ഇന്ത്യ മുസ്‌ലിം വിരുദ്ധമാവുകയാണെങ്കില്‍
പ്രവാസത്തിന്റെ ഭാവി
ഇന്ത്യ മുസ്‌ലിം വിരുദ്ധമാവുകയാണെങ്കില്‍ പ്രവാസത്തിന്റെ ഭാവി
കൊറോണക്കാലത്ത് അന്ധമായ മുസ്ലിം വിരോധവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സംഘപരിവാർ കേന്ദ്രങ്ങൾ ഇന്ത്യയുടെ, കേരളത്തിന്റെ, പ്രവാസ ജീവിതത്തിന്റെ ഭാവിയെത്തന്നെ ഇല്ലാതാക്കുകയാണ് എന്ന് പറയുകയാണ് എഴുത്തുകാരനായ ബെന്യാമിൻ. നൂറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിന്റെയും കച്ചവടത്തിന്റെയും പ്രവാസത്തിന്റെയും ചരിത്രമാണ് അറബ് നാടുകൾക്കും ഇന്ത്യയ്ക്കും ഇടയിലുള്ളത്. ഈ സൗഹൃദത്തിന്റെ വർത്തമാനത്തിലാണ് കൊവിഡ് കാലത്ത്, തബ്ലീഗ് സമ്മേളനത്തിന്റെ പേരിൽ സംഘപരിവാർ അറബ് ലോകത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ മുസ്ലിം വെറുപ്പ് പ്രചരിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ എല്ലാ മതവിഭാഗത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും നിലനിൽപ്പിനെയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെത്തന്നെയും ബാധിക്കുന്ന പ്രവർത്തിയാണിതെന്നും വെറുപ്പിന്റെ പ്രചാരകർ ഇതിൽ നിന്ന് പിൻമാറണമെന്നും ബെന്യാമിൻ പറയുന്നു.
24 Apr 2020, 10:47 AM
നാം കടന്നുപോകുന്ന കാലത്തിന്റെ ദുരന്താവസ്ഥയെ വാക്കുകള്‍ കൊണ്ട് വരച്ചിടാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മനുഷ്യന്‍ മനുഷ്യനെ താങ്ങുകയും തണലാവുകയും സ്‌നേഹം പ്രസരിപ്പിക്കുകയും ചെയ്യേണ്ട കാലം. കേരളത്തിന്റെ സ്ഥലപരിധിയ്ക്കുള്ളില്‍ രോഗവ്യാപനം പിടിച്ചു നിറുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രവാസലോകം കടുത്ത ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. പ്രത്യേകിച്ച് ഗള്‍ഫ് ദേശങ്ങളില്‍ ആയിരിക്കുന്നവര്‍.
അതിനിടെ കോവിഡ് കാരണം കേരളത്തില്‍ മരണപ്പെട്ടതിന്റെ എത്രയോ മടങ്ങ് മലയാളികളാണ് പുറംദേശത്ത് മരണപ്പെട്ടത്. അവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പോലും കഴിയാത്തതിന്റെ സങ്കടം വേറെ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമായിരിക്കുന്നു. നമുക്ക് മുന്നിലുള്ള ലോകരാജ്യങ്ങളുടെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ വരും ദിവസങ്ങളെ കൂടുതല്‍ ഭയത്തോടെ നോക്കിക്കാണാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ ഈ മഹാവിപത്തിന്റെ കാലത്തും വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അതേസമയം ഏറെ ആകുലപ്പെടുത്തുന്നതും.
തബ്ലീഗ് ജമാഅത്ത്കാരാണ് ഇന്ത്യയില്‍ കോവിഡ് രോഗം പരത്തിയത് എന്ന മട്ടില്‍ ചിലര്‍ പ്രചരണം അഴിച്ചു വിട്ടതും അവരെ തീവ്രാവാദികള്‍ എന്ന് ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചതുമാണ് അറബികളെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നത്.
ഒരു പഴയ കഥ ഓര്‍മ്മിക്കുകയാണ്. തൊണ്ണുറ്റി രണ്ട് ഏപ്രിലിലാണ് ഞാന്‍ ഗള്‍ഫില്‍ എത്തുന്നത്. അക്കാലത്ത് അഹമ്മദ് എന്നൊരു അറബി പയ്യനുമായി സൗഹൃദത്തിലായി. മൂത്ത കസിന്റെ കച്ചവടത്തിലെ പങ്കാളി എന്ന നിലയിലാണ് എനിക്ക് അവനെ പരിചയം. ഞാനന്ന് കമ്പിനിയുടെ ബാച്ച്‌ലര്‍ അക്കോമഡേഷനില്‍ ആണ് താമസം. ഇടക്കിടെ അഹമ്മദ് അവിടെ വരും. ലക്ഷ്യം ഒന്നുമാത്രം. നല്ല എരിവുള്ള നമ്മുടെ നാടന്‍ മീന്‍ കറിയും അല്ലെങ്കില്‍ തേങ്ങാക്കൊത്തിട്ട് പൊരിച്ച ബീഫും പൊറോട്ടയും കഴിക്കണം. ഒരു പോഷ് അറബി പയ്യനോ എന്നു ചോദിച്ചാല്‍ അതെ എന്നാണുത്തരം. പകരം അവന്‍ ഞങ്ങളെ അവന്റെ മുന്തിയ കാറില്‍ കയറ്റി (ആദ്യമായി വലിയ വിലകൂടിയ കാറില്‍ കയറുന്നത് അഹമ്മദിന്റെ വണ്ടിയിലാണ്) കെ.എഫ്.സി, പിസ, ഗ്രില്‍ ചിക്കന്‍ തുടങ്ങിയ ഞാനതുവരെ കണ്ടിട്ടില്ലാത്ത വൈദേശിക ഭക്ഷണങ്ങള്‍ വാങ്ങിത്തരും.
ആ വര്‍ഷം അവസാനമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ഗള്‍ഫിലുള്ള ഇസ്ലാം ഇതര മതസ്ഥര്‍ ഇത്തിരി ഭയന്ന കാലം. എങ്ങനെയാണ് അവര്‍ അതിനോട് പ്രതികരിക്കുന്നത് എന്നറിയില്ലല്ലോ. എന്നാല്‍ അഹമ്മദ് ആ ദിവസങ്ങളിലും വന്നു. ഞങ്ങളുടെ മെസില്‍ ഇരുന്ന് പതിവു പോലെ പൊറൊട്ടയും ബീഫും കഴിച്ചു. വര്‍ത്തമാനം പറഞ്ഞു. സുലൈമാനി കുടിച്ചു. ഇടയ്ക്ക് ഞാന്‍ ഭയത്തോടെ ഇന്ത്യയില്‍ നടന്ന സംഭവത്തിനോട് അവന്റെ പ്രതികരണം അരാഞ്ഞു. എന്നാല്‍ അവനതിനെ ഒട്ടും ഗൗരവമായി എടുത്തതേയില്ല. അതവനെയോ അവന്റെ സമൂഹത്തെയോ അവന്റെ മതത്തെയോ ബാധിക്കുന്ന പ്രശ്‌നമായി കണക്കാക്കിയതുമില്ല. അവന്‍ മാത്രമല്ല അറബ് ലോകം പൊതുവേ എടുത്ത നിലപാട് അതുതന്നെയായിരുന്നു.

പിന്നെ ഇരുപത്തിയൊന്ന് വര്‍ഷക്കാലം ഗള്‍ഫില്‍ ഉണ്ടായിരുന്നു. എത്രയോ അറബികളെ പരിചയപ്പെട്ടു. സൗഹൃദത്തിലായി. അര്‍ഹതയില്ലാത്ത ബോണസ് പോലും വര്‍ഷാവര്‍ഷം വാങ്ങിത്തരുമായിരുന്ന അബ്ദുള്ള മുബാറക് എന്ന മേലുദ്യോഗസ്ഥന്‍, ഭാര്യയ്ക്ക് ഒരു വിസ സംഘടിപ്പിച്ചു തന്ന അലി എന്ന സെക്യുരിറ്റി ജീവനക്കാരന്‍, ആ നാടിന്റെ ഒത്തിരി കഥകള്‍ പറഞ്ഞു തന്ന മറ്റൊരു അലി, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ അങ്ങനെ ഓര്‍ത്തെടുക്കാന്‍ എത്രയോ സൗഹൃദങ്ങള്‍, ബന്ധങ്ങള്‍. ഒരാളും ഒരിക്കലും മതം പറഞ്ഞ് അകറ്റി നിറുത്തിയിട്ടില്ല. ഏത് ജാതി ആയാലും മതം ആയാലും ഇന്ത്യക്കാര്‍ ഇന്ത്യക്കാര്‍ മാത്രമായിരുന്നു. മറ്റിടങ്ങളിലേക്കൊന്നും ചികഞ്ഞ് നോക്കാന്‍ അവര്‍ മെനക്കെട്ടില്ല. ഹിന്ദി സിനിമകളുടെ റിലീസിംഗ് ഒഴികെ ഇന്ത്യയില്‍ നടക്കുന്നതൊന്നും അവരെ ബാധിക്കുന്നതായി തോന്നിയിട്ടുമില്ല.
അറബ് ദേശങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് എത്ര നൂറ്റാണ്ടുകളായി. ഓയില്‍ കാലത്തിനും മുന്നേ തുടങ്ങിയ കച്ചവടബന്ധമാണത്. അതിനുള്ളില്‍ പരസ്പരം വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു കണ്ണി വിളക്കി ചേര്‍ത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അതിന്റെ സമ്പന്നതയുടെ കാലത്തില്‍ ഇന്ത്യന്‍ ജനതയെ മതചിന്തകള്‍ക്കതീതമായി സ്വീകരിക്കാന്‍ അവര്‍ തയ്യാറായിട്ടുള്ളതും.
ഇതിനിടയില്‍ ഒരിക്കലും ഇന്ത്യയെ പ്രതികൂട്ടില്‍ നിറുത്തി അറബ് ദേശം സംസാരിച്ചിട്ടേയില്ല. ഗുജറാത്ത് കലാപ കാലത്തോ ബീഫിന്റെ പേരിലുള്ള ജനക്കൂട്ട ആക്രമണങ്ങളുടെ കാലത്തുപോലുമോ ഏതെങ്കിലും അറബ് പൗരപ്രമുഖരോ എഴുത്തുകാരോ ഇന്ത്യക്കെതിരെ സംസാരിച്ചതായി നാം ആരും കേട്ടിട്ടില്ല. അതേസമയം ഗാന്ധിജിയും അമിതാബച്ചനും കിഷോര്‍ കുമാറും അവര്‍ക്ക് ഇന്ത്യക്കാരെക്കള്‍ പ്രിയമാണ് താനും.
ഗുജറാത്ത് കലാപ കാലത്തോ ബീഫിന്റെ പേരിലുള്ള ജനക്കൂട്ട ആക്രമണങ്ങളുടെ കാലത്തുപോലുമോ ഏതെങ്കിലും അറബ് പൗരപ്രമുഖരോ എഴുത്തുകാരോ ഇന്ത്യക്കെതിരെ സംസാരിച്ചതായി നാം ആരും കേട്ടിട്ടില്ല.
എന്നാല്‍ ഈ കോവിഡ് കാലത്ത് അറബ് ദേശത്ത് വ്യാപകമായ ഇന്ത്യ വിരുദ്ധ വികാരം, കൃത്യമായി പറഞ്ഞാല്‍ ആര്‍ എസ് എസ്, സംഘപരിവാര്‍ വിരുദ്ധ വികാരം അലയടിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍ സ്വീകരണങ്ങളും രാജ്യത്തെ പരമോന്നത ബഹുമതിയും കൊടുത്താദരിച്ചിട്ട് അധികം കാലമായിട്ടില്ല എന്നുകൂടി നാം ഇതിനോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഇസ്ലാമിനെ സംബന്ധിച്ച് ഇന്നോളം ഗൗരവമായ ഇടപെടലുകള്‍ ഒന്നും നടത്തിയിട്ടില്ലാത്ത അറബ് രാജ്യങ്ങളിലെ പ്രമുഖരും ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും ഇന്ത്യയില്‍ ഇസ്ലാമോഫോബിയയുടെ ഭാഗമായി നടക്കുന്ന അതിക്രമങ്ങളില്‍ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നു. യു. എ.ഇ രാജകുടുംബാംഗം ശൈഖ് ഹിന്ദ്, പ്രമുഖ വ്യവസായി സുഹൈല്‍ അല്‍ സറൂനി എന്നിവരും ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാമിക വിദേഷ പ്രചരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു. അറബ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഖാലിദ് അല്‍ മീന ആവട്ടെ ട്വീറ്റ് ചെയ്തത്, ഇന്ത്യയിലെ സ്ഥിതി വര്‍ഗ്ഗീയ കൂട്ടക്കൊലയില്‍ എത്തി നില്‍ക്കുന്നു എന്നാണ്. സൗദി പണ്ഡിതന്‍ ശൈഖ് ആബീദി സഹ്റാനിയാവട്ടെ ഒരു പടി കൂടി കടന്ന് വര്‍ഗ്ഗീയത പറയുന്നവരെ രാജ്യത്തു നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
എങ്ങനെയാണ് അറബികള്‍ ഇത്രവേഗം ഇന്ത്യന്‍ സാഹചര്യം ശ്രദ്ധിക്കുന്ന അവസ്ഥ സംജാതമായത്? ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിക്കുക എന്ന നാടന്‍ പ്രയോഗമാണ് അതിന് ഏറ്റവും അനുയോജ്യമായത്. ബാംഗ്ലൂര്‍ സൗത്ത് എം.പി തേജസ്വി രൂപ 2015 ല്‍ നടത്തിയ 'അറബി സ്ത്രീകള്‍ നൂറ്റാണ്ടുകളായി ഓര്‍ഗാസം അനുഭവിക്കുന്നില്ല, അവര്‍ കുട്ടികളെ ഉല്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്' എന്ന വിവാദ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ട്വിറ്ററില്‍ ഇട്ടുകൊണ്ട് കുവൈത്തിലെ പ്രമുഖ അഭിഭാഷകന്‍ അജ്ബല അല്‍ ഷരീഖ ആണ് ഈ കാംപെയ്നു തുടക്കം കുറിച്ചത്. തുടര്‍ന്ന് നൂറ അല്‍ ഗുറൈര്‍ തേജസ്വിക്കെതിരെ നടപടി ആവശ്യപ്പെടുകയും അറബ് ലോകത്തെ സോഷ്യല്‍ മീഡിയ ആ ക്യാമ്പൈന്‍ വ്യാപകമായി ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. യു.എ.ഇ യില്‍ താമസിക്കുന്ന ബോളിവുഡ് ഗായകന്‍ സോനു നിഗം ബാങ്ക് വിളിക്കെതിരെ ഇട്ട ട്വിറ്റര്‍ കമന്റ്, അറബ് ദേശത്ത് തൊഴില്‍ തേടി എത്തിയിരിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഫേസ്ബുക്കില്‍ നടത്തുന്ന ഇസ്ലാമിക വിദ്വേഷ പോസ്റ്റുകള്‍ ഒക്കെ അതിനു ഊര്‍ജ്ജം പകര്‍ന്നിട്ടും ഉണ്ട്. മുന്‍പ് ഇന്ത്യയില്‍ എന്തു സംഭവിക്കുന്നു എന്നോ ആളുകള്‍ എന്തെഴുതുന്നു എന്നോ അറിയുവാനുള്ള മാര്‍ഗ്ഗങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഒന്നും രഹസ്യമല്ലല്ലോ.
Anyone that is openly racist and discriminatory in the UAE will be fined and made to leave. An example; pic.twitter.com/nJW7XS5xGx
— Princess Hend Al Qassimi (@LadyVelvet_HFQ) April 15, 2020
എന്നാല്‍ ഇതിനൊക്ക അടിസ്ഥാന കാരണം ഇന്ത്യയില്‍ ചിലര്‍ മനപൂര്‍വ്വം നടത്തിയ 'തബ്ലീഗ് കൊറോണ' എന്ന വ്യാപക പ്രചരണമാണ്. തബ്ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീന്‍ ആസ്ഥാനത്ത് രണ്ടായിരത്തോളം ആളുകള്‍ ലോക്ഡൗണില്‍ കുടുങ്ങിപ്പോവുകയും അവരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവരാണ് ഇന്ത്യയില്‍ കോവിഡ് രോഗം പരത്തിയത് എന്ന മട്ടില്‍ ചിലര്‍ പ്രചരണം അഴിച്ചു വിട്ടതും അവരെ തീവ്രാവാദികള്‍ എന്ന് ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചതുമാണ് അറബികളെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നത്.
The ruling family is friends with Indians, but as a royal your rudeness is not welcome. All employees are paid to work, no one comes for free. You make your bread and butter from this land which you scorn and your ridicule will not go unnoticed.
— Princess Hend Al Qassimi (@LadyVelvet_HFQ) April 15, 2020
അതിനു കാരണം ഇന്ത്യന്‍ തബ്ലീഗ് ജമാഅത്തിനെ അറബികള്‍ക്ക് നന്നായി അറിയാമെന്നുള്ളതാണ്. കെയ്റോയിലും മലേഷ്യയിലും എന്തിന് ചില അറബ് രാജ്യങ്ങളിലും വരെ അതിന് അനുയായികള്‍ ഉണ്ട്. ഐ.എസിനെ പോലെയോ താലിബാനെപ്പോലയോ അവര്‍ തീവ്രവാദികള്‍ അല്ലെന്നും പ്രാക്ടീസിംഗ് ഇസ്ലാമിലെ ഏറ്റവും നിഷ്‌കളങ്കരായ മനുഷ്യരാണ് തബ്ലീഗിലുള്ളതെന്നും അറബികള്‍ വിശ്വസിക്കുന്നു. അവര്‍ക്കെതിരെ ഒരു ആരോപണം വന്നപ്പോള്‍ അതുകൊണ്ടാണ് അറബികള്‍ സടകുടഞ്ഞെഴുന്നേറ്റത്.
അറബ് ദേശത്ത് തൊഴില്‍ തേടി എത്തിയിരിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഫേസ്ബുക്കില്‍ നടത്തുന്ന ഇസ്ലാമിക വിദ്വേഷ പോസ്റ്റുകള്‍ അതിന് ഊര്‍ജ്ജം പകര്‍ന്നിട്ടും ഉണ്ട്.
സത്യത്തില്‍ ഇരുകൂട്ടരും ഇപ്പോള്‍ ഹേറ്റ് ക്യാംപെയ്ന്റെ ഭാഗമായിരിക്കുന്നു എന്നതാണ് സത്യം. ഹിന്ദുക്കള്‍ ഭൂരിപക്ഷമായ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷപ്രചരണം നടക്കുമ്പോള്‍ ഇസ്ലാമിക ഭൂരിപക്ഷപ്രദേശമായ അറബ് ദേശത്ത് തിരിച്ചാകുന്നു. ഇതില്‍ അറിഞ്ഞോ അറിയാതെയോ പ്രവാസികളും പങ്കാളികള്‍ ആവുന്നു. ഒരു ഭാഗത്ത് പ്രവാസലോകത്തുള്ള സംഘപരിവാര്‍ അനുകൂലികള്‍ ഇസ്ലാമിനെയും അതിന്റെ വിശ്വാസങ്ങളെയും സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കാന്‍ ശ്രമിക്കുന്നു. ഇത് കണ്ടെത്തുന്ന മുസ്ലീംങ്ങള്‍ അവര്‍ക്കെതിരെ കടുത്ത ക്യാമ്പൈന്‍ ആരംഭിക്കുകയും അവരുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ ഉത്സാഹിക്കുകയും ചെയ്യുന്നു. അങ്ങനെ അരഡസനോളം സംഘപരിവാര്‍ അനുകൂലികള്‍ക്കാണ് അടുത്തിടെ മാത്രം ജോലി നഷ്ടമായത്.
സത്യത്തില്‍ രണ്ടും ഭൂരിപക്ഷവാദമാണ്. രണ്ടും അപകടകരമാണ്. തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്നു. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കുക എന്ന ഫാസിസം അതിലുണ്ട്.
കോവിഡ് എന്ന മഹാമാരി മനുഷ്യകുലത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുമ്പോഴും നമുക്ക് താത്പര്യം ഇത്തരം കാര്യങ്ങളിലാണ് എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. പരസ്പരം വിദ്വേഷവും പകയും ചൊരിയേണ്ട കാലമാണോ ഇത്? മനുഷ്യകുലം ഒന്നിച്ചു നിന്ന് ചെറുക്കേണ്ട ഒന്നല്ലേ ഇത്? അങ്ങനെയുള്ള ഒരു പാരമ്പര്യമല്ലേ ഗള്‍ഫിലെ പ്രവാസജീവിതത്തിന് എല്ലാക്കാലത്തും പറയാനുള്ളത്? ലേബര്‍ ക്യാമ്പുകളിലും ബാച്ച്‌ലര്‍ അക്കോമഡേഷനുകളിലും എത്രയോ പതിറ്റാണ്ടു കാലം നാം സഹകരിച്ചു ജീവിച്ചത് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയാണോ..? എനിക്കൊരാവശ്യം വരുമ്പോള്‍ നീയും നിനക്കൊരാവശ്യം വരുമ്പോള്‍ ഞാനും ഉണ്ടെന്നതായിരുന്നില്ലേ പ്രവാസകാലത്തെ നമ്മുടെ ബലം? ഒരാള്‍ക്ക് വീട്ടില്‍ ഒരാവശ്യം വന്നാല്‍, വീടു പണിയാന്‍, ആശുപത്രിയില്‍ പോകാന്‍, കല്യാണത്തിന് ഒക്കെ പരസ്പരം സഹായിച്ചതുകൊണ്ടല്ലേ നമുക്ക് ഇത്രദൂരം താണ്ടാന്‍ കഴിഞ്ഞത്? ഇത്രയധികം മലയാളികള്‍ ഗള്‍ഫിലെത്തിയതു പോലും ഈ സഹകരണത്തിന്റെ തുടര്‍ച്ച കൊണ്ടുമാത്രമല്ലേ? അതിനു ജാതിയോ മതമോ നമുക്ക് തടസമായിട്ടുണ്ടോ? ആ സ്‌നേഹചരിത്രമെല്ലാം മറന്ന് ആരെങ്കിലും ഈ ഹേറ്റ് ക്യാമ്പൈന്റെ ഭാഗമാകുന്നു എങ്കില്‍ അവര്‍ പ്രവാസത്തിന്റെ ഭാവിയ്ക്ക് തീ കൊടുക്കുകയാണ് എന്നോര്‍ക്കണം.
കോവിഡ് ഭീതി നാളെ ഒരു ദിവസം അവസാനിച്ചേക്കാം. എന്നാല്‍ പിന്നെയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അറബികളുടെ മനസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഈ സംശയം ദൂരീകരിക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണ്.
അറബികള്‍ നിലപാട് കടുപ്പിച്ചാല്‍ എത്ര ലക്ഷം സാധാരണക്കാര്‍ക്കാവും തൊഴില്‍ നഷ്ടമാവുക? ലോകം സാമ്പത്തികമായി തലകുത്തി വീണു കഴിഞ്ഞു എന്ന് വിദഗ്ദ്ധന്മാര്‍ എല്ലാം പറഞ്ഞു കഴിഞ്ഞു. കൂടുതല്‍ വിപത്തിലേക്ക് നീങ്ങാന്‍ പോകുന്നു എന്ന പ്രവചനം വന്നും കഴിഞ്ഞു. ഇന്ത്യയിലെ സ്ഥിതി ഏറ്റവും പരിതാപകരമായിരിക്കാന്‍ ഇടയുണ്ട്. 1920 കളിലെ മഹാപട്ടിണി ആവര്‍ത്തിക്കാന്‍ ഇടയുണ്ട് എന്നുപോലും പ്രവചനം വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഇക്കാലത്ത് ഒരു തൊഴില്‍ എത്ര പ്രധാനപ്പെട്ടതാണ് എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ പറഞ്ഞ് ഗള്‍ഫില്‍ നിന്ന് അറബികള്‍ക്ക് ഒരു വിഭാഗം ജനങ്ങളെ വേഗം ഒഴിവാക്കാം. അതുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും? അത് സത്യത്തില്‍ സംഘപരിവാര്‍ ചിന്തകള്‍ക്ക് ആക്കം കൂട്ടുന്നതായി മാറുകയില്ലേ? ഇന്ത്യന്‍ മുസ്ലീമിന്റെ രക്ഷയ്ക്ക് എന്ന മട്ടില്‍ ഇപ്പോള്‍ അറബികള്‍ നടത്തുന്ന ക്യാംപെയ്ന്‍ വിപരീതഫലം സൃഷ്ടിക്കില്ലേ..?
കോവിഡ് ഭീതി നാളെ ഒരു ദിവസം അവസാനിച്ചേക്കാം. എന്നാല്‍ പിന്നെയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അറബികളുടെ മനസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഈ സംശയം ദൂരീകരിക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണ്.
ഇപ്പോള്‍ തന്നെ കോവിഡ് പരത്തിയതിനു പിന്നില്‍ മുസ്ലിം ആണെന്ന് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കോവിഡാനന്തരകാലത്ത് അത് എന്തുതരം ചലനമായിരിക്കും ഭൂരിപക്ഷ മനസുകളില്‍ ഉണ്ടാക്കുക എന്നാലോചിച്ചാല്‍ അതിന്റെ പിന്നിലെ അപകടം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഒന്നാം ലോകമഹായുദ്ധ കാലത്തുണ്ടായ പട്ടിണിയും തൊഴില്‍ നഷ്ടവുമാണ് നാസിസത്തിനു വളമായത്. അതിലൂടെയാണ് കച്ചവടക്കാരും പണത്തിന്റെ ഉടയോരുമായിരുന്ന ജൂതന്മാരെ വെറുക്കാനും തീവ്രദേശീയത വളര്‍ത്താനും ഹിറ്റ്‌ലര്‍ ഫലപ്രദമായി ശ്രമിച്ചത്. ആ അപകടം ഇന്ത്യയ്ക്കു മുന്നിലുമുണ്ട്.
അതേസമയം ഹിന്ദുക്കളെ മുഴുവന്‍, ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന വര്‍ഗ്ഗീയ വാദികളായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ അറബ് ദേശങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന ഇന്ത്യന്‍ ഡയസ്‌പോറയിലെ ഹിന്ദുമത വിശ്വാസികള്‍ക്കുണ്ടാക്കുന്ന പോറല്‍ ചില്ലറ ആയിരിക്കില്ല. അതിനു നമ്മള്‍ അറബ് ദേശത്തു തന്നെ ആയിരിക്കണം എന്നില്ല. യൂറോപ്പിലോ അമേരിക്കയിലോ ഓസ്‌ട്രേലിയായിലോ കാനഡയിലോ ജനങ്ങള്‍ ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് സംശയിച്ചു തുടങ്ങിയാല്‍ പിന്നെ ജീവിതം എത്ര ദുസ്സഹമാവും എന്നോര്‍ക്കുക.
കാലം മോശമാണ്. കോവിഡ് നമ്മെ വിഴുങ്ങിക്കളയും എന്നതുകൊണ്ടല്ല. വിദ്വേഷ പ്രചരണങ്ങള്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ക്ക് വഴിവെട്ടും എന്നതുകൊണ്ട്. ഭയപ്പെടേണ്ടതില്ല, ജാഗ്രതയുണ്ടായാല്‍ മതി.
എഴുത്തുകാരന്‍
ILYAS KUDUKKAN
27 Apr 2020, 04:18 PM
ബെന്യാമിൻ പറയുന്നതിൽ ഏറ്റവും പ്രധാനം മുൻപ് ഇന്ത്യക്കാരെ മുഴുവൻ അറബികൾ സമാധാന പ്രിയരായാണ് കണ്ടിരുന്നത് ഇപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ട് ചില വസ്തുതകൾ മനസ്സിലാക്കാൻ അവരും ശ്രമിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ പ്രവാസി സമൂഹത്തിനും പ്രവാസി മൂലധനപിന്ബലത്തിൽ ജീവിക്കുന്ന കേരളം പോലുള്ള പ്രദേശങ്ങൾക്കെങ്കിലും ഗുരുതരമായിരിക്കും
ഷുക്കൂർ ഉഗ്രപുരം
26 Apr 2020, 04:31 PM
മാറേണ്ടത് മനോഭാവം ഷുക്കൂർ ഉഗ്രപുരം ‘’ഇന്ത്യ മുസ്ലിം വിരുദ്ധമാവുകയാണെങ്കിൽ പ്രവാസത്തിൻറെ ഭാവി’’ എന്ന തലക്കെട്ടിലുള്ള മലയാളത്തിൻറെ അനുഗ്രഹീത എഴുത്തുകാരൻ ശ്രീ. ബെന്യാമീൻറെ ലേഖനവും ഇതേ വിഷയവുമായി ബന്ധപ്പെട്ട് പ്രമുഖ പത്ര പ്രവർത്തകനും മലയാളം ഇംഗ്ലീഷ് എഴുത്തുകാരനുമായ ശ്രീ ഷാജഹാൻ മാടമ്പാട്ട് എഴുതിയ ‘’ഗൾഫിനെ ഇനിയും പ്രകോപിപ്പിക്കരുത്’’ എന്ന ലേഖനവും വായിച്ചു. വ്യത്യസ്ത തലങ്ങളിലൂടെ കാര്യങ്ങളെ വിശകലനം ചെയ്ത് നല്ല വായനാനുഭവം നൽകിയ രണ്ട് ലേഖകർക്കും നന്ദി. ശ്രീ. ബെന്യാമീൻ എഴുതിയ ലേഖനത്തിൽ പറയേണ്ടിയിരുന്ന ചില കാര്യങ്ങൾ വിട്ട് പോയിട്ടുണ്ട്, മാത്രമല്ല തികച്ചും നിർധൈഷണികമായി അനാവശ്യമായ ബാലൻസിങ്ങിനും അകാരണമായി പരിശ്രമിച്ചത് കണ്ടു. ബെന്യാമിനെ പോലുള്ള ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും ഇങ്ങനെ സംഭവിക്കുന്നത് ഗുരുതരമായ വീഴ്ച്ച തന്നെയാണെന്ന് അദ്ദേഹത്തെയും അദ്ദേഹത്തിൻറെ എഴുത്തുകളെയും സ്നേഹിക്കുന്നവർക്ക് പറയാതിരിക്കാനാവില്ല. എത്ര നിരുത്തരവാദ പരമായാണ് ഇങ്ങനെ ഒരു വാചകം അദ്ദേഹം എഴുതി വെച്ചത് എന്ന് നോക്കൂ- ‘’സത്യത്തില്‍ ഇരുകൂട്ടരും ഇപ്പോള്‍ ഹേറ്റ് ക്യാംപെയ്ന്റെ ഭാഗമായിരിക്കുന്നു എന്നതാണ് സത്യം. ഹിന്ദുക്കള്‍ ഭൂരിപക്ഷമായ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടക്കുമ്പോള്‍ ഇസ്ലാമിക ഭൂരിപക്ഷപ്രദേശമായ അറബ് ദേശത്ത് തിരിച്ചാകുന്നു’’. സത്യത്തിൽ എന്താണ് വസ്തുത? കുടുംബം പുലർത്താൻ വേണ്ടി അറേബ്യയുടെ മണ്ണിലെത്തി ജോലി ചെയ്ത് മാന്യമായി ജീവിക്കുന്നതിന് പകരം ശാഖാ ക്ലാസിലൂടെ കുത്തി വെച്ച മുസ്ലിം വിരുദ്ധതയും ഇസ്ലാമിക വിരുദ്ധതയും തങ്ങൾ ജോലി ചെയ്യുന്ന രാജ്യത്തിനും തൻറെ മതമല്ല എന്ന ഒറ്റക്കാരണത്താൽ വെറുപ്പ് ഇസ്‌ലാമിനുമെതിരെ അറേബ്യൻ മണ്ണിൽ വെച്ച് വ്യാപകമായി സോഷ്യൽ മീഡിയകളിൽ പോലും പരസ്യമായി സംഘപരിവാറുകാർ പങ്ക് വെക്കപ്പെട്ട് തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. വിശുദ്ധ കഅബ ഷെരീഫിനെ പോലും അപമാനിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പരസ്യമായി പോസ്റ്റിട്ട ഒരു മലയാളി സംഘ് പ്രവർത്തകനെതിരെ ഈ അടുത്ത കാലത്ത് അവർക്ക് നടപടി സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. സംഘ് പ്രവർത്തകരിൽ നിന്നും പല ഘട്ടങ്ങളിലും ഇതുപോലുള്ള ബുദ്ധിശൂന്യമായ പല നടപടികളും ഉണ്ടായിട്ടുണ്ട്. ഗൾഫിൽ പല സ്ഥലങ്ങളിലും സമാന്തര ശാഖകൾ പോലും നടക്കുന്നുണ്ട് എന്നാണ് പ്രവാസികൾ തന്നെ പറയുന്നത്. നിലവിലെ വിഷയത്തിൽ അറബ് രാഷ്ട്ര നേതാക്കളോ അവിടങ്ങളിലെ എഴുത്തുകാരോ ബുദ്ധിജീവികളോ ഹിന്ദു മത വിരുദ്ധമോ പ്രത്യയശാസ്ത്ര പരമോ ആയ ഹേറ്റ് ക്യാമ്പൈനൊന്നും നടത്തുന്നില്ല എന്ന് മാത്രമല്ല അവർ ഹിന്ദുയിസത്തേയും RSS നെയുമെല്ലാം കൃത്യമായി മനസ്സിലാക്കിയവരുമാണ്. അവിടുത്തെ പ്രമുഖ ബുദ്ധിജീവി Abdur Rahman Nassar ൻറെ ട്വിറ്റർ പേജ് ഒന്ന് സന്ദർശിക്കൂ, അയാൾ ചില ഫോട്ടോകൾ (ചെറിയ കുട്ടികൾ തൃശൂലം പിടിച്ച് വരി നിൽക്കുന്ന ഫോട്ടോയുൾപ്പെടെ) പങ്ക് വെച്ച് കൊണ്ട് ഇങ്ങനെയാണ് എഴുതിയിട്ടുള്ളത് ''RSS not represent Hindu… Many Hindus are Humanists and reject injustice’’. നൂറ്റാണ്ടുകളായി ഇന്ത്യയും അറേബ്യയും തമ്മിലുള്ള ബന്ധം നില നിൽക്കുന്നു, എന്നാൽ ആ ബന്ധത്തെ തകർക്കുന്ന രീതിൽ പലപ്പോഴും ഇവിടുന്ന് ജോലി ആവശ്യാർഥം അറേബ്യയിലെത്തുന്ന വ്യക്തികൾ (വിശിഷ്യാ സംഘ് പ്രവർത്തകർ) സോഷ്യൽ മീഡിയയിലൂടെയും മറ്റും അവരുടെ മതത്തിനും വിശ്വാസത്തിനുമെതിരെ അസഹിഷ്ണുത പ്രചരിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ ഗവൺമെൻറ് ഇത്യാദി നടപടികൾക്കെതിരെ കർക്കശ നിലപാട് കൈകൊള്ളാത്തത്? ഗവൺമെൻറിൻറെ ഭാഗത്ത് നിന്നുമുള്ള നിരുത്തരവാദ സമീപനങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിൽ ജോലിക്കെത്തുന്ന ബംഗാളികളോടും മറ്റ് ഹിന്ദിക്കാരോടും കേരളക്കാർ പുലർത്തുന്ന അസഹിഷ്ണുത മാത്രം ആലോചിച്ചു നോക്കൂ. ബെന്യാമീൻ സർ എഴുതിയ ഭൂരിപക്ഷ ന്യൂനപക്ഷ വിഷയമെന്നതിലേറെ സ്വദേശീ വിദേശി കൺസെപ്റ്റിനാണ് അവിടെ പ്രാധാന്യം. വടികൊടുത്ത് മുഴുവൻ ഇന്ത്യക്കാർക്കും തല്ല് വാങ്ങിച്ച് കൊടുക്കാനുള്ള ശ്രമങ്ങളാണ് സംഘ് പ്രവർത്തകർ ചെയ്ത് കൊണ്ടിരിക്കുന്നത്. സംഘ് പരിവാറിനെ പിടിച്ച് കെട്ടാനാണ് നാം ഇന്ത്യക്കാർ ശ്രമിക്കേണ്ടത്. ലോക ജനസമൂഹത്തിൽ നിന്നും ഹിന്ദു മതക്കാരും ഇന്ത്യക്കാരും മാത്രമല്ല അവിടെ ജോലി ചെയ്യുന്നത്. ഷാജഹാൻ മാടമ്പാട്ട് എഴുതിയ ലേഖനത്തിലെ ഒരു ഭാഗം നോക്കൂ- ‘’ ജോലിക്കപേക്ഷ അയച്ച ഒരു ഇന്ത്യന്‍ മുസ്‌ലിം യുവാവിന് ദുബായിലെ ഒരു കമ്പനിയുടെ എച്ച്.ആര്‍ വകുപ്പിന്റെ തലവനായ സംഘപരിവാറുകാരന്‍ മറുപടി അയച്ചത് "തനിക്ക് പാക്കിസ്താനില്‍ പോയിക്കൂടേ?' എന്നായിരുന്നു. ഇങ്ങനെയുള്ള ചില സംഭവങ്ങള്‍ ഗള്‍ഫ് ന്യൂസ്' പോലുള്ള പത്രങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇവയൊന്നും പക്ഷേ ഗള്‍ഫ് സ്വദേശികളുടെ ശ്രദ്ധയില്‍ അധികം പെട്ടിരുന്നില്ല. കൊറോണയെ ഉപയോഗിച്ച് മുസ്‌ലിം വിരോധം വര്‍ധിപ്പിക്കാനുള്ള വ്യാജ രാജ്യസ്‌നേഹികളുടെ തത്രപ്പാട് കണ്ട ഗള്‍ഫിലെ സംഘപരിവാറുകാരും "അണ്ണാറക്കണ്ണനും തന്നാലായതെ’'ന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വിഷവ്യാപനം നടത്തുകയും അത് അവിടുത്തെ പത്രങ്ങള്‍ വെണ്ടക്ക നിരത്തുകയും ചെയ്തു. വലിയ ജോലിത്തിരക്കൊന്നുമില്ലാതെ എല്ലാവരും വീട്ടിലിരിക്കുന്ന കൊറോണക്കാലമായത് കൊണ്ടാവണം ഇത് പലരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ഇസ്‌ലാമിനേയും മുസ്‌ലീംകളേയും കൂടാതെ അറബികളേയും അറബ് ഗള്‍ഫ് നാടുകളേയും കൂടി ചീത്തപറയാന്‍ തുടങ്ങി സംഘട്രോളുകള്‍ യു.എ.ഇയെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനുള്ള ട്വിറ്ററാഹ്വാനങ്ങള്‍ വരെ ഉണ്ടായി. സംഘപരിവാറുകാരുടെ ആവേശപ്പുറപ്പാടില്‍ രോമാഞ്ചകഞ്ചുകമണിഞ്ഞ ചില പ്രവാസി സംഘപരിവാറുകാർ തലമറന്നെണ്ണ തേയ്ക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടത്’’. UAE രാജകുമാരി Princess Hend Al Qassimi യുടെ ട്വിറ്റർ പേജിൽ വന്ന് സൈബർ ആക്രമണം നടത്തിയ സംഘ് പ്രവർത്തകരുടെ കമൻറ് മാത്രം മതി ഇന്ത്യയുമായുള്ള അവരുടെ ബന്ധം വഷളാക്കാൻ. മലയാളത്തിലുൾപ്പെടെയുള്ള എത്ര അശ്ലീലവും ഇസ്‌ലാമിക വിരുദ്ധവും വംശീയ വിരുദ്ധവുമായ കമെന്റുകളാണ് അതിന് താഴെ പോസ്റ്റ് ചെയ്തതെന്നറിയാമോ. മലയാളം ന്യൂസ് പോർട്ടലായ ന്യൂസ് ടാഗ് ലൈവ് .കോം ഉൾപ്പെടെ അത് വാർത്തയാക്കിയതാണ്. രാജകുമാരിയുടെ ട്വീറ്റിന് താഴെ മലയാളത്തിലുള്ള ഒരു കമന്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ് ''ചായം വാരിത്തേച്ച് ഇങ്ങോട്ടെറങ്ങും, ഏതോ തുണ്ട് പടത്തിൽ കണ്ട് നല്ല പരിചയമുള്ള മുഖം''. മറ്റൊരു മലയാളി കമന്റായി മുസ്ലിംകളെ അപഹസിക്കുന്ന ഒരു അശ്‌ളീല ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ''പുരുഷ ലിംഗം മൂക്കും മൂത്രസഞ്ചിയിലെമുടിയുൾപ്പെടെയുള്ള ഭാഗം മുഖവും മുഖത്തെ താടിയുമായി ചിത്രീകരിച്ച് തലപ്പാവായി അറേബ്യൻ പണ്ഡിതരുടെ സ്‌കാഫും അണിയിച്ചുള്ള'' ചിത്രമാണ് രാജകുമാരിയുടെ ട്വീറ്റിന് താഴെ സംഘ് പ്രവർത്തകർ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇങ്ങനെ അനേകം കമെന്റുകൾ വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലും മലയാളത്തിലും സംഘ് പ്രവർത്തകരുടേതായിട്ട് കാണാം. അവർക്ക് അവിടെ ജോലി ചെയ്യാൻ അർഹതയുണ്ടോ എന്ന് സ്വാഭാവികമായും അറേബ്യക്കാരും ചിന്തിക്കില്ലേ? നിലവിലെ പ്രശ്നം വലിച്ചിഴച്ച് കൊണ്ട് വന്നത് സംഘ് പരിവാർ മാത്രമാണെന്ന് പറയാൻ ബെന്യാമീൻ മടി കാണിക്കേണ്ടതില്ല . ബെന്യാമീൻ സർ എഴുതിയ ലേഖനത്തിലെ മറ്റൊരു കാര്യം ഇതാണ് -‘’പല കാരണങ്ങള്‍ പറഞ്ഞ് ഗള്‍ഫില്‍ നിന്ന് അറബികള്‍ക്ക് ഒരു വിഭാഗം ജനങ്ങളെ വേഗം ഒഴിവാക്കാം. അതുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും? അത് സത്യത്തില്‍ സംഘപരിവാര്‍ ചിന്തകള്‍ക്ക് ആക്കം കൂട്ടുന്നതായി മാറുകയില്ലേ? ഇന്ത്യന്‍ മുസ്ലീമിന്റെ രക്ഷയ്ക്ക് എന്ന മട്ടില്‍ ഇപ്പോള്‍ അറബികള്‍ നടത്തുന്ന ക്യാംപെയ്ന്‍ വിപരീതഫലം സൃഷ്ടിക്കില്ലേ..?’’. ഇവിടെ ഒരേ ഒരു പ്രശ്നവും പരിഹാരവും മാത്രമൊള്ളൂ, സംഘ് പരിവാർ മനുഷ്യരായി മാറുക. ലോകം എന്നത് കേവലം ''കാൺപൂരിലെ ഓഫീസായി'' ചുരുക്കി കാണാതിരുന്നാൽ മതി. അതല്ലെങ്കിൽ ലോകത്തിന് മുൻപിൽ മഹത്തായ നമ്മുടെ രാഷ്ട്രം ഒറ്റപ്പെടുക തന്നെ ചെയ്യും. രാജ്യത്ത് ഏതെങ്കിലും ഒരു മത വിഭാഗം മാത്രം അലമുറയിട്ട് കരയുകയും മറ്റൊരു വിഭാഗം സർവ്വ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുമെന്ന ശാഖാ ക്ലാസ്സിലെ ഉട്ടോപ്യൻ സിദ്ധാന്തങ്ങൾ തികച്ചും മൗഢ്യമാണെന്ന് രാഷ്ട്രമീമാംസയുടെ അടിസ്ഥാന ചരിത്ര പാഠങ്ങൾ ഒരാവർത്തി വായിച്ചവർക്ക് മനസ്സിലാക്കാൻ സാധിക്കും, അതുൾക്കൊള്ളാൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും സംഘ് പ്രവർത്തകർക്കാവണം. വർഗ്ഗീയവാദികളുടെ അസഹിഷ്ണുതയാണ് അവസാനിപ്പിക്കേണ്ടത്. മുസൽമാനെ കൊന്ന് തള്ളാൻ പ്രത്യേക കാരണമൊന്നും സംഘ്‌പരിവാറിന് വേണ്ട. ലോകത്ത് കൊറോണയുടെ പേര് പറഞ്ഞ് തല്ലിക്കൊന്നത് ഒരേയൊരു മനുഷ്യനെയാണ്, അത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിലാണെന്നത് ഏറെ ദുഃഖകരമാണ്, അതും ഇസ്‌ലാമോഫോബിയയുടെ പേരിൽ. സംഘ് പരിവാറിനും വർഗീയ വാദികൾക്കും കുഴലൂത്ത് നടത്തി സാമാന്യ മര്യാദ പോലും മറന്ന് മത ഭ്രാന്തന്മാരായി മാത്രം തരം താഴുന്ന ഇന്ത്യൻ വാർത്താ മാധ്യമങ്ങളേയും വിസ്മരിക്കരുത്. ഇടുങ്ങിയ ചിന്താ ധാരയെ മാറ്റിനിർത്തി രാജ്യ ഭരണ ഘടന മുന്നോട്ട് വെക്കുന്ന ആദർശങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാനാണ് നമ്മുടെ സർക്കാർ തയ്യാറാവേണ്ടത്. വർഗീയത കൊണ്ട് വിശപ്പ് മാറില്ല. ഈയടുത്ത കാലത്ത് ഇന്ത്യ അന്താരാഷ്ട്ര രംഗത്ത് ഫലസ്തീനുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച് പോന്ന നിലപാടും ഇസ്രയേലുമായുള്ള ഇന്ത്യയുടെ ചങ്ങാത്തവുമെല്ലാം അന്താരാഷ്ട്ര തലത്തിൽ ചർച്ചക്ക് വിധേയമായതാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ സോഷ്യൽ മീഡിയക്കുള്ളതിലേറെ പങ്ക് ഭരണ കർത്താക്കൾക്കാണ്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഭരണകൂടങ്ങൾക്കാവേണ്ടതുണ്ട്.
Omer farooq
26 Apr 2020, 12:56 PM
എല്ലാ പ്രവാസത്തിന്നും ഒരു അന്ത്യമുണ്ട് . അറബ് പ്രവാസം ഒരു അപവാദം ആകണമെന്നില്ല . സമരസം ചെയ്യുന്ന ആലേഖന രീതിയോട് വിയോജിക്കുന്നു .അനീതിയെ എത്ര തന്നെ മൂടിവെച്ചാലും ഒരു നാൾ പുറം ലോകം അറിയും . തങ്ങളുടെ അധ്വാനം വിറ്റു ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് ഇത്തരം വെറുപ്പിന്റെയും സങ്കുചിതത്തിന്റെയും ഇരകളായിത്തീരുന്നത് .അത്തരം പാവങ്ങളുടെ നോവുകളെ പ്രതിഫിലിപ്പിക്കുക ഇ ന്നതാണ് ബിന്യാമീന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കുന്നു . അക്കാര്യത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു
Farsana P
25 Apr 2020, 01:02 PM
ഈ ബാലന്‍സിങ് തിയറി മനസ്സിലാവുന്നില്ല. രണ്ടും ഭൂരിപക്ഷവാദമാവുന്നതെങ്ങനെ? ഒന്ന് ഭൂരിപക്ഷ ഫാഷിസവും മറ്റൊന്ന് സ്വാഭാവികമായ ഒരുരാജ്യത്തിന്റെ മുന്നറിയിപ്പും നടപടിയുമല്ലെ. ഒരു അന്യസംസ്ഥാന തൊഴിലാളി നമ്മുടെ നാട്ടില്‍ വന്ന് ഒരു വിദ്വേഷ പോസ്റ്റ് ഇട്ടാല്‍ എന്തായിരിക്കും പ്രതികരണം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് ഫാഷിസത്തിന്റെ നിലപാട് പോലെയാണ് അറബികളുടെ ഹിന്ദുക്കളോടുള്ള നിലപാടെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് വലിയ അബദ്ധമാണ്.
ഒ.കെ. സുദേഷ്
25 Apr 2020, 09:11 AM
കർണ്ണാടക എം.പി. തേജസ്വി സൂര്യ അറബ് സ്ത്രീകളുടെ ലൈംഗിക തൃപ്തിയെ കുറിയ്ക്കുന്ന ട്വീറ്റ് ഇട്ടതാണ് വാസ്തവത്തിൽ ബെന്യാമിന്റെ ഇമാജിനറി "അറബ് വേൾഡ് വേഴ്സസ് ഇൻഡ്യ ആശങ്കളുടെ" അടിസ്ഥാനം. ആ ട്വീറ്റ് കനേഡിയൻ മുസ്ലിം ജേണലിസ്റ്റും എഴുത്തുകാരനുമായ താരിഖ് ഫതാ-യുടെ ഒരു സ്റ്റെയ്റ്റ്മെന്റിൽ നിന്ന് എടുത്തെഴുതിയതാണെന്നത് എന്നത് ഇതിനകം ഉത്തരവാദപ്പെട്ട അറബുകൾക്കും ഇൻഡ്യക്കാർക്കും അറിയാവുന്നതുമാണ്. താരിഖ് ഫതാ മുസ്ലീമുകളെ നിരന്തരം വിമർശിയ്ക്കുന്ന ഒരാളാണ്. അയാൾ പാക്കിസ്ഥാനിൽ നിന്നു കുടിയേറിയ വ്യക്തിയാണ്. തേജസ്വി സൂര്യയുടെ വിവരക്കേടിനെ കുറിച്ച് ഇവിടെ കൂടുതൽ പറയുന്നില്ല. തബ്‌ലീഗി ജമാ'അത് ഇൻഡ്യയിൽ സ്ഥാപിതമായ ഒരു പ്രസ്ഥാനമാണ്. ഇസ്ലാമിൿ പ്രവാചകന്റെ കാലത്തെ ഇസ്ലാമിനെ അക്ഷരംപ്രതി അനുസരിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന ഒരു സംഘടനയാണത്. ഇതുവരെ ഉപദ്രവകരമായ എൻഗെയ്ജുമെന്റുകൾ (ഫ്രാൻസിലൊഴിച്ച്) നടത്തിയതായി റെക്കോർഡില്ലെങ്കിലും അവർ മൌലികവാദികളിൽ പെടുന്നവരാണ്. അതായത് പിന്തിരിപ്പൻ. ആ ഐഡിയലുകളെ മോഡേൺ മുസ്ലിം സമൂഹം നിശ്ചയമായും പുറന്തള്ളാനാണിട. ഗൾഫ് അറബ് രാഷ്ട്രങ്ങൾ പൊതുവെ ഫണ്ടമെന്റലിസ്റ്റ് പ്രസ്ഥാനങ്ങളെ കർശനമായി നിരീക്ഷിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്യുന്നവയാണ്. തബ്‌ലീഗികൾ ഇൻഡ്യ, പാകിസ്താൻ, മലേഷ്യ, ഇൻഡൊനേഷ്യ എന്നിവിടങ്ങളിലാണ് കൂടുതലായും ആക്ടീവായിരിയ്ക്കുന്നത്. അതിനാൽ അവരെപ്രതിയുള്ള കമന്റുകളും സ്റ്റെയ്റ്റ്മെന്റുകളും ഗൾഫ അറബുകൾക്ക് പ്രാധാന്യമുള്ളതാവാൻ കാരണമില്ല. ഇൻഡ്യ-ഗൾഫറബ് രാഷ്ട്രങ്ങൾ എന്നു മാത്രമല്ല ലോകത്തിലെ ഏതു ദേശങ്ങൾ തമ്മിലുമുള്ള വിദേശ കാര്യങ്ങളും നയതന്ത്രവും ഇതേ പോലുള്ള സില്ലി കാരണങ്ങളാലല്ല ബന്ധിതമാക്കപ്പെട്ടിരിയ്ക്കുന്നത്. അത് പ്രധാനമായും കച്ചവടത്തിലും തന്ത്രപ്രധാനമായ കൂട്ടുകെട്ടിലുമാണ്. അതിനാൽ സംഘാനുകൂലികളോ ട്രൂ സംഘികളൊ ഉയർത്തുന്ന സമൂഹമാധ്യമ ചർച്ചകൾ അതിനെ തകിടം മറിയ്ക്കാൻ ശക്തിയുള്ളതല്ല. അറബ് മുസ്ലീങ്ങൾക്കോ മറ്റു മുസ്ലീങ്ങൾക്കോ കൃത്യമായി അറിയാവുന്ന ഒരു വസ്തുത ഹിന്ദുക്കൾ വിഗ്രഹാരാധകരാണ് എന്ന കാര്യമാണ്. മുസ്ലീങ്ങളാകട്ടെ അതിനെതിരെ നില്ക്കുന്നവരും. അത് കാണിയ്ക്കുക എന്താണ്? തിരിച്ചു ഹിന്ദുക്കൾക്കും ആ കാര്യം അറിയാം. അവരും വളരെ കരുതിത്തന്നെയാണ് ഡീലിങ്ങുകൾ നടത്തുന്നത്. അതായത് ഒരു റിസീവിങ് എൻഡിൽ നിന്നു നട്ടം തിരിയാനുള്ള അജ്ഞാനമൊന്നും ഇല്ല എന്നർത്ഥം. ഒരു കണ്ട്രോൾഡ് കോൾഡ് വോർ ആ സ്ഥിതിയിൽ തുടരുന്നുണ്ട്. ആധുനിക ലോകപെരുമാറ്റത്തിൽ തുറന്ന യുദ്ധങ്ങൾക്ക് അത് വഴി വെയ്ക്കുക പ്രയാസം. നിങ്ങളുടെ പരിപാടി നിങ്ങളുടെ നാട്ടിൽ ഞങ്ങളുടെ പരിപാടി ഞങ്ങളുടെ നാട്ടിൽ എന്ന നിശ്ശബ്ദമായ നയതന്ത്രം തന്നെയാണ് അടിവേരിലുള്ളത്. അവരുടെ നാടുകളിലിരുന്നു അവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കമന്റിടുന്ന, പോസ്റ്റുകളിടുന്ന സംഘികൾ അക്കാരണത്താൽ തന്നെ ദുരന്തപൂർണ്ണമായ രീതിയിൽ ലക്ഷ്യമാക്കപ്പെടും. അതോ ഈ കേൾക്കുന്ന കെയ്സുകൾ ഫ്രെയ്ം ചെയ്യപ്പെട്ട കെയ്സുകളാണോ? പാകിസ്താന്റെ കരങ്ങൾ അതിനു പിറകിലുണ്ടോ? അവകളിലെ ട്രൂത് അറിയുവാനുള്ള ഭരണക്രമമോ ആക്സ്സ്സോ അല്ല അവിടങ്ങളിലുള്ളത്. അതിനാൽ അത്തരം പ്രവൃത്തികൾക്കെതിരെ പ്രത്യാഘാതങ്ങൾ ഇൻഡ്യയിൽ വരുമോ? പക്ഷെ ഇതൊരു ഡെമോക്രമിസിയാണ്. മിക്ക കാര്യങ്ങളും പൌരർ ദിനവും അറിഞ്ഞുകൊണ്ടിരിയ്ക്കുന്ന ദേശമാണ്. അങ്ങിനെയാണോ അവിടങ്ങളിലെ സ്ഥിതി? ഇതുവരെ അവരുടെ ഭരണകൂടങ്ങൾ നേരിട്ട് ഇൻഡ്യയെ പ്രതിഷേധമറിയിച്ചിട്ടില്ല. ചില ലോമെയ്ക്കോഴ്സോ എം.പി. പോലുള്ളവരൊ ആണ് പ്രതികരിച്ചിട്ടുള്ളത്. ഇതിനെ ബെന്യാമിൻ കാര്യമായെടുത്ത് നൈസായി പേടിപ്പെടുത്തുന്നു. ഗൾഫിൽ ഇൻഡ്യക്കാരിൽ നിന്ന് ഹിന്ദു പ്രവാസികളെ മാത്രം ഫിൽറ്റർ ചെയ്തു തെരഞ്ഞെടുത്ത് ഒഴിവാക്കാൻ അവർക്കു കഴിയുമെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഇൻഡ്യ വെറും വെള്ളരിയ്ക്ക കണ്ട്രിയാണ്. ലോകത്തെവിടേയും നടത്താനാകാത്ത ഒരു സംഗതി ഗൾഫ് അറബ് കണ്ട്രികൾക്കും നടത്താനാവില്ല. അവർക്ക് വില്ക്കുന്നത് എണ്ണയാണ്. അത് വാങ്ങാൻ ആളു വേണം എന്ന ചിന്ത അവർക്കുണ്ട്. അതുകൊണ്ട്, ബെന്യാമിന്റെ ഈ കൃതി , ഒരു പാർട്ടി സേവനമല്ലെങ്കിൽ തീർത്തും ഹ്രസ്വദൃഷ്ടി പ്രദർശിയ്ക്കുന്നതായിപ്പോയി. നയതന്ത്രമെന്താണെന്നും വിദേശകാര്യം ഹാൻഡ്ൽ ചെയ്യുക എന്നാൽ എന്താണെന്നും ഡീപായി അല്ലെങ്കിലും കുറച്ചു പഠിച്ചിരിയ്ക്കുന്നത് നല്ലതാണ്. കേരളം സ്വതന്ത്ര 'രാജ്യ'മായാൽ അതുപകാരപ്പെടും.
Rasheed Arakkal
25 Apr 2020, 09:01 AM
എഴുത്തുകാരന്റെ ആശങ്കകളോട് പൂർണമായും യോജിക്കുന്നു, അൽ ഖയിദയും isis ഉം ലോകത്തു വേരുറപ്പിക്കുന്നതിനു മുൻപ് ഇസ്‌ലാമിനെയും അറബ് വംശജരെയും ആരും അസഹിഷ്ണുതയോടെയോ ഭീതിയോടെയോ കണ്ടിരുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്, അതുപോലെയാണ് ഇന്ത്യയിലെ ഹിന്ദുമതവും, rss എന്ന സംഘടന ഭരണത്തിലൂടെ രാജ്യത്തു പിടിമുറുക്കിയപ്പോഴാണ് ഹിന്ദുമതത്തിലെ അസഹിഷ്ണുതാ വാദികൾ തലയുയർത്തി തുടങ്ങിയതും സഹോദര രാഷ്ട്രങ്ങൾ ഭാരതത്തിനെ ആശങ്കയുടെയും വെറുപ്പിന്റെയും കണ്ണുകളിലൂടെ നോക്കാൻ തുടങ്ങിയതും എന്നാണു എനിക്ക് തോന്നുന്നത്
മുഹമ്മദ് ഫൈസൽ
25 Apr 2020, 07:29 AM
ബെന്യാമീൻ പറയുന്നത് പോലെ എല്ലാവരുടെയും സമാധാനത്തിനും സന്തോഷത്തിനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതുപോലെ പ്രധാനമല്ലേ ഇരകളുടെ നിലവിളി. നിലനിൽപ്പ് തന്നെ ചോത്യം ചെയ്യപ്പെട്ട , നീതി നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കോടിക്കണക്കിനാളുടെ ആ നിലവിളിക്കു ആര് ഉത്തരം പറയും ?ആര് അവരെ സംരക്ഷിക്കും ? ഇത് എന്തുകൊണ്ട് ബിൻയാമീന് പ്രതിപധിച്ചില്ല?
അബ്ദുള്ള പേരാമ്പ്ര
25 Apr 2020, 07:19 AM
ഗൾഫ് രാജ്യങ്ങളിലെ സംഘപരിവാർ വിദ്വേഷ പ്രചരണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി ബെന്യാമിൻ എഴുതിയിരിക്കുന്നു.
അബ്ദുൽ സലീം കെ പി
25 Apr 2020, 06:33 AM
പൊതുവെ ബെന്യമിൻ സർ എഴുതുന്നത് ഇഷ്ടപ്പെടുന്ന ഞാൻ ഇതിലും ശരികൾ മാത്രം കണ്ട് ഇഷ്ടപ്പെടുന്നു കാരണം ഞാനും ഒരു പ്രവാസിയായിരുന്നു നാട്ടിലെത്തിയപ്പോൾ അടുത്ത കാലത്തായി ഞാൻ ഒരു മുസ്ലിം മുസ്ലിം മാത്രമാണ് എന്ന് പലരും പറഞ്ഞു ചിന്തിപ്പിക്കാൻ ശ്രമിക്കുന്നു ..അത് അപകടമാണ് മതം എന്റെ വിശ്വാസം .. എന്റെ സ്വകാര്യതയാണ് ..സാറിനെപ്പോലെ ചിന്തിക്കുന്നത് എഴുതാനും എഴുതുന്നത് ഓർഡറിൽ വരുത്താനും അറിയില്ലാത്തത് കൊണ്ട് നിര്ത്തുന്നു
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 03, 2023
6 Minutes Read
കെ.സി.ജോസ്
Jan 02, 2023
12 Minutes Read
ഇ.കെ.ദിനേശൻ
28 Apr 2020, 06:42 PM
കൊറോണ കാലത്ത് ഏറ്റവും കൂടുതൽ ആശങ്കയിലും മാനസിക സംഘർഷത്തിലും ജീവിക്കുന്നത് അഭയാർത്ഥികളും പ്രവാസികളുമാണ്.ഇതിൽ പ്രവാസികൾ കഴിഞ്ഞ കാലങ്ങളിൽ തൊഴിൽ ചെയ്തു ജീവിച്ച രാജ്യത്തിൻ്റെ സംരക്ഷണത്തിലാണ് രോഗ പ്രതിരോധം മാർഗ്ഗം തേടുന്നത്. അത് ഓരോ രാജ്യത്തെയും പരിമിതിക്കുള്ള സാധ്യമാകുന്നുണ്ട്. എന്നാൽ പ്രവാസികൾ ആഗ്രഹിക്കുന്ന രീതിയിലും വേഗതയിലും സാധ്യമാകുന്നില്ല എന്നത് കുറ്റമായി കണ്ടു കൂട. ഈ സഹചര്യത്തിലാണ് രണ്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ വിദ്വേഷത്തിൻ്റെ രാഷ്ട്രീയം പറയാൻ ചിലർ ശ്രമിക്കുന്നത്. അത്തരമൊരു സമയത്ത് ബെന്യാമിൻ്റെ അനുഭവ സംബന്ധിയായ എഴുത്തിന് ഏറെ പ്രസക്തിയുണ്ട്.