High-Tech Digital Classroom ഈ സർക്കാർ ക്ലാസ്​റൂമിനെ ഡിജിറ്റൽ കമ്പോളമാക്കുകയാണ് ചെയ്യുന്നത്

സാങ്കേതിക ഉപകരണങ്ങളുടെ അപര്യാപ്തതയാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് ഗവൺമെന്റിനെ ഉപദേശിക്കുന്നത് ആരാണ്? എന്ത് പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് വലിയതോതിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് ഗവൺമെന്റ് എത്തിച്ചേരുന്നത്? പൊതുഖജനാവിലെ പണം ഡിജിറ്റൽ വ്യാപാരികളുടെ മടിക്കുത്തിന് കനം വെപ്പിക്കാൻ ഉപയോഗിക്കേണ്ടതുണ്ടോ? കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സന്ദർഭത്തിൽ ചില വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നു

പൊതുവിദ്യാഭ്യാസത്തിൽ കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി ഗവൺമെന്റ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളിൽ 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 12ന് നടത്തി.

സാങ്കേതിക ഉപകരണങ്ങളുടെ അപര്യാപ്തതയാണ് നമ്മുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് ഗവൺമെന്റിനെ ഉപദേശിക്കുന്നത് ആരാണ്? എന്ത് പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് വലിയതോതിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് ഗവൺമെന്റ് എത്തിച്ചേരുന്നത്? പൊതുഖജനാവിലെ പണം ഡിജിറ്റൽ വ്യാപാരികളുടെ മടിക്കുത്തിന് കനം വെപ്പിക്കാൻ ഉപയോഗിക്കേണ്ടതുണ്ടോ? ഉറക്കെ ചിന്തിക്കേണ്ട ചോദ്യങ്ങളാണിത്.

സ്‌കൂളുകൾ ഡിജിറ്റൽ ഉപകരണ കമ്പോളമാകുന്നു

സ്‌കൂളുകൾ ഡിജിറ്റൽ വ്യവസായത്തെ സംബന്ധിച്ച് വിപുല കമ്പോളമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു ഡിജിറ്റൽ ഉപകരണവും ഒറ്റത്തവണ വാങ്ങൽ കൊണ്ട് അവസാനിപ്പിക്കാൻ സാധിക്കില്ല. മറിച്ച് ഓരോ ഡിജിറ്റൽ ഉപകരണവും നമ്മെ ഒരു ഡിജിറ്റൽ മാർക്കറ്റിലേക്ക് സ്ഥിരാംഗത്വം എടുപ്പിക്കുന്നുണ്ട്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം ഡിജിറ്റൽ ഉപകരണങ്ങളുടെ അപര്യാപ്തതയാണോ? കോവിഡ് കാലത്ത് വലിയ തെറ്റിദ്ധാരണയുണ്ടാകാൻ സാധ്യതയുള്ള ഒരു ചോദ്യമാണിത്.

കാരണം, കോവിഡ് കാലത്ത് ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാഭ്യാസത്തിന് അനിവാര്യമായി മാറിയിരിക്കുകയാണല്ലോ. എന്നാൽ മേൽപ്പറഞ്ഞ ഡിജിറ്റൽ ഉപകരണങ്ങൾ അവയുടെ അഭാവമുള്ള വിദ്യാർത്ഥികളിലേക്കല്ല എത്തുന്നത്, മറിച്ച് സ്‌കൂളുകളിലേക്കാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിൽ വിപുലമായ കമ്പോള സാധ്യതയായി ക്ലാസ് മുറികളെ മാറ്റുന്നതിന് കോവിഡ് കാലഘട്ടത്തിലെ സാഹചര്യങ്ങളെ വിദഗ്ധമായി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണാൻ കഴിയും.

കോവിഡ് കാലഘട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണല്ലോ വിദ്യാഭ്യാസത്തിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം. വിദ്യാഭ്യാസം ജൂണിൽ തുടങ്ങി മാർച്ചിൽ അവസാനിക്കേണ്ട അനുഷ്ഠാനമാണ് എന്ന പെതുബോധ്യമാണ് ഇതിനുകാരണം. മറ്റു സാധ്യതകളെല്ലാം അടഞ്ഞ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസം ഓൺലൈൻ ആക്കുകയല്ലാതെ യാതൊരു മാർഗവും ഗവൺമെന്റിനു മുന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അധ്യാപകരും രക്ഷാകർത്താക്കളും മാത്രമല്ല മാധ്യമങ്ങളും, എന്തിന് പൊതുസമൂഹം ഒന്നാകെയും ഓൺലൈൻ വിദ്യാഭ്യാസത്തെ സംബന്ധിച്ച ചർച്ചകൾക്ക് വേദിയായി.

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ സിഡ്​നിയിൽ നടന്ന പ്രകടനം (2010, December 10)

ഇത്തരം ചർച്ചകളിൽ വിമർശനാത്മകമായ കാര്യങ്ങൾ ഉന്നയിച്ചവർ നേരിട്ട ഒരു പ്രധാന പ്രതിസന്ധി അവരെല്ലാവരും സാങ്കേതികതാവിരുദ്ധരായി മുദ്രകുത്തപ്പെട്ടു എന്നതാണ്. മാത്രവുമല്ല പൊതുവിദ്യാഭ്യാസരംഗത്തെ പാവപ്പെട്ട വിദ്യാർഥികൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ വിദ്യാഭ്യാസം നേടുന്നതിന് തടസ്സം നിൽക്കുന്നവരായും, പിന്തിരിപ്പന്മാരും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരായും മുദ്രകുത്തപ്പെടുന്നുണ്ട്.

വിമർശനങ്ങളായി ഉന്നയിക്കപ്പെടുന്നവ വിരുദ്ധങ്ങളായും വഴിമുടക്കികളായൂം കണക്കാക്കപ്പെടുന്നതിലൂടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് നാം വഴിമാറിപ്പോകുന്നു. സാങ്കേതിക ഉപകരണങ്ങളിൽ അന്തർലീനമായ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാതിരിക്കകുകവഴി നേട്ടമുണ്ടാക്കുന്നത് സാങ്കേതിക വിദഗ്ധരടങ്ങുന്ന ഒരു പവർ ബ്ലോക്കിനാണ്. സാങ്കേതിക ഉപകരണങ്ങൾ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കണക്കിലെടുത്തുകെണ്ടാണ് പ്രവർത്തിക്കേണ്ടത്. അങ്ങനെയല്ലാതെ ഉപയോഗിക്കപ്പെട്ട സാഹചര്യങ്ങളിൽ എല്ലാംതന്നെ സാങ്കേതികവിദ്യ അധികാര ദുർവിനിയോഗവും, സാമൂഹിക നിയന്ത്രണവും, അടിച്ചമർത്തലിനും കീഴ്‌പ്പെടുത്തലിനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളായി മാറുന്നത് സാങ്കേതികവിദ്യയുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

സാങ്കേതിക ഉപകരണങ്ങളുടെ രാഷ്ട്രീയവും, അവ പേറുന്ന പ്രത്യയശാസ്ത്രങ്ങളും ചർച്ചചെയ്യപ്പെടേണ്ടതാണെന്ന ജനാധിപത്യപരമായ വിമർശനങ്ങളെല്ലാം സാങ്കേതികതാ വിരുദ്ധതയായി എഴുതിത്തള്ളുന്നത് ഉപകരണങ്ങൾക്ക് അവപേറുന്ന രാഷ്ട്രീയ താൽപര്യങ്ങളെ സാധൂകരിക്കുന്നതിനുള്ള കുറുക്കുവഴി ഒരുക്കുകയാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിക്കുന്ന ഏകാഭിപ്രായ നിർമ്മാണം ഈ പവർ ബ്ലോക്ക് സമൂഹത്തിൽനിന്ന് ആവശ്യപ്പെടുന്നു.

സാങ്കേതിക ഉപകരണങ്ങൾ സാങ്കേതിക യുക്തിയുടെ മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടവയാണെന്ന വാദമുയരുന്നു, അവയുടെ ഉപയോഗം സംബന്ധിച്ച് സമൂഹത്തിൽ നിന്നുണ്ടാകുന്ന ശബ്ദങ്ങൾ കേവലം യുക്തിരഹിതമായ വിവരക്കേടുകളായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഒരു പൊതുയുക്തി- അത് സാങ്കേതിക വിദഗ്ധരുടെ യുക്തിയാണ്- സ്വീകരിക്കപ്പെടുന്നതിന് സമൂഹം മൃദുമാർഗങ്ങളിലൂടെ നിർബന്ധിക്കപ്പെടുന്നു.

കുത്തകവൽക്കരിക്കപ്പെടുന്ന യുക്തി

യുക്തിയുടെ (rationality) കുത്തകകൾ രൂപവൽക്കരിക്കപ്പെടുന്ന കാഴ്ചകൾ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. പല കാലഘട്ടങ്ങളിൽ മതവും അധികാര വർഗങ്ങളും ഒക്കെ മാറി മാറി യുക്തിയുടെ കൈവശാവകാശം ആസ്വദിച്ചിരുന്നു എന്ന് ചരിത്രപാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തിൽ യുക്തിയുടെ കുത്തക കയ്യാളുന്നത് സാങ്കേതിക വിദഗ്ധരാണ് എന്നുവരുന്നു.

അധികാരം നിലനിർത്തുന്നതിൽ സാങ്കേതികവിദ്യക്ക് വലിയ പങ്കാണുള്ളത് എന്നിരിക്കെ അധികാരികളുടെ വലിയ പിന്തുണയും സാങ്കേതികവിദഗ്ദർ ആസ്വദിക്കുന്നുണ്ടെന്ന് കാണാം. സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ സാധാരണക്കാരായ മനുഷ്യരുടെ ചിന്തകൾക്ക് യുക്തിരാഹിത്യവും വികസന വിരുദ്ധതയും വളരെ എളുപ്പം ആരോപിക്കാൻ സാധിക്കുന്നത് യുക്തിയുടെ കുത്തകവൽക്കരണത്തിലൂടെയാണ്. അതുകൊണ്ടുതന്നെ സാങ്കേതിക ഉപകരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിക്കുന്നതിന് തുല്യമാകും എന്ന് സാങ്കേതിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന യുക്തി അധ്യാപകരുടെയും സാധാരണക്കാരുടെയും യുക്തിയായി അവരോധിക്കപ്പെടുന്നുണ്ട്. ഇതിനെ വിമർശിക്കുന്നത് യുക്തിരാഹിത്യവും ബുദ്ധിശൂന്യതയും ആയി മുദ്രകുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ, പ്രതിഷേധങ്ങൾ, അവയുടെ അസൗകര്യങ്ങളെ കുറിച്ചുള്ള പരാതികൾ എന്നിവയൊക്കെ അറിവുകേടിന്റെയോ യുക്തിരാഹിത്യത്തിന്റെയോ സ്പഷ്ടീകരണമായി ചിത്രീകരിക്കപ്പെടുന്നു. വിമർശനങ്ങളും പ്രതിഷേധങ്ങളും നിസഹകരണങ്ങളുമെല്ലാം വളരെ ഗൗരവത്തിലുള്ള സാങ്കേതിക യുക്തികളുടെ മുന്നിലെ പൊള്ളയായ ജൽപ്പനങ്ങളായി കണക്കാക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.

സൈക്ലോസ്​റ്റൈൽ മെഷീൻ

അതുകൊണ്ട് സാങ്കേതികതാ യുഗത്തിൽ യുക്തി ഏകാത്മക സങ്കൽപമായാണ് വിഭാവനം ചെയ്യപ്പെടുന്നത്. എന്നാൽ യുക്തി ഏകാത്മകമല്ലെന്നും ബഹുവിധ യുക്തികൾ നിലനിൽക്കുന്നുവെന്നും അഡോണോ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിനെയാണ് യുക്തിയുടെ യുക്തിഭദ്രമായ വിമർശങ്ങൾ (rational critique of rationality) എന്ന് അഡോണോ പരാമർശിക്കുന്നത്. അതെ, യുക്തിയുടെ യുക്തിയെ വിമർശനാത്മകമായി സമീപിക്കുന്നുണ്ട് അഡോണോ. എങ്കിൽ മാത്രമേ ഈ യുക്തി ആർക്കാണ് കൂടുതൽ ഉപകാരങ്ങളും നേട്ടങ്ങളും നേടിക്കൊടുക്കുക എന്ന് നമുക്ക് മനസ്സിലാക്കാനാകൂ. അങ്ങനെ അന്വേഷിക്കുമ്പോൾ മാത്രമാണ് യുക്തി എന്ന സങ്കൽപം ഏകാത്മകമല്ല, മറിച്ച് ബഹുവിധമാണ് എന്ന ആശയത്തിലേക്ക് നാം എത്തിച്ചേരുന്നത്, മുകളിൽ നിന്നുള്ള യുക്തി, താഴെ നിന്നുള്ള യുക്തി എന്നൊക്കെ യുക്തികൾ പലവിധത്തിൽ ഉണ്ടാവുന്നത് നമുക്ക് കാണാൻ സാധിക്കുന്നത്.

ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും സ്‌കൂളുകളിൽ കുമിഞ്ഞു കൂടിയാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിക്കുമെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും തോന്നുന്ന യുക്തി ആയിക്കൊള്ളണമെന്നില്ല അധ്യാപകർക്ക് തോന്നുന്ന യുക്തി. അതുപോലെ, കൈറ്റ് ടി.വി നടത്തിപ്പുകാർക്കും വിദ്യാഭ്യാസ മന്ത്രിക്കും മറ്റും ഉണ്ടായിരുന്ന യുക്തി ആയിരുന്നില്ല ദേവിക എന്ന വിദ്യാർഥിക്കും ആ വിദ്യാർത്ഥിയുടെ അച്ഛനും അമ്മയ്ക്കും അതുപോലെയുള്ള ഡിജിറ്റൽ സാങ്കേതികതയുടെ ലഭ്യതയില്ലാതിരുന്ന 2,61,000 വിദ്യാർഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ഉണ്ടായിരുന്നത് എന്ന് നമുക്ക് മനസ്സിലാകുന്നു.

എന്നാൽ യുക്തിയുടെ സംഘർഷങ്ങൾ നിരന്തരം സമൂഹത്തിൽ ഉണ്ടായികൊണ്ടിരിക്കുമ്പോൾ ശബ്ദം പുറത്ത് കേൾക്കാത്ത രീതിയിൽ ചില യുക്തികൾ കഴുത്തുഞെരിച്ചു കൊല്ലപ്പെടുന്നു.
ഡിജിറ്റൽ ഉപകരണങ്ങളുടെ ഏറ്റവും വലിയ കമ്പോളമായി സ്‌കൂളുകൾ മാറിക്കൊണ്ടിരിക്കുമ്പോൾ അവ സമൂഹത്തെ ഏതുതരത്തിൽ മാറ്റിമറിക്കുമെന്നുള്ളതിനെകുറിച്ചുള്ള കൂടുതൽ ചർച്ച ഉയർന്നു വരേണ്ടിയിരിക്കുന്നു.

എല്ലാ സാങ്കേതിക ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിന് അവയുടെ സാങ്കേതികത്വം സംബന്ധിക്കുന്ന അറിവും പരിജ്ഞാനവും മാത്രം പര്യാപ്തമാകുന്നില്ല. മറിച്ച് സമൂഹികാവസ്ഥയും സാമൂഹികതാൽപര്യങ്ങളും ഒക്കെ തന്നെ സാങ്കേതിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനിവാര്യവുമാണ്. സാങ്കേതികവിദ്യയുടെ സ്വാധീനം പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന പല വിഭാഗങ്ങൾ ഒരേ ജനസമൂഹങ്ങളിലുണ്ടാവും.

ഇവർക്കെല്ലാം സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശങ്ങളുടെ ഭാഗമാണ്.അവയെ ഏതുരീതിയിൽ എപ്പോൾ ഉപയോഗിക്കണം എന്നതിനെ സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ സാങ്കേതിക വിദഗ്ധരിൽ നിന്നല്ല മറിച്ച് ആ ഉപകരണങ്ങൾ സ്വാധീനിക്കുന്ന ജനവിഭാഗങ്ങളിൽ നിന്നാണ് പരിഗണിക്കേണ്ടത് എന്നർത്ഥം. ഇത്തരത്തിലുള്ള ഒരു പരിഗണനയാണ് ജൂൺ ഒന്നിന് ആരംഭിച്ച ഫസ്റ്റ് ബെൽ എന്ന പരിപാടിയിൽ ഇല്ലാതെ പോയത്.

ട്രൈബൽ മേഖലകളിൽ അടക്കം വലിയ വിഭാഗം വിദ്യാർഥികൾക്ക് ടി.വി അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ, ഇന്റർനെറ്റ്, ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം എന്നിങ്ങനെ വിദൂര പഠന സാഹചര്യങ്ങൾക്കനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ അടിസ്ഥാന ഘടകങ്ങളെ അഭിസംബോധന ചെയ്യാതെയാണ് ഗവൺമെന്റ് കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ഇറങ്ങിയത്.

ഇത് ലഭ്യമല്ലാതെയിരുന്ന ജനവിഭാഗങ്ങളുടെയും കൂടി ശബ്ദം ഇത്തരത്തിലുള്ള ഒരു തീരുമാനത്തിൽ ഉണ്ടാവേണ്ടിയിരുന്നതാണ്. എന്നാൽ ഇത്തരത്തിൽ എല്ലാവരോടും സംസാരിച്ചും, എല്ലാവർക്കും ഡിജിറ്റൽ ഉപകരണം ലഭ്യമായതിനും ശേഷം മാത്രമേ ക്ലാസ് തുടങ്ങാവൂ എന്ന ആശയം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല എന്ന പൊതുബോധത്തിന്റെ നിർമാണണ്ടാവുന്നു. ഇത്തരം പെതുബോധത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത് സാങ്കേതിക വിദഗ്ധരടങ്ങുന്ന പവർബ്ലോക്കാണ്.

ഒന്നുമില്ലാത്തതിനേക്കാൾ നല്ലതല്ലേ എന്തെങ്കിലും ഉള്ളത് എന്ന യുക്തിയുടെ പിൻപറ്റി ഒന്നുമില്ലാത്തവരുടെ യുക്തികളെ അയുക്തികമാക്കി മാറ്റുന്നു. ഇവിടെയാണ് ഇത്തരത്തിലുള്ള ജനവിഭാഗങ്ങളുടെ അവസ്ഥയും അവർക്ക് പ്രസ്തുത ഉപകരണങ്ങളിലൂടെ വിദ്യാഭ്യാസം നേടുന്നതിനുള്ള സന്നദ്ധതയും സജ്ജീകരണങ്ങളും ഒക്കെ അവഗണിക്കപ്പെടുന്നത്. നമുക്ക് ഇല്ലാത്തതുകൊണ്ട് മറ്റുള്ളവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തേണ്ടതുണ്ടോ എന്ന വളരെ ഉദാരമായ മനോഭാവം പോലും ഇത്തരത്തിൽ ഡിജിറ്റൽ ഉപകരണം ലഭ്യമല്ലാത്തവരുടെ മനസുകളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്.

എന്നാൽ ഓൺലൈൻ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്നനിനോ നിർത്തി വെക്കുന്നതിനോ അല്ല മറിച്ച് തങ്ങൾക്കും കൂടി ഈ പൊതുവിദ്യാഭ്യാസ പരിപാടിക്കൊപ്പം കൂടുന്നതിനുള്ള സാധ്യതകളുടെ അന്വേഷണമാണ് ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന യുക്തികളിലൂടെ റദ്ദാക്കപ്പെടുന്നത്.
അതുകെണ്ട് സജ്ജമായ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഉപകരണങ്ങളുടെ സ്പഷ്ടീകരണം ങ്ങളും അവയുടെ സാധ്യതകളും മാത്രമല്ല പരിഗണിക്കേണ്ടത്, മറിച്ച് അത് ഏത് ജനവിഭാഗങ്ങളിലാണോ ഉപയോഗിക്കേണ്ടത് അവരുടെ അഭിപ്രായങ്ങളും കൂടി കണക്കിലെടുക്കണം.

അതായത് ഒരു സാങ്കേതിക ഉപകരണത്തിന് രണ്ട് തരം മാന്വലുകൾ ആവശ്യമായിവരുന്നു. ഒന്നാമത്, അതിന്റെ സാങ്കേതികമായ പ്രവർത്തന രീതികളെ വിശദീകരിക്കുന്ന മാനുവലും രണ്ടാമത്, അവ ഏതു വിഭാഗത്തിൽ ആണോ ഉപയോഗിക്കുന്നത് ആ വിഭാഗങ്ങളുടെ അവസ്ഥയുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന മാനുവലും.

സാങ്കേതിക ഉപകരണങ്ങളുടെ സാമൂഹ്യമാനുവലിന്റെ നിർമാണത്തിലൂടെ മാത്രമേ ഉപകരണങ്ങൾ കൈയാളുന്ന വ്യാഖ്യാനപരമായ വൈവിധ്യം മനസ്സിലാക്കാൻ അത് പ്രയോഗിക്കുന്നവർക്ക് സാധിക്കൂ. ഓരോ ജനസമൂഹങ്ങളിലെയും വ്യത്യസ്ത വിഭാഗങ്ങൾക്ക് ഉപകരണങ്ങൾ വ്യാഖ്യാനപരമായി വിവിധങ്ങളായി നിലനിൽക്കുമ്പോൾ അത്തരം വൈവിധ്യത്തെ പരിഗണിക്കാതിരുന്നത് ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളായി മാറുന്നു.

ഇത്തരത്തിൽ ഉപകരണങ്ങളുടെ വ്യാഖ്യാനപരമായ വൈവിധ്യത ചർച്ച ചെയ്യപ്പെടേണ്ടത് ജനാധിപത്യ അവകാശമായി മാറുന്നു. ഇത് പരിഗണിക്കപ്പെടാത്തിടത്തോളം കാലം സാങ്കേതിക ഉപകരണങ്ങൾ ഒരു വിഭാഗത്തിന്റെ താൽപര്യങ്ങളെ ഒരു വലിയ ജനസമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള മാധ്യമമായി മാറാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ വ്യാഖ്യാനപരമായ വൈവിധ്യം പരിഗണിക്കാതെ വിദ്യാഭ്യാസത്തിൽ നടപ്പിലാക്കപ്പെടുന്ന സാങ്കേതിക പരിഷ്‌കാരങ്ങൾ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രക്രിയയിൽ അപരിചിതത്വവും അസ്പർശ്യതയും സൃഷ്ടിക്കുന്നതിന് കാരണമാവുന്നു. ഇത്തരത്തിൽ ഉപകരണങ്ങളുടെ രൂപകൽപ്പനയുടെ സാമൂഹ്യപരമായ ആപേക്ഷികത്വം ചില വിഭാഗങ്ങൾക്ക് കൂടുതൽ പ്രയോജനം നൽകുകയും മറ്റു ചില വിഭാഗങ്ങളെ അരികുകളിലേക്ക് തള്ളി മാറ്റുകയും ചെയ്യുന്നു.

സാങ്കേതിക വിദ്യയുടെ നിയന്ത്രണം ആർക്ക്?

സാങ്കേതികവിദ്യകളുടെയെല്ലാം പൊതുവായ പ്രശ്‌നം അവയുടെ ഉത്ഭവത്തെ സംബന്ധിക്കുന്ന ദുരൂഹത അവയെ ചൂഴ്ന്നുനിൽക്കുന്നു എന്നതാണ്. ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പോപ്പുലറായ എല്ലാ സാങ്കേതിക വിദ്യകളും ഉൽഭവിച്ചത് ഇപ്പോൾ നാം ഉപയോഗിക്കുന്ന ആവശ്യത്തിനുവേണ്ടിയല്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് എല്ലാ സാങ്കേതിക വിദ്യകളുടെയും ഉൽഭവം സംബന്ധിച്ച കാര്യങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.

വിദ്യാഭ്യാസ സാങ്കേതിക ഉപകരണങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ഇതിനൊരു പ്രധാന ഉദാഹരണമാണ് ഡിജിറ്റൽ കാലഘട്ടത്തിനു തൊട്ടുമുൻപ് ക്ലാസ്മുറികളിൽ പ്രചുര പ്രചാരത്തിലുണ്ടായിരുന്ന ഓവർഹെഡ് പ്രൊജക്ടർ എന്ന സാങ്കേതിക ഉപകരണം. ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ എഡ്മണ്ട് ബെക്റേൽ (Edmond Becquerel ) 1853 ലാണ് ഓവർഹെഡ് പ്രൊജക്ടർ എന്ന ഉപകരണത്തിന്റെ ആദ്യരൂപം വികസിപ്പിച്ചത്. പിന്നീട് ഇതിന് പല പരിഷ്‌കൃത രൂപങ്ങളും ഉണ്ടായി. എന്നാൽ നിർമ്മിക്കപ്പെട്ട കാലഘട്ടത്തിൽ ഓവർഹെഡ് പ്രൊജക്ടറുകൾ എന്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു എന്നതിനെ സംബന്ധിച്ച് വലിയ അവ്യക്തത ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട്.

ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് അമേരിക്കൻ മിലട്ടറിയാണ്, അതും രണ്ടാം ലോകമഹായുദ്ധക്കാലത്ത്. എതാണ്ട് ഒരു നൂറ്റാണ്ടിന്റെ നിശബ്ദത. രണ്ടാം ലോകമഹായുദ്ധകാലത്ത് ധാരാളം സൈനികരെ ഒറ്റയടിക്ക് ചില കാര്യങ്ങൾ പരിശീലിപ്പിക്കാനാണ് ഓവർ ഹെഡ് പ്രൊജക്ടർ അമേരിക്കൻ മിലിട്ടറി ഉപയോഗിച്ചത്. എന്നാൽ വിദ്യാഭ്യാസ പരമായ ഉപയോഗങ്ങൾക്ക് പ്രൊജക്ടറുകൾ ഉപയോഗിച്ചുതുടങ്ങിയത് 1950കളുടെ അവസാന പാദത്തിലും അറുപതുകളുടെ ആദ്യ പാദങ്ങളിലും ആണെന്ന് ബ്രാഡ് കാസോസ് (2013) ‘ഇവൊല്യൂഷൻ ഓഫ് ക്ലാസ് റൂം ടെക്‌നോളജി' എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്, ഓവർഹെഡ് പ്രൊജക്ടർ എന്ന ആശയം വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടി ഉണ്ടാക്കിയതല്ല എന്നതാണ്. പക്ഷേ മാറി വന്ന ഒരു സാഹചര്യത്തിൽ ഓവർഹെഡ് പ്രൊജക്ടുകൾക്ക് വിദ്യാഭ്യാസ ഉപകരണം എന്ന നാമധേയം ലഭ്യമാകുന്നുണ്ട്. അതോടൊപ്പം, അവയുടെ നിർമാണോദ്ദേശ്യം സംബന്ധിച്ച് അവ്യക്തതയോ അജ്ഞതയോ ഇപ്പോൾ ഉപയോഗിക്കുന്നവരിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ടി.വിയും, മൊബൈൽ ഫോണും, എൽ.സി.ഡി പ്രൊജക്ടറും അടക്കം എല്ലാ തരം ആധുനിക സാങ്കേതിക ഉപകരണങ്ങളും വിദ്യാഭ്യാസത്തിനുവേണ്ടി ഉണ്ടാക്കിയതല്ല, മറിച്ച് പിൽക്കാലങ്ങളിൽ വിദ്യാഭ്യാസത്തിലേക്ക് അവ കടന്നു വന്നതാണ് എന്ന് കാണാം.

സാങ്കേതികവിദ്യയുടെ പൊതുവായ സ്വഭാവമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. സാങ്കേതികവിദ്യയും അതിന്റെ പേരിൽ ഉണ്ടാക്കപ്പെട്ട ഉപകരണങ്ങളുമെല്ലാം നിർമാണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സംബന്ധിച്ച കാര്യങ്ങളിൽ ഒരു വ്യക്തതയും ദുരൂഹതയും നിലനിർത്തുന്നുണ്ട്. ഇത്തരത്തിൽ ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി നിർമ്മിക്കപ്പെടുന്ന ഉപകരണങ്ങൾ മാറിവരുന്ന കാലഘട്ടങ്ങളിൽ പുതുസാധ്യതകൾ ആർജിക്കുകയും രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും ഒക്കെ നിർണായകമായ ഉപകരണങ്ങളായി മാറുകയും ചെയ്യുന്നുണ്ട്.

റൈറ്റ് സഹോദരന്മാർ വിമാന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് മനുഷ്യന് സഞ്ചരിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതിനാണ്. വലിയ ഒരു അളവുവരെ നമ്മുടെ സഞ്ചാര സാധ്യതകളെ വിപ്ലവകരമായി അത് പരിഷ്‌കരിക്കുകയും ചെയ്തു. പല ഭൂഖണ്ഡങ്ങളിലുള്ള മനുഷ്യർ തമ്മിലുള്ള ദൂരം വെട്ടിക്കുറച്ച് കൂടുതൽ വിശാലമായ ലോകത്തെ പ്രദാനം ചെയ്യുന്നതിനുള്ള സാധ്യത വിമാനങ്ങളുടെ വരവോടെ ഉണ്ടാകുന്നുണ്ട്.

എന്നാൽ മനുഷ്യൻ ഇരുന്ന സ്ഥലത്തേക്ക് ബോംബുകൾ കയറ്റി വെയ്ക്കുന്നതും ശത്രുരാജ്യങ്ങളുടെ മേൽ വർഷിക്കുവാൻ ഉപയോഗിക്കുന്നതും ഇതേ വൈമാനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ഹിരോഷിമയും, നാഗസാക്കിയും, വിയറ്റ്‌നാമും ഒക്കെ ഇത്തരത്തിൽ വിമാന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കപ്പെട്ട വൈകൃതങ്ങളുടെ ഇരകളാണ്.

അത്ര അന്തർദേശീയമായി പോകാതെ തന്നെ നമ്മുടെ നാട്ടിൽ വളരെ പ്രചാരത്തിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികവിദ്യയാണ് ജലപീരങ്കി. തീയണയ്ക്കാൻ നിർമിക്കപ്പെട്ട ഈ സാങ്കേതികവിദ്യ പൗരസമൂഹം ജനാധിപത്യപരമായ രീതിയിൽ നടത്തുന്ന സമരങ്ങൾക്ക് നേരെയും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാൻ മലയാളിക്ക് മറ്റെങ്ങും പോകേണ്ടിവരില്ല.

ഇതുപോലെ, ഇന്നുകാണുന്ന കമ്പ്യൂട്ടറുകൾ ഡാറ്റ സ്റ്റോർ ചെയ്യുന്നതിനും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും മറ്റും വേണ്ടി നിർമിക്കപ്പെട്ട ഉപകരണങ്ങൾ ആയിരുന്നില്ല എന്നുകാണാം. 1880 കളിൽ അമേരിക്കൻ ജനസംഖ്യയിലുണ്ടായ വമ്പിച്ച വർദ്ധന വഴി അവരുടെ സെൻസസ് വിവരം തയ്യാറാക്കുന്നതിന് ഏതാണ്ട് ഏഴ് വർഷങ്ങളോളം ആവശ്യമായി വന്നു. ഇതിന് പരിഹാരമായാണ് പഞ്ച് കാർഡ് ഉപയോഗിച്ചുകൊണ്ടുള്ള കമ്പ്യൂട്ടറുകളെ കുറിച്ചുള്ള പരീക്ഷണങ്ങൾ അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ ഉണ്ടാകുന്നത്.

എന്നാൽ പഞ്ച് കാർഡ് ഉപയോഗിച്ചുകൊണ്ടുള്ള ആദ്യ കമ്പ്യൂട്ടർ വിജയകരമായി വികസിപ്പിച്ചെടുത്തത് 1801ൽ ഫ്രാൻസിലെ ജോസഫ് മേരി ജാക്വർഡ് ( Joseph Marie Jacquard) ആണ്. എന്നാൽ 1872 സർ വില്യം തോംസൺ കണ്ടുപിടിച്ച അനലോഗ് കമ്പ്യൂട്ടറുകളുടെ പ്രധാന ഉദ്ദേശ്യം വേലിയേറ്റവും വേലിയിറക്കവും കൃത്യമായി പ്രവചിക്കുക എന്നതായിരുന്നു. ഇത്തരത്തിൽ കമ്പ്യൂട്ടർ എന്ന സാങ്കേതികവിദ്യയുടെ നാൾവഴികളിലൂടെ സഞ്ചരിച്ചാൽ കാണാൻ സാധിക്കുന്നത് ഇവയെല്ലാം നിർമിച്ചെടുത്ത ഉദ്ദേശ്യങ്ങളേക്കാൾ വ്യത്യസ്തങ്ങളായതും നല്ലതും ചീത്തയുമായ പുതിയ ദൗത്യങ്ങളും അവ മാറി വരുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ ആർജിക്കുന്നു എന്നതാണ്. നെറ്റ് ന്യൂട്രാലിറ്റി, വിക്കിലീക്‌സ്, ഡാറ്റ സുരക്ഷിതത്വം എന്നിങ്ങനെ എത്രയോ തരം പ്രവർത്തനങ്ങൾക്കും ഇന്റർനെറ്റ് സാങ്കേതിക വിദ്യയാണ് പ്രധാന പങ്കു വഹിക്കുന്നത്. ഹാനികരമായ ഉപയോഗങ്ങളാണ് ഇവിടെ പരാമർശിച്ചത് എന്നത് ബോധപൂർവ്വമാണ്.

ഡിജിറ്റൽ സാങ്കേതിക വിദ്യ അടക്കം എല്ലാ സാങ്കേതിക വിദ്യകൾക്കും ആരോഗ്യകരമായ പ്രയോജനങ്ങൾ കൂടി ഉണ്ട് എന്നത് മറക്കാൻ സാധിക്കില്ല. ജനാധിപത്യം ശക്തിപ്പെടുത്തുന്ന രീതിയിലും സാങ്കേതിക ഉപകരണങ്ങൾക്ക് പ്രവർത്തിക്കാനാകും എന്നതിനും ധാരാളം തെളിവുണ്ട്. ഇതിനുദാഹരണമാണ് സ്റ്റാലിനിസ്റ്റ് റഷ്യയിൽ ഉപയോഗിക്കപ്പെട്ട cyclostyle മെഷീൻ. ഫോട്ടോസ്റ്റാറ്റ് മെഷീന്റെ ആദ്യരൂപമായിരുന്നു cyclostyle മെഷീൻ. ഇവ ശക്തമായ നിയന്ത്രണങ്ങളോടെ സർക്കാർ മേൽനോട്ടത്തിൽ സൂക്ഷിക്കുകയും സാധാരണക്കാർക്ക് പകർപ്പെടുക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന് പ്രധാന കാരണം, cyclostyle മെഷീൻ ഭരണത്തിനെതിരായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനും ലഘുലേഖകളുടെയും മറ്റും പകർപ്പെടുത്ത് വിതരണം ചെയ്യുന്നതിനും ഉപയോഗിക്കപ്പെടുന്നു എന്ന് കണ്ടിട്ടാണ്. ഫോട്ടോകോപ്പി മെഷീൻ ഇത്തരത്തിൽ അഭിപ്രായം പ്രചരിപ്പിക്കുന്നതിനും ജനാധിപത്യപരമായ സംവാദങ്ങൾക്കിട നൽകുന്നതിലും വലിയ പങ്ക് നിർവഹിച്ചു എന്നതുകൊണ്ടുതന്നെ, ഉപാധികളോടെയാണ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഭരണകൂടങ്ങൾ ആദ്യകാലങ്ങളിൽ അനുവാദം നൽകിയിരുന്നത്.

നാം ഇപ്പോൾ കാണുന്ന സോഷ്യൽ മീഡിയ അടക്കം ഇത്തരത്തിൽ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ പോലും എല്ലായിപ്പോഴും ഇവ ജനാധിപത്യ ശാക്തീകരണത്തിന്റെ ഉപകരണങ്ങളായി മാത്രം വർത്തിച്ചുകൊള്ളും എന്നതിന് യാതൊരു ഉറപ്പുമില്ല. ഇത്തരം ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും നിയന്ത്രണം ആരാണോ കയ്യാളുന്നത് അവർക്ക് തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് അവയെ ഉപയോഗിക്കാം എന്നാണ് സാങ്കേതിക വിദ്യയുടെ ചരിത്രം പഠിപ്പിക്കുന്നത്.

അതുകൊണ്ട്, മാറിവരുന്ന സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ അധികാര ബന്ധങ്ങൾ നിലനിർത്തുന്നതിലും അധികാരഘടന സുശക്തമാക്കുന്നതിനും ഇത്തരം സാങ്കേതിക ഉപകരണങ്ങൾക്ക് ശക്തമായ പങ്കുണ്ട് എന്നത് വിസ്മരിച്ചുകൂടാ. കാരണം മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന സാങ്കേതിക വിദ്യകളൊക്കെ (കപ്പൽ, വിമാനം, ആറ്റമിക് സാങ്കേതികവിദ്യകൾ) അടിച്ചമർത്തലിനും കീഴ്‌പ്പെടുത്തലിനും, ചൂഷണ പ്രക്രിയയുടെ ആഴം കൂട്ടാനും മറ്റും വേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിക്കുന്ന വലിയ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

ഓരോ കാലഘട്ടത്തിലും സാങ്കേതിക വിദ്യകൾ പുതിയ അർത്ഥം കൈവരിക്കുന്നു എന്നത് നാം ഇപ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ ഭാവിയെ സംബന്ധിച്ച് ഒരു ദുർഗ്രഹത നിലനിർത്തുന്നുണ്ട്. പുതിയ ഉപയോക്താക്കൾ ഉണ്ടാവുകയും അവരുടെ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾ പുതിയ അർത്ഥതലങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. സമൂഹം, സംസ്‌കാരം, താൽപര്യങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ സാങ്കേതിക ഉപകരണങ്ങളുടെ സ്വത്വവും ദൗത്യവും പുനർനിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്ന് ഉപകരണങ്ങൾക്ക് പുതിയ പുതിയ ആവശ്യങ്ങളും അർത്ഥങ്ങളും കണ്ടെത്തുക വഴി ഓരോ സാങ്കേതിക ഉപകരണങ്ങളും കാലക്രമത്തിൽ കൂടുതൽ കൂടുതൽ സങ്കീർണതകൾ നിറഞ്ഞതും പ്രത്യയശാസ്ത്ര ധാരണകൾ പേറുന്നതുമായിട്ടുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ സാങ്കേതിക ഉപകരണങ്ങളും ഒരു രാഷ്ട്രീയ ഉപകരണമായോ പ്രത്യയശാസ്ത്രപരമായ ഉപകരണമായോ മാറ്റപ്പെടുന്നുണ്ട്. ഇവയൊക്കെ തന്നെ നല്ലത്തിനും ചീത്തക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഒരുകാര്യം വ്യക്തമാകുന്നത്, ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ ഒന്നും തന്നെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കുവേണ്ടി നിർമ്മിക്കപ്പെട്ടവയല്ല എന്നതാണ്. മറ്റു പല ആവശ്യങ്ങൾക്ക് നിർമിക്കപ്പെട്ടവയുടെ വിദ്യാഭ്യാസ ഉപയോഗം മാത്രമാണ് ഇന്ന് കാണുന്ന പ്രചുര പ്രചാരത്തിലുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യ.

ബോധനം എന്ന പ്രക്രിയ ആയാസരഹിതമാക്കാൻ ധാരാളം സാങ്കേതിക വിദ്യകൾ നമ്മുടെ മുമ്പിലേക്ക് എത്തിച്ചേരുന്നുണ്ടെങ്കിലും പഠനം എന്ന പ്രക്രിയ ആയാസരഹിതമാക്കുന്നതിനുള്ള സങ്കേതങ്ങളെ കുറിച്ച് ആരും അത്ര ബോധവാന്മാരും താൽപരരുമല്ല എന്നാണ് മനസ്സിലാക്കേണ്ടതാണ്. കാരണം, പഠനം എന്ന പ്രക്രിയ പഠിതാവിന്റെ വ്യക്തിപരമായ മാനസിക പ്രവർത്തനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഉരുവം കെള്ളേണ്ടതാണ്.

തന്റെ മുമ്പിലേക്ക് വെച്ചു നീട്ടപ്പെടുന്ന അനുഭവങ്ങളിലൂടെയും മറ്റും, അവ എത്ര നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിൽ പോലും, പഠനമായി മാറുന്നത് പഠിതാവിന്റെ ബോധതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ്. ഇതിനെ സുഗമമാക്കുന്നതിനും സാങ്കേതിക വിദ്യകളുണ്ട്. അത് അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള സാമൂഹ്യബന്ധത്തിലൂടെയും, ജൈവികമായും അവർ പരസ്പരം വിനിമയം ചെയ്യുന്ന രീതികളിലൂടെയും രൂപപ്പെട്ടുവരേണ്ടതാണ്.

എന്നാൽ നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് വിദ്യാർത്ഥികൾക്ക് അറിവ് ‘നൽകുന്നതിനു'വേണ്ട സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസ പ്രക്രിയയിൽ അപ്രമാദിത്വം നേടുകയും എന്നാൽ വിദ്യാർത്ഥികൾക്ക് അറിവ് ‘നേടുന്നതിനു' വേണ്ട സാങ്കേതിക വിദ്യയെക്കുറിച്ച് വളരെ നിഗൂഢമായ നിശബ്ദത നിലനിൽക്കുകയും ചെയ്യുന്നു എന്നതാണ്.

കാരണം ഇത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യ അനിവാര്യമായി വേണ്ടത് വിദ്യാർത്ഥികളുടെ ചിന്താരീതികളെയും, ബൗദ്ധികമായ കഴിവുകളെയും മനസ്സിലാക്കി പാഠ്യവസ്തുവിനെ എങ്ങനെ സമീപിക്കണം എന്നും അതുവഴി എങ്ങനെ അറിവ് നിർമ്മിക്കണം എന്നുമുള്ള തിരിച്ചരിവിലൂടെയാണ്. അങ്ങനെ ഒരു വിദ്യാർത്ഥിക്ക് പഠിച്ചെടുക്കാൻ സാധിക്കുന്ന സാങ്കേതിക മാർഗ്ഗങ്ങൾ ആയിരിക്കില്ല അധ്യാപകന് മറ്റൊരു വിദ്യാർഥിക്ക് നിർദ്ദേശിക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ പഠന സാങ്കേതികത അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ജൈവിക ബന്ധങ്ങളിലൂടെയും വിദ്യാർത്ഥിയും പഠനവസ്തുവും തമ്മിലുള്ള ബന്ധങ്ങളിലൂടെയും ഉരുത്തിരിഞ്ഞു വരേണ്ടതാണ്.

വിദ്യാർഥിയുടെ യഥാർഥ ജീവിതവും ഡിജിറ്റൽ ക്ലാസ്​റൂമും

നമ്മുടെ സമൂഹത്തിൽസാങ്കേതികവിദ്യ ഉപയോഗിക്കുന്നവരുടെ ഒരു ശൃംഖല രൂപവത്കരിക്കപ്പെട്ടു വരുന്നത് കാണാൻ കഴിയും. സാങ്കേതികവിദ്യയുടെ ആഴത്തിലുള്ള ഉപയോക്താക്കളും അതേസമയം ഉപരിപ്ലവമായ ഉപയോക്താക്കളും അടക്കം ഒരു ശൃംഖല രൂപവൽക്കരിക്കപ്പെടുന്നു. ഉപരിപ്ലവമായി ഉപയോഗിക്കുന്നവരെ ഈ ശൃംഖലയുടെ വശങ്ങളിൽ നിർത്തുകയാണ് പതിവ്.

ഇത്തരത്തിൽ രൂപീകരിക്കപ്പെടുന്ന ശൃംഖലകളുടെ പ്രധാന പ്രത്യേകത, ഉപയോഗത്തിന്റെ കാര്യത്തിലുള്ള വലിപ്പച്ചെറുപ്പമില്ലാതെ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പൊതുബോധം ശക്തിപ്പെടുത്തുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഏറ്റവും ചെറിയ രീതിയിൽ ഉപയോഗിക്കുന്നവരും അതേപോലെ ഏറ്റവും വലിയ ഗുണഭോക്താക്കളും അടക്കം ഈ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും, മനോഭാവവും സ്വാഭാവികമായും ഉണ്ടാവുന്നു. ഉദാഹരണമായി, ഒരു നഗരത്തിന്റെ ശൃംഖലയിലേക്ക് ഇഴുകിചേരുന്ന ഒരാൾക്ക് ആ നഗരത്തിന്റെ വികസനത്തെ സംബന്ധിക്കുന്ന പൊതുബോധത്തെ ആവേശകരമായി തന്നെ സ്വീകരിക്കുന്നതിനുള്ള സന്നദ്ധ സൃഷ്ടിക്കപ്പെടുന്നു.

ഇത് സാധ്യമാകുന്നത് ശൃംഖലയിലെ അംഗങ്ങളിൽ നിന്ന് അംഗങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുന്ന പൊതുബോധത്തിലൂടെയാണ്. ഇത്തരം പൊതുബോധത്തിന്റെ പ്രചാരണത്തിലൂടെ ശൃംഖലയിൽ പെട്ടവർക്ക് ആന്തരികമായ താൽപര്യത്തിന്റെ പൊതുമേഖല രൂപപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെ കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടക്കുന്നതും, മെട്രോ, ലുലു മാളും ഒക്കെ തന്നെ എറണാകുളത്തെ ഒരു സമ്പന്നനെ പോലെ തന്നെ ഒരു ദരിദ്രനെയും പുളകിതനും അഭിമാനിയും ഒക്കെ ആക്കി മാറ്റുന്നുണ്ട്. ഇത്തരത്തിൽ ശൃംഖലയുടെ അംഗമാകുന്നതുവഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന മനോഭാവത്തെയാണ് ആൻഡ്രു ഫിൻബെർഗ് ‘പങ്കാളിത്ത താൽപ്പര്യങ്ങൾ' (participant interest) എന്ന് വിശേഷിപ്പിക്കുന്നത്.

പങ്കാളിത്ത താൽപ്പര്യങ്ങൾ ഒരു വ്യക്തിയുടെ യാഥാർത്ഥ്യത്തെ ഒരളവിൽ വ്യക്തിയിൽ നിന്ന് തന്നെ മറച്ചുവെക്കുകയും പൊതുതാൽപര്യങ്ങൾ പങ്കുവയ്ക്കുന്നതിന് സ്വാഭാവികമായും സന്നദ്ധരാക്കുകയും ചെയ്യുന്നു. തന്റെ ജീവിതത്തെ പ്രത്യേകിച്ച് കാര്യമായി സ്വാധീനിക്കുന്നതല്ല എങ്കിൽ കൂടിയും എയർപോർട്ടും, മെട്രോയും, സിനിമാശാലകളും, ഷോപ്പിംഗ് മാളുകളും ഒക്കെ ആ നഗരത്തിൽ ഉണ്ടാകേണ്ടതിനെ സംബന്ധിക്കുന്ന വളരെ പോസിറ്റീവായ മനോഭാവം ഇത്തരത്തിൽ ഈ നഗരത്തിന്റെ ശൃംഖലയിലേക്ക് ഇഴുകിച്ചേരുന്ന ഒരു ശുചീകരണ തൊഴിലാളിക്ക് അടക്കം ഉണ്ടാകും.

എന്നാൽ തന്റെ ജീവിതത്തിന് അവശ്യം വേണ്ട ഘടകങ്ങൾ നേടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് യാതൊരു സഹായവും ചെയ്യാൻ സാധിക്കില്ല എങ്കിൽ പോലും ഈ ശൃംഖലയുടെ ഭാഗമാകുന്നത് വഴി ഓരോരുത്തരും ഈ ശൃംഖലയുടെ പൊതുസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം പൊതു സൗകര്യങ്ങളുടെ പ്രയോജനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതും ഉപയോഗിക്കുന്നതും ഒരു പ്രത്യേക വിഭാഗമോ, പ്രത്യേക താൽപര്യ ഗ്രൂപ്പുകളോ ആയിരിക്കും എന്നതാണ് വാസ്തവം.

ഇതിനു സമാനമായാണ് സ്‌കൂളുകളിൽ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ ധാരാളമായി വിന്യസിപ്പിക്കേണ്ടതുണ്ട് എന്ന് ഏതൊരു വിദ്യാർത്ഥിയും രക്ഷകർത്താവും ആഗ്രഹിച്ചു പോകുന്നത്. തങ്ങളുടെ ജീവിതയാഥാർത്ഥ്യങ്ങൾക്ക് ഏതുരീതിയിലാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളുടെ വികാസം സഹായിക്കുന്നത് അല്ലെങ്കിൽ തടസ്സമാകുന്നത് എന്നതിനെ സംബന്ധിക്കുന്ന ആലോചന കളിലേക്ക് പോകാതെ തന്നെ ഈ ശൃംഖലയിലെ ഓരോരുത്തരും ഇത്തരം പൊതുബോധത്തെ സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ രംഗത്തും കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഒരു ശൃംഖല രൂപപ്പെട്ടു വരുന്നതാണ്. പഠനത്തിന്റെ വിവിധ പ്രശ്‌നങ്ങൾ തമസ്‌കരിച്ച് ഈ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഓരോ വിദ്യാർത്ഥിയും, രക്ഷകർത്താവും, പെതുസമൂഹമെന്നാകെയും കൂടുതൽ കൂടുതൽ ഡിജിറ്റൽവൽകരണത്തെ ഹാർദ്ദമായി സ്വാഗതം ചെയ്യും.

എത്ര ഉപകരണങ്ങൾ കൂടുതലുണ്ടോ അത്രയും നന്നെന്ന് കരുതിയേക്കും. മുഖ്യമന്ത്രി നിർവ്വഹിച്ച ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുരോഗമനപരമായാ നീക്കമായി അടിയുറച്ച് വിശ്വസിച്ചേക്കാം. എന്നാൽ പങ്കാളിത്ത താൽപര്യം ഒരു പഠിതാവിന്റെ തന്നെ യാഥാർത്ഥ അവസ്ഥകളെ വലിയൊരളവുവരെ ഗ്രഹണം ചെയ്യുന്നുണ്ട്.

പഠനത്തിൽ സാമൂഹ്യപരമായും ബൗദ്ധിക പരമായും വൈകാരികമായും, എന്തിന് വലിയൊരളവുവരെ ഭൗതികമായും ലഭ്യമാകേണ്ടുന്ന അടിസ്ഥാന ഘടകങ്ങളെ വ്യക്തിയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പങ്കാളിത്ത താൽപര്യങ്ങൾ ഗ്രഹണം ചെയ്തു മറയ്ക്കുന്നു. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങളുടെ സാമൂഹിക ആപേക്ഷികതയുടെ ഫലമായി ഉപകരണങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളുടെ ശൃംഖലകളും സമാന്തരമായി സൃഷ്ടിക്കപ്പെടുന്നുണ്ട്.

ഇത്തരത്തിൽ മാനസിക സംഘർഷങ്ങളുടെ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അപകർഷതയും മാനസികസംഘർഷങ്ങളിലും പെട്ട് ഉഴലുന്ന കാഴ്ച വലിയൊരളവുവരെ പുറംലോകം അറിയാതെ പോകുന്നുമുണ്ട്. ഇതിന് വലിയൊരു കാരണം സാമൂഹ്യ നിയന്ത്രണത്തിൽ കൂടുതൽ സ്വാധീനമുള്ളവർ താൽപര്യപ്പെടുന്ന കാഴ്ചകൾ മാത്രമാണ് പുറംലോകമറിയുന്നത് എന്നതാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ ആ ‘തിരഞ്ഞെടുപ്പിൽ' രാഷ്ട്രീയം മാത്രം

ഏതാനും നാളുകൾക്കുമുമ്പ് വിദ്യാഭ്യാസമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇത്തരത്തിൽ ഒരു ചിന്തക്ക് നിദാനമായത്. സുന്ദരിയായ ഒരു കൊച്ചുപെൺകുട്ടി കൈറ്റ് ടി.വിയിൽ കാണുന്ന ക്ലാസിനനുസരിച്ച് ഡാൻസ് ചെയ്യുകയും പ്രതികരണാത്മാകമായി ക്ലാസ് ആസ്വദിക്കുകയും ചെയ്യുന്ന വീഡിയോ ആയിരുന്നു അത്.

ആ സുന്ദരിക്കുട്ടിയുടെ ഡാൻസും പാട്ടും ഒക്കെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞതുകൊണ്ടാവണം അദ്ദേഹം അത് പോസ്റ്റ് ചെയ്തത്. അതിൽ അദ്ദേഹം കൊടുത്ത കമന്റ് ‘സാർത്ഥകമാകുന്ന ഓൺലൈൻ ക്ലാസുകൾ’ എന്നായിരുന്നു. ‘കണ്ടത്' വലിയ സന്തോഷം ഉണ്ടാക്കുമ്പോഴും ‘കാണാത്തതിനെ' കുറിച്ചും നമ്മുടെ ആലോചന കൾ പോകേണ്ടിയിരിക്കുന്നു. കാരണം നമ്മൾ തിരഞ്ഞെടുത്ത് എന്തെങ്കിലും ആർക്കെങ്കിലും കാഴ്ചവെക്കുമ്പോൾ അതിന്റെ ഉള്ളിൽ നമ്മുടെ രാഷ്ട്രീയം ഉൾച്ചേർന്നിട്ടുണ്ടാവും.

അതുകൊണ്ടുതന്നെ ഈ കൊച്ചുസുന്ദരിയുടെ ഡാൻസും പാട്ടുമൊക്കെ മറച്ചുകളയൂന്നത് ആരെയൊക്കെയാണ് എന്ന ചിന്ത നമ്മളിൽ ഓരോരുത്തരിലും ഉണ്ടാവേണ്ട ന്യായമായ ഒരു സാമൂഹ്യബോധത്തിന്റെ പ്രതിഫലനം ആകേണ്ടതുണ്ട്. നമുക്ക് ആരുടെയെങ്കിലും മുമ്പിൽ എന്തെങ്കിലും അവതരിപ്പിക്കേണ്ടതുണ്ടെങ്കിൽ ലഭ്യമായതിൽ ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുക എന്നത് ഏതൊരു സാധാരണക്കാരന്റെയും സ്വാഭാവികമായ ജന്മവാസനയാണ്. ജന്മവാസനക്ക് വിരുദ്ധമായതൊന്നും വിദ്യാഭ്യാസമന്ത്രിയും ചെയ്തിട്ടില്ല.

അതുതന്നെയാണ് പ്രശ്‌നവും. വ്യത്യസ്ത കാഴ്ചകൾ കാട്ടിക്കൊടുക്കാനും വിദ്യാർഥികളെയും അത് കാണുന്നവരെയും വിമർശനാത്മകമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കാനും അദ്ദേഹം ചെയ്തത് അദ്ധ്യാപകവൃത്തി അല്ല, മറിച്ച് അതൊരു രാഷ്ട്രീയ പ്രവർത്തനമാണ്. പക്ഷേ എല്ലാ രാഷ്ട്രീയക്കാരും പൗരന്റെ ബോധത്തിന്റെ ഒരു തലത്തെ ഉപയോഗിക്കുന്നുണ്ട്.

അതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഒരു സുപ്രധാന നിക്ഷേപം സമൂഹത്തിൽ ഉണ്ടാക്കുക എന്നതാണ്. അധ്യാപകൻ വിമർശനാത്മകതയുടെയും സർഗ്ഗാത്മകതയുടെയും മറ്റും നിക്ഷേപങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുമ്പോൾ രാഷ്ട്രീയക്കാർ വളർത്തുന്നത് വിശ്വാസം എന്ന സ്വഭാവത്തെയാണ് എന്ന് കാണാം.

കാരണം വിശ്വാസ്യതയെന്ന സ്വഭാവവിശേഷം ഒരു നിക്ഷേപമാണ്. രാഷ്ട്രീയ നിക്ഷേപമാണ്. മത നിക്ഷേപം കൂടിയാണത്. അതുകൊണ്ടാണ് രാഷ്ട്രീയക്കാരനും മത പുരോഹിതരും എല്ലാം വിശ്വാസം വളർത്തിയെടുക്കുന്നതിന് മത്സരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് താൽപര്യമുള്ളവരിൽ തങ്ങളെ കുറിച്ചും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ കുറിച്ചും വിശ്വാസം വളർത്തുന്ന രീതിയിലുള്ള കാര്യങ്ങൾ മാത്രമേ അവർ അവതരിപ്പിക്കുകയുള്ളൂ.

ഇത് വളരെ സ്വാഭാവികമാണ്. ഈ സ്വാഭാവികത മാത്രമാണ് വിദ്യാഭ്യാസമന്ത്രിയും ചെയ്തത്. അതുകൊണ്ട് തന്നെയാണ് സാർത്ഥകമാണ് എന്ന് തനിക്ക് തോന്നിയ ഒരു വീഡിയോ മാത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്. എന്നാൽ സാർത്ഥകമല്ലാത്ത ധാരാളം സംഭവങ്ങളുണ്ട് എന്ന് അദ്ദേഹത്തിനുതന്നെ അറിയാമെങ്കിലും അങ്ങനെ ചെയ്യുന്നത് താൻ ചെയ്യുന്ന ജോലിയോട്, അതായത് രാഷ്ട്രീയപ്രവർത്തകന്റെ, ജോലിയോട് ചെയ്യുന്ന വലിയ വിശ്വാസവഞ്ചന ആയിപ്പോകും.

എറണാകുളം നഗരത്തെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കുന്നുവെന്ന് വിചാരിക്കുക. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് തയ്യാറാക്കുന്ന ഒരു വീഡിയോയിൽ കലൂരിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളും അഴുക്കുചാലുകളും അതുപോലെതന്നെ നിഗൂഢമായ ഗുണ്ടാവിളയാട്ടങ്ങളും മയക്കുമരുന്ന് കേന്ദ്രങ്ങളും അടങ്ങുന്ന കാഴ്ചകൾ നാം സ്വാഭാവികമായും ഉൾപ്പെടുത്തുകയില്ല. ഇതും സാമാന്യമായ ഒരു യുക്തിയാണ്. അതുകൊണ്ടാണ് നിങ്ങൾ നഗരങ്ങളിൽ കാണുന്ന ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ എന്നും നിങ്ങൾക്ക് യഥാർത്ഥ ഇന്ത്യയെകുറിച്ച് പഠിക്കണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകേണ്ടതുണ്ട് എന്നും ഗാന്ധിജി പറഞ്ഞത്.

എല്ലാ രാഷ്ട്രീയ പ്രവർത്തകരും മതപുരോഹിതന്മാരും ഒരു പദ്ധതിയുടെ പ്രചാരണത്തിനും നിലനിൽപ്പിനും വേണ്ടി പ്രവർത്തിക്കുന്നവരാണ്. ആ പദ്ധതി പ്രത്യക്ഷത്തിൽ ഒരു പൊതുവിഭാഗത്തെ മുഴുവൻ ഉയർത്തുന്നതിനുവേണ്ടിയാണെന്ന് രണ്ടുകൂട്ടരും അവകാശപ്പെടുമെങ്കിലും പദ്ധതിയുടെ നിലനിൽപ്പാണ് തങ്ങളുടെ നിലനിൽപ്പ് എന്ന് അവർ വ്യക്തമായി തിരിച്ചറിയുന്നുണ്ട്.

ഓവർഹെഡ് പ്രൊജക്ടർ

കേവലം നിലനിൽപ്പ് മാത്രമല്ല അവർക്ക് ഇതിലൂടെ ലഭ്യമാകുന്നത്, മറിച്ച് അധികാരത്തിന്റെ ഉന്നതതലങ്ങളിൽ സ്വാധീനത്തോടുകൂടി പദ്ധതിയെ നിലനിർത്തി കൊണ്ടുപോകുന്നതിനുള്ള അവസരമാണ് അവർക്ക് ലഭിക്കുന്നത്. അതുകൊണ്ട് പദ്ധതിയുടെ പ്രചാരണമാണ് ഇത്തരത്തിലുള്ള തിരഞ്ഞെടുത്ത അവതരണങ്ങൾ നടത്തുന്നതിന്റെ രാഷ്ട്രീയ ലക്ഷ്യം. എന്നാൽ എല്ലാ പദ്ധതികളും ഉണ്ടാകുമ്പോൾ തന്നെ ഒരു പ്രതിപദ്ധതിയും അതിന്റെ കൂടെ തന്നെ ജനിക്കുന്നുണ്ട്.

മുതലാളിത്വം ചൂഷണം വളരെ ആഴത്തിൽ മുന്നോട്ടു കൊണ്ടുപോകുമ്പോൾ തന്നെ സ്വാഭാവികമായും തൊഴിലാളികൾ കൂട്ടുചേർന്നുകെണ്ടുള്ള പ്രതിഷേധങ്ങളും സ്വാഭാവികമായും ഉയർന്നു വരുന്നു. ന്യൂട്ടന്റെ മൂന്നാമത്തെ നിയമത്തിനു തുല്യമായ ഒരു സാമൂഹ്യ പ്രക്രിയയാണിത്. ഇത്തരത്തിലുള്ള പ്രതിപദ്ധതികളുടെ ബീജം ഒരു പക്ഷേ നിഷേധിക്കപ്പെടുന്നവരുടെ വളരെ അനൗപചാരികമായ ചർച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങൾ എന്നിവയിലൂടെ ഒക്കെ ആവാം. ചിലപ്പോൾ മാധ്യമ വാർത്തകളിലൂടെ ആവാം.

ഡിജിറ്റൽ പദ്ധതിക്ക് പ്രതിപദ്ധതികൾ ഉണ്ടായി വരുന്നു

വിദ്യാഭ്യാസ രംഗത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം ആവുക എന്നത് ഇത്തരത്തിൽ ഒരു പദ്ധതിയാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാഭ്യാസത്തെ മറയാക്കി ഡിജിറ്റൽ ഉപകരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായി ഗവൺമെന്റ് മാറുന്നത്.

എല്ലാവർക്കും തുല്യമായ സൗകര്യങ്ങളുണ്ട് എന്ന മുൻവിധിയിൽ ജൂൺ ഒന്നിന് തുടക്കം കുറിക്കപ്പെട്ട ഓൺലൈൻ ക്ലാസുകൾ ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ്. എല്ലാവരുടെയും പൊതുനന്മ ആഗ്രഹിക്കുന്ന ഭരണകൂടം തുടങ്ങിവെക്കുന്ന ഇത്തരം പദ്ധതികൾ സംവാദാത്മകമായ സാമൂഹ്യ സാഹചര്യങ്ങളിലൂടെ കടന്നു പോകാതെ തന്നെ നടപ്പിലാക്കപ്പെടുമ്പോളാണ് പ്രതിപദ്ധതികൾ പ്രധാനമായും രൂപവത്കരിക്കപ്പെടുന്നത്.

കേരളത്തിലെ ഡിജിറ്റൽ പദ്ധതിക്ക് പ്രതിപദ്ധതികൾ ഉണ്ടായി വരുന്നതും അങ്ങനെയാണ്. പ്രതി പദ്ധതികൾക്ക് തുടക്കമാവുന്നത് ചിലപ്പോൾ വ്യക്തികൾക്കുണ്ടാകുന്ന സന്തുഷ്ടിയും അസൗകര്യങ്ങളുടെ പ്രകടനവും അടങ്ങുന്ന വളരെ വ്യക്തിപരമായ ചില കാര്യങ്ങളിലൂടെയാണ്. എന്നാൽ ഇത് പരസ്പരം വിനിമയം ചെയ്യപ്പെടുക വഴി അസന്തുഷ്ടരുടെ ഒരു പുതിയ ശൃംഖല രൂപവത്കരിക്കപ്പെടുകയും അതിലേക്ക് പ്രതിപദ്ധതിയുടെ അംഗങ്ങളായവർ കൂടുതലായി റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു.

ഇത്തരത്തിൽ പ്രതിപദ്ധതികൾ ശക്തിയാർജ്ജിക്കുന്നതിന് ബൗദ്ധികമായ ഇടപെടലുകൾ സുപ്രധാനമാണ്. ഇതിന്റെ പാരമ്യത്തിൽ മാത്രമാണ് മാധ്യമങ്ങളിലൂടെയും സംഘടിത മുന്നേറ്റങ്ങളിലൂടെയും പ്രതി പദ്ധതിയുടെ സ്പഷ്ടികരണങ്ങൾ പുറത്തേക്കു വരുന്നത്. ഇത്തരത്തിൽ പ്രതിപദ്ധതികളുടെ ഭാഗമായാണ് ദൃശ്യമാധ്യമങ്ങളിലും മറ്റും മൊബൈൽഫോൺ കയറുകൊണ്ട് കെട്ടി മരത്തിന്റെ മുകളിലേക്ക് കയറ്റി റേഞ്ച് തപ്പുന്ന വിദ്യാർഥികളുടെ കാഴ്ചകൾ കാണാനിടവരുന്നത്. അതുമല്ലെങ്കിൽ ഉപയോഗശൂന്യമായ ഡിജിറ്റൽ ഉപകരണങ്ങളുടെ ശവപ്പറമ്പായി നമ്മുടെ സ്‌കൂളുകൾ മാറുന്നത് ഭാവിയിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിക്കാൻ പോകുന്നത്.

ഇതുവഴി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, സുഗമമായി മുന്നേറിയിരുന്ന സാങ്കേതികവിദ്യയിലൂന്നിയ വിദ്യാഭ്യാസ പരിപാടി സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ള ശബ്ദങ്ങളുടെ ഭാഗമായി സ്വയം പരിഷ്‌കരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു എന്നതാണ്. ഭരണകൂടങ്ങളുടെ ഡിജിറ്റൽ ഉപഭോഗപ്രക്രിയകളും സാമൂഹിക നിയന്ത്രണത്തിന്റെ പരിധിക്കുള്ളിൽ വരേണ്ടതാണ്.

എന്നാൽ ഇത്തരത്തിലുള്ള സാമൂഹ്യ നിയന്ത്രണത്തിന്റെ ഉത്തരവാദിത്വവും അധികാരവും ഒരു വിഭാഗം മാത്രം ഏറ്റെടുക്കുകയും മറ്റു വിഭാഗങ്ങളുടെ ശബ്ദങ്ങൾ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രതി പദ്ധതികൾ ഇല്ലാത്ത പദ്ധതികൾ സൃഷ്ടിക്കപെടുന്നതിന് കാരണമാകുന്നത്. എല്ലാ പ്രതി പദ്ധതികളും സാങ്കേതിക വിദ്യയിൽ ഊന്നിയ വിദ്യാഭ്യാസ പരിപാടികളെ ജനാധിപത്യവൽക്കരിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്.

ഇത്തരത്തിൽ കേരളത്തിലെ വിദൂരവിദ്യാഭ്യാസ പരിപാടി സാമൂഹിക ഇടപെടലുകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാകുന്നത് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസം എന്ന പദ്ധതിയുടെ തുടക്കത്തോടെ കേരളത്തിൽ അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെയും, സാമൂഹ്യ മാധ്യമങ്ങൾ അടങ്ങുന്ന ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ഒരു പ്രതിപദ്ധതി വികസിച്ചു വരുന്നത് കാണുന്നുണ്ട്.

എന്നാൽ ഇത്തരം പ്രതിപദ്ധതികളെ പരിഹസിച്ചുതള്ളാനും അവഗണിക്കാനും ഒക്കെയുള്ള ശ്രമം സംഘടിതമായി ണ്ടാവുന്നുണ്ട്. വലിയൊരു പരിധിവരെ ഇത്തരം തന്ത്രങ്ങൾ പ്രതിപദ്ധതികളെ മുളയിലെ നുള്ളിക്കളയുന്നതിൽ വിജയിക്കുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് അനിഷ്ടസംഭവങ്ങളിലൂടെയും ( അത് പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തുന്ന വിലക്കുകൾ ആവാം, പ്രതിഷേധങ്ങൾക്ക് നേരെയുള്ള കായികമായ ആക്രമണങ്ങൾ ആവാം, വളരെ ദൗർഭാഗ്യകരങ്ങളായ ആത്മാഹൂതി എന്നിങ്ങനെ എന്തും ആവാം) പ്രതിപദ്ധതികൾ കൂടുതൽ പങ്കാളിത്തത്തോടുകൂടി വിപുലമാക്കപ്പെടുന്നത്.

കോവിഡ് കഴിഞ്ഞ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾ കാണാൻ പോകുന്നത് ഒരു ഡിജിറ്റൽ ധാരാളിത്തം ആയിരിക്കും. ചോർന്നൊലിക്കുന്ന വീടുകളും സാമ്പത്തിക പരാധീനതയിൽ വട്ടം കറങ്ങുന്ന പരിതസ്ഥിതികളും ഉള്ളപ്പോഴും സ്‌കൂളിലെ ഡിജിറ്റൽ ആർഭാടം സാമാന്യയുക്തിയായി സ്വയം വിശദീകരിക്കുന്നതിന് വിദ്യാർത്ഥികൾ നിർബന്ധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.

ടി.വിയിലൂടെ ക്ലാസ് കണ്ട് പഠിക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ തുടർ പ്രവർത്തനങ്ങളും നോട്ടുകളും മറ്റും തയ്യാറാക്കുകയും ചെയ്യേണ്ടിവരുന്ന വിദ്യാർത്ഥികൾ ധാരാളം പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്റർനെറ്റ് ലഭ്യത മൂലം അധ്യാപകൻ നൽകുന്ന നോട്ടുകൾ ഡൗൺലോഡ് ആകാതിരിക്കുക, ഉപകരണങ്ങളുടെ ഗുണനിലവാരത്തിന്റെ പ്രശ്‌നം കാരണം പഠനപ്രവർത്തനങ്ങൾ അധ്യാപകന് അയച്ചുകൊടുക്കാനും മറ്റും ബുദ്ധിമുട്ടുണ്ടാകുക, സാങ്കേതിക ഉപകരണങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം ഇല്ലാതിരിക്കുക, തുടർച്ചയായി സ്‌ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് വഴി ഉണ്ടാകുന്ന കണ്ണിന്റെ വേദന, തലവേദന, മടുപ്പ് എന്നിവയെല്ലാം ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയിൽ വിദ്യാർഥികളുടെ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന അസൗകര്യങ്ങളാണ് സാങ്കേതിക ഉപകരണങ്ങളുടെ സാമൂഹിക ഇടപെടലിലൂടെ പരിഷ്‌കരിക്കപ്പെടേണ്ടത്.

അതുകൊണ്ടുതന്നെ ഇത്തരം അസൗകര്യങ്ങളെ ഉയർത്തിക്കാട്ടുകയും വിമർശിക്കുകയും ചെയ്യുക എന്നത് വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പങ്കിനെ സമൂഹ്യ ഇടപെടലിലൂടെ ജനാധിപത്യ വൽക്കരിക്കുന്നതിന് അനിവാര്യമാണ്. അങ്ങനെ സാങ്കേതിക ഉപകരണങ്ങളെ സാമൂഹിക ഉപകരണങ്ങളായി പരിവർത്തിപ്പിക്കുകയാണ് ഒരു ജനാധിപത്യ സമൂഹത്തിൽ ഉണ്ടാവേണ്ടത്. എന്നാൽ സാങ്കേതിക ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പഠനപരമായ പ്രതിസന്ധിക്ക് കമ്പോള പരിഹാരങ്ങൾ അന്വേഷിക്കുന്ന ഗവൺമെന്റിനെയാണ് നാം കാണുന്നത്. ഇതിലൂടെ, വാസ്തവത്തിൽ ഗുണനിലവാരം എന്നപേരിൽ ക്ലാസ് മുറികളിലേക്ക് കയറിപ്പറ്റുന്നത് ഗുണനിലവാരം അല്ല മറിച്ച് വിപണിയാണ് എന്ന് മനസ്സിലാക്കാൻ ഇനിയും അമാന്തിച്ചു കൂടാ.

References:
Adorno, Theodor. (2000). Introduction to Sociology. E. Jephcott, trans. Cambridge: Polity.
Feenberg, Andrew.(1999). Questioning Technology. Routledge; 1 edition
Chasos, Brad (2013).'The evolution of classroom tech, from wax tablets to the iPad'.PC World

കാസർകോഡ്​ കേന്ദ്ര സർവകലാശാലയിൽ സ്​കൂൾ ​ഓഫ്‌ എജ്യുക്കേഷൻ വകുപ്പ്​ മേധാവിയാണ്​ ലേഖകൻ

Comments