നാലു വർഷ ബിരുദം:
നന്നായി പഠിക്കേണ്ടിവരും കേരളം

കേരളത്തിലെ മൂന്നുവർഷ ബിരുദ കോഴ്​സുകൾ അടുത്തവർഷം മുതൽ നാലു വർഷമായി മാറുകയാണ്​. അതിപ്രധാനമായ ഈ മാറ്റം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല എങ്ങനെയാണ്​ ഉൾക്കൊള്ളേണ്ടത്​? ഇപ്പോഴത്തെ പ്രതിസന്ധികൾ എങ്ങനെയാണ്​ ഈ മാറ്റത്തെ ബാധിക്കാൻ പോകുന്നത്​? ഒരു ​അന്വേഷണം.

കേരളം നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെ മൂന്നുവര്‍ഷ ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷത്തേതാകും.

2022 ജൂലൈയില്‍ പ്രസിദ്ധീകരിച്ച, ശ്യാം ബി. മേനോന്‍ ചെയര്‍മാനായ, 'കമീഷന്‍ ഫോര്‍ റീഫോംസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍' റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളനുസരിച്ചാണ് പരിഷ്‌കാരം. ഇതുമായി ബന്ധപ്പെട്ട അക്കാദമിക സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതാതു സര്‍വകലാശാലകളുടെ സാഹചര്യമനുസരിച്ച് പുതിയ കോഴ്‌സ് രൂപകല്‍പ്പന ചെയ്യാനുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്യുക. അതിനിടെ, നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ പരീക്ഷണാടിസ്​ഥാനത്തിൽ ഈ വര്‍ഷം തുടങ്ങാനുള്ള ആലോചനയുമുണ്ട്. കേരള സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും താല്‍പര്യമുള്ള അഫിലിയേറ്റഡ് കോളേജുകള്‍ക്കും ഇതിന് അനുമതി നല്‍കും. കണ്ണൂര്‍ സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റുകളിലും എം.ജി, കുസാറ്റ് യൂണിവേഴ്‌സിറ്റികളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ അധ്യയനവര്‍ഷം തന്നെ തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്.

ആഗോള മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ സര്‍വകലാശാലകളെയും മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കമെന്ന നിലയ്ക്കാണ് ഈ പരിഷ്‌കാരമെന്ന് സര്‍ക്കാര്‍ പറയുന്നു. അതില്‍ ഏറ്റവും പ്രധാനം, കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍, വിദേശത്തുനിന്ന് വിദ്യാര്‍ഥികളെ കൂടി ആകര്‍ഷിക്കുന്ന വിധത്തില്‍ ആഗോള നിലവാരത്തിലേക്കുയര്‍ത്തുക എന്നതാണ്.

വിദേശ പഠനവും മലയാളിയും

കേരളത്തില്‍നിന്ന് വിദേശത്തേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കാണ് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിക്കൂട്ടിലാക്കപ്പെടാറുമുണ്ട്​. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതൽപം അതിശയോക്തിപരമാണെന്നു കാണാം.

2022 നവംബറില്‍ അവസാനിച്ച അക്കാദമിക വര്‍ഷത്തില്‍, ഇന്ത്യയില്‍നിന്ന് 6.46 ലക്ഷം വിദ്യാര്‍ഥികളാണ് വിദേശ പഠനത്തിനുപോയത്. ഇവരില്‍ ഏറ്റവും കൂടുതല്‍ പഞ്ചാബില്‍നിന്നാണ്, 12 ശതമാനം. കേരളത്തില്‍നിന്ന് വെറും നാലു ശതമാനം. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2019-ല്‍ കേരളത്തില്‍നിന്ന് വിദേശത്തുപോയ വിദ്യാര്‍ഥികളുടെ എണ്ണം 30,948 ആണ്. എല്ലാ വര്‍ഷവും വികസിത രാജ്യങ്ങളിലേക്ക് 35,000 വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പോകുന്നുവെന്ന് അനൗദ്യോഗിക കണക്കുമുണ്ട്.

നാലു വര്‍ഷ ബിരുദം എന്ന ഒറ്റമൂലി കൊണ്ട് ചികിത്സിക്കാന്‍ കഴിയുന്ന രോഗങ്ങളാണോ സമീപകാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ചിരിക്കുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം.

അ​തേസമയം, ഓരോ വര്‍ഷം ചെല്ലും തോറും വിദേശത്ത് പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരുന്നുമുണ്ട്. ഇത്, വൈജ്ഞാനികമായി മാത്രമല്ല, സാമ്പത്തികരംഗത്തും കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. പത്തു മുതല്‍ 40 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയെടുത്താണ് ഒരു വിദ്യാര്‍ഥി കാനഡയിലും ന്യൂസിലാന്റിലും യു.കെയിലുമൊക്കെ പഠിക്കാന്‍ പോകുന്നത്. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കോണ്‍ഫറന്‍സിന്റെ കണക്കനുസരിച്ച്, 2019 മാര്‍ച്ചില്‍ കേരളത്തിലെ ബാങ്കുകളില്‍ 9841 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പയാണുണ്ടായിരുന്നതെങ്കില്‍ 2022 മാര്‍ച്ചില്‍ ഇത് 11,061 കോടി രൂപയായി വര്‍ധിച്ചു. ഈ വര്‍ധനയില്‍ നല്ലൊരു ഭാഗം, വിദേശപഠനത്തിന് വിദ്യാര്‍ഥികള്‍ എടുത്തതാണ്. പഠനശേഷം ഇവര്‍ വിദേശ തൊഴിലിലേര്‍പ്പെട്ട് അവിടെ തന്നെയായിരിക്കും കഴിയുക. അതുകൊണ്ടുതന്നെ, ഇതൊരു ബ്രെയിന്‍ ഡ്രെയിന്‍ മാത്രമല്ല ഇക്കണോമിക് ഡ്രെയിന്‍ കൂടിയാണ്.

മലയാളികളുടെ വിദേശ പഠനം എന്ന പ്രവണതക്കുള്ള കാരണങ്ങള്‍ ഇതിനകം പല തലങ്ങളില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ നവീകരിക്കപ്പെടാത്ത കരിക്കുലം, തൊഴിലിനനുയോജ്യമായ വൈദഗ്ധം നേടാന്‍ കഴിയാത്ത അവസ്ഥ, ഗവേഷണത്തിനനുയോജ്യമായ നിലവാരമുള്ള സ്ഥാപനങ്ങളുടെ കുറവ്, കൂടിയ ശമ്പളമുള്ള തൊഴിലുകളുടെ സാധ്യത തുടങ്ങി നിരവധി കാരണങ്ങള്‍. എന്നാല്‍, വിദേശത്തേക്കു പോകുന്നവര്‍ക്കെല്ലാം, ഇവിടെ 'ഇല്ല' എന്നു പറയപ്പെടുന്ന ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണുത്തരം. കാരണം, ഇവരിലേറെ പേരും, വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്ല ചേരുന്നത്. നിലവാരം കുറഞ്ഞ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഏജന്‍സികള്‍ നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ഇരകള്‍ കൂടിയാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍.

നാലു വർഷ ബിരുദത്തിന്റെ ഘടന

കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ലക്ഷ്യം, ഇത്തരം യാഥാര്‍ഥ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ളതാണ്. അതിന്, ഉന്നത വിദ്യാഭ്യാസത്തില്‍ വരാന്‍ പോകുന്ന നവീകരണം എന്ത് പങ്കുവഹിക്കും എന്നത് പ്രധാന ചോദ്യമാണ്.

നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ കരടുനിയമം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയാറാക്കി ചര്‍ച്ചക്ക് യൂണിവേഴ്‌സിറ്റികള്‍ക്ക് കൈമാറിക്കഴിഞ്ഞു. ബിരുദ കോഴ്‌സുകളുടെ ഘടനയില്‍ മാത്രമല്ല, അക്കാദമികമായും വൈജ്ഞാനികമായുമെല്ലാം അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് കരടു നിയമം.

ബിരുദം മുതല്‍ ഗവേഷണം വരെ നീണ്ടുനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല, ആഗോള വൈജ്ഞാനിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എത്രത്തോളം പര്യാപ്തമാണ്?.

നാലുവര്‍ഷ ബിരുദത്തിന് ചേരുന്നവര്‍ക്ക് മൂന്നാം വര്‍ഷം ബിരുദവും നാലാം വര്‍ഷം ഓണററി ബിരുദവുമാണ് ലഭിക്കുക. ഓണേഴ്‌സി ഡിഗ്രക്കാര്‍ക്ക് പി.ജിക്ക് ഒരു വര്‍ഷം പഠിച്ചാല്‍ മതി. യു.ജി.സിയുടെ പ്രോഗ്രാമിൽനിന്ന്​ വ്യത്യസ്തമായി മൂന്നാം വര്‍ഷം മാത്രമാണ് എക്‌സിറ്റ് ഓപ്ഷൻ. പ്രധാന വിഷയത്തില്‍ മേജര്‍ ബിരുദവും തെരഞ്ഞെടുത്ത മറ്റു വിഷയങ്ങളില്‍ മൈനര്‍ ബിരുദവുമാണ് വിദ്യാര്‍ഥിക്ക് ലഭിക്കുക. മേജര്‍, സിംഗിള്‍ മേജര്‍, മള്‍ട്ടി ഡിസിപ്ലിനറി മേജര്‍, ഡബ്ള്‍ മേജര്‍, മേജര്‍ വിത്ത് മൈനര്‍ എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്ക്, താന്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സുകളെ ഘടനാപരമായി ചിട്ടപ്പെടുത്താനും അവസരം ലഭിക്കും. ആദ്യ മൂന്ന് സെമസ്റ്ററുകളില്‍ അടിസ്ഥാന കോഴ്‌സുകളിലാണ് പരിശീലനം. പ്രാക്ടിക്കല്‍ അടക്കമുള്ള നാല് ഫൗണ്ടേഷന്‍ കോഴ്‌സുകളാണുള്ളത്.

  • എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്: ഭാഷാ മികവ് വര്‍ധിപ്പിക്കല്‍.

  • വാല്യു ആഡഡ്: ഭരണഘടന, ഡിജിറ്റല്‍ എഡ്യുക്കേഷന്‍, മാത്തമാറ്റിക്കല്‍ തിങ്കിങ്, പരിസ്ഥിതി പഠനം, ധനകാര്യ സാക്ഷരത തുടങ്ങിയവ. ഒപ്പം, എന്‍.സി.സിയും എന്‍.എസ്.എസും.

  • മള്‍ട്ടി ഡിസിപ്ലിനറി: നാച്വറല്‍- ഫിസിക്കല്‍ സയന്‍സ്, മാത്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ലൈബ്രറി- ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കൊമേഴ്‌സ്- മാനേജുമെന്റ്, ഹ്യുമാനിറ്റീസ്- സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാഥമിക ധാരണ.

  • സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ്: തൊഴില്‍ പരിശീലന വൈദഗ്ധ്യം നേടാനുള്ള കോഴ്‌സുകള്‍, ഇന്‍േറണ്‍ഷിപ്പ്, അപ്രന്റീസ്ഷിപ്പ് അടക്കം.

ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കുശേഷം പ്രധാന ഐച്ഛിക വിഷയവും മൈനര്‍ ഐച്ഛിക വിഷയവും തെരഞ്ഞെടുക്കാം.

നാലുവര്‍ഷ ഓണേഴ്‌സ് ബിരുദത്തിന് 177 ക്രെഡിറ്റ് വേണം. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കാന്‍ 133 ക്രെഡിറ്റാണ് വേണ്ടത്. ഇവര്‍ക്ക് സാധാരണ ബിരുദമാണ് ലഭിക്കുക. ഒരു ക്രെഡിറ്റിന് ഒരു സെമസ്റ്ററില്‍ 15 മണിക്കൂര്‍ ക്ലാസില്‍ ഹാജരാകുകയും 30 മണിക്കൂര്‍ മറ്റു പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ക്രെഡിറ്റുണ്ട്. ഒരു വിഷയത്തില്‍ മേജര്‍ ലഭിക്കാന്‍, ആകെ നേടിയ ക്രെഡിറ്റില്‍ പകുതിയും ആ വിഷയമേഖലയില്‍ നിന്നായിരിക്കണം. 30- 40 മാര്‍ക്ക് ഇന്റേണല്‍ അസൈസ്‌മെന്റിലൂടെയാണ്. പ്രാക്ടിക്കലും പ്രൊജക്റ്റ് പരീക്ഷയും അതാത് കോളേജുകള്‍ തന്നെ നടത്തും. അവശേഷിക്കുന്ന 60- 70 ആണ് തിയറിക്ക് പരിഗണിക്കുക.

ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍, ഓപണ്‍, ഡിസ്റ്റന്റ്, ഹൈബ്രിഡ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പഠിക്കാം. നാലുവര്‍ഷത്തിനുശേഷം ഒരു വര്‍ഷം കൂടി പഠിച്ച് പി.ജി നേടാം. അധിക കോഴ്‌സുകള്‍ ചെയ്യാനോ കോഴ്‌സ് വര്‍ക്കിലെ ബാക്ക് ലോഗ് തീര്‍ക്കാനോ പുതിയ കോഴ്‌സുകള്‍ വേഗം പഠിച്ചുതീര്‍ക്കാനോ സമ്മര്‍ ഫാസ്റ്റ്ട്രാക്ക് സെമസ്റ്റര്‍ എന്ന സംവിധാനവുമുണ്ട്. ആദ്യ സെമസ്റ്ററില്‍ ഒരു വിദ്യാര്‍ഥിക്ക് ഒരു കോഴ്‌സ് നഷ്ടമാകുന്നുവെങ്കില്‍ മറ്റൊരു കോളേജിലെ സമ്മര്‍ ഫാസ്റ്റ്ട്രാക്ക് സെമസ്റ്റര്‍ സംവിധാനമുപയോഗിച്ച് നിശ്ചിത ക്രെഡിറ്റ് നേടാം.

വലിയ ഫ്ലെക്​സിബിലിറ്റിയാണ് പുതിയ കരിക്കുലം മുന്നോട്ടുവക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദു പറയുന്നു: ''വിദ്യാര്‍ഥികള്‍ക്ക് മറ്റ് സര്‍വകശാലകളില്‍നിന്ന് ക്രെഡിറ്റ് എടുത്ത് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. സ്‌കില്‍ കോഴ്‌സുകള്‍ക്കും ക്രെഡിറ്റുണ്ട്. സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റിനുള്ള സംവിധാനവും കോളേജുകളിൽ ഒരുക്കും.’’

ബിരുദം മുതല്‍ ഗവേഷണം വരെ നീണ്ടുനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല, ആഗോള വൈജ്ഞാനിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എത്രത്തോളം പര്യാപ്തമാണ് എന്നത് പ്രധാന ചോദ്യമാണ്. നാലു വര്‍ഷ ബിരുദം എന്ന ഒറ്റമൂലി കൊണ്ട് ചികിത്സിക്കാന്‍ കഴിയുന്ന രോഗങ്ങളാണോ സമീപകാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ചിരിക്കുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം.

'നോളജ് കാപ്പിറ്റലിസം' എന്ന, വൈജ്ഞാനിക മേഖലയെ സാമ്പത്തിക ഉല്‍പാദനത്തിന്റെ അനുബന്ധമായി ചേര്‍ത്തുവക്കുന്ന പ്രക്രിയയില്‍, വിദ്യാഭ്യാസ മേഖലയുടെ നവീകരണം മാത്രം പോരാതെ വരും.

കലുഷിതം, ഉന്നത വിദ്യാഭ്യാസം

ഭാവി കേരളത്തിനുള്ള നയരേഖയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച 'വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ' എന്ന ആശയവും ഈ സന്ദര്‍ഭത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടണം. ലോക നിലവാരമുള്ളതും കരിയര്‍ ബേസ്ഡ് ആയതുമായ വിദ്യാഭ്യാസം എന്ന കോണ്‍സെപ്റ്റ്, കമ്പോളവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസത്തെ എങ്ങനെ സ്വാധീനിക്കും എന്നത് വലിയ ചോദ്യമാണ്. 'നോളജ് കാപ്പിറ്റലിസം' എന്ന, വൈജ്ഞാനിക മേഖലയെ സാമ്പത്തിക ഉല്‍പാദനത്തിന്റെ അനുബന്ധമായി ചേര്‍ത്തുവക്കുന്ന പ്രക്രിയയില്‍, വിദ്യാഭ്യാസ മേഖലയുടെ നവീകരണം മാത്രം പോരാതെ വരും. നോളജ് ഇക്കോണമിയിലെ 'ഇക്കോണമി', വിപണികേന്ദ്രിതമായ സാങ്കേതിക വിദ്യയുടെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. അത് വിജ്ഞാനത്തെ എന്തുമാത്രം ജനാധിപത്യപരമാക്കും എന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമാണ്. മാത്രമല്ല, വിപണിക്കുവേണ്ട തൊഴിലധിഷ്ഠിത സമൂഹമായി മാറുന്ന വിദ്യാര്‍ഥികള്‍, കോര്‍പറേറ്റ് മൂലധനത്തിന്റെ ടൂളുകളായി അധഃപ്പതിക്കുകയാണ് ചെയ്യുക.

നാലു വര്‍ഷ ബിരുദ കോഴ്‌സ് പരാജയപ്പെട്ട ഒരു ഉദാഹരണവുമുണ്ട്. 2013-ല്‍ ഡല്‍ഹി സര്‍വകലാശാല തുടങ്ങിയ നാലുവര്‍ഷ കോഴ്‌സ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എതിര്‍പ്പിനെതുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ നടപ്പാക്കി, കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പുറന്തള്ളല്‍, അക്കാദമികമായ ശേഷിയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥി സംഘടനകളും അധ്യാപകരും ചൂണ്ടിക്കാട്ടിയത്. നാലു വര്‍ഷ ബിരുദ കോഴ്‌സിലെ ആദ്യ രണ്ടു വര്‍ഷങ്ങള്‍ തീര്‍ത്തും അപ്രധാനമായ കോഴ്‌സുകളിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത് ചില വിവാദങ്ങളുടെ പേരിലാണ് എന്നത്, നാലു വര്‍ഷ ബിരുദം എന്ന വലിയ മാറ്റത്തിന്റെ സാഹചര്യത്തെ കലുഷിതവും ആശങ്കാജനകവുമാക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റികള്‍ അടക്കമുള്ള കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന അക്കാദമികവും ഭരണപരവുമായ കെടുകാര്യസ്ഥതകള്‍, വിവാദങ്ങളെന്ന നിലയ്ക്കല്ലാതെ ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടാറില്ല. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണാവകാശം, സിലബസ്, പരീക്ഷ, ഗവേഷണം, മൂല്യനിര്‍ണയം തുടങ്ങിയവയുടെ കാലാനുസൃതമായ നവീകരണം, വൈസ് ചാന്‍സലര്‍- അധ്യാപക നിയമങ്ങളിലെ സുതാര്യതയും യോഗ്യതാ മാനദണ്ഡങ്ങളും തുടങ്ങിയ വിഷയങ്ങള്‍ മാധ്യമ വിവാദങ്ങളിലൂടെ അത്യന്തം ലഘൂകരിക്കപ്പെട്ടുപോകുന്നു.

കഴിഞ്ഞവര്‍ഷം പ്രവേശനം പൂര്‍ത്തിയായപ്പോള്‍, സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ 74,580 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബി.എസ്‌സി കോഴ്‌സുകള്‍ക്കായിരുന്നു, 24,072.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമത്തില്‍, പ്രിയ വര്‍ഗീസിന് എതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗൗരവകരമായി ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി സംഗതികളുണ്ടായിരുന്നു. അതില്‍ പ്രധാനം, അധ്യാപന പരിചയം എന്നത് ക്ലാസ് മുറികളില്‍ ഒതുക്കപ്പെടേണ്ട ഒന്നല്ല എന്ന, ഈ ഉത്തരവിലെ വ്യാഖ്യാനമാണ്. മുമ്പ് എന്‍.എസ്.എസ് എന്നത്, കാ- കരിക്കുലര്‍ ആക്റ്റിവിറ്റിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ യു.ജി.സി നിയമപ്രകാരം അത് കരിക്കുലത്തിന്റെ ഭാഗമാണ്. അതായത്, അധ്യാപനത്തിന്റെ സാമൂഹികവല്‍ക്കരണവുമായി ബന്ധപ്പെട്ട ഒരു പരിഗണനാ വിഷയമാണ് ഹൈകോടതി ഉയര്‍ത്തിയത്. 'എന്‍.എസ്.എസിനുപോയി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാവില്ല' എന്ന സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശമാണ് ഇവിടെ തിരുത്തപ്പെട്ടത്. എന്നാല്‍, പുതിയ കാലത്ത് അധ്യാപനത്തിന് അനിവാര്യമായ സാമൂഹിക വീക്ഷണത്തിന്റെ പ്രാധാന്യം ചര്‍ച്ചയായി ഉയര്‍ന്നുവന്നില്ല. പകരം, കോടതി ഉത്തരവിനെക്കുറിച്ച് ഗവര്‍ണറുടെ വായില്‍നിന്ന് എന്തെങ്കിലും വീണുകിട്ടുമോ എന്ന അന്വേഷണത്തിലായിരുന്നു മാധ്യമങ്ങള്‍.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വിവാദമായിരുന്നു മറ്റൊന്ന്. രണ്ടു ലക്ഷം രൂപക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെന്ന നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. കൊച്ചി കേന്ദ്രമായി ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകേന്ദ്രങ്ങള്‍ തന്നെയുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കേരള സര്‍വകലാശാല നിഖില്‍ തോമസിന് ആജീവനാന്ത വിലക്കും എര്‍പ്പെടുത്തി. എന്നാല്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായിട്ടും അത് ആ രീതിയില്‍ ചര്‍ച്ചയായില്ല. ഒരു എസ്.എഫ്.ഐ വിദ്യാര്‍ഥി നടത്തിയ അഴിമതി എന്ന നിലയ്ക്ക് അത് ഒതുക്കപ്പെട്ടു.

ഉന്നത വിദ്യാഭ്യാസമേഖലയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട മറ്റൊരു കണക്കിതാ: 2023-ലെ എന്‍.ഐ.ആര്‍.എഫ് റാങ്ക് പട്ടികയില്‍ ആദ്യ 20-ല്‍ കേരളത്തില്‍നിന്ന് ഒരു സര്‍വകലാശാലയുമില്ല. കോളേജുകളില്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 26-ാം സ്ഥാനത്താണ്.

കഴിഞ്ഞവര്‍ഷം പ്രവേശനം പൂര്‍ത്തിയായപ്പോള്‍, സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ 74,580 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബി.എസ്‌സി കോഴ്‌സുകള്‍ക്കായിരുന്നു, 24,072. സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളില്‍ 14, 500-ഓളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.

അടിസ്​ഥാന സൗകര്യങ്ങളുണ്ടോ?

Kerala State Higher Education Curriculam Framework for Undergraduate Programmes-ല്‍ നാലു വര്‍ഷ ബിരുദ കോഴ്‌സിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ച് പറയുന്നുണ്ട്: നാലു വര്‍ഷ ഓണേഴ്‌സ്- റിസര്‍ച്ച് യു.ജി ഡിഗ്രി നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് ലൈബ്രറി, ജേണലുകള്‍, കമ്പ്യൂട്ടര്‍ ലാബും സോഫ്റ്റ്‌വെയറും, ഗവേഷണത്തിനുള്ള ലബോറട്ടറി സൗകര്യങ്ങള്‍, പി.എച്ച്ഡി സൂപ്പര്‍വൈസര്‍മാരായ ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവ ആവശ്യമാണ്.

ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യമാണ് കോളേജുകളെ അങ്കലാപ്പിലാക്കുന്നതെന്ന് കേരള ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ. സെബാസ്​റ്റ്യൻ ജോസഫ് ട്രൂകോപ്പിയോട് പറഞ്ഞു:

ഡോ. സെബാസ്​റ്റ്യൻ ജോസഫ്

''എല്ലാ കോളേജുകളും യൂണിവേഴ്‌സിറ്റികളും ഇപ്പോള്‍ ചിന്തിക്കുന്നത് സ്‌പെയ്‌സിനെക്കുറിച്ചാണ്. അഞ്ചു ബാച്ച് ഡിഗ്രിയുണ്ടെങ്കില്‍, ഒരു വര്‍ഷം കൂടി ആ വിദ്യാര്‍ഥികള്‍ അവിടെ തുടരുകയാണ്. അഞ്ച് ക്ലാസ് മുറികള്‍ അവര്‍ക്കുവേണ്ടിവരും. നാലാം വര്‍ഷം ഇന്റന്‍സീവ് റിസര്‍ച്ച് പ്രോഗ്രാമാണ്. കോര്‍ റിസര്‍ച്ച് ഏരിയയില്‍ വര്‍ക്ക് ചെയ്യുന്ന സമയമാണ്. ഇതിനനുയോജ്യമായ, ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ വേണം. കോളേജുകളെ സംബന്ധിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ തന്നെയാണ് പ്രധാന വിഷയം. ക്ലാസ് ടൈമിങില്‍ ക്രമീകരണമൊക്കെ വരുത്തി ഈ പ്രശ്‌നം പരിഹരിക്കുകയും ചെയ്യാം. കേരളത്തിനു പുറത്ത് പല കാമ്പസുകളും രാവിലെ റഗുലറും ഉച്ചക്കുശേഷം സെല്‍ഫ് ഫിനാന്‍സിങുമാണ്. അത്തരം രൂപമാറ്റങ്ങള്‍ നടത്താം.''

വൺ ഇയർ പി.ജി കൂടി വേ​ണ്ടേ?

അടിസ്ഥാന സൗകര്യങ്ങളെപ്പോലെ പ്രധാനമാണ് സിലബസിനെയും ബോധനശാസ്ത്രത്തെയും രൂപപ്പെടുത്തുന്ന പരിപ്രേക്ഷ്യം. വൈജ്ഞാനികമേഖലയുടെ കമ്പോളവല്‍ക്കരണത്തോട് എന്ത് സമീപനമെടുക്കുന്നു എന്നതും ആധുനിക വിദ്യാഭ്യാസത്തെ കൂടുതല്‍ ക്രിയാത്മകമായി വിപുലപ്പെടുത്താന്‍ അതിന് എന്ത് പരിപാടിയാണുള്ളത് എന്നും വിശകലനം ചെയ്യപ്പെടണം. അതായത്, ഭൗതികവും ബൗദ്ധികവും അക്കാദമികവുമായ തലങ്ങളില്‍ വലിയ നവീകരണം ആവശ്യപ്പെടുന്നതാണ് നാലു വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള മാറ്റം. അതിന് കേരളത്തിലെ നിലവിലെ യൂണിവേഴ്‌സിറ്റികളും കോളേജുകളും എത്രത്തോളം പര്യാപ്തമാണ് എന്നത് പരിശോധിക്കപ്പെടണം. വൈസ് ചാന്‍സലര്‍ നിയമനം പോലും വിവാദമുക്തമാക്കാന്‍ കഴിയാത്ത ഒരു ഭരണസംവിധാനമാണ് നിലവിലുള്ളത് എന്നോര്‍ക്കുക. ഒരു ഗസ്റ്റ് ലക്ചറര്‍ നിയമനം പോലും മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടം പിടിക്കുന്ന അത്ര നിസ്സാരതകളാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ മാറ്റം വലിയ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.

‘‘നാലു വര്‍ഷ ഡിഗ്രിയെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകുന്ന കാര്യം, അതിനൊപ്പം വണ്‍ ഇയര്‍ പി.ജി കൂടി തുടങ്ങേണ്ടതുണ്ട് എന്ന കാര്യമാണ്. വണ്‍ ഇയര്‍ പി.ജി പ്രോഗ്രാമിന്റെ കരിക്കുലം റിവിഷനുമായി ബന്ധപ്പെട്ട ഒരു നടപടിയും ഉണ്ടായിട്ടില്ല.''

കേരള കേന്ദ്ര സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനില്‍ പ്രൊഫസറും വിദ്യാഭ്യാസ ചിന്തകനുമായ അമൃത് ജി. കുമാര്‍, കേരളത്തിലെയും ദേശീയതലത്തിലെയും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തമ്മിലുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു:

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി- 2020) നാലു വര്‍ഷ ബിരുദ കോഴ്‌സിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിനുശേഷമാണ് ശ്യാം ബി. മേനോന്‍ കമീഷന്‍ റിപ്പോര്‍ട്ട് വരുന്നത്. കേരളത്തിൽ, എന്‍.ഇ.പിയാണ് നടപ്പാക്കാന്‍ പോകുന്നത് എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍, എന്റെ അന്വേഷണത്തില്‍ വ്യക്തമായത്, ശ്യാം മേനോന്‍ കമീഷന്‍ റിപ്പോര്‍ട്ടാണ് ഫോളോ ചെയ്യുന്നത് എന്നാണ്. അടിസ്ഥാനപരമായി, നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ ടോണ്‍ എന്‍.ഇ.പിയില്‍ സെറ്റ് ചെയ്തിരുന്നതുകൊണ്ട്, യൂണിവേഴ്‌സിറ്റികളെല്ലാം നാലു വര്‍ഷ കോഴ്‌സിലേക്ക് മാറേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആ സാഹചര്യത്തെ വലിയ കേടുകൂടാതെ മറികടക്കാന്‍ കേരളത്തിനായത്, ശ്യാം മേനോന്‍ കമീഷന്‍ റിപ്പോര്‍ട്ടിലൂടെയാണ്.''

അമൃത് ജി. കുമാര്‍

''നമ്മള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടാം. മൂന്നാം വര്‍ഷത്തിലാണ് എക്‌സിറ്റുള്ളത്. നാലാം വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങും. മൂന്നാം വര്‍ഷം പുറത്തിറങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷ പി.ജിക്ക്, ഇപ്പോള്‍ ചേരുന്ന പോലെ ചേരാം. നാലാം വര്‍ഷം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് സെക്കന്റ് ഇയര്‍ പി.ജിയിലേക്കാണ് അഡ്മിഷന്‍ കൊടുക്കേണ്ടത്. നാലു വര്‍ഷ ഡിഗ്രിയെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകുന്ന കാര്യം, അതിനൊപ്പം വണ്‍ ഇയര്‍ പി.ജി കൂടി തുടങ്ങേണ്ടതുണ്ട് എന്ന കാര്യമാണ്. വണ്‍ ഇയര്‍ പി.ജി പ്രോഗ്രാമിന്റെ കരിക്കുലം റിവിഷനുമായി ബന്ധപ്പെട്ട ഒരു നടപടിയും ഉണ്ടായിട്ടില്ല.''

എന്‍.ഇ.പിയും കേരളത്തിലെ പ്രോഗ്രാമും തമ്മിലുള്ള താരതമ്യം, മറ്റൊരു പ്രശ്‌നം കൂടി പുറത്തുകൊണ്ടുവരുന്നുന്നെ് അമൃത് ജി. കുമാര്‍ പറയുന്നു: ''ദേശീയതലത്തില്‍ ഓണേഴ്‌സ്- റിസര്‍ച്ച് ഡിഗ്രിയാണ്. അത് കഴിഞ്ഞാല്‍, പി.എച്ച്ഡിക്ക് നേരിട്ട് ചേരാം. ഇവിടെയാണെങ്കില്‍, നാലു വര്‍ഷം കഴിയുന്നവര്‍ക്ക് സെക്കന്‍ഡ് ഇയര്‍ പി.ജിക്കാണ് ചേരാന്‍ കഴിയുക. അതു കഴിഞ്ഞേ പി.എച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാനാകൂ. ദേശീയതലത്തിലെ ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമും കുറെക്കൂടി വിദ്യാര്‍ഥി സൗഹൃദപരമാണ്. അതായത്, ദേശീയതലത്തില്‍ നാലു വര്‍ഷം കഴിഞ്ഞ് റിസര്‍ച്ചിന് പോകുന്നവര്‍, അതിനൊപ്പം, വണ്‍ ഇയര്‍ പി.ജി കൂടി ചെയ്യുമ്പോള്‍ ഒരു വര്‍ഷത്തെ അഡ്വാന്‍േറജ് ഉണ്ടാകുന്നുണ്ട്. ആ അഡ്വാന്‍േറജ് കേരളത്തില്‍ ഡിസൈന്‍ ചെയ്ത കോഴ്‌സിലില്ല. അപ്പോള്‍, ദേശീയതലത്തിലെ ബിരുദത്തോട, നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന താല്‍പര്യം കൂടാന്‍ സാധ്യതയുണ്ട്. നാലു വര്‍ഷ ബിരുദം വരുമ്പോള്‍ നമ്മുടെ കരിക്കുലം സ്ട്രക്ചര്‍ റി- ഡിസൈന്‍ ചെയ്യപ്പെടുന്നുണ്ട് എന്നത് വലിയ കാര്യമാണ്. പ്രായോഗികമായി ചിന്തിക്കുന്നവരാണ് ഇപ്പോഴത്തെ രക്ഷിതാക്കള്‍. ഇവിടുത്തെ ഡ്യുവല്‍ മേജറിനുപകരം, ദേശീയ തലത്തില്‍ നേടാന്‍ കഴിയുന്ന ട്രിപ്പിള്‍ മേജര്‍ ഓണേഴ്‌സിന് അവര്‍ പ്രാധാന്യം നല്‍കാനിടയുണ്ട്.''

‘‘കേരളത്തില്‍ തുടങ്ങുന്ന നാലുവര്‍ഷ പ്രോഗ്രാമില്‍, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന ആശയം കേരളത്തിന്റെ മാത്രമായിട്ടുള്ളതാണോ അതോ ദേശീയതലത്തിലുള്ളതിനെ ആശ്രയിച്ചുള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.''

ശ്യാം ബി. മേനോന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍, Common / Shared bank of credit എന്ന നിര്‍ദേശമുണ്ട്. ദേശീയതലത്തില്‍ വരാന്‍ പോകുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റുമായുള്ള (എ.ബി.സി) ഇതിന്റെ ലിങ്കേജ് എങ്ങനെയായിരിക്കുമെന്നതിന് വ്യക്തതയില്ലെന്നും അമൃത് ജി. കുമാര്‍ പറയുന്നു: ''എന്‍.ഇ.പി അനുസരിച്ച്, ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്ക് മറ്റ് യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ ഓണ്‍ലൈനായി ചെയ്യാം. അവിടെനിന്ന് കിട്ടുന്ന ക്രെഡിറ്റ്, ദേശീയതലത്തില്‍, അക്കാദമിക് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യപ്പെടം. അതായത്, ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്ക് ഐ.ഐ.ടിയുടെയും ഐ.ഐ.എമ്മിന്റെയും അടക്കമുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളുടെയൊക്കെ കോഴ്‌സ് എടുക്കാം. ഇതെല്ലാം ക്രെഡിറ്റ് ചെയ്യാനും പറ്റും. ശ്യാം മേനോന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന Shared bank of credit എന്നത്​, എ.ബി.സിക്ക് സമാനമാണ്. അതേസമയം, കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളും, എന്‍.ഇ.പിയുടെ ഭാഗമായുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ (എ.ബി.സി) മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ട്. സ്വഭാവികമായും വിദ്യാര്‍ഥികള്‍ എ.ബി.സിയില്‍ രജിസ്റ്റര്‍ ചെയ്യും. അവര്‍ ദേശീയതലത്തില്‍ കോഴ്‌സുകള്‍ ചെയ്യും, അവ ഇതിലേക്ക് ഡെപ്പോസിറ്റ് ചെയ്യപ്പെടും. സ്‌റ്റേറ്റ് ലെവലില്‍ ബാങ്ക് തുടങ്ങിയാല്‍, ദേശീയ തലത്തിലുള്ള ക്രെഡിറ്റ് ട്രാന്‍സ്ഫറിന് പ്രശ്‌നം വരും. കുറവിലങ്ങാട് ദേവമാതാ കോളേജിലെ വിദ്യാര്‍ഥി ഐ.ഐ.ടി കോഴ്‌സ് ചെയ്താല്‍, അതിന്റെ മാര്‍ക്ക് കേരളത്തില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് തടസമുണ്ടാകും. അതേസമയം, ദേശീയതലത്തിലുള്ള ബാങ്കുമായി ലിങ്ക്ഡ് ആണുതാനും. അതുകൊണ്ട്, കേരളത്തില്‍ തുടങ്ങുന്ന നാലുവര്‍ഷ പ്രോഗ്രാമില്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കുള്ള പ്രൊവിഷന്‍ കൂടി ഓഫര്‍ ചെയ്യുമ്പോള്‍, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന ആശയം കേരളത്തിന്റെ മാത്രമായിട്ടുള്ളതാണോ അതോ ദേശീയതലത്തിലുള്ളതിനെ ആശ്രയിച്ചുള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.''

പുതിയ ക്രമീകരണം വരുമ്പോള്‍ അധ്യാപകര്‍ പ്രകടിപ്പിക്കുന്ന ഒരു ആശങ്ക കൂടി അദ്ദേഹം പങ്കുവെക്കുന്നുണ്ട്: ''യു.ജി.സി പറയുന്നത്, 40 ശതമാനം ക്രെഡിറ്റ് ഒരു വിദ്യാര്‍ഥിക്ക് കോളേജിനുപുറത്തുള്ള ഓണ്‍ലൈന്‍ പ്രോഗ്രാം വഴി സംഘടിപ്പിക്കാം എന്നാണ്. അതായത്, റഗുലര്‍ കോഴ്‌സിന്റെ 40 ശതമാനം വര്‍ക്കിങ് അവേഴ്‌സ്, കോളേജിനുപുറത്ത് അറ്റന്റ് ചെയ്യാം. ഒരു ദിവസം പത്തു മണിക്കൂര്‍ ക്ലാസുണ്ടെങ്കില്‍ ആറു മണിക്കൂര്‍ ക്ലാസിലിരുന്നാല്‍ മതി. ബാക്കി നാലു മണിക്കൂര്‍ ഓണ്‍ലൈന്‍ പ്രോഗ്രാമിന് മാറ്റിവെക്കാം. അങ്ങനെ വരുമ്പോള്‍, അധ്യാപകര്‍ പൊതുവെ ഭയക്കുന്ന സാഹചര്യമുണ്ടാകും, ടീച്ചിംഗ് വേക്കന്‍സിയുടെ കാര്യത്തില്‍. നിലവിലുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. ഭാവിയില്‍ വരാനിരിക്കുന്നവരെ അത് ബാധിച്ചേക്കാം.
tenure appointment- അനുസരിച്ച്​, അധ്യാപകരെ അഞ്ചു വര്‍ഷത്തെ കോണ്‍ട്രാക്റ്റിന് നിയമിക്കുകയാണ് ചെയ്യുക. റഗുലര്‍ അപ്പോയ്‌മെന്റ് എന്ന ആശയം ഇല്ലാതാകുന്നു. ഇത്, പലതരം സ്വാധീനങ്ങളാല്‍ ദുരുപയോഗപ്പെടുത്തപ്പെടാനുള്ള സാധ്യതയുണ്ട്. നാലു വര്‍ഷ പ്രോഗ്രാമിനുവേണ്ടിയുള്ള ടീച്ചിംഗ് പ്രൊവിഷനുമായി ബന്ധപ്പെട്ട ചര്‍ച്ച ഉയര്‍ന്നുവരുന്നില്ല. അതിനുള്ള പ്രധാന കാരണം, ദേശീയ വിദ്യാഭ്യാസ നയത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കും എന്ന് തുടക്കത്തില്‍ പറഞ്ഞെങ്കില്‍ പോലും അതിന്റെ നിഴല്‍ ഇവിടെ നടപ്പാക്കുന്നുണ്ട് എന്നതാണ്; അതായത്, നിഷേധാത്മകമായ ഒരു അനുസരണ എന്നു പറയാം.''

‘‘വികേന്ദ്രീകൃതമായ സിലബസ് അപ്രോച്ചിലേക്കു വന്നെങ്കിലും കോഴ്‌സുകളുടെ ക്വാളിറ്റി മെച്ചപ്പെട്ടിട്ടില്ല. ഇതിന് കാരണം, മീഡിയോക്കര്‍ ആയ അക്കാദമിക് സ്റ്റാന്റേഡിന്റെ പ്രശ്‌നമാണ്.’’

സിലബസും ക്ലാസ്​ റൂമും

സിലബസും കോഴ്‌സുകളും എങ്ങനെ റീ- ഡിസൈന്‍ ചെയ്യണം, അതിനനുയോജ്യമായ പെഡഗോഗി എങ്ങനെ രൂപപ്പെടുത്തണം തുടങ്ങിയ പ്രശ്‌നങ്ങളാണ്, നാലു വര്‍ഷ ബിരുദകോഴ്‌സുകള്‍ക്കമുന്നില്‍ പ്രധാനമായുമുള്ളത്. സിലബസ് ആന്റ് കരിക്കുലം എന്നതിനെ ഇന്റഗ്രേറ്റഡ് ആയി കാണണമെന്ന് ഡോ. സെബാസ്​റ്റ്യൻ ജോസഫ് പറയുന്നു: ''ആദ്യ രണ്ടു വര്‍ഷം ഭാഷയും കോംപ്ലിമെന്ററി എന്നു പറയുന്ന ഇതര വിഷയങ്ങളുമാണ് പഠിക്കേണ്ടത്. മൂന്നാം വര്‍ഷം കോര്‍ വിഷയമാണ്. നാലാം വര്‍ഷമാണ് ഗവേഷണത്തില്‍ കേന്ദ്രീകരിച്ചുള്ള പഠനം. കരിക്കുലം റിവിഷനിലാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചരിത്രം എന്ന വിഷയം എടുക്കുക. മുന്‍ വര്‍ഷം മോഡേണ്‍ ഇന്ത്യ ഒരു വിഷയമായി പഠിച്ച വിദ്യാര്‍ഥി മൂന്നാം വര്‍ഷം, മോഡേണ്‍ ഇന്ത്യയില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ഒരു പ്രധാന കോണ്‍സെപ്റ്റായിരിക്കണം പഠിക്കേണ്ടത്. ഉദാഹരണത്തിന്, കാപ്പിറ്റലിസവും കൊളോണിലസലവും ബന്ധപ്പെടുത്തിയുള്ള ഒരു പേപ്പര്‍. നാലാം വര്‍ഷത്തിലേക്കുവരുമ്പോള്‍ ഇന്റന്‍സീവായ, റിസര്‍ച്ച് ഫോക്കസ്ഡ് ആയ ഏരിയകളിലേക്കു വരണം. മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററി സ്‌പെഷലൈസ് ചെയ്യുന്ന വിദ്യാര്‍ഥിക്ക് മോഡേണ്‍ ഇന്ത്യയിലെ ഒരു കോര്‍ ഏരിയയിലേക്ക് പോകണം. ഉദാഹരണത്തിന്, ഇങ്ങനെയൊരു സിലബസ് ഡ്രാഫ്റ്റ് ചെയ്യാന്‍ പറ്റും: ഗാന്ധിയന്‍ സത്യഗ്രഹത്തെ എന്‍വയോണ്‍മെന്റലിസവുമായി ബന്ധിപ്പിച്ച്, ചമ്പാരന്‍ പ്രക്ഷോഭത്തെ ഫോക്കസ് ചെയ്ത് ഒരു കോഴ്‌സാക്കി മാറ്റാം. ചരിത്രരചനാരീതിയുടെ ചരിത്രം പഠിപ്പിക്കുന്ന കോഴ്‌സുകളുണ്ട്. ഉത്തരാധുനികതാ ചരിത്രപഠനരീതികള്‍ മൂന്നാം വര്‍ഷം ഒരു മൊഡ്യൂളില്‍ ഒതുക്കിവച്ചിരിക്കുകയാണിപ്പോള്‍. അത് കറുച്ചുകൂടി വിശലാമാക്കാം. നാലാം വര്‍ഷം, ഉത്തരാധുനികതാ ചരിത്രവുമായി ബന്ധപ്പെടുത്തി ഏതെങ്കിലുമൊരു ഹിസ്‌റ്റോറിയനെ ഫോക്കസ് ചെയ്ത് പഠിക്കാം. മിഷേല്‍ ഫൂക്കോയുടെ ആര്‍ക്കിയോളജിക്കല്‍ ജീനിയോളജിക്കല്‍ അപ്രോച്ചിനെയൊക്കെ ഇങ്ങനെ വികസിപ്പിക്കാം. ഇതുപയോഗിച്ച് ക്ഷേത്രപ്രവേശന വിളംബരത്തെ ആഴത്തില്‍ വിശകലനം ചെയ്യാന്‍ കഴിയും. പാഠങ്ങളെ, പാഠങ്ങളുടെ അടിത്തട്ടില്‍ വച്ചുകൊണ്ട് മനസ്സിലാക്കുക. ഏതെങ്കിലും ചരിത്ര തെളിവുരേഖ ലഭിക്കുന്ന സമയത്ത് ഇത്തരം പാഠവിമര്‍ശം നടത്താം. ഇത്തരം ടൂളുകള്‍ വിദ്യാര്‍ഥികളെ മനസ്സിലാക്കിപ്പിച്ച്, അതില്‍നിന്ന് ഒരു റിസര്‍ച്ച് പേപ്പര്‍ ഉണ്ടാക്കിയെടുക്കുമ്പോഴാണ് നാലാം വര്‍ഷം കൊണ്ട് ഗുണമുണ്ടാകുന്നുള്ളൂ.
വിദേശത്ത് ഒരു കോഴ്‌സിന് നാലു മൊഡ്യൂളുണ്ടെങ്കില്‍, നാലെണ്ണത്തിലും കുറെ കോണ്‍സെപ്റ്റുകള്‍ പഠിപ്പിക്കുകയല്ല ചെയ്യുന്നത്. നാലു മൊഡ്യൂളുകളില്‍ നാല് ചരിത്രകാരന്മാരെയാണ് ഇന്‍ട്രൊഡ്യൂസ് ചെയ്യുകയുള്ളൂ. അല്ലെങ്കില്‍ നാലു ചരിത്ര സിനിമകളാണ് പഠിക്കുക. ചരിത്രത്തെ വിഷലിപ്തമാക്കുന്ന സമയത്ത്, സിനിമകളെ ഈ മട്ടില്‍ പഠിക്കാനുള്ള ശേഷി ചരിത്രവിദ്യാര്‍ഥികള്‍ക്കുണ്ടാകണം. ഏഴ്, എട്ട് സെമസ്റ്റില്‍ ഈ വിദ്യാര്‍ഥി വേണ്ടിവന്നാല്‍ തന്റെ പ്രദേശത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഉണ്ടാക്കാനുള്ള അവഗാഹം ഉണ്ടാക്കിക്കൊടുക്കാനായാല്‍ അവിടെയാണ് ചരിത്രപഠനം പുതിയ ദിശയിലേക്ക് പോകുന്നത്. ഇങ്ങനെയുള്ള ബോധനരീതിശാസ്ത്രം വികസിപ്പിച്ചെടുക്കണമെങ്കില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസിലുള്ളവര്‍ക്ക് നല്ല വിഷയവൈദഗ്ധ്യം വേണം. അങ്ങനെയുള്ളവര്‍ക്കേ സിലബസിനെ റീ ഓറിയന്റ് ചെയ്യാന്‍ കഴിയുകയുള്ളൂ.
ക്ലാസ് റൂമുകളിലാണ് സിലബസ് ട്രാന്‍സാക്ഷന്‍ നടക്കുന്നത്. അത് കൃത്യമായി പ്രസരിപ്പിക്കാന്‍ കഴിയുള്ള അധ്യാപകര്‍ വേണം. ചില കോളേജുകളിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഗംഭീരമായിരിക്കും. എന്നാല്‍, ലാംഗ്വേജ് വളരെ മോശമായിരിക്കും. അതുകൊണ്ട്, ആ കോളേജിന് ഫിസിക്‌സില്‍ നാലാം വര്‍ഷത്തെ കോഴ്‌സുകള്‍ ഗംഭീരമായി കൊണ്ടുപോകാന്‍ കഴിയും. ഇതൊരു ടോപ്പ് ഡൗണ്‍ പ്രോസസായതുകൊണ്ട്, യൂണിവേഴ്‌സിറ്റികളിലിരിക്കുന്ന ചില പ്രൊഫസര്‍മാരുടെയും അക്കാദമിക് പണ്ഡിതന്മാരുടെയും വിഷയമേഖലയുമായി ബന്ധപ്പെടുത്തി അതിനകത്ത് ഇംപോസിഷന്‍സ് ഉണ്ടാക്കാന്‍ ശ്രമിക്കും. അത് പാടില്ല, ജനാധിപത്യപരമായ രീതിയില്‍ വേണം ഇത് മുന്നോട്ടുപോകാന്‍. എം.ജി യൂണിവേഴ്‌സിറ്റിയില്‍ സിലബസ് കരിക്കുലം വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുമ്പോള്‍ എല്ലാ കോളേജുകളില്‍നിന്നും അധ്യാപകരെ വിളിച്ച് ചര്‍ച്ച ചെയ്ത് പുതിയ കോഴ്‌സുകള്‍ ഉണ്ടാക്കി വരുന്നത്. ഇത്തരത്തില്‍ വികേന്ദ്രീകൃതമായ സിലബസ് അപ്രോച്ചിലേക്കു വന്നെങ്കിലും കോഴ്‌സുകളുടെ ക്വാളിറ്റി മെച്ചപ്പെട്ടിട്ടില്ല. ഇതിന് കാരണം, മീഡിയോക്കര്‍ ആയ അക്കാദമിക് സ്റ്റാന്റേർഡിന്റെ പ്രശ്‌നമാണ്. വൈദഗ്ധ്യമുള്ളവരെ വിളിച്ചുവരുത്തി വേണം ഏഴ്, എട്ട് സെമസ്റ്റര്‍ സിലബസ് ഫ്രെയിം ചെയ്യാന്‍. നാലാം വര്‍ഷം കഴിഞ്ഞ് പോകുന്ന വിദ്യാര്‍ഥിക്ക് പി.ജി ഒരു വര്‍ഷമേയുള്ളൂ. എം. ഫില്ലിന് തുല്യമായി നില്‍ക്കേണ്ട കോഴ്‌സാണിത്. അതുകൊണ്ട്, ഗവേഷണത്തിലേക്ക് ഒരു വിദ്യാര്‍ഥിയെ നയിക്കേണ്ട വര്‍ഷമാണ് നാലാം വര്‍ഷം. അതിനുവേണ്ട വലിയ രീതിയിലുള്ള ഓറിയന്റേഷന്‍ വിദ്യാര്‍ഥികള്‍ക്ക് കൊടുക്കണം.''

ഗവേഷണത്തിലെ പ്രശ്​നങ്ങൾ

നാലു വര്‍ഷ ബിരുദ കോഴ്‌സിന്​ ഗവേഷണോന്മുഖമായ ഘടനയാണുള്ളത്. എന്നാല്‍, നിലവില്‍ കേരളത്തില്‍ പിന്തുടരുന്ന ബിരുദ കോഴ്‌സുകളുടെയും ഗവേഷണത്തിന്റെയും രീതിശാസ്ത്രം വിദ്യാര്‍ഥിയെ സംബന്ധിച്ച് ഒരുതരത്തിലും ഗുണകരമല്ല എന്ന വിര്‍മശനമുന്നയിക്കുകയാണ്, കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഗവേഷണ വിദ്യാര്‍ഥിയായ ജെ. വിഷ്ണുനാഥ്:

ജെ. വിഷ്ണുനാഥ്

''ബി.എ, ബി.എസ്‌സി, ബികോം കോഴ്‌സുകളുടെ പ്രസക്തി എന്താണ്​?. ഈ സ്‌കീമില്‍ പഠിച്ചിറങ്ങുന്നവര്‍ വൈജ്ഞാനികമായും തൊഴില്‍പരമായും ആര്‍ജിക്കുന്ന ശേഷി എന്തുമാത്രമാണ്? ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗമാണ്. 2030 ആകുമ്പോഴേക്കും, സമ്പദ്‌വ്യവസ്ഥയുടെ 2.6- 4.4 ട്രില്യന്‍ ഡോളര്‍ സംഭാവന ചെയ്യുന്നത് എ.ഐ ആയിരിക്കുമെന്നാണ് Economic Potential of Generative AI-ല്‍ വന്ന റിപ്പോര്‍ട്ട്. 2030- 2050 കാലത്ത്, 50 ശതമാനം തൊഴിലവസരങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ഓട്ടേമാറ്റ് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതനുസരിച്ച് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് എത്രമാത്രം പ്രൊഡക്റ്റിവിറ്റി കൈവരിക്കാന്‍ കഴിയും എന്നത്, നാലു വര്‍ഷ ബിരുദകോഴ്‌സുകളുമായി ബന്ധപ്പെട്ട് ഉയര്‍ത്തേണ്ട പ്രധാന ചോദ്യമാണ്.
ഒരു മള്‍ട്ടി ഡിസിപ്ലിനറി ബിരുദപഠനം വന്നാല്‍ പോലും കേരളത്തില്‍ ഇതിന് എന്തുമാത്രം സാധ്യതയുണ്ടാകും? ഇപ്പോള്‍, കേരളത്തില്‍ പ്രൊഫഷനല്‍ കോഴ്‌സുകളിലടക്കം പഠിച്ചിറങ്ങുന്ന നാലിലൊന്നുപേര്‍ക്കും ജോലി ലഭിക്കുന്നില്ല. ബാങ്കിംഗ് മേഖലയിലേക്ക് ഇന്ന് ഏറ്റവും കൂടുതല്‍ വരുന്നത് എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങുന്നവരാണ്.''

നാലു വര്‍ഷ ബിരുദ കോഴ്‌സിനെ ഏറ്റവും എതിര്‍ക്കുന്നത് അധ്യാപകരും അവരുടെ സംഘടനകളുമാണെന്ന് വിഷ്ണുനാഥ് പറയുന്നു. നിലവില്‍ അവര്‍ ഒരു ഡീഫോള്‍ട്ട് സെറ്റുചെയ്തുവച്ചിട്ടുണ്ട്. വിഷയങ്ങളില്‍ വലിയൊരു മാറ്റം വരുമ്പോള്‍ അവരും സ്വയം റിനോവേറ്റ് ചെയ്യേണ്ടിവരും. എന്നാല്‍ അധ്യാപകര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മടിയുള്ളവരാണ്. പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല.

''കേരളത്തില്‍ ദിശാബോധത്തോടെ ഗവേഷണ കാലയളവ് പൂര്‍ത്തിയാക്കുന്ന എത്ര വിദ്യാര്‍ഥികളുണ്ട്. എത്ര തിസീസുകളാണ് മാറാല പിടിച്ചുകിടക്കുന്നത്? എത്ര തിസീസുകളില്‍ പ്രസക്തമായ ഔട്ട്കം ഉണ്ടാകുന്നുണ്ട്? ’’

കേരളത്തിലെ ഗവേഷണ മേഖലയിലെ പ്രതിസന്ധികളും വിഷ്ണുനാഥ് എടുത്തുകാട്ടുന്നു: ''കേരളത്തില്‍ ദിശാബോധത്തോടെ ഗവേഷണ കാലയളവ് പൂര്‍ത്തിയാക്കുന്ന എത്ര വിദ്യാര്‍ഥികളുണ്ട്. എത്ര തിസീസുകളാണ് മാറാല പിടിച്ചുകിടക്കുന്നത്? എത്ര തിസീസുകളില്‍ പ്രസക്തമായ ഔട്ട്കം ഉണ്ടാകുന്നുണ്ട്? ഗവേഷണത്തിനു വരുന്നതിനുമുമ്പ്, സിനോപ്‌സിസ് എങ്ങനെ തയാറാക്കണം, ടോപ്പിക് എങ്ങനെ സെലക്റ്റ് ചെയ്യണം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥിക്ക് അറിവു നല്‍കുന്ന ് ബ്രിഡ്ജ് കോഴ്‌സുപോലുമില്ല. നിരവധി വിദ്യാര്‍ഥികള്‍, കോഴ്‌സില്‍ ചേര്‍ന്ന ശേഷമാണ് ടോപ്പിക്കുകള്‍ തെരഞ്ഞെടുക്കുന്നത്. റിസര്‍ച്ച് ഗൈഡിന്റെ നിര്‍ബന്ധത്തിനുവഴങ്ങി പോലും ടോപ്പിക് തെരഞ്ഞെടുക്കേണ്ട അവസ്ഥയുണ്ട്. തീരെ താല്‍പര്യമില്ലാത്ത മേഖലയില്‍ അഞ്ചുവര്‍ഷം വരെ അവര്‍ സ്ട്രഗിള്‍ ചെയ്യേണ്ടിവരുന്നു. ചിലര്‍ ചേരാത്ത ഒരു ടോപ്പിക് തെരഞ്ഞെടുത്ത്, ഡാറ്റ കലക്റ്റ് ചെയ്യാന്‍ പോലും സ്ട്രഗിള്‍ ചെയ്യേണ്ടിവരുന്നുണ്ട്.''
ഗവേഷണോന്മുഖമെന്ന നിലയ്ക്ക് ബിരുദ കോഴ്‌സില്‍ നവീകരണം വരുമ്പോള്‍, ഈ പ്രശ്‌നത്തിന്റെ റൂട്ട് കോസ് അനാലിസിസ് അനിവാര്യമാണെന്നും വിഷ്ണുനാഥ് പറയുന്നു.

മൾട്ടി ഡിസിപ്ലിനറിയിലെ പ്ര​ശ്​നങ്ങൾ

'കുസാറ്റി'ല്‍ എം.എസ്​സി ഫിസിക്‌സ് വിദ്യാര്‍ഥിയായ നിക്‌സിന്‍ സജി എബ്രഹാം, നാലുവര്‍ഷ ബിരുദ കോഴ്‌സിലെ കോഴ്‌സ് ഫ്രെയിം വര്‍ക്കിനെയാണ് വിമര്‍ശിക്കുന്നത്:

നിക്‌സിന്‍ സജി എബ്രഹാം

''മള്‍ട്ടി ഡിസിപ്ലിനറി, റിസര്‍ച്ച് ഓറിയന്റഡ് എന്നൊക്കെ പറഞ്ഞാണ് പുതിയ കോഴ്‌സ് കൊണ്ടുവരുന്നത്. മള്‍ട്ടി ഡിസിപ്ലിനറിയെക്കുറിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപക സംഘടന പഠനം നടത്തിയിരുന്നു. തേഡ് സെമസ്റ്റര്‍ വരെയുള്ള കോമണ്‍ കോഴ്‌സ് ഒരു പാക്കേജ്ഡ് സാധനമാണ്, അതിന് പ്ലസ് ടു നിലവാരം പോലുമില്ല എന്നാണ് ഇതില്‍ കണ്ടെത്തിയത്. നിലവില്‍, ബിരുദ പഠനത്തില്‍ 73 ശതമാനവും കോര്‍ സബ്ജക്റ്റ് സ്റ്റഡിയാണ്. പുതിയ നാലു വര്‍ഷ കോഴ്‌സിന്റെ കരിക്കുലമനുസരിച്ച് 30 ശതമാനം മാത്രമേ സബ്ജക്റ്റ് സ്റ്റഡിയുള്ളൂ. ബാക്കിയുള്ളത് മള്‍ട്ടി ഡിസിപ്ലിനറിയാണ്. പല വിഷയങ്ങള്‍ ഹോളിസ്റ്റിക്കായ അപ്രോച്ചില്‍ പരിചയപ്പെടുത്തുന്നു എന്നാണ് പറയുന്നത്. സ്‌കില്‍ ലേണിങ്ങാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതായത്, Knowlege acquiring process എന്നതിനുപകരം Credit acquiring process ആക്കി മാറ്റിയിരിക്കുകയാണ്. ഇതുവഴി, തെരഞ്ഞെടുത്ത വിഷയത്തിലുള്ള ഫോക്കസ് നഷ്ടമാകുകയാണ് ചെയ്യുക.
ഫിസിക്‌സ് പഠിക്കുന്നവര്‍ക്ക് ഹിസ്റ്റിയില്‍ അറിവ് നേടാന്‍ കഴിയും എന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, ഹിസ്റ്ററി എന്നത് മെമ്മറൈസ് ചെയ്ത് പഠിക്കാന്‍ പറ്റുന്ന ഒന്നല്ല, അതിനൊരു അനലിറ്റിക്കല്‍- സയന്റിഫിക് അപ്രോച്ചുണ്ട്. ഈ രീതിയിലൂടെ പഠിച്ചാലേ ഈ വിഷയത്തെക്കുറിച്ചുള്ള ധാരണയുണ്ടാകൂ. അല്ലാത്തപക്ഷം, താജ്മഹലിനെ തേജോ മഹാലയ എന്നു വിളിക്കുന്ന മട്ടിലുള്ളവരെ ഉല്‍പാദിപ്പിക്കുന്ന ഒരു സംവിധാനമായി ഇത് മാറും. സബ്ജക്റ്റിന്റെ കോറിനെ തീര്‍ത്തും ഡൈല്യൂട്ട് ചെയ്ത് 30- 40 ശതമാനത്തിലേക്ക് ചുരുക്കി പഠിപ്പിക്കുന്ന അവസ്ഥയില്‍നിന്ന് വരുന്ന വിദ്യാര്‍ഥി എങ്ങനെ റിസര്‍ച്ചിലേക്ക് പോകും? ഗവേഷണമേഖലയുടെ സര്‍വനാശമായിരിക്കും ഇതിന്റെ ഫലം.''

പുതിയ കോഴ്‌സ് തൊഴിലധിഷ്ഠിതമാണ് എന്ന അവകാശവാദം വ്യാജമാണ് എന്നാണ് നിക്‌സിന്‍ പറയുന്നത്: ''ഇന്ത്യയിലെ തൊഴില്‍ സാഹചര്യത്തെ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയല്ല, സാമൂഹ്യസാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് കാണേണ്ടത്. വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ലേബര്‍ കോഡ് അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിനുപിന്നില്‍ ഈ തൊഴില്‍ നിഷേധമാണുള്ളത്.''

‘‘ഇന്ത്യയില്‍ നടന്ന പൗരത്വ പ്രക്ഷോഭങ്ങളടക്കമുള്ളവയുടെ നേതൃത്വം വിദ്യാര്‍ഥികള്‍ക്കായിരുന്നു. ഇതിനെയൊക്കെ അടിത്തട്ടില്‍ വെട്ടുകയാണ്, ഇത്തരം പുതിയ കോഴ്‌സുകളിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരള സര്‍ക്കാറാകട്ടെ, പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ നയപരമായ ഒരു പ്രശ്‌നവുമില്ല.''

ലക്ഷ്യം മാർക്കറ്റോ?

പുതിയ വിദ്യാഭ്യാസ നയത്തെ അതേപടി സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെയും നിക്‌സിന്‍ വിമര്‍ശിക്കുന്നു: ''പുതിയ കോഴ്‌സുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റിനെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുന്നില്ല. അതിനര്‍ഥം, നിലവിലുള്ള റിസോഴ്‌സ് വച്ച്, നിലവിലെ അധ്യാപകരെ വച്ച് ഓടിക്കാനാണ് പോകുന്നത്. മാര്‍ക്കറ്റിന്റെ ആവശ്യം നിറവേറ്റുക എന്ന കോണ്‍സെപ്റ്റ് വച്ചാണ് ഈ കോഴ്‌സ് അടക്കമുള്ള നവീകരണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. മാര്‍ക്കറ്റിന് ആവശ്യമായ സ്‌കില്‍ നേടുന്നവരെ മാര്‍ക്കറ്റിന്റെ ആവശ്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുക. ചിന്താശേഷിയില്ലാത്ത വിദ്യാര്‍ഥി സമൂഹത്തെ സൃഷ്ടിച്ച് തൊഴിലിടത്തിലേക്കുവിട്ട്, അവിടെ ചോദ്യം ചെയ്യാതെ ചൂഷണം ഏറ്റുവാങ്ങുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന പൗരത്വ പ്രക്ഷോഭങ്ങളടക്കമുള്ളവയുടെ നേതൃത്വം വിദ്യാര്‍ഥികള്‍ക്കായിരുന്നു. ഇതിനെയൊക്കെ അടിത്തട്ടില്‍ വെട്ടുകയാണ്, ഇത്തരം പുതിയ കോഴ്‌സുകളിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരള സര്‍ക്കാറാകട്ടെ, പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ നയപരമായ ഒരു പ്രശ്‌നവുമില്ല.''

ഡല്‍ഹി സര്‍വകലാശാല നടപ്പാക്കി, പിന്നീട് പിന്‍വലിക്കപ്പെടേണ്ട സാഹചര്യം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നല്ല ഗൃഹപാഠം ആവശ്യമാണ് എന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നത്. കരിക്കുലം റിവിഷനുമായി ബന്ധപ്പെട്ട ചര്‍ച്ചക്കൊപ്പം അധ്യാപകര്‍ അടക്കമുള്ള റിസോഴ്‌സുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ അനിവാര്യമാണ്. ദേശീയ വിദ്യാഭ്യാസ നയവുമായുള്ള സംഘര്‍ഷത്തിലൂടെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെങ്കിലും, ദേശീയതലത്തില്‍ സ്വീകരിക്കപ്പെടുന്ന ഉദാരവാദ- വിപണിവല്‍കൃത സമീപനങ്ങളെ മറികടക്കാനുള്ള ശേഷി, കേരളത്തിലെ പ്രോഗ്രാമിനുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

Comments