാടുകൾ, മരണത്തിന്റെ നിഴലിൽ, സ്ഥലത്തെ പ്രധാന ദിവ്യൻ എന്നീ കൃതികളാണ് എന്നെ കൂടുതൽ ആഴത്തിൽ സ്പർശിച്ചത്. വിശേഷിച്ചും ജീവിതനിഴൽപ്പാടുകൾ. സ്‌കൂൾ കാലത്തെ ബഷീർ വായന ഇങ്ങനെ ഏതാനും കൃതികളിൽ ഒതുങ്ങി. അക്കാലത്ത് തകഴി, ബഷീർ, ദേവ് തുടങ്ങിയവരെപ്പറ്റിയെല്ലാം എല്ലാവരും പറയുമായിരുന്നെങ്കിലും പെട്ടെന്ന് ഇരച്ചുകയറി വന്ന ആധുനികത അവരെയെല്ലാം നിഷ്പ്രഭരും പഴഞ്ചന്മാരുമാക്കി. എസ്.കെ.പൊറ്റെക്കാട്ടും എം.ടിയും പിടിച്ചു നിന്നു."ഖസാക്കിന്റെ ഇതിഹാസം' വന്നതോടെ നമ്മുടെ സാഹിത്യം പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന പ്രീതീതിയുണ്ടായി.1968ൽ "ഖസാക്ക്' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്തുകൊണ്ടിരുന്നപ്പോൾ എരിപുരത്തെ സാഹിത്യപ്രണയികളായ യുവാക്കൾ ആഴ്ചപ്പതിപ്പിന്റെ ഓരോ പുതിയ ലക്കത്തിനും വേണ്ടി അക്ഷമരായി കാത്തു നിന്നത് എനിക്ക് കൃത്യമായി ഓർമയുണ്ട്.

"ഖസാക്കി'-ന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ അവരിൽ എത്രപേർക്ക് കഴിഞ്ഞിരുന്നു എന്നത് സംശയമുള്ള സംഗതി തന്നെയാണ്. ബിംബങ്ങളുടെ അപൂർവ ഭംഗി, കഥാപാത്രങ്ങളുടെ തികച്ചും വ്യത്യസ്തമായ പ്രകൃതം, സംഭാഷണങ്ങളിലെ നർമം, കൗതുകമുണർത്തുന്ന ചില കഥാസന്ദർഭങ്ങൾ ഇങ്ങനെയൊക്കെയുള്ള ഘടകങ്ങളിൽ കുരുങ്ങി നിന്നിരിക്കാം അവരുടെ ആസ്വാദനം. എന്തായാലും എന്റെ അന്നത്തെ ഖസാക്ക് വായന തീർച്ചയായും വളരെ ഉപരിപ്ലവമായിരുന്നു. പിന്നെയും ഒന്നുരണ്ട് വർഷം കഴിഞ്ഞ് ബ്രണ്ണനിൽ മലയാളം ബി.എക്ക് ചേർന്നതിൽപ്പിന്നെയാണ് ആ നോവൽ "വലിയൊരു സംഭവം' തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ബ്രണ്ണനിൽ അന്ന് ഖസാക്ക് ആരാധകരായി ഒരുപാട് പേരുണ്ടായിരുന്നു. "ഹോ,ഖസാക്കിലെ ആ പന, പുതുമഴയുടെ സുരതാവേഗം, പനന്തത്തത്തകളുടെ ധനുസ്സ്, വരുംവരായ്കകളുടെ ഓർമകളിലെവിടെയോ, കർമബന്ധത്തിന്റെ ഏത് ചരടാണ് 'എന്നൊക്കെ പറയുന്നതിൽ എന്തെന്നില്ലാത്ത ആത്മസംതൃപ്തി അനുഭവിച്ചവരായിരുന്നു അവർ.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ വെങ്ങര കസ്തൂർബാസ്മാരക ഗ്രന്ഥാലയത്തിൽ അംഗത്വമെടുത്തത്. കസ്തൂർബയിൽ നിന്ന് വായിച്ചതിനേക്കാൾ എത്രയോ അധികം പുസ്തകങ്ങൾ പിന്നീട് ഞാൻ ബ്രണ്ണൻ കോളേജ് ലൈബ്രറിയിൽ നിന്ന് വായിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായി അഞ്ച് വർഷവും അധ്യാപകനായി 25 വർഷത്തിലേറെയും ഞാൻ ബ്രണ്ണനിൽ ഉണ്ടായിരുന്നു. പക്ഷേ,1965 മുതൽ 68 വരെയുള്ള കാലത്ത്, അതായത് 12 മുതൽ 16 വയസ്സ് വരെയുള്ള കാലത്ത് "കസ്തൂർബ'യിൽ നിന്നെടുത്ത പുസ്തകങ്ങൾക്കു മുന്നിൽ ഇരുന്നപ്പോൾ അനുഭവിച്ച അത്രയും ആവേശവും ആനന്ദവും പിന്നീടൊരിക്കലും അനുഭവിക്കാനായില്ല എന്നതാണ് സത്യം.

"കസ്തൂർബ'-യിൽ നിന്ന് ഞാൻ വായിച്ച പുസ്തകങ്ങൾ പല തരത്തിലുള്ളതായിരുന്നു. അക്കാര്യത്തിൽ വിവേചനശേഷി നന്നേ കുറച്ചേ പ്രയോഗിച്ചുള്ളൂ എന്നു തന്നെ പറയാം. ഒരു പക്ഷേ, എല്ലാ വിഭാഗങ്ങളിലും പെടുന്ന പുസ്തകങ്ങൾ വായനയിൽ വരണം എന്ന് തീരുമാനിച്ചു തന്നെയാകാം നോവലുകളും കഥാസമാഹാരങ്ങളും ബാലസാഹിത്യകൃതികളും ജീവചരിത്രങ്ങളും സാഹിത്യചരിത്രങ്ങളും നിരൂപണങ്ങളുമെല്ലാം ഒരേ ആവേശത്തോടെ ഞാൻ വായിച്ചുകൂട്ടിയത്. "പാവങ്ങൾ' വായിച്ചു തീർത്തതിന്റെ പിറ്റേന്നായിരിക്കാം മുട്ടത്തുവർക്കിയുടെ "ഇണപ്രാവുകളോ' "തെക്കൻ കാറ്റോ' എടുക്കുന്നത്. എം.ടിയുടെ "കാഥികന്റെ പണിപ്പുര' വായിച്ചതിന്റെ തൊട്ടടുത്ത ദിവസം പി.ഗോവിന്ദപ്പിള്ളയുടെ "മലയാളഭാഷാ ചരിത്രം' അല്ലെങ്കിൽ ടി.എം.ചുമ്മാറിന്റെ "പദ്യസാഹിത്യചരിത്രം', പി.നരേന്ദ്രനാഥിന്റെ "അന്ധഗായകനു' പുറകേ കുമാരനാശാന്റെ "ചണ്ഡാലഭിക്ഷുകി'..പിന്നെ പ്രേംചന്ദിന്റെ വഞ്ചന അല്ലെങ്കിൽ വിമൽകറിന്റെ തടാകം ഇങ്ങനെയായിരുന്നു വായന.കുട്ടിക്കാലത്തെ ഈ രീതി പറയത്തക്ക മാറ്റമൊന്നുമില്ലാതെ ഇപ്പോഴും തുടരുന്നു. ഇത് നല്ലതാണെന്നും അല്ലെന്നും ഉള്ള തോന്നൽ മാറിമാറി ഉണ്ടാവാറുണ്ട്.

കസ്തൂർബാ സ്മാരക ഗ്രന്ഥാലയം അന്ന് ഗംഭീരമായൊരു സ്ഥാപനം തന്നെയായിരുന്നു. നാരായണൻ മാഷ്, കുഞ്ഞിരാമൻ മാഷ്, കെ.പി.ഗോപാലൻ തുടങ്ങിയവരായിരുന്നു ഞാൻ അവിടെ നിത്യസന്ദർശകനായിരുന്ന കാലത്തെ ലൈബ്രേറിയന്മാർ. പുസ്തകങ്ങളെ ഹൃദയംകൊണ്ട് സ്‌നേഹിച്ചിരുന്നവരായിരുന്നു അവരെല്ലാം. മാതൃഭൂമി ആഴ്ചപ്പതിപ്പിനു പുറമെ അന്വേഷണം, ജയകേരളം എന്നീ മാസികകളും കൗമുദി ഓണപ്പതിപ്പുമെല്ലാം ആ ഗ്രന്ഥാലയത്തിൽ കിട്ടുമായിരുന്നു. സാഹിത്യപ്രവർത്തകസഹകരണ സംഘം എല്ലാ വർഷവും പുറത്തിറക്കിയിരുന്ന "സമ്മാനപ്പെട്ടി' എന്ന ബാലസാഹിത്യകൃതികളുടെ സമാഹാരമാണ് ദീപ്തമായ മറ്റൊരോർമ.

വൈകുന്നേരം അഞ്ചരക്കും ആറരക്കുമിടയിൽ അങ്ങോട്ടുമിങ്ങോട്ടുമായി നാല് കിലോമീറ്ററിലേറെ ഓടിയാണ് ഞാൻ "കസ്തൂർബാ സ്മാരക'ത്തിൽ നിന്ന് പുസ്തകമെടുത്തിരുന്നത്. ഓരോ ദിവസവും എന്നെ ഏറ്റവുമധികം കൊതിപ്പിച്ചിരുന്ന, എന്റെ ജീവനിൽ അസാധാരണമായ ഊർജം വന്നു നിറഞ്ഞിരുന്ന സമയമാണത്. ലൈബ്രറിയിലേക്കുള്ള എന്റെ ഓട്ടത്തിന്റെ ഏറിയ ഭാഗവും മാടായിപ്പാറ എന്ന വിജനവും വിശാലവുമായ പാറപ്പരപ്പിനു നടുവിലൂടെയായിരുന്നു.

എന്റെ അമ്മ വൈകുന്നേരം സ്‌കൂൾ വിട്ട് രണ്ടുമൂന്ന് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തുമ്പോഴേക്കും അഞ്ച് മണിയോളമാവും. അപ്പോഴേക്കും ഞാൻ പിറ്റേന്ന് രാവിലത്തെ ദോശക്കോ ഇഡ്ഡിലിക്കോ ഉള്ള അരിയും ഉഴുന്നും ആട്ടമ്മിയിൽ അരച്ച് റെഡിയാക്കിവെക്കും. പിന്നെ പൊടിയടുപ്പിൽ ഈർച്ചപ്പൊടി നിറച്ച് അതിൽ വൈകുന്നേരത്തെ ചായക്കുള്ള വെള്ളം വെക്കും. ഇത്രയുമൊക്കെ ചെയ്യുന്നത് ലൈബ്രറിയിലേക്ക് പോവുന്നതിനുള്ള അനുവാദത്തിന് വേണ്ടിയാണ്. ഈ അനുഭവത്തെപ്പറ്റി "പണിക്ക് കൂലി പുസ്തകം' എന്ന ശീർഷകത്തിൽ ഞാൻ നേരത്തേ ഒരു ലേഖനം എഴുതിയിട്ടുണ്ട്.

ഞാൻ "കസ്തൂർബാ സ്മാരക'-ത്തിൽ പോയ്‌ക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് "എരിപുരം പബ്ലിക് ലൈബ്രറി' പ്രവർത്തിച്ചു തുടങ്ങിയത്. ഈ ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങൾ ശേഖരിക്കാൻ കെ.വി.ബാലൻ മാഷോടൊപ്പം പല വീടുകളിലും കയറിയിറങ്ങിയത് ഇപ്പോഴും എന്റെ ഓർമയിലുണ്ട്. പുസ്തകം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന പതിവ് അക്കാലത്ത് വളരെ കുറച്ചു പേർക്കേ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യബാച്ചിലെ ഒരേയൊരു മുസ്‌ലിം വിദ്യാർത്ഥിനി, മലബാറിൽ നിന്ന് ഡോക്ടറാവുന്ന ആദ്യത്തെ മുസ്‌ലിംസ്ത്രീ എന്നീ അഭിമാനകരമായ പ്രത്യേകതകളൊക്കെയുള്ള, മാടായി, മാട്ടൂൽ, പഴയങ്ങാടി, എരിപുരം പ്രദേശത്തെ മുഴുവനാളുകളും സ്‌നേഹബഹുമാനപൂർവം പരാമർശിക്കുന്ന ഡോ.മുബാറക്കാബീവിയുടെ പിതാവ് അഡ്വ.അബ്ദുറഹിം മലബാറി തന്റെ ശേഖരത്തിൽ നിന്ന് നന്നായി ബൈൻഡ് ചെയ്ത് സൂക്ഷിച്ച വിലയേറിയ ചില പുസ്തകങ്ങൾ വളരെ സന്തോഷത്തോടെ ഞങ്ങൾക്ക് സംഭാവന ചെയ്തത് ഞാൻ പ്രത്യേകം ഓർമിക്കുന്നു. "എരിപുരം പബ്ലിക് ലൈബ്രറി'യെപ്പറ്റി കുറച്ചധികം പറയാനുണ്ട്.

ഏഴ്​​​​​

​​​​​​​ഒരു പുസ്തകമോഷണത്തിന്റെ അപ്പുറവും ഇപ്പുറവും

1966-67 കാലത്ത് നാലഞ്ച് മാർക്സിസ്റ്റ് അനുഭാവികളും അത്രയും തന്നെ കോൺഗ്രസ് അനുഭാവികളും ചേർന്നാണ് എരിപുരത്ത് ലൈബ്രറി സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏതാനും വീടുകളിൽ കയറിയിറങ്ങി പുസ്തകങ്ങൾ
ശേഖരിച്ചത്. കെ.വി.ബാലൻ മാഷ്, വി.എൻ.എരിപുരം, കെ.ശശിധരൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കെ.രവീന്ദ്രൻ, രാജൻ മാഷ് അദ്ദേഹത്തിന്റെ അനിയൻ വേണു, പത്രപ്രവർത്തകനായ അടുത്തിലയിലെ കൃഷ്ണൻ തുടങ്ങിയവരോടൊപ്പം ഈ
സംരംഭത്തിൽ ഞാനും പൂർണമനസ്സോടെ സഹകരിച്ചിരുന്നു. ലൈബ്രറി പ്രവർത്തിച്ചു തുടങ്ങിയപ്പോൾ വൈകുന്നേരം അവിടെ ഒത്തുകൂടാനും പത്രം വായിക്കാനും ലൈബ്രറിയുടെ വരാന്തയിലിരുന്ന് വർത്തമാനം പറയാനുമൊക്കെ ഒരുപാട് പേർ ഉത്സാഹം കാണിച്ചു.

ലൈബ്രറിയുടെ ആദ്യത്തെ വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴൊന്നും അവിടെ സംഘർഷത്തിലേക്ക് നയിക്കുന്ന എന്തെങ്കിലും സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മാടായി എൽ.പി.സ്‌കൂളിൽ ഒരു ഞായറാഴ്ചയാണ് വാർഷികസമ്മേളനം നടന്നത്. അന്ന് രാവിലെ പത്ത് മണിയായപ്പോൾ അമ്പതോളം പേർ അവിടെ എത്തി. അത്രയും പേരെ ഒന്നിച്ചു കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടുള്ളതായി ചിലർക്കൊക്കെ തോന്നിയിരുന്നു. അതിന്റെ പിറുപിറുപ്പുകൾ ചില കോണുകളിൽ നിന്ന് കേൾക്കാമായിരുന്നു. കാര്യപരിപാടിയിലെ ആദ്യ ഇനങ്ങൾ കഴിഞ്ഞപ്പോൾ ഒരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവണമെങ്കിൽ പുതിയ ഒരു കമ്മിറ്റി വേണം. "അതെ, പുതിയ കമ്മിറ്റി വേണം' പലരും ആ നിർദ്ദേശത്തെ എഴുന്നേറ്റുനിന്ന് പിന്താങ്ങി. സമയം പാഴാക്കാതെ ഒരാൾ ഒരു പാനൽ അവതരിപ്പിച്ചു. വേദിയിലുണ്ടായിരുന്ന ബാലൻമാഷാണെന്നു തോന്നുന്നു, പാനലിലെ
പേരുകൾ വായിച്ചു. ഉടനെ അത് കയ്യടിച്ച് പാസ്സാക്കപ്പെടുകയും ചെയ്തു. വി.എൻ. എരിപുരം ഉൾപ്പെടെയുള്ള കോൺഗ്രസ്സുകാരൊന്നും ആ പാനലിലുണ്ടായിരുന്നില്ല. കുറച്ച് ഒച്ചപ്പാടും ബഹളവുമൊക്കെ ഉണ്ടായി. പക്ഷേ, ഭൂരിപക്ഷാഭിപ്രായ പ്രകാരം അധികാരത്തിൽ വന്ന പുതിയ ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് പറയാനൊന്നും ആരും ധൈര്യപ്പെട്ടില്ല. അങ്ങനെ എരിപുരം പബ്ലിക് ലൈബ്രറിയുടെ ആദ്യവാർഷികസമ്മേളനം ഒരു വശത്ത് ജേതാക്കളുടെ ആഹ്ലാദവും മറുവശത്ത് പരാജിതരുടെ കടുത്ത ഇച്ഛാഭംഗവുമായി അവസാനിച്ചു.

ലൈബ്രറി പിച്ചവെച്ചുതുടങ്ങുന്ന കാലമായിരുന്നു അത്. മാടായി എൽ.പി.സ്‌കൂളിലേക്ക് പോവുന്ന വഴിയുടെ വലതുവശത്തുള്ള ലൈൻമുറികളിലൊന്നിലായിരുന്നു അതിന്റെ പ്രവർത്തനം. ഈ ലൈൻമുറി ഒറ്റമുറിയല്ല. പൊതുവായ വരാന്ത. വരാന്തയിൽ നിന്ന് അകത്തേക്കു കടന്നാൽ ഒരു മുറി. അതിൽ നിന്ന് പ്രവേശിക്കാവുന്നതായി മറ്റൊരു ചെറിയ മുറികൂടിയുണ്ട്. രണ്ട് മുറികളും മുന്നിലുള്ള വരാന്തയും ചേർന്നാൽ ഒരു വീടായി എന്ന് സങ്കൽപിക്കുകയാണെങ്കിൽ ആ ചെറിയ മുറി അടുക്കളയായിരിക്കും. അവിടെയാണ് ലൈബ്രറിയുടെ രണ്ട് ചെറിയ അലമാരകൾ സൂക്ഷിച്ചിരുന്നത്. രണ്ടിലും കൂടി ഏതാണ്ട് ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങൾ ഉണ്ടായിരുന്നിരിക്കണം. അതിനുള്ള ആവശ്യക്കാർ പത്ത് പേരെ വരൂ. ലൈബ്രറിയിൽ വൈകുന്നേരം ഒത്തുകൂടുന്നവരിൽ ഏറെപ്പേരും ആദ്യം കയറുന്ന മുറിയിലെ വലിയ മേശപ്പുറത്ത് കാണാമായിരുന്ന ഒരു ഇംഗ്ലീഷ് പത്രം, രണ്ട് മലയാള പത്രങ്ങൾ, മൂന്നോ നാലോ ആനുകാലികങ്ങൾ എന്നിവ വായിക്കാനെത്തുന്നവരാണ്. ആദ്യവാർഷിക സമ്മേളനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ലൈബ്രറിയിലെ രണ്ട് അലമാരകളിലെയും പുസ്തകങ്ങളിൽ വലിയൊരു ഭാഗം അപ്രത്യക്ഷമായി. മോഷ്ടിക്കപ്പെട്ട പുസ്തകങ്ങൾ മാടായി പാറപ്പുറത്ത് കൊണ്ടുപോയിട്ട് കത്തിച്ചുവെന്നും അല്ല, ചാക്കിൽ കെട്ടി പാറയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള വടുകുന്ദപ്പുഴ എന്ന് പേരുള്ള തടാകത്തിൽ എറിയുകയാണ് ചെയ്തത് എന്നുമൊക്കെ സംസാരമുണ്ടായി. രണ്ടിനും ദൃക്സാക്ഷികളായി ആരും ഉണ്ടായിരുന്നില്ല.

അന്ന് വൈകുന്നേരം ലൈബ്രറിയിലെത്തിയ ആദ്യത്തെ ആൾ അലമാരകൾ സൂക്ഷിച്ചിരുന്ന മുറിയുടെ രണ്ടുമൂന്ന് ഓടുകൾ നീങ്ങിക്കിടക്കുന്നതായി കണ്ടിരുന്നുവത്രെ. എന്തായാലും പുസ്തകമോഷണത്തെപ്പറ്റി അന്വേഷിക്കാൻ അഞ്ചംഗ കമ്മിറ്റിയുണ്ടായി. ഏത് വകുപ്പനുസരിച്ചാണെന്ന് ഇപ്പോഴും എനിക്കറിയില്ല. എരിപുരത്ത് ചെരിപ്പു കച്ചവടം നടത്തിയിരുന്ന മൊയ്തുവും ഞാനും കമ്മിറ്റിക്കുള്ളിലെ പ്രത്യേക കമ്മിറ്റിയായി. ഞങ്ങൾ പ്രത്യേകമായ ഒരന്വേഷണറിപ്പോർട്ട് പ്രവർത്തക സമിതിക്ക് മുമ്പാകെ വെക്കുകയും ചെയ്തു. റിപ്പോർട്ട് എങ്ങനെ ഗംഭീരമാക്കാം എന്നതിനപ്പറ്റി ഞാനും മൊയ്തുവും എത്രയോ മണിക്കൂറുകൾ തല പുകഞ്ഞാലോചിച്ചിരുന്നു. ഒരുപാട് ദിവസം മൊയ്തുവിന്റെ പീടികയിലിരുന്ന് വെട്ടിയും തിരുത്തിയും തയ്യാറാക്കിയ റിപ്പോർട്ടിലെ ആദ്യവാചകങ്ങൾ ഏതാണ്ട് ഇങ്ങനെയായിരുന്നു:

"അർധരാത്രി. കൂരാക്കൂരിരുട്ട്. ഭയങ്കരമായ നിശ്ശബ്ദത. അതാ മൂന്ന് തസ്‌കരന്മാർ എരിപുരം പബ്ലിക് ലൈബ്രറിയുടെ ഓട് നീക്കി അകത്തേക്കിറങ്ങുന്നു.' ഞങ്ങളുടെ റിപ്പോർട്ട് വെറും കഥയാണെന്നു പറഞ്ഞ് കമ്മിറ്റി തള്ളി. വർഷങ്ങൾ പലത് കഴിഞ്ഞു. മൊയ്തു ഇന്ന് നമ്മോടൊപ്പമില്ല. പഴയ പുസ്തമോഷണം ഇന്നിപ്പോൾ ഒരു തമാശയായിപ്പോലും ആരും പരാമർശിക്കാറില്ല. കാലവും ചുറ്റുപാടുകളും മാറി. എരിപുരം പബ്ലിക് ലൈബ്രറിക്ക് വർഷങ്ങൾക്കു മുമ്പേ പുതിയ കെട്ടിടം വന്നു. നാല് പതിറ്റാണ്ടിലേറെയായി ഞാൻ ലൈബ്രറിയിലേക്ക് പോയിട്ടില്ല. ലൈബ്രറിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഇടയ്ക്കാലത്ത് എന്റെ അനിയന് അവിടെ മെമ്പർഷിപ്പുണ്ടായിരുന്നതായി അറിയാം. അവനും ഇന്നീ ഭൂമിയിലില്ല. ഗ്രാമീണ ലൈബ്രറികൾക്ക് നമ്മുടെ സാമൂഹ്യജീവിതത്തിൽ വളരെ വലിയ ഇടപെടലുകൾ സാധ്യമാവുമെന്നാണ് ഞാൻ കരുതുന്നത്. അവയ്ക്ക് ഒരു പ്രദേശത്തെ ജനങ്ങളെ, വിശേഷിച്ചും യുവജനങ്ങളെ പണത്തിനും നാനാതരം ജീവിതസുഖങ്ങൾക്കും അപ്പുറത്തുള്ള പലതിനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ആകർഷകമായ അനൗപചാരിക വിദ്യാലയങ്ങളായും ഊർജസ്വലമായ സാംസ്‌കാരിക കേന്ദ്രങ്ങളായും വ്യക്തികളുടെ മാനസിക വളർച്ച ഉറപ്പാക്കുന്ന സ്വതന്ത്ര സംവാദങ്ങൾക്കുള്ള വേദിയായും പ്രവർത്തിക്കാൻ കഴിയും. അങ്ങനെ ആയിത്തീർന്നാൽ ഓരോ പ്രദേശത്തെയും പുതിയ തലമുറയെ എല്ലാ വിഭാഗീയതകൾക്കും അതീതമായി വേദനിക്കുന്ന മുഴുവൻ മനുഷ്യരെയും
നെഞ്ചോട് ചേർത്തുപിടിക്കാൻ കഴിയുന്ന വലിയ മനുഷ്യരാക്കി മാറ്റുന്ന പ്രവൃത്തി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇടങ്ങളായി അവ മാറും.

നാലരപ്പതിറ്റാണ്ടിനു മുമ്പ് അങ്ങനെയൊരു മാറ്റത്തിലേക്കുള്ള ആദ്യചുവടുകൾ വെച്ച സ്ഥാപനമാണ് എരിപുരം പബ്ലിക് ലൈബ്രറി. എ.കെ.മൂസ മാസ്റ്റർ, (പിന്നീട് യു.എ.ഇയിലെ വിദ്യാഭ്യാസ കലാസാംസ്‌കാരിക മേഖലകളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ആൾ. അബുദാബി ശക്തി തിയറ്റേഴ്സിന്റെ സ്ഥാപക പ്രസിഡന്റും കൈരളി ടി.വിയുടെ ഡയറക്ടർ ബോർഡ് അംഗവും) സി.വി.കുഞ്ഞിരാമൻ മാസ്റ്റർ (കുറച്ചു കാലത്തിനു ശേഷം അധ്യാപനത്തിൽ നിന്നുമാറി ബി.ഡി.ഒയും പിൽക്കാലത്ത് കേരള ദിനേശ്ബീഡിയുടെ ചെയർമാനും ആയി) എന്നിവരുടെ നേതൃത്വത്തിൽ 1975 നു മുമ്പ് പല സന്ധ്യകളിലും ലൈബ്രറിയിൽ നടന്നിരുന്ന ചൂടുപിടിച്ച ചർച്ചകളെ ഓർത്തുകൊണ്ടാണ് ഞാനിത് പറയുന്നത്. ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ തന്നെ അവയിൽ ചുരുക്കം ചിലത് ഗ്രാമർ മാറ്റിവെച്ചും കൃത്യമായ വാക്കുകൾ എന്ന നിർബന്ധം ഒഴിവാക്കിയും ഇംഗ്ലീഷ് ഭാഷയിലായിരുന്നു എന്ന രസകരമായ വസ്തുതയും എനിക്ക് മറക്കാനാവില്ല.▮

​(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments