ആശങ്കയുടെ വർത്തമാനത്തിൽനിന്ന്​
സാധ്യതകളുടെ ഭാവിയിലേക്ക്​

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി റിപ്പോർട്ടിലെ ശുപാർശകൾ, സംഘർഷഭരിതമായ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ​മേഖലയെ എങ്ങനെ ബാധിക്കുമെന്ന വിശകലനം

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയിൽ നിർണായകമായേക്കാവുന്ന നിർദ്ദേശങ്ങളടങ്ങിയ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നു. ശ്യാം ബി. മേനോൻ അദ്ധ്യക്ഷനായ സമിതിയിൽ ടി. പ്രദീപ്, സാബു തോമസ്, എം.വി. നാരായണൻ, ആർ. രമകുമാർ, ആയിഷ കിദ്വായ്, സാബു അബ്ദുൽ ഹമീദ് എന്നീ വിദ്യാഭ്യാസവിദഗ്ധർ അംഗങ്ങളായിരുന്നു. റിപ്പോർട്ട്​ നടപ്പാക്കാൻ സർക്കാറിന് എത്രമാത്രം ഇച്ഛാശക്തിയുണ്ട് എന്ന കാര്യം കണ്ടറിയണം, പ്രത്യേകിച്ചും എയ്ഡഡ് കോളേജുകളിലെ നിയമനാധികാരത്തെയടക്കം നിയന്ത്രിക്കുന്നതും പൊതുഖജനാവിൽനിന്ന്​ ഏറെ തുക വകയിരുത്തേണ്ടതുമായ നിർദ്ദേശങ്ങളാകുമ്പോൾ.

സ്വകാര്യസംരക്ഷകരുമായുള്ള കൂട്ടുകച്ചവടത്തിനും സർവ്വകലാശാലകളുടെ വാതായനങ്ങൾ വ്യവസായ മുതലാളിമാർക്ക് തുറന്നുകൊടുക്കാനും സ്വകാര്യ സർവ്വകലാശാല തുടങ്ങാനുമുള്ള ശുപാർശകൾ ഭരണാധികാരികളെ തൃപ്തിപ്പെടുത്തുമെങ്കിലും ഇക്കാലമത്രയും ഇതിനെ എതിർത്തുപോരുന്ന പുരോഗമന അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന്​ ഇതെങ്ങനെ ദഹിക്കുമെന്നത്​ കാത്തിരുന്നുകാണാം.

ഉന്നതവിദ്യാഭ്യാസമേഖലയിൽ മുതൽമുടക്കിന്റെയും നിയന്ത്രണാധികാരത്തിന്റെയും കാര്യത്തിൽ സർക്കാർ നെടുനായകത്വം വഹിക്കണം എന്ന്​ അടിവരയിട്ടു പറയുന്ന ഈ റിപ്പോർട്ട് സ്വകാര്യനിക്ഷേപത്തിന്റെ സാധ്യതകളെ പൂർണമായും നിരാകരിക്കുന്നുമില്ല.

മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിലൊരു പാലം

സാമൂഹികപ്രതിബദ്ധതയും പ്രസക്തിയുമുള്ള മേഖലയാണ് ഉന്നതവിദ്യാഭ്യാസരംഗം എന്ന ഉൾക്കാഴ്ചയോടെ തയ്യാറാക്കപ്പെട്ടതാണ് ശ്യാം ബി. മേനോൻ കമ്മിറ്റി റിപ്പോർട്ട്. വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യമൂലധന പങ്കാളിത്തമല്ലാതെ മറ്റു വഴികളില്ലെന്ന് ഏറെക്കുറെ എല്ലാവരും പറയുകയും അതിനനുഗുണമായൊരു പൊതുബോധം രൂപപ്പെട്ടുവരികയും ചെയ്ത ഒരു കാലത്ത്, ഉന്നതവിദ്യാഭ്യാസമേഖലയിൽ മുതൽമുടക്കിന്റെയും നിയന്ത്രണാധികാരത്തിന്റെയും കാര്യത്തിൽ സർക്കാർ നെടുനായകത്വം വഹിക്കണം എന്ന്​ അടിവരയിട്ടു പറയുന്ന ഈ റിപ്പോർട്ട് പൊതുവിദ്യാഭ്യാസത്തിന്റെ അർത്ഥവും വ്യാപ്തിയും ആഴത്തിലറിഞ്ഞവരെ സംബന്ധിച്ച് തീർച്ചയായും പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. അതേസമയം, സ്വകാര്യനിക്ഷേപത്തിന്റെ സാധ്യതകളെ പൂർണമായും നിരാകരിക്കുന്നുമില്ല. മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിൽ പാലംപണിയാനാണ് കമീഷൻ പാടുപെട്ടിരിക്കുന്നതെന്നു വ്യക്തം.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി അദ്ധ്യക്ഷനായ ശ്യാം ബി. മേനോൻ. / Photo : Screengrab from CECED AUD YouTube Channel
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി അദ്ധ്യക്ഷനായ ശ്യാം ബി. മേനോൻ. / Photo : Screengrab from CECED AUD YouTube Channel

ഏതൊരു സർക്കാറിനെ സംബന്ധിച്ചും ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിനകത്ത് അവരാഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരണമെങ്കിൽ ആ മേഖലയിലെ വിദഗ്ധരുടെ ഔദ്യോഗികമായ പഠനറിപ്പോർട്ടുകൾ ആവശ്യമാണ്​. സർവ്വകലാശാലാ നിയമനങ്ങളിൽ ഗവർണർ സംസ്ഥാന സർക്കാറിന്റെ ഹിതത്തിനു വിപരീതമായി ഇടപെട്ടുവന്ന സാഹചര്യത്തിലാവണം ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലപരിവർത്തനത്തിനു വിധേയമാക്കുക എന്ന വിചാരം വൈകിയാണെങ്കിലും കേരള സർക്കാറിനുണ്ടായത്. ഇതിനായി മൂന്നു കമീഷനുകളെ നിയമിച്ചിരുന്നു. അതിലൊന്നാണ് ശ്യാം ബി. മേനോന്റെ നേതൃത്വത്തിലുള്ളത്. നിയമവശങ്ങളെക്കുറിച്ച് പഠിക്കാൻ മറ്റൊരു കമീഷനും പരീക്ഷാസംബന്ധമായ കാര്യങ്ങൾ പരിശോധിക്കാൻ മറ്റൊന്നും രൂപീകരിച്ചിരുന്നു.

ഈ റിപ്പോർട്ടിലും ഊന്നൽ നൽകിയിരിക്കുന്നത് ശാസ്ത്ര- സാങ്കേതിക മേഖലകൾക്കു തന്നെയാണ്. മറ്റുവിഷയങ്ങളെ കേവലമായി പറഞ്ഞുപോവുകയല്ലാതെ ഈ ദിശയിലുള്ള കൃത്യമായ പഠനങ്ങളോ നിർദ്ദേശങ്ങളോ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.

മാനവിക വിഷയങ്ങളുടെ ഭാവി ആശങ്കയിൽ

സമ്പദ് വ്യവസ്ഥയുമായി ജ്ഞാനോൽപ്പാദനവ്യവഹാരത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമീഷൻ കാര്യങ്ങളെ നോക്കിക്കണ്ടത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ജനപക്ഷ സ്വഭാവത്തോടുകൂടി മാത്രമേ കേരളത്തിൽ ജ്ഞാന സമ്പദ്​വ്യവസ്ഥയുടെ നിർമിതി നടപ്പാക്കാനാവൂ എന്ന കാര്യം ഊന്നിപ്പറയുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സംവിധാനം സുതാര്യവും, കാര്യപ്രാപ്തിയുള്ളതും പ്രയോഗക്ഷമവുമാക്കുക എന്നതാണ് കമീഷന്റെ പൊതു കാഴ്ചപ്പാട്. അതിനായി വിവിധ തലങ്ങളിൽ മാറ്റം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രസാങ്കേതികമേഖലകളിലെ ജ്ഞാനോൽപാദനത്തെ സമ്പദ്​വ്യവസ്ഥയുമായി ഇണക്കിച്ചേർക്കാൻ പൊതുവെ എളുപ്പമാണ്. ഇതിനായി സർവ്വകലാശാലകളെയും വ്യവസായശാലകളെയും ബന്ധിപ്പിക്കണമെന്നും സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും തുടങ്ങാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രോൽസാഹിപ്പിക്കണം എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് സമർപ്പണ വേളയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോടൊപ്പം ഉന്നത വിദ്യാഭ്യാസ  പരിഷ്ക്കരണ സമിതി അദ്ധ്യക്ഷൻ ശ്യാം ബി മോനോനും മറ്റ് അംഗങ്ങളും
റിപ്പോർട്ട് സമർപ്പണ വേളയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോടൊപ്പം ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണ സമിതി അദ്ധ്യക്ഷൻ ശ്യാം ബി മോനോനും മറ്റ് അംഗങ്ങളും

എന്നാൽ ഭാഷാ-മാനവിക-സാമൂഹിക വിഷയങ്ങൾക്ക് ഏറെ പ്രാധാന്യവും പങ്കാളിത്തവുമുള്ള കേരളത്തിലെ സർവ്വകലാശാലകളെ പുതിയ സങ്കല്പവുമായി വിളക്കിച്ചേർക്കുക എന്നത് ശ്രമകരമാണ്. ഈ റിപ്പോർട്ടിലും ഊന്നൽ നൽകിയിരിക്കുന്നത് ശാസ്ത്ര- സാങ്കേതിക മേഖലകൾക്കു തന്നെയാണ്. അതിനെക്കുറിച്ച് സൂചിപ്പിച്ചശേഷം മറ്റുവിഷയങ്ങളെ കേവലമായി പറഞ്ഞുപോവുകയല്ലാതെ ഈ ദിശയിലുള്ള കൃത്യമായ പഠനങ്ങളോ നിർദ്ദേശങ്ങളോ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. അതായത്, പുതിയൊരു പദ്ധതി നടപ്പിലായിവരുമ്പോൾ ഇത്തരം മാനവികവിഷയങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക വർദ്ധിക്കുമെന്നു തീർച്ച.

സർവകലാശാലകളിലെ ഉദ്യോഗസ്ഥ ഭരണം

നിലവിൽ കേരളത്തിലെ സർവ്വകലാശാലകൾ, എണ്ണത്തിൽ കൂടുതലുള്ള അനധ്യാപകജീവനക്കാരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. വൈസ്ചാൻസലർമാരെപ്പോലും അവരുടെ ഇംഗിതത്തിനനുസരിച്ചുമാത്രമേ നിയമിക്കാനാവുന്നുള്ളൂ എന്നതാണ് സത്യം. സർവ്വകലാശാലകളിൽ അക്കാദമിക് താൽപര്യം മുൻനിർത്തി ഇടപെടലുകൾ നടത്തുന്ന പ്രൊഫസർമാർക്ക് ചുവപ്പുനാടകളിലൂടെ തടസം സൃഷ്ടിക്കുന്ന ജീവനക്കാരുമായി പലപ്പോഴും സാങ്കേതികാർത്ഥത്തിൽ ഏറ്റുമുട്ടേണ്ടിവരാറുണ്ട്. പ്രൊജക്ട് ഫണ്ടുകളുടെ പേപ്പർജോലികളും മറ്റുമായി ഉദ്യോഗസ്ഥർ പ്രൊഫസർമാരെ പലപ്പോഴും വട്ടംകറക്കാറാണ് പതിവ്. ഇക്കാരണത്താൽ പ്രൊജക്ട് ഏറ്റെടുക്കാൻപോലും കേരളത്തിലെ സർവ്വകലാശാലകളിലെ അധ്യാപകർക്ക് പേടിയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നവർ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളികളായിമാറും. അവർക്ക് പിന്നീട് വൈസ്ചാൻസലർ പോലുള്ള പദവി ലഭിക്കുന്നതിനെ ഇവർ സംഘടനാസ്വാധീനം ഉപയോഗിച്ച് തടയിടും.

സർവ്വകലാശാല ഉദ്യോഗസ്ഥർക്കുള്ളതല്ല, വിദ്യാർത്ഥികൾക്കുള്ളതാണെന്ന് ഉത്തരേന്ത്യയിൽനിന്ന്​ ഇവിടെയെത്തി കാലിക്കറ്റ് സർവ്വകലാശാലയിൽ ചാർജ്ജെടുത്ത ഒരു വൈസ്ചാൻസലർക്ക് പരസ്യമായി തന്നെ പറയേണ്ടിവന്നിട്ടുണ്ട്.
ഈ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ അക്കാദമിക പ്രവർത്തനങ്ങൾക്കുമാണെന്ന് വ്യക്തമാക്കുന്നു. അതിന്​ നിരവധി നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

വിദ്യാർത്ഥി അവകാശങ്ങളുടെ ലംഘനം

നിലവിൽ കേരളത്തിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി കമീഷൻ ചൂണ്ടിക്കാട്ടുന്നു. കൃത്യവും ഏകീകൃതവുമായ ഒരു അക്കാദമി കലണ്ടർ പോലും നിലവിലില്ല. വിദ്യാർത്ഥിജീവിതത്തിന്റെ അവിഭാജ്യഘടകമായ കലാകായിക മത്സരങ്ങളടക്കമുള്ള പാഠ്യേതരപ്രവർത്തനങ്ങളൊന്നും അക്കാദമിക് കലണ്ടറനുസരിച്ചല്ല നടന്നുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ അതിൽ പങ്കെടുക്കുന്നവരുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നു. അക്കാദമിക് ദിനങ്ങളും ആവശ്യത്തിന്​കിട്ടാത്ത സാഹചര്യമുണ്ടാകുന്നു, ഇത്തരം പ്രവർത്തനങ്ങളിലെ പങ്കാളിത്തവും പരിമിതപ്പെടുന്നുണ്ട്. പരീക്ഷകൾ നിരന്തരം മാറ്റിവെയ്ക്കപ്പെടുന്നതും കുട്ടികളെ ബാധിക്കുന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും സ്‌കോളർഷിപ്പുകളും കൃത്യസമയത്ത്​ ലഭ്യമാക്കുന്നില്ല. ഇത്തരം വിഷയങ്ങളെല്ലാം അവരുടെ മൗലികാവകാശമാണെന്ന്​ കമീഷൻ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.

സെക്കൻററി വിദ്യാഭ്യാസാനന്തരം ഉന്നതവിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദമായ ഡാറ്റ റിപ്പോർട്ടിലുണ്ട്. അതുപ്രകാരം കേരളം ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും താഴെ ആറാം സ്ഥാനത്താണ്.

ഉദ്യോഗസ്ഥവൃന്ദത്തിനുനേരെയും റിപ്പോർട്ട് ഗൗരവകരമായ പരാമർശം നടത്തിയിട്ടുണ്ട്. എല്ലാ സർവ്വകലാശാലകൾക്കും ബാധകമായ സ്ഥായിയും സമാനവുമായ അക്കാദമിക് കലണ്ടർ ഏർപ്പെടുത്തുക, പരീക്ഷകളും മൂല്യനിർണയവും സമയബന്ധിതമായി നടപ്പിലാക്കുക, സിലബസും പാഠ്യപദ്ധതിയും കൃത്യമായി നവീകരിക്കപ്പെടുന്നില്ല എന്ന പരാതിക്ക്​ പരിഹാരമായി കോഴ്‌സുകൾ തെരെഞ്ഞെടുക്കാനുള്ള കൂടുതൽ അവസരങ്ങളും സാധ്യതകളും വിദ്യാർത്ഥികൾക്ക് നൽകുക, എല്ലാ സർവ്വകലാശാലകളേയും കോർത്തിണക്കി കോഴ്‌സ് ബാങ്കുകൾ രൂപീകരിക്കുക, വിദ്യാർത്ഥികൾക്ക് സർവകലാശാലാന്തരമായി പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് ക്രഡിറ്റ് സമ്പാദിക്കാൻ അവസരമൊരുക്കുക, വിദ്യാർത്ഥികൾക്ക് ഇന്റർ യൂണിവേഴ്‌സിറ്റി ട്രാൻസ്​ഫർ സൗകര്യം ഒരുക്കിക്കൊടുക്കുക, ക്ലാസ്​മുറികൾ വിദ്യാർത്ഥി സൗഹൃദമാക്കുക, ലൈബ്രറികളും ലബോറട്ടറികളും ഓൺലൈൻ സംവിധാനങ്ങളും കാര്യക്ഷമമാക്കുക, ഹോസ്റ്റൽ സൗകര്യം ആധുനികവൽക്കരിക്കുക.

പാഠ്യേതരപ്രവർത്തനങ്ങളൊന്നും അക്കാദമിക് കലണ്ടറനുസരിച്ചല്ല  നടന്നുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ അതിൽ പങ്കെടുക്കുന്നവരുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നു. / Photo : Swathi Lakshmi Vikram
പാഠ്യേതരപ്രവർത്തനങ്ങളൊന്നും അക്കാദമിക് കലണ്ടറനുസരിച്ചല്ല നടന്നുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ അതിൽ പങ്കെടുക്കുന്നവരുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നു. / Photo : Swathi Lakshmi Vikram

കൃത്യസമയത്ത് ഫെലോഷിപ്പുകളും സ്‌റ്റൈപ്പെന്റുകളും നൽകുക, സിലബസും പാഠ്യപദ്ധതിയും അധ്യാപനരീതികളും വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം വിദ്യാർത്ഥികൾക്കും നൽകുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് കമീഷൻ സർക്കാറിനുമുന്നിൽ വെച്ചിരിക്കുന്നത്. ഇതിനുപുറമെ യു.ജി.സി ഫെലോഷിപ്പ്​ ലഭിക്കാത്ത മുഴുവൻ ഗവേഷകവിദ്യാർത്ഥികൾക്കും സർക്കാർ സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യണം എന്നതടക്കം ഗവേഷകവിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും രേഖയിൽ ഇടംപിടിച്ചിട്ടുണ്ട്.

എയ്​ഡഡ്​ സ്ഥാപനങ്ങളും ദലിത്​ വിഭാഗങ്ങളും

സെക്കൻററി വിദ്യാഭ്യാസാനന്തരം ഉന്നതവിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദമായ ഡാറ്റ റിപ്പോർട്ടിലുണ്ട്. അതുപ്രകാരം കേരളം ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും താഴെ ആറാം സ്ഥാനത്താണ്. നൂറിൽ 38 പേർ മാത്രമാണ് കേരളത്തിലെ സ്ഥാപനങ്ങളെ ഉന്നതവിദ്യാഭ്യാസത്തിന്​ ആശ്രയിക്കുന്നത്. ഇത് 2030 ആകുമ്പോഴേക്ക് 60 ഉം 2036 ൽ 70 ഉം ശതമാനമാക്കി ഉയർത്താനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്. എന്നാൽ വെറും ആറു വർഷംകൊണ്ട് 22 ശതമാനത്തിന്റെ വർദ്ധനവ് ലക്ഷ്യംവെയ്ക്കുകയും അടുത്ത അഞ്ചുവർഷംകൊണ്ട് പത്തുശതമാനത്തിന്റെ മാത്രം വർദ്ധനവ് മുന്നിൽ കാണുകയും ചെയ്യുന്നു. വളർച്ചയിൽ കാണുന്ന ഈ അന്തരം എന്തുകൊണ്ടാണെന്ന് റിപ്പോർട്ടിൽ കാര്യകാരണസഹിതം സൂചിപ്പിക്കുന്നില്ല. ഈ പ്രായപരിധിക്കാരുടെ ജനസംഖ്യാപരമായ വ്യതിയാനം കണക്കിലെടുത്ത നിഗമനങ്ങളാണെന്നു തോന്നുന്നു. ഏതായാലും കേരളത്തിൽനിന്ന്​ മറ്റ്​ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഉന്നതവിദ്യാഭ്യാസത്തിന്​ പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിനുള്ള അവസരം, അതായത് ഉയർന്ന നിലവാരമുള്ളതും നൂലാമാല തുലോം കുറവുള്ളതുമായ നൂതനവും മികവുറ്റതുമായ സ്ഥാപനങ്ങൾ കേരളത്തിൽതന്നെ ആരംഭിക്കുകയാണെങ്കിൽ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നവരെ നാട്ടിൽതന്നെ നിലനിർത്താനും അങ്ങനെ ആ പണം ഇവിടെ തന്നെ വിനിമയം ചെയ്യപ്പെടാനും സാധിക്കും എന്നാണ് കമീഷന്റെ കണ്ടെത്തൽ. ഇത് ജ്ഞാനസമ്പദ്​വ്യവസ്ഥ എന്ന സങ്കല്പം ശക്തിപ്പെടുത്തും.

ദേശീയാടിസ്ഥാനത്തിലുള്ള പ്രവേശനപരീക്ഷ നടത്തുന്ന സർവ്വകലാശാലകൾ പിന്നാക്ക ജില്ലകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയിരുന്ന  ‘ജെ.എൻ.യു മോഡൽ’ കേരളത്തിലും നടപ്പിലാക്കണമെന്നും പറയുന്നു. / Photo : Muhammed Hanan. A.K.
ദേശീയാടിസ്ഥാനത്തിലുള്ള പ്രവേശനപരീക്ഷ നടത്തുന്ന സർവ്വകലാശാലകൾ പിന്നാക്ക ജില്ലകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയിരുന്ന ‘ജെ.എൻ.യു മോഡൽ’ കേരളത്തിലും നടപ്പിലാക്കണമെന്നും പറയുന്നു. / Photo : Muhammed Hanan. A.K.

എസ്.സി, എസ്ടി വിഭാഗത്തിൽനിന്ന്​ ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം 11ാം സ്ഥാനത്താണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത റിപ്പോർട്ടിലുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനുശേഷം ലഭിക്കാൻ സാധ്യതയുള്ള തൊഴിലുകളുടെ പരിമിതിയാണ് ഇതിനു പ്രധാന കാരണം. ബഹുഭൂരിപക്ഷം തൊഴിൽസാധ്യത നിലനിൽക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം ഈ വിഭാഗത്തിന്​ അപ്രാപ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിലേക്ക് ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾ ആകർഷിക്കപ്പെടാത്തതിന്റെ ഒരു കാരണം അതുതന്നെയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടുള്ള റിപ്പോർട്ടാണിതെന്ന് പല പരാമർശങ്ങളിൽനിന്നും മനസ്സിലാക്കാം. ഈ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നോളജ്​ പൂളും, മെന്റർപൂളും തയ്യാറാക്കാനുള്ള നിർദ്ദേശം നടപ്പിലാക്കിയാൽ ഒരു സുപ്രധാന ചുവടുവെപ്പാകും. ഗവേഷണതലങ്ങളിൽ സൂപ്പർവൈസർതല സംവരണം നടപ്പിലാക്കണമെന്ന നിർദ്ദേശവുമുണ്ട്.

ലിംഗസമത്വമെന്ന ആശയം തത്വത്തിലും പ്രായോഗികതലത്തിലും യാഥാർത്ഥ്യമാകുന്നതോടെ മാത്രമേ ഉന്നതവിദ്യാഭ്യാസരംഗം അതിന്റെ അർത്ഥവത്തായ കാഴ്ചപ്പാടുകളോട് നീതിപുലർത്തുകയുള്ളൂ.

ദേശീയാടിസ്ഥാനത്തിലുള്ള പ്രവേശനപരീക്ഷ നടത്തുന്ന സർവ്വകലാശാലകൾ പിന്നാക്ക ജില്ലകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയിരുന്ന ‘ജെ.എൻ.യു മോഡൽ’ കേരളത്തിലും നടപ്പിലാക്കണമെന്നും പറയുന്നു. ഓൺലൈൻ സംവിധാനത്തിലൂടെമാത്രം നടത്തുന്ന അപേക്ഷ ക്ഷണിക്കൽ രീതി മൂലം, ഇതിനുള്ള സംവിധാനങ്ങളില്ലാത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാകുന്നുണ്ട്, പ്രത്യേകിച്ചും സാമുദായികമായി പിന്നാക്കം നിൽക്കുന്നവർക്ക്. അതിനുള്ള പരിഹാരമെന്നോണം ഓൺലൈൻ സംവിധാനത്തോടൊപ്പം ഓഫ്-ലൈൻ അവസരങ്ങളും ഇന്ത്യയുടെ മുക്കിലും മൂലയിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നകാലംവരെ തുടരേണ്ടതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രശ്​നങ്ങൾ

ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളിലേക്കും റിപ്പോർട്ട് വിരൽചൂണ്ടുന്നു. സർവകലാശാലകളിലുള്ള ഉന്നതവിദ്യാഭ്യാസ സമിതികളിൽ ഭിന്നശേഷി പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഇവരുടെ പരീക്ഷയ്ക്കും മൂല്യനിർണയത്തിനും ശാസ്ത്രീയ മാനദണ്ഡങ്ങളും ക്രമീകരണങ്ങളും കൊണ്ടുവരിക, പുസ്തകങ്ങളടക്കമുള്ള പഠനോപകരണങ്ങൾ ഇവർക്ക്​ ഗ്രഹിക്കാനുള്ള സൗകര്യത്തിന്​ ലഭ്യമാക്കുക, അവരുടെ ജീവിതാവശ്യങ്ങൾ പൂർണമായും നിറവേറ്റാനുതകുന്ന സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തുക തുടങ്ങി ക്രിയാത്മക നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്.

ലിംഗ സമത്വം

ലിംഗസമത്വമെന്ന ആശയം തത്വത്തിലും പ്രായോഗികതലത്തിലും യാഥാർത്ഥ്യമാകുന്നതോടെ മാത്രമേ ഉന്നതവിദ്യാഭ്യാസരംഗം അതിന്റെ അർത്ഥവത്തായ കാഴ്ചപ്പാടുകളോട് നീതിപുലർത്തുകയുള്ളൂ. നമ്മുടെ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലും ഇതേറെ പ്രസക്തമാണ്. ആ കാഴ്ചപ്പാടോടെയുള്ള കാതലായ നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്.

ബിരുദ- ബിരുദാനന്തര തലങ്ങളിൽ വുമൺ സ്റ്റഡീസ് ഒരു നിർബന്ധിത പാഠ്യവിഷയമായി പഠിപ്പിക്കണമെന്നും അതിനായി അധ്യാപക തസ്തികകൾ നിർമിക്കണമെന്നതടക്കം ഗൗരവമുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. / Photo : womenstudies.uoc.ac.in
ബിരുദ- ബിരുദാനന്തര തലങ്ങളിൽ വുമൺ സ്റ്റഡീസ് ഒരു നിർബന്ധിത പാഠ്യവിഷയമായി പഠിപ്പിക്കണമെന്നും അതിനായി അധ്യാപക തസ്തികകൾ നിർമിക്കണമെന്നതടക്കം ഗൗരവമുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. / Photo : womenstudies.uoc.ac.in

എല്ലാ സ്ഥാപനങ്ങളുടെയും ഉന്നതാധികാരി മുതൽ ഏറ്റവും അവസാനത്തെ ജീവനക്കാരടക്കം ലിംഗസമത്വ സംബന്ധിയായ സെമിനാർ/ശില്പശാല പ്രാതിനിധ്യം ഉറപ്പുവരുത്താൻ നിർദ്ദേശിക്കുന്നു. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്​ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ഓഫീസും, ഓഫീസറും, ലീഗൽ സഹായ സെല്ലുകളും രൂപീകരിക്കണമെന്നും എടുത്തുപറയുന്നു. മാത്രമല്ല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തുടർന്നുള്ള എല്ലാ അസസ്​മെന്റുകളിലും അക്രഡിറ്റേഷൻ നടപടികളിലും ഇതൊരു മാനദണ്ഡമായി സ്വീകരിക്കണമെന്നും നിർദ്ദേശിക്കുന്നു. ജണ്ടർ ഓഡിറ്റിനുള്ള സ്ഥിരം സംവിധാനം നടപ്പിലാക്കാനും ശുപാർശ ചെയ്യുന്നു. ബിരുദ-ബിരുദാനന്തര തലങ്ങളിൽ വിമൺ സ്റ്റഡീസ് ഒരു നിർബന്ധിത പാഠ്യവിഷയമായി പഠിപ്പിക്കണമെന്നും അതിനായി അധ്യാപക തസ്തികകൾ നിർമിക്കണമെന്നതടക്കം ഉള്ള ഗൗരവമുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഭാഷാ-ശാസ്ത്ര മേഖലയെ ശാസ്ത്രസാങ്കേതിക മേഖലയെപ്പോലെ കമീഷൻ പരിഗണിച്ചു എന്നു പറയാനാവില്ല. പതിവുപല്ലവികൾ കേവലം പറഞ്ഞുപോവുക മാത്രമാണ് ചെയ്തിരിക്കുന്നത്.

അധ്യാപക നിയമനങ്ങളിലെ അധാർമികതകൾ

സർവ്വകലാശാലാ കോളേജ് അധ്യാപകരുടെ നിയമനങ്ങളിൽ അധാർമിക നടപടികൾ നടന്നുകൊണ്ടിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്, ഇത്തരം നടപടികൾ ഇല്ലാതാക്കാനും നിയമിക്കപ്പെടുന്നവർക്ക് ഗുണനിലവാരമുണ്ടെന്ന്​ഉറപ്പുവരുത്താനുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരാനും നിർദ്ദേശിക്കുന്നു. ഉന്നതവിദ്യാഭ്യാസ അധ്യാപകനിയമന ബോർഡ് (HEFRB) രൂപീകരിക്കാൻ ശുപാർശ ചെയ്യുന്നു. അത്തരം പരീക്ഷകൾ യു.ജി.സി നെറ്റിന്​ ബദലായ യോഗ്യതാപരീക്ഷകളായി പരിഗണിക്കാനാണെങ്കിൽ അത്​ മാനേജ്‌മെന്റുകളുടെ സ്വന്തക്കാർക്കും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾക്കും കയറിക്കൂടാനുള്ള കുറുക്കുവഴികളായി മാറും. 2018-ലെ യു.ജി.സി നിർദ്ദേശം, കേരളത്തിൽ നടന്ന സർവ്വകലാശാലാ നിയമനങ്ങളെ എയ്ഡഡ്‌ കോളേജ് നിയമനത്തിന്റെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചത് ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണല്ലോ. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് സർവ്വകലാശാലാ അധ്യാപക നിയമനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സ്‌ക്രീനിംഗ് സംവിധാനം കൊണ്ടുവരണമെന്ന നിർദ്ദേശം. ഇത് സ്വാഗതാർഹമാണ്. വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കാൻ ഗോളാന്തര അന്വേഷണ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം പ്രസക്തമാണെങ്കിലും റിപ്പോർട്ട് വായനയിൽ ചിരിക്ക് വകനൽകിയ ഒരു സന്ദർഭം ഇതാണ്.

ഭാഷാ പഠനം

ഭാഷാ-ശാസ്ത്ര മേഖലയെ ശാസ്ത്രസാങ്കേതിക മേഖലയെപ്പോലെ കമീഷൻ പരിഗണിച്ചു എന്നു പറയാനാവില്ല. പതിവുപല്ലവികൾ കേവലം പറഞ്ഞുപോവുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭാഷാ കംപ്യൂട്ടിംഗ് പോലുള്ള രംഗങ്ങളിൽ ഇപ്പോഴും ഏറെ പ്രയാസമുണ്ട്​. അക്കാദമിക് രംഗത്തുനിന്നല്ല മറിച്ച് ഈ രംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തികളാണ് നാളിതുവരെ ഭാഷാ കംപ്യൂട്ടിംഗ് രംഗത്ത് അത്ഭുതപ്പെടുത്തുന്ന സംഭാവന നൽകിക്കൊണ്ടിരിക്കുന്നത്. അതിനെ ആ അർത്ഥത്തിൽ പഠിക്കാനോ വിലയിരുത്താനോ കമീഷൻ തയ്യാറായിട്ടില്ല എന്നു തോന്നുന്നു. ഭാഷയെ സമ്പദ്ഘടനയുമായി ബന്ധിപ്പിക്കാൻ പുതിയ സാഹചര്യത്തിൽ വകുപ്പുകളില്ലാത്തതുകൊണ്ടാണോ അതോ ഭാഷാ പഠനങ്ങൾക്ക്​പൊതുവിലും മാതൃഭാഷാപഠനത്തിന്​ പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസപഠനപദ്ധതിയിൽ കാര്യമായ പങ്കില്ല എന്ന്​ കമീഷന്​അഭിപ്രായമുള്ളതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. സാമൂഹിക-മാനവിക വിഷയങ്ങളോട് ആഗോളതലത്തിൽ തന്നെ വിദ്വേഷം പ്രകടമാണ് എന്നു സൂചിപ്പിക്കുന്നിടത്തുപോലും ഭാഷാപഠനങ്ങളോടുള്ള ഇത്തരം സമീപനത്തെ വിട്ടുകളയുകയാണ് കമീഷൻ ചെയ്തിരിക്കുന്നത് എന്നു കാണാം.

 2018-ലെ യു.ജി.സി നിർദ്ദേശം, കേരളത്തിൽ നടന്ന സർവ്വകലാശാലാ നിയമനങ്ങളെ എയ്ഡഡ്‌ കോളേജ് നിയമനത്തിന്റെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചത് ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണല്ലോ.
2018-ലെ യു.ജി.സി നിർദ്ദേശം, കേരളത്തിൽ നടന്ന സർവ്വകലാശാലാ നിയമനങ്ങളെ എയ്ഡഡ്‌ കോളേജ് നിയമനത്തിന്റെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചത് ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണല്ലോ.

സർവ്വകലാശാലകളുടെ സവിശേഷാസ്തിത്വത്തെ വിച്ഛദിച്ച്​ പരസ്പരബന്ധിതമായ ഒന്നാക്കി പരിവർത്തിപ്പിക്കണമെന്നും സവിശേഷ സർവ്വകലാശാലകൾ എന്ന സങ്കല്പം തന്നെ അവസാനിപ്പിക്കണമെന്നും പറയുന്നതിലൂടെ നിലവിൽ യാഥാർത്ഥ്യമായ സംസ്‌കൃത സർവ്വകലാശാല, മലയാളം സർവകലാശാല, സാങ്കേതിക സർവകലാശാല, ഫിഷറീസ് യൂണിവേഴ്‌സിറ്റി, കലാമണ്ഡലം തുടങ്ങിയവയുടെ ഭാവിയെ അതെങ്ങനെ ബാധിക്കുമെന്നു പറയാനാവില്ല. മറിച്ച് കാലങ്ങളായി പറഞ്ഞുകേൾക്കുന്നതും ഇന്നോളം യാഥാർത്ഥ്യമായിട്ടില്ലാത്തതുമായ അറബിക് സർവകലാശാല പോലുള്ള സ്ഥാപനങ്ങൾ വരുമെന്ന പ്രതീക്ഷകൾക്കുമേൽ ഇരുൾവീണിരിക്കുന്നു എന്നും ഉറപ്പിക്കാം.

തിരു കൊച്ചി-മലബാർ അസന്തുലിതാവസ്ഥ

ഉന്നതവിദ്യാഭ്യാസരംഗത്ത്​ നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥയിലേക്ക് റിപ്പോർട്ട് കാര്യമായി വിരൽചൂണ്ടുന്നുണ്ട്. തിരു-കൊച്ചിയെ അപേക്ഷിച്ച് മലബാറിൽ ഉന്നതവിദ്യാഭ്യാസപഠനത്തിനുള്ള സാധ്യത പരിമിതമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിൽതന്നെ കാസർഗോഡ്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെ എടുത്തുപറയുന്നു. സർക്കാർ മേഖലകളിൽ മാത്രമല്ല എയ്ഡഡ് രംഗത്തും ഈ അവസ്ഥ നിലനിൽക്കുന്നതായി കണക്കുകൾ നിരത്തി വിശദീകരിക്കുന്നു.

നടപ്പിലാക്കിയാൽ അഭൂതപൂർവ്വകമായ മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടാകുമെന്നകാര്യം ഉറപ്പുനൽകുന്ന റിപ്പോർട്ടിൽ മാറ്റങ്ങൾക്കു താങ്ങായി നിൽക്കാൻ കെൽപ്പുള്ള അഞ്ചുതൂണുകൾ അനിവാര്യമാണെന്നു ചൂണ്ടിക്കാണിക്കുന്നു:
1. അക്കാദമിക് സ്വാതന്ത്ര്യം.
2. സാമ്പത്തിക സ്വയംഭരണം.
3. ആഭ്യന്തര ഭരണനിർവ്വഹണാധികാരം.
4. ഘടനയിൽ തന്നെ താഴെനിന്നും മുകളിലേക്ക് എന്ന നിലയിലുള്ള അക്കാദമികവും ഭരണപരവുമായ പ്രാതിനിധ്യം.
5. അക്കാദമിക് രംഗവും ഭരണനിർവ്വഹണരംഗവും തമ്മിൽ നിലനിൽക്കുന്ന നൂലാമാലകളെ പൂർണമായും വിച്ഛേദിപ്പിക്കുക.

മുതലാളിത്ത കാലഘട്ടവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും തമ്മിൽ ബാലൻസിംഗിനുള്ള ശ്രമം റിപ്പോർട്ടിലുടനീളം കാണാം. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ സർക്കാർ ഇതിലെ ഏതിനെയാണ് കൊള്ളുക, തള്ളുക എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയുടെ ഭാവി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സമീർ കാവാഡ്​

എഴുത്തുകാരൻ, വിവർത്തകൻ. കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ റഷ്യൻ ആൻറ്​ കംപാരറ്റീവ്​ ലിറ്ററേച്ചർ ഡിപ്പാർട്ടുമെൻറിൽ അധ്യാപകനായിരുന്നു.

Comments