ഡിജിറ്റല്‍
ക്ലാസ്മുറികളിലേക്ക്
വൈറസിനെ പടർത്തല്ലേ
ഡിജിറ്റല്‍ ക്ലാസ്മുറികളിലേക്ക് വൈറസിനെ പടർത്തല്ലേ
കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ ലോകത്തിലെ ഏതൊരു വികസിത രാഷ്ട്രത്തിലെയും കുഞ്ഞുങ്ങള്‍ക്ക് തുല്യമായ പഠനസൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്തും പ്രാപ്യമായി എന്ന തോന്നല്‍ ജനിപ്പിച്ചിട്ടുണ്ട്. അതോടെ സാമൂഹ്യനീതി, പൊതു വിദ്യാഭ്യാസം എന്നീ സംജ്ഞകളോട് ആഭിമുഖ്യമില്ലാത്ത വരേണ്യ വിദ്യാഭ്യാസ പ്രചാരകര്‍ ഈ നേട്ടത്തെ എങ്ങനെയെങ്കിലും ഇകഴ്ത്തിക്കാണിക്കാന്‍ കഴിയുമോ എന്ന ആലോചനയ്ക്ക് തുടക്കമിടുകയും ചെയ്തു. ഏത് പൊങ്ങച്ചവിദ്യാലയത്തിലും ലഭിക്കുന്നതിനേക്കാള്‍ മെച്ചമായ ഡിജിറ്റല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ സമൂഹ പിന്തുണയോടെ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് ആരെയൊക്കെയാണ് അസ്വസ്ഥരാക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്
27 Oct 2020, 04:55 PM
വിദ്യാഭ്യാസവും സാങ്കേതികവിദ്യയും എന്ന വിഷയത്തില്‍ എളുപ്പം തീര്പ്പുകളിലെത്തുന്നവര്ക്കും, അതിന്റെ സങ്കല്‍പ്പിച്ചുകൂട്ടുന്ന അപകടങ്ങളെ (imagined perils) പെരുപ്പിച്ചുകാണിക്കുന്നവര്ക്കുമുള്ള മറുപടി എന്നനിലയില്‍ അല്ല ഈ ലേഖനം. മറിച്ച് വിദ്യഭ്യാസവും സാങ്കേതികവിദ്യയും എന്ന വിഷയത്തില്‍ സൃഷ്ടിപരമായ ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനമെഴുതാന്‍ ഞങ്ങള്‍ മുതിരുന്നത്.
കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ ലോകത്തിലെ ഏതൊരു വികസിത രാഷ്ട്രത്തിലെയും കുഞ്ഞുങ്ങള്‍ക്ക് തുല്യമായ പഠനസൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്തും പ്രാപ്യമായി എന്ന തോന്നല്‍ ജനിപ്പിച്ചിട്ടുണ്ട്. അതോടെ സാമൂഹ്യനീതി, പൊതു വിദ്യാഭ്യാസം എന്നീ സംജ്ഞകളോട് ആഭിമുഖ്യമില്ലാത്ത വരേണ്യ വിദ്യാഭ്യാസ പ്രചാരകര്‍ ഈ നേട്ടത്തെ എങ്ങനെയെങ്കിലും ഇകഴ്ത്തിക്കാണിക്കാന്‍ കഴിയുമോ എന്ന ആലോചനയ്ക്ക് തുടക്കമിടുകയും ചെയ്തു.
സ്കൂള്‍ വിദ്യാഭ്യാസം ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടോളം ആയിരിക്കുന്നു. ദേശീയതലത്തിലുള്ള പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് കേരളം ഈ വഴിക്ക് മുന്നേറിയിട്ടുള്ളത്.
എന്‍.സി.ആര്.ടി.യില്‍ ഇതിന് വിപുലമായ അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ ഒരു ഡിപ്പാര്‍ട്ട്മെന്റ് തന്നെയുണ്ട്. സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ടെക്നോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടീച്ചിങ്ങ് എയ്ഡ് എന്നിവയുടെ സ്ഥാനത്താണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷന്‍ ടെക്നോളജി എന്ന പേരില്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനത്തിന് 1984 ല്‍ രൂപം നല്‍കിയത്. റേഡിയോ- ടെലിവിഷന്‍ പരിപാടികള്‍ മുതല്‍ ഡിജിറ്റല്‍ വിഭവങ്ങള്‍ വരെ വികസിപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ സ്ഥാപനം നിലകൊള്ളുന്നു.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്ന സമരായുധം
2001 - 02 അക്കാദമിക വര്‍ഷത്തിലാണ് കേരളത്തില്‍ IT@School സ്ഥാപിക്കപ്പെടുന്നത്. 2005 മുതല്‍ പത്താം ക്ലാസിലെ പൊതുപരീക്ഷാവിഷയമായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാറുന്നുണ്ട്. വി.എസ്. അച്യുതാനന്ദന് പ്രതിപക്ഷനേതാവായിരുന്ന കാലത്ത് (2001 - 2006) വിന്‍ഡോസ് അടിസ്ഥാനമായുള്ള ഐ. ടി. പാഠ്യപദ്ധതിക്കെതിരെ വലിയ വിമര്‍ശനമുയര്‍ത്തുകയും തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയും എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയുമായുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സമ്പൂര്‍ണമായും ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറുകയും ചെയ്തു.

ഇന്ത്യയിലെ FOSS (Free and Open Software Systems) Destination ആയി കേരളം മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഉള്‍പ്പടെ കേരളത്തിലേക്കു വരികയും വിദ്യാഭ്യാസ രംഗത്തെ കുത്തക സോഫ്റ്റ് വെയര്‍ ആധിപത്യത്തെ ചെറുക്കുന്ന ഈ നടപടിയെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ക്ലാസ്റൂമിനെ ഡിജിറ്റല്‍ കമ്പോളമാക്കുന്നു' എന്ന് വിലപിക്കുമ്പോള്‍ പോലും കേരള വിദ്യാഭ്യാസത്തിന്റെ ക്രോണിക്ലര്മാരായി സ്വയം അവരോധിക്കുന്നവര്‍ കേരളവിദ്യാഭ്യാസ ചരിത്രത്തിലെ തിളങ്ങുന്ന ഈ അധ്യായം കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്നത് ഊഹിക്കാവുന്നതേയുള്ളു. ഒന്നരലക്ഷത്തോളം അധ്യാപകരും കഴിഞ്ഞ പതിനഞ്ചു വര്‍ഷംകൊണ്ട് കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ എഴുപതു ലക്ഷത്തോളം യുവജനങ്ങളും തീര്‍ത്തും സൗജന്യമായി ഡിജിറ്റല്‍ സാക്ഷരത നേടി എന്നത് ലോകത്തിലെ അപൂര്‍വം രാജ്യങ്ങള്‍ക്കു മാത്രം അവകാശപ്പെടാനാവുന്ന കാര്യമാണ്.
കേരളത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും ഇന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത അക്ഷയ കേന്ദ്രങ്ങളും (2650 Akshaya Centres) മറ്റ് സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-കേന്ദ്രങ്ങളും നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കത്തെ ഇ-ഗവര്ണന്സ് വഴി എളുപ്പമുള്ളതാക്കിമാറ്റിയതിന്റെ ചരിത്രവും പുതുതലമുറ സ്കൂളുകളില്‍നിന്ന് സൗജന്യമായി നേടിയ ഡിജിറ്റല്‍ സാക്ഷരതയുടെ ഗുണഫലമാണ്. പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കി മാറ്റാന്‍ സംസ്ഥാന- പ്രാദേശിക സര്‍ക്കാരുകള്‍ കേരളത്തില്‍ നടത്തിയ ഇടപെടല്‍ ചെറുതല്ല. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു അതിലെ മുഖ്യ അജണ്ട.
പൊതുവിദ്യാലയങ്ങളില്‍ നിലവാരം കുറഞ്ഞ പഠനബോധനപ്രക്രിയയാണ് നടക്കുന്നതെന്നും അടിസ്ഥാനസൗകര്യങ്ങള്‍ ഒട്ടുംതന്നെ ഇല്ലാത്ത ഇത്തരം വിദ്യാലയങ്ങളില്‍ കുട്ടികളെ അയയ്ക്കുന്നതു മൂലം അവരുടെ ഭാവിതന്നെ നശിച്ചുപോകുമെന്നും മറ്റുമുള്ള പ്രചാരണം ശക്തമായിരുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നത്. അതിനു പിന്നിലെ രാഷ്ട്രീയം പുറംകാഴ്ചകളില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.
മഹാമാരികാലത്തെ രക്ഷാകവചം
വിദ്യാഭ്യാസ സാങ്കേതികവിദ്യ കേരളത്തില്‍ വ്യാപക ചര്‍ച്ചക്ക് വിധേയമായത് കൊറോണബാധയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലായിരിക്കാം. എന്നാല്‍ കേരളത്തില്‍ 2002 മുതല്‍ ഹൈസ്കൂളുകളില്‍ ഐ.ടി ലാബുകള്‍ നിലവില്‍ വരാന്‍ തുടങ്ങി. ഐ.ടി പഠനത്തിന് ടെക്സ്റ്റ് ബുക്കുകള്‍ നിര്‍മിക്കപ്പെട്ടു. 2005ല്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നിര്‍ബന്ധിത വിഷയമായി ഐ.ടി മാറുകയും ചെയ്തു. ഈ വര്‍ഷത്തില്‍തന്നെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സും നിലവില്‍ വന്നു. 4000ലധികം വരുന്ന സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കപ്പെട്ടു. തുടര്‍ന്ന് ഈ സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും നല്കി.
2016 മുതല്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും ഐ.ടി പഠനത്തിന് ആവശ്യമായ പാഠപുസ്തകങ്ങളും ഇന്ഫ്രാസ്ട്രക്ച്റും ഒരുക്കി. 15 വര്‍ഷം നീണ്ട ഈ പ്രക്രിയയുടെ പൂര്‍ത്തീകരണം എന്ന നിലയിലാണ് 2017 മുതല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുമുറികള്‍ ഹൈടെക് ആക്കി മാറ്റുന്ന പ്രവൃത്തിക്കു തുടക്കം കുറിച്ചത്. 4752 സര്‍ക്കാര്‍, ഏയ്ഡഡ് സെക്കണ്ടറി വിദ്യാലയങ്ങളിലെ 45000 ക്ലാസുമുറികള്‍ ഇത് വഴി ഹൈടെക് ആയി മാറി. 9941 പ്രൈമറി വിദ്യാലയങ്ങളില്‍ ഹൈടെക് ലാബ് സൗകര്യവും ഒരുക്കി.
ഐ.ടി ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം സമ്പൂര്‍ണ പോര്‍ട്ടല്‍, സമഗ്ര പോര്‍ട്ടല്‍, ടെക്സ്റ്റ് ബുക്ക് ഡിജിറ്റലൈസേഷന്, ക്യൂ ആര് കോഡ് ഉപയോഗിച്ചുള്ള ഹൈപ്പര്‍ ലിങ്കിങ്ങ് എന്നിവയിലൂടെ വിദ്യാഭ്യാസ സാങ്കേതികവിദ്യ ഇവിടെ സജീവ സാന്നിധ്യമായി മാറിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ, സാധാരണക്കാരന് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണാതിരുന്ന അക്കാദമികവിദഗ്ധരുടെ ശ്രദ്ധയില്‍ അത് പെട്ടിരിക്കാന് ഇടയില്ല.
കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ സാങ്കേതികവിദ്യയുടെ ഭാഗമായി കടന്നുകൂടാനിടയുള്ള കച്ചവട താല്പര്യങ്ങള് അടക്കം അതിന്റെ സാധ്യതയും പരിമിതികളും സംബന്ധിച്ച സംവാദങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. ശരിക്കുപറഞ്ഞാല്‍ കേരളം ലോകത്തിലെ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം ഡിജിറ്റലാനന്തര (Post Digital) ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ് ഇന്ന്. ഇവിടെ ചര്ച്ചചെയ്യപ്പെടേണ്ടുന്നത് സാങ്കേതിക വിദ്യയ്ക്ക് ആവശ്യമായ സാമഗ്രികളെക്കുറിച്ചല്ല മറിച്ച് മനുഷ്യനും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിന്റെ സാസ്കാരിക വിവക്ഷകളെക്കുറിച്ചുമാണ്.
കേരള കരിക്കുലം ഫ്രെയിം വര്‍ക്ക് 2007 (KCF 2007) നിലവില്‍ വന്നശേഷം നടന്ന സെക്കന്ററി അധ്യാപക പരിശീലന പരിപാടികളില്‍ Engage Us എന്ന ഒരു യൂട്യൂബ് വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു. ഞങ്ങള്‍ ഡിജിറ്റല്‍ നേറ്റിവ്സ് ആണ്, നിങ്ങളുടെ ചോക്കും ടോക്കും വഴി ഞങ്ങളെ എന്‍ഗേജ് ചെയ്യാന്‍ നിങ്ങള്‍ക്ക് ആവുന്നില്ല എന്ന് അധ്യാപകരോട് പറയുന്ന അമേരിക്കന്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ആയിരുന്നു ആ വീഡിയോയില്‍.
12 വര്‍ഷം മുന്‍പേ പ്രദര്‍ശിപ്പിച്ച ആ വീഡിയോയിലെ കുട്ടികള്‍ക്ക് തുല്യമാണ് ഇന്ന് കേരളത്തിലെ വിദ്യാര്‍ഥികളുടെ അവസ്ഥ. അവര്‍ ഡിജിറ്റല്‍ നേറ്റിവ്സ് ആയി മാറികഴിഞ്ഞിരിക്കുന്നു. സാമൂഹ്യ ഇടപെടല്‍ വഴി കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാക്കാന്‍ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതികള്‍ നിലനില്ക്കുമ്പോള് തന്നെ അഞ്ചുമാസമായി തുടരുന്ന അടച്ചിരിപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ ക്ലാസുകള്‍ നല്കിയ ആത്മവിശ്വാസവും ലക്ഷ്യബോധവും ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്.
തുല്യതയും സാമൂഹികനീതിയും
സാങ്കേതിക വിദ്യയിലെന്നല്ല, വിദ്യാഭ്യാസം അടക്കമുള്ള ഏതു മേഖലയിലും, ലാഭം കിട്ടാനിടയുള്ള സ്ഥലങ്ങളിലൊക്കെ കച്ചവടശക്തികള്‍ വലവിരിക്കുക സ്വാഭാവികമാണ്. അതിന്റെ പേരില്‍ ഒളിച്ചോടാന്‍ തുടങ്ങിയാല്‍ ഒരിടത്തും ചെന്നെത്തുകയില്ല. വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്ത ശ്രദ്ധകൊണ്ടാണ് അതിനെ നേരിടേണ്ടത്. വിതരണത്തിലെ അസമത്വം ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെ. ഒപ്പം, ലഭ്യമായ വിഭവങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുമിരിക്കണം.
ലഭിച്ച ഉപകരണങ്ങള്‍ ആദ്യം എത്തിച്ചേരുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ കൈകളിലേക്കാണെന്ന് ഉറപ്പുവരുത്തുന്നിടത്താണ് സാമൂഹികനീതിയുടെ ബോധം പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ കുട്ടികളുടെ ആത്മഹത്യയെയും മറ്റും മറയാക്കി വാദങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. അവരുടെ ലക്ഷ്യം മറ്റുചിലതാണ്. കുട്ടികളുടെ വൈകാരികപ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസവും സാമൂഹിക സുരക്ഷാസംവിധാനങ്ങളും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസ പ്രശ്നങ്ങളെ ആ നിലയിലാണ് സമീപിക്കേണ്ടത്.
സാങ്കേതിക വളര്‍ച്ചയുടെ ഔന്നത്യമാണ് ഈ ഡിജിറ്റല്‍ ലോകം എന്നും സാമൂഹ്യമായ തുല്യത ഉറപ്പുവരുത്താന്‍ അത് വഴിയൊരുക്കുമെന്നും വാദിക്കുന്നവരും ഈ ഡിജിറ്റല്‍ വിപ്ലവം യഥാര്‍ത്ഥമായ അനുഭവങ്ങളെ ഇല്ലാതാക്കി അപമാനവീകരണത്തിലേക്ക് നയിക്കുന്ന ഒന്നായി മാറും എന്നും വാദിക്കുന്നവരും ഉണ്ട്. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റലൈസേഷന് പ്രക്രിയയുടെ ഗുണവശങ്ങളും പരിമിതികളും സംബന്ധിച്ച ചര്‍ച്ച തുടര്‍ന്നു പോകേണ്ടതുണ്ട്. Massive Open Online Courses (MOOCs) പോലുള്ള ഫ്രീ പ്ലാറ്റ്ഫോമുകള് വിദ്യാഭ്യാസത്തിലെ കുത്തക സോഫ്റ്റ് വെയറുകളുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ പര്യാപ്തമാണ്.
ബിഗ് ഡാറ്റ ലക്ഷ്യം വച്ചിട്ടാണെങ്കിലും ഗൂഗിള്‍ ക്ലാസ് റൂമും ഗൂഗിള്‍ മീറ്റും സൗജന്യമായി ലഭ്യമാണ്. ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുക എന്നതാവം ഈ ഗൂഗിള്‍ സൗജന്യത്തിന്റെ പിന്നിലെ താല്പര്യം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നമ്മള് തിരയുന്നതെന്താണെന്നും നമ്മുടെ താത്പര്യം എന്തൊക്കെയാണെന്നും കോര്‍പറേറ്റുകള്‍ക്ക് കൃത്യമായി വിവരം നല്‍കുന്നുണ്ട് അവര്‍. അതേസമയത്ത് പഠിതാക്കളുടെ പഠന പുരോഗതിയെയും പഠന വേഗത്തെയും പഠനപ്രശ്നങ്ങളെയും കുറിച്ചുള്ള ഡാറ്റയും ഇത് വഴി ലഭ്യമാകും.
വിദ്യാഭ്യാസ ഗവേഷകര്‍ക്ക് സാങ്കല്പികമല്ലാത്ത ഡാറ്റ ലഭ്യമാവുകവഴി ഗവേഷണങ്ങള്‍ കൂടുതല്‍ പ്രയോജനകരമായി മാറാനുള്ള സാധ്യതയും ഇതുവഴി കൈവരുന്നുണ്ട്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംബന്ധിച്ച് ലോകത്ത് എവിടെയുമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമായി ആശയങ്ങള്‍ പങ്കുവെക്കാനും തങ്ങളുടെ കാഴ്ചപ്പാടുകളെയും ധാരണകളെയും പുതുക്കാനും ഡിജിറ്റല്‍ വിദ്യാഭ്യാസം വഴിതുറക്കുന്നു. കുത്തക സോഫ്റ്റ് വെയറുകള്‍ക്കു പകരം ഫ്രീ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമുകള്‍ ഇതിനായി ഉപയോഗിക്കാനുള്ള ജാഗ്രത സര്‍ക്കാരും മറ്റു സംവിധാനങ്ങളും പുലര്‍ത്തണം എന്നത് വളരെ പ്രധാനമാണ്.
വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ മാനദണ്ഡങ്ങള്‍
ഡിജിറ്റല്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു എന്ന തരത്തിലുള്ള വാദഗതികള്‍ മറുപടിയര്‍ഹിക്കുന്നില്ല. ഓരോ കാലത്തും പ്രയോഗത്തില്‍ വരുന്ന സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിനും പ്രയോജനപ്പെടുത്താറുണ്ട്. ഇന്ന് നാം വിദ്യാഭ്യാസത്തിന്റെ ആധാരശിലയായി പൂജിക്കുന്ന പലതും അങ്ങനെ പ്രചാരത്തില്‍ വന്നതാണ്. അര്‍ത്ഥബോധത്തോടെയുള്ള ശബ്ദോച്ചാരണവും എഴുത്തുവിദ്യയും അച്ചടിയുമെല്ലാം പല കാലത്തായി കടന്നുകൂടിയ സങ്കേതങ്ങള്‍ തന്നെ. ഒന്നിന് പ്രാമാണ്യം കൈവരുമ്പോള്‍ മറ്റൊന്നിന്റെ പ്രയോഗം മങ്ങുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയെയും ആ നിലയില്‍ കണ്ടാല്‍ മതി.
ഓരോ സാങ്കേതികവിദ്യ മാറിവരുമ്പോഴും കച്ചവടക്കാരും വ്യാപാരികളും അവരുടെ ഉല്പന്നങ്ങളുമായി മുമ്പോട്ടുവരുന്നു. അവരില്‍ വഞ്ചകരും കള്ളനാണയങ്ങളും ഉണ്ടാകാം. എഴുത്താണിയും പേനയും പുസ്തകങ്ങളുമെല്ലാം വിറ്റിരുന്നത് പലതരം വ്യാപാരികള്‍തന്നെ. കള്ളനാണയങ്ങള്‍ ചെലവഴിക്കാനുള്ള അവസരം നല്‍കുന്നത് വിദ്യാഭ്യാസത്തിനു നേതൃത്വം നല്‍കുന്നവരുടെ കാഴ്ചപ്പാടിലെ വൈകല്യങ്ങളും പിടിപ്പുകേടുമാണ്.
പരീക്ഷകള്‍ക്ക് പ്രാമാണ്യം വന്നപ്പോള്‍ ഗൈഡ് കമ്പനികളും പരിശീലനക്കളരികളും പാഠപുസ്തകങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മേല്‍ ആധിപത്യം പുലര്‍ത്തി. ശ്രദ്ധയും ഇടപെടലും വേണ്ടത് വിദ്യാഭ്യാസത്തിന്റെ ഗതി നിര്‍ണയിക്കുന്ന കാര്യത്തിലാണ്. അവിടെ വിട്ടുവീഴ്ചകള്‍ വരുത്തിയ ശേഷം ഉപകരണങ്ങളെ പഴിച്ചിട്ടു കാര്യമില്ല. ജനാധിപത്യസമൂഹത്തില്‍ എല്ലാവരുടെയും കഴിവുകള്‍ക്ക് ഇടമുണ്ടാകണം. മത്സരമല്ല, സമന്വയമാണ് സമൂഹജീവിതത്തിന്റെ അടിസ്ഥാനതത്ത്വമായി മാറേണ്ടത്. മത്സരങ്ങളില്‍ മുമ്പിലെത്തുന്നവരെ മാത്രം അഭിസംബോധന ചെയ്യുന്ന തരം വിദ്യാഭ്യാസം ആപല്‍ക്കരവും പ്രതിലോമകാരിയുമാണ്.
ഉപകരണലഭ്യത, അതിലൂടെയുള്ള സമത്വം എന്നിവയെക്കുറിച്ചുള്ള ആകുലതകള്‍ ഉടലെടുക്കുന്നത് അറിവിനെ ഉപഭോഗവസ്തുവായും വിദ്യാഭ്യാസത്തെ അതിന്റെ വിതരണപ്രക്രിയയായും സങ്കല്പിക്കുമ്പോഴാണ്. ഓരോ കുട്ടിയെയും വിദ്യാഭ്യാസം ചെയ്യിക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. വികസിപ്പിക്കാന്‍ കഴിയുന്ന ശേഷികള്‍ കുട്ടിയില്‍ കണ്ടെത്തി ഉചിതമായ അനുഭവങ്ങളിലൂടെ അവ വളര്‍ത്തിയെടുക്കലാണ് വേണ്ടത്.
സാമൂഹിക അകലം അനിവാര്യമായിത്തീര്‍ന്ന പകര്‍ച്ചവ്യാധിയുടെ കാലത്ത് വിഭ്യാഭ്യാസസംവിധാനങ്ങള് ഒപ്പമുണ്ട് എന്ന ബോധം കുട്ടികളില്‍ ജനിപ്പിക്കാനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലക്ഷ്യമിടുന്നത്. ഏതെങ്കിലും കുട്ടിക്ക് ഉപകരണങ്ങളുടെ അഭാവം മൂലം അതില്‍ പങ്കാളിയാകാന്‍ കഴിയാതെ വന്നാല്‍ അവരെയും ഒരുമിച്ചു നിര്‍ത്തി പിന്തുണ വാഗ്ദാനം ചെയ്യാന്‍ കരുത്തുള്ള അധ്യാപകശക്തിയാണ് അതിനെ ചലനാത്മകമാക്കുന്നത്.

സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
ഫസ്റ്റ് ബല് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ കുറ്റമറ്റതും ആ സംവിധാനം വിനിമയപ്രക്രിയയിലെ ഭാവി രാജപാതയുമാണെന്ന് ആരും വിശ്വസിക്കുന്നില്ല. വിദ്യാഭ്യാസം കൂടുതല്‍ ഡിജിറ്റലാവുകയും ഓണ്‍ലൈന്‍ പഠനം കൂടുതല്‍ വ്യാപകമാക്കുകയും ചെയ്യേണ്ടത് നമ്മുടെ വിദ്യാഭ്യാസ വികസനത്തിന് ആവശ്യമാണ്. എന്നാല്‍ കോവിഡ് കാലത്തെ ക്ലാസുകള്‍ അതിന്റെ ഉദാത്തമാതൃകകളാണെന്നു കരുതരുത്. വിദ്യാഭ്യാസത്തില്‍ അടഞ്ഞ മാതൃകകള്‍ക്ക് ഇനിസ്ഥാനമില്ല. തുറന്ന ചര്‍ച്ചകളും സംവാദങ്ങളും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടേയുള്ളൂ. ഓരോ ഇടപെടലിനെയും അവസാനപദ്ധതിയായിക്കണ്ട് വിലാപങ്ങള്‍ പുറപ്പെടുവിക്കുകയും തെരുവുയുദ്ധങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നവര്‍ ഒരു സമൂഹത്തിന്റെ വികസന സാധ്യതകള്‍ക്കുമേലാണ് കോടാലി വയ്ക്കുന്നത്.
പൊതുവിദ്യാഭ്യാസത്തെ നയിക്കേണ്ടത് ആര്?
പൊതുവിദ്യാഭ്യാസം അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ഗുണനിലവാരം കുറഞ്ഞവയും ആശ്രയിക്കാന്‍ കഴിയാത്തവയുമാണെന്ന പ്രചാരണം കുറച്ചു നാളായി ഇവിടെ ശക്തമാണ്. പണം കൊടുത്തുവാങ്ങുന്നതിനേ ഗുണമുണ്ടാകൂ എന്ന സാരോപദേശം ഉന്നതങ്ങളില്‍ കണ്ണുനട്ട് കഴിയുന്ന മധ്യവര്‍ഗത്തെ പെട്ടെന്ന് ആകര്‍ഷിക്കുന്നു.
പൊതുസംവിധാനങ്ങളില്‍ ജോലിനോക്കിയും കരാറുകാരായി മാറിയും മറ്റും അതിന്റെ ഗുണഫലങ്ങള്‍ വേണ്ടുവോളം അനുഭവിക്കുന്നവരില്‍ ഒരു വിഭാഗം തന്നെ ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുമ്പില്‍ നില്ക്കുന്നതിനാല് അതിന് വിശ്വാസ്യത ഏറുന്നു. കേരളത്തില്‍ പൊതുസംവിധാനങ്ങള്‍ ശക്തിപ്പെട്ടത് ദീര്‍ഘനാളത്തെ സാമൂഹിക പ്രക്രിയയിലൂടെയാണ്. നിരവധി പേരുടെ ചോരയും നീരും അതിനു പിന്നിലുണ്ട്.
കേരളം ഇന്ന് അനുഭവിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും ഈ പൊതുഇടങ്ങളാണ് ഉള്ളത്. അതിനെ തച്ചുതകര്ക്കാന് ആരെയും അനുവദിച്ചുകൂടാ. പൊതുവിദ്യാലയങ്ങളെയും സമൂഹം താരതമ്യം ചെയ്യുന്നത് പ്രധാനമായും ബാഹ്യമോടികളുടെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ഗുണനിലവാരം, പരിശീലനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പലതരം പിന്തുണകള്‍, ചോദ്യംചെയ്യാനും ഇടപെടാനുമുള്ള അവസരം തുടങ്ങി പലതിലും പൊതുവിദ്യാലയങ്ങള്‍ക്കുള്ള മേന്മ പരിഗണിക്കാന്‍ സാധാരണക്കാര്‍ മുതിരാറില്ല. മധ്യവര്‍ഗ പ്രലോഭനങ്ങള്‍ക്ക് വശംവദരായി അവര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കു പിന്നാലെ പോകുന്നു. പ്രവേശനം, ക്ലാസ് കയറ്റം, പഠനച്ചെലവ് തുടങ്ങിയവയിലൂടെയെല്ലാം സ്വകാര്യ സ്ഥാപനങ്ങള്‍ നിസ്വരായ ജനതയെ നട്ടംതിരിയിക്കുന്നു.
അംഗീകാരമില്ലാത്തവയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവയും പലതരം ചൂഷണങ്ങള്‍ നടത്തുന്നവയുമൊക്കെയായ സ്ഥാപനങ്ങള്‍ ഇവയുടെ കൂട്ടത്തില്‍ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോഴാണ് സമൂഹം ഇവയെ തിരിച്ചറിയുന്നത്. ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കും സര്‍ക്കാര്‍തന്നെ മറുപടി പറയേണ്ടിവരുന്നു.
അധികാര രാഷ്ട്രീയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പിന്തുണയോടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇവിടെ പ്രയാസമില്ല. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തിയും അവയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ത്തിയും മാത്രമേ ഈ പ്രശ്നങ്ങളെ നേരിടാനാവുകയുള്ളൂ. അതിനാല്‍ പൊതുവിദ്യാലയങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കേണ്ടത് സാമൂഹികമായ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞ സര്‍ക്കാരുകളാണ് അടിസ്ഥാനസൗകര്യവികസനത്തിനുള്ള വ്യത്യസ്ത ഉപാധികള്‍ തേടുന്നത്.
കേരളീയ സമൂഹത്തിന്റെ മതേതര ബോധത്തിന്റെയും സാമുദായിക സൗഹൃദാന്തരീക്ഷത്തിന്റെയും ആണിക്കല്ലാണ് നമ്മുടെ പൊതുവിദ്യാലയങ്ങള്‍. പൊതുജനവായനശാലകളും ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകളുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ അവശേഷിക്കുന്ന പൊതു ഇടമാണ് പൊതുവിദ്യാലയങ്ങള്‍ എന്ന തിരിച്ചറിവുള്ള മനുഷ്യരാണ് ഈ പൊതു ഇടത്തിന്റെ ഏറ്റവും ശക്തരായ സംരക്ഷകര്‍.
ആകര്‍ഷകമായ പൊതുവിദ്യാലയങ്ങള്‍ ഒരുക്കുകയും അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നവ ഏറ്റെടുക്കുകയും ചെയ്ത് കേരള സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കേണ്ടുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു എന്നത് പ്രശംസനീയമാണ്. വിദ്യാര്‍ഥികളുടെ എന്റോള്മെന്റിലുണ്ടായ വന്‍വര്‍ധന പൊതുജനങ്ങളും ഈ ശ്രമത്തിനൊപ്പമാണ് എന്ന് കാണിക്കുന്നുണ്ട്. ഏത് പൊങ്ങച്ചവിദ്യാലയത്തിലും ലഭിക്കുന്നതിനേക്കാള്‍ മെച്ചമായ ഡിജിറ്റല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ സമൂഹ പിന്തുണയോടെ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് ആരെയൊക്കെയാണ് അസ്വസ്ഥരാക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
ഉപകരണങ്ങള്‍ക്ക് യുക്തിയും വികാരങ്ങളുമില്ല
ഉപകരണങ്ങള്‍ക്ക് യുക്തിയോ ഭാവനയോ ഇല്ല. എന്നാല്‍ അവ നിര്‍മിക്കുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും അത് ഉണ്ടുതാനും. ഏതു ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഉപകരണവും പ്രതിഭാശാലിയായ ഒരാള്‍ക്ക് നവീന ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാവും. ഓര്മ പരിശോധിക്കുന്ന പരീക്ഷകളില്‍ മുന്നിലെത്താനുള്ള ഉപാധിയായാണ് വിദ്യാഭ്യാസ സാങ്കേതിക വിദ്യ തുടക്കത്തില്‍ ഉപയോഗിച്ചുവന്നത്.
നമ്മുടെ പ്രതിഭാശാലികളായ അധ്യാപകര്‍ യുക്തിചിന്ത വികസിപ്പിക്കാനും സര്‍ഗാത്മകത വളര്‍ത്താനുമുള്ള സാധ്യതകള്‍ അതേ വിദ്യ ഉപയോഗിച്ചുതന്നെ രൂപപ്പെടുത്തുകയുണ്ടായി. സാമൂഹിക നീതി പുലരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഡിജിറ്റല്‍ സാക്ഷരതയും പ്രാപ്യതയും ഉറപ്പാക്കാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയുടെകൂടെ നില്‍ക്കുകയും അതില്‍ വന്നുചേരാനിടയുള്ള ഡാറ്റ കൈമാറ്റസാധ്യതയും കച്ചവട സാധ്യതയും ചെറുക്കാനാവശ്യമായ വിമോചക സ്വഭാവമുള്ള ബദല്‍ റാഡിക്കല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സാധ്യമായ ഓപ്പണ്‍ ആന്‍ഡ് ഫ്രീ സോഫ്റ്റ് വെയറുകളുടെ പ്രയോഗത്തിനായി ശബ്ദം ഉയര്‍ത്തുകയുമാണ് ചെയ്യേണ്ടത്. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിദ്യയുടെ പ്രയോഗം ആ ദിശയില്‍ ഉള്ളതാണ് എന്നത് പ്രതീക്ഷക്ക് വകനല്കുന്നു.
സാമൂഹിക അകലത്തിന്റെ കാലത്തും വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹികപ്രക്രിയയാണ്. തലമുറകളെ അതില്‍ വ്യാപൃതരാക്കുന്നത് അവരുടെ ബുദ്ധിയും ശക്തിയും അളന്നുനോക്കി വിലയിടാനല്ല. വ്യക്തിയുടെ എല്ലാ ഗുണങ്ങള്‍ക്കും അംഗീകാരം നല്കുന്ന വിധത്തിലാണ് വിദ്യാഭ്യാസപ്രക്രിയ വികസിച്ചുവരേണ്ടത്. ഓരോ വ്യക്തിയും വ്യതിരിക്തത പുലര്‍ത്തുന്നു എന്ന തിരിച്ചറിവ് നിരന്തരം പുതുക്കിക്കൊണ്ടിരിക്കണം. വിദ്യാഭ്യാസത്തെ സംബന്ധിച്ച് അവശ്യം ഉണ്ടാകേണ്ട തെളിച്ചം വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികളില്‍ താവളമടിക്കുന്ന ഒരു വലിയ വിഭാഗത്തിന് കൈവന്നിട്ടില്ല എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
അതുകൊണ്ടാണ് വിദ്യാഭ്യാസ കാര്യത്തില്‍ ഇടപെടല്‍ അനുഭവങ്ങള്‍ ഇല്ലാതെ പുറംകാഴ്ചകള്‍ മാത്രം കണ്ടുനില്ക്കുന്ന ചിലര്‍ പരിഷ്കര്‍ത്താക്കളെന്ന ഭാവേന വിമര്‍ശന സാമ്രാട്ടുകളായി മാറുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരു വലിയ സാധ്യതയാണെന്നും ഉപകരണ സംവിധാനങ്ങളെക്കാള്‍ അതില്‍ അന്തര്‍ലീനമായ യുക്തികുശലതയെയാണ് പരിഗണിക്കേണ്ടതെന്നും പുതിയ തലമുറയ്ക്ക് അത് തെല്ലും അപരിചിതമായിരിക്കരുതെന്നും ഉള്ള സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ഇനിയും വൈകരുത്. ഇതിനെ വിദ്യാഭ്യാസത്തിന്റെ മാത്രം പ്രശ്നമായി കണ്ടുകൂടാ. എല്ലാ വ്യക്തികളുടെയും ജീവിതത്തെ നിരന്തരം സ്പര്‍ശിക്കുന്ന ഒരു സംവിധാനക്രമത്തെ സംബന്ധിച്ച അജ്ഞത ഒരാളെ സാമൂഹികജീവിതത്തിന് അപ്രാപ്തരാക്കി മാറ്റുന്നു. ഇത് കൊടിയ നീതിനിഷേധമാണ്.
High-Tech Digital Classroom ഈ സര്‍ക്കാര്‍ ക്ലാസ്റൂമിനെ ഡിജിറ്റൽ കമ്പോളമാക്കുകയാണ് ചെയ്യുന്നത്
രവീന്ദ്രൻ ടി.എസ്.
28 Oct 2020, 08:13 PM
ഒരു ഹൈടെക് സ്കൂളിൽ നിന്ന് പത്ത് പാസായ കുട്ടി എഴുതി " എന്റെ ടി.സി.യും sslc ബുക്കും കിണ്ടി ബോതിച്ചു. '
Asokan Kizhakke Rayaroth
28 Oct 2020, 07:28 PM
വിദ്യാഭ്യാസ രംഗവുമായുള്ള നേർബന്ധത്തിൻ്റെ വസ്തുനിഷ്ഠതയും ഉന്നതമായ സാമൂഹിക വീക്ഷണവും സമ്മേളിക്കുന്ന ഈ ലേഖനം ഇന്നിൻ്റെ ആവശ്യമാണ്. ലേഖകർക്കും പ്രസാധകർക്കും അഭിമാനിക്കാം. നന്ദി.
ശ്രീകല
28 Oct 2020, 06:54 PM
“ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരു വലിയ സാധ്യതയാണെന്നും ഉപകരണ സംവിധാനങ്ങളെക്കാള്‍ അതില്‍ അന്തര്‍ലീനമായ യുക്തികുശലതയെയാണ് പരിഗണിക്കേണ്ടതെന്നും പുതിയ തലമുറയ്ക്ക് അത് തെല്ലും അപരിചിതമായിരിക്കരുതെന്നും ഉള്ള സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ഇനിയും വൈകരുത്. “ വളരെ പ്രസക്തമായ നിർദ്ദേശം .
അഷ്റഫ് ആലുങ്ങൽ*
28 Oct 2020, 04:29 PM
പൊതു വിദ്യാഭ്യാസം അതിൻ്റെ കരുത്തു തെളിയിക്കുകയാണ്. ആ കരുത്ത് തിരിച്ചറിയാനായാൽ നമുക്ക് കൂടുതൽ കരുത്താർജിക്കാനാവും. താഴെ തട്ടിൽ നിന്നും ഉയരങ്ങളിലേക്ക് നമുക്കതിനെ വ്യാപരിപ്പിക്കാം. കരുത്തുറ്റ ഇടപെടലുകൾക്ക് ഹൃദ്യമായ പിന്തുണ; ആശംസകൾ *
Surendran
27 Oct 2020, 11:14 PM
ഒരദ്ധ്യാപകൻ്റെ ദീർഘവീക്ഷണങ്ങളാണ് നമ്മുടെ ഭാവി തലമുറയെ രാജ്യപുരോഗതിക്കും നല്ലൊരു സമൂഹo കെട്ടിപ്പടുക്കുന്നതിനും സജ്ജരാക്കുന്നതു് നല്ല ചിന്തകൾക്ക് ഭാവുകങ്ങൾ
ഈ. പി. ചെറിയാൻ കടമക്കുടി
27 Oct 2020, 07:28 PM
റെഫറൻസ് ഗ്രന്ഥങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ലേഖനം കൂടി. ലേഖകർക്ക് അഭിനന്ദനങ്ങൾ.
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Feb 22, 2021
5 minutes read
കിഷോര്‍ കുമാര്‍
Feb 14, 2021
35 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read
അലന് പോള്‍ വര്‍ഗ്ഗീസ്
Jan 17, 2021
4 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read
ആദില കബീര്‍
Nov 18, 2020
15 Minutes Read
സുരേന്ദ്രകുമാർ ടി പി
29 Oct 2020, 08:16 PM
പ്രസക്തമായ നിർദേശങ്ങൾ നല്ല രീതിയിൽ പറഞ്ഞു.. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഘട്ടെങ്ങൾ പറഞ്ഞത് നല്ലത് തന്നെ. പൊതു വിദ്യഭ്യാസം എങ്ങനെ യാണ് ശക്തിയാർജിച്ചതെന്ന് ഹൃദ്യമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.