ജന്തർമന്തറിലെ 36 ദിവസത്തെ വിദ്യാർഥി സമരത്തിന് പിന്നാലെ, വിദ്യാഭ്യാസ മേഖലയിലെ മറ്റൊരു അടിസ്ഥാന പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആഗസ്ത് 15 മുതൽ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. മഹാരാഷ്ട്രയിലെ തന്റെ ഗ്രാമമായ ഹിംഗോളിയിൽ നിന്നാണ് ദീപ്കെ ക്യാമ്പെയിന് തുടക്കമിടുക. ഗ്രാമത്തിലെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്രാമത്തലവനെ നേരിട്ട് സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജന്തർമന്തറിലെ സമരത്തിൽ ജെൻസീയുൾപ്പെടുന്ന യുവജന പ്രാതിനിധ്യമാണുണ്ടായിരുന്നതെങ്കിൽ പുതിയ പ്രചാരണത്തെ ഏറ്റെടുത്തിരിക്കുന്നത് സ്‌കൂൾ വിദ്യാർഥികളായ ജെൻ ആൽഫയാണ്. സ്കൂളുകളിൽ നടപ്പാക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾക്കായി സമരത്തെ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
വൈദ്യുതി, കുടിവെള്ളം, പ്രവർത്തനക്ഷമമായ ശുചിമുറികൾ, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ സൗകര്യങ്ങൾ രക്ഷിതാക്കളും നാട്ടുകാരും നേരിട്ട് പരിശോധിക്കണമെന്നാണ് സി.ജെ.പി ആവശ്യപ്പെടുന്നത്. ‘സർപഞ്ച് ചലഞ്ച്’ എന്ന പേരിലാണ് ഇതിന്റെ ഭാഗമായി പ്രവർത്തനം നടത്തുക. സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്ന ഗ്രാമത്തലവരെ സമൂഹമാധ്യമങ്ങളിലൂടെ അംഗീകരിക്കുകയും പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്യുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

പല സർക്കാർ സ്കൂളുകളിലും വൈദ്യുതി, കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണെങ്കിലും, അവയുടെ ഗുണനിലവാരത്തിലും പ്രവർത്തനക്ഷമതയിലും പ്രദേശങ്ങൾക്കനുസരിച്ച് വലിയ വ്യത്യാസങ്ങളുണ്ട്. ഇവിടെയാണ് സി ജെ പി യുടെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. ജന്തർമന്തർ സമരത്തിൽ ദേശീയതലത്തിലുള്ള വിദ്യാഭ്യാസ നയങ്ങളെയും പരീക്ഷാ സംവിധാനത്തെയും ചോദ്യം ചെയ്ത സംഘടന ഇപ്പോൾ പ്രാദേശിക തലത്തിലേക്ക് ഇടപെടലിനായുള്ള ശ്രമം നടത്തുകയാണ്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ, ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രധിഷേധങ്ങളിലൊന്നിനാണ് ജന്തർ മന്തറിൽ സി ജെ പി നേതൃത്വം നൽകിയിരുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർഥികളും യുവാക്കളും പങ്കെടുത്ത സമരം 36 ദിവസം നീണ്ടു നിന്നു. ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടിയും വന്നു. മൂന്ന് ടേമുകളിലായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിൽ ഇതാദ്യമായാണ് ഒരു മന്ത്രി രാജിവെക്കുന്ന സാഹചര്യമുണ്ടായത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയ വഴിത്തിരിവുകളിലൊന്നായാണ് ജെൻസി തലമുറയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭം വിലയിരുത്തപ്പെടുന്നത്.
ജന്തർമന്തർ സമരത്തിന് പിന്നാലെ വിദ്യാഭ്യാസ വിഷയങ്ങളിൽ കൂടുതൽ നേരിട്ടുള്ള ഇടപെടലിലേക്ക് നീങ്ങുകയാണ് സി.ജെ.പി. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ദേശീയ പ്രതിഷേധത്തിൽ നിന്ന് ഗ്രാമീണ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും പരിശോധിക്കുന്ന ക്യാമ്പയിനിലേക്കുള്ള മാറ്റം, പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടമായി കാണാം. അതേസമയം, ഈ ഇടപെടൽ പ്രതിഷേധത്തിനപ്പുറം ദീർഘകാല വിദ്യാഭ്യാസ പ്രശ്നങ്ങളിൽ യഥാർഥ മാറ്റമുണ്ടാക്കുമോ എന്നതാണ് ഇനി നിർണായകം. നേരത്തെ സി.ജെ.പി നടത്തിയ പ്രതിഷേധത്തിന് രാജ്യത്തെ വിദ്യാർത്ഥി സംഘടനകളുടെയും പ്രതിപക്ഷകക്ഷികളുടെയുമെല്ലാം വലിയ പിന്തുണയുണ്ടായിരുന്നു. സമരത്തിൻെറ വിജയത്തിൽ ആ പിന്തുണയും പ്രധാനപ്പെട്ടതായിരുന്നു.
READ MORE: പരീക്ഷ കഴിഞ്ഞ് 40 ദിവസമായിട്ടും UGC NET ഉത്തരസൂചികയില്ല, NTA വീണ്ടും പ്രതിക്കൂട്ടിൽ
ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രക്ഷോഭം; സമരം 19ാം ദിവസം, സർക്കാർ പ്രതിരോധത്തിൽ
ക്യാ ബോൽത്തീ പബ്ലിക്', CJP-യുടെ പുതിയ ക്യാമ്പെയിൻ, മുന്നിൽ നാല് പ്രധാന ലക്ഷ്യങ്ങൾ

