Photo : Shahil NK

വാമനൻ ബന്ദിയാക്കിയ
​മഹാബലി മിത്ത്​

ജാതിജീവിതങ്ങളുടെ വ്യത്യസ്തതകളാൽ ഭിന്നരൂപമാർജിച്ചിരുന്ന ഓണത്തെ ക്ഷേത്രകേന്ദ്രിതമായ വാമനോത്സവമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കിപ്പോൾ ആക്കം കൂടുകയാണ്. ഓണം സർവ്വരും സമത്വസുന്ദരമായി ആഘോഷിച്ച ഒന്നായിരുന്നില്ല എന്നാണ് ദലിതനുഭവങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നത്.

ണം വാമനജയന്തിയാണെന്ന വിധത്തിൽ ഹിന്ദുത്വശക്തികൾ വലിയ പ്രചാരണം നടത്തുന്നുണ്ട്. മലയാളികൾ ‘ഒന്നടങ്കം’ കൊണ്ടാടുന്ന ഓണത്തെ ബ്രാഹ്മണകേന്ദ്രിതമായ ക്ഷേത്രോത്സവമായി മാറ്റിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഓണത്തെ വാമനജയന്തിയായി അവതരിപ്പിക്കാനുള്ള ശ്രമം.

കേരളത്തിലെ ബ്രാഹ്മണ്യവ്യവസ്ഥയും അതിന്റെ പാരമ്പര്യവും ഓണത്തെ വാമനജയന്തിയായി അനുഷ്ഠിക്കുന്നുണ്ടെങ്കിലും കീഴാള – പിന്നാക്ക ജനവിഭാഗങ്ങൾ അതിനെ മാവേലിയുടെ തിരിച്ചുവരവായും സമത്വപൂർണമായ ഒരു ലോകക്രമത്തിന്റെ സുവർണ സ്മരണയായുമാണ്​ ഓർമകളിലും ജീവിതത്തിലും നിലനിർത്തിപ്പോന്നത്. കൂടാതെ, കേരളത്തില വ്യത്യസ്ത ജാതി വിഭാഗങ്ങൾക്കിടയിൽ ഓണാനുഷ്ഠാനങ്ങളിൽ ചില സാമ്യതകൾ ദർശിക്കാം എങ്കിലും ഭിന്നരൂപങ്ങളിലുള്ള അനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളും കീഴ്​വഴക്കങ്ങളും നിലനിന്നുപോന്നിരുന്നു. എന്നാൽ, ജാതിജീവിതങ്ങളുടെ വ്യത്യസ്തതകളാൽ ഭിന്നരൂപമാർജിച്ചിരുന്ന ഓണത്തെ ക്ഷേത്രകേന്ദ്രിതമായ വാമനോത്സവമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കിപ്പോൾ ആക്കം കൂടുകയാണ്.

ക്ഷേത്രകേന്ദ്രിതമായിരുന്നില്ല ഓണം

കേരളത്തില വ്യത്യസ്ത ജാതി വിഭാഗങ്ങൾക്കിടയിൽ ഓണാനുഷ്ഠാനങ്ങളിൽ ചില സാമ്യതകൾ ദർശിക്കാം എങ്കിലും ഭിന്നരൂപങ്ങളിലുള്ള അനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളും കീഴ്​വഴക്കങ്ങളും നിലനിന്നുപോന്നിരുന്നു. / Photo : Kerala Tourism, Fb Page

കേരളത്തിലെ പ്രസിദ്ധമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവുമായി കേന്ദ്രീകരിച്ച്​ ഓണാഘോഷത്തെ അവതരിപ്പിക്കാനുള്ള വർദ്ധിതമായ ശ്രമമാണിന്ന് നടക്കുന്നത്. വാല്മീകിരാമായണത്തിലെ ബാലകാണ്ഡത്തിലും മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും വാമനപുരാണത്തിലും മറ്റും വിവരിക്കുന്ന വാമനാവതാരത്തെ തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെടുത്തി, ഓണത്തെ വാമനജയന്തിയായി സ്ഥാപിക്കാനാണ് ബ്രാഹ്മണ്യശക്തികൾ ശ്രമിക്കുന്നത്. എന്നാൽ തൃക്കാക്കര ക്ഷേത്ര ശ്രീകോവിലിലുള്ള പ്രതിഷ്ഠയാകട്ടെ വാമനമൂർത്തി അല്ല എന്നുള്ളതാണ് വസ്തുത.

മഹാബലിയിൽനിന്ന് മൂന്നടി ഭൂമി വരമായി വാങ്ങി ത്രിലോകങ്ങളും ഭൂമിയും രണ്ടടിയാൽ അളന്ന് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്​ത്തിയ വാമന പുരാണകഥ, ബ്രാഹ്മണ്യത്തിന്റെ സാംസ്കാരികവ്യാപനത്തിന്റെ ചരിത്രമാണ് അനാവരണം ചെയ്യുന്നത്.

ചതുർബാഹുവായ വിഷ്ണുവാണ് തൃക്കാക്കരയിലെ പ്രതിഷ്ഠയെന്ന് ഗർഭഗൃഹത്തിലെ പ്രതിഷ്ഠ കണ്ടാൽ മനസ്സിലാകും. ചതുർബാഹുവായ വിഷ്ണുവിൽ വാമനമൂർത്തിയെ അത്യാരോപിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിഗ്രഹലക്ഷണം തന്നെ പരിശോധിച്ചാൽ വ്യക്തമാകും. ബ്രാഹ്മണരുടെ ക്ഷേത്രത്തിൽ പ്രവേശിക്കാതിരുന്ന അയിത്ത ജനവിഭാഗങ്ങളുടെ ചരിത്രത്തെ റദ്ദ് ചെയ്യുന്ന ഒന്നുകൂടിയാണ് തൃക്കാക്കര കേന്ദ്രീകരിച്ചുള്ള ഓണമിത്തിന്റെ പുനഃസൃഷ്ടി. ഇങ്ങനെ ക്ഷേത്രകേന്ദ്രിതമായി ബ്രാഹ്മണേതര ജനവിഭാഗങ്ങൾ ഓണം ആഘോഷിച്ചിരുന്നില്ല എന്നതാണ് ചരിത്രയാഥാർത്ഥ്യം. ഇത്തരമൊരു ചരിത്രത്തെ മറച്ചുപിടിച്ചുകൊണ്ടാണ് ഓണത്തെ സർവർക്കും ‘സ്വീകാര്യമായ ‘ കഥാതന്തുകളുടെ അകമ്പടിയോടെ ക്ഷേത്രകേന്ദ്രിതമായി സ്ഥാപിക്കുന്നത്.

തൃക്കാക്കര ക്ഷേത്ര ശ്രീകോവിലിലുള്ള ചതുർബാഹുവായ വിഷ്ണുവിൻറെ പ്രതിഷ്ഠ

വാമനൻ എന്ന ​ബ്രാഹ്​മണ അധിനിവേശകൻ

ഒരു ഉണ്ണിനമ്പൂതിരിയായി കേരളത്തിലെ മിത്തുകളിൽ അത്യധിനിവേശം നടത്തുന്ന വാമനൻ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക അധിനിവേശത്തെ ബലപ്പെടുത്തുന്ന ഒന്നുകൂടിയാണ്.
ഓണമെന്നത് വാമനജയന്തിയാണെന്ന് വടക്കുംകൂർ രാജരാജവർമ്മയുടെ പ്രസ്താവന ശ്രദ്ധേയമാകുന്ന സന്ദർഭമാണിത്. കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തിൽ , ‘ഓണത്തെ വൃദ്ധപണ്ഡിതന്മാർ വാമനജയന്തിയായിട്ടാണ് കണക്കാക്കുന്നതെന്ന്’ വടക്കുംകൂർ അസന്ദിഗ്ദമായി പ്രസ്താവിക്കുന്നു. ഇങ്ങനെ ഓണത്തെ വാമനജയന്തി ആയി അവതരിപ്പിക്കുന്നതിലൂടെ ബ്രാഹ്മണ്യത്തെ പ്രഥമസ്ഥാനത്ത് സ്ഥാപിക്കാനാണ് വടക്കുംകൂർ ശ്രമിക്കുന്നത്: ‘‘ഏതായാലും ഭൂമിയെ സംബന്ധിച്ച് നമ്പൂതിരിമാർക്ക് കൈവന്നിരിക്കുന്ന ഉടമസ്ഥാവകാശം അനാദികാലം മുതൽക്ക് നിലനിന്നുവരുന്നതും എല്ലാവരും സമ്മതിച്ചിരിക്കുന്നതും, അവരുടെ ഐഹികവും ആത്മീയവുമായ സർവശ്രേയസുകൾക്കും അടിസ്ഥാനമായി ഭവിച്ചിരിക്കുന്നതുമാണെന്നുള്ളതിന് സംശയമില്ല” എന്നും വടക്കുംകൂർ പ്രഖ്യാപിക്കുന്നു. ‘‘ആഭിജാത്യം, വൈദികവൃത്തി, തപസ്, ആത്മീയകാര്യനേതൃത്വം, ഭൂമിയുടെ ഉടമസ്ഥത മുതലായ ഗുണങ്ങൾ കൊണ്ട് മലയാളികളുടെ ഇടയിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നത് കേരള ബ്രാഹ്മണരാകുന്നു” എന്നുപറയുന്ന വടക്കുംകൂർ ഓണത്തെ കേവലം വാമനജയന്തിയായി അവതരിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല. കാണിപ്പയ്യൂർ ആത്മകഥയിൽ ഓണത്തെ വാമനജയന്തി ആയിട്ടാണ് അവതരിപ്പിക്കുന്നതെന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. ബ്രാഹ്മണ്യത്തിന്റെ മേൽക്കോയ്മാ ക്രമങ്ങളെയും അതിന്റെ അധീശയുക്തികളെയും വാമനാദർശത്തിലൂടെ സ്ഥാപിക്കാനാണ് അതിന്റെ വക്താക്കൾ നിരന്തരം യത്നിക്കുന്നത്.

അയിത്തവും തൊട്ടുകൂടായ്മയും നിലനിർത്തുന്ന ബ്രാഹ്മണ്യത്തിന്റെ സർവ്വാധീശത്വം സ്ഥാപിക്കുന്ന വാമനനെന്ന ഉണ്ണിനമ്പൂതിരിയുടെ ജയന്തിയായാണ് ബ്രാഹ്മണ്യ വ്യവഹാരം ഓണത്തെ നോക്കിക്കണ്ടത്. / Photo : prabhupadaconnect.com

മഹാബലിയിൽനിന്ന് മൂന്നടി ഭൂമി വരമായി വാങ്ങി ത്രിലോകങ്ങളും ഭൂമിയും രണ്ടടിയാൽ അളന്ന് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്​ത്തിയ വാമന പുരാണകഥ, ബ്രാഹ്മണ്യത്തിന്റെ സാംസ്കാരികവ്യാപനത്തിന്റെ ചരിത്രമാണ് അനാവരണം ചെയ്യുന്നത്. വടക്കുംകൂറിന്റെയും കാണിപ്പയ്യൂരിന്റെയും പ്രസ്താവനകളിൽ നിന്ന്​ തെളിയുന്നത്, അത് ബ്രാഹ്മണരും ബ്രാഹ്മണദാസരായ ജാതിവിഭാഗങ്ങളും ഓണത്തെ മാവേലിയുടെ സമത്വസുന്ദര ലോകത്തിന്റെ സുവർണ സ്മരണയായി കൊണ്ടാടുന്നില്ല എന്നുതന്നെയാണ്. അയിത്തവും തൊട്ടുകൂടായ്മയും നിലനിർത്തുന്ന ബ്രാഹ്മണ്യത്തിന്റെ സർവ്വാധീശത്വം സ്ഥാപിക്കുന്ന വാമനനെന്ന ഉണ്ണിനമ്പൂതിരിയുടെ ജയന്തിയായാണ് ബ്രാഹ്മണ്യ വ്യവഹാരം ഓണത്തെ നോക്കിക്കണ്ടത്. ഇത്തരം ബ്രാഹ്മണ്യവ്യവഹാരങ്ങളെയാണ് മാവേലിയുടെ തിരിച്ചുവരവായി ഓണം ആഘോഷിച്ച്​ ബഹുജനങ്ങൾ പ്രതിരോധിച്ചത്.

ബ്രാഹ്മണരിലും ബ്രാഹ്മണദാസർക്കിടയിലും മാത്രം നിലനിന്ന വാമനാഘോഷത്തെ ബഹുജനങ്ങൾക്കിടയിലും പ്രചരിപ്പിച്ച്​ ബ്രാഹ്മണ്യസംസ്കാരത്തെ സർവാധീശയുക്തിയായി സ്ഥാപിക്കാനാണ് ജാതിബ്രാഹ്മണ്യവാദികൾ യത്നിക്കുന്നത് .

മഹാത്മ ഫൂലെ ബലിരാജ്യത്തെ വിമോചനാത്മകമായ ഭരണക്രമമായി അവതരിപ്പിക്കുന്നതും ഈ ബ്രാഹ്മണ്യ വ്യവഹാരങ്ങൾക്കെതിരായ പ്രതിരോധത്തിൽ നിലയുറപ്പിച്ചുകൊണ്ടാണ്. കീഴാള- പിന്നാക്ക ജനവിഭാഗങ്ങൾ മഹാബലിയുടെ സുവർണസ്മരണകളിൽ ഓണം ആഘോഷിച്ചപ്പോൾ ബ്രാഹ്മണ്യ വ്യവഹാരങ്ങൾ വാമനജയന്തിയായി അത് ആഘോഷിച്ചു. ഇങ്ങനെ ബ്രാഹ്മണരിലും ബ്രാഹ്മണദാസർക്കിടയിലും മാത്രം നിലനിന്ന വാമനാഘോഷത്തെ ബഹുജനങ്ങൾക്കിടയിലും പ്രചരിപ്പിച്ച്​ ബ്രാഹ്മണ്യസംസ്കാരത്തെ സർവാധീശയുക്തിയായി സ്ഥാപിക്കാനാണ് ജാതിബ്രാഹ്മണ്യവാദികൾ യത്നിക്കുന്നത് .

ബലി ഒരു അപ്​ഫൻ നമ്പൂതിരിയോ?

മഹാബലിയെ പൂണൂൽ ധരിച്ച ഒരു കുടവയറനായി ചിത്രീകരിക്കുന്നതും ഈ ബ്രാഹ്മണ്യവൽക്കരണത്തിന്റെ ഭാഗമായാണ്. ചരിത്രപണ്ഡിതനായ വിജയനാഥ് വിശദീകരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ‘അക്കൾച്ചറേഷൻ പ്രോസസ്’ ആണ് ഇതിന്റെ പിന്നിലും പ്രവർത്തിക്കുന്നത്. ശൂദ്ര ഗ്രഹങ്ങൾ തോറും സംബന്ധവുമായി നടന്ന അധ്വാനവിഹീനരും പരാന്നഭോജികളുമായ ബ്രാഹ്മണ്യവ്യവഹാരങ്ങൾക്കകത്ത് മഹാബലിയെ കൂടി സ്വാംശീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ പൂണൂൽ ധരിപ്പിച്ച് കുടവയറനാക്കുന്നത്. വരാഹമിഹിരന്റെ ബൃഹത്​ സംഹിതയിൽ ബലിപ്രതിഷ്ഠകളുടെ വിഗ്രഹലക്ഷണം വിവരിക്കുന്നുണ്ട്. അതിൽ ദൃഢഗാത്രനായ ഒരാളായാണ് ബലി പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെയുള്ള ബലിയാണ് കേരളത്തിൽ ഒരു അപ്ഫൻ നമ്പൂതിരിയായി ചിത്രീകരിക്കപ്പെടുന്നത്.

​മഹാബലിയെ പൂണൂൽ ധരിച്ച ഒരു കുടവയറനായി ചിത്രീകരിക്കുന്നതും ഈ ബ്രാഹ്മണ്യവൽക്കരണത്തിന്റെ ഭാഗമായാണ്. / Photo : Sudheer N E, Fb Page

സമത്വസുന്ദരം എന്ന കള്ളം

ഓണസദ്യയുടെ കാര്യത്തിൽ പോലും ഇത്തരം വ്യതിരിക്തതകളുണ്ട്. ഓണം മലയാളികൾ ഒന്നടങ്കം ‘ഉണ്ടുതീർത്ത’ ഒന്നല്ലെന്ന്​ ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. പപ്പടം വറുത്തുതിന്നതിന് കീഴാള ജാതിയിൽപ്പെട്ട ഒരാളെ ജാതി ബ്രാഹ്മണ്യം ശിക്ഷിച്ചതിനെ പറ്റി 19ാം നൂറ്റാണ്ടിലെ കേരളത്തിൽ ഭാസ്കരനുണ്ണി വിവരിക്കുന്നുണ്ട്. പുത്തരിയുണ്ട് ജാതിബ്രാഹ്മണ്യം സുഖാലസരായി കഴിഞ്ഞ കാലത്ത് കീഴാള ജനത അന്നന്നേക്കുള്ള നാഴിയരിക്കായി പാടത്തും പറമ്പിലും അമിതാധ്വാനം ചെയ്യുകയായിരുന്നു. സവർണ മർദ്ദക ജനവിഭാഗങ്ങൾ സദ്യയുണ്ട് മയങ്ങിയപ്പോൾ കീഴാളർ കരിക്കാടി കുടിക്കുകയായിരുന്നു.
“ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി” എന്ന ചൊല്ലിനുപിന്നിൽ കീഴാളരുടെ ദാരിദ്ര്യത്തിന്റെയും അമിതാധ്വാനത്തിന്റെയും കൊടിയ പീഡകളുടെ ചരിത്രമുറങ്ങുന്നുണ്ട്. പുതിയ വസ്ത്രം ധരിക്കുന്നതിൽ നിന്നുപോലും കീഴാളസമൂഹങ്ങളെ ജാതിബ്രാഹ്മണ്യം തടഞ്ഞു. വസ്ത്രത്തിൽ ചെളി പുരട്ടിയോ തേച്ചുപിടിപ്പിച്ചോ മാത്രമേ കീഴോർ ജനത വസ്ത്രം ധരിക്കാൻ പാടുള്ളൂ എന്ന് ജാതിബ്രാഹ്മണ്യം ശാഠ്യം പിടിച്ചിരുന്നു. ഓണം സർവ്വരും സമത്വസുന്ദരമായി ആഘോഷിച്ച ഒന്നായിരുന്നില്ല എന്നാണ് ദലിതനുഭവങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നത്.

ഇന്ന് എല്ലാവർക്കും, പ്രത്യേകിച്ച് ദലിതർക്കും പിന്നാക്ക ജാതി വിഭാഗങ്ങൾക്കും ഓണമുണ്ണാൻ കഴിയുന്നത് ഇന്ത്യയിൽ ഡോ. ബി. ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടന സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ്. സുദീർഘമായ ഒരു ചരിത്രപ്രക്രിയയിലൂടെയാണ് ദലിതരും പിന്നാക്ക ജാതി വിഭാഗങ്ങളും അധികാരാവകാശങ്ങളുടെ പുതിയ ലോകക്രമത്തിലേക്ക് കടന്നുവന്നത്. ഓണത്തെ ദലിതർക്കും കീഴോർ സമൂഹങ്ങൾക്കും പങ്കുചേരാവുന്ന വിധത്തിൽ പുതുക്കിപ്പണിതത് ആധുനികതയും, പരിമിതികളുണ്ടെങ്കിലും, ബ്രിട്ടീഷ് ഭരണവുമായിരുന്നു. നവോത്ഥാന ആധുനികതയും ബ്രിട്ടീഷ് ഭരണവും ചേർന്ന് നിർവഹിച്ച നവലോകക്രമമാണ് ദലിതർക്ക് പുതിയ ഓണം സംജാതമാക്കി തീർത്തത്.

ആധുനികതയും നവോത്ഥാനവും ഭരണഘടനാ ധാർമികതയും ചേർന്ന് ഭാവനപ്പെടുത്തുന്ന മതനിരപേക്ഷ പൊതുമണ്ഡലത്തിന്റെ സൃഷ്ടിക്കായി വാമന ദർശനം വെടിഞ്ഞേ മതിയാവൂ. അതിനായി ഓണത്തെ വാമനജയന്തിയായി അടയാളപ്പെടുത്തുന്ന ബ്രാഹ്മണ്യ ആഖ്യാനങ്ങളെ നിശിതമായി വിമർശിച്ചും സമ്പൂർണമായി തിരസ്കരിച്ചും കൊണ്ടു മാത്രമേ വിമോചനാത്മകമായ സമത്വസാഹോദര്യ ഭാവനകളെ ബലപ്പെടുത്തി ഉയർത്താൻ കഴിയൂ. വാമനജയന്തിയുടെ ഹിംസാത്മക സാംസ്കാരിക രാഷ്ട്രീയത്തെ നിരസിച്ചുകൊണ്ടുമാത്രമേ നാരായണഗുരു ഭാവന ചെയ്ത ‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി’ കേരള സമൂഹത്തെ അപനിർമിക്കാൻ സാധിക്കൂ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments