കുറ്റിച്ചൂല്‍ മുടിയുമായി
വന്ന കനി;
അമ്മ എഴുതുന്നു
കുറ്റിച്ചൂല്‍ മുടിയുമായി വന്ന കനി; അമ്മ എഴുതുന്നു
അഭിനയിക്കാന്‍ കഴിവുണ്ടായിട്ടും താല്‍പര്യമുണ്ടായിട്ടും, ഈ ഫീല്‍ഡിലുള്ള ഒട്ടു മിക്ക ആള്‍ക്കാരും ഞങ്ങളുടെ കൂട്ടുകാരൊക്കെ ആയിട്ടും അവള്‍ക്ക് സിനിമയില്‍അഭിനയിക്കാനുള്ള നല്ല അവസരങ്ങളുണ്ടായിട്ടില്ല. അവളുടെ നിലപാടുകളും ബോദ്ധ്യങ്ങളും തന്നെ ഒരു പക്ഷെ അതിന് വിഘാതമായിരിക്കാം. പരാജയപ്പെട്ടാല്‍ പോലും വിട്ടു വീഴ്ചയില്ലാതെ പ്രതിബദ്ധമായിരിക്കുന്ന ഒരു മനോഭാവം അവള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ അവള്‍ക്ക് കിട്ടിയ അവാര്‍ഡില്‍ എനിക്കും സന്തോഷമുണ്ട്. അമ്മയുടെ സ്‌നേഹത്തോടൊപ്പം ഞാന്‍ ബഹുമാനിക്കുന്ന ആള്‍ കൂടിയാണ് കനി- മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കനി കുസൃതിയുടെ അമ്മ ഡോ. എ.കെ. ജയശ്രീ എഴുതുന്നു
14 Oct 2020, 09:53 AM
കനിയെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അല്‍പം ഭയന്നു. മകള്‍ ആയിരിക്കുമ്പോഴും അവള്‍ വേറൊരാളാണല്ലോ. അമ്മയോ അച്ഛനോ ആകുന്നത് വളരെ രസകരമായ കാര്യമാണ്. അവര്‍ വളരുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുകൊണ്ടിരിക്കും. ഏറ്റവും വലിയ അത്ഭുതം ജനിക്കുമ്പോള്‍ തന്നെയാണ്.
എന്റെ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും അതിശയകരമായ സന്തോഷം മകള്‍ ജനിച്ചതാണ്. നമ്മുടെ കോടിക്കണക്കിനുള്ള കോശങ്ങളിലൊന്നില്‍ നിന്ന് മറ്റൊരാളുണ്ടാവുക എന്ന അതിശയം തന്നെ തീര്‍ത്താല്‍ തീരാത്തതാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നതാണ് കനിയോടൊപ്പമുള്ള ജീവിതം. (ഏതൊരു പേരന്റിനും അനുഭവിക്കാവുന്നത്) കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ ഓരോ സമയത്തും ഇനി എന്താവും എന്ന് നമ്മള്‍ ഓരോരുത്തരും അതിശയിക്കില്ലേ? ഉത്കണ്ഠയും വിഷമവും സന്തോഷവുമൊക്കെ കലര്‍ന്ന അതിശയമാണത്.

ലേബര്‍ റൂമില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ പിറന്നുവീഴുന്ന വഴുവഴുപ്പുള്ള കുഞ്ഞുങ്ങള്‍ക്ക് അത്ര ഭംഗിയുള്ളതായി തോന്നിയില്ല. എന്നാല്‍, കുറ്റിച്ചൂല്‍ വിടര്‍ന്നതുപോലെയുള്ള മുടിക്കുള്ളില്‍ കുഞ്ഞുമുഖവുമായി വന്ന കനിയെ അപ്പോള്‍ തന്നെ എനിക്കിഷ്ടമായി. കുറച്ച് ദിവസം കഴിഞ്ഞ് ജോസി പറഞ്ഞു, ഇപ്പോഴാണിവള്‍ ഭംഗിയുള്ളതായതെന്ന്.അപ്പോള്‍ എനിക്ക് ആദ്യമേ തോന്നിയതോ?ചെറിയ തോതില്‍ എനിക്ക് അനസ്‌തേഷ്യ തന്നിരുന്നതിനാല്‍, ആദ്യം കാണുമ്പോള്‍ തന്നെ അവളെ അത് ബാധിച്ചോ എന്ന് ഒരാവശ്യവുമില്ലാതെ ഞാന്‍ ആശങ്കയോടെ നോക്കിക്കൊണ്ടിരുന്നു.അമ്മയുടെ ബയോളജിയാകാം അതൊക്കെ.
കുഞ്ഞുന്നാളിലെല്ലാം മൈത്രേയനും അമ്മമാരും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ലീലചേച്ചിയുമൊക്കെയാണ് അവളെ നോക്കി വളര്‍ത്തിയത്.
എന്നാലും, അന്നുമുതല്‍ ഇന്നുവരെ അവളില്‍നിന്ന് ശ്രദ്ധ മാറിയിട്ടില്ല. കുഞ്ഞുങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കണമെന്ന് മൈത്രേയന്‍ പറയും. എന്നാല്‍, എനിക്കതിന് സാധിച്ചിരുന്നില്ല. ഒരു ഡിസ്‌കണക്ട് ഉണ്ട്.
കുട്ടികള്‍ വേറൊരു വര്‍ഗമാണ്. അവരുടെ ഭാഷ വേറെയാണ്. കുട്ടികളുടെ ഭാഷയില്‍ മിണ്ടാന്‍ അന്നും ഇന്നും എനിക്കറിഞ്ഞൂടാ. കുട്ടികളെ വളര്‍ത്താന്‍ ഒരു പരിശീലനവും നമുക്ക് കിട്ടുന്നില്ലല്ലോ. കനി നേരെ മറിച്ചാണ്. കുട്ടികളോട് പെട്ടെന്ന് കൂട്ടുകൂടുകയും കൂടെ കളിക്കുകയും ചെയ്യും. അതെനിക്കെപ്പോഴും അതിശയമാണ്. നമ്മളില്‍ നിന്ന് പിറന്ന ഒരാള്‍, വേറൊരാളായി വളരുന്നത് ഏറെ കൗതുകം തരുന്ന കാര്യമാണ്.
ഞാന്‍ പൂനയിലായിരിക്കുമ്പോള്‍, അവള്‍ക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഞാനും അവളും തമ്മില്‍ കത്തുകളെഴുതിയിരുന്നു. അതൊന്നും സൂക്ഷിച്ചുവച്ചില്ല. മനോഹരമായ കത്തുകളായിരുന്നു അവ. ഒരു പക്ഷെ, എനിക്ക് മാത്രമായിരിക്കും അങ്ങനെ തോന്നുന്നത്.
ടീനേജ് എത്തുമ്പോഴാണ് കുട്ടികള്‍ നമുക്ക് സംസാരിക്കാന്‍ പാകത്തില്‍ മനുഷ്യരാകുന്നത്. എന്നാല്‍, അപ്പോള്‍ അവര്‍ നമുക്ക് പിടിതരാതെ വഴുതി പോകും. അവള്‍ക്ക് ചില (ലോക)കാര്യങ്ങളൊക്കെ പഠിപ്പിച്ചു കൊടുക്കാമെന്ന് വിചാരിച്ച് സംസാരിക്കാന്‍ ശ്രമിക്കും. കുറെയൊക്കെ അവള്‍ കേള്‍ക്കുന്നുണ്ടാകും. എന്നാല്‍, ഞാന്‍ കരുതിയ തരത്തിലാവണമെന്നില്ല.
ചെറുപ്പക്കാരുടെ ചിന്തകള്‍ എപ്പോഴും നമ്മളെക്കാള്‍ മുന്നിലായിരിക്കും. എന്നാലും അവരെ പഠിപ്പിച്ച് ശരിയാക്കണമെന്ന് നമ്മള്‍ വിചാരിക്കുന്നു. കുറെയൊക്കെ അങ്ങനെ നടക്കുന്നുണ്ടാകുമായിരിക്കാം. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഞാനും ചെറുതായിരിക്കുമ്പോള്‍ എന്റെ അച്ഛനമ്മമാരില്‍ നിന്ന് വളരെ വ്യത്യാസമായാണ് ചിന്തിച്ചിട്ടുള്ളത് എന്ന് കാണുന്നു. പക്ഷെ, നമ്മുടെ കള്ളികള്‍ക്കകത്താണ് കുട്ടികള്‍ എന്ന ഇല്ല്യൂഷനില്‍ പെട്ടുപോകും.
അങ്ങനെയല്ല എന്ന ഓരോ തിരിച്ചറിവും സന്തോഷിപ്പിക്കുന്ന അതിശയമാണെനിക്ക്. സ്‌കൂളില്‍ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ കിട്ടുമ്പോള്‍ സ്വന്തമെന്ന പോലെ അവള്‍ സന്തോഷിക്കുന്നത് കണ്ടിട്ടുണ്ട്. കൂട്ടുകാരിലൂടെ അവള്‍ വേറൊരു ലോകത്തേക്ക് വളരുകയാണ്. ഓരോ വളര്‍ച്ചയിലൂടെയും പുതിയതായി മാറുമ്പോള്‍ ചിലപ്പോള്‍ വേദനിക്കുമെങ്കിലും കൂടുതലും സന്തോഷമാണവള്‍ തരുന്നത്.

അവള്‍ എന്തെങ്കിലും ആകണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല മനുഷ്യാവസ്ഥകളോട് സെന്‍സിറ്റീവ് ആയിരിക്കണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. അതും പറഞ്ഞിട്ടില്ല. അവള്‍ അങ്ങനെയാണെന്ന് കണ്ട് ആനന്ദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അവള്‍ രൂക്ഷമായി മറ്റുള്ളവരോട് പെരുമാറുന്നത് കാണും. അങ്ങനെ വേണോ എന്ന് അവളോട് ചോദിക്കാനാലോചിക്കും. പക്ഷെ, പെട്ടെന്നുതന്നെ അവളാണ് ശരി എന്ന് മനസ്സിലാകും. പിന്നെ ഒന്നും പറയാറില്ല. ശരികളെ കുറിച്ച് ഉറച്ചബോദ്ധ്യത്തോടെയാണ് അവള്‍ തീരുമാനമെടുക്കുന്നതെന്ന് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് എപ്പഴും അവളുടെ കൂടെ നില്‍ക്കും.
സ്‌കൂള്‍ മാത്രമല്ലാതെ വേറൊരു ലോകം കൂടിയുണ്ടാകട്ടെ എന്ന് വിചാരിച്ചാണ് കുട്ടിയായിരുന്നപ്പോള്‍ നാടകത്തിന് വിട്ടത്. ചന്ദ്രിക, സജിത, വിധു, സുധി, ദീപ, രഘൂത്തമന്‍ തുടങ്ങി എല്ലാ കൂട്ടുകാരോടുമൊത്ത് അവളായിരിക്കുമ്പോള്‍ വീട്ടിലെപോലെ തന്നെയാണ് എന്നതുകൊണ്ട് യാതൊരു ടെന്‍ഷനുമുണ്ടായിരുന്നില്ല. രാത്രിയെന്നോ പകലെന്നോ ഒന്നും ഇല്ലാതെ അവള്‍ പുറംലോകത്തായിരുന്നു. കൂടെ തന്നെ ഉണ്ടാവണമെന്നൊന്നും തോന്നിയിട്ടുമില്ല.
പ്ലസ് ടു ഒക്കെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടിവന്നു. മിക്ക പേരും കൃത്യമായ പ്ലാനോട് കൂടിയാണല്ലോ പഠിച്ചുപോകുന്നത്. സ്വന്തമായി ആലോചിക്കേണ്ടി വരുന്നത് അവള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടാവും. നമ്മള്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. അവരവരുടെ വഴികള്‍ സ്വയം കണ്ടെത്തേണ്ടത് തന്നെയാണ്. ചില ദിശാബോധം നല്‍കാനേ മറ്റുള്ളവര്‍ക്ക് കഴിയൂ.

വെറുതെ യാത്രയൊക്കെ ചെയ്യാമെന്ന് മൈത്രേയന്‍ പറഞ്ഞെങ്കിലും അവള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചില കോളേജ് പരീക്ഷണങ്ങള്‍ ഒക്കെ നടത്തി. ഇടക്ക് ഒറ്റക്ക് യാത്രകള്‍ ചെയ്തു. ഒടുക്കം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തി. അവിടുത്തെ വിശേഷങ്ങളൊന്നും അധികം എനിക്കറിഞ്ഞു കൂടാ. ചില കലഹങ്ങളും പ്രതിഷേധ മൊട്ടയടിക്കലുമൊക്കെ ഉണ്ടായെന്ന് തോന്നുന്നു. എല്ലാം എനിക്ക് അറിയണമെന്ന് തോന്നിയിട്ടില്ല.
ഗര്‍ഭത്തിലായിരിക്കുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള അതാര്യതയാണ് ജനനത്തിന് കൗതുകമുണര്‍ത്തുന്നത്. അടുത്തവരായാല്‍ പോലും എല്ലാം അറിയാതിരിക്കുന്നതാണ് ബന്ധങ്ങളില്‍ പുതുമ നിലനിര്‍ത്തുന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
പ്രണയങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അവള്‍ തിരിച്ചും അങ്ങനെ തന്നെ. മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാക്കരുതെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ പ്രണയത്തില്‍ ഉണ്ടാകുന്ന ബ്രേക്ക് അപ്പ് വേദനിപ്പിക്കുന്നതാണ്. അത് അനിവാര്യവുമാണ്. കഴിയുന്നത്ര വേദനിപ്പിക്കാതിരിക്കാനും സ്‌നേഹം തുടരാനുമേ സാധിക്കൂ. കൂടുതല്‍ അടുപ്പമുള്ള സുഹൃത്തുക്കളെ അവള്‍ ഞങ്ങളെ പരിചയപ്പെടുത്താറുണ്ട്. ആവശ്യപ്പെടാതെ തന്നെ പണ്ട് മുതലേ ചെയ്യുന്നതാണ്. അതുകൊണ്ട് ബന്ധങ്ങളെ പറ്റി ഒരിക്കലും ആശങ്ക ഉണ്ടായിട്ടില്ല.
ചിലപ്പോഴൊക്കെ ഞെട്ടലുണ്ടാക്കുന്ന കാര്യങ്ങളായിരിക്കും സംഭവിക്കുക. ജീവിക്കാന്‍ താല്‍പര്യം തോന്നുന്നില്ല എന്ന് ഞങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. വിഷമങ്ങളുണ്ടാകുമ്പോള്‍ ഞങ്ങളോടൊപ്പം വന്ന് കുറച്ച് ദിവസം കൂടെ കിടന്നുറങ്ങിയാല്‍ അത് മാറുകയും ചെയ്യും. അപൂര്‍വ്വമായി ചിലപ്പോള്‍ മറ്റു സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലും പക്വതയോടെ അവള്‍ പെരുമാറാന്‍ ശ്രമിക്കാറുണ്ട്.
ഒരിക്കല്‍ വൈകുന്നേരം കൊല്ലത്ത് കൂട്ടുകാരുടെ കൂടെ നടക്കാന്‍ പോകുമ്പോള്‍, കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തില്‍ വച്ച് വലിയൊരു സംഘം ആക്രമിച്ചു. ആരോ പൊലീസിനെ എത്തിച്ചതിനാല്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്. അതിനുശേഷം അവിടെ എത്തിയ രേഷ്മയാണ് എന്നോട് ഇത് വിളിച്ച് പറഞ്ഞത്. അതുപോലെ ഒരു ഷോക്ക് ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
അത് പിന്നീട് കേസായപ്പോള്‍ അതിലെ ഒരു പ്രധാന പ്രതിയുടെ മാതാപിതാക്കള്‍ അത് പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തി. അവരുടെ മകന്‍ നിരപരാധിയാണെന്നും അവന് വിദേശത്ത് പോകാന്‍ കേസ് പിന്‍വലിച്ച് രക്ഷിക്കണമെന്നും അവര്‍ അപേക്ഷിച്ചു. വല്ലാത്ത ധര്‍മ്മസങ്കടത്തിലുമായി.
അവള്‍ക്ക് കൈക്കും കാലിനും പല വിധ ഫ്രാക്ചറുകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഓരോരോ ഞെട്ടലുകളാണ്. പ്രൈമറി ക്ലാസില്‍ വച്ച് കൈയിന്റെ അസ്ഥി പൊട്ടി. അതല്ല സങ്കടമുണ്ടായത്, ആ കയ്യുമായി സ്‌കൂള്‍ ബസ്സില്‍ എല്ലാ കുട്ടികളെയും ഇറക്കിയശേഷം അവസാനമാണ് വീട്ടിലെത്തിയതെന്നതാണ്. അതിനുശേഷമാണ് ആശുപത്രിയിലൊക്കെ കൊണ്ടുപോയത്.
ഒരിക്കല്‍ ഫ്രാന്‍സില്‍ നാടകം ചെയ്യാന്‍ പോയി. രാത്രി രണ്ട് മണിക്ക് അവളുടെ മെയില്‍ വന്നു. സന്തോഷത്തോടെ വായിച്ച് വരുമ്പോള്‍ എന്റെ കാല്‍മുട്ട് dislocate ചെയ്തു എന്ന് കൂളായി എഴുതിയിരിക്കുകയാണ്. ആ കാല്‍ കൊണ്ട് തന്നെ പല സ്ഥലങ്ങളിലും, സ്‌ക്രിപറ്റ് മാറ്റിയിട്ടാകാം, പരിപാടി പൂര്‍ത്തിയാക്കിയാണ് തിരിച്ചെത്തിയത്. ഒരു ദിവസം കാറില്‍ യാത്ര ചെയ്യുമ്പോള്‍ കൂട്ടുകാരുമായി അങ്ങേയറ്റം സന്തോഷത്തില്‍ ചിരിയൊക്കെയായി വിളിച്ചു. പുതിയ നാടകം ചെയ്യാനുള്ള തിരക്കാണ്. പിറ്റേദിവസം ഫോണ്‍ വന്നു. റിഹേഴ്സല്‍ ചെയ്യുമ്പോള്‍ പ്ലാറ്റുഫോം പൊട്ടി കാല്‍ താഴേക്ക് പോയി എല്ലുപൊട്ടി ഹോസ്പിറ്റലിലാണെന്ന്.
എന്നാല്‍, കൂടുതലും സന്തോഷകരമായ അതിശയങ്ങളാണ് അവള്‍ നല്‍കിയിട്ടുള്ളത്. ഓണത്തിന് ഒരുമിച്ച് ചേരുക, തുണിക്കടകളില്‍ പോകുക, തര്‍ക്കിക്കുകയും വഴക്കടിക്കുകയും ചെയ്യുക, ഒന്നിച്ച് സിനിമ കാണുക ഇതെല്ലാം സന്തോഷമാണ്. പ്രത്യേകിച്ച്, വല്ലപ്പോഴുമാകുമ്പോള്‍.
പഠനത്തില്‍ ഒരു ക്രൈസിസ് വന്നപ്പോള്‍ അവള്‍ ആവശ്യപ്പെടാതെ തന്നെ പാരീസില്‍ വിടാമെന്ന് തീരുമാനിച്ചു. നാടകരംഗത്തെ അവളുടെ കഴിവുകള്‍ വിലയിരുത്തിയ ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ടാണ്. സിനിമ, നാടകം, കല ഒന്നും തന്നെ എനിക്ക് അധികം പരിചയമുള്ളതല്ല. തീരുമാനിച്ചെങ്കിലും അതിനുള്ള പണം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ പല കൂട്ടുകാരും കടം തന്ന് സഹായിച്ചതുകൊണ്ടാണ് അത് സാധിച്ചത്. ആ കടം തിരികെ കൊടുക്കാന്‍ വേണ്ടിയാണ് ഞാന്‍ കൃത്യമായി ജോലി ചെയ്യാന്‍ തുടങ്ങിയത്. അതെനിക്ക് ഇഷ്ടമാവുകയും ചെയ്തു. അതിന് ഞാന്‍ കനിയോട് കടപ്പെട്ടിരിക്കുന്നു.
അവളുടെ കൂട്ട് കൂടാനുള്ള കഴിവാണ് ഏറ്റവും വലിയ സമ്പത്തായി തോന്നിയിട്ടുള്ളതും അതിശയിപ്പിച്ചിട്ടുള്ളതും. ഓരോ പുതിയ കൂട്ടുകെട്ടും അവളുടെ വളര്‍ച്ചയുടെ ഭാഗമാണ്. തൊഴിലും കലയുമെല്ലാം അതോടൊപ്പമുണ്ടാകും. ദുഃഖമുണ്ടാകുമ്പോള്‍ ആരും ഉണ്ടാകില്ല എന്നാണ് നമ്മളെ പഠിപ്പിക്കുന്നത്. എന്നാല്‍, അവളുടെ കൂടെ അപ്പോഴും കൂട്ടുകാരുള്ളതായാണ് ഞാന്‍ കാണുന്നത്. കൂട്ടുകാരോടുകൂടി അവള്‍ വളരുമ്പോള്‍ ഞാനും മാറുന്നതായാണ് അനുഭവിക്കുന്നത്. അമ്മയെന്ന നിലയിലുള്ള ആനന്ദവും അതിശയവും അതാണ്. കുട്ടികള്‍ വളരുമ്പോള്‍ നമ്മുടെ ലോകവും നമ്മളും മാറുന്നു എന്ന് എന്റെ ഒരു കൂട്ടുകാരിയും പറഞ്ഞു. ശരിയെന്ന് ഞാനും വിചാരിച്ചു.
ആനന്ദുമായുള്ള കനിയുടെബന്ധം എന്നെ ഏറെ അതിശയിപ്പിച്ച ഒന്നാണ്. അത് എന്റെ ജീവിതത്തിലും പുതുമ ഉണ്ടാക്കുന്നു. അവള്‍ അഭിനയിച്ചിട്ടുള്ള ചില നാടകങ്ങളും സിനിമകളും കണ്ടിട്ടുണ്ട്. അതിനോട് പ്രതിബദ്ധമാകുന്നതായാണ് തോന്നിയിട്ടുള്ളത്. അതിനപ്പുറം അതിനെ കുറിച്ച് പറയാന്‍ എനിക്കറിയില്ല. പലപ്പോഴും അവള്‍ക്ക് പോരാ എന്ന് സ്വയം തോന്നലുണ്ടാകാറുണ്ടെന്നു തോന്നുന്നു. അതേപ്പറ്റിയൊന്നും ഞങ്ങള്‍ അധികം സംസാരിക്കാറില്ല.
പ്രായപൂര്‍ത്തിയെത്തിയ ശേഷം സ്വന്തമായി ജോലി ചെയ്താണ് അവള്‍ ജീവിക്കുന്നത്. അത്യാവശ്യമുള്ളപ്പോള്‍ മാത്രമാണ് ഞങ്ങള്‍ പരസ്പരം സഹായിക്കുന്നത്. ഇത് പ്രത്യേകിച്ച് പറഞ്ഞ് ചെയ്യുന്നതല്ല. ഏത് മനുഷ്യരും സ്വയം ബോദ്ധ്യത്തോടെ ചെയ്യേണ്ട കാര്യം മാത്രമാണ്. എല്ലാവര്‍ക്കും അതിനുള്ള സാഹചര്യങ്ങളുണ്ടായാല്‍ നല്ലത്.

അഭിനയിക്കാന്‍ കഴിവുണ്ടായിട്ടും താല്‍പര്യമുണ്ടായിട്ടും, ഈ ഫീല്‍ഡിലുള്ള ഒട്ടു മിക്ക ആള്‍ക്കാരും ഞങ്ങളുടെ കൂട്ടുകാരൊക്കെ ആയിട്ടും അവള്‍ക്ക് സിനിമയില്‍അഭിനയിക്കാനുള്ള നല്ല അവസരങ്ങളുണ്ടായിട്ടില്ല. അവളുടെ നിലപാടുകളും ബോദ്ധ്യങ്ങളും തന്നെ ഒരു പക്ഷെ അതിന് വിഘാതമായിരിക്കാം. മറ്റ് കാരണങ്ങളുണ്ടാകാം. പരാജയപ്പെട്ടാല്‍ പോലും വിട്ടു വീഴ്ചയില്ലാതെ പ്രതിബദ്ധമായിരിക്കുന്ന ഒരു മനോഭാവം അവള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ കിട്ടിയ അവാര്‍ഡ് അവള്‍ക്ക് സന്തോഷമുണ്ടാക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അപ്പോള്‍ എനിക്കും സന്തോഷമുണ്ട്. അമ്മയുടെ സ്‌നേഹത്തോടൊപ്പം ഞാന്‍ ബഹുമാനിക്കുന്ന ആള്‍ കൂടിയാണ് കനി.
ജൂറി എന്ത് പറയുന്നു; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമഗ്ര റിപ്പോര്‍ട്ട്
Arathi
24 Jun 2021, 10:32 PM
എന്റെ മകൾ എന്നതിലുപരി കനി കുസൃതി എന്ന വ്യക്തിയോടുള്ള എല്ലാ വാത്സല്യവും സ്നേഹവും കരുതലും ബഹുമാനവും നിറഞ്ഞു നിൽക്കുന്നുണ്ട് എഴുത്തിൽ
രാജശേഖരൻ
3 Dec 2020, 07:19 AM
നന്നായി വരട്ടേ
P sudhakaran
23 Oct 2020, 10:02 PM
നല്ല എഴുത്തു ഡോ ക്ടർ മൈത്രേയൻ ജയശ്രീ കനി പല ആർട്ടിക്കുകൾ വായിച്ചിട്ടുണ്ട് സന്തോഷം
Sajitha KUMARY.G
19 Oct 2020, 09:19 PM
The real heart- touching experience of a mother. True happenings, it seems Enjoyed reading it as it resembles a lot with myself as a mother
Muhamed
18 Oct 2020, 09:29 PM
ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന എഴുത്ത്... വളരെ നന്നായി.. thank you very much
Rosly
15 Oct 2020, 10:42 PM
ഈ അമ്മയോട് എനിക്ക് ശരിക്കും കുശുമ്പ് തോന്നുന്നു 😍😍😍... മകൾ ഇനിയും ഉയരത്തിലെത്തട്ടെ!
Dayal Karunakaran
15 Oct 2020, 07:22 PM
കനിക്ക് അഭിനന്ദനങ്ങൾ
ഉഷാ നായർ
15 Oct 2020, 04:25 PM
കനിയെ കുറിച്ച് അമ്മയുടെ വാക്കുകളിൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.വ്യത്യസ്തകളുള്ള വ്യക്തിത്വത്തിന്റെ ഉടമയായ കനിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Nila Mrinalini
15 Oct 2020, 09:50 AM
😊
യാക്കോബ് തോമസ്
May 15, 2022
16 Minutes Read
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
അരുണ്‍ ടി. വിജയന്‍
May 14, 2022
4 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read
P k Shahini
27 Aug 2021, 01:52 PM
അമ്മ മകൾ ബന്ധം ഞാനും വളരെ confused ആണ്, അവരുടെ കാര്യത്തിൽ തൃപ്തയാണ് എങ്കിലും,,, നിങ്ങളുടെ എഴുത്തു എന്റെ ഉള്ളിൽ എന്തൊക്കെയോ തെളിഞ്ഞു വന്നു 🙏