അറ്റകുറ്റപ്പണികൊണ്ട് കാര്യമില്ല, വേണ്ടത് പുതിയ കേരളം

ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഈ കോവിഡ് കാലത്ത്, ഈ ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രകടമാണ്. പട്ടിണിയും വിശപ്പും സഹിച്ച്, സ്വന്തം വീടുകളെപ്പറ്റിയുള്ള അന്ധാളിപ്പിലുമൊക്കെയാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ ലോക്ഡൗൺ ജീവിതം കടന്നുപോയത്. ഇന്ത്യയിലെ മറ്റിടങ്ങളിലേതിൽ നിന്നു വിഭിന്നമായി കേരളത്തിലെ സാധാരണ ജനങ്ങൾക്കും അതിഥി തൊഴിലാളികൾക്കും ഈ അവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ലയെന്നത് വലിയ നേട്ടമാണ്. എന്നാൽ ഇത് ശാശ്വതവുമല്ല. വലിയ പരിമിതികൾക്കുള്ളിലാണ് കേരളം. ആ പരിമിതികൾ എന്തൊക്കെയാണ്? അവയ്ക്ക് എന്താണ് പരിഹാരം? തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുകൊണ്ട് ഭാവി കേരളം എങ്ങനെയായിരിക്കണം എന്ന മാതൃക മുന്നോട്ടുവെക്കുകയാണ് ടി.പി കുഞ്ഞിക്കണ്ണൻ

കോവിഡ് രോഗബാധയ്ക്ക്, കേവലം ഒരു പകർച്ചവ്യാധി എന്നതിനപ്പുറം ലോകത്തിലെ ജനജീവിതത്തെയും ഭാവി നിലനിൽപിനെയും പാടെ മാറ്റിമറിക്കാനുള്ള ശേഷിയും കൈവന്നിരിക്കയാണ്. ലോകത്തെ അടക്കിവാണ സാമ്പത്തിക ആഗോളവത്ക്കരണം എന്തായാലും ഇനി പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകില്ല. ആഗോളവത്ക്കരണം എല്ലാ രാജ്യങ്ങളുടെയും അതിർത്തികൾ തുറന്നിടാൻ പറഞ്ഞപ്പോൾ കോവിഡ് എല്ലാത്തരം അതിർത്തികളും അടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. കോവിഡ് ഓരോ രാജ്യത്തും നിലവിലുള്ള സർക്കാർ നിയന്ത്രണങ്ങളുടെയും പൊതു സംവിധാനങ്ങളുടെയും ശക്തി ദൗർബല്യങ്ങൾ കൃത്യമായി പ്രകടിപ്പിക്കുന്നു. സാമ്പത്തിക അസമത്വത്തെയും ഭരണകൂട നിലപാടുകളുടെയും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പരിസ്ഥിതി സംരംക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ഇടപെടലുകൾക്കും പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു.

ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ photo: Wikimedia Commons

ഇന്ത്യയിലും ധനിക, ദരിദ്ര അന്തരം മുമ്പൊന്നുമില്ലാത്ത വിധം വളരെ പ്രകടമായിരിക്കുന്നു. പട്ടിണിയും പകർച്ചവ്യാധികളുമായി കോടിക്കണക്കിന് മനുഷ്യരാണ് "ലോക്ക്ഡൗൺ' ചെയ്യപ്പെട്ടത്. സമ്പന്നരെയും ഇടത്തരക്കാരെയും ഭക്ഷണത്തിന് വകയുള്ളവരെയും അവരുടെ വീട്ടിൽതന്നെ നിർത്തിയപ്പോൾ ഒന്നിനും ഗതിയില്ലാത്തവരെ "അവർ നിൽക്കുന്നേടത്ത്' (പലരും പെരുവഴിയിൽതന്നെ) നിർത്തി. അവരുടെ ദുരന്തം രോഗം മാത്രമായിരുന്നില്ല. പട്ടിണിയും വിശപ്പും സ്വന്തം വീടുകളെപ്പറ്റിയുള്ള അന്ധാളിപ്പുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഭരണ കൂടങ്ങളുടെ ജനജീവിതത്തോടുള്ള സമീപനവും അവരുടെ സമ്പത്തിക പിൻബലവും അവിടങ്ങളിലെ പൊതു സംവിധാനങ്ങളുടെ ഇടപെടൽ ശേഷിയും എല്ലായിടത്തും ബോധ്യപ്പെട്ടു. ഇതോടൊപ്പം ശാസ്ത്രത്തിന്റെ പിൻബലത്തോടെ പറയുന്ന കാര്യങ്ങൾക്ക് അംഗീകാരം കിട്ടുന്ന അനുഭവങ്ങളുണ്ടായി. കൈകഴുകുകയും മാസ്‌ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലുമെല്ലാം ശാസ്ത്രയുക്തിയുടെ ഭാഗമായിരുന്നു. എന്നാൽ കൈകഴുകാൻ ശുദ്ധജലമില്ലെങ്കിൽ അതും രോഗവ്യാപനത്തിനിടയാക്കുമെന്നതും ഒരു ശാസ്ത്ര സത്യമായി തന്നെ അവശേഷിക്കുന്നതും നാം കണ്ടു. ജീവിത സുരക്ഷ കൈവരിക്കാൻ ആരോഗ്യ സുരക്ഷയോടൊപ്പം തന്നെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയും പ്രധാനമാണെന്ന് ഈ രോഗാവസ്ഥ നമ്മെ ബോധ്യപ്പെടുത്തിയിരിക്കയാണ്. എല്ലാ രംഗത്തും നിലനിൽക്കുന്ന അസമത്വമാണ് ദുരന്തങ്ങളെ രൂക്ഷമാക്കുന്നതെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് ദുരന്തങ്ങളുടെ ആത്യന്തിക ഇരയായി ദരിദ്രർ മാറുന്നത്.

ജീവിത സുരക്ഷ കൈവരിക്കാൻ ആരോഗ്യ സുരക്ഷയോടൊപ്പം തന്നെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയും പ്രധാനമാണെന്ന് ഈ രോഗാവസ്ഥ നമ്മെ ബോധ്യപ്പെടുത്തിയിരിക്കയാണ്.

കേരളത്തിലാണെങ്കിൽ ഇതുവരെ നടന്നതെല്ലാം നല്ലതായിരുന്നു. ഈ നന്മക്കുള്ള കാരണങ്ങൾ പലതാണ്. നന്മക്കും നേട്ടങ്ങൾക്കും അംഗീകാരം കിട്ടിക്കൊണ്ടിരിക്കയാണ്. നമുക്കവയെ എടുത്തുകാണിക്കാനും കഴിയും. എന്നാൽ, നേട്ടങ്ങൾക്കൊപ്പം തന്നെ നിലനിൽക്കുന്ന പരിമിതികൾ എന്തൊക്കെ? അവ എന്തുകൊണ്ട്? അവക്ക് പരിഹാരം എന്ത്? അനുഭവപാഠങ്ങൾ എന്തൊക്കെ? എന്നതിലായിരിക്കണം ഇനി ശ്രദ്ധിക്കേണ്ടത്. കേരളവും സാമ്പത്തിക അസമത്വം കൂടുതലുള്ള ഒരു സംസ്ഥാനമാണ്. എന്നാൽ ഇതിന്റെ ഭവിഷത്ത് ഇവിടുത്തെ സാധാരണ ജനങ്ങൾക്കും അതിഥി തൊഴിലാളികൾക്കുമൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല എന്നത് കേരളത്തിന്റെ വലിയ നേട്ടമാണ്. എന്നാൽ, ഇതൊരു ശാശ്വത നേട്ടമല്ല; ഒട്ടേറെ ഭീഷണികൾ ഉയർന്നു വരുന്നുണ്ട്. ഇന്നത്തെ സ്ഥിതികൾ വെച്ച് നോക്കുമ്പോൾ ലോകത്തെവിടെയെങ്കിലും ഒരു പകർച്ചവ്യാധി നിലനിൽക്കുന്നുണ്ടെങ്കിൽ കേരളത്തിൽ അതിനെതിരായ കരുതലുണ്ടായേ പറ്റൂ. ഈ സാഹചര്യത്തിൽ, കേരളത്തിലെ ആരോഗ്യ രംഗത്തേയും സാമ്പത്തിക സ്ഥിതിയേയും പരിശോധിച്ചുകൊണ്ട് ഭാവി കേരളത്തെപ്പറ്റി ഏതാനും നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ വിജയത്തിന് പിന്നിൽ
പൊതുജനാരോഗ്യ സംവിധാനത്തിനും സമൂഹത്തിനും ഇൾക്കൊള്ളാവുന്നതിലേക്ക് കോവിഡ് രോഗവ്യാപനത്തെ പരിമിതപ്പെടുത്തുകയെന്നതായിരുന്നു കേരളത്തിന്റെ ലക്ഷ്യം. അത് വിജയകരമായിരുന്നു. ഒരു വൻ പകർച്ച ഉണ്ടായിരുന്നെങ്കിൽ നിലവിലുള്ള സംവിധാനത്തിന് കാര്യങ്ങളെ താങ്ങാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഇത് ചികിത്സയിലൂടെ മാത്രം കൈവരിച്ച നേട്ടമായിരുന്നില്ല. ജനങ്ങളുടെ രോഗത്തെയും സംസ്ഥാനത്തിലെ ജനജീവിതത്തെയും ഒരേപോലെ ചികിത്സിച്ചു എന്നതാണ് കേരളത്തിന്റെ പ്രത്യേകത.

ബ്രെയ്ക്ക് ദ ചെയ്ൻ രണ്ടാം ഘട്ട കാമ്പെയ്‌ന് തുടക്കം കുറിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

രോഗത്തിന്റെ കാര്യത്തിൽ പൊതുജനാരോഗ്യവകുപ്പ് സ്തുത്യർഹമായി പ്രവർത്തിച്ചപ്പോൾ, ജീവിതത്തിന്റെ കാര്യത്തിൽ കേരളീയ സമൂഹം (തദ്ദേശ ഭരണസ്ഥാപനങ്ങൾ, ക്രമസമാധാന സംവിധാനം, ഭക്ഷ്യകാര്യം, സന്നദ്ധ പ്രവർത്തനം എന്നിങ്ങനെ) ഒറ്റക്കെട്ടായി ചലിച്ചുകൊണ്ടിരുന്നു. ഈയൊരു കൂട്ടായ്മയും അതിന് നേതൃത്വം നൽകിയ സംസ്ഥാന സർക്കാരുമാണ് അപകടാവസ്ഥയിലാകാതെ ജനങ്ങളെ സംരക്ഷിച്ചത്. കാര്യങ്ങൾ കൈകാര്യം ചെയ്തത് തികച്ചും ജനാധിപത്യരീതിയിലായിരുന്നു. വിവരങ്ങളെല്ലാം നിത്യേന ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി മുതൽ ആശാവർക്കർവരെ അവരവർ അറിയേണ്ട കാര്യങ്ങൾ അറിഞ്ഞിരുന്നതിനാൽ സംവിധാനം പ്രവർത്തിച്ചിരുന്നത് പൂർണ്ണമായും വിവരങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു. മാധ്യമങ്ങൾ ഇതിൽ ഏറെ സഹകരിച്ചു എന്നതും പ്രത്യേകതയാണ്. ഇവയെല്ലാം ചേർന്ന് ജനങ്ങളിൽ "കാര്യങ്ങൾ നടക്കും, ഞങ്ങൾ അതിജീവിക്കും.' എന്ന രീതിയിലുള്ള ഒരു ശുഭാപ്തി വിശ്വാസം വളർന്നു വന്നു. ശുഭാപ്തി വിശ്വാസത്തിലധിഷ്ഠിതമായ സാമൂഹ്യ കൂട്ടായ്മയാണ് കേരളത്തിന്റെ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.

കേരളമാകട്ടെ, കഴിഞ്ഞ കുറെക്കാലമായി പലതരം ദുരന്തങ്ങളിൽ അകപ്പെടുകയായിരുന്നു. ഓഖിയും നിപ്പയും പ്രളയവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. അവയുടെ പ്രത്യാഘാതങ്ങളെ മറിക്കടക്കാനെന്നോണം ഒരു നവകേരള സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി എത്തിപ്പെട്ടത്. പുതുക്കിപ്പണിയലല്ല; നവകേരളം തന്നെ സൃഷ്ടിക്കലായിരുന്നു അജണ്ട. അതിനാൽ പൂർത്തിയാക്കാനുള്ള പദ്ധതികളുടെ ഒരു നിര തന്നെയാണ് കേരളത്തിന്റെ മുന്നിലുണ്ടായിരുന്നതും, ഉള്ളതും.

അടിത്തട്ടിൽ തുടങ്ങുന്ന പൊതുജനാരോഗ്യം
കേരളത്തെപ്പറ്റി പറയുമ്പോൾ എടുത്തുപറയേണ്ടത് കാര്യക്ഷമമായി പ്രവർത്തിച്ച പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റിയാണ്. താഴെ അങ്കണവാടികൾ മുതൽ മെഡിക്കൽ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും വരെ ഉണർന്നു പ്രവർത്തിച്ചു. ഈ ഔപചാരിക സംവിധാനങ്ങൾക്ക് പുറമെ കുടുംബശ്രീ, ആശാപ്രവർത്തകർ, പെയിൻ & പാലിയേറ്റീവ് സംവിധാനം എന്നിവ പരസ്പരം കൂട്ടുചേർന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയായിരുന്നു. കോവിഡ് ഇതര രോഗങ്ങൾ അനുഭവിക്കുന്നവരെ പരീരക്ഷിക്കുന്നതിലും മരണ നിരക്ക് കുറക്കുന്നതിലും പ്രാദേശിക തലങ്ങളിൽ പാലിയേറ്റീവ് സംവിധാനം സ്തുത്യർഹമായി തന്നെ പ്രവർത്തിച്ചു.
ചെറിയൊരു ശതമാനം ജനങ്ങളെ മാറ്റിനിർത്തിയാൽ മറ്റെല്ലാവർക്കും ഏതെങ്കിലും തരം സഹായം ആവശ്യമുള്ള ഒരു കാലമായിരുന്നു. "ലോക്ഡൗണി'ന്റേത്. ഉപജീവന ആവശ്യങ്ങൾക്ക് പോലും പണമോ തൊഴിലോ ഇല്ലാത്തവർ, ബന്ധുമിത്രങ്ങളെയും വീടിനെയും പറ്റി അന്താളിക്കുന്നവർ എന്നിവയൊക്കെ കൂടികലർന്നതായുരുന്നു "ലോക്ക്ഡൗൺ' ജീവിതം. ഇക്കാര്യങ്ങളിൽ ഏറെ പ്രയാസപ്പെടേണ്ടിവന്നത് അതിഥി തൊഴിലാളികൾക്കായിരുന്നു. ഇവിടെയാണ് ഉപജീവന ഉപാധികളുടെ ലഭ്യത ഉറപ്പാക്കിയ കേരളീയരീതി പ്രസക്തമാകുന്നത്. അത്യാവശ്യത്തിന് പണവും ഉൽപന്നങ്ങളും എത്തിക്കുക എന്നത് തന്നെയായിരുന്നു പ്രധാനം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സാമൂഹ്യ അടുക്കള, ആർ.ആർ.ടി എന്ന സന്നദ്ധ സംവിധാനം എന്നിവയൊക്കെ ഉണർന്നു പ്രവർത്തിച്ചു. റേഷനരി, കിറ്റുകൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കി. ക്ഷേമ പെൻഷനുകൾ സമയത്തിന് വീട്ടിലെത്തിച്ചു. ഇതിനുപുറമെ ഭക്ഷ്യവസ്തു ശേഖരണവും വിതരണവും നടത്തുന്ന ധാരാളം സന്നദ്ധ പ്രവർത്തനങ്ങൾ നാട്ടിൻ പുറങ്ങളിൽ നടത്തിയിരുന്നു. ഫലവൃക്ഷ വിളവെടുപ്പിന്റെ സമയം കൂടി ആയതിനാൽ ചക്കയും മാങ്ങയും തുടങ്ങി പലതരം ആഹാര വസ്തുക്കൾ ശേഖരിക്കാനും ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കാനും കഴിഞ്ഞു.

ദാരിദ്ര്യത്തെപ്പറ്റിയോ പട്ടിണി മരണത്തെപ്പറ്റിയോ തൊഴിൽ തകർച്ചയെപ്പറ്റിയോ രോഗത്തിനെപ്പറ്റിപ്പോലുമോ വിശ്വസനീയമായ കണക്കുകൾ ഇന്നും ലഭ്യമല്ല.

കേരളത്തിന്റെ അവസ്ഥയായിരുന്നില്ല ഇതര സംസ്ഥാനങ്ങളിലേത്. ദരിദ്ര, ധനിക അന്തരം ഇന്ത്യയിൽ ഏറ്റവും പ്രകടമായ അവസരമായിരുന്നു കോവിഡിന്റെ "ലോക്ക്ഡൗൺ' കാലം. രോഗവ്യാപനത്തിന്റെ കാര്യത്തിൽ ഇതിനെ ന്യായീകരിക്കാമായിരുന്നെങ്കിലും ലോക്ക്ഡൗണിനൊപ്പം നടക്കേണ്ട കാര്യങ്ങൾ നടക്കാതിരുന്നതിനാൽ രോഗവ്യാപനം കൂടുകയാണുണ്ടായത്. ദാരിദ്ര്യത്തെപ്പറ്റിയോ പട്ടിണി മരണത്തെപ്പറ്റിയോ തൊഴിൽ തകർച്ചയെപ്പറ്റിയോ രോഗത്തിനെപ്പറ്റിപ്പോലുമോ വിശ്വസനീയമായ കണക്കുകൾ ഇന്നും ലഭ്യമല്ല.

തൊഴിലും വരുമാനവും നഷ്ടപ്പെട്ട അതിഥി തൊഴിലാളികൾ അക്ഷരാർത്ഥത്തിൽ തന്നെ പരക്കം പായുകയായിരുന്നു. നാഴികകൾ താണ്ടി എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള വെപ്രാളത്തിൽ പലരും പെരുവഴിയിൽ തന്നെ മരിച്ചു വീണു.

കേന്ദ്ര സർക്കാരാകട്ടെ, "ലോക്ക്ഡൗൺ' പ്രഖ്യാപിച്ചതല്ലാതെ തുടർന്നു നടക്കേണ്ട കാര്യങ്ങളിൽ കാര്യമായി ശ്രദ്ധിച്ചില്ല. വളരെ നാമമാത്രമായിരുന്നു 20 ലക്ഷം കോടിയുടെ ഒന്നാമത്തെ സാമ്പത്തിക പാക്കേജ്. ദേശീയ വരുമാനത്തിന്റെ ഏതാണ്ട് രണ്ട് ശതമാനത്തിൽ മാത്രം വരുന്ന സഹായം ഇന്ത്യപോലുള്ള രാജ്യത്ത് വളരെ അപര്യാപ്തമായിരുന്നു.
ഇവിടെയാണ് ലോകത്തിലെ ഇതര രാജ്യങ്ങളിൽ നിന്ന് നാം പലതും മനസ്സിലാക്കേണ്ടത്. ഇംഗ്ലണ്ട് ദേശീയ വരുമാനത്തിന്റെ 17% ത്തോളം കോവിഡ് പ്രവർത്തനങ്ങൾക്കായി പല രീതിയിൽ ചെലവാക്കുന്നു. അമേരിക്കയിൽ ഇത് 10-15%വും ജർമ്മനിയിൽ 16%വും, ജപ്പാനിൽ 20%വും മലേഷ്യയിൽ 14.2%വും സിങ്കപ്പൂരിൽ 12.2%വും ആയിരുന്നു. യൂറോപ്പ്യൻ രാജ്യങ്ങൾ പൊതുവിൽ ജനങ്ങളിലേക്ക് പണവും സൗകര്യങ്ങളും എത്തിക്കുന്നതിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്നു. പണം തന്നെ പല പദ്ധതികൾ വഴി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനാണ് അവർ ശ്രമിച്ചത്. സ്‌പെയിനും ഇറ്റലിയും സ്വകാര്യ ആശുപത്രികൾ ദേശസാൽക്കരിച്ചു.

കൊൽക്കത്തയിലെ റിക്ഷാ തൊഴിലാളികൾ ലോക്ക്ഡൗണിൽ photo: Wikimedia Commons

ഇന്ത്യാ സർക്കാരാകട്ടെ, നയ പ്രഖ്യാപനങ്ങളല്ലാതെ, ഉപജീവനത്തിനുള്ള പണത്തെപ്പറ്റിയോ ഉപാധികളെപ്പറ്റിയോ ഗൗരവത്തിലെടുത്തില്ല. അതിന്റെ ഫലമായി "ലോക്ക്ഡൗൺ' തുടങ്ങിയതോടെ ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവും കൂടിയതായി CMIE, NCAER തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾ കാണിക്കുന്നു. കൂടുതൽ പ്രത്യാഘാതങ്ങളെപ്പറ്റി അറിയാനിരിക്കുന്നതേ ഉള്ളൂ. ചികിത്സാ സംവിധാനങ്ങൾ പല സംസ്ഥാനങ്ങളിലും പരിതാപകരമായിരുന്നു. പൊതു ആരോഗ്യസംവിധാനത്തിന്റെ പരിതാവസ്ഥയും പ്രകടമായിരുന്നു. രോഗവ്യാപനത്തിന്റെ ശാസ്ത്രീയത ഉൾക്കൊണ്ടു പ്രവർത്തിക്കാനുള്ള ബോധനിലവാരവും ഇന്ത്യയിൽ ദരിദ്രജനങ്ങൾക്കില്ല എന്നതും വസ്തുതയാണ്. പലയിടത്തും അവരെ ബലം പ്രയോഗിച്ച് മാറ്റിനിർത്തുകയായിരുന്നു. ചുരുക്കത്തിൽ, സമ്പന്നർക്ക് എത്രയും അകലം പാലിക്കാൻ കഴിഞ്ഞപ്പോൾ, ദരിദ്രർക്ക് അകലം പാലിക്കാൻ കഴിയാതെ അവർ രോഗികളായി മാറുകയായിരുന്നു. ഈ രോഗം വന്നത് വിമാനം വഴിയാണ്; അവസാനം രോഗികളായത് പെരുവഴിയിലൂടെ നടക്കുന്നവരാണ്; അതാണ് ദാരിദ്ര്യത്തിന്റെ കളി.

"ലോക്ക്ഡൗൺ' തുടങ്ങിയതോടെ ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവും കൂടിയതായി CMIE, NCAER തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾ കാണിക്കുന്നു. കൂടുതൽ പ്രത്യാഘാതങ്ങളെപ്പറ്റി അറിയാനിരിക്കുന്നതേ ഉള്ളൂ.

ഇന്ത്യയിൽ പ്രതിമാസം വേതന ഇനത്തിൽ മാത്രം മൂന്നര ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇത് അസംഘടിത മേഖലയിലെ കണക്കാണ്. മൂന്നുമാസത്തേക്ക് ഇത് പതിനൊന്ന് ലക്ഷം കോടി രൂപയോളം വരുന്നു. അതിനനുസൃതമായ ഉത്പാദന തകർച്ച കൂടിയാകുമ്പോൾ, സമ്പദ് ഘടനയുടെ പ്രവർത്തനം സ്വാഭാവികമായും മന്ദീഭവിക്കും. പ്രതിമാസം മൂന്നരലക്ഷം കോടിയുടെ വരുമാനം എന്നത് യഥാർത്ഥത്തിൽ ഉപജീവനത്തിന്റെ നഷ്ടമാണ്. ഇത് മൂന്നുമാസമെങ്കിലും തുടരും. അതുകൊണ്ട് തന്നെ അത്രയും തുക ജനങ്ങളിലെത്തിക്കാൻ സർക്കാർ ശ്രദ്ധിക്കണമായിരുന്നു. അതിനാകട്ടെ, ദേശീയ വരുമാനത്തിന്റെ 8%മെങ്കിലും വേണ്ടതുണ്ട്. കോവിഡ് പ്രവർത്തനങ്ങൾക്കും സഹായത്തിനുമായി ദേശീയ വരുമാനത്തിന്റെ 10% നീക്കിവെച്ചാൽ ബാക്കി തുക (2%) ആരോഗ്യസംവിധാനമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളുടെ വിപുലീകരണത്തിനും ജീവൻ രക്ഷാ ഉപാധികളുടെ ഉൽപാദനത്തിനുമായി ഉപയോഗിക്കാമായിരുന്നു. നിബന്ധനകളില്ലാത്ത പ്രത്യേക കോവിഡ് ഫണ്ടായിട്ടാണ് പണം എത്തേണ്ടിയിരുന്നത് അതുണ്ടായില്ല. നഷ്ടങ്ങളുണ്ടായത് നിത്യക്കൂലിക്ക് പണിചെയ്യുന്നവർക്കാണ്. അക്കൂട്ടത്തിൽ പ്രധാനം അതിഥി തൊഴിലാളികളാണ്. "ലോക്ക്ഡൗണിന് മുൻപ് അവരുടെ ജീവിതം സംബന്ധിച്ച് കൃത്യമായൊരു "പാക്കേജ്' കേന്ദ്ര സർക്കാർ പ്രഖ്യാപിക്കേണ്ടതായിരുന്നു. അതും ഉണ്ടായില്ലെന്ന് മാത്രമല്ല, മടങ്ങിപ്പോകാൻ വണ്ടിക്കൂലിവരെ അവരിൽ നിന്ന് ഈടാക്കി. കേവലം വൈദ്യുതിയുടെ പണം മാത്രമാണ് സർക്കാരിന് തീവണ്ടി ഓടിക്കാനായി ചെലവുണ്ടായിരുന്നത്. ജോലിസ്ഥലം വിടുന്ന അതിഥി തൊഴിലാളികളുടെ പ്രഥമ ലക്ഷ്യം സ്വന്തം വീടും ബന്ധുജനങ്ങളുമാണ്. അവർ ഇനി തിരിച്ചുവരുന്ന കാര്യവും ജോലികളിലേക്ക് ചേരുന്ന കാര്യവും പുനരാലോചന വിഷമമായിരിക്കും. അതേസമയം സ്ഥിരം വരുമാനക്കാർക്ക് ഇതൊന്നും പ്രശ്‌നമായിരുന്നില്ല. അവർക്ക് ചില സൗകര്യങ്ങൾ കുറയുമെങ്കിലും തൊഴിലെടുക്കാതെ ശമ്പളം കിട്ടും എന്ന സൗകര്യവും ഉണ്ടായിരുന്നു.

കോവിഡ് കാലത്തും കേന്ദ്രം തുടരുന്ന ജനവിരുദ്ധ സാമ്പത്തികനയം
രോഗചികിത്സയും ഉപജീവന ലഭ്യതയും, സംസ്ഥാന പ്രദേശിക തലങ്ങളിൽ ലഭ്യമാക്കാമെങ്കിലും, അതിന് പണം വേണം. പണലഭ്യതയാകട്ടെ പ്രധാനമായും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നടപടികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കോവിഡ് ബാധയും ലോക്ക്ഡൗണും സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സാമ്പത്തിക ദുർബലാവസ്ഥ മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കോവിഡിനെതിരായ യുദ്ധം വിജയിക്കണമെങ്കിൽ സംസ്ഥാനങ്ങൾ സാമ്പത്തികമായി ശക്തമായിരിക്കണം. എന്നാൽ, വാഗ്ദാനങ്ങളുടെ വികേന്ദ്രീകരണത്തിലും സമ്പത്തിന്റെ കേന്ദ്രീകരണത്തിലുമാണ് കേന്ദ്ര സർക്കാർ ഇപ്പോഴും ഊന്നുന്നത്. ലോക്ക്ഡൗൺ കാലത്ത് പണം ചെലവാക്കിയാലെ ലോക്ക്ഡൗൺ പിൻവലിച്ചാൽ സമ്പദ് ഘടന ചലിക്കുകയുള്ളൂ.
ലോക്ക്ഡൗണിന് മുൻപ് തന്നെ ഇന്ത്യ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരുന്നു. അതിന്റെ ഫലമായി സാമ്പത്തിക വളർച്ചയും തൊഴിലും ക്രയശേഷിയും കുറയുകയായിരുന്നു. ജനങ്ങൾക്കിടയിലുള്ള കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രയശേഷിയെ ഉയർത്തിക്കൊണ്ടുവരാൻ പൊതുചെലവുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം നേരത്തെതന്നെ ഉയർന്നിരുന്നു. എന്നാൽ, ഇതിനൊടൊക്കെ പുറം തിരിഞ്ഞു നിൽക്കുന്ന രീതിയിലായിരുന്നു 2020-21 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ജനങ്ങളിലേക്ക് വരുമാനമെത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതി പോലുള്ളവയ്ക്കുള്ള നീക്കിയിരിപ്പ് പോലും കുറക്കുകയും കോർപ്പറേറ്ററുകളുടെ കമ്പനി നികുതിയിലും വായ്പ എഴുതിത്തള്ളുന്നതിലും കൂടുതൽ ഇളവുകൾ അനുവദിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തത്.

കോവിഡ് കാലത്ത് സംസ്ഥാനങ്ങളിലേക്കും ജനങ്ങളിലേക്കുമുള്ള പണം വരവ് പിന്നെയും കുറയുകയായിരുന്നു. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട GST കുടിശ്ശിക ലഭിക്കുന്നില്ല. ധനകമ്മി, FRBM തുടങ്ങിയ യുക്തിരഹിതമായ ദണ്ഡുകൾ ഉപയോഗിച്ച് എല്ലാതരം വികസന പ്രവർത്തനങ്ങളെയും തടയുകയാണ്. എം.പി.ഫണ്ട് നിർത്തുന്നു. CSR ഫണ്ട് കേന്ദ്രത്തിലേക്ക് മാത്രമാക്കുന്നു. എന്നാൽ, ധനകമ്മി, FRBM ഒന്നും ബാധകമല്ലാതെ കേന്ദ്രം പണം ചെലവാക്കാറുണ്ടെങ്കിലും അതും നടക്കുന്നില്ല. ഒരു ദേശീയ ദുരന്തകാലത്തെ അഭിമുഖീകരിക്കാൻ പറ്റാവുന്ന തരത്തിലുള്ള ഒരു ദേശീയ പ്രവർത്തനപരിപാടി കേന്ദ്രത്തിൽ നിന്നുണ്ടാകുന്നില്ല. റിസർവ്വ് ബാങ്കിൽ നിന്ന് പണം എടുത്തു ചെലവാക്കാവുന്ന അനുകൂല സാഹചര്യമാണ് ഇന്നത്തേത്. കുറഞ്ഞ എണ്ണവില, വർദ്ധിച്ച ഭക്ഷ്യശേഖരം, ഉയർന്ന വിദേശ വിനിമയ സൂക്ഷിപ്പ് എന്നിവയൊക്കെ ഉള്ളതിനാൽ വിലക്കയറ്റം രൂക്ഷമാകാൻ സാധ്യതയില്ല. എന്നിട്ടും പണം വരാത്തതിനാൽ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ സർക്കാരുകൾക്കും ദരിദ്രജനങ്ങൾക്കും കഴിയുന്നില്ല. ഇതിൽ നിന്നെല്ലാം അനുമാനിക്കേണ്ടത്, ഇന്ത്യൻ സാമ്പത്തികരംഗം രാക്ഷസീയമായ വിധം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. അതിനാൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും, ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങളും പരിഹരിക്കത്തക്കവിധം കേന്ദ്രസർക്കാരിന്റെ പൊതുചെലവുകൾ പൂർണ്ണമായും പുനക്രമീകരിക്കാനുള്ള ജനകീയ സമ്മർദ്ദം ഉയർന്നു വരേണ്ടിയിരിക്കുന്നു.

ഇന്ത്യൻ സാമ്പത്തികരംഗം രാക്ഷസീയമായ വിധം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. അതിനാൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും, ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങളും പരിഹരിക്കത്തക്കവിധം കേന്ദ്രസർക്കാരിന്റെ പൊതുചെലവുകൾ പൂർണ്ണമായും പുനക്രമീകരിക്കാനുള്ള ജനകീയ സമ്മർദ്ദം ഉയർന്നു വരേണ്ടിയിരിക്കുന്നു.

ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ ഇല്ലാതായതിന്റെ ദുസ്ഥിതി ഏറെ അനുഭവിക്കുന്ന ഒരു ഘട്ടമാണിത്. എന്തെല്ലാം പരിമിതികൾ ഉണ്ടായിരുന്നെങ്കിലും രാജ്യത്തിന്റെ പ്രശ്‌നങ്ങളെ ദേശീയ തലത്തിൽ കാണാനും അതിനുവേണ്ടി ആസൂത്രണം നടത്താനും വിഭവങ്ങൾ കണ്ടെത്താനും, നൽകാനും മുൻഗണനാക്രമം തീരുമാനിക്കാനും ആസൂത്രണ കമ്മീഷന് കഴിഞ്ഞിരുന്നു. "നീതി ആയോഗ്' എന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തികഞ്ഞ പരാജയമാണ് കോവിഡ് കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മൊത്തത്തിൽ കണ്ടുകൊണ്ടുള്ള ഒരു പ്രതിരോധ പ്രവർത്തന പരിപാടി തയ്യാറാക്കാൻ രോഗം പരന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നീതി ആയോഗിന് കഴിയുന്നില്ല. അത് ദുഃഖകരമാണ്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രണ്ട് ശതമാനം ജനങ്ങളിൽ നിന്ന് അവർ നൽകേണ്ട വസ്തു നികുതി കൃത്യമായി പിരിച്ചാൽതന്നെ കേന്ദ്ര സർക്കാരിന് ഏതാണ്ട് 9 ലക്ഷം കോടി രൂപ സമാഹരിക്കാൻ കഴിയും. എണ്ണക്കമ്പനികൾ വഴി കുമിഞ്ഞുകൂടുന്ന ലാഭം മറ്റൊരു പ്രധാന സ്രോതസ്സാണ്. വൻ കോർപ്പറേറ്ററുകളുടെ ലാഭത്തിൽ നിന്ന് ഒരു വിഹിതം ചോദിച്ചു വാങ്ങാവുന്നതാണ്. പ്രശ്‌നങ്ങളെ സംബന്ധിച്ച ഗൗരവമായൊരു രാഷ്ട്രീയ ചർച്ചക്ക് പോലും വഴിയുണ്ടാകുന്നില്ല. മാത്രമല്ല, ദേശീയായിടിസ്ഥാനത്തിൽ ആരോഗ്യ ചെലവ് വർദ്ധിപ്പിക്കാനുമുള്ള ധാർമിക ഉത്തരവാദിത്വവും ഈ അവസരത്തിൽ കേന്ദ്രസർക്കാരിനുണ്ട്. ഇപ്പോഴത് കേവലം 2 ശതമാനത്തിൽ കുറവാണെന്നിരിക്കെ, ഒരു 5-8% ആയി വർദ്ധിപ്പിക്കുന്നത് തികച്ചും ന്യായീകരിക്കാവുന്നതുമാണ്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 20,000 കോടി രൂപയുടെ ഒന്നാം സാമ്പത്തിക പാക്കേജ് കേരള സർക്കാർ നടപ്പാക്കുകയുണ്ടായി. തുടർന്ന് 3434 കോടിയുടെ രണ്ടാമത്തെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. ഇത് രണ്ടും ചേർന്നാൽ സംസ്ഥാന വരുമാനത്തിന്റെ ഏതാണ്ട് രണ്ടര ശതമാനത്തിലധികം വരും. ഇതുവഴി ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു. ഇതിൽതന്നെ ക്ഷേമപെൻഷൻ വിതരണം പ്രത്യേകം പരാമർശിക്കണം. സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് കുറക്കാനും അതുവഴി ലഭിക്കുന്ന തുക ദരിദ്ര ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാനുമുദ്ദേശിച്ചാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചത്. ബഹുഭൂരിപക്ഷം പേരും ഇതിനോട് സഹകരിച്ചു. എന്നാൽ, അവിടെയും രാഷ്ട്രീയ തിമിരം കയറി വന്നു. കേസും വക്കാണവും ഒക്കെ ഉണ്ടായി.
കർമ്മനിരതരായ തദ്ദേശ ഭരണ സംവിധാനം
ഈ പ്രശ്‌നങ്ങൾക്കെല്ലാം നടുവിലും കേരളം ഇതുവരെയുള്ള കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ തന്നെ നിറവേറ്റി. ഈ നേട്ടം കൈവരിച്ചതിന് പിറകിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിലനിൽക്കുന്ന തദ്ദേശ ഭരണ സംവിധാനം പ്രധാനപ്പെട്ടൊരു പങ്കാണ് വഹിച്ചത്. അവയുടെ നേതൃത്വത്തിൽ നടന്ന വിഭവസമാഹരണം, അധ്വാനം, സന്നദ്ധ പ്രവർത്തനം, പ്രാദേശിക സംഘാടനം, എന്നിവയൊക്കെ പ്രധാനമാണ്. തദ്ദേശഭരണ സമിതി, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ (RRT, യുവജനസംഘടനകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ, പാലിയേറ്റീവ് സംവിധാനം, അങ്കൻവാടികൾ, ആശാപ്രവർത്തകർ, കുടുംബശ്രീ, സർവ്വോപരി രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ നീണ്ടൊരു നിര തന്നെ കൂട്ടായി പ്രവർത്തിക്കുകയാണ്. ഇവർ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരമായ അധ്വാനത്തിലാണ്. തദ്ദേശീയരും അതിഥികളുമായ ശരാശരി 400-450 പേർക്ക് നിത്യേന ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്ന ""സാമൂഹ്യ അടുക്കള'' ഒരു പക്ഷെ കോവിഡ് കാലത്തിന്റെ പ്രധാന സംഭാവനയായിരിക്കും. ഇതൊക്കെയാണെങ്കിലും കേന്ദ്രസർക്കാരിന്റെ ഒരു പ്രസ്താവനയിലും തദ്ദേശ ഭരണം ഒരു പരാമർശ വിഷയം പോലുമാകുന്നില്ല. ഒരർത്ഥത്തിൽ മുൻകാല ദുരന്തങ്ങൾ വഴി ഉണ്ടായി വന്നതാണ് കേരളത്തിലെ ഈ സാമൂഹ്യ ഇടപെടൽ സാധ്യത. ഇത് തികച്ചും മാനവികവും ജനാധിപത്യപരവും ഭാവിയിലെ വലിയൊരു പ്രതീക്ഷയും കൂടിയാണ്. ഈ സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്താൽ ഭാവിയിൽ ഒരു മുതൽക്കൂട്ടായി മാറും.
ഭാവിയിലെ കേരളം
കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ, നേരത്തെ സൂചിപ്പിച്ചതുപോലെ കോവിഡാനന്തരം എന്ന നിലയിൽ മാത്രം പോര, ദുരന്താനന്തര കേരളത്തിന്റെ ഭാവി എന്ന നിലയിൽ തന്നെ കാര്യങ്ങളെ കാണേണ്ടതുണ്ട്. അതിനാൽ, നമുക്ക് വേണ്ടത് ഭാവി കേരളത്തിനായുള്ള അറ്റകുറ്റപ്പണിയല്ല, മറിച്ച് തികച്ചും വ്യത്യസ്തമായ പുതിയൊരു കേരളമാണ്. ദുരന്തങ്ങൾ കുറഞ്ഞ, ഉണ്ടാകുന്ന ദുരന്തങ്ങളുടെ ആഘാതം കുറക്കാൻ കഴിയുന്ന ഒരു നവ കേരള സൃഷ്ടിതന്നെയാണ്. ഈ രീതിയിൽ ഭാവിയെപ്പറ്റിയുള്ള ചർച്ചകളിൽ, കേരളത്തിന് മാത്രമായി ഒരു സ്വയം സമ്പൂർണ്ണത അസാധ്യമാണ്. എന്നാൽ, എല്ലാ ഘടകങ്ങളെയും കോർത്തിണക്കിയുള്ള ഒരു സ്വയംപര്യാപ്തത സാധ്യമാണ് താനും. ആഗോളവത്ക്കൃത ലോകം തകരുകയാണ്. ഇറക്കുമതി ബദൽ സാമ്പത്തിക നയങ്ങൾക്ക് പ്രസക്തി കൂടി വരികയാണ്. ഇവയോടൊപ്പം ജനാധിപത്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ഒരു കേന്ദ്രസംസ്ഥാന ബന്ധങ്ങളും പ്രാധാന്യമർഹിക്കുന്നു. അടിസ്ഥാന ജീവിതാവശ്യങ്ങളിൽ മത്സരത്തേക്കാളുപരി പൊതു ധാരണയിലും സഹകരണത്തിലും ഊന്നിയ നിലപാടിലൂടെ മാത്രമെ പുതിയൊരു കേരളവും, അതിലെ ജീവിതക്രമവും കരുപ്പിടിപ്പിക്കാൻ കഴിയൂ.
ഇതോടൊപ്പം സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കോവിഡിന്റെ ഭാഗമായിരുന്നില്ലെങ്കിലും, ലോക്ക്ഡൗണിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെട്ടതായിരുന്നില്ലെങ്കിലും വലിയ വില നൽകേണ്ടി വന്നതാണെങ്കിലും പരിസ്ഥിതി രംഗത്ത് ഒട്ടേറെ അനുകൂല സാഹചര്യങ്ങൾ ലോകത്താകെ ഉണ്ടായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധങ്ങളായ പ്രത്യാഘാതങ്ങളിൽ ഏറെ വ്യാകുലപ്പെട്ടിരുന്ന ലോകത്തിന്, ഈ മാറ്റം കുറെയേറെ ആശ്വാസങ്ങൾക്ക് വഴിയൊരുക്കുന്നു. നമ്മുടെ അത്യാവശ്യങ്ങൾ പലതും അത്യാവശ്യങ്ങളല്ലെന്നും അഹന്തക്കും അഹങ്കാരത്തിനും നിലനിൽപ്പില്ലെന്നും കൊറോണ വൈറസ് ലോകത്തെ പഠിപ്പിക്കുന്നു, അവശ്യ ജീവിതത്തിനുള്ള അധ്വാനം കുറക്കാൻ കഴിയുന്നതോടെ, സാംസ്‌കാരികവും സക്രിയവുമായ ജനകീയ ഇടപെടലുകൾക്കുള്ള അവസരങ്ങൾ കൂടിവരും. ഇതിനൊക്കെ സഹായകമായ പുതിയൊരുതരം സഹകരണം ഈട്ടം കൂടി വരാനുള്ള സാധ്യതയും പരിശോധിക്കണം. ആ രീതിയിൽ പരിസ്ഥിതി സന്തുലനത്തിൽ ഊന്നിയതും മനുഷ്യന്റെ അധ്വാനശേഷിയെ പരമാവധി വികസിപ്പിച്ചുപയോഗിക്കാവുന്നതുമായ സാമൂഹ്യ ആസൂത്രണത്തിൽ അധിഷ്ഠിതമായ, പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്ന ഒരു പുതിയ വികസന സമീപനം കേരളത്തിൽ ഉയർന്നു വരേണ്ടതായുണ്ട്.
കേരളത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട ഏതൊരു ചർച്ചയിലും ഇനി ഊന്നേണ്ടത്, അടിസ്ഥാന ജീവിതാവശ്യങ്ങൾ വികസിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും ഉണ്ടാവേണ്ട മിനിമം രാഷ്ട്രീയ ധാരണയിലാണ്. ജനതയ്ക്ക് വിമർശനാത്മക അവബോധം ഉണ്ടാകുന്ന മാതൃഭാഷാ വിദ്യാഭ്യാസം, രോഗാതുരമല്ലാത്ത സമൂഹത്തെ നിലനിർത്തുന്നതിൽ സഹായകമായ ഒരു പൊതുജനാരോഗ്യ സംവിധാനം രോഗപ്രതിരോധ ശേഷി കൈവരിക്കത്തക്ക പോഷകാഹാര ലഭ്യത, സുസ്ഥിരമായ ഒരു ഭൂജല പരിപാലന വ്യവസ്ഥ, നാടിന്റെ ആവശ്യങ്ങൾക്കൊത്ത് വികസിപ്പിച്ച് ഉപയോഗിക്കുന്ന അധ്വാനശേഷി ഇവയുടെയെല്ലാം സാമൂഹ്യ ആസൂത്രണം, പ്രകൃതിവിഭവ ഉപയോഗത്തിലുള്ള സാമൂഹ്യ നിയന്ത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് വർദ്ധിപ്പിക്കാൻ എന്നിവയിലെല്ലാം ചില മിനിമം സമവായം ഉണ്ടായേ പറ്റൂ. ആ മിനിമത്തെ ഗുണപരമായി ശക്തിപ്പെടുത്തുന്നതാവണം, തകർക്കുന്നതാകരുത് രാഷ്ട്രീയ ചർച്ചകൾ.
ഇന്നത്തെ പാഠപുസ്തക ധനശാസ്ത്രം മുന്നോട്ടുവെക്കുന്ന; "പരിമിതമായ വിഭവങ്ങളും അപരിമിതമായ ആവശ്യങ്ങളും'എന്ന സിദ്ധാന്തം ജനങ്ങളുടെ ചിന്തയെയല്ല. മറിച്ച് കമ്പോളത്തിന്റെ താൽപര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിഭവം എന്നാൽ പണം മാത്രമാണെന്നും, ജനങ്ങളെല്ലാം, ഉപഭോക്താക്കൾ മാത്രമാണെന്നുമാണ് ഈ സമീപനം പ്രചരിപ്പിക്കുന്നത്. ഈ നിലപാട് ശരിയല്ല. നമുക്കിടയിൽ തന്നെ ധാരാളം സമ്പത്തുണ്ട്. അവയെ കണ്ടെത്തുക വഴി സാമൂഹ്യമായി ആവശ്യമുള്ള വിഭവങ്ങളായി രൂപപ്പെടുത്തി നാടിന്റെ വികസനത്തിനായി ഉപയോഗിക്കാൻ കഴിയണം. ആ പ്രക്രിയയാണ് സാമൂഹ്യ ആസൂത്രണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ രീതിയിൽ ഇന്നത്തെ ധനശാസ്ത്രത്തെ കമ്പോളത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച് സാമൂഹ്യ വളർച്ചയുടെ ഭാഗമായ അർത്ഥശാസ്ത്രമായി പരിവർത്തിപ്പിക്കേണ്ടതുണ്ട്.
വേണ്ടത് കെട്ടുറപ്പുള്ള പ്രാദേശിക സമ്പദ്ഘടന
കേരളത്തിന്റെ ഇനിയുള്ള വികസന ഭാവിയുടെ ഊന്നൽ പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിലായിരിക്കണം. പുറം ആശ്രിതത്വം പരമാവധി കുറക്കാൻ കഴിയണം. നിത്യജീവിത ഉപാധികൾ പ്രാദേശികമായിതന്നെ ഉൽപാദിപ്പിക്കാനും, അതുവഴി ഉണ്ടാകുന്ന മാലിന്യം പ്രാദേശികമായി തന്നെ നിർമ്മാർജനം ചെയ്യാനും കഴിയണം. തദ്ദേശീയമായി ലഭ്യമാകുന്ന മനുഷ്യാധ്വാനത്തെയും പ്രകൃതി വിഭവങ്ങളെയും കണക്കിലെടുത്താവണം ഇതിനാവശ്യമായ പ്രവർത്തന പരിപാടികൾ ഉണ്ടായി വരേണ്ടത്. ഇതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ അനുയോജ്യമായ വേദികൾ തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഭരണതലത്തിന്റെ വലുപ്പചെറുപ്പത്തിനനുസരിച്ച് പദ്ധതികളുടെ അടങ്കൽ മാറണം.

ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം ഭൂജല സംരക്ഷണ പ്രവർത്തനത്തിനാവണം. സ്ഥലീയ ആസൂത്രണം, ഭൂബേങ്ക്, നീർത്തടാധിഷ്ഠിത വികസനം, ഭൂമിയുടെ ചരിവിനനുയോജ്യമായ കൃഷിരീതികൾ, തരിശ് ഇല്ലാതാക്കൽ, മാലിന്യ സംസ്‌കരണം എന്നിവയൊക്കെ ചേർന്ന ഒരു പാക്കേജ് പ്രവർത്തനമായി ഇത് മാറണം. കാലാവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടായിരിക്കണം എല്ലാ പരിപാടികളും സംഘടിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ കൃഷി, ചെറുകിട സംരംഭങ്ങൾ, സഹകരണ സംവിധാനം എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങളും ആവശ്യമുണ്ട്.

Photo: Pxfuel.com

കൃഷി തികച്ചും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതുമായിരിക്കണം. എങ്കിൽ മാത്രമേ നാടിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഉൽപന്നങ്ങൾ ലഭ്യമാകൂ. ഒരു പ്രദേശത്തുള്ള എല്ലാവർക്കും ഒരേ സമയം കൃഷിയിൽ ഇടപെടാൻ കഴിയില്ല. അത്യാവശ്യം വേണ്ട അടുക്കളത്തോട്ടങ്ങൾ ആകാം. എന്നാൽ അതുകൊണ്ട് നാടിന്റെ ആവശ്യം പൂർണ്ണമായി നിറവേറ്റാൻ കഴിയില്ല. എല്ലാ പ്രദേശത്തും എല്ലാം കൃഷി ചെയ്യാനും കഴിയില്ല. വിനിമയം, കൈമാറ്റം, വിപണനം എന്നിവ വഴി കാർഷികോൽപന്നങ്ങൾ എത്തിക്കാനേ കഴിയൂ. കൃഷിയെ വൈകാരികമായല്ല, ശാസ്ത്രീയമായാണ് സംഘടിപ്പിക്കേണ്ടത്. ആവശ്യത്തിന് വെള്ളം, നീർവാർച്ച, കാർഷിക യന്ത്രങ്ങൾ, നല്ലവളം, കീട പ്രതിരോധം എന്നിവയൊക്കെ സാധ്യമാകണം. ഇതിന് വേണ്ട വായ്പ ലഭിക്കണം. ഉൽപന്നങ്ങൾ, സംഭരിക്കാനും, സൂക്ഷിക്കാനും, വിപണനം ചെയ്യാനും സംവിധാനങ്ങൾ ഉണ്ടാവണം. തൊഴിലുറപ്പ് അംഗങ്ങൾക്ക് വേണ്ടത്ര പരിശീലനം നൽകി കാർഷിക രംഗത്ത് യന്ത്രവത്ക്കരണ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നിലനിർത്തെികൊണ്ടുതന്നെ, ഭൂ ഉപഭോഗത്തെ ഉദ്ഗ്രഥിക്കാൻ കഴിയണം. വിള ഇൻഷ്യൂറൻസ് ഉണ്ടാകണം. പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷ കൃഷിക്കും ഊന്നൽ നൽകണം. മൃഗപരിപാലനം, മത്സ്യം വളർത്തൽ, മാംസം, പാൽ, മുട്ട ഉല്പാദനം, സംസ്‌കരണം എന്നിവ കാർഷികാനുബന്ധമായിതന്നെ നടക്കണം. ഉറവിട മാലിന്യ സംസ്‌കരണം വഴി, മാലിന്യത്തെ വളമാക്കാനും കൃഷിക്കായി ഉപയോഗിക്കാനും പൂരകപദ്ധതികൾ തയ്യാറാക്കണം. ഇതിനൊക്കെയുള്ള പരിശീലനം നൽകാൻ വേണ്ട സംവിധാനങ്ങളും തദ്ദേശീയമായി ഉണ്ടാവണം. നല്ല പരിശീലകരെ വാർത്തെടുക്കണം.

കൃഷിയെ വൈകാരികമായല്ല, ശാസ്ത്രീയമായാണ് സംഘടിപ്പിക്കേണ്ടത്. ആവശ്യത്തിന് വെള്ളം, നീർവാർച്ച, കാർഷിക യന്ത്രങ്ങൾ, നല്ലവളം, കീട പ്രതിരോധം എന്നിവയൊക്കെ സാധ്യമാകണം. ഇതിന് വേണ്ട വായ്പ ലഭിക്കണം.

സ്വയം കൃഷി കൊണ്ടുമാത്രം കേരളത്തിന് പിടിച്ചു നിൽക്കാൻ കഴിയില്ല; എല്ലാവർക്കും കൃഷി ചെയ്യാനും കഴിയില്ല. അഭ്യസ്ഥ വിദ്യരായ യുവാക്കളുടെ വൈദഗ്ധ്യത്തെ കണക്കിലെടുത്തും ആധുനിക സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയും ചെറുകിട വ്യവസായ, സേവന സംരംഭങ്ങൾ പ്രധാനമാണ്. നാട്ടിൽ എഞ്ചിനീയറിംഗ് ബിരുദ-ഡിപ്ലോമക്കാരുടെ ചെറു ചെറു സംഘങ്ങളെ പ്രത്യേക ബ്രാൻഡിൽ സംഘടിപ്പിക്കാനും, ഐ.ടി, ബി.ടി സംരംഭങ്ങളാക്കി മാറ്റാനുമുള്ള പദ്ധതികൾ തദ്ദേശ ഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ചേർന്ന് തയ്യാറാക്കണം. ഉത്പാദന സഹകരണ സംഘങ്ങൾ ഗണ്യമായി കൂടി വരണം.
ഇതേപോലെ പ്രാദേശികമായുള്ള നിർമ്മാണ, റിപ്പയർപ്പണികൾക്കായി വിദഗ്ധ, അവിദഗ്ധ തൊഴിലാളികൾ ചേർന്നുള്ള സേവന സംരംഭങ്ങൾ വളർന്നുവരണം. ഒരു ഫോൺകോളിലൂടെ ഒരു വീട്ടിലെ അറ്റകുറ്റപ്പണികളെല്ലാം ഏൽപിക്കാനാവുന്ന ഗ്രൂപ്പുകൾ ഉണ്ടാവണം. മാന്യമായ ലാഭനിരക്കിൽ, സമയബന്ധിതമായി പണിതീർക്കാൻ കഴിഞ്ഞാൽ വലിയ ഡിമാന്റുണ്ടാകും എന്നതിൽ തർക്കമില്ല. ഇതോടൊപ്പം, ഇത്തരം രംഗങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് (നിർമ്മാണം, വാഹനം, വയറിംഗ്, പ്ലംബിഗ് തുടങ്ങിയ രംഗങ്ങളിലെ) അവരുടെ മേഖലയിലെ മിനിമം വൈദഗ്ധ്യപോഷണം നൽകണം. ഇതുവഴി തൊഴിലാളികളുടെ വൈദഗ്ധ്യം വികസിപ്പിക്കാനും, വിഭവങ്ങളുടെ ദുർവ്യയം ഒഴിവാക്കാനും കഴിയും. ഇവിടെയെല്ലാം നല്ല പരിശീലകർ പ്രധാന ഘടകമാണ്. ഈ സംവിധാനങ്ങളെ മൊത്തം നമുക്ക് ഒരു ഗാർഹിക എഞ്ചിനീയറിംഗ് വ്യവസ്ഥ (Domestic Engineering System) എന്ന് വിളിക്കാം. പുറം രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന മലയാളികളെ അവരുടെ വൈദഗ്ധ്യം, പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ഉൽപാദന കൂട്ടങ്ങളായി മാറ്റാനും പുതിയ തരം ഉൽപന്നങ്ങൾ ഉണ്ടാക്കാനും, പുതിയ സംരംഭതുറകൾ കണ്ടെത്താനും സഹായിക്കാനും കഴിയണം. ആരോഗ്യം, ടൂറിസം രംഗങ്ങളിലെ ഇത്തരം സാധ്യതകൾ ആരായണം.
ഇവിടെയാണ് ഹരിത തൊഴിൽ, ഹരിത സാങ്കേതിക വിദ്യ, ഹരിത നിർമ്മാണം, ഹരിത വികസനം എന്നിവയൊക്കെ കൂടുതൽ പ്രസക്തമാകുന്നത്. പുത്തൻ സാങ്കേതിക വിദ്യകളായ സൗരോർജ്ജം, മഴവെള്ള സംഭരണം, ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണം, ദക്ഷത കൂടിയ പാചക രീതി, ഊർജ്ജസംരക്ഷണ ഉപാധികളുടെ നിർമ്മാണം സ്ത്രീയ ഭൂജല പരിപാലനം എന്നിവയിലൊക്കെ വലിയ തൊഴിൽ സാധ്യതകളും ആവശ്യങ്ങളും അടങ്ങിയിരിക്കുന്നു. ഇത്തരം ജോലികൾ ഏറ്റെടുക്കാനും നിർവഹിക്കാനും സഹായിക്കുംവിധമുള്ള മെച്ചപ്പെട്ട പരിശീലനം ധാരാളം തൊഴിലവസരങ്ങൾക്കിടയാക്കും.

നമ്മൾ വിഭാവനം ചെയ്യുന്ന സുസ്ഥിരത പരിസ്ഥിതി നാശമുണ്ടാക്കാത്ത വിധം ജനങ്ങൾ അവരുടെ നിലനിൽപിന്നായി ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു ഉൽപാദന സംവിധാനമെന്നാണ്.

മുതലാളിത്തത്തിന് "സുസ്ഥിരത' യെന്നാൽ സ്ഥിരമായ സാമ്പത്തിക വളർച്ചാനിരക്കാണ്. എന്നാൽ, നമ്മൾ വിഭാവനം ചെയ്യുന്ന സുസ്ഥിരത പരിസ്ഥിതി നാശമുണ്ടാക്കാത്ത വിധം ജനങ്ങൾ അവരുടെ നിലനിൽപിന്നായി ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു ഉൽപാദന സംവിധാനമെന്നാണ്. ഇവിടെ പരിസ്ഥിതി സംരക്ഷണം എന്നത് ദരിദ്രപക്ഷത്തിനുള്ള ഒരു പിന്തുണ കൂടിയാണ്. ദരിദ്രരാണ് പരിസ്ഥിതിയെ ഉപജീവനത്തിനായി പ്രത്യക്ഷമായി ആശ്രയിക്കുന്നത്. ആ അർത്ഥത്തിൽ പരിസ്ഥിതി തകർച്ച ദരിദ്രരുടെ തകർച്ചകൂടിയാണ്. ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ട മറ്റൊരു പൂരക പ്രവർത്തനമുണ്ട്. അത് സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തിന്റെ മാതൃകയിൽ നടക്കേണ്ടുന്ന ഒരു മാലിന്യ നിർമ്മാർജ്ജന പ്രവർത്തനമാണ്. മുഴുവൻ ജനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന, തുടർന്ന് നിലനിർത്താനും കഴിയുന്ന ഒരു ജനകീയ മാലിന്യ നിർമ്മാർജ്ജന പ്രസ്ഥാനം. മാലിന്യവും ഒരു സമ്പത്താണ്. ആ സമ്പത്തിലും ഒരു വിഭവത്തെ കാണാൻ കഴിയും. അതാകട്ടെ, മാലിന്യത്തിന്റെ ഉപയോഗവുമായും ജനങ്ങളുടെ സംസ്‌കാരവുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
ആരോഗ്യരംഗത്തെ സാധ്യതകൾ
കോവിഡ് കാലത്തോടെ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകശ്രദ്ധയാകർഷിച്ചിരിക്കയാണ്. നേട്ടങ്ങളെ വാഴ്ത്താൻ മാത്രമല്ല, സാധ്യതകളെ പ്രയോജനപ്പെടുത്താനാമാകണം. ഈ അംഗീകാരത്തെ ഉപയോഗിക്കാൻ കഴിയണം. ഒരു സാധ്യത ഏറ്റവും കൂടുതൽ ഗുണനിലവാരമുള്ള സേവന തൽപ്പരരായ ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിച്ച് വാർത്തെടുക്കുകയെന്നതാണ്. ഇവർക്ക് ഇതര സംസ്ഥാനങ്ങളിലേക്കും ഇതര രാജ്യങ്ങളിലേക്കും മാസ്റ്റർ ട്രെയിനിമാരായും കഴിവാർന്ന പ്രവർത്തകരായും സേവനം നടത്താൻ അവസരമുണ്ടാക്കണം. ആ രീതിയിൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കാൻ കഴിയണം. മെച്ചപ്പെട്ട സിലബസ്സ്, പ്രായോഗിക പരിശീലനം സേവനങ്ങൾ എന്നിവയിലൊക്കെ അവഗാഹം നേടാൻ കഴിയണം.

രണ്ടാമത്തേത്, അവശ്യ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ജീവൻ രക്ഷാ ഉപാധികളുടെയും ഉൽപ്പാദനമാണ്. KSDPഎന്ന പൊതുമേഖലാ സ്ഥാപനത്തെ ഈ രീതിയിൽ വിഭാവനം ചെയ്യണം. പ്രധാന ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം എന്നിവക്കുള്ള ഗുണനിലവാരമുള്ള ഔഷധങ്ങൾ ഉണ്ടാക്കിയാൽ തന്നെ, കേരളത്തിൽ ചെലവഴിക്കാനും സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയും. വില കൂടിയ ചികിത്സാ ഉപാധികൾ ചെലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കാനും കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും ശ്രീചിത്ര, രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്റർ എന്നിവയുടെ സഹായത്തോടെ കഴിയും. അവയെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താനും കഴിയണം. അതിനുള്ള ഉൽപാദന സംവിധാനങ്ങൾ, നേരത്തെ സൂചിപ്പിച്ചതുപോലെ ചെറിയ എന്നാൽ, ശക്തമായ ഉത്പാദന സംരംഭങ്ങളിലൂടെ സാധിക്കണം. മറ്റൊന്ന് വളരെ മെച്ചപ്പെട്ട ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സിറം ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ടാവുക എന്നതാണ്.
കേരള സമൂഹത്തിന്റെ രോഗാതുരത നിയന്ത്രണം പ്രധാനമാണ്. ഇതിനായി അംഗൻവാടികൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, ബഡ്സ് സ്‌കൂളുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി ക്രമീകരിക്കണം. ഒപ്പം തന്നെ യുവജന ക്ലബ്ബുകൾ, ഗ്രാമീണ വായനശാലകൾ, കളിസ്ഥലവികസനം, നീന്തൽകുളങ്ങൾ എന്നിവയും മറ്റൊരു തലത്തിൽ ഏകോപിതമായി നടക്കേണ്ടിയിരിക്കുന്നു. സ്‌കൂളുകളിലെ കായികാധ്യാപനത്തെ ഇവയുമായി ബന്ധിപ്പിക്കാൻ കഴിയണം. നാടിന്റെ സമഗ്രവികസനം എന്നത് പ്രാദേശിക തലത്തിലുള്ള ഉല്പാദന, വിതരണ ശൃംഖലകളുടെയും, ജനതയുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള സാഹചര്യങ്ങളുടെയും വികസനമാണ്.

മറ്റൊരുകാര്യം, കേരളത്തിലെ അനുഗൃഹീതമായ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ കണ്ടെത്തലുകളെ ഇവിടുത്തെ മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ വികസനത്തിനും ശാസ്ത്രീയ പരിപാലനത്തിനുമായി പ്രയോജനപ്പെടുത്തണമെന്നതാണ്. NCESS, CWRDM, KFRI, CPCRI, TBGRI, CMFTRI, കാർഷിക,വെറ്റിനറി സാങ്കേതിക ആരോഗ്യ, മത്സ്യ സർവ്വകലാശാലകൾ എന്നിവിടങ്ങളിലെല്ലാമുള്ള ഗവേഷകരുടെ കണ്ടെത്തലുകളെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണം. ഈ സാധ്യതയും മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതലുള്ളത് കേരളത്തിലാണ്. ഇതര സർവ്വകലാശാലകളിലെ സേവനങ്ങളും ലാബുകളും ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. വിദ്യാസമ്പന്നർ കൂടുതലുള്ള ഒരു സംസ്ഥാനമാണെന്നിരിക്കെ, സേവനാധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്കാവണം, നാം ഊന്നൽ നൽകുന്നത്.

ടൂറിസം രംഗത്തും വേണം ശ്രദ്ധയും കരുതലും
കേരളം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന രംഗം ടൂറിസമാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിയും കേരളീയരുടെ നൈപുണിയുമാണ്, ഇതിനായി പ്രയോജനപ്പെടുത്തേണ്ടത്. കേരളത്തിൽ നല്ലൊരു ഭാഗം ജനങ്ങൾ തൊഴിലെടുക്കുകയും സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്ന രംഗമാണിത്. പ്രളയദുരന്തങ്ങളാലും പകർച്ചവ്യാധിയാലും ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചൊരു രംഗവും ടൂറിസമാണ്. എന്നാൽ, കേരളത്തിലെ പ്രകൃതിയേയും നിപുണമായ തൊഴിൽ വൈദഗ്ധ്യത്തേയും പ്രയോജനപ്പെടുത്തി വൻ മുന്നേറ്റത്തിന് ഇവിടെ സാധ്യതയുണ്ട്. പ്രാദേശികമായി കൊച്ചു കൊച്ചു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭാവനാപൂർവ്വനായ ഗൈഡ്, ഡ്രൈവർ, കുക്ക് എന്നിങ്ങനെയുള്ള മനുഷ്യ വിഭവ പരിശീലനമാണ് ആദ്യം നടക്കേണ്ടത്. അന്താരാഷ്ട്ര നിലവാരത്തിലുമുള്ള ശുചിത്വം ഉറപ്പാക്കാൻ കഴിയണം. കേരളത്തിൽ എത്തുന്ന ഒരു ടൂറിസ്റ്റിന് താൻ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പായും ബോധ്യപ്പെടണം. ടൂറിസ്റ്റായി വരുന്ന സ്ത്രീകളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം.

Photo: Wikimedia Commons

അതിഥി തൊഴിലാളികൾക്കായി ചെയ്യേണ്ടത്

ദുരന്താനന്തര കേരളത്തിൽ ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒന്നാണ് അതിഥി തൊഴിലാളി പ്രശ്‌നം. കേരളത്തിലെ വിദ്യാഭ്യാസം, വിലപേശൽ ശേഷി, കൂലി, അന്യരാജ്യപലായനം, തൊഴിലാളി ദൗർലഭ്യം എന്നീ ഘടകങ്ങളാലാണ് അതിഥി തൊഴിലാളികൾ ഇവിടേക്ക് വരാനിടയായത്. ഇവർക്കിടയിൽ ഏജന്റുമാർ ഉണ്ടായിരുന്നു. കുറഞ്ഞ കൂലിക്ക് അസംഘടിത തൊഴിലാളികൾ എന്നതായിരുന്നു രീതി. പക്ഷെ, ഇവർക്കിടയിലെ ഏജന്റുമാർ മാനുഷിക പരിഗണനപോലും പലപ്പോഴും നൽകിയിരുന്നില്ല. അതിനാൽ തന്നെ, പ്രശ്‌നം വന്നപ്പോൾ എല്ലാം സംസ്ഥാന സർക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമായിരുന്നു. പ്രധാനപ്പെട്ട ചില തൊഴിലാളി സഹകരണ സംഘങ്ങളും സഹായിച്ചിരുന്നു.

കേരളത്തിന്റെ ഭാവി ആവശ്യം, ഇവിടെ ലഭ്യമാകുന്ന അവസരം, പുറത്ത് നിന്ന് വരുന്നവരുടെ എണ്ണം, വൈദഗ്ധ്യം, സംസ്ഥാനത്തെ സാധ്യതകൾ എന്നിവയൊക്കെ ബന്ധപ്പെടുത്തിയാവണം അതിഥിതൊഴിലാളികളുടെ വരവിനെയും അധ്വാനത്തെയും ഇനി കാണേണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അവരിൽ നിയന്ത്രണമുണ്ടാകണം. എല്ലാ വിഭാഗം തൊഴിലാളികൾക്കും തൊഴിൽ കാർഡ് നൽകണം; അതിന് ചെറിയ തോതിൽ നികുതി ഈടാക്കണം. സ്വകാര്യ ഏജൻസികൾ നൽകുന്ന താമസം, തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങൾ എന്നിവയെ പരിശോധിക്കാൻ സംവിധാനമുണ്ടാക്കണം.

കേരളത്തിന്റെ ഭാവി ആവശ്യം, ഇവിടെ ലഭ്യമാകുന്ന അവസരം, പുറത്ത് നിന്ന് വരുന്നവരുടെ എണ്ണം, വൈദഗ്ധ്യം, സംസ്ഥാനത്തെ സാധ്യതകൾ എന്നിവയൊക്കെ ബന്ധപ്പെടുത്തിയാവണം അതിഥിതൊഴിലാളികളുടെ വരവിനെയും അധ്വാനത്തെയും ഇനി കാണേണ്ടത്.

ദുരന്താനന്തര കേരളത്തിന്റെ പുനസൃഷ്ടി നടക്കുന്നത് സമഗ്രമായൊരു വികസന നയത്തിന്റെ ഭാഗമായിട്ടായിരിക്കണം. ഓരോ രംഗത്തും പ്രയാസമനുഭവിക്കേണ്ടിവന്ന ജനങ്ങളുമായുള്ള ചർച്ചകളിലൂടെ അഭിപ്രായ രൂപീകരണം നടക്കണം. അതുവഴി പുതിയ നയ സമീപനവും പ്രവർത്തന പരിപാടികളും ഉണ്ടായി വരണം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട രംഗങ്ങളെല്ലാം ഈ പ്രക്രിയയുടെ ഭാഗമായി വരണം. അതിലേക്ക് കേരളത്തിന്റെ അനുഭവങ്ങൾ പുറത്തുള്ള വിദഗ്ധരുടെ നിർദ്ദേശങ്ങൾ, ശാസ്ത്ര-സാങ്കേതിക സാധ്യതകൾ, വിഭവ സ്വരൂപണമാർഗ്ഗങ്ങൾ, പ്രകൃതി വിഭവ കണക്കെടുപ്പ് എന്നിവയൊക്കെ പരിഗണിക്കണം. സാമൂഹ്യമായി സമത്വം, സുസ്ഥിരത, സുരക്ഷ എന്നിവയാവണം ലക്ഷ്യം. നിർവ്വഹണത്തിൽ വൈവിധ്യം, ജനാധിപത്യം, ജനപങ്കാളിത്തം, വികേന്ദ്രീകരണം, സാമൂഹ്യനീതി എന്നിവ പാലിക്കാൻ കഴിയണം. സംഘർഷമല്ല സമന്വയമാണ് ആവശ്യം. മത്സരമല്ല സഹകരണമാണ് വേണ്ടത്. ഈയൊരു സമഗ്രതയിൽ കാര്യങ്ങളെ ആസൂത്രണം ചെയ്യാൻ കഴിയണം. സംസ്ഥാന ആസൂത്രണ ബോർഡ്, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടേയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹായിക്കാൻ വിവിധ ഗവേഷണ കേന്ദ്രങ്ങൾക്ക് ചുമതല നൽകണം.
ഇതിനെല്ലാമുള്ള വിഭവ ലഭ്യതയിലേക്ക് തിരിച്ചു വരാം. ഇന്നത്തെ വറുതികാലത്ത് വിഭവമെന്നാൽ പണം തന്നെയാണ്. പണലഭ്യത, നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്രത്തിന്റെ നയങ്ങളുമായി ബന്ധപ്പെട്ടിരുന്നു. കാരണം, സംസ്ഥാനങ്ങൾക്ക് സ്വന്തമായി പണം അടിക്കാൻ കഴിയില്ല. മാത്രമല്ല, കടം വാങ്ങുന്നതിന് നിയന്ത്രണളുണ്ട്. ദുരിദാശ്വാസ നിധിക്കും, പ്രാദേശിക വിഭവ സമാഹരണത്തിനും എല്ലാം പരിമിതിയുണ്ട്. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് നികുതിയാണ്. GST നടപ്പായതോടെ പുതുതായി നികുതി ചുമത്താൻ കഴിയില്ല. കേന്ദ്രം പിരിച്ചു നൽകണം. ഈ ഇനത്തിൽ കുടിശ്ശികയുണ്ട്. വായ്പക്ക് മേൽ നിയന്ത്രണങ്ങളുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് വലിയ പലിശക്കുള്ള കടപ്പത്ര വായ്പകളെ ആശ്രയിച്ചാണ്. ഇതൊന്നും അധികനാൾ തുടരാൻ കഴിയില്ല. വിദേശ പണത്തിന്റെ വരവും കുറയുകയാണ്.
കോവിഡ് കാലത്തെ അനുഭവങ്ങളെ മുൻനിർത്തി ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ രീതികളിൽ മാറ്റം വരേണ്ടിയിരിക്കുന്നു. നവലിബറൽ കാലത്ത് സ്വീകരിച്ച കോർപ്പറേറ്റ് പ്രീണന രീതി മാറ്റി, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉത്പാദന സംരംഭങ്ങളെ സഹായിക്കാനുള്ള പുതിയ തരം പദ്ധതികൾ ആവിഷ്‌കരിക്കണം. പ്രോജക്ടുകൾ തയ്യാറാക്കൽ, നിർവ്വഹണത്തിനുള്ള പരിശീലനം എന്നിങ്ങനെ ജനങ്ങളുമായി വ്യാപകമായി ബന്ധപ്പെടുന്ന രീതിയിൽ ബേങ്കുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കണം. ഇതിന് സഹായകമായ മാർഗ്ഗരേഖകൾ സംസ്ഥാന ബേങ്കിങ് അവലോകന സമിതി തയ്യാറാക്കണം. എന്നാൽ, കേന്ദ്രത്തിന്റെ രണ്ടാം "പാക്കേജ്' ഇതിനെല്ലാം എതിരാണ്.

ഇന്ത്യയിലെ പൊതു ചെലവിന്റെ ഘടന തന്നെ മാറണം. പൂർണ്ണമായ പുനക്രമീകരണം ഈ രംഗത്ത് ആവശ്യമാണ്. ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായി മാറ്റിവെക്കണം. അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, ഭക്ഷണം, കുടിവെള്ളം, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവക്കായി ഈ മൂന്നിലൊന്ന് തുക ചെലവാക്കണം. ഇവയെല്ലാം ജനങ്ങളുടെ മൗലിക അവകാശമായി പ്രഖ്യാപിക്കണം. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാനും, ദുരന്തളുണ്ടായാൽ അവയുടെ ആഘാതം കുറക്കാനും ശക്തമായ സാമൂഹ്യ-പാരിസ്ഥിതിക പ്രതിരോധം അനിവാര്യമാണ്. അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാത്ത, ഭൂരിഭാഗം ജനങ്ങൾ ജീവിക്കുന്ന ഒരു രാജ്യത്ത് ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും അടിസ്ഥാനാവശ്യങ്ങൾക്കായി ചെലവാക്കണം. 15-ാം ധനകാര്യ കമ്മീഷന്റെ അന്വേഷണ വിഷയങ്ങൾ ഈ രീതിയിൽ പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കണം.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും ഭരണഘടനയുടെ ഫെഡറൽ സ്വഭാവവും കൂടുതൽ ശക്തിപ്പെടുകയും സംഘർഷ രഹിതമാവുകയും വേണം. വിവിധ തലങ്ങളിലുള്ള സർക്കാരുകൾ തമ്മിൽ കൂടിയാലോചിച്ചായിരിക്കണം വിഭവം പങ്കിടുന്നത്. ഈ ചർച്ചകളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും പങ്കെടുപ്പിക്കണം. ഭാവി ഇന്ത്യയിൽ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെയും, സമ്പദ്ഘടനയുടെ ആരോഗ്യകരമായ പ്രവർത്തന രീതികളുടേയും നടത്തിപ്പിന് ഇത് അനിവാര്യമാണ്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കോവിഡാ(ദുരന്താ)നന്തര കാലത്ത് കേന്ദ്രസർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നത്.

വാൽക്കഷ്ണം: സാമൂഹ്യമായി ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ജനാധിപത്യ പരമായി നിർവ്വഹിക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയ ഇച്ഛാശക്തി. ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ജീവിതാനുഭവങ്ങളിൽ നിന്നും ബോധവൽക്കരണത്തിൽനിന്നുമാണ്. അനുഭവവും, ബോധവൽക്കരണവും തെറ്റ്, ശരികളെ വേർതിരിക്കുന്നു. ശരിയുടെ ഭാഗത്ത് നിന്ന് അതിനായി പ്രചരണം നടത്തുന്നു. ഈ രീതിയിൽ ശക്തിപ്പെടുന്ന ജനകീയ സമ്മർദ്ദങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ രാഷ്ടീയ നേതൃത്വങ്ങൾ നിർബന്ധിതരാക്കണം. അത് കാര്യങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയിലേക്ക് നയിക്കുന്നു. അതിനാൽ ചർച്ചകൾ നടക്കേണ്ടതും സമ്മർദ്ദങ്ങൾ ഉയർന്നു വരേണ്ടതും ജനങ്ങളിൽ നിന്നാണ്.

Comments