കടലുണ്ടിപ്പുഴയിൽ 'വെശ കുത്തി' മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ

കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മീൻ കഥകൾ

കടത്തനാട്ടിലെ മീനവിയൽ, ചേലിയയിലെ പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച്‌ റോസ്​റ്റ്​, കടലുണ്ടിയിലെ മാലാൻ ഇലയിൽ പൊതിഞ്ഞ് കനലിൽ ചുട്ടത്​, പിന്നെ ചാലിയാർ ഊർക്കടവ് ‌റെഗുലേറ്റർ ബ്രിഡ്ജിലെ ഒഴുക്കിനെതിരെ ചാടുന്ന കൂറ്റൻ കട്‌ല മീനുകൾ, നിലമ്പൂർ മഴക്കാടുകളിലെ ചൂണ്ടക്കാർ പറയുന്ന മീൻ കഥകൾ...മീൻ മണമുള്ള ഒരു യാത്ര

മാവൂരിലെ മീൻതടം

രുമഴക്കാലം.
കോഴിക്കോട് മാവൂർ- പൈപ്പ്‌ലൈൻ റോഡിലെ നീർത്തടത്തിൽ നിന്നുപിടിച്ച മീനുമായി രണ്ടു കുട്ടികൾ ഉച്ചയ്ക്ക് വീട്ടിലേക്കോടുന്നു. ആ ഓട്ടം പകർത്തിയ ശേഷം ചോദിച്ചു, ""ഏത് മീനാ കിട്ടിയെ?''
""കയിച്ചിലാ''ഉത്തരം കോറസായി.
""കയിച്ചിലോ?'' രക്ഷപ്പെടുക എന്നതിന്‌ കോഴിക്കോട്ടുകാർ പറയുന്നത്​ കയിച്ചിലായി എന്നാണ്. ആ പേരിലും ഒരു മീനോ? കുട്ടികളെ അടുത്തു വളിച്ച് ‌നോക്കിയപ്പോൾ സംഗതി നമ്മുടെ വരാലാണ്.
അവിടുന്ന് വേഗം കയിച്ചിലായി എന്നു പറഞ്ഞാൽ ""രക്ഷപ്പെട്ടു''എന്നാണെന്ന്‌ കോഴിക്കോട്ട് ആരോടും പറയേണ്ടതില്ല. ഈ മിടുക്കിന്റെ പേര് മീനിനു കിട്ടിയതോ, അതോ മീനിന്റെ പേര് തിരിച്ചു കിട്ടിയതോ എന്നത് തൽക്കാലം ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കട്ടെ. മുന്നാഴി വെള്ളത്തിൽ മൂന്നു പേരെ പറ്റിക്കുന്ന വിരുതന്റെ പേര് തന്നെ ഒരു സ്വഭാവത്തിനു പകരം വെച്ച നാട്.
വടകരയിലും കോഴിക്കോട്ട് ജില്ലയുടെ പലഭാഗങ്ങളിലും കയിച്ചിൽ എന്നു വിളിക്കുന്ന വരാലിന്റെ കാര്യമാണ് പറയുന്നത്. ചിലേടത്ത് ബ്രോൽ, തോടൻ, കുളമീൻ... പല പേരിലാണ് വരാൽ പിടുത്തക്കാരിൽ നിന്ന് "കയിച്ചിലാകാൻ' പാടുപെടുന്നത്.

തുടർച്ചയായി മഴ കനത്തപ്പോൾ ജില്ലയിലെ സ്‌കൂളുകൾക്ക് പതിവു പോലെ കലക്ടർ അവധി നൽകി, മഴ അന്നു മാറിനിന്നു. തെളിഞ്ഞ വെയിലും അവധിയുടെ സന്തോഷവും കുട്ടികൾ ചൂണ്ടയുമെടുത്ത് ‌നീർത്തടത്തിലേക്കിറങ്ങി. ജീവനോടെ ഊഴാനെ കൊരുത്തിട്ടു, കൊത്തിയതൊരു വരാൽ. ജീവനുള്ള ഇരയെ അല്ലേ വരാൽ പിടിക്കൂ! സൂര്യൻ ഉച്ചിയിലെത്തി, ഇനിയും സംസാരിക്കാൻ കുട്ടികൾക്ക് ക്ഷമയില്ല. പുലിയപ്പുറം കച്ചേരിക്കുന്നിലെ വീട്ടിലേക്ക് ‌സനുവും സഹോദരൻ വിനുവും ഓടിയകന്നു, അമ്മ ചോറു വിളമ്പും മുന്നേ എത്തിയാൽ ഇതും കൂട്ടി ഊണു കുശാലാവും.

മീൻ പിടിത്തം ആഘോഷമാക്കുന്ന മാവൂരിലെ കുട്ടികൾ

ബൈക്ക് വീണ്ടും മുന്നോട്ടെടുത്തു, അടച്ചുപൂട്ടിയിട്ടും മണ്ണിനോട് ‌ചേരാൻ മടിക്കുന്ന യന്ത്രസാമഗ്രികളുടെ ശവപ്പറമ്പായി മാറിയ മാവൂരിലെ ഗ്രാസിം ഗ്വാളിയോർ റയോൺസ് ഫാക്ടറിക്കു താഴെയായി എളമരം കടവ്. ഏറെ പഴികേട്ട മാലിന്യ ഭീകരൻ അന്ത്യവിശ്രമം കൊള്ളുന്ന കരയെ തഴുകി ചാലിയാർ ഒഴുകുന്നു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ അതിപ്രശസ്തമായ ഈ വ്യവസായകേന്ദ്രം ഒരുപിടി പ്രഗത്ഭരായ ജനനേതാക്കളെയും നാടിനു നൽകി. ഒരു ഓർമപ്പെടുത്തലാണിന്ന്, വീണാലും തണൽ ബാക്കിയെന്ന പോലെ ഇന്നും വാർത്തകളിൽ നിറയുന്ന മാവൂർ റയോൺസ്.

കടത്തനാട്ടിലേക്ക്

കയിച്ചിലിന്റെ കഥ കേൾക്കാൻ കോഴിക്കോട്ട് ‌നിന്ന്​ വടകരയിലേക്കാണ് യാത്ര. റെയിൽവെ സ്റ്റേഷനിൽ ഫോട്ടോഗ്രാഫർ വിജീഷ് ‌ലിയോ കാത്തു നിൽക്കുന്നുണ്ടായിരുന്നു. തച്ചോളി ഒതേനൻ നീട്ടിവിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പരദേവത കുടിയിരിക്കുന്ന ലോകനാർക്കാവും, തറവാട്ടിലെ തച്ചോളി മാണിക്കോത്ത് ‌ക്ഷേത്രവും കണ്ട് കന്നിനടയിലെത്തി. ഒതേനൻ സഹോദരിക്ക് പുഴകടക്കാൻ പാലം പണിതെന്ന് ‌ഐതിഹ്യം പേറുന്ന കന്നിനടയിൽ പുതിയൊരുപാലം ഇന്ന് വാഹനങ്ങൾക്ക് കടക്കാനുണ്ട്. കോഴിക്കോടിന്റെ നാട്ടുവിശേഷം പങ്കിട്ട മലയാള മനോരമയിലെ "ദേശാടനം' പംക്തിക്ക് ചിത്രങ്ങളെടുക്കാൻ ലെനിൻ ചന്ദ്രനുമായി മുൻപൊരിക്കൽ പോയിട്ടുണ്ടവിടെ. മുള്ളു മൂത്ത മീനിനുവേണ്ടി വരെ പടവെട്ടിയെന്നു പറയുന്ന വീരന്മാരുടെ ഗാഥകൾ ഉള്ള നാട്. കടത്തനാടൻ കളരിയുടെ നാട്ടിൽ മീൻപിടിക്കാനും അടവേറെയാണ്.

തിരുവിതാംകൂറിലോ കൊച്ചിയിലോ ഉള്ള പഴമക്കാർക്ക് അവിയലിൽ മീനിടുന്നത്ചിന്തിക്കാനേ കഴിയില്ല. മലബാറിൽ പോലും അധികം പ്രചാരത്തിലില്ലിത്.

പിടിക്കാൻ മാത്രമല്ല മീൻ കൊണ്ട് അവിയൽ ഒരുക്കാനും കേമരാണ് കട
ത്തനാട്ടുകാർ. മീൻ കൊണ്ട് അവിയൽ ഒരുക്കുന്നത് ഉത്തര മലബാറിലൊഴികെ അധികം ആർക്കും പരിചയമുള്ളതല്ല. തിരുവിതാംകൂറിലോ കൊച്ചിയിലോ ഉള്ള പഴമക്കാർക്ക് അവിയലിൽ മീനിടുന്നത്ചിന്തിക്കാനേ കഴിയില്ല. മലബാറിൽ പോലും അധികം പ്രചാരത്തിലില്ലിത്. വടകര മുതൽ നാദാപുരം വരെയുള്ള പ്രദേശത്തുകാരുടെ പ്രിയ വിഭവമാണ് ചെറിയ പുഴമീൻ കൊണ്ടൊരുക്കുന്ന മീനവിയൽ.

നെയ്‌തെടുത്ത വീശുവല വിടർത്തുന്ന ചാത്തു

വടകര ആയഞ്ചേരി മുക്കടത്തും പൊയിൽ പടിഞ്ഞാറേ കേശോത്ത് ചാത്തു നെയ്‌തെടുത്ത വീശുവല വിടർത്തുകയാണ്. ഒൻപതര മുഴമുള്ള വീശുവലയുമായി രാത്രി കന്നിനട ചിറയിലേക്ക് ഇറങ്ങിയാൽ ഒരു ചാക്ക് മീനുമായാണ് കയറിയിരുന്നത്. ഓരോ കണ്ണികളും നെയ്ത് വലയൊരുക്കിയ കഥയുടെ മണികിലുക്കുകയാണീ 87 കാരൻ. പ്രായത്തിന്റെ അവശതകളെ കുടഞ്ഞെറിഞ്ഞ് ഇദ്ദേഹം കഥകൾ പറഞ്ഞു തുടങ്ങി. ""വലിയ മരം കൊത്തിയാണ് അന്ന് കട്ടിലും മറ്റും നിർമ്മിച്ചിരുന്നത്. പിന്നീടെത്തിയ ഈർച്ചവാൾ മരംമുറിയുടെ ക്ലേശം കുറച്ചു. ഈർച്ച മിൽ വന്നത് അതിശയമായിരുന്നു.'' ചാത്തുവിന്റെ കഥകളിൽ ബ്രിട്ടീഷ് ‌പൊലീസിനെ കണ്ട് ഭയന്നതും വലമണിയുടെ ഇയ്യം വരെ ഉരുക്കി അച്ചിലൊഴിച്ച് വാർത്തെടുത്തതും എല്ലാമുണ്ട്.

താൻ നെയ്ത വീശുവല വിടർത്തുന്ന വടകര സ്വദേശി ചാത്തു

""16 വയസു മുതൽ അച്ഛനൊപ്പം വീശാൻ പോകുമായിരുന്നു. കയിച്ചിൽ, ചെമ്പല്ലി, മാലാൻ, വാള, ചേറുമീൻ, ആരൽ, എന്നിവയായിരുന്നു അന്ന്‌ സുലഭമായിരുന്ന മീനുകൾ. വാഴത്തട മുറിച്ച് വെള്ളത്തിലിട്ട് ചൂണ്ട കെട്ടിയിടുമായിരുന്നു. ചിറ്റാനും നരിമീനുമൊക്കെ അതിൽ കിട്ടുമായിരുന്നു. വടകരയിൽ ചിറ്റാൻ എന്നു പറഞ്ഞാൽ കരിമീനാണ്. നരിമീനും കണ്ണിക്കനും കാളാഞ്ചിയും. 101 കോവയിൽ നിന്ന് മൂന്ന് ‌നിരവിരി മാറികെട്ടി പിന്നെ മാറിട്ട് ‌കെട്ടുമെന്ന് പറഞ്ഞ് പല കെട്ടിന്റെ ഇഴക്കണക്ക് ഓർക്കുകയാണ്ചാത്തു. ദിവസം രണ്ട്- മൂന്ന് മണിക്കൂർ വല നെയ്യാൻ മാറ്റിവെയ്ക്കും. ഇങ്ങനെ ഒരു വർഷമെടുത്താണ് വല നെയ്തിരുന്നത്. മുള ചീകിയെടുക്കുന്ന ഒറ്റയുമായി മഴക്കാലത്ത് പാടത്തിറങ്ങിയതും എല്ലാം ഇന്നലെയെന്ന പോലെ ഓർമ്മയുണ്ട്.'' തേങ്ങാ അരയ്ക്കാതെ ചീനച്ചട്ടിയിൽ കടുക് വരളിയെടുക്കുന്ന കയിച്ചിൽ കറിയാണ് ചാത്തുവേട്ടന് ഇഷ്ടമെന്ന് പറഞ്ഞ്
ഭാര്യ പാറുവേട്ടത്തി വാതിൽപ്പടിയിലെത്തി. തലമുറകൾക്ക് വെച്ചു വെച്ചു വിളമ്പിയ സംതൃപ്തി ഈ മുഖത്തുണ്ട്.

മാങ്ങം മൂഴിയിലെ മീനും മുതലയും

മാങ്ങം മൂഴിയിലെ പുഴയോരത്തെ പാറയുടെ മറവിൽ പണ്ട് കൂറ്റനൊരു മുതലയുണ്ടായിരുന്നു. മോഷ്ടാക്കളെ പിടികൂടിയാൽ പുഴയിലേക്കറിയുകയായിരുന്നു നാട്ടിലെ ശിഷാവിധികളിലൊന്ന്. വെള്ളത്തിൽ വീഴുന്നയാളെ മുതല പിടിച്ചാൽ അയാൾ കള്ളനും രക്ഷപ്പെട്ടാൽ നിരപരാധിയും. നായയുടെ കഴുത്തിൽ കെട്ടിത്തൂക്കിയ വാൾ കൊണ്ടൊരാൾ ഒരിക്കൽ വാഴക്കുല മോഷ്ടിച്ചു. പിടിയിലായപ്പോൾ നായയാണ് മോഷ്ടാവ് എന്നയാൾ വാദിച്ചു. നായയെയും ഉടമയെയും ഭടന്മാർ പുഴയിലേക്കെറിഞ്ഞു. മുതലപിടിച്ചത് എളുപ്പം വായിലൊതുങ്ങിയ നായയെ, അതോടെ "നീതിമാനായ' മുതലയുടെ പണിപോയി. പിന്നെ മീൻ പിടിച്ച് കഴിയേണ്ടി വന്നു എന്ന നാടുവാഴിക്കാലത്തെ കഥ പറഞ്ഞ് ‌കൊണ്ടാണ് മൂഴിയിലേക്ക് വിജീഷ് സന്ധ്യയ്ക്ക് വണ്ടി ഓടിച്ചത്. പക്ഷേ, മൂഴിക്കൽ ഇപ്പോൾ രാത്രിയിലെത്തുന്ന ചൂണ്ടക്കാർക്ക് വലിയ തൂക്കമുള്ള ചെമ്പല്ലിയും കാളാഞ്ചിയുമാണ് കിട്ടുന്നത്. കടവിൽ തമ്പടിച്ചിരിക്കുന്ന തെങ്ങുചെത്തുകാരും വീശുവലയുമായി ഇറങ്ങും. വീടുവിട്ടു നിൽക്കുന്നെങ്കിലും ഇരിങ്ങാലക്കുടക്കാരായ ചെത്തുകാരുടെ അടുപ്പിൽ കുടംപുളിയിട്ട മീൻകറി തിളയ്ക്കുന്നു, മൂഴിയിലെ മീനുകൾ ഇനി അന്തിക്കള്ളിനൊപ്പം രുചിയുടെ കഥപറയും.
മറുകരെ വെള്ളത്തിലൊരു വെളിച്ചം, ടോർച്ച് കടിച്ചുപിടിച്ച് ചുവന്ന ഊറ്റുവല കൊണ്ട് ‌ചെമ്മീൻ കോരുകയാണൊരു മിടുക്കൻ, പേര് അഭിരാം, ഡിഗ്രിക്ക് പഠിക്കുകയാണ്. ഒരു കറിക്കുള്ളത് വലയിലാക്കിയ മന്ദഹാസം ഇരുട്ടിലും കാണാം. മൂഴിയിൽ നിന്ന് പുലർച്ചെ ചേലിയയിലേക്ക്.

നാൽപ്പത്തിയൊന്ന് വർഷമായി പണി ചെയ്യുന്നു, വെറും കയ്യോടെ മടങ്ങിയ എത്രയോ ദിനങ്ങൾ. 1500 രൂപയുടെ വരെ മീൻകിട്ടിയ ദിവസമുണ്ട്.

ചേലുള്ള ചേലിയ ഗ്രാമം

ചേലിയ, കഥകളികലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരിയുടെ ജന്മനാട്. ഗ്രാമം ഉണരുന്നു, രാവിലെ ഏഴു മണി, ചേലിയ കഥകളി വിദ്യാലയത്തിലേക്ക് ചിട്ടയോടെ നടന്നുപോകുന്ന കുട്ടികളെ കണ്ട്‌ കൊയിലാണ്ടി ഉള്ളൂർക്കടവിലേക്ക് യാത്ര തുടരുകയാണ്. സുഹൃത്ത് വേണുവിനൊപ്പം കണാരക്കുട്ടിയേട്ടന്റെ തോണി പുലർകാല സൂര്യനെ ധ്യാനിക്കാനെന്ന പോലെ ഓളങ്ങളെ നോവിക്കാതെ മെല്ലെ തുഴയുകയാണ്.

രാവു പുലരും വരെയുള്ള അധ്വാനത്തിനു ശേഷം കുഞ്ഞലാത്ത് ഗംഗാധരൻ തോണി അടുപ്പിക്കുകയാണ്. ""വീട്ടിൽ വിളക്ക് വെക്കുമ്പോൾ പണിക്കിറങ്ങും. 14 കിലോമീറ്ററോളം തുഴഞ്ഞ് അർദ്ധരാത്രിയോടെ നെല്ലിയാടിയിലെത്തും. പുലർച്ചെ മൂന്നിന് മീനുമായി തിരിക്കും. വലയൊക്കെ കഴുകി ഒരു കാലിച്ചായയൊക്കെ കുടിച്ച് ‌റെഡിയാകുമ്പഴേക്കും നേരമാകും. കൊഞ്ചും ചെമ്മീനും കരിമീനും എല്ലാംകൂടി 850 രൂപയുടെ മീൻ കൊടുത്ത സന്തോഷമാണിന്ന്. തരക്കേടില്ലാത്ത ദിവസം. ചിലപ്പോൾ ഒന്നും കിട്ടില്ല, നാൽപ്പത്തിയൊന്ന് വർഷമായി പണി ചെയ്യുന്നു, വെറും കയ്യോടെ മടങ്ങിയ എത്രയോ ദിനങ്ങൾ. 1500 രൂപയുടെ വരെ മീൻകിട്ടിയ ദിവസമുണ്ട്.'' ഗംഗാധരൻ വിശേഷങ്ങൾ പങ്കുവെച്ചു.

അകലാപുഴയിൽ നിന്ന് മീനുമായി മടങ്ങുന്ന ഗംഗാധരൻ

പയ്യോളിക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള ഭാഗത്തെയാണ് ഉള്ളൂർപ്പുഴയെന്നു വിളിക്കുന്നത്. തണ്ടാടിയും വീശുവലയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇരിമീൻ, ചിറ്റാൻ എന്നീ പേരുകളാണ് ഇവിടെ കരിമീനിന്. മീനെടുക്കുന്ന ഷിബുവിന്റെ കടയുടെ ചില്ലിൽ റോസ്‌ കടലാസിൽ എഴുതി ഒട്ടിച്ച അറിയിപ്പ്. ദിവസം കുറിച്ചിട്ടുണ്ട്. "മകളുടെ വിവാഹമാണ്- കുഞ്ഞലാത്ത്
ഗംഗാധരൻ' ഇത് ഒരേസമയം നാട്ടുകാർക്കുള്ള അറിയിപ്പും ക്ഷണവുമാണ്. ക്ഷണക്കത്ത് തയ്യാറാവുന്നതിനു മുന്നേയുള്ള വിവരം ധരിപ്പിക്കൽ. മറ്റാരും ഈ ദിവസം ചടങ്ങുകൾ വെയ്ക്കാതിരിക്കാനും കൂടിയാണീ പരസ്യപ്പെടുത്തൽ. മകളെ പറഞ്ഞയക്കാൻ ഒരുങ്ങുന്ന ഗംഗാധരന് ഈ പുഴയാണ് പി.എഫും ഇ.എസ്.‌ഐയും എല്ലാം.

ഒരാൾ ഉറങ്ങാതിരുന്നാൽ അഞ്ചാൾക്ക് കഴിയാം

പകൽ 11 മുതൽ 3 വരെ ഉറങ്ങി രാത്രി ഗംഗാധരൻ പണിക്ക്‌ പോകുന്നത് ‌കൊണ്ട് അഞ്ചോളം കുടുംബങ്ങളാണ് പുലരുന്നത്. 120 രൂപയ്ക്ക് വിൽക്കുന്ന മീൻ അടുത്തയാൾ ചെറിയൊരു മാർജിൻ എടുത്ത് 150-ന് വിൽക്കുന്നു. അത്180, 220 ഇങ്ങിനെ അവസാനം വാങ്ങുന്നയാളുടെ കയ്യിൽ എത്തുമ്പോഴേക്കും നാലഞ്ച് ‌കൈമറിഞ്ഞിരിക്കും.

രാവിലെ പത്തരയോടെ തന്നെ മീൻ കിട്ടിയതിൽ സന്തോഷത്തിലാണ് ‌പെണ്ണുങ്ങളൊക്കെ. കൊഞ്ചിനെ കാണാനായിരുന്നു തിരക്ക്.

മനസിൽ ആരും കവിതയെഴുതുന്ന പോലെ മനോഹരമായ ഉള്ളൂർക്കടവിൽ നിന്ന്​ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടിലേക്ക് ‌ചെറിയൊരു ബസ് വന്നു. അല്പനേരം നിന്നശേഷം ആളില്ലാതെ മടങ്ങി. സ്റ്റാർട്ടിങ്ങാണ്, വഴിയിൽനിന്ന് ആളു കയറും എന്ന് പറഞ്ഞ് വേണുവും ഉണ്ണിയും മടങ്ങാൻ തുഴയെടുത്തു. മരത്തുഴ പഴകിയപ്പോൾ പകരമായി 20 ലിറ്റർ പെയിന്റ് പാട്ടയുടെ വലിയ മൂടി മുളയിലും പട്ടികയിലും ഉറപ്പിച്ച തുഴ. പഞ്ചായത്തു തോണി തുഴയുന്ന കണാരക്കുട്ടിയേട്ടന്റെ കൈകൾക്ക് 77ന്റെ ചെറുപ്പമാണ്. അകലാപ്പുഴയിൽ നിന്നെത്തുന്ന ഉള്ളൂർപ്പുഴ കോരപ്പുഴയിലാണ് ‌ചേരുന്നത്. ഷിബുവിന്റെ കടയിൽ നിന്നും 400 ഗ്രാമുള്ള വലിയൊരു കൊഞ്ച് തൂക്കി വാങ്ങിയപ്പോൾ160 രുപയ്ക്ക് കിട്ടിയതിന്റെ "ആഘാതത്തിൽ' നേരെ എളാട്ടേരിയിലേക്ക്.

ആനക്കൊഞ്ചുമായി കളത്തിൽ വീട്ടിലേക്ക്

ചേലിയയിലെ എളാട്ടേരി കളത്തിൽ വീട്ടിലേക്ക് ‌ഡെക്കാൺ ക്രോണിക്കിൾ ഫോട്ടൊഗ്രഫറായ വേണു കൂട്ടിയത് കുടുംബത്തിലൊരു വിശേഷമുണ്ട് എന്നു പറഞ്ഞായിരുന്നു. ഇളമുറക്കാരനായ ഗോകുലിന് ‌ജോലികിട്ടയതിന്റെ ആഘോഷത്തിലേക്കാണ് ആനക്കൊഞ്ചും കാരചെമ്മീനും മാലാനുമൊക്കെയായി കയറിച്ചെന്നത് (ഗോകുൽ ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫറാണ്). രാവിലെ പത്തരയോടെ തന്നെ മീൻ കിട്ടിയതിൽ സന്തോഷത്തിലാണ് ‌പെണ്ണുങ്ങളൊക്കെ. കൊഞ്ചിനെ കാണാനായിരുന്നു തിരക്ക്. ഗോകുലിന്റെ അമ്മ കമലേടത്തിയെ സഹായിക്കാൻ അടുത്ത ബന്ധുക്കളായ ജാനു, രാധ, സിനി, രമിന എന്നിവർ മത്സരിക്കുന്നു. കപ്പ പുഴുങ്ങിയതിനൊപ്പം മാലാൻ മുളകിട്ടത് സ്റ്റാർട്ടറായി ആദ്യമെത്തി. മഞ്ഞളേട്ട (മഞ്ഞക്കൂരി), വാള, ഇതൊക്കെ പുതുമഴയത്ത് കയറി വരുന്ന മീനുകളാണെന്ന കഥയുമായി രംഗം കൊഴുത്തു. അപ്പഴേക്കും കൊഞ്ച് പച്ചക്കുരുമുളകിന്റെ രുചി മേലാപ്പണിയാനുള്ള ഒരുക്കത്തിലായിരുന്നു.

പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച് ‌റോസ്റ്റ്

കൊഞ്ചിന്റെ നീണ്ട നീലക്കാലിന്റെ കത്രിക പോലുള്ള അഗ്രം മാത്രം മുറിച്ചു നീക്കി കാലുകൾ അടർത്തിയെടുത്ത് ഭദ്രമായി മാറ്റി വെക്കാൻ ഞാൻ കത്തിയെടുത്തു. തോടുകൾ അടത്തി രണ്ട് ഈൾ ( ഈർക്കിൽ) കടത്തി ഉപ്പ്, മല്ലി, മുളക്, മഞ്ഞൾ പൊടികൾ ചേർത്ത വെള്ളത്തിൽ ചെറുതായൊന്നു വേവിച്ചെടുത്തു. ഈർക്കിൽ ബലപ്പെടുത്തിയതു കൊണ്ട് ‌കൊഞ്ചും ചെമ്മീനും നട്ടെല്ലു വളയാത്തവരായി നിന്നു, കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്ന ഭാവത്തിൽ! അഭിമാനത്തോടെ നിവർന്നവരെ തക്കാളിയും ഉള്ളികളും അരിഞ്ഞ് ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച്‌ പേസ്റ്റാക്കി വഴറ്റിയ മസാലയിലേക്ക് എടുത്തുവെച്ചു. വേപ്പിലയും മല്ലിച്ചപ്പും ഒടുവിലായി ചേർത്തു. എല്ലാം തനിനാടൻ കറിക്കൂട്ടുകൾ.

പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച് റോസ്റ്റ്

കൊഞ്ച് തയ്യാറാകുമ്പോൾ തന്നെ എല്ലാവരുടെയും വായിൽ കപ്പലോടാൻ തുടങ്ങി. രുചി മാത്രം, മറ്റൊന്നും മുന്നിലില്ലാതായ നിമിഷം. കഴിക്കണം ജീവിതത്തിലൊരിക്കലെങ്കിലും, ഒറ്റയ്‌ക്കൊരു ആനക്കൊഞ്ചിനെ എന്ന് തിന്നു കഴിഞ്ഞവരൊക്കെ ആഗ്രഹിച്ചുണ്ടോ എന്നറിയില്ല, പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

ഈടൊരുക്കാൻ കാർത്തിയും

ഒരുവമ്മൽ താഴെ കാർത്തി മകൻ സത്യനെ ഈടൊരുക്കാൻ പുഴയിലേക്ക് ‌നയിക്കുന്നത് കണ്ട് അങ്ങോട്ടേക്കായി ഊണിനു ശേഷം നടത്തം. നടന്നു പോകാവുന്ന അകലത്തിൽ പുഴയിലൊരിടത്ത് വൃത്താകൃതിയിൽ ചുള്ളിക്കമ്പുകൾ കൂട്ടിയിടും. അതിരിൽ ഓലമടലുകൾ കുത്തി കവചമൊരുക്കും. ദിവസവും രണ്ട്‌നേരം തീറ്റ ഇട്ട്‌ കൊടുക്കും. കടകളിൽ നിന്ന്​ ഒഴിവാക്കുന്ന ബ്രഡ്‌ ശേഖരിച്ചാണ് തീറ്റയായി നൽകുന്നത്. ഈടിനു ചുറ്റും വല വിരിച്ച ശേഷം കമ്പുകൾ പുറത്തേക്ക് മാറ്റും. പിന്നെ ഞണ്ടിനെ പിടിക്കുന്ന തരം വട്ടവല കൊണ്ട് മീനുകളെ കോരിയെടുക്കും. കൊയിലാണ്ടി ദ്വാരക തിയറ്ററിൽ ടിക്കറ്റ് കൗണ്ടറിലായിരുന്നു സത്യന് ‌ജോലി, ഇപ്പോൾ ഓട്ടോറിക്ഷ ഡ്രൈവറാണ്. പ്രസരിപ്പ് ‌നിറഞ്ഞ അമ്മയാണ് കാർത്തി. വെള്ളത്തിലെ ആഴത്തിലേക്കിറങ്ങിയാൽ ചിലപ്പോൾ മരിക്കുമെന്നു പറഞ്ഞ മകനോട്, അത് ചിലപ്പോഴല്ലല്ലോ എന്ന് ചിരിച്ചുകൊണ്ട് പറയുന്ന അമ്മയുടെ നർമ്മബോധത്തെ നമിച്ചുകൊണ്ട് വള്ളവലിക്കാരെ തേടി പൂതപ്പാറയിലേക്ക് ‌നടന്നു.

കുരുത്തോലയുമായി വെള്ളക്കാർ

പുഴയുടെ മറ്റൊരു ഭാഗത്തായി പൂതപ്പാറയിൽ ദിനകരനും മാധവനും ദാമോദരനും ഓരം ചേർന്ന് വെളളയുമായി വള്ളത്തിൽ വരുകയാണ്. നീണ്ട കയറിൽ ഓരോ മുഴം ഇടവിട്ട് ‌കെട്ടിയ കുരുത്തോലയാണ് "വെള്ള'എന്ന ഇവരുടെ ആയുധം. വെളളത്തിൽ നടന്നു പോകാൻ പറ്റുന്നിടത്താണിവർ വെള്ള വലിക്കുന്നത്.

അകലാപുഴയിൽ വെള്ള വലിക്കുന്ന മത്സ്യതൊഴിലാളി

ഒരാൾ കയറുമായി മുന്നോട്ട് ‌നീങ്ങും. കയറിന്റെ മറ്റേ അറ്റവും വള്ളവുമായി രണ്ടാമൻ മറ്റൊരു ദിശയിലേക്കും. രണ്ട് വശത്തേക്കായി നീങ്ങുന്ന ഇവരുടെ ഈ മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ച് ‌നടക്കുന്നത് പിന്നിലെ മൂന്നാമൻ. വെള്ളത്തിൽ കുരുത്തോലയുടെ വെള്ളിത്തിളക്കം കണ്ട് ഭയന്ന് മീനുകൾ താഴേക്ക് പായും. മുന്നിൽ പോകുന്നവരുടെ കുരുത്തോല രണ്ടും പൊങ്ങിയിരിക്കും. പിന്നിൽ വരുന്നയാൾ താഴ്ത്തിപ്പിടിച്ചിരിക്കുന്ന ഭാഗത്തേത്ത് ഒളിക്കാൻ എത്തുന്ന മീനുകളൊക്കെ ചെളിയിലേക്ക് മുഖം കുത്തിയൊളിക്കും. വെള്ളത്തിൽ മുങ്ങി ഇവരെ പെറുക്കിയെടുത്ത് അരയിലുറപ്പിച്ച ഓലക്കുട്ടയിൽ നിക്ഷേപിക്കുന്നതോടെ ജോലി കഴിഞ്ഞു. കരിമീനുകളാണ് കൂട്ടത്തോടെ വെള്ള കണ്ട് ‌പേടിക്കുന്നവർ.

വഴിയിലെ തേങ്ങാമടൽ മല

തിരികെ നടക്കുമ്പോൾ തേങ്ങാ മടലുകളുടെ മലയുടെ മുന്നിലൊരു മനുഷ്യൻ. ഐരാണിയിൽ പ്രമോദ്‌ പൊളിച്ച തേങ്ങയുടെ മടലുകളാണ് മല പോലെ. ഒരു മനുഷ്യൻ പൊളിച്ച തേങ്ങകളെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്ന പോലെ ഉയർന്ന മടൽക്കൂമ്പാരം. പൊളിക്കാനുള്ള തേങ്ങയും പൊളിച്ചതും അപ്പുറത്ത്. ദിവസം 1500 തേങ്ങവരെ പൊളിക്കും, തേങ്ങയൊന്നിന് കിട്ടുന്ന കൂലി 70 പൈസയാണ് പ്രമോദിനെയും കുടുംബത്തെയും നയിക്കുന്നത്.

ചാലിയത്തും ബേപ്പൂരിലുമായി ഒരു കിലോമീറ്ററോളം കടലിലേക്ക് ‌നീണ്ട രണ്ട് വലിയ പുലിമുട്ടുകൾ. ചൂണ്ട നീട്ടിയെറിഞ്ഞ് മീൻ പൊക്കുകയാണ് കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർ

ബേപ്പൂരിലെ വീശുവലക്കാരൻ വിശ്വജിത്ത്

ബേപ്പൂരിലേക്കായിരുന്നു മീൻ കഥ തേടി പിന്നെപ്പോയത്. വൈക്കം കാലയിന്റെ തീരത്തുനിന്നും ബേപ്പൂരിലേക്ക് ‌സ്‌നേഹക്കൊട്ടാരം പണിത് കുടിയേറിയ വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്. ഫാബി താത്തായുടെ കാലശേഷം വൈലാലിൽ വീട്‌ സ്‌നേഹസ്മാരകമായി കാലത്തിനു നൽകിയ മകൻ അനീസിനെ കണ്ട്‌ സുലൈമാനി കുടിച്ച ശേഷം പുലിമുട്ടിലേക്ക്. ചാലിയത്തും ബേപ്പൂരിലുമായി ഒരു കിലോമീറ്ററോളം കടലിലേക്ക് ‌നീണ്ട രണ്ട് വലിയ പുലിമുട്ടുകൾ. ചൂണ്ട നീട്ടിയെറിഞ്ഞ് മീൻ പൊക്കുകയാണ് കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർ. സമദും സഫറും ഏരിയും ഏട്ടയുമാണ് ചൂണ്ടയിൽ പൊക്കിയെടുക്കുന്നത്. എട്ടര മുഴത്തിന്റെ വീശുവല പൂപോലെ വിടർത്തി എറിഞ്ഞു കാത്തു നിൽക്കുകയാണ് വിശ്വജിത്ത്. ഒന്നര വിരലിന്റെ തെളിഞ്ഞ കണ്ണിയുള്ള അര നമ്പർ നൂലിന്റെ വലയെന്നാണ് ഇതിനെ ക്ലാസിഫൈ ചെയ്തിരിക്കുന്നത്.

മുരു വളർന്ന കല്ലിൽ ഉടക്കിയ വലയൊന്നു പിടിച്ചു. സുഹൃത്ത് ഷംസുവിന്റെ തോണിയിൽച്ചെന്നു നോക്കിയപ്പോഴതാ ഇയ്യക്കടിയുടെ അടുത്ത്‌ ചെമ്പല്ലി പറ്റിക്കിടക്കുന്നു. പൊട്ടിച്ച് കടക്കാൻ സർവശ്രമവും നടത്തുന്നുണ്ട് മീൻ.

പുഴയിൽ വെട്ടിയ ചെമ്പല്ലിയെ പൊക്കിയേ അടങ്ങൂ എന്ന്‌ ദൃഢനിശ്ചയം മുഖത്തുണ്ട്. വലയിലെ ഇടി കയ്യിലറിയാം, അവൻ അകത്തുണ്ട്. വേട്ടക്കാരന്റെ കരുതലോടെയാണ് വല ഒതുക്കാൻ തുടങ്ങിയത്. വരുന്നില്ല, പാതിവഴിയിൽ നിന്നു. മുരു വളർന്ന കല്ലിൽ ഉടക്കിയ വലയൊന്നു പിടിച്ചു. സുഹൃത്ത് ഷംസുവിന്റെ തോണിയിൽച്ചെന്നു നോക്കിയപ്പോഴതാ ഇയ്യക്കടിയുടെ അടുത്ത്‌ ചെമ്പല്ലി പറ്റിക്കിടക്കുന്നു. തുകർത്തുടത്ത് വെള്ളത്തിലിറങ്ങി വലയെ മോചിപ്പിച്ചു. വീണ്ടും വലയുടെ നിയന്ത്രണം കയ്യിലാക്കി. പൊട്ടിച്ച് കടക്കാൻ സർവശ്രമവും നടത്തുന്നുണ്ട് മീൻ.

ചെറുപ്പത്തിൽ അച്ഛനൊപ്പം മീൻപിടിക്കാൻ പോയകാലം തൊട്ടുള്ള പരിചയം ഇവിടെ കയ്യടക്കമായപ്പോൾ കുംഭം അയച്ച് വല ഒതുക്കി, ഉഗ്രനൊരു ചെമ്പല്ലിയതാ കരയിൽ. തത്സമയം പത്രത്തിലെ ഫൊട്ടൊഗ്രാഫറായ വിശ്വജിത്ത് വീട്ടിലെത്തിയപ്പോൾ ഒന്നരക്കിലോയോളം പോന്ന പിടയ്ക്കുന്ന ചെമ്പല്ലിയുമായി ഭാര്യ അഡ്വ. കലാറാണി ആദ്യമൊരു സെൽഫിയെടുത്തു. പിന്നെ വറുത്തരച്ച് കറിയാക്കാൻ അടുക്കളയിലേക്ക്.

​മലപ്പുറത്തിന്റെ മീൻ മണങ്ങൾ​

കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്

ഞ്ഞിന്റെ മൂടുപടം മാറാത്ത പുലർകാലം. മലപ്പുറത്തെ വള്ളിക്കുന്ന്, കോഴിക്കോട്ടെ കടലുണ്ടി ഗ്രാമ പഞ്ചായത്തുകൾ അതിരിട്ട കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിലെ മീൻകാരെ തേടിയാണ് യാത്ര. രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവായ ഇവിടം 10 കണ്ടലുകളും വിരുന്നുകാരായ 80ൽപ്പരം പക്ഷികൾക്കുമാണ് താവളമൊരുക്കുന്നത്. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ചെറിയ തിരുത്തിയിലേക്കുള്ള നാട്ടുവഴി പോലൊരു റോഡ്.

സഖാവ് അമ്പാളി ഇമ്പിച്ചിയുടെ സ്മരണയിൽ (1918- 2000) സി.പി.എം കടലുണ്ടി ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി ഉയർത്തിയ ചുവന്ന അരിവാളും ചുറ്റികയും തല ഉയർത്തിനിൽക്കുന്നു. ഇതും കടന്ന് ബദറുദ്ദീന്റെ ബൈക്ക് ചെറിയ കോൺക്രീറ്റ് പാലത്തിലേക്ക്, കയറി ഇറങ്ങിയത് ചെറിയ തിരുത്തി, നാലു വീട്ടുകാർ മാത്രം താമസിക്കുന്ന ഇടം. ഇമ്പിച്ചിയുടെ മക്കളായ അമ്പാളി രാജനും ബാബുരാജും കടവിൽ വലിയൊരു തോണിയുമായി അക്ഷമയോടെ കാത്തു നിൽക്കുന്നു. മടവമ്പാട്ട് ‌സുബ്രമണ്യനും ശ്രീധരനും "തടവി'ലെ മീനുകളെ മോചിപ്പിക്കാൻ പുറപ്പെട്ടു കഴിഞ്ഞു . സമയം ആറായി. വൈകിയാൽ മീൻ പിടുത്തം കാണാനാകില്ല എന്നു അമ്പാളിമാർ നേരത്തെ പറഞ്ഞിരുന്നു.

'ഹണിട്രാപ്പൊരുക്കി' കണ്ടൽക്കാടുകൾ

കടലുണ്ടിപ്പുഴ മഞ്ഞിൽക്കുളിച്ചു നാണിച്ച് നിൽക്കുന്നു. കണ്ടലുകൾ ദൂരക്കാഴ്ചയിൽ മങ്ങിയ ജലച്ചായ ചിത്രം പോലെ. അല്പം അകലെ ബാലാ തിരുത്തിയിലെ കണ്ടലിനെ വളഞ്ഞ് നീളത്തിൽ വല കുത്തി ഉയർത്തിയിരിക്കുകയാണ്. തുരുത്തുകളെ കാൽനടയായും ഇരു ചക്രവാഹനത്തിലും ചെല്ലാവുന്ന കുഞ്ഞൻ പാലത്തിനടിയിലൂടെ വള്ളക്കാർ നിലയുറപ്പിച്ച കൂടിനടുത്തേക്ക് രാജൻ തോണി ഊന്നുകയാണ്. കണ്ടൽക്കാടിനു ഓരം ചേർന്ന് പത്തേക്കറോളമാണ് മടവമ്പാട്ടെ സഹോദരന്മാർ വളഞ്ഞത് തടവിലാക്കിയത്.

വേലിയേറ്റത്തിനു മുൻപേ മൂവർ സംഘം ഇറങ്ങിയാൽ ഒന്നര മണിക്കൂർ നേരമെടുക്കും വല നിവർത്തി കണ്ടൽക്കാടുകൾ വളയാനും രണ്ടറ്റത്തുമായി ഹൃദയാകൃതിയിലെ രണ്ടും മൂന്നും കൂടുകൾ തയ്യാറാക്കുവാനും. ഇറക്കത്തിനു മുൻപേ പണി കഴിയണം

വെശ കുത്തുകയെന്നും വലകൊണ്ട് തടവൊരുക്കി രണ്ടറ്റത്തുമായി വളച്ചു കുത്തുന്ന മുളങ്കൂട്ടിലേക്ക് മീനിനെ കയറ്റി പിടിക്കുന്ന രീതിക്ക് പേരുണ്ട്. വേലിയേറ്റത്തിനു മുൻപേ മൂവർ സംഘം ഇറങ്ങിയാൽ ഒന്നര മണിക്കൂർ നേരമെടുക്കും വല നിവർത്തി കണ്ടൽക്കാടുകൾ വളയാനും രണ്ടറ്റത്തുമായി ഹൃദയാകൃതിയിലെ രണ്ടും മൂന്നും കൂടുകൾ തയ്യാറാക്കുവാനും. ഇറക്കത്തിനു മുൻപേ പണി കഴിയണം, വേലി ഇറക്കത്തിൽ മീനുകളൊക്കെ പുറത്തേക്ക് വരാൻ വഴി തേടുന്നിടത്താണ് രണ്ട് കൂടുകളും. മുള ചീളാക്കിയെടുത്ത് കയർ കെട്ടിയൊരുക്കുന്ന ചുരുട്ടാവുന്ന കൂടിന് അടിയിലായി മീനിന് കയറുവാൻ അഞ്ച് വിരലോളമുള്ള വഴി, വഴിയേക്കാൾ വലിയ മീനും തിങ്ങി ഞെരുങ്ങി കൂട്ടിലേക്ക് കയറും. അതിൽ തിങ്ങുന്ന മീനുകളെത്തേടി അടുത്ത കൂടും ചേർത്ത് വെയ്ക്കും. അവിടേക്കുള്ള വാതിൽ രണ്ട് വിരൽ വലുപ്പത്തിലാകും.

മീൻ കൊടുത്തത് മനസു നിറയെ

കൂട്ടിലേക്കിറങ്ങി തോളൊപ്പം വെള്ളത്തിൽ നിന്ന് മീനിനെ കോരി വളളത്തിലേക്ക് ഇടുകയാണ് ചന്ദ്രൻ. കോരിയിടുന്ന പിടയ്ക്കുന്ന മാലാന്റെവെള്ളിത്തിളക്കം. ഓരോ കോണുകളിലേക്കായി കോരു വലയെത്തിച്ച്കൂടിന്റെ അടിത്തട്ട് കാണാതെ തന്നെ മീനുകളെ തുത്തെടുക്കാം. കടലുണ്ടി പാലത്തിലൂടെ കേരളത്തിന്റെ ബുള്ളറ്റ് ട്രെയിനായ ജനശതാബ്ദി എക്​സ്​പ്രസ്​ തെക്കോട്ടു പായുന്നു. പിടയ്ക്കുന്ന മീനുകളെ കണ്ട് പാലത്തിലെ പ്രഭാത നടപ്പുകാരായ യാസീനും അബ്ദുൽ റസാക്കും ബ്രേക്കിട്ടു, "കറിവെക്കാൻ മീൻ തരാമോ' എന്ന് വിളിച്ചു ചോദിക്കുന്നു. കഴുക്കോൽ കുത്തി തോണിയെ നിയന്ത്രിച്ചിരുന്ന സുബ്രമണ്യൻ വെള്ളത്തിൽ നടന്ന് വലയെടുത്ത് തോണിയിലേക്ക് മടക്കുന്ന ചേട്ടൻ ശ്രീധരനോടായി, "കറിക്കു കൊടുക്കുമോ എന്ന്?'
കടവിലേക്ക് വരാൻ കയ്യുയർത്തിക്കാണിച്ച് ശ്രീധരൻ പണി തുടർന്നു. നടപ്പുകാർക്ക് കോളായി, 500 രൂപയ്ക്ക് തരാൻ പറഞ്ഞ മീൻ കൂടിലേക്ക് പകർന്ന് കണ്ടപ്പോൾ ഞെട്ടി . ഒറ്റക്കാഴ്ചയിലറിയാം, സുമാർ മൂന്നു കിലോയിലേറെ പുഴ മീനുണ്ടത്. മനസു നിറയെയാണവർ മീൻ കൊടുത്തത്.

ഇലയിൽ പൊതിഞ്ഞ് കനലിൽ ചുട്ട മാലാനും പെൺ കൂട്ടായ്മയും

പിന്നാലെ കടലുണ്ടിക്കാരനായ സന്തോഷും ജിജിയും മാത്യുവുമെത്തി സെൻട്രൽ എക്‌സൈസ് ആൻറ്​ കസ്റ്റംസ് ക്വാർട്ടേഴ്‌സിലെ ശനിയാഴ്ച സദ്യയ്ക്കായി മാലാൻ വേണം. അൻപതിലേറെ വീട്ടുകാരുള്ള ക്വാർട്ടേഴ്‌സിലെ വിശേഷങ്ങളെ ഊട്ടുന്നത് അവിടുത്തെ പെണ്ണുങ്ങളുടെ കൂട്ടായ്മയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ജോലിക്കെത്തിയവർക്ക് ‌കേരളത്തിന്റെ മീൻ രുചി പകരുന്നത് ത്രേസ്യയും ഹൃദ്യയും സബയും ഒക്കെച്ചേർന്ന സംഘമാണ്. പഞ്ചാബിയും രാജസ്ഥാനിയും ബിഹാറിയും തെലുങ്കനുമൊക്കെ മലയാളത്തിൽ അലിയുന്ന രുചിക്കൂട്. കശ്മീരിലെ പിരിയൻ മുളകുപൊടി തേച്ച് വാഴയിലയിൽ പൊതിഞ്ഞ് നാരിൽ കെട്ടി മീൻ കനലിലേക്ക് വെയ്ക്കും മുൻപ് നാലു തണ്ട് വേപ്പില കൂടി. ചീഫ് ഷെഫ് ലില്ലി എരിവും ഉപ്പും നോക്കി തൃപ്തി വരുത്തി. അഞ്ച് തവണ പൊതിഞ്ഞ ഇലയുടെ കരിഞ്ഞ പുറം ചട്ട അഴിച്ചപ്പോൾ വെന്ത കറിവേപ്പിലയിൽ തട്ടി ഉയർന്ന കൊതിപ്പിക്കുന്ന ഗന്ധം പണ്ട് പൊതിച്ചോർ തുറക്കുന്ന പോലെ ഗൃഹാതുരതയുടെ വിശപ്പകറ്റി.

മോന്തി തക്കം നോക്കി തടവ് വെയ്പ്

ബാലാതിരുത്തിയിലെ കണ്ടൽക്കാടുകളുടെ ചുറ്റുമാണ് മോന്തി തക്കം നോക്കി തടവെയ്ക്കുന്നത്. സന്ധ്യ നേരത്ത് രാത്രി ഒൻപത് കഴിയുന്നതോടെ ഈ മൂവന്തി തക്കം കഴിയും. ബാബുരാജിന്റെ ഫാം അടുത്ത ഘട്ടത്തിലേക്കായി ഒരുങ്ങുകയാണ്. കരിമീനും ചെമ്പല്ലിയും ശേഖരിച്ച് പുഴയിൽ നിന്നും പൊങ്ങുകയാണ് ബാബുരാജ്. പുഴയിൽ നിന്നു പിടിക്കുന്ന മീനുകളെ വളർത്തി വലുതാക്കി കുഞ്ഞുങ്ങളെ വിരിയിച്ച് വിപണനം ചെയ്ത മാതൃകയ്ക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ ദീൻ ദയാൽ ഉപാധ്യായ ദേശീയ പുരസ്‌ക്കാരം നേടിയ മത്സ്യ കർഷകനാണ് ബാബുരാജ്. അമ്പാളി രാജനും ബാബുരാജും തനി നാടൻ സാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമീണ ടൂറിസം മേഖലയെ ഉണർത്തുന്നു.

നാവിൽ രുചിയുടെ പടയോട്ടം നടത്തുന്ന മുരു ഫ്രൈ കഴിക്കുമ്പോൾ നമ്മൾ അറിയില്ല, അത് പാത്രത്തിലെത്തുന്നതിനു മുന്നേയുള്ള പടവെട്ടൽ. കടലിനോട് ചേർന്ന പുഴയിലെ പാറയിലാണ് മുരു പിടിക്കുന്നതും വളരുന്നതും

കളാഞ്ചിയുടെ പേരിലുണ്ട് എല്ലാം

ഓരോ പ്രായത്തിലും വലുപ്പത്തിലുമുള്ള ഈ മത്സ്യ രാജാവിന് നാട്ടിൽ പേരുകൾ പലതാണ്. ചെറുതായി നന്നേ ചുവന്ന കണ്ണുള്ളത് ‌ചോരക്കണ്ണൻ, അല്പം വലുതായാൽ കൊളോൺ, ഒരടിയോളമെത്തിയാൽ കണ്ണിക്കൻ, ഒന്നു രണ്ട് കിലോ തൂക്കമെത്തിയാൽ കൊടുന്തല, പൂർണ്ണ വളർച്ചയെത്തിയാൽ നരിമീൻ. 13 കിലോയുള്ള നരിമീനാണ് ബാബുരാജിന്റെ ഫാമിൽ നിന്ന് അടുത്തിടെ പിടിച്ചത്, അതും പുഴയിൽ നിന്നും പിടിച്ച് വളർത്തി വലുതാക്കിയത്. കുടുങ്ങുന്ന വല പൊട്ടിച്ച് പോകാൻ വരെ കരുത്തുള്ള ഇവൻ പുഴമീനുകളിലെ പുലിമുരുകനാണ്.

മുരു രുചിയുടെ കടൽ

നാവിൽ രുചിയുടെ പടയോട്ടം നടത്തുന്ന മുരു ഫ്രൈ കഴിക്കുമ്പോൾ നമ്മൾ അറിയില്ല, അത് പാത്രത്തിലെത്തുന്നതിനു മുന്നേയുള്ള പടവെട്ടൽ. കടലിനോട് ചേർന്ന പുഴയിലെ പാറയിലാണ് മുരു പിടിക്കുന്നതും വളരുന്നതും. തുലാമഴ പെയ്ത് ഉപ്പ് കുറയുന്നതിനു മുന്നേ വിളവെടുക്കണം. ഉപ്പ് പോയാൽ മുരു നശിച്ചു പോകും. കല്ലുമക്കായ് അഥവാ കടുക്കയുടെ കുടുംബക്കാരനാണ്.

മീൻ ചുട്ടത്

കടലിനോട് ചേർന്ന പുഴയോരത്തെ പാറയിൽ വളരുന്ന മുരു ഇറച്ചി പറിച്ചു മടങ്ങിയെത്തിയതേയുള്ളൂ വള്ളിക്കുന്ന് കാഞ്ഞിരശേരി സുധീറും മക്കളായ വൈശാഖും വിഷ്ണുവും ദീപകും. വീട്ടുകാരി ഗീതയുടെ നേതൃത്വത്തിൽ പ്രഭാവതി , നിഷ, സജിത എന്നിവരാണ് കടുത്ത് മൂർച്ചയേറിയ മുരുവിന്റെ ഷെൽ പൊട്ടിക്കുന്നത്. ഗ്ലൗസിട്ട കൈകൊണ്ടാണ് മുരു എടുക്കുന്നത്. കത്തികൊണ്ട് തിക്കി മണിക്കൂറുകൾ കൊണ്ട് രണ്ട് ലിറ്റർ മുരുവാണ് ‌കൊത്തിയെടുക്കുന്നത്. രണ്ട് മണിക്കൂർ നേരമെടുത്ത് നാലു പേർ ചേർന്ന് കൊത്തിയ മുരു 15 ലിറ്ററോളം വരും. ആവശ്യക്കാർ പുഴയോരത്തെ ഇവരുടെ വീട്ടിലെത്തി വാങ്ങും. ബേപ്പൂർ കടുക്ക ബസാറിലും വിൽപ്പനയ്ക്കായി എത്തിക്കും.

ഊർക്കടവിലെ മീൻ വേട്ട

നിലമ്പൂർ കാടുകളിൽ നിന്നുത്ഭവിക്കുന്ന ചാലിയാർ കൂളിമാട് വെച്ച് ഇരുവഞ്ചിപ്പുഴയുമായി ചേർന്ന് പരന്നൊഴുകി ഊർക്കടവിലേക്കെത്തുന്നു. പുഴയെ കൈരേഖ പോലെ അറിഞ്ഞ മലപ്പുറത്തെ മീൻ വേട്ടക്കാർ ഐസ് തൊടാത്ത മീൻ കിട്ടുമെന്നറിഞ്ഞാൽ എവിടെയും എത്തും, പിന്നെ പെടയ്ക്കണ പുഴ മീനുമായേ മടങ്ങൂ. മലപ്പുറം ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ഊർക്കടവ് ‌റെഗുലേറ്റർ "കം' ബ്രിഡ്ജിലെ ഉയർത്തിയ ഒരു ഷട്ടറിലൂടെ ചാലിയാർ താഴേക്ക് ആർത്തലയ്ക്കുന്നു. ഒഴുക്കിനെതിരെ ഉയർന്നു ചാടുന്ന മീനുകൾക്കായി കൂറ്റൻ കോരു വലകൾ മുളങ്കമ്പിൽ കെട്ടി വെച്ചിരിക്കുകയാണ്.

മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ നിലമ്പൂർ പൊലീസ്‌ സ്റ്റേഷന്റെ മതിലിനു മുകളിൽ ഉയരത്തിൽ ഉറപ്പിക്കുന്ന വൈദ്യുതി വേലി വെയിലിൽ തിളങ്ങുന്നു.

സാഹസികമായാണ് പാലത്തിന്റെ കാലുകളിലൂടെ താഴേക്ക് ഇറങ്ങി വല വെയ്ക്കുന്നത്. കോരുവലകൾ പാലത്തിന്റെ മുകളിലെ കൈവരിയിൽ കയർ കൊണ്ട് കെട്ടി ഉറപ്പിച്ചിട്ടുണ്ട്. രാപകലില്ലാതെ വലകൾ വലിയ വായ് തുറന്നിരിക്കും, ഒഴുക്കിനെതിരെ ഉയർന്നു ചാടുന്ന മീനിനായി. ആറേഴുവലകൾ കെട്ടിവെച്ചിട്ടുണ്ട്. കൂറ്റനൊരു കട്‌ലയെയാണ്‌ പൊക്കിയെടുക്കുന്നത്. കാണികളുടെ വലിയ സംഘം കരയിലുണ്ട്. 25 കിലോയ്ക്കടുത്ത് ഭാരമുള്ള പെരുമീനിനു ചുറ്റും കാണികളുടെ നിഴൽ പരന്നു. ഹോട്ടലുകാർക്കായി മൊത്ത വിലയ്ക്കുള്ള പറച്ചിലാരംഭിച്ചു.

നിലമ്പൂരിലെ വിശാലമായ മഴക്കാടുകളിലേക്ക്

ലോക പ്രശസ്തമായ തേക്ക് മ്യൂസിയത്തിന്റെ നിലമ്പൂർ. ബ്രിട്ടിഷ് കലക്ടറായിരുന്ന എച്ച്.വി. കനോലി 1846 ൽ നട്ട തേക്കിൻ തൈകൾ പടർന്ന് തണുപ്പിന്റെ ഇലക്കൂട് തീർത്ത കനോലി പ്ലോട്ടും കോവിലകവും തേടിയെത്തുന്നവരുടെ നാട്. നാല് മീറ്റർ അറുപത് സെമീ ചുറ്റളവും 42 മീ ഉയരവുമുളള തേക്ക് വിസ്മയത്തിന്റെ നാട്ടിലേക്കാണ് യാത്ര. മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ നിലമ്പൂർ പൊലീസ്‌ സ്റ്റേഷന്റെ മതിലിനു മുകളിൽ ഉയരത്തിൽ ഉറപ്പിക്കുന്ന വൈദ്യുതി വേലി വെയിലിൽ തിളങ്ങുന്നു.

കോഴിക്കോട്ടു നിന്ന്​ വഴിക്കടവിലേക്കുള്ള കെ.എസ്.ആർ.ടി.സി ടി. ടി ബസ് 86 കിലോമീറ്റർ ഓടി എടക്കരയെത്തി. അഞ്ചു കിലോമീറ്റർ മുന്നിൽ വഴിക്കടവ്, അല്പം മാറി തമിഴ്‌നാട്. ഗാന്ധിജിയുടെ അർദ്ധകായ പ്രതിമയ്ക്കു മുന്നിൽ ബസിറങ്ങി. അധിനിവേശത്തിന്റെ ഇരുമ്പാണി തറയ്ക്കാൻ എത്തിയവർക്ക് അഹിംസയെന്ന മൂന്നക്ഷരത്തിൽ മറുപടി നൽകിയ നായകന് എടക്കര ഗ്രാമ പഞ്ചായത്ത് സമർപ്പിച്ച സ്‌നേഹസ്മാരകം പുഞ്ചിരി തൂകി. ഖദർ ഉടുപ്പിനുള്ളിലെ ചിരിയുമായി സുഹൃത്ത് ഷാജി മീൻ പിടിക്കാൻ പോകുന്ന അബ്ദുൽ ഹമീദ് മുസ്‌ല്യാരുടെ അടുത്തേക്ക് കൂട്ടി.

മഴക്കാട്ടിലെ ഹൈടെക് ചൂണ്ടക്കാർ

നിലമ്പൂർ എടക്കരയിലെ ചൂണ്ടക്കാർ ഹൈടെക്കാണ്, ഏതു മീൻ ഏതു പുഴയിലെ ഏതു ഭാഗത്താണ് ഇപ്പോൾ ഉള്ളതെന്ന സന്ദേശം "ചൂണ്ടൽ ഗ്രൂപ്പ്' വാട്ട്‌സാപ് കൂട്ടായ്മയിൽ എത്തിക്കൊണ്ടിരിക്കും. കാരണം ഗ്രൂപ്പിലൊരാളെങ്കിലും എപ്പോഴും മീൻ പിടിക്കുന്നുണ്ടായിരിക്കും. മീൻ പിടിക്കാനിറങ്ങാത്ത ദിവസം ഇവരുടെ കലണ്ടറിൽ ഇല്ല. ശിഷ്യരും ആരാധകരുമൊക്കെയായി 35 പേരുണ്ട് അബ്ദുൽ ഹമീദ് മുസ്‌ല്യാരുടെ സംഘത്തിൽ. ""ചിലർ ഗൾഫിലാണ് അവർ മനസുകൊണ്ട് നമുക്കൊപ്പം പുഴയിലിറങ്ങും. പുഴമീനിന് പതിവുകാരുണ്ട്, നല്ലെതൊന്നു കിട്ടിയാൽ ഒരു മണിക്കൂർ പോലും കാത്തിരിക്കേണ്ടി വരില്ല, അപ്പൊഴേക്കും അത് കറിയാക്കാൻ ആളെത്തിയിരിക്കും..'' മുസല്യാർ പറയുന്നു.

അബ്ദുൽ ഹമീദ് മുസ്‌ല്യാർ

മീനുണ്ടെങ്കിലും ചൂണ്ടയിൽ കൊത്താത്തത് എന്താണ് എന്നുള്ള ചോദ്യങ്ങളാണ് കൂടുതലും ഗ്രൂപ്പിൽ വരുക. തീറ്റ കൊരുക്കുമ്പോൾ മുതൽ കൊത്തിയതിനെ കുടുക്കി എടുക്കുന്നതു വരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വോയ്‌സ്‌ മെസേജായി കൊടുത്തു കഴിഞ്ഞാൽ മറുപടി പിക്ചർ മെസേജായെത്തുന്ന പിടയ്ക്കുന്ന മീനായിരിക്കും. ഇദ്ദേഹത്തിന്റെ നാനോ കാറിന്റെ കുഞ്ഞൻ ഡിക്കിയിൽ നാലു റിങ്ചൂണ്ടകൾ, രണ്ട് സെറ്റ് വീശുവല, തണ്ടാടി വല ഇത്രയും സാധനങ്ങൾ എപ്പോഴും റെഡിയായിരിക്കും. മെസേജ് കിട്ടിയാൽ ജി.പി.എസ് സംവിധാനം പോലെ കാർ പുഴക്കരയെത്തിയേ നിൽക്കു. സീസണിൽ ലക്ഷം രൂപയോളം മീൻ തരും. പുന്നപ്പുഴ, കലക്കൻ പുഴ, കാരക്കോടൻ പുഴ, കരിമ്പുഴ എന്നീ പുഴകളിലാണ് പ്രധാനമായും പോകുന്നത്.

കൊത്തിയാലറിയാം മീനും തൂക്കവും

നിസ്‌ക്കാരത്തൊപ്പിയും തസ്ബിയുമായി വല വീശാനും ചൂണ്ടയിടാനും പോകുന്ന ഉസ്താദ് നാട്ടുകാർക്ക് കൗതുകമായിരുന്നു. ഇത് കണ്ട് മറ്റ് ചൂണ്ടക്കാരും കൂടും. പക്ഷേ, വലിയ മീനുകൾ പലപ്പോഴും ഉസ്താദ് നീട്ടിയെറിയുന്ന ചൂണ്ടയിലുടെയാണ് കരകാണുക. 100 മീറ്റർ നീളത്തിൽ പോകുന്ന ഉറച്ച ചരടുള്ള ചൂണ്ട ആരാധകർ വിദേശത്തു നിന്നൊക്കെയാണ് എത്തിച്ചു കൊടുക്കുന്നത്. അത് വലിയ മീൻ കൊത്തിയാലും പൊട്ടില്ല . കൊത്തിയാലറിയാം മീനേതെന്ന്, പൊക്കിയെടുക്കും മുന്നേ ഏതു മീനെന്നും തൂക്കം എത്രയെന്നും പറയും. അത് മാജിക്കൊന്നുമല്ല. നാലാം വയസു മുതൽ കണ്ടും കേട്ടും അറിഞ്ഞ പരിചയം. പുഴയിലെ പറ്റ് (പുൽക്കാട്), വെള്ളം കുത്തിത്തിരിയുന്ന ഇടം, കയത്തിൽ നിന്നുള്ള ഒലിവ്, ഇവിടെല്ലാമാണ് വലിയ മീനുകൾ പാർക്കുന്നത്.

ഉസ്താദിന്റെ കൈയ്യടക്കം കണ്ട് ചിലർ അടക്കം പറയാറുണ്ട്, മന്ത്രം. മലഞ്ഞിലും ആരലും ചൂണ്ട ഊരി രക്ഷപെടാൻ മിടുക്കരാണ്. മലഞ്ഞിൽ ചുറ്റി വരിഞ്ഞ് പൊട്ടിക്കും ആരൽ മുകളിലേക്ക് ശക്തിയായി തള്ളിക്കൊണ്ടും രക്ഷപ്പെടും.

അവരെ ഒരോന്നായി പുറത്തേക്ക് എത്തിച്ച് കുടുക്കുവാൻ ഭാഗ്യം മാത്രം പോര, സ്‌കിൽ കൂടി വേണം. കൂട്ടമായി നിൽക്കുന്ന മീനിന്റെ നടുവിൽ ചൂണ്ടയിട്ടാൽ ഒന്നു മാത്രമേ കിട്ടൂ, ബാക്കിയുള്ളവർ കൊത്തില്ല. ഓരോന്നായി പൊക്കിയെടുക്കാൻ വിദ്യയുണ്ട്. ഉസ്താദിന്റെ കൈയ്യടക്കം കണ്ട് ചിലർ അടക്കം പറയാറുണ്ട്, മന്ത്രം. മലഞ്ഞിലും ആരലും ചൂണ്ട ഊരി രക്ഷപെടാൻ മിടുക്കരാണ്. മലഞ്ഞിൽ ചുറ്റി വരിഞ്ഞ് പൊട്ടിക്കും ആരൽ മുകളിലേക്ക് ശക്തിയായി തള്ളിക്കൊണ്ടും രക്ഷപ്പെടും.

ആസ്മക്കാർക്ക് മലഞ്ഞിൽ മരുന്ന് മീൻ

മലഞ്ഞിലും കടുന്നയുമാണ് ഇവിടുത്തെ പ്രധാന മത്സ്യങ്ങൾ. ശ്വാസം മുട്ടുള്ളവർക്ക് കഴിക്കാൻ മലഞ്ഞിലിന് സ്ഥിരമായി ഓർഡർ കിട്ടാറുണ്ട്. മീൻ തേടി ഉൾക്കാട്ടിലേക്ക് അഞ്ച് കിലോ മീറ്ററൊക്കെയാണ് നടന്നു പോകുന്നത്. മഴയിൽ തമിഴ്‌നാട്ടിലെ പായിക്കര ഡാം നിറയുമ്പോഴാണ് കുണ്ടമ്പുഴ കുത്തിയൊലിച്ച് പുന്നപ്പുഴ ഒഴുകുന്നത്. അത് മീൻ കൊയ്ത്തിന്റെ മഴക്കാലമാണ്. പുഴയുടെ തുടക്കം മുതൽ ചാലിയാറിൽ ചേരുന്ന നിലമ്പൂരിലെ കരിമ്പുഴയും കടന്ന് ഊർക്കടവ് വരെയെത്തി മീൻ പിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പുഞ്ചയ്ക്കും നാടുകാണിക്കും ഇടയിലാണ് മീൻ കൂടുതൽ.

പതിഞ്ഞ കാൽവെപ്പുമായി വെളിച്ചം ഒഴിവാക്കി സിഗരറ്റ് പോലും വലിക്കുന്നവരെ ഒഴിവാക്കി പോയിരുന്ന മുൻഗാമികൾ.
രാത്രി ഒൻപതിനും 12നും ശേഷമാണ് വലിയ മീനുകൾ പാറക്കെട്ടിലെ ഒളിയിടങ്ങളിൽ നിന്ന്​ പുറത്തിറങ്ങുന്നത്. പുലർച്ചെ മൂന്നിനാണ് മീൻ പിടിക്കാൻ നല്ലനേരം. ഇൻവർട്ടർ കൊണ്ടുവന്ന് ഷോക്കടിപ്പിച്ചും തുരിശും നഞ്ചും കലക്കുന്ന നശീകരണ രീതികളോട് കടുത്ത വിയോജിപ്പാണ്. ചെയ്യുന്നവരെ ബോധവൽക്കരിച്ച് കൂട്ടത്തിൽ ചേർക്കാറുണ്ട്. ലഹരി വിമോചന - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങുന്നു. രാവിലെ എട്ടരയോടെ മദ്രസയിൽ കുട്ടികളെ പഠിപ്പിച്ച ശേഷം, മൃതദേഹം മറവുചെയ്യാൻ കബർ വെട്ടാനും, തെങ്ങു കയറുവാനും, മീൻ പിടിക്കുവാനും ഒക്കെയായി അബ്ദുൽ ഹമീദ് ഉസ്താദ് എന്ന ഓൾ ഇൻ വൺ തയ്യാർ.

കീരന്റെ മീൻ കരി

എടക്കര മൂത്തേടം പൂളക്കപ്പാറ കോളനിയിൽ അറനാടൻ ആദിവാസി വിഭാഗത്തിലെ കീരനും മക്കൾ മനോജും മഹേഷും ചൂണ്ടയിടുകയാണ്. തുണക്കാരൻ വന്നിട്ട് ഉൾക്കാട്ടിലേക്ക് പോയി മീൻ പിടിക്കണം, അതു വരെയുള്ള ഇടവേള. രാവിലെ കിട്ടിയ മലഞ്ഞിൽ കറിയാക്കി ഭാര്യ മാതി ഊണിനു വിളിക്കുന്നു. ഇഞ്ചിയും കറിവേപ്പിലയും കുരുമുളകും മുളക് - മഞ്ഞൾപ്പൊടികളും ചേർത്ത മീൻ കറി. കഴിച്ചിട്ടു പോകുവാൻ മാതി നിർബന്ധിക്കുന്നു.

കീരനും മക്കളും മത്സ്യബന്ധനത്തിനിടെ

മുളകും വേപ്പിലയും ഇഞ്ചിയും പച്ചമീനിനൊപ്പം വെന്ത മണം. വിശപ്പ് കെടുവാൻ തന്നെ അത് മതി. ചൂണ്ടയുമായി വനത്തിലേക്ക് പോകുന്നത് കീരന് നേരമ്പോക്കിനൊപ്പം രക്തത്തിൽ അലിഞ്ഞ സാഹസികതയുമാണ്. കീരന്റെ വീടിനു മുന്നിലാണ് മാവോയിസ്റ്റ് സാന്നിധ്യം തേടി പൊലീസ് പോയത്, ഇവിടം വരെയാണ് മാധ്യമങ്ങളെയും കടത്തിവിട്ടത്. കാട്ടാനയുടെ ചൂര് പരക്കുന്നു, ആന ഇതിലേ വന്ന് അതിലേ പോകും എന്ന് കീരൻ കൈ ചൂണ്ടി വഴികാണിക്കുന്നു. കാടിറങ്ങാൻ നേരമായെന്ന സൂചന കിട്ടിയപോലെ മഴക്കാടുകളോട് സലാം പറഞ്ഞു.

ഇതാ, ചില ഗ്രാമീണ മീൻ വിഭവങ്ങൾ

പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച് ‌റോസ്റ്റ്

ചേരുവകൾ
മുളക്‌പൊടി- 2 വലിയ സ്പൂൺ
മല്ലിപ്പൊടി- 3 വലിയ സ്പൂൺ
മഞ്ഞൾപ്പൊടി- ഒരു ചെറിയ സ്പൂൺ
പച്ചക്കുരുമുളക്- 5 തണ്ട്
വെളുത്തുള്ളി- 2
ഇഞ്ചി- 2 കഷ്ണം
ഉളളി- 10
സവാള- 3
പച്ചമുളക്- 8
വേപ്പില-4 തണ്ട്
മല്ലിച്ചപ്പ്- 2
ഉപ്പ് പാകത്തിന്.

കൊഞ്ചിന്റെ നീണ്ട നീലക്കാലിന്റെ കത്രിക പോലത്തെ അഗ്രം മുറിച്ച് ‌നീക്കി കാലുകൾ അടർത്തിയെടുത്ത് മാറ്റിവെയ്ക്കുക. തോടുകൾ അടർത്തി രണ്ട് ഈർക്കിൽ കടത്തി ഉപ്പ്, മല്ലി, മുളക്, മഞ്ഞൾപ്പൊടികൾ ചേർത്ത വെള്ളത്തിൽ ചെറുതൊയൊന്നു വേവിച്ചെടുക്കണം. തക്കാളി, ഉള്ളി, സവാള, പച്ചമുളക് എന്നിവ അരിഞ്ഞ് വഴറ്റണം. ഇഞ്ചി, പച്ചക്കുരുമുളക് എന്നിവ ചതച്ച് ‌പേസ്റ്റാക്കി വഴറ്റിയ മസാലയിലേക്ക് വേവിച്ച മീനിടുക. വേപ്പിലയും മല്ലിച്ചപ്പും ചേർത്ത് തിളപ്പിച്ച് വാങ്ങുക. പാചകക്കുറിപ്പ്: ഇ. കമല, എടച്ചാൽ, ചേലിയ, കോഴിക്കോട്

മൊളോശൻ ( ഇരിമീൻ മൊളോശൻ )

മണിയൂർ പഞ്ചായത്തിലെ ചൊവ്വപ്പുഴയിലെ ഇരിമീൻ (കരിമീൻ ), ചിറ്റാൻ, മാലാൻ, വെള്ളച്ചെമ്മീൻ, വെറ്റിക്കൊഞ്ചൻ എന്നിവയാണിവിടുത്തെ മീനുകൾ. മാലിന്യങ്ങളില്ലാത്ത പുഴയിൽ നിറയെ രുചിയുള്ള മത്സ്യങ്ങളാണ്.

ചേരുവകൾ
ഇരിമീൻ- മുക്കാൽ കിലോ (ആറോ ഏഴോ)
ഉള്ളി- അരിഞ്ഞത് ഒന്നര കപ്പ്
തക്കാളി- അരിഞ്ഞത് ഒന്നര കപ്പ്
മുളക് പൊടി- മൂന്ന് വലിയ സ്പൂൺ
മഞ്ഞൾപ്പൊടി- ഒരു ചെറിയ സ്പൂൺ
വാളൻ പുളി- നെല്ലിക്കാവലുപ്പത്തിൽ
(വെള്ളത്തിൽ കുതിർത്തത്)
ഉലുവ- ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി- രണ്ട് വലിയ സ്പൂൺ
സുർക്ക( വിനാഗിരി )- ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി- എട്ട് അല്ലി ( അരിഞ്ഞത് )
വെളിച്ചണ്ണ- അഞ്ച് വലിയ സ്പൂൺ

ഇരിമീൻ നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം. മീനുകൾ മുറിക്കാതെ രണ്ടോ മൂന്നോ വരയിട്ടെടുക്കണം. അടുത്തതായി ഉള്ളിയും (എട്ട്) , മല്ലിപ്പൊടിയും
മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒരു വലിയ സ്പൂൺ വെള്ളത്തിൽ അരച്ചെടുക്കണം. ഈ മിശ്രിതം മീനിൽ നല്ല പോലെ തേച്ച് പിടിപ്പിക്കണം . അടുപ്പിൽ ചൂടാക്കിയ മൺചട്ടിയിലേക്ക് ഒൻപത്​ സ്​പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഉലുവയും പിന്നീട് കറിവേപ്പിലയും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കണം. ബാക്കി കറിവേപ്പിലയും തക്കാളിയും ചേർത്ത് ഇളക്കണം. ഒരു പാകം വരെ ഇളക്കിയ ശേഷം കുതിർത്ത് വെച്ച പുളിവെള്ളം ഒഴിക്കണം. നേരത്തെ മസാല തേച്ച് വെച്ച മീൻ ഇതിലേക്ക് ചേർത്ത് പത്ത് മിനുറ്റ് വേവിക്കണം. ചാറ് ഒന്നു മുറുകിയാൽ ഒരു സ്പൂൺ സുർക്കയും ബാക്കി കറിവേപ്പിലയും ചേർത്ത് ചെറുതായി ഇളക്കാം. പത്തലിനും കള്ളപ്പത്തിനും കൂടെ കൂട്ടാൻ ഇതിലും മികച്ചൊരു കറിയില്ല. രുപാഷ ജീജു, നികർത്തിൽ, പാലയാട് നട, വടകര, കോഴിക്കോട്

ചെമ്മീൻ തേങ്ങ അരച്ച കറി

ചേരുവകൾ
വലിയ ചെമ്മീൻ- അര കിലോ
മഞ്ഞൾ പൊടി- ഒരു ചെറിയ സ്പൂൺ
മുളകുപൊടി- രണ്ട് വലിയ സ്പൂൺ
തേങ്ങ- ഒന്ന്
തക്കാളി- രണ്ട്
വാളൻപുളി- ഒരു ചെറിയ ഉണ്ട
പച്ചമുളക്- നാല് എണ്ണം
ഇഞ്ചി ചെറിയ കഷ്ണം
ചെറിയ ഉള്ളി- നാല് എണ്ണം
കറിവേപ്പില- ഒരു തണ്ട്
വെളിച്ചെണ്ണ- ഒരു വലിയ സ്പൂൺ

ചെമ്മീൻ വൃത്തിയാക്കി ഉള്ളിലുള്ള "കറുപ്പ്' നൂലു എടുത്തു കളഞ്ഞ് കഴുകിയെടുക്കണം. അതിനു ക്ഷേം ഒരു മൺചട്ടയിൽ മഞ്ഞളും മുളകും ചേർത്ത് അരച്ച് തക്കാളിയും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേർത്ത് വേവിക്കണം.
ചെമ്മീൻ വേവിച്ച ചട്ടിയിലേക്ക് വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. ചിരകിയ തേങ്ങ അൽപ്പം മഞ്ഞൾ ചേർത്ത് അരകല്ലിൽ വെണ്ണ പോലെ അരച്ചെടുക്കുക.
അരച്ചെടുത്ത തേങ്ങ മീൻ കറിയിലേക്ക് ‌ചേർക്കുക. ഇതിലേക്ക് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പു ചേർത്ത്അടുപ്പിൽ നിന്ന് ഇറക്കി വെക്കുക അതിനു ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വെച്ച ചെറിയ ഉള്ളി , കറിവേപ്പില എന്നിവ വറുത്തിടുക. ഈ കറിയുടെ പ്രത്യേകത കല്ലിൽ മഞ്ഞൾ ചേർത്ത് വെണ്ണ പോലെ അരച്ച് ഉരുട്ടിയെടുക്കുന്ന തേങ്ങ ചേർക്കുന്നതാണ്. വടകര , കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഈ രീതിയിലാണ് മീൻ കറിക്ക് തേങ്ങ അരക്കുന്നത്. ഉഷ കെ.പി, ഉദയാലയം, പയന്തോങ്ങ്, കല്ലാച്ചി.പി.ഒ, വടകര

സ്‌പെഷൽ മീൻ പത്തിരി

ചേരുവകൾ
വാമീൻ- 10 പീസ്
പുഴുങ്ങലരി- അരക്കിലോ
ചെറിയ ജീരകം- മൂന്ന് സ്പൂൺ
തേങ്ങ ചിരകിയത്- 1
ചെറിയ ഉള്ളി- 15 എണ്ണം
തക്കാളി- രണ്ട്
പച്ചമുളക്- മൂന്ന്
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി- നാല് അല്ലി
കറിവേപ്പില- ചെറുതായി അരിഞ്ഞത് നാല് സ്പൂൺ
മല്ലിയില- ചെറുതായി അരിഞ്ഞത് നാല് സ്പൂൺ
മഞ്ഞൾ പൊടി- രണ്ട് സ്പൂൺ
മുളക് പൊടി- ആറ് സ്പൂൺ
കുരുമുളക് പൊടി- മൂന്ന് സ്പൂൺ
ഗരംമസാല പൊടി- അര സ്പൂൺ
കശുവണ്ടിപ്പരിപ്പ് അരച്ചത്- 10 സ്പൂൺ
കസൂരി മേത്തി( ഉലുവയില)- നാല് സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ, നെയ്യ്- ആവശ്യത്തിന്

ഫില്ലിങ്ങിന് വേണ്ടി, കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന വാമീൻ കഷണങ്ങൾ ഒരു സ്പൂൺ മഞ്ഞൾ പൊടി, നാല് സ്പൂൺ മുളക് പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മാറ്റി വെക്കുക.

30 മിനിട്ടിന് ശേഷം ചെറുതീയിൽ ഫ്രൈ ചെയ്‌തെടുക്കുക (പകുതി വെന്താൽ മതി). ചൂടാറിയതിനുശേഷം കൈ കൊണ്ട് മുള്ള് കളഞ്ഞ് മിൻസ് ‌ചെയ്‌തെടുക്കുക. ഫില്ലിങ്ങ് തയ്യാറാക്കുന്നതിന് വേണ്ടി ചട്ടി ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് ചിരകി വച്ച തേങ്ങയുടെ പകുതി ചേർത്ത്ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
ചട്ടി വീണ്ടും അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവച്ച ചെറിയ ഉള്ളിയുടെ പകുതി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ബാക്കി മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുറച്ചു സമയം കൂടി വഴറ്റുക. മിൻസ് ചെയ്തു വച്ച മീൻ, വറുത്തു വച്ച തേങ്ങ എന്നിവ കൂടി ചേർത്ത് ഇളക്കുക. എല്ലാം നന്നായി മിക്‌സ് ആയി മൂത്തു വരുമ്പോൾ ഗരം മസാല, കറിവേപ്പില, മല്ലിയില്ല എന്നിവ ചേർത്ത് ഇറക്കി വെക്കുക.

പത്തിരി തയ്യാറാക്കുന്നതിന് വേണ്ടി തലേ ദിവസം രാത്രി തിളച്ച വെള്ളത്തിൽ കുതിർത്തു വച്ച പുഴുങ്ങലരി കഴുകി വൃത്തിയാക്കി ജീരകം, ബാക്കിയുള്ള തേങ്ങ, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അധികം വെള്ളം ചേർക്കാതെ ഗ്രൈൻഡറിൽ അരച്ചെടുക്കുക (ഇതിന് പകരം വറുത്ത അരിപ്പൊടി തിളച്ച വെള്ളത്തിൽ കുഴച്ചും ഉപയോഗിക്കാം). ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച മല്ലിയില, കസൂരി മേത്തി എന്നിവ ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി വെക്കുക. ഓരോ ഉരുളയും വാഴയിലയിൽ കൈവിരൽ കൊണ്ട് നൈസായി പത്തിരി പോലെ പരത്തിയെടുക്കുക. ഓരോ പത്തിരിയുടെ മുകളിലും ഫില്ലിംഗ് പരത്തി വെച്ച് അതിന് മുകളിൽ വേറൊരു പത്തിരി (ഇല മാറ്റിയിട്ട്) വെച്ച് വീണ്ടും ഫില്ലിംഗ്‌സ് ഇട്ട് വേറൊരു പത്തിരി മുകളിലായി വെക്കുക. എല്ലാ അരികുകളും നന്നായി കൈ കൊണ്ട് അമർത്തി ഒരു സ്പൂൺ കൊണ്ട് ഭംഗിയാക്കി എടുക്കാം. ഏറ്റവും അടിയിലുള്ള വാഴ ഇല മാറ്റാതെ ഒരു ഇഡലിപാത്രത്തിൽ വെച്ച് ആവിയിൽ 20 മിനിറ്റ് വേവിച്ചെടുക്കുക. ആസിഫ സഹീർ, "തണൽ', മന്ദാരത്ത് മുക്ക്, കോട്ടാമ്പറമ്പ് പി.ഒ, കോഴിക്കോട്

ചെമ്മീൻ കുത്തിപ്പൊരിച്ചത് (ചെമ്മീൻ വട)

ചേരുവകൾ
ചെമ്മീൻ നന്നാക്കിയത് - അര കിലോ
സാവള മീഡിയം സൈസ് - രണ്ട്
പച്ചമുളക് - അഞ്ച്
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - നാല് അല്ലി
മല്ലിച്ചപ്പ് - ഒരു പിടി
കറിവേപ്പില്ല - രണ്ട് കതിർ
മുളക് പൊടി - ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
പെരുഞ്ചീരകപ്പൊടി - അര ചെറിയ സ്പൂൺ
ഗരം മസാലപ്പൊടി - ഒരു നുള്ള്
കോൺ ഫ്‌ലവർ - ഒന്നര വലിയ സ്പൂൺ
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ഫ്രൈ ചെയ്യാൻ ആവശ്യമായത്.

വൃത്തിയാക്കിയ ചെമ്മീൻ ഗ്രൈന്ററിൽ ചതച്ചെടുക്കുക. സവാള മുതൽ കറിവേപ്പില വരെയുള്ള ചേരുവകൾ നന്നായി കൊത്തിയരിഞ്ഞ ശേഷം പൊടികളുമായി എല്ലാം ചേർത്ത് കുഴയ്ക്കണം . ശേഷം ഇത് ചെമ്മീനുമായുംകലർത്തണം. എന്നിട്ട് കൈയിൽ അൽപം വെളിച്ചെണ്ണ തടവി വടയുടെ രൂപത്തിൽ പരത്തി വെക്കുക . ഒരു ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്‌തെടുക്കുക.

ഷബ്‌നം ഷംസുദ്ദീൻ, മുന്നീസ്, നല്ലളം ബസാർ, കോഴിക്കോട്

മുരു ഇറച്ചി ഫ്രൈ

ഒരു ലിറ്റർ മുരു (ലോലമായ മുരു ഇറച്ചി ലിറ്റർ അളവിലാണ് വിൽക്കുന്നത്) നന്നായി കഴുകി വൃത്തിയാക്കിയത് വെള്ളം വാർത്തെടുക്കുക. വലിയ ഉള്ളി അരിഞ്ഞതും തക്കാളി ചെറുതാക്കിയതും ചേർത്ത് ചീനച്ചട്ടിയിൽ വഴറ്റിയെടുക്കണം. ഇത് മൺ ചട്ടിയിലേക്ക് പകർന്ന ശേഷം മുളക് - മല്ലി- മഞ്ഞൾപ്പൊടികൾ മുരുവിലേക്ക്‌ ചേർത്ത് നന്നായി ഇളക്കി ഉപ്പും ചേർത്ത് വേവിക്കണം, വെള്ളം ഒട്ടും ചേർക്കരുത്. വേവുമ്പോൾ ധാരാളം വെള്ളം പുറത്തേക്ക് വരും, ഇത് വറ്റും വരെ വേവിക്കുകയും തവി കൊണ്ട് ഇളക്കിക്കൊടുക്കുകയും വേണം. പാകമായ ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കണം. പാകമായി വരുമ്പോഴേക്കും വേപ്പിലയും തേങ്ങാക്കൊത്തുചേർക്കാം.

ചേരുവകൾ
സവാള - രണ്ട്
തക്കാളി - രണ്ട്
മുളക് പൊടി - ഒന്നര വലിയ സ്പൂൺ
മല്ലിപ്പൊടി - രണ്ട് വലിയ സ്പൂൺ
മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ
തേങ്ങാക്കൊത്ത് - രണ്ട് പൂള്
വെളുത്തുള്ളി, കുരുമുളക് പൊടി, ഇഞ്ചി എന്നിവ ആവശ്യക്കാർക്ക് ‌ചേർക്കാം.
കറിവേപ്പില - രണ്ട് തണ്ട്
ഉപ്പ് പാകത്തിന്

അമ്പാളി പ്രസീത ബാബുരാജ്, ചെറിയ തിരുത്തി, കടലുണ്ടി

അഞ്ച് മിനുട്ട്സ് പുഴമീൻ കറി

ചെറിയ പുഴമീൻ അരക്കിലോ
ഉള്ളി - 100 ഗ്രാം
കാന്താരിമുളക് - ആറ്
മുളക്‌പൊടി - അര സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ‌സ്പൂൺ
പുളി - ചെറിയ കഷ്ണം

മീൻ നന്നായി കഴുകി വരഞ്ഞ് വെള്ളം വാർത്തു വെയ്ക്കുക. ചെറിയ ഉള്ളി, കാന്താരി എന്നിവ അരച്ചെടുക്കുക. കുറച്ച് വെള്ളത്തിൽ ഈ അരപ്പ് മഞ്ഞൾ‌പ്പൊടി, മുളകുപൊടി, ഉപ്പ് ‌ചേർത്ത് പച്ചമണം മാറുന്നതുവരെ തിളപ്പിക്കുക. ശേഷം പുളിപിഴിഞ്ഞു ചേർക്കുക. തിളച്ച ശേഷം മീൻ ‌ചേർത്ത് ‌ചെറു തീയിൽ വെള്ളം വറ്റുന്നതു വരെ വേവിക്കുക. വാങ്ങി വച്ച് പച്ച വെളിച്ചെണ്ണയും വേപ്പിലയും തൂവി ഉപയോഗിക്കാം.

ഹസീന ഇ.കെ, ഹസീന കോട്ടേജ്, പെരിന്തൽമണ്ണ

ഉണ്ടപുട്ട്

ചെമ്മീൻ - അരക്കിലോ
സവാള - മൂന്ന്
പച്ചമുളക് - നാല്
ഇഞ്ചി - ചതച്ചത് ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി - ചതച്ചത് ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - അര സ്പൂൺ
മുളക്‌പൊടി - അര സ്പൂൺ
മസാലപ്പൊടി - അര സ്പൂൺ
പൊന്നിയരി - അരക്കിലോ
തേങ്ങ - അരമുറി
പെരുംജീരകം - അരസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

ചെമ്മീൻ നന്നായി വൃത്തിയാക്കിയെടുക്കണം. അതിൽ മുളകുപൊടി. മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് നന്നായി മിക്‌സ് ചെയ്യണം. ശേഷം പാനിൽ എണ്ണ ഒഴിച്ച് ചെമ്മീൻ വറുത്തു കോരണം. അതേ പാനിലെ എണ്ണയിൽ തന്നെ സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി വഴറ്റണം. അഞ്ച് മിനിറ്റ് കഴിഞ്ഞാൽ പൊടികൾ ഇട്ട് മൂപ്പിക്കണം. ഇതിലേക്ക് വറുത്തെടുത്ത ചെമ്മീനും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി മിക്‌സ് ചെയ്യണം.

പൊന്നിയരി നന്നായി കഴുകിയ ശേഷം തിളച്ച വെള്ളത്തിൽ മൂന്ന് മണിക്കൂർ കുതിരാൻ വെക്കണം. ഇതിലേക്ക് ഉള്ളി, ജീരകം, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് കട്ടിയായി അരച്ചെടുക്കണം. ഇത് ചെറിയ ഉരുളകളാക്കി അകത്ത് ചെമ്മീൻ മസാല നിറച്ച് പൊതിയണം. ഇടിയപ്പത്തട്ട് പോലുള്ള പാത്രത്തിൽ വെച്ച് ആവിയിവൽ പത്ത് മിനിറ്റ് വേവിച്ചെടുക്കണം.

കനലിൽ ചുട്ട മാലാൻ

മാലാൻ - ഒരു കിലോ
പിരിയൻ മുളക് - ആറ്
കുരുമുളക് - ഒരു സ്പൂൺ
പച്ചമുളക് - നാല്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - ഒരു കുടം
മഞ്ഞൾപ്പൊടി- ഒരു സ്പൂൺ
ഉപ്പ് പാകത്തിന്

ഉണങ്ങിയ വിറക് കത്തിച്ച് പെറുക്കി കത്തിച്ച് ആദ്യമേ കനലൊരുക്കണം. പിരിയൻ മുളകും കുരുമുളകും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞളും കല്ലുപ്പും അരച്ച് പുരട്ടിയ മാലാനുംമൊരശും മൂന്നു തവണ വാഴയിലയിൽ പൊതിഞ്ഞ് നാരുകൊണ്ട് കെട്ടി കനലിലേക്ക് വെയ്ക്കും മുൻപായി നാല് തണ്ട് വേപ്പിലയും മുകഴിൽ വെയ്ക്കണം. . പിന്നെ കനൽ മൂടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞൊന്നു മറിച്ചിടണം. അരമണിക്കൂർ കൊണ്ട് മീൻ വെന്തിരിക്കും.

ലില്ലി തോമസ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ക്വാർട്ടേഴ്‌സ്, ബീച്ച് റോഡ്, കോഴിക്കോട്. ▮


റസൽ ഷാഹുൽ

ഫോ​ട്ടോഗ്രാഫർ, മാധ്യമപ്രവർത്തകൻ. രുചിമീൻ സഞ്ചാരം എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments