ബിനു ആനമങ്ങാട്​

പച്ചക്കുരുമുളകിന്റെ എരിവും പുകച്ചിലും

വെല്ലുവിളികളും സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. സഹായിക്കാനോ ഒപ്പം നിന്നു നയിക്കാനോ മറ്റാരുമില്ല, തനിച്ച് തന്നെയാണ് എല്ലാ യുദ്ധങ്ങളും. എന്നാൽ, ഈ യുദ്ധം തുടരുക തന്നെ ചെയ്യും. എന്തെന്നാൽ, നിലവിൽ ഇത് തുടർന്നുകൊണ്ടുപോകുന്നത് തന്നെ ഞാൻ നയിക്കുന്ന ഏറ്റവും വലിയ സമരമാണ് എന്നെനിക്ക് തീർച്ചയുണ്ട്.

ക്ഷരങ്ങളോടും പുസ്തകങ്ങളോടും എഴുത്തുകാരോടുമുള്ള ഒടുങ്ങാത്ത ഇഷ്ടത്തിൽ നിന്നാണ് പ്രസാധനത്തെക്കുറിച്ചുള്ള ചിന്ത തുടങ്ങുന്നതുതന്നെ. ആർത്തിപിടിച്ച് വായിച്ചിരുന്ന, പുതിയ പുസ്തകങ്ങളെ മുഖം ചേർത്തു ശ്വസിച്ചിരുന്ന, ഓരോ പുസ്തകങ്ങളുടെയും ലേഔട്ടും ഭംഗിയും ശ്രദ്ധയോടെ നോക്കിക്കണ്ടിരുന്ന ഒരാളായിരുന്നു അന്നൊക്കെ. പുതിയ പുസ്തകങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സംസാരിയ്ക്കുന്നതിനിടയിൽ പല തവണ, ‘എന്തുകൊണ്ട് നമുക്ക് പുസ്തകമിറക്കിക്കൂടാ' എന്നു സ്വയവും കൂട്ടുകാരോടും ചോദിച്ചിട്ടുണ്ട്. അതുപോലുള്ള ഒരുപാട് ചോദ്യങ്ങൾക്കും ചിന്തകൾക്കുമൊടുവിലാണ് ഗ്രീൻ പെപ്പർ പബ്ലിക്ക യാഥാർത്ഥ്യമാകുന്നത്.

അതിനിടെയാണ് ആഴ്ചപ്പതിപ്പുകളിൽ വളരെക്കാലത്തിനു ശേഷം അഷിത എന്ന പേരു കണ്ടു തുടങ്ങിയത്. നീണ്ട കാലയളവിനു ശേഷം അഷിതയുടെ തിരിച്ചുവരവ് ഗ്രീൻ പെപ്പറിലൂടെയാകുന്നത് അങ്ങനെയാണ്.

ഇപ്പൊഴോർക്കുമ്പോൾ അറിയാം, സാഹസികമായൊരു തീരുമാനമായിരുന്നു അതെന്ന്. പുസ്തക പ്രസാധന രംഗത്തോ മറ്റേതെങ്കിലും സ്വയം തൊഴിൽ അല്ലെങ്കിൽ ബിസിനസ്​ മേഖലയിലോ യാതൊരു മുൻപരിചയമോ അനുഭവമോ അറിവോ ഇല്ലാതെയുള്ള ഒരെടുത്തുചാട്ടം. ആകെ കൈമുതലായുള്ളത്, പുസ്തകങ്ങളോടുള്ള സ്‌നേഹവും പുസ്തകം കെട്ടിലും മട്ടിലും എങ്ങനെയായിരിയ്ക്കണം എന്ന കാഴ്ചപ്പാടും പണമായി രണ്ടു ലക്ഷം രൂപ കണ്ടെത്താൻ സാധിയ്ക്കുമെന്ന വിശ്വാസവും മാത്രം. സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയില്ലെങ്കിലും പുസ്തകങ്ങൾ കണ്ടെത്തുന്നതിലും പേജ് ഡിസൈൻ പോലുള്ള ക്രിയേറ്റീവ് വർക്കിലും കൂടെ നിൽക്കാമെന്ന ഉറപ്പിൽ സുഹൃത്തുക്കൾ ധൈര്യം തന്നു. അന്നാ ധൈര്യത്തിന്റെ പുറത്താണ് ഇറങ്ങിത്തിരിച്ചതും.


അഷിതയിൽനിന്നും ഫറ ബേക്കറിൽനിന്നും തുടക്കം

സ്വയംതൊഴിൽ സംരംഭം എന്ന രീതിയിലാണ് പബ്ലിക്കേഷൻ ആരംഭിയ്ക്കുന്നത്. ഒരു പേരു നിശ്ചയിയ്ക്കൽ, രജിസ്‌ട്രേഷൻ നടപടികൾ, ഐ. എസ്. ബി. എൻ നമ്പറുകൾ കൈപ്പറ്റൽ തുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കാൻ ആറു മാസത്തിലേറേ സമയമെടുത്തു. ആദ്യപുസ്തകം എന്താവണം, എങ്ങനെയാവണം എന്നു തീരുമാനിക്കുന്നതും അതുപോലെ വലിയൊരു കടമ്പയായിരുന്നു. ആ പുസ്തകത്തിൽ, ഗ്രീൻ പെപ്പറിന്റേതായ ഒരു മുദ്ര വേണമെന്ന ആഗ്രഹമുണ്ടായിരുന്നു.

ആ സമയത്താണ് ഫറ ബേക്കർ എന്ന പലസ്തീൻ പെൺകുട്ടിയുടെ ട്വീറ്റുകൾ ജനശ്രദ്ധ നേടുന്നത്. ആദ്യപുസ്തകം എന്ന രീതിയിൽ, ഫറയുടെ ട്വീറ്റുകൾ ശേഖരിച്ച് പുസ്തകമാക്കാൻ തീരുമാനിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് ആഴ്ചപ്പതിപ്പുകളിൽ വളരെക്കാലത്തിനു ശേഷം അഷിത എന്ന പേരു കണ്ടു തുടങ്ങിയത്. നീണ്ട കാലയളവിനു ശേഷം അഷിതയുടെ തിരിച്ചുവരവ് ഗ്രീൻ പെപ്പറിലൂടെയാകുന്നത് അങ്ങനെയാണ്. അപൂർണ വിരാമങ്ങളും മഴ മേഘങ്ങളുമൊക്കെയെഴുതി ഒരു കാലത്ത് നമ്മെ വിസ്മയിപ്പിച്ച് വർഷങ്ങളോളം മൗനമായിരുന്നതിനു ശേഷം ഹൈക്കു കവിതകളിലൂടെയായിരുന്നു ആ മടങ്ങിവരവ്. ഓട്ടോഗ്രാഫ് മാതൃകയിലാണ് പുസ്തകം തയ്യാറാക്കിയത്. ‘ഇന്ന് എന്റെ പേര്​ പലസ്തീൻ എന്നാകുന്നു' എന്ന ഫറാ ബേക്കറുടെ കുറിപ്പുകൾ അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം കൊണ്ടും ‘അഷിതയുടെ ഹൈക്കു കവിതകൾ' ആ മടങ്ങിവരവു കൊണ്ടും ശ്രദ്ധ നേടി.

അഷിത

ഒരുപാട് സമയമെടുത്തും നിരന്തര ചർച്ചകൾ നടത്തിയും പലതവണ പല മാതൃകകൾ പരീക്ഷിച്ചുമാണ് ആദ്യ രണ്ട് പുസ്തകങ്ങളുടെയും കവറും പേജ് ലേഔട്ടും ഫൈനലാക്കിയത്. ഒരുപാട് സന്തോഷം തോന്നിയ സമയമായിരുന്നു അത്. പുസ്തകത്തിന്റെ ക്വാളിറ്റി കൊണ്ടും, ഭംഗി കൊണ്ടും പല രീതിയിൽ അഭിനന്ദിക്കപ്പെട്ടു. ‘ഇന്ന് എന്റെ പേര് പലസ്തീൻ എന്നാകുന്നു’ എന്ന പുസ്തകം, പുസ്തകം പ്രിൻറ്​ ചെയ്ത അക്ഷര ഓഫ്‌സെറ്റിന്​ മികച്ച പുസ്തക നിർമിതിയ്ക്കുള്ള അവാർഡ് ലഭിയ്ക്കാൻ കാരണമായി. ഒരു തുടക്കക്കാരി എന്ന നിലയിലും കുത്തക കമ്പനികളും പുരുഷാധിപത്യവും അരങ്ങുവാഴുന്ന പ്രസാധന മേഖലയിൽ ഒരു സ്ത്രീയുടെ ഒറ്റയ്ക്കുള്ള കാൽവെയ്പ് എന്ന നിലയിലും അതൊരു നല്ല തുടക്കം തന്നെയായിരുന്നു.

പച്ചക്കുരുമുളക് എന്ന പേര്

സൗഹൃദങ്ങളായിരുന്നു എന്നും എന്റെ ശക്തി, ദൗർബല്യവും അതു തന്നെയാണെങ്കിലും സൗഹൃദങ്ങളിൽ നിന്നും സ്‌നേഹത്തിൽ നിന്നുമാണ് മാറ്റങ്ങളുണ്ടാവുക എന്നും സ്‌നേഹം കൊണ്ട്​ മാറ്റാൻ കഴിയാത്തതായി ഒന്നുമില്ല എന്നുമൊക്കെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. പ്രസാധനം ആരംഭിയ്ക്കുമ്പോൾ, അത് ക്രിയേറ്റിവ് ചിന്തകൾക്കും ചർച്ചകൾക്കുമുള്ള ഒരിടമായിരിയ്ക്കണമെന്ന് ഞാനാഗ്രഹിച്ചു.

ഹൈക്കു കവിതകൾ പ്രസിദ്ധീകരിയ്ക്കാനുള്ള അനുവാദം തരുമ്പോൾ അഷിത ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്, മലയാളത്തിലെ പ്രധാനപ്പെട്ട ഒരു പ്രസാധക വിതരണ ഗ്രൂപ്പിന് ഈ പുസ്തകം വിതരണം ചെയ്യാൻ നൽകരുത്.

ഒരുട്ടോപ്പ്യൻ സ്വപ്നം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന, ഏതൊരെഴുത്തുകാരനും ഭാഷാലിംഗവ്യത്യാസമില്ലാതെ വന്നുപോകാനും എഴുതാനും സംസാരിയ്ക്കാനും ഏതു വായനക്കാരിയ്ക്കും/കാരനും വന്നിരുന്നു വായിക്കാനും അഭിപ്രായം പറയാനും ചിന്തകൾ പങ്കുവെക്കാനും കഴിയുന്ന ഒരിടം. തുടർച്ചയായി പുസ്തക ചർച്ചകളും വായനകളും സംവാദങ്ങളും നടക്കുന്ന, പുതിയ ആശയങ്ങളും ചിന്തകളും രൂപപ്പെടാൻ സാധ്യതയുള്ള ഒരിടം. ഈ ചിന്തയിൽ നിന്നാണ് ‘പച്ചക്കുരുമുളക്’ എന്ന പേരിലേയ്ക്ക് വരുന്നത്. ‘സൗഹൃദത്തിന്റെ പച്ചയും ധൈഷണികതയുടെ എരിവും' എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഗ്രീൻ പെപ്പർ പബ്ലിക്ക എന്ന പേരു തീരുമാനിയ്ക്കുന്നത്.

ആദ്യപുസ്തകങ്ങളുടെ അനുഭവം

2014 സെപ്റ്റംബർ - ഒക്​ടോബർ മാസങ്ങളിലായാണ് ആദ്യ പുസ്തകങ്ങൾ വെളിച്ചം കാണുന്നത്. മുന്നനുഭവമോ പരിചയമോ ഇല്ലാത്തതിന്റെ പിഴവുകൾ കഴിയുന്നതും വരാതിരിയ്ക്കാൻ പരമാവധി ശ്രദ്ധിച്ചാണ് ഓരോ അടിയും മുന്നോട്ട് വെച്ചത്. ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. പ്രസാധന രംഗത്ത് സമാന്തരമായി കടന്നുവന്ന്, തകർന്നു പോയ നിരവധി ഉദാഹരണങ്ങൾ പലരും ചൂണ്ടിക്കാണിച്ചു. എങ്കിലും മുന്നോട്ട് പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം. വളരെ പിശുക്കി മാത്രം സംസാരിക്കുമായിരുന്ന എനിയ്ക്ക് ആളുകളോട് സംസാരിക്കാനും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുമായിരുന്നു ഏറെ പ്രയാസം നേരിട്ടത്. അഷിതയോടും ഫറയുടെ ട്വീറ്റുകൾ വിവർത്തനം ചെയ്ത ശൈജലിനോടും സംസാരിച്ചതും പബ്ലിക്കേഷന്റെ ആശയങ്ങൾ പങ്കുവെച്ചതുമെല്ലാം സുഹൃത്തുക്കൾ വഴിയാണ്. നുജൂമുദ്ദീനിനും മഹേഷുമാണ് (മഹേഷ് ഇന്നില്ല) പുസ്തകങ്ങളുടെ കവർ ചെയ്തത്. അഷിതയുടെ ഹൈക്കു കവിതകൾക്ക് കാവ്യാത്മകമായ വര സമ്മാനിച്ചത് എഴുത്തുകാരി കൂടിയായ മീരയാണ്.

അഷിതയുടെ ഹൈക്കുകവിതകൾ അടൂർ ഗോപാലകൃഷ്ണൻ ശ്രീബാല കെ. മോനോന് നൽകി പ്രകാശനം ചെയ്യുന്നു. ബി. മുരളി സമീപം.

ഹൈക്കു കവിതകൾ പ്രസിദ്ധീകരിയ്ക്കാനുള്ള അനുവാദം തരുമ്പോൾ അഷിത ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്, മലയാളത്തിലെ പ്രധാനപ്പെട്ട ഒരു പ്രസാധക വിതരണ ഗ്രൂപ്പിന് ഈ പുസ്തകം വിതരണം ചെയ്യാൻ നൽകരുത് എന്നായിരുന്നു അത്. ആ ആവശ്യം അതുപോലെ പാലിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കു കവിതകൾക്കൊപ്പം സമാന്തരമായി ഫറയുടെ പുസ്തകത്തിന്റെ വർക്കും നടക്കുകയാണ്. ഇങ്ങനെ ഒരു പുസ്തകം ഇറങ്ങുന്നു എന്നത് ഫറ ബേക്കറെ അറിയിക്കണം എന്നത് ഒരാഗ്രഹമായിരുന്നു. ശൈജൽ തന്നെയാണ് അതിനുള്ള ശ്രമങ്ങൾ നടത്തിയത്. അയച്ച ഇ-മെയിൽ അവർ കണ്ട് ഒരു മറുപടി വന്നതിനു ശേഷം പുസ്തകം ഇറക്കാം എന്ന ചിന്തയിൽ വന്ന ചെറിയ ഇടവേളയിൽ ആകെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഒരു വാർത്ത കേട്ടു, മലയാളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധക സ്ഥാപനം ഫറയുടെ കുറിപ്പുകൾ പുസ്തകമാക്കുന്നു എന്ന്. വല്ലാത്തൊരു സംഘർഷമാണ് അതുണ്ടാക്കിയത്.

ഇനി ഇങ്ങനെ ഒരു പുസ്തകത്തിനു പ്രസക്തിയില്ല എന്നും ഇറക്കുന്നതിൽ അർത്ഥമില്ല എന്നും വൻകിട പ്രസാധകരോട് മത്സരിയ്ക്കാൻ പറ്റില്ല എന്നും ഇനി ഈ പുസ്തകം വന്നാലും അത് അവരുടെ പുസ്തകത്തിനിടയിൽ മുങ്ങിപ്പോകുമെന്നുമൊക്കെ പല അഭിപ്രായങ്ങൾ വന്നു, പലരും ഉപദേശിച്ചു. എന്നാൽ, രണ്ടും രണ്ട് പുസ്തകമായിരിയ്ക്കുമെന്നും ഗ്രീൻ പേപ്പറിന്റെ പുസ്തകം വേറിട്ട് നിൽക്കുമെന്നുമുള്ള ഒരുറപ്പ് എന്തുകൊണ്ടോ എനിയ്ക്ക് തോന്നിയിരുന്നു. നിയമപരമായ പ്രശ്‌നങ്ങൾ എന്തെങ്കിലും വരുമോ എന്ന് മാത്രമായിരുന്നു ആശങ്ക. ഫറയിൽ നിന്ന്​ മറുപടി കിട്ടിയപ്പോൾ ആ ആശങ്കയ്ക്ക് വിരാമമായി. വായിയ്ക്കാൻ അറിയില്ലെങ്കിലും പുസ്തകം കാണണമെന്ന് ആഗ്രഹമുണ്ടെന്നും എങ്ങനെയെങ്കിലും പുസ്തകം എത്തിക്കാൻ കഴിയുമോ എന്നും അവർ ചോദിച്ചു.

അങ്ങനെ പുസ്തകവുമായി മുന്നോട്ട് പോയി. പ്രസിദ്ധീകരിയ്ക്കുന്നതിന്​ ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റ് വരെ കൂട്ടിച്ചേർത്താണ് പുസ്തകമിറക്കിയത്. എന്നാൽ അപ്പോഴും പ്രശ്‌നങ്ങളൊഴിഞ്ഞിരുന്നില്ല. പ്രകാശനത്തിന് തൊട്ടുമുൻപ്, പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുന്ന ചിലരോട് ഈ ചടങ്ങിൽ പങ്കെടുക്കരുത് എന്നുവരെ ചിലർ ആവശ്യപ്പെട്ടു എന്നറിഞ്ഞപ്പോഴാണ് ഇരുതല മൂർച്ചയുള്ള ഒരു വാളാണിതെന്നും വ്യക്തിപരമായ വിരോധങ്ങൾ കൂടി ഇത്തരം സംരഭങ്ങളെ ബാധിക്കുമെന്നും കൂടുതൽ കൂടുതൽ ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കയാണെന്നും എനിയ്ക്കു മനസ്സിലായത്.

അപകടം മനസ്സിലായത്, പുസ്തകം മുഴുവൻ വിറ്റു തീർന്നിട്ടും പ്രിൻറ്​ ചെയ്ത പണം പോലും തിരികെ കിട്ടാതായപ്പോഴാണ്. ആദ്യ രണ്ട് പുസ്തകവും രണ്ടാം പതിപ്പിലെത്തിയപ്പോഴും പ്രസ്സിലെ ബിൽ സെറ്റിൽ ചെയ്യാൻ വീണ്ടും കയ്യിൽ നിന്ന് പണമെടുക്കേണ്ട അവസ്ഥയായിരുന്നു.

എന്നാൽ ഒരു സമാന്തര പ്രസാധന സംരംഭത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചതിലുമേറെ അംഗീകാരം ആ പുസ്തകത്തിനു കിട്ടി. രാഷ്ട്രീയ ചിന്തകനായ നൈനാൻ കോശി, എം. എ. ബേബി എന്നിവർ പുസ്തകത്തിന്റെ ആദ്യ വായനക്കാരായിരുന്നു. പ്രകാശനവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും സിനിമാ മേഖലയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. അന്ന് പാർട്ടി സെ​ക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘ഇന്ന് എന്റെ പേര് പലസ്തീൻ ആകുന്നു’ എന്ന പുസ്തകം, രാജശ്രീ വാര്യർക്ക് നൽകി പ്രകാശനം ചെയ്തത് (അഷിതയുടെ ഹൈക്കുകവിതകൾ അടൂർ ഗോപാലകൃഷ്ണൻ ശ്രീബാല കെ. മോനോന് നൽകിയാണ് പ്രകാശനം ചെയ്​തത്). ഏറെ കടമ്പകൾ കടന്ന്​യാഥാർത്ഥ്യമായതുകൊണ്ടുതന്നെ, രണ്ട് പുസ്തകങ്ങളുടെയും പ്രകാശനച്ചടങ്ങിൽ വെച്ച് പുസ്തകനിർമിതിയിലെ വ്യത്യസ്തതയെയും മനോഹാരിതയെയുംകുറിച്ച് പലരും എടുത്തുപറഞ്ഞത് എന്റെ ഊർജ്ജം കൂട്ടി.

‘ഇന്ന് എന്റെ പേര് പലസ്തീൻ ആകുന്നു’ എന്ന പുസ്തകം, മുഖ്യമന്ത്രി പിണറായി വിജയൻ രാജശ്രീ വാര്യർക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഡോ. എം.കെ. മുനീർ, ബിനോയ് വിശ്വം എന്നിവർ സമീപം.

പ്രകാശനം കൂടാതെ, ആ പുസ്തകം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ സാഹചര്യവും അധിനിവേശ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് വിവിധയിടങ്ങളിൽ കാമ്പയിനുകൾ നടന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, കോഴിക്കോട് വെച്ചുനടന്ന ഫറാ ബുക്ക് ചലഞ്ച് കാമ്പയിനാണ്. മുഖ്യധാരയിലെവിടെയും കേട്ടിട്ടുപോലുമില്ലാത്ത ഗ്രീൻ പെപ്പറിന്റെ പുസ്തകത്തിനായി അന്നത്തെ സാമൂഹ്യ- സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ കൂടെ നിന്നു. വ്യക്തമായ രാഷ്ട്രീയ ബോധത്തോടുകൂടി തന്നെയാണ് അതുപോലൊരു പുസ്തക നിർമിതിയിലേക്കെത്തിയതെങ്കിലും പുസ്തക പ്രസാധനമെന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണെന്നും ഒരു വലിയ ഉത്തരവാദിത്തമാണെന്നുമുള്ള ബോധ്യം അന്ന് ശക്തമായി.

വെല്ലുവിളികൾ

ആദ്യ രണ്ട് പുസ്തകങ്ങളെ സംബന്ധിച്ച്​ വിപണനം അത്ര വലിയ പ്രശ്‌നമായി തുടക്കത്തിൽ തോന്നിയില്ല. ക്രെഡിറ്റ് രീതിയിലാണെങ്കിലും 50% വിതരണ വ്യവസ്ഥയിലാണെങ്കിലും കേരളത്തിലെ എല്ലാ ജില്ലകളിലും ഒരിടത്തെങ്കിലും എന്ന രീതിയിൽ ബുക്​ ഷോപ്പുകളിൽ പുസ്തകമെത്തിച്ചു. അപകടം മനസ്സിലായത്, പുസ്തകം മുഴുവൻ വിറ്റു തീർന്നിട്ടും പ്രിൻറ്​ ചെയ്ത പണം പോലും തിരികെ കിട്ടാതായപ്പോഴാണ്. ആദ്യ രണ്ട് പുസ്തകവും രണ്ടാം പതിപ്പിലെത്തിയപ്പോഴും പ്രസ്സിലെ ബിൽ സെറ്റിൽ ചെയ്യാൻ വീണ്ടും കയ്യിൽ നിന്ന് പണമെടുക്കേണ്ട അവസ്ഥയായിരുന്നു. ഒരുപാട് സ്‌ട്രെസ്സ് എടുത്തും തുടർച്ചയായി വിളിച്ചും നേരിട്ട് പോയുമൊക്കെ കുറച്ചൊക്കെ പണം തിരികെ കിട്ടി. അപ്പോഴും എല്ലാ വർഷവും കൃത്യമായി കണക്ക് സെറ്റിൽ ചെയ്യുന്ന ചിലരും ഉണ്ട് എന്നത് മറക്കുന്നില്ല. എന്നാൽ, അതുകൊണ്ടുമാത്രം മുന്നോട്ടുപോകാൻ കഴിയില്ലായിരുന്നു.
പിന്നെപ്പിന്നെ പൈസ തിരികെ തരാത്തവർക്ക് പുസ്തകം നല്കാതെയായി. അപ്പോൾ നേരിട്ട ചോദ്യം, ഷോപ്പുകളിൽ ലഭ്യമല്ലെങ്കിൽ പിന്നെ പുസ്തകം ഇറക്കിയിട്ട് എന്താണ് കാര്യമെന്നാണ്. ഓൺലൈൻ വിപണനം ഉണ്ടെങ്കിൽ പോലും ഇത്ര സജീവമായിരുന്നില്ല. വീണ്ടും ഫൈനൽ സെറ്റിൽമെൻറ്​ എന്ന രീതിയിൽ ഒരവധി കണക്കാക്കി പുസ്തകങ്ങൾ വിതരണത്തിന് നൽകി. കനത്ത സാമ്പത്തിക ബാധ്യതയായിരുന്നു ഫലം.

പുസ്തകങ്ങൾ വിതരണത്തിനെടുത്ത ഒരു സ്ഥാപനം, നിലവിലെ കണക്ക്​ സെറ്റിൽ ചെയ്യാതെ അവരുടെ സ്ഥാപനം പൂർണമായും മറ്റൊരാൾക്ക് വിറ്റു. മറ്റു ചിലർ, നോട്ട് നിരോധനമാണ്, നഷ്ടമാണ്, കുറെ കൂടി സമയം വേണം എന്നിങ്ങനെ പല പല കാരണങ്ങൾ പറഞ്ഞ്​ നീട്ടിനീട്ടിക്കൊണ്ടുപോയി. അന്ന് കിട്ടാനുണ്ടായിരുന്ന തുക, മൂന്നുലക്ഷത്തോളം രൂപ ഇന്നിതുവരെയും കിട്ടിയിട്ടില്ല. പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരൊറ്റയാൾ പട്ടാളമായതുകൊണ്ടല്ലേ, അല്ലെങ്കിൽ ഒരു സ്ത്രീയായതുകൊണ്ടല്ലേ ഇവരൊക്കെ ഇങ്ങനെ പെരുമാറിയത്/പെരുമാറുന്നത് എന്ന്.

അദ്ദേഹം വിളിച്ചു ചോദിച്ചു, ‘ബിനു, നിങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആൾക്കാരാണോ? ഞാൻ ആർ. എസ്. എസിന്റെ ആളാണ്​, നിങ്ങൾ എന്റെ പുസ്തകം ഇറക്കുന്നതിൽ എനിയ്ക്ക് താല്പര്യമില്ല'.

സാമ്പത്തികമായി പിടിച്ചുനിൽക്കാൻ കഴിയാത്ത വണ്ണം തളർത്തിക്കളഞ്ഞ മറ്റൊരു സംഭവം ഹൈക്കു കവിതകളുടെ രണ്ടാം പതിപ്പിന്റെ വിതരണമാണ്. വായനക്കാരിൽ നിന്ന് ഡിമാൻഡ് ഉണ്ട് എന്ന് മനസ്സിലാക്കിയാണ് 1000 കോപ്പികൾ രണ്ടാം പതിപ്പായി പ്രിൻറ്​ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, നിർഭാഗ്യവശാൽ, ആ പുസ്തകങ്ങൾ വിതരണം ചെയ്യാൻ സാധിച്ചില്ല. ഏതാണ്ട് 800 ലധികം പുസ്തകങ്ങൾ വെറും കടലാസിന്റെ വില പോലുമില്ലാതെ ചോദ്യചിഹ്നം പോലെ ശേഷിച്ചു.
പുസ്തകശാലകളുടെയോ വിതരണ സംവിധാനങ്ങളുടെയോ പിന്തുണയില്ലാത്തതും ഓഫ്​ലൈൻ വിപണനം സാധ്യമാകാത്തതും ഇപ്പോഴും ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാൽ, ഓൺലൈൻ സംവിധാനങ്ങൾ കുറേക്കൂടി വിപുലമായി വരുന്ന ഇക്കാലത്ത് ആ പരിമിതി മറികടക്കാൻ കഴിഞ്ഞേക്കും എന്ന് ഞാനിപ്പോഴും പ്രതീക്ഷിയ്ക്കുന്നു. എന്നെ സംബന്ധിച്ച്​ മറ്റൊരു പ്രധാന പ്രശ്‌നം പണമിടപാടുകൾ/ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധക്കുറവോ അറിവില്ലായ്മയോ കൂടിയാണ്. പണം കൊടുത്ത് (ശമ്പള/വേതന വ്യവസ്ഥയിൽ) ഒരാളെ അതിനായി നിയോഗിക്കുക എന്നത് എനിക്ക് അഫോർഡ് ചെയ്യാൻ പറ്റുന്ന ഒന്നല്ല താനും. ചെറുകിട പ്രസാധകരെ സംബന്ധിച്ച് വിപണനത്തിനോ സംഭരണത്തിനോ ഫലപ്രദമായ മാർഗം കണ്ടെത്തുന്നത് ഇപ്പോഴും വലിയ പ്രയാസം നേരിടുന്ന മേഖല തന്നെയാണ്. സർക്കാർ സ്‌പ്പോൺസർഷിപ്പോടുകൂടിയ വിപണന മേളകളൊക്കെ വൻകിട പ്രസാധകരെ മാത്രമാണല്ലോ സഹായിക്കുന്നത്. അത്തരം മേളകളിൽ ഒരു സ്റ്റാൾ സജ്ജമാക്കാൻ പോലും ചെറുകിട പ്രസാധകർക്ക് സാധിക്കാതെ വരുന്നു.

പേജ് ലേഔട്ട്, പുസ്തകങ്ങൾ തപാലിൽ അയക്കൽ, ​പ്രസുമായുള്ള കോ- ഓർഡിനേഷൻ എന്നിവയ്ക്ക് ഒരു സുഹൃത്തിന്റെ സഹായമുണ്ട്. എന്നാൽ അദ്ദേഹവും മറ്റൊരു സ്ഥിരം ജോലിയിൽ തിരക്കുള്ള ഒരു വ്യക്തിയാണ്. അതുകൂടാതെയുള്ള പ്രവർത്തനങ്ങൾക്ക്, പുസ്തകങ്ങൾക്ക് ലഭിയ്ക്കുന്ന ഓർഡറുകൾ ഫേസ്​ബുക്കിലായാലും മൊബൈലിലായാലും അത് നോട്ട് ചെയ്ത് വിലാസങ്ങൾ കൃത്യമാക്കി സെറ്റ് ചെയ്യാനും, പുസ്തകം ആവശ്യപ്പെടുന്നവരുടെ പേയ്മെൻറ്​ മോഡ് പരിശോധിച്ച് ഉറപ്പാക്കാനും വരുന്ന ഫോണുകളും മെസ്സേജുകളും അറ്റൻഡ് ചെയ്യാനും മറുപടി പറയാനും, പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ അപ്​ലോഡ്​ ചെയ്യാനും എഴുത്തുകാരുമായും പുസ്തകവിതരണക്കാരുമായും പുസ്തക ആവശ്യക്കാരുമായും സംസാരിയ്ക്കാനും പ്രൂഫ് നോക്കാനും പുസ്തകങ്ങളിലേയ്ക്ക് വേണ്ട അത്യാവശ്യം കുറിപ്പുകൾ എഴുതാനും ബാങ്കിടപാടുകൾ മാനേജ് ചെയ്യാനും എല്ലാറ്റിനുംകൂടി ഒറ്റയൊരാളാണ്, അതും ജോലി കഴിഞ്ഞ് കണ്ടെത്തുന്ന ഇത്തിരി സമയത്താണ് ഇതെല്ലാം ചെയ്യുന്നത്. ശമ്പളം വാങ്ങിയോ അല്ലാതെയോ പുസ്തകങ്ങളോടും ഈ പ്രവർത്തനത്തോടും ഇഷ്ടമോ പ്രതിബദ്ധതയോ സമർപ്പിത ഭാവമോ ഉള്ള ഒരു ടീമുണ്ടെങ്കിൽ മാത്രമേ (ഒരാളാണെങ്കിൽ കൂടിയും) ഒരു വിജയം എന്ന രീതിയിൽ പ്രസാധനത്തെ കൊണ്ടുപോകാൻ കഴിയൂ. അതേസമയം, മാർക്കറ്റിങ്ങിന്​ അതിൽ വലിയ പ്രാധാന്യവുമുണ്ട്. ഒരു ബിസിനസ്​ കാഴ്ചപ്പാടിൽക്കൂടി നോക്കി കണ്ട് ഇടപെട്ടാൽ മാത്രമേ നഷ്ടം വരാതെ മുന്നോട്ടുപോകാൻ സാധിയ്ക്കൂ. അങ്ങനെ ഒരു സംവിധാനം ഗ്രീൻ പെപ്പറിന് ഇപ്പോഴുമില്ല എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

ആദ്യ പുസ്തകം മുതൽ ഇതുവരെയിറങ്ങിയ പുസ്തകങ്ങളിൽ 90 ശതമാനത്തിനും കവർ ചെയ്തിരുന്നത് സുഹൃത്ത് കൂടിയായ മഹേഷ് ആയിരുന്നു. പ്രൊഫഷണൽ എന്ന രീതിയിൽ തന്നെയാണ് മഹേഷ് അത് ചെയ്തിരുന്നതെങ്കിൽകൂടിയും സൗഹൃദം കൂടിയുള്ളതിനാൽ മഹേഷിനു സാധ്യമല്ലാത്ത ഒരു സാഹചര്യത്തിൽ മാത്രമാണ് മറ്റൊരു ഡിസൈനറെ അന്വേഷിച്ചിരുന്നത്. മഹേഷ് പോയത് ഒരു വലിയ വിടവുണ്ടാക്കി. അതുപോലെ തന്നെയാണ്, ഗ്രീൻ പെപ്പർ ആരംഭിക്കാൻ പ്രോത്സാഹനം തന്ന സൗഹൃദങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. മരണം കൊണ്ടല്ലെങ്കിലും ജീവിതം കൊണ്ട് തന്നെ അത്രയും പ്രിയപ്പെട്ടവർ എന്ന് കരുതിയവർ അകന്നു പോവുകയും വല്ലാത്ത രീതിയിൽ മുറിവേൽപ്പിക്കുകയും ചെയ്തപ്പോൾ സ്വാഭാവികമായും അത് ഗ്രീൻ പെപ്പറിലും പ്രതിഫലിച്ചു. ഗ്രീൻ പെപ്പർ അവസാനിക്കുകയാണ് എന്നുതന്നെ കരുതിയ നിരവധി സന്ദർഭങ്ങളുണ്ട്, എന്നാൽ, ഇത് അവസാനിക്കുന്നു എന്നോർക്കുമ്പോൾ അനുഭവിക്കുന്ന ശൂന്യതയാണ് ഇപ്പോഴും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്.

പാളിച്ചകൾ

കയ്യിൽ പണവും മനസ്സിൽ ക്രിയേറ്റിവിറ്റിയും ഉള്ള ആർക്കു വേണമെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കാം. എന്നാൽ അത് വിപണനം ചെയ്ത്​ ചെലവായ പണം തിരികെ സ്വരൂപിക്കൽ അതുപോലെ സാധിക്കില്ല എന്നതാണ് എന്റെ വിലയിരുത്തൽ. വ്യക്തിപരമായി, ഞാൻ ഒരു ബിസിനസ്​ മനസ്സുള്ള ആളല്ല. ഇത് പ്രസാധന മേഖലയിൽ ഒരുപാട് പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇന്നോർക്കുമ്പോൾ അറിയാം, ബിസിനസ്​ ആയി കണ്ടിരുന്നെങ്കിൽ ഗ്രീൻ പെപ്പർ എന്ന സംരംഭം തന്നെ രക്ഷപ്പെടുമായിരുന്ന എത്രയോ പുസ്തകങ്ങൾ കയ്യിലൂടെ കടന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷങ്ങളിലെ അനുഭവം പരിശോധിയ്ക്കുമ്പോൾ സാമ്പത്തിക ഇടപെടലുകളിൽ കാണിച്ച അനാസ്ഥയും മാർക്കറ്റിങ് രംഗത്ത് വേണ്ടത്ര ശ്രദ്ധ പുലർത്താത്തതുമാണ് ഏറ്റവും വലിയ പരാജയം.

ഒരുപാട് പേജുകളുള്ള ഒരു പുസ്തകം, അത്രയും ഡിമാൻഡ് ഉണ്ടെന്ന ഉറപ്പിൽ, രണ്ടാമത് പ്രിന്റ്​ ചെയ്യുമ്പോൾ കൂടുതൽ നഷ്ടം വരുമെന്ന് കരുതി ആദ്യ പതിപ്പിൽ തന്നെ 1500 കോപ്പികൾ പ്രിന്റ് ചെയ്യുകയുണ്ടായി. ഒരു വെറും വാക്കിന്റെ വിശ്വാസത്തിലുള്ള ഒരെടുത്തുചാട്ടമായിരുന്നു അത്. ആ പുസ്തകം 500 കോപ്പികൾ പോലും വിറ്റുപോയില്ല. അതുണ്ടാക്കിയ നഷ്ടവും വളരെ വലുതായിരുന്നു. ഈ രീതിയിൽ, ദീർഘ വീക്ഷണമില്ലാതെ ചെയ്ത ഒരുപാട് കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പല പ്രയാസങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

പല എഴുത്തുകാരും, പ്രശസ്തരായവർ ഉൾപ്പെടെ, പുസ്തകങ്ങൾ ഗ്രീൻ പെപ്പർ എന്ന് ബാനറിനെയോ അല്ലെങ്കിൽ ബിനു എന്ന് വ്യക്തിയെയൊ വിശ്വസിച്ച് ഏല്പിക്കുകയും അവർ ആഗ്രഹിക്കുന്ന സമയത്ത് ആ പുസ്തകം ഇറക്കാൻ സാധിക്കാതെ വരികയും ചെയ്തതാണ്​ മറ്റൊരു പരാജയം

അതുപോലെ മറ്റൊന്ന്, ചില സമയങ്ങളിൽ കരുത്താണ് എന്ന് തോന്നുമെങ്കിലും ഒറ്റയ്ക്കുള്ള ഈ നിൽപ് തന്നെയാണ്. ഒരു സ്ഥാപനം അല്ലെങ്കിൽ ടീമാകുമ്പോൾ പരസ്പര ധാരണകളുടെയോ ഉടമ്പടികളുടെയോ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. എന്നാൽ, ഗ്രീൻ പെപ്പറിനെ സംബന്ധിച്ച്​പ്രവർത്തനങ്ങളിൽ സഹായിക്കുന്നവർ സുഹൃത്തുക്കളാണ്, അല്ലാതെ ഇതിൽ ബാധ്യതയുള്ളവരല്ല. അവർ നിർവഹിക്കുന്ന കാര്യങ്ങളെ ഉത്തരവാദിത്തമായി പോലും കാണാൻ കഴിയില്ല, ഉണ്ടെങ്കിൽ തന്നെയും അത് ബിനു എന്ന വ്യക്തിയോടുള്ള സൗഹൃദത്തിന്റെ ഉത്തരവാദിത്തം മാത്രമാണ് അല്ലാതെ സ്ഥാപനത്തോടല്ല. അതുകൊണ്ടുതന്നെ, വ്യക്തിപരമായി എനിയ്ക്കുണ്ടായ എല്ലാ ആരോഹണാവരോഹണങ്ങളും നേരിട്ടോ അല്ലാതെയോ ഗ്രീൻ പെപ്പറിനെയും ബാധിച്ചിട്ടുണ്ട്. മാറിനിന്നു ചിന്തിയ്ക്കുമ്പോൾ അത് പാടില്ലായിരുന്നു എന്നെനിക്കറിയാം. എന്റെ മുറിവുകളും സങ്കടങ്ങളും എന്റെ ജോലിയെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു, എന്നാൽ ആ ശ്രദ്ധ ഗ്രീൻ പെപ്പറിന്റെ കാര്യത്തിൽ പുലർത്താൻ കഴിഞ്ഞില്ല. വ്യക്തിജീവിതത്തിലുണ്ടായ സംഘർഷങ്ങൾക്കനുസരിച്ച് ഞാനുലയുന്നതോടൊപ്പം ഗ്രീൻ പെപ്പറും ഉലഞ്ഞുകൊണ്ടിരുന്നു.

പല എഴുത്തുകാരും, പ്രശസ്തരായവർ ഉൾപ്പെടെ, പുസ്തകങ്ങൾ ഗ്രീൻ പെപ്പർ എന്ന് ബാനറിനെയോ അല്ലെങ്കിൽ ബിനു എന്ന് വ്യക്തിയെയൊ വിശ്വസിച്ച് ഏല്പിക്കുകയും അവർ ആഗ്രഹിക്കുന്ന സമയത്ത് ആ പുസ്തകം ഇറക്കാൻ സാധിക്കാതെ വരികയും ചെയ്തതാണ്​ മറ്റൊരു പരാജയം. പുസ്തകം മനോഹരമായും ഏതൊരാളും ആഗ്രഹിയ്ക്കുന്ന രൂപത്തിലും ഇറക്കിയെങ്കിലും ന്യായീകരിക്കാൻ കഴിയാത്ത കാലതാമസമെന്നത് ഒരു പിഴവ് തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ ഇറങ്ങിയ പാടും പന്ത് (രവി മേനോൻ) ഒരുദാഹരണമാണ്. പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടും ഇറക്കാം എന്നുപറഞ്ഞിട്ടും രണ്ട് വർഷത്തോളമെടുത്തു. മറ്റൊരു എഴുത്തുകാരനായിരുന്നെങ്കിൽ തീർച്ചയായും, മതി ഇനി നിങ്ങൾ എന്റെ പുസ്തകം ഇറക്കണ്ട എന്ന് പറഞ്ഞേനെ. എന്നാൽ, ഒറ്റയ്ക്കുള്ള ഓട്ടം അറിയുന്നതുകൊണ്ടോ സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സിലാക്കിയതുകൊണ്ടോ എന്തോ അദ്ദേഹം ഒന്നും പറഞ്ഞില്ല, ക്ഷമയോടെ കാത്തിരുന്നു.

മഹേഷ് പോയശേഷം മഹേഷിന്റെ പേരിൽ മികച്ച കവർ ഡിസൈനർക്കുള്ള ഒരു അവാർഡ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ആദ്യ അവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു, സൈനുൽ ആബിദ് ആയിരുന്നു അവാർഡ് ജേതാവ്. എന്നാൽ, കൃത്യമായി പ്ലാൻ ചെയ്യാനോ ഒരു ചടങ്ങ് നടത്തി ആ അവാർഡ് കൊടുക്കാനോ സാധിച്ചില്ല. ഒരു ജോലി എന്ന രീതിയിലോ സ്ഥാപനം എന്ന രീതിയിലോ പ്രൊഫഷണലിസം പാലിക്കുന്നതിൽ പിഴവ് സംഭവിച്ചു എന്നതാണ് വാസ്തവം.

തിക്താനുഭവങ്ങൾ

നല്ലൊരു വായനക്കാരിയും പല എഴുത്തുകാരുമായും സൗഹൃദം സൂക്ഷിച്ചിരുന്നവളുമായിരുന്ന എനിക്ക് അത് രണ്ടും നഷ്ടപ്പെട്ടു എന്നതാണ് ഒരു പ്രധാന കാര്യം. വായന, പുസ്തകം തെരഞ്ഞെടുക്കാനോ പ്രൂഫ് നോക്കാനോ വേണ്ടി മാത്രമായി മാറി. സൗഹൃദങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയുമുള്ള ബന്ധങ്ങളായിരുന്നു. ആ ഞാൻ ഒരു പബ്ലിഷർ ആകുമ്പോൾ ഉണ്ടാകുന്ന ചില മാറ്റങ്ങളുണ്ട്. ഞാൻ പുസ്തകം ചോദിച്ചേക്കുമോ എന്ന് അവരും (പ്രശസ്തരായവർക്ക് അതിന്റെ ആവശ്യമില്ലല്ലോ, പ്രത്യേകിച്ച് വൻകിട പ്രസാധകർ കാത്തു നിൽക്കുമ്പോൾ) പുസ്തകം പ്രസിദ്ധീകരിച്ചാൽ, അവരർഹിക്കുന്ന രീതിയിൽ വിപണിയിലെത്തിക്കാനും റോയൽറ്റി കൊടുക്കാൻ എനിക്ക് കഴിയാതെ വരുമോ എന്ന് ഞാനും സംശയിക്കുന്ന ഒരവസ്ഥ വന്നു. അടുത്ത സൗഹൃദമുണ്ടായിരുന്ന എഴുത്തുകാരുടെ ആരുടെയും പുസ്തകങ്ങൾ ഇറക്കിയില്ല, ഞാൻ അവരോടോ അവർ എന്നോടോ അതേക്കുറിച്ച് സംസാരിച്ചില്ല. ഗ്രീൻ പെപ്പറിൽ നിന്ന് വേറിട്ട് എനിക്ക് മുന്നോട്ടു പോകാൻ കഴിയാതെ വന്നതുകൊണ്ട് സ്വാഭാവികമായി ആ സൗഹൃദങ്ങളിൽ മിക്കതും ഇല്ലാതായി.

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായ 13 പേർ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ഇടപെടലിനെക്കുറിച്ചുള്ള, ‘ പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ’ എന്ന പുസ്തകം എം. സ്വരാജ് പ്രകാശനം ചെയ്യുന്നു.

ആദ്യപുസ്തകം ഇറങ്ങി കൃത്യം ഒരു വർഷം കഴിഞ്ഞാണ് അഷിതയുടെ കത്തുകൾ ഇറങ്ങുന്നത്. അത് ഗ്രീൻ പേപ്പറിന്റെ പതിനൊന്നാമത്തെ പുസ്തകമായിരുന്നു. ഇൻലന്റിന്റെ മാതൃകയിലാണ് ആ പുസ്തകം ലേ ഔട്ട് ചെയ്തത്. പുസ്തകം ഇറങ്ങി, കുറച്ച് മാസങ്ങൾ കഴിഞ്ഞാണ് ഹൈക്കു കവിതകളുടെ രണ്ടാം പതിപ്പ് ഇറക്കാൻ തീരുമാനിക്കുന്നത്. ഇതിനിടയിൽ ഈ രണ്ട് പുസ്തകങ്ങളും വിറ്റ് ഗ്രീൻ പെപ്പർ നല്ലൊരു തുക സമ്പാദിച്ചു എന്നോ മറ്റോ ആരോ അഷിതാമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചിരിയ്ക്കണം. ഹൈക്കു കവിതകൾ ആദ്യ പതിപ്പ് വിറ്റു കഴിഞ്ഞു എന്നത് യാഥാർത്ഥ്യവുമാണ്, പണം കിട്ടിയില്ല എന്നത് എഴുത്തുകാരിയുടെ കുഴപ്പം കൊണ്ടല്ലല്ലോ. ആവശ്യപ്പെട്ട ചെറിയ തുക കൊടുത്തെങ്കിലും ഈ പുസ്തകങ്ങൾ മറ്റൊരു പ്രസാധകർക്ക് നൽകുകയാണെന്നും ഇനി ഗ്രീൻ പെപ്പർ വിൽക്കേണ്ട എന്നുമായിരുന്നു എഴുത്തുകാരിയുടെ തീരുമാനം. സാഹിത്യ രംഗത്തോ പ്രസാധന രംഗത്തോ ഒന്നുമല്ലാത്ത, വെറും 10 പുസ്തകങ്ങൾ മാത്രം ഇറക്കിയ ഒരാൾ എന്ത് ചെയ്യാനാണ്? ആ പുസ്തകങ്ങളത്രയും എടുത്ത് കത്തിച്ച് കളയാൻ വരെ തോന്നിപ്പോയ സന്ദർഭമായിരുന്നു അത്. സാമ്പത്തിക നഷ്ടമുണ്ട്, എന്നാൽ അതിലുപരി അന്നുണ്ടായ മാനസിക സംഘർഷം വളരെ വലുതായിരുന്നു.
മികച്ചതെന്നും വിപണന സാധ്യതയുണ്ടെന്നും ഞാൻ വിശ്വസിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിന് തൊട്ടു മുൻപായി എനിക്ക് ഒരു മെസ്സേജ് ലഭിക്കുന്നു, പുസ്തകങ്ങൾ എഴുതിയ ആളെക്കുറിച്ച്. ഈ രണ്ട് വ്യക്തികളുടെ ജീവിതത്തിലെ കാപട്യത്തെക്കുറിച്ചായിരുന്നു അത്. എഴുത്തുകാരന്റെ ജീവിതമെന്തിന് പബ്ലിഷർ നോക്കണം, എഴുത്ത് മാത്രം നോക്കിയാൽ പോരെ എന്ന ചോദ്യം ഉയരുമ്പോഴും അതിൽ ഒരു പുസ്തകം ആത്മാംശമുള്ളതായിരുന്നു എന്നതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്. അതേത്തുടർന്നുണ്ടായ ചില അന്വേഷണങ്ങളിൽ നിന്ന് ഞാൻ അറിഞ്ഞത് സത്യമാണെന്നും പുസ്തകമെന്ന് യാഥാർത്ഥ്യങ്ങളുമായി ബന്ധമൊന്നുമില്ലെന്നും ഫിക്ഷന് തുല്യമാണെന്നും മനസ്സിലാക്കുന്നു. എന്നാൽ, ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിപ്പോയി. പുസ്തകം പ്രിൻറ്​ ചെയ്തു, പ്രകാശനം തീരുമാനിച്ചു, ക്ഷണക്കത്തുവരെ പ്രിൻറ്​ ചെയ്തു. ഇനിയുമൊരു സാമ്പത്തിക പ്രതിസന്ധി താങ്ങാൻ കഴിയില്ല എന്നതുകൊണ്ട് ആ പുസ്തകവുമായി മുന്നോട്ട് പോകേണ്ടി വന്നു. ഒരു ബിസിനസ്​ എന്ന രീതിയിൽ പ്രസാധനത്തെ കാണാൻ സാധിച്ചാൽ ഇത്തരം ഡിലെമകൾ ഒഴിവാക്കാൻ കഴിയും, എന്നാൽ പലപ്പൊഴും വൈകാരികമായാണ് ഞാൻ പുസ്തകങ്ങളെയും സമീപിച്ചത്. എഴുതുന്നതെല്ലാം യാഥാർത്ഥ്യമാണെന്നും എഴുത്തുകാരൊക്കെ അത്രയും നന്മയുള്ളവരാണെന്നുമൊക്കെ വിശ്വസിച്ചിരുന്ന, ഇപ്പോഴും ഇടക്കിടെ തോന്നുന്ന ഒരു പ്രത്യേക അസുഖത്തിനു അടിമയായിരുന്നു ഞാൻ.

ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങൾ ഈ മേഖലയിൽ വന്നതിനു ശേഷം ഉണ്ടായിട്ടുണ്ട്. ഒരിയ്ക്കൽ പ്രശസ്തനായ ഒരെഴുത്തുകാരൻ, അദ്ദേഹത്തിന്റെ ചില കവിതകൾ പുസ്തകമാക്കാൻ ഗ്രീൻ പെപ്പറിനെ ഏല്പിച്ചു. പുസ്തകത്തിന്റെ ലേ ഔട്ട് ഒക്കെ ചെയ്ത ആദ്യ പ്രൂഫ് വായനയുടെ സമയത്ത്, അദ്ദേഹം വിളിച്ചു ചോദിക്കുന്നു, ‘ബിനു, നിങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആൾക്കാരാണോ?'
‘ഇവിടെ അങ്ങനെ ആൾക്കാരൊന്നുമില്ല, ഞാൻ മാത്രമെയുള്ളൂ. പാർട്ടി മെമ്പറൊന്നുമല്ല, എങ്കിലും ഒരു പക്ഷം എന്ന്പറഞ്ഞാലത് ഇടതുപക്ഷമാണ്, എന്താണ്​ മാഷെ'.
‘അല്ല, മറ്റൊന്നുമല്ല, ഞാൻ ആർ. എസ്. എസിന്റെ ആളാണ്​, നിങ്ങൾ എന്റെ പുസ്തകം ഇറക്കുന്നതിൽ എനിയ്ക്ക് താല്പര്യമില്ല'.
ഒരു നിമിഷം സ്തംബ്ധിച്ചു പോയെങ്കിലും പറഞ്ഞു, ‘മാഷേ, അക്ഷരങ്ങൾക്ക് ആർ. എസ്. എസ് എന്നോ ഇടതുപക്ഷം എന്നോ ഒക്കെയുണ്ടോ?' ആ പുസ്തകം നഷ്ടപ്പെട്ടതിൽ ഇന്നും വലിയ ദുഃഖമൊന്നുമില്ല, എന്നാലാ കാഴ്ചപ്പാട് വേദനിപ്പിച്ചു. സമാനമാണ്, പുസ്തകം ഇറക്കുന്നതിന്റെ ആദ്യ ചർച്ചയെല്ലാം കഴിഞ്ഞ്​ ഗ്രീൻ പെപ്പർ വഴി ഇറക്കാം എന്ന ഉറപ്പിന്മേൽ ലേഔട്ട് മോഡൽ പ്രത്യേകമായി ചെയ്ത്​ തയ്യാറാക്കി ഡ്രാഫ്റ്റ് അയച്ചപ്പോൾ, ‘സോറി, നിങ്ങൾ ലേറ്റ് ആയതുകൊണ്ട് ഞാൻ മറ്റൊരു പബ്ലിഷർക്ക് കൊടുത്തുപോയി' എന്ന മറുപടി കിട്ടിയതും.
നിരാശപ്പെടുത്തുന്നതും ചെറുതെങ്കിലും മുൻപോട്ടുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതുമാണ് ഇത്തരം അനുഭവങ്ങളെന്നു പറയാതെ വയ്യ.

5000 കോപ്പികൾ എങ്ങനെയായാലും വിറ്റുപോകും, ഞാൻ തന്നെ മാർക്കറ്റ് ചെയ്യും, എന്ന് എഴുത്തുകാരന്റെ ഉറപ്പ് ഉണ്ടായിരുന്നെങ്കിലും മുൻ അനുഭവങ്ങളുള്ളതിനാൽ, 500 കോപ്പി ആദ്യപതിപ്പായി പ്രിന്റ് ചെയ്ത മറ്റൊരു പുസ്തകമുണ്ട്. മറ്റു പല പബ്ലിഷേഴ്‌സുമായും സംസാരിച്ചപ്പോൾ പബ്ലിഷ് ചെയ്യാൻ പണം ആവശ്യപ്പെട്ടെന്നും പണം നല്കകാനാകില്ല, എന്നാൽ പുസ്തകം 5000 കോപ്പി വരെ ആവശ്യക്കാർ ഉണ്ട്, ആ വില്പന ഉറപ്പാക്കാം എന്നുമാണു പറഞ്ഞിരുന്നത്. പുസ്തകമിറങ്ങി ഏതാണ്ട് 300 കോപ്പിയോളം വിറ്റ് കഴിഞ്ഞ സമയത്താണ് എഴുത്തുകാരൻ കണക്ക് ചോദിക്കുന്നതും അദ്ദേഹത്തിനു അർഹതപ്പെട്ട പണം ആവശ്യപ്പെടുന്നതും.

ഗ്രീൻ പെപ്പർ എന്നത് എന്റെ അത്രയും പ്രിയപ്പെട്ട ഒന്നാവുകയും എന്നാൽ മുന്നോട്ട് പോകാൻ സാധ്യതകളൊന്നുമില്ലാതിരിക്കുകയും ചെയ്ത പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയില്ല എന്നുതന്നെ തീരുമാനിച്ചിട്ടുണ്ട്.

ബാക്കിയുള്ള പുസ്തകം എഴുത്തുകാരൻ സ്വയം വിറ്റോളാം എന്നും പറയുന്നു. അതിന്റെ പിറകെ പോയി സംഘർഷത്തിലാകാൻ വയ്യ എന്നതുകൊണ്ട് അങ്ങനെയാവട്ടെ എന്നു സമ്മതിച്ച്, പ്രിന്റ് ചെയ്ത പുസ്തകത്തിന്റെയും വില്പന നടന്ന പുസ്തകങ്ങളുടെയും വിവരങ്ങൾ കൈമാറുമ്പോൾ കിട്ടിയ മറുപടി, "നിങ്ങൾ നുണ പറയുകയാണ്, നിങ്ങൾ പ്രിന്റ ചെയ്തത് 500 കോപ്പിയല്ല എന്ന് എനിയ്ക്കറിയാം, അതിലും കൂടുതൽ നിങ്ങൾ പ്രിന്റ ചെയ്തിട്ടും പ്രസ്സിൽ നിന്ന് എടുത്തിട്ടുമുണ്ട്' എന്നാണ്. പ്രൊഫഷണൽ ആയി ഇത്തരം നിമിഷങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. വ്യക്തിപരമായി എന്റെ നൈതികതയെയും സത്യസന്ധതയെയും ആക്ഷേപിക്കയും ചോദ്യം ചെയ്യുകയും ചെയ്ത സന്ദർഭമായിരുന്നു അത്. അതുപോലെയോ മറ്റെന്തെങ്കിലും രീതിയിലോ കള്ളം കാണിക്കാൻ കഴിയുമായിരുന്നെങ്കിൽ ഇത്തരം സാമ്പത്തിക പ്രയാസങ്ങളോ ഇഴച്ചിലുകളൊ ഗ്രീൻ പെപ്പറിനോ വ്യക്തിജീവിതത്തിലോ ഉണ്ടാകുമായിരുന്നില്ല.

ഇനിയും മുന്നോട്ട്

ക്വാളിറ്റി അല്പം കുറച്ച് പുസ്തകം ഇറക്കാമെന്നും പുസ്തകം വായിച്ചാൽ പോരേ, ഇത്രയ്ക്കൊക്കെ നോക്കാനുണ്ടോ എന്നുമൊക്കെ പലരും തുടക്കത്തിലെ അരിഷ്ടതകൾ കണ്ട് പറഞ്ഞിരുന്നു. പക്ഷെ എന്തുസംഭവിച്ചാലും അതിൽ വിട്ടുവീഴ്ചയില്ല എന്നുറപ്പിച്ചിരുന്നു. ഇന്നിപ്പോൾ ഏഴുവർഷം പൂർത്തിയാകുമ്പോഴും ആ നിലപാടിൽ മാറ്റമില്ല. ഇറക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറച്ചാലും അത് മികച്ച രീതിയിൽ തന്നെ ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില മാതൃഭൂമി ബുക്​ ഷോപ്പ്​ ഒഴികെ മറ്റു സ്റ്റാളുകളിൽ പുസ്തകം നൽകാറില്ല. ഓൺലൈൻ വില്പനയും വി.പി.പി ആയും നേരിട്ട് പണമടക്കുന്നവർക്കും തപാൽ വഴി പുസ്തകം അയക്കുകയുമാണ് ചെയ്യുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരിട്ടുള്ള വില്പന (വാട്‌സ്​ആപ്പ്​, ഗൂഗിൾ പേ എന്നിവ) യുടെ സാധ്യത ഇപ്പോൾ കൂടിയിട്ടുമുണ്ട്.

ഗ്രീൻ പെപ്പർ എന്നത് എന്റെ അത്രയും പ്രിയപ്പെട്ട ഒന്നാവുകയും എന്നാൽ മുന്നോട്ട് പോകാൻ സാധ്യതകളൊന്നുമില്ലാതിരിക്കുകയും ചെയ്ത പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയില്ല എന്നുതന്നെ തീരുമാനിച്ചിട്ടുണ്ട്, എന്നാൽ പിന്നെയും ഒരു ശ്രമം കൂടി എന്ന് മുന്നോട്ടു പോയിട്ടുണ്ട്. ഗ്രേസി ടീച്ചർ, മധുപാൽ, പി. ശ്രീകുമാർ, രാധിക സി. നായർ, ഡി. യേശുദാസ്, അലി കടുകശ്ശേരി, ഷെരീഫ് സാഗർ, റിജാം റാവുത്തർ, ഗിരീഷ് വർമ ബാലുശ്ശേരി, ഫിറോസ് എ. അസീസ്, ശാലിനി നായർ, ദേവി ജെ. എസ്., പോളി വർഗീസ്, സലിഷ് ജോണി, ടി.പി. വിനോദ്, ജിജി ജോഗി, വനജ വാസുദേവ്, ജോണി വർക്കി, വിനോദ് കൃഷ്ണ, മനോജ് മേനോൻ, കെ.വി. മോഹൻ കുമാർ, റീമ അജോയ്, ഹരിത ഉണ്ണിത്താൻ തുടങ്ങി പല എഴുത്തുകാരുടെയും പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്. ഏഴു വർഷം കൊണ്ട് 56 പുസ്തകങ്ങളാണ് ഗ്രീൻ പെപ്പറിലൂടെ വെളിച്ചം കണ്ടത്. എന്നാൽ, ഒരു പുസ്തകം പോലും ഇറക്കാത്ത വർഷവും ഉണ്ടായിട്ടുണ്ട്.

ഇപ്പോഴും നേരിടുന്ന വെല്ലുവിളികളും സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. സഹായിക്കാനോ ഒപ്പം നിന്നു നയിക്കാനോ ഇപ്പോഴും മറ്റാരുമില്ല, തനിച്ച് തന്നെയാണ് എല്ലാ യുദ്ധങ്ങളും. എന്നാൽ, ഈ യുദ്ധം തുടരുക തന്നെ ചെയ്യും. എന്തെന്നാൽ, നിലവിൽ ഇത് തുടർന്നുകൊണ്ടുപോകുന്നത് തന്നെ ഞാൻ നയിക്കുന്ന ഏറ്റവും വലിയ സമരമാണ് എന്നെനിക്ക് തീർച്ചയുണ്ട്. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments