ദേശീയതല മത്സരപരീക്ഷകളിൽ തുടർച്ചയായി ഉയർന്നുവരുന്ന ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെയും സുതാര്യതയെയും ഗുരുതരമായി ചോദ്യം ചെയ്യുകയാണ്. സർവ്വകലാശാലാ അധ്യാപനത്തിനും ഗവേഷണത്തിനും യോഗ്യത നേടാനായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നതാണ് ഇതിൽ ഏറ്റവും പുതിയത്. കേവലം ഒരു പരീക്ഷാ ബോർഡിന്റെ ഭരണപരമായ വീഴ്ച എന്നതിനപ്പുറം, രാജ്യത്തെ കോടിക്കണക്കിന് വരുന്ന യുവജനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധിയായി ഇത് മാറിയിരിക്കുകയാണ്.
വർഷങ്ങളുടെ കഷ്ടപ്പാട് ഒരു പരീക്ഷയിൽ അർപ്പിച്ച് ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന യുവാക്കളോട്, ഭരണസംവിധാനത്തിന്റെ വീഴ്ചയ്ക്ക് മറുപടിയായി ‘വീണ്ടും എഴുതുക’ എന്ന് പറയുന്നത് അന്യായമാണ്. മാസങ്ങളോളം രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും അധ്വാനത്തെയുമാണ് കേന്ദ്ര സർക്കാരിന്റെയും എൻ.ടി.എയുടെയും അനാസ്ഥ തല്ലിക്കെടുത്തുന്നത്.
വിദ്യാഭ്യാസനിലവാരം ഉയർത്തുമെന്നും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുമെന്നും അവകാശപ്പെടുന്ന ഭരണകൂടത്തിന്, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യതാ പരീക്ഷകളിലൊന്നിന്റെ വിശ്വാസ്യത പോലും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യം കേവലം ഒരു ഭരണപരമായ വീഴ്ചയായി കാണാനാകില്ല. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ ആവർത്തിക്കുകയും അതിന്റെ പ്രത്യാഘാതം ഓരോ തവണയും പരീക്ഷാർഥികൾ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുമ്പോൾ, അത് ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെയും രാഷ്ട്രീയ ഉത്തരവാദിത്തത്തെയും ഒരുപോലെ ചോദ്യം ചെയ്യുന്നു. വിദ്യാർഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന ഇത്തരം വീഴ്ചകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാതെ പരിഹാരമായി റീ ടെസ്റ്റുകൾ മാത്രം നിർദേശിക്കുന്നത്, വിദ്യാഭ്യാസ മേഖലയിലെ സർക്കാരിന്റെ അവകാശവാദങ്ങൾക്കും യാഥാർഥ്യത്തിനുമിടയിലെ വലിയ അന്തരം തുറന്നുകാട്ടുന്നതാണ്.

2026 ജൂണിൽ നടന്ന UGC-NET പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിലെ ഗുരുതര പിഴവുകളെ തുടർന്ന് ഈ മൂന്ന് വിഷയങ്ങൾക്ക് വീണ്ടും പരീക്ഷ നടത്താൻ NTA തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബർ 9, 10 തീയതികളിലാണ് റീ-ടെസ്റ്റ്. അധിക പരീക്ഷാഫീസ് ഈടാക്കില്ലെന്നും NTA വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പേപ്പറിൽ 150 ചോദ്യങ്ങളിൽ 67 എണ്ണം 2024ലെ പരീക്ഷയിലെ ചോദ്യങ്ങളുമായി അതേപടി പൊരുത്തപ്പെടുന്നതായാണ് ഉദ്യോഗാർഥികൾ ഉന്നയിച്ച പരാതി. ഓപ്ഷനുകളുടെ ക്രമം പോലും സമാനമായിരുന്നുവെന്ന ആരോപണങ്ങളുമുണ്ട്. സോഷ്യോളജി പേപ്പറിലെ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകളിലും വാക്കുകളിലും അക്ഷരത്തെറ്റുകൾ, തെറ്റായ ഹിന്ദി പരിഭാഷ, ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങൾ എന്നിങ്ങനെ തുടക്കത്തിൽ ഇതെല്ലാം ഉദ്യോഗാർഥികളുടെ പരാതികളായി മാത്രം നിന്നെങ്കിലും, വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് പിന്നാലെയാണ് NTA മൂന്ന് വിഷയങ്ങളുടെയും പരീക്ഷകൾ റദ്ദാക്കി വീണ്ടും നടത്താൻ തീരുമാനിച്ചത്.
വസ്തുതാപരമായ പിഴവുകൾ, പരിഭാഷാ പ്രശ്നങ്ങൾ, ടൈപ്പോഗ്രാഫിക്കൽ പിഴവുകൾ, ആവർത്തിച്ച ചോദ്യങ്ങൾ എന്നിവ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരീക്ഷാ നടത്തിപ്പുകൾ സ്വകാര്യ കരാർ ഏജൻസികൾക്ക് നൽകുന്നതും ആവശ്യത്തിന് സുരക്ഷാ പരിശോധനകൾ നടത്താത്തതും ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വസ്തുതാവിരുദ്ധമായ വിവർത്തനങ്ങളും നിറയുന്നതും ഏജൻസിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് തുറന്നുകാട്ടുന്നത്.
UGC-NET പരീക്ഷയിൽ ഇത് ആദ്യത്തെ പ്രതിസന്ധിയല്ല. 2024 ജൂണിൽ പരീക്ഷയുടെ സമഗ്രതയിൽ സംശയം ഉയർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി പരീക്ഷ തന്നെ റദ്ദാക്കി വീണ്ടും നടത്തിയിരുന്നു. UGC-NET പ്രതിസന്ധിയെ ഒറ്റപ്പെട്ട ഒരു പരീക്ഷാ നടത്തിപ്പിലെ വീഴ്ചയായി കാണാനാകില്ല. ദേശീയതല മത്സരപരീക്ഷകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇതിനകം തന്നെ ശക്തമാണ്. NEET പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദവും അതിനെത്തുടർന്നുണ്ടായ രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധങ്ങളും ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ അവകാശസമരങ്ങളിലൊന്നായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് NTAക്കെതിരായ പുതിയ വിവാദങ്ങളും ഉയരുന്നത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങിയതും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ വിമർശനം ഉയർന്നതും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായതുമെല്ലാം ഇതിന്റെ തുടർച്ചയാണ്.

യു.ജി.സി നെറ്റ് പരീക്ഷകളിലെ ആവർത്തിച്ചുവരുന്ന ക്രമക്കേടുകൾക്കെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സോഷ്യൽമീഡിയയിൽ പ്രതികരിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വീഴ്ചകൾ രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും, പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
READ: ജെൻ ആൽഫക്കൊപ്പം Jantar Mantar Season 2 വരുന്നു, മുന്നറിയിപ്പുമായി CJP
വിദ്യാർത്ഥി സംഘടനകളും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും NTAയുടെ പ്രവർത്തനരീതിയിൽ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ. ഇതിന്റെ ഭാഗമായി NTA ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് SFI പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിൽ മാത്രം പരിഹാരം കാണാതെ, പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും വിദ്യാർഥി സംഘടനകൾ ആവശ്യപ്പെടുന്നു. എസ്.എസ്.യു.ഐയും കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. NTA-യുടെ ന്യായീകരണം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഏജൻസികളിൽ കാലോചിതമായ മാറ്റം വേണമെന്നും എബിവിപി പോലും ആവശ്യപ്പെട്ടിട്ടുണ്ട്.
റീ-ടെസ്റ്റ് വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാനുള്ള അടിയന്തര നടപടി മാത്രമാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതുമുതൽ അന്തിമ പരിശോധന വരെയുള്ള ഓരോ ഘട്ടത്തിലും ഉത്തരവാദിത്തം നിർണയിക്കണം. പിഴവ് കണ്ടെത്തിയാൽ പരീക്ഷ റദ്ദാക്കുക എന്നതിലുപരി, പിഴവ് സംഭവിക്കാൻ ഇടയാക്കിയ സംവിധാനത്തെയും വ്യക്തികളെയും പരിശോധിക്കണം. അതോടൊപ്പം ഇത്തരം വീഴ്ചകളുടെ പേരിൽ വീണ്ടും പരീക്ഷ എഴുതേണ്ടിവരുന്ന ഉദ്യോഗാർഥികളുടെ നഷ്ടത്തിനും പരിഹാരം കാണേണ്ടതുണ്ട്.
നെറ്റ് പരീക്ഷയിലെ വീഴ്ചകളും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെടുകയും വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വരികയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി എൻ.ടി.എ അധികൃതരുമായി യോഗം ചേർന്നിട്ടുണ്ട്. പരീക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

