ക്ലബ് ഹൗസ്; നാട്ടുകലുങ്കിനും
സെമിനാര്‍ഹാളിനുമിടയില്‍
ക്ലബ് ഹൗസ് ;നാട്ടുകലുങ്കിനും സെമിനാര്‍ഹാളിനുമിടയില്‍
31 May 2021, 04:10 PM
ആദ്യത്തെ കളിതമാശകള്‍ക്കു ശേഷം രാഷ്ട്രീയസമൂഹം എന്നനിലയിലുള്ള മലയാളത്തിന്റെ സംവാദമണ്ഡലം കുറേക്കൂടി വിപുലമാകുന്ന കാഴ്ചയാണ് "ക്ലബ് ഹൗസ്' വരുന്നതോടെ കാണാന്‍ കഴിയുക. കളിതമാശകള്‍ പോലും അതിന്റെ മറുപുറത്ത് ക്രൂരഫലിതമുള്ള രാഷ്ട്രീയസമ്പര്‍ക്കത്തിന്റെ ഉല്പന്നമാണെന്നതും രസകരമാണ്. അവ "ട്രോളി'നെ ഔദ്യോഗികമായ വിനിമയഭാഷയായി സ്ഥിരീകരിച്ചിരിക്കുന്നു. ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കട്ടെ, തികച്ചും "പ്രൊവിഷണല്‍' ആയ തോട്സാണ്. ചിലപ്പോള്‍ കൂടുതല്‍ ഉറപ്പായേക്കാവുന്ന എക്സിറ്റ്പോള്‍. മറ്റുചിലപ്പോള്‍ സ്വയം റദ്ദായേക്കാവുന്ന ചില ആലോചനകള്‍.
1. ഒരു ബൗദ്ധികസമൂഹം എന്ന നിലയില്‍ നമ്മുടെ വിജ്ഞാനവിതരണത്തിന്റെ ജനായത്തവത്കരണം എളുപ്പമാകും. അവ ഏകമുഖമായ ഏതു ചര്‍ച്ചയേയും ബഹുദിശകളുള്ള ഒന്നാക്കി മാറ്റിയേക്കാം. വ്യത്യസ്ത ആശയങ്ങളുള്ള ആള്‍ക്കൂട്ടമായിരിക്കുമ്പോഴും ഒരു സ്പീക്കറുടെ ആശയങ്ങള്‍ എല്ലാവരിലും തടസ്സമില്ലാതെ എത്തുന്നു എന്നത് ആ ആശയത്തിനുകിട്ടാവുന്ന ഏറ്റവും നല്ല മൂല്യവിചാരണയിലൂടെയാണ്. അയ്യായിരം ആളുകള്‍ കേള്‍ക്കുമ്പോഴും അയ്യായിരത്തില്‍ ആര്‍ക്കും കൈപൊക്കി വിമര്‍ശനം അറിയിക്കാനുള്ള സാധ്യത അവിടെയുണ്ട്. അവ എപ്പോഴും സാധിച്ചുകിട്ടണമെന്നില്ല, എങ്കിലും അത്തരമൊരു സാധ്യത തന്നെ ചാനല്‍ചര്‍ച്ചകളില്‍നിന്നും ക്ലബ് ഹൗസ് ചര്‍ച്ചകളിലെ തുല്യപങ്കാളിത്തം കൂട്ടുന്നു. "എന്നെക്കൂടി പരിഗണിക്കുന്നു' എന്ന അറിവ് ഒരാളെ കൂടുതല്‍ ശ്രദ്ധാലുവായ കേള്‍വിക്കാരാക്കുന്നു.
2. എല്ലാത്തരം ബൗദ്ധിക ചര്‍ച്ചകളും ഒന്നുകില്‍ ചാനല്‍മുറിയിലൂടെയോ, പ്രസിദ്ധീകരണങ്ങളിലൂടെയോ മാത്രം സംവേദനം ചെയ്തിരുന്നിടത്ത്, എല്ലാ മാധ്യമങ്ങളും വിഷയങ്ങളുടെ തെരഞ്ഞെടുപ്പില്‍ പാലിക്കുന്ന താല്പര്യങ്ങള്‍ നടപ്പാക്കുന്നതിനിടയില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ പതിയാതിരുന്ന പല ഇടങ്ങളും മുഖ്യധാരയിലേക്ക് വരാനുള്ള വാല്‍വ് ഇതിലുണ്ട്. ഒരുപക്ഷേ, മുഖ്യധാര എന്ന പൂര്‍വ്വനിശ്ചിത സ്ഥലസങ്കല്പം കൂടിയാവും ഇതുവഴി മാറാന്‍ പോകുന്നത്.

സ്ത്രീവാദ-ദളിത്-ലിംഗന്യൂനപക്ഷ-ഭിന്നശേഷി സംവാദങ്ങള്‍ക്ക് കുറേക്കൂടി തുറസ്സായ സംവാദമണ്ഡലം അതുവഴി തുറന്നുകിട്ടുന്നു. ഇതിനകംതന്നെ സ്ത്രീവാദസംവാദം ക്ലബ് ഹൗസില്‍ ചൂടുപിടിച്ചുകഴിഞ്ഞു. "പൊതു' സമൂഹത്തിന്റെ സുഖസാമ്രാജ്യത്തെ അത് ചൊടിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍തന്നെ അത്തരം ചര്‍ച്ചകളിലൂടെ പൂര്‍വ്വനിശ്ചിത പൊതുമണ്ഡലത്തിന്റെ ചുടുകട്ടകള്‍ ഇളകുമോ എന്ന് കാത്തിരുന്നുകാണാം.
3. ക്ലബ് ഹൗസ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുക അതില്‍ "ശബ്ദമില്ലാത്തവര്‍' എന്ന ഗണമുണ്ടാകുന്നു എന്നതിനാലാവും. "There's really no such thing as the "voiceless'. There are only the deliberately silenced, or the preferably unheard' എന്ന് അരുന്ധതി റോയ് ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയസന്ദര്‍ഭത്തെ വിലയിരുത്തുന്നുണ്ടല്ലോ. നിശബ്ദകേള്‍വി എന്നത് പാസ്സീവ് റിസീവിങ്ങ് പോയിന്റ് ആണെന്ന് കരുതിന്നിടത്താണ് അത്തരം വിമര്‍ശനങ്ങള്‍ നിലനില്‍ക്കുക. കേള്‍വി ഒരു സാംസ്‌കാരികപ്രക്രിയയാണെന്ന് നമ്മുടെ തൊണ്ണൂറുകളിലെ റേഡിയോ തെളിയിച്ചിട്ടുണ്ട്. അജ്ഞാതരായ ചെവികളാണ് റേഡിയോയുടെ ശക്തി എങ്കില്‍, ഇവിടെ ജ്ഞാതരായ ചെവികളുണ്ടാവുന്നു.
ചെവികളുടെ എണ്ണമെടുക്കാന്‍ ഒരു മോഡറേറ്റര്‍ക്ക് കഴിയുന്നു. കേട്ടിട്ട് പ്രതികരിക്കാതിരിക്കുന്നു എന്നത് ഒരു ന്യൂനതയല്ല, മറിച്ച് പറച്ചിലിനും കേള്‍വിക്കുമിടയില്‍ ബൗദ്ധികമോ സര്‍ഗാത്മകമോ ആയ കൊടുക്കല്‍വാങ്ങലുകള്‍ സംഭവിക്കുന്നു എന്നതാണ് നേര്.
ഒരു മുറിയില്‍ പറയാന്‍ കഴിയാത്തത് മറ്റൊരു മുറി തുറന്ന് പറയാന്‍ ഈ ആള്‍ക്കൂട്ടക്കൊട്ടക അനുവദിക്കുന്നു. തുറന്നിട്ട ഒരു മുറിയിലേക്ക് ആര്‍ക്കും വരാം എന്നാണെങ്കില്‍ അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഏജന്‍സി ഉറപ്പിക്കാം, അതെത്ര ചെറുതായാല്‍ പോലും. എനിക്കെന്റെ ഏജന്‍സിയുണ്ട് എന്ന് കരുതുന്നതാണ് ഒരാളുടെ സാമൂഹികനിലനില്പിന്റെ ആദ്യസൂചന. Own ചെയ്യുക എന്ന് ഇംഗ്ലീഷില്‍ പറയുന്നപോലെ, കേള്‍വിയിലും പറച്ചിലിലും ആത്മാഭിമാനമുള്ള ഒരാളായിരിക്കാന്‍ ഈ ഇടം കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചേക്കാം.
4. അറിവിന്റെ സ്വത്തവകാശം ചോദ്യംചെയ്യപ്പെടും. വിവരവിപ്ലവം വന്നത് സെര്‍ച്ച് എഞ്ചിനുകളുടെ വരവോടെയാണല്ലോ. ഗൂഗിള്‍ വിവരശേഖരത്തിന്റെ ആകാശഖനിയായി മാറി, എന്നാല്‍ അവിടെ നാം തേടിച്ചെല്ലുന്ന അറിവാണ് വിതരണത്തിന് തയ്യാറായി നില്‍ക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളിലും ഈ അറിവുവിപ്ലവം ബൈലൈനോടുകൂടി ലഭ്യമായി എങ്കില്‍ ക്ലബ്ഹൗസിന്റെ വിവരവ്യാപനം കുറെക്കൂടി സമീപസ്ഥമായേക്കും. പ്രതിഫലം പറ്റാതെയുള്ള (മറുവാദമുണ്ടായേക്കാം) വിവരവിതരണം സമൂഹത്തെ നോളജ് സിറ്റിയാക്കി മാറ്റാന്‍ എളുപ്പമാക്കുന്നു. അത് ആഗോളമായ ഒരറിവിടം മാത്രമല്ല.

സാമ്പാറില്‍ വെണ്ടയ്ക്കാ ഉടയാതിരിക്കാന്‍ എന്തുചെയ്യണമെന്നും ഓണ്‍ലൈന്‍ ആയി ലഭ്യമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ എന്തൊക്കെയെന്നും ഓസോണ്‍ പാളിയില്‍ വിള്ളലുകളുണ്ടാകുന്നത് എന്തുകൊണ്ടെന്നും ഉള്ള അറിവ് ചെറുതല്ല. അഥവാ ഏതറിവും സമന്വയിക്കുന്ന ഒരു തുറസ്സില്‍ നിങ്ങള്‍ക്ക് വേണ്ടതും വേണ്ടാത്തതുമായ അറിവിന്റെ അനേകം തലച്ചോറുകള്‍ ഇവിടെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു.
5. വായന ഡിജിറ്റലാവുകയും പിന്നീട് ഓഡിയോ ആവുകയും ചെയ്തപ്പോള്‍ നാം നമ്മുടെ വലിയ ബൗദ്ധികശേഷി വേണ്ടാത്ത ദൈനംദിന പണികള്‍ക്കിടയില്‍ തന്നെ ഒരു ഓഥറെ കേള്‍ക്കാന്‍ തുടങ്ങി. അക്ഷരങ്ങളുടെ തിരമാലകളിലൂടെ സഞ്ചരിച്ച് ഉണ്ടാക്കിയ സങ്കല്പലോകമായിരുന്നു പുസ്തകവായനയുടെ സന്ദര്‍ഭമെങ്കില്‍ ഒരു ഓഡിയോ ബുക്ക് നിങ്ങളുടെ ചെവിയില്‍ ഓതിത്തരുന്നു ഭാഷ. ചെവിയില്‍നിന്ന് തലച്ചോറിലേക്കോ ഹൃദയത്തിലേക്കോ തുറക്കുന്നു ഭാവനയുടെ വാല്‍വുകള്‍. ഇവിടെയത് നമ്മുടെ സാന്നിദ്ധ്യത്തെ അടയാളപ്പെടുത്തിക്കൊണ്ട് അറിവിന്റെ / സാഹിത്യത്തിന്റെ / വാര്‍ത്തയുടെ കേള്‍വിക്കാരാക്കുന്നു. പുസ്തകം പിന്തള്ളപ്പെടുമോ എന്നതല്ല ആശങ്ക, പുസ്തകം അതിന്റെ താളുകളില്‍നിന്ന് ശബ്ദവീചിയായി തുടരുകയാവും ചെയ്യുക.
6. കക്ഷിരാഷ്ട്രീയത്തിന്, ഇത് വലിയ വാടക കൊടുക്കേണ്ടതില്ലാത്ത മൈക്ക് സെറ്റാണ്. ഒപ്പംതന്നെ പണച്ചിലവില്ലാതെ (ഡാറ്റയുടെ പൈസ ഒഴികെ) ആളെക്കൂട്ടാവുന്ന തെരുവ്. ശബ്ദാധിപത്യം വിജയിക്കും എന്ന വിമര്‍ശനം ഉയരുമെങ്കിലും, ശബ്ദാധിപത്യത്തേക്കാള്‍ ബൗദ്ധികവ്യാപാരത്തിനാവും അവിടെയും മുന്‍തൂക്കം.
നിരീക്ഷണപാടവമുള്ള ഏതൊരാള്‍ക്കും ഈ രാഷ്ട്രീയസംവാദത്തിന്റെ ഭാഗഭാക്കാവാം. വോട്ടര്‍ എന്നത് വോട്ടിടുന്ന മെഷീനല്ല എന്ന് ഒരു നേതാവ് എപ്പോഴും ഓര്‍മ്മിച്ചുകൊണ്ടിരിക്കാന്‍ ഈ നേര്‍ക്കുനേര്‍ വര്‍ത്തമാനത്തില്‍ ഇടമുണ്ട്. പ്രതിസ്വരങ്ങളോട് സഹിഷ്ണുതയില്ലായെങ്കില്‍ ഒരു നേതാവിലെ ജനാധിപത്യം വിചാരണ ചെയ്യപ്പെടും എന്നയാള്‍ പേടിക്കും.
7. ദൃശ്യകല ഈ പറച്ചില്‍ക്കൊട്ടകയെ എങ്ങനെയാവും വിനിയോഗിക്കുക? അന്തര്‍ദേശീയതലത്തിലുള്ള ക്യൂററ്റോറിയല്‍ ടോക്കുകളോ, മ്യൂസിയം സംഭാഷണങ്ങളോ അല്ലാതെ, ഇന്ത്യന്‍ സമകാലികകലയിലോ കേരളീയ ദൃശ്യകലാസമൂഹത്തിലോ ക്ലബ്ഹൗസ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കേള്‍വി അപ്രസക്തമായ ഒരു മണ്ഡലമാണല്ലോ ദൃശ്യത്തെ മൂലാധാരമാക്കിയ ഒരു കലാമാധ്യമം എന്നനിലയില്‍ ചിത്ര-ശില്പകലകള്‍.

കലാകൃതിക്കപ്പുറമുള്ള ഒരു അടഞ്ഞ മേഖലയാണ് ഇന്നും കലയെക്കുറിച്ചുള്ള സംവാദത്തിന്റേത്. പ്രിന്റിലായാലും സ്‌ക്രീനിലായാലും അതിനു മാറ്റമില്ല. അതേ നിര്‍മമത തുടരാനാണ് സാധ്യത. കാരണം കലയില്‍ പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കലാകൃതിയുടെ സ്റ്റേജ് ആണ് അവര്‍ ആഗ്രഹിക്കുന്നത്, അതുകൊണ്ടാവണം അധികമൊന്നും ലിറ്ററേച്ചര്‍ ആവശ്യമില്ലാത്ത കാഴ്ചയെ ആധാരമാക്കുന്ന ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകള്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍ കൈയ്യടക്കുന്നത്. ആര്‍ട്ട് ഗ്യാലറികളെ റീപ്ലേസ് ചെയ്യുക മാത്രമാണ് അത്തരം ശ്രമങ്ങള്‍. ബൗദ്ധിക കൈമാറ്റത്തിന്റെ ജനായത്തപ്രക്രിയയില്‍ ഇടപെടാന്‍ കലാസമൂഹം മുന്നോട്ടുവരുന്ന ഒരു കാലം ഏതു മാധ്യമമാവും കൊണ്ടുവരിക എന്നത് പ്രതീക്ഷയോടെ കാത്തിരിക്കുക തന്നെ.
8. പ്രതിസംഭാഷണങ്ങള്‍ സാധ്യമല്ലാത്ത സംഗീതം പോലുള്ള മേഖകലകള്‍ക്ക് (കലാചര്‍ച്ചകള്‍ ഒഴികെ) മറ്റൊരു തുറസ്സ് എന്നേ കരുതേണ്ടതുള്ളൂ. ക്ലബ് ഹൗസില്‍ സംഗീതപ്രതിഭകള്‍ക്ക് വെളിപ്പെടാനുള്ള ഇടങ്ങള്‍ വിപുലീകരിക്കപ്പെടുന്നു. എന്നാല്‍ മറ്റേതു മാധ്യമത്തിലെയും പോലെ അവിടെയും നിശബ്ദകേള്‍വിയാവും പലരും പ്രിഫര്‍ ചെയ്യുക. കാരണം ആരുടെയെങ്കിലും പാട്ട് കൊള്ളില്ല എന്നുപറയാനും മാത്രം വാ തുറക്കുന്നവര്‍ വിരളമാവും, മറിച്ച് "കൊള്ളാം അടുത്ത പാട്ട് ആരാണ് പാടുന്നത്' എന്നേ ഒരു സഹൃദയനായ മോഡഡറേറ്റര്‍ ചോദിക്കുകയുള്ളൂ. എന്നാല്‍ സംഗീതം പോലൊരു കലാമധ്യമത്തെ എങ്ങനെ സംവാദമണ്ഡലമാക്കാം എന്ന് ആലോചിക്കുന്നിടത്ത് ഈ മാധ്യമത്തെ കലയിലെ ബൗദ്ധിക ഇടപെടലാക്കി മാറ്റാനും സാധ്യത നിലനില്‍ക്കുന്നു.
9.ഡാറ്റാ ബായ്ക്കപ്പുള്ള ഏതൊരു മൊബൈല്‍ ഫോണ്‍ ഉപയോക്താവിനും ഈ ക്ലബ്ബില്‍ അംഗത്വമെടുക്കാം. ഒരു മുറി തുറന്നിടാം. ക്ലബ്ബില്‍ കയറി ആരെയും കേള്‍ക്കാം. അടച്ചിരിപ്പിന്റെ കാലത്തെ ചെറിയ കുതൂഹലം മാത്രമായി ഇതൊടുങ്ങുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. അടഞ്ഞുപോയ സാമൂഹികതയെ തുറക്കാനുള്ള വ്യഗ്രത മാത്രമാവുമോ ഇത്? മാസ്‌കില്ലാതെ സാമൂഹിക അകലമില്ലാതെ ആളുകള്‍ ഒന്നിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ അപ്രസക്തമാകുമോ പ്രതീതിക്ലബ്ബുകള്‍? ഈ താല്ക്കാലികത മുതലാളിത്ത വിപണനത്തിന് വേഗം കൂട്ടുന്ന ഒന്നാണെന്ന് പറയേണ്ടിവരും.
താല്ക്കാലികത അതിന്റെ അടിയന്തിരസ്വഭാവമാണെങ്കിലും സമൂഹത്തെ ഒരു പുതിയ ശീലത്തിലേക്ക് എത്തിക്കാന്‍ കഴിയുന്നെങ്കില്‍, മാസ്‌കില്ലാത്ത കാലത്തും ആ ശീലം തുടരുകയാവും ചെയ്യുക. കാരണം, നമ്മുടെ ആവശ്യങ്ങളെ നിശ്ചയിക്കുന്നത് എപ്പോഴും ഒരു മുതലാളിത്തവിപണിയാണ് എന്നതുതന്നെ കാരണം.
10. കോവിഡ് 19, ലോകത്തെ നെറ്റിസണ്‍ഷിപ്പിന്റെ വലക്കണ്ണികളാല്‍ ഇതിനകം തന്നെ നെയ്തുകഴിഞ്ഞു. ആ നെയ്ത്തുതുണിയിലാണ് ഇന്ന് ഉരുത്തിരിയുന്ന ഏത് ഡിജിറ്റല്‍ വിപ്ലവത്തെയും കാണേണ്ടത്. ആമസോണിലോ ഫ്ളിപ്കാര്‍ട്ടിലോ കയറി തനിക്കിണങ്ങുന്ന കുപ്പായം തിരക്കിയ ഒരാളോട് അയാളുടെ ഇന്‍സ്റ്റയിലും എഫ്ബിയിലും വന്ന് ഈ കുപ്പായം ഇട്ടുനോക്കുന്നോ എന്ന് ചോദിക്കുന്ന വിനയാന്വിത ഉദാര സ്നേഹസമ്പന്നമായ ഒരു സെയില്‍സ്മാനോ സെയില്‍സ് ഗേളോ നമ്മെ പിന്തുടരുന്നതുപോലെ ക്ലബ്ഹൗസില്‍ നിങ്ങളിന്നുപറഞ്ഞ അഭിപ്രായത്തിന്റെ ബലത്തില്‍ നിങ്ങളുടെ ഭാവി ഞങ്ങള്‍ ഇതാ എഴുതിവെച്ചിരിക്കുന്നു എന്ന് ഒരു സെയില്‍സ് റെപ്രസന്റിറ്റീവ് വീട്ടുപടിയില്‍ വന്നേക്കുമോ? "" സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്ന ഒരു മോഡേണ്‍ ഫാമിലിയാണ് ഞങ്ങളുടേത്'' എന്ന സിനിമാ ഡയലോഗുപോലെ നിങ്ങള്‍ എന്തും പറഞ്ഞോളൂ, നിങ്ങള്‍ക്ക് പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ അനുവദിച്ചിരിക്കുന്നു എന്ന് കരുതുന്ന അധികാരനോട്ടം ഓരോ ക്ലബ്ബിനുപുറകിലും കസേരയിട്ടിരിപ്പുണ്ടാവുമോ? അല്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായത്തില്‍നിന്ന് കറന്നെടുത്ത പാലുകൊണ്ട് ഒരാള്‍ ഒരു പാല്‍സംഭരണയൂണിറ്റ് തുടങ്ങുകയും അത് നിങ്ങള്‍ക്കുതന്നെ പായ്ക്കറ്റായി എത്തിച്ചുതന്നേക്കുകയും ചെയ്തേക്കുമോ? നവമുതലാളിത്തത്തോടുള്ള പ്രതിരോധം ഒരു വലിയ പ്രൊജക്റ്റ് ആണെന്ന് മനസ്സിലാക്കുകയും മുതലാളിത്തം "അനുവദിച്ചുതരുന്ന' ഇടങ്ങളില്‍നിന്നുതന്നെ അവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമേ പോംവഴിയുള്ളൂ. പ്രതിഷേധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഒരു ഭരണനേതൃത്വമുള്ള, വിമര്‍ശനങ്ങളെ ഭയക്കുന്ന ഭരണകൂടമുള്ള ഏതുനാട്ടിലും എതിരൊച്ച കേള്‍പ്പിക്കുക എന്നത് പ്രധാനപ്പെട്ടതുതന്നെ. പാല്‍ തരുന്ന കൈക്കുതന്നെ കടിക്കുന്ന പൂച്ചയാവാന്‍ മെരുങ്ങുക.

ആർട്ടിസ്റ്റ്
ഗഫൂർ കരുവണ്ണൂർ
31 May 2021, 05:00 PM
നന്നായി.. നല്ല നിരീക്ഷണങ്ങൾ .
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
അശോകന്‍ ചരുവില്‍
Jan 18, 2023
51 Minutes Watch
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
സുധീഷ് കോട്ടേമ്പ്രം
Jan 01, 2023
5 Minutes Read
ജെയ്ക് സി. തോമസ്
Dec 07, 2022
6 Minutes Read
നിരഞ്ജൻ ടി.ജി.
Nov 26, 2022
5 Minutes Read
ബിനോയ് വിശ്വം
Nov 24, 2022
5 Minutes Watch
Tajmanzoor T
31 May 2021, 06:40 PM
മികച്ച ലേഖനം.