വനം മാറുന്നു വന്യജീവികൾ മാറുന്നു മനുഷ്യരും മാറേണ്ടിവരും

ന്യജീവികളും മനുഷ്യരും തമ്മിലുള്ള ബന്ധം സംഘർഷത്തിന്റെയും ശത്രുതയുടെയും തലത്തിലേക്ക് മാറുകയാണ്. കാർഷികവിളകൾക്കുണ്ടാക്കുന്ന നാശം മുൻനിർത്തി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാറിനെ അറിയിച്ചെന്നും കർഷകരുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നു. വന്യജീവികളുടെ ഈ 'അതിർത്തി ലംഘന'ങ്ങളുടെ ശാസ്ത്രവും അതിനുള്ള പരിഹാരവും വിശദീകരിക്കുകയാണ് കെ.എഫ്.ആർ.ഐയിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി. സജീവ്, ട്രൂ കോപ്പി എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ.

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ സമൃദ്ധമായ പ്രദേശമാണ് കേരളം. അതുകൊണ്ടുതന്നെ, ഈ ജൈവവൈവിധ്യത്തോടൊപ്പം എങ്ങനെ ജീവിക്കാം എന്നതാണ് പ്രധാന വിഷയം. ആദിവാസികൾ പറയുന്ന ഒരു കാര്യമുണ്ട്. കറുത്ത വാവിന് പുലി വന്ന് ഉരുവിനെ പിടിക്കുന്നത് അവർ ഒരു പ്രശ്‌നമായി എടുക്കുന്നില്ല. എന്നാൽ, മെയിൻസ്ട്രീം പോപ്പുലേഷൻ, ഉടൻ സമരത്തിനുപോകും. അവരെ സംബന്ധിച്ച് ഇതൊരു ആക്രമണമാണ്. ജനാധിപത്യപരമായി ഈ വിഷയത്തെ സമീപിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നത്. നമ്മുടെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനെ ഭരിക്കുന്ന നിയമങ്ങൾക്ക് ഇപ്പോഴും ഒരു കൊളോണിയൽ ഹാംഗോവറുണ്ട്. ജനങ്ങൾക്ക് അവിടേക്ക് ആക്‌സസ് ഇല്ല, ഉദ്യോഗസ്ഥർ നിസ്സഹായരുമാണ്. ജനങ്ങളും ശാസ്ത്രസമൂഹവും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റും തമ്മിൽ പരസ്പര വിശ്വാസം വളർത്തുക എന്നത് പ്രധാനമാണ്. അതുവഴി ഫോറസ്റ്റ് ഗവേണൻസിനെ ശാസ്ത്രീയമാക്കണം.

വന്യജീവികളുടെ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരൾച്ചയും അതിവൃഷ്ടിയും ഇതിന് കാരണമാണ്. അപകടകരമായ മാറ്റത്തിലേക്കാണ് വനപ്രകൃതി മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ, കാട്ടുപന്നികൾ കാട്ടിൽനിന്ന് 50-60 കിലോമീറ്റർ പിന്നിട്ട് നാട്ടിലെത്തിക്കഴിഞ്ഞു. അവയ്ക്ക് പെട്ടെന്ന് പെരുകാൻ പറ്റിയ ഇടമായി നാട് മാറിയിരിക്കുന്നു. അവയ്്ക്കുവേണ്ട ഭക്ഷണവും ഇടവും നൽകി അവയെ നാം തന്നെയാണ് പുറത്തേക്കുകൊണ്ടുവന്നത്. ഇവയെ നേരിടാൻ ഇന്ത്യയിൽ മുഴുവൻ ഒരു സ്ട്രാറ്റജിയല്ല സ്വീകരിക്കേണ്ടത്, പകരം പ്രാദേശികമായ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള നടപടികളാണ്. അനിയന്ത്രിതമായി പെരുകുന്ന കാട്ടുപന്നികളെ 'Cull' (selective slaughter) ചെയ്യാൻ നിർദേശിക്കുന്ന റിപ്പോർട്ട് 2011ൽ തന്നെ നമുക്കുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലും ഇത്തരം നിർദേശങ്ങൾ കാണാം. നമ്മുടെ ഭരണസംവിധാനങ്ങൾ ഇത്തരം ശാസ്ത്രീയമായ അറിവുകളെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നു എന്നത് വലിയ ചോദ്യമാണ്. ശാസ്ത്രത്തിന്റെ പക്ഷത്തുനിൽക്കുന്നവരുടെ അറിവുകൾ ഗവേണൻസിൽ എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്നതാണ് അടിസ്ഥാന ചോദ്യം. ശാസ്ത്രം പറയുന്നത് സമചിത്തതയോടെ കേൾക്കുന്ന ഒരു ഗവേണൻസാണ് ഇന്ന് ആവശ്യം.

Comments