ആ വൈദികന്റെ കല്ലറ
ഫ്രാൻസിസ് മാർപാപ്പ
സന്ദർശിച്ചത് എന്തിനാണ്?

കാലത്തെ അതിവർത്തിച്ച ചിന്തകളുടെ പ്രയോഗമായ ബാർബിയാനയിലെ പഴയ സ്കൂളും അതിന്റെ ഏറ്റവും പ്രോജ്ജ്വലമായ ഉത്പന്നമായി കരുതാവുന്ന ഒരു പുസ്തകരചനാ സംരംഭവും ഇരുപതാം നൂറ്റാണ്ടിലെ വിലപ്പെട്ട വിദ്യാഭ്യാസ പരീക്ഷണങ്ങളാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്റെ സന്ദർഭത്തിൽ ആ ധീരപരീക്ഷണം വീണ്ടും ഓർമയിലെത്തുന്നു- ഡോ. പി.വി. പുരുഷോത്തമൻ എഴുതുന്നു.

ത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തീർത്തും വ്യത്യസ്തനായ മതമേലധ്യക്ഷനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. പൂർവികർ നടന്ന വഴികളിൽ നിന്നും, ചിന്തിച്ച രീതികളിൽ നിന്നും മാറിനിന്ന് ക്രൈസ്തവ നീതിബോധത്തിന് പുതിയ മുഖം നൽകാനായിരുന്നു അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. വിദ്യാഭ്യാസ മേഖലയിൽ അത് എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സന്ദർഭത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

2017 ജൂൺ 20നായിരുന്നു ആ സംഭവം. അന്ന് രാവിലെ ഇറ്റലിയിലെ ബാർബിയാന എന്ന ഉൾനാടൻ ഗ്രാമത്തിലെ പള്ളിയിലുള്ള ഒരു കല്ലറയ്ക്കു മുമ്പിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥനാനിരതനായി കുറേ സമയം നിന്നു. 1968- ൽ മരിച്ച ഡോൺ ലോറൻസോ മിലാനി (Don Lorenzo Milani) എന്ന വൈദികന്റെ കല്ലറയായിരുന്നു അത്. വൈദികവൃത്തി ചെയ്തിരുന്ന കാലത്ത് കത്തോലിക്കാ സഭയ്ക്ക് അത്രയൊന്നും പ്രിയങ്കരനല്ലായിരുന്ന ഒരാളുടെ കല്ലറ സന്ദർശിക്കാൻ അരനൂറ്റാണ്ടിനുശേഷം സഭയുടെ പരമാധ്യക്ഷൻ താല്പര്യപ്പെട്ടത് എന്തുകൊണ്ടാവാം?

ഇത് മനസ്സിലാകണമെങ്കിൽ രണ്ടു കാര്യങ്ങളിൽ അല്പം വ്യക്തത വേണ്ടതുണ്ട്.

-ആരാണ് ഫാദർ ലോറൻസോ മിലാനി?
-അദ്ദേഹത്തിന്റെ നിത്യസ്മാരകമായി കരുതാവുന്ന Letter to a teacher എന്ന ഗ്രന്ഥത്തിന് ലോക വിദ്യാഭ്യാസചിന്തയുടെയും ഇടപെടലിന്റെയും ചരിത്രത്തിലുള്ള പ്രസക്തി എന്താണ്?

തിരസ്കൃതരുടെ
സുവിശേഷകൻ

ഇറ്റലിയിലെ ഫ്ലോറൻസിലുള്ള സമ്പന്ന കുടുംബത്തിലാണ് 1923- ൽ ലോറൻസോ മിലാനിയുടെ ജനനം. പിതാവ് സർവകലാശാലാ പ്രൊഫസറായിരുന്നു. മതേതരമായ കുടുംബാന്തരീക്ഷത്തിൽ വളർന്നുവന്ന മിലാനി ചെറുപ്പത്തിൽ അജ്ഞേയതാവാദി (Agnostic) ആയിരുന്നു. അതായത് ദൈവം ഉണ്ട് എന്നതിന് ഒരു തെളിവുമില്ല എന്നായിരുന്നു ആ ബാലൻ കരുതിയത്. ഇരുപത് വയസ്സോടെ അതിന് മാറ്റം വന്നു. അതോടെ കാത്തലിക് മതചിന്തയിലേക്ക് പതിയെ കാലെടുത്തുവെച്ചു.

വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാ സഭയുടെ അടിസ്ഥാനകടമ എന്താണെന്ന് ഒരിക്കൽ കൂടി തിരിച്ചറിയാനുതകുന്നതായിരുന്നു 1968- ൽ മരിച്ച ഡോൺ ലോറൻസോ മിലാനി എന്ന വൈദികന്റെ കല്ലറയിലേക്കുള്ള ഫ്രാൻസിസ് മാർപ്പാപ്പയു​ടെ സന്ദർശനം.

24-ാം വയസ്സിൽ അയാൾ ഒരു വികാരിയായി. നഗരത്തിനടുത്തുള്ള സാൻ ഡൊണറ്റോ എന്ന ഇടവകയിലായിരുന്നു ആദ്യ നിയമനം. അവിടെ മിലാനി തന്റെ ആശയഗതികൾക്കൊത്ത ഒരു സ്കൂൾ തുറന്നു. എല്ലാ മതസ്ഥർക്കും ആ സ്കൂളിൽ പ്രവേശനമുണ്ടായിരുന്നു. മതപ്രബോധനങ്ങളല്ല മറിച്ച്, ജീവിതപാഠങ്ങളായിരുന്നു ആ സ്കൂളിലെ ഉള്ളടക്കം. രാത്രി തൊഴിലാളികൾക്കു വേണ്ടിയും ആ യുവവൈദികൻ ക്ലാസുകൾ നടത്തി. ദൈവസ്നേഹത്തിന്റെ സ്വയം ബോധ്യപ്പെട്ട വഴിയാണ് അദ്ദേഹം തേടിയത്. ലിബറൽ ചിന്തയും പരന്ന വായനയും ജനജീവിതത്തെ അടുത്തുനിന്ന് കാണാനുള്ള മനസ്സുമായിരുന്നു അതിന്റെ പ്രേരകശക്തി. സ്വാഭാവികമായും കത്തോലിക്കാ സഭയിലെ പരമ്പരാഗത കാഴ്ചപ്പാട് പുലർത്തുന്ന വിശ്വാസിവിഭാഗത്തിന്റെ വിമർശനങ്ങൾക്ക് അദ്ദേഹം ശരവ്യനായി. അതിന്റെ പ്രതിഫലനമെന്നോണം വിദൂരവും ഒറ്റപ്പെട്ടതുമായ പ്രദേശമായ ബാർബിയാനയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. അതോടെ ആ എടുത്തുചാട്ടക്കാരൻ മര്യാദക്കാരനായ ഇടയനായി മാറുമെന്ന് അധികൃതർ പ്രതീക്ഷിച്ചു.

ബാർബിയാനയിൽ എത്തിയ ഫാദർ തന്റെ ചിന്തകളിലോ പ്രവർത്തനങ്ങളിലോ ഒരു മാറ്റവും വരുത്തിയില്ല. അതീവ ദരിദ്രരും കർഷകരും തൊഴിലാളികളും മാത്രം വസിക്കുന്ന ആ മലമ്പ്രദേശത്തേക്കുള്ള നിയമനം ഒരു ദൈവനിയോഗമായി മാത്രം മിലാനി കരുതി. സ്കൂളുകൾ തോൽപ്പിച്ച് പുറത്താക്കിയവരോ സ്കൂളുകൾ മടുത്ത് സ്വയം പുറത്തുപോയവരോ ആയ കുറേ കുട്ടികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിലേക്ക് വന്നു. വിദ്യാഭ്യാസം വിമോചനത്തിന്റെ തുടക്കമാണെന്ന് കരുതി അവർക്കായി അദ്ദേഹം ഒരു സ്കൂൾ തുറന്നു. സ്കൂളിൽ കിട്ടാത്ത സ്നേഹവും പരിഗണനയും ലഭിക്കുന്നെന്ന് വന്നതോടെ പത്തിരുപത് കുട്ടികൾ കേട്ടറിഞ്ഞ് സ്കൂളിൽ എത്തി.

 കത്തോലിക്കാ സഭയ്ക്ക് അത്രയൊന്നും പ്രിയങ്കരനല്ലായിരുന്ന വൈദികനായിരുന്നു ഫാദർ ലോറൻസോ മിലാനി.
കത്തോലിക്കാ സഭയ്ക്ക് അത്രയൊന്നും പ്രിയങ്കരനല്ലായിരുന്ന വൈദികനായിരുന്നു ഫാദർ ലോറൻസോ മിലാനി.

ബാർബിയാനയിലെ
ബദൽ വിദ്യാലയം

പള്ളിവികാരിയുടെ താമസസ്ഥലത്തോട് ചേർന്നുള്ള രണ്ട് മുറികളിലായിരുന്നു സ്കൂൾ. ബെഞ്ച്, ഡെസ്ക്, ബോർഡ് തുടങ്ങിയ ആഡംബരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മേശക്കു ചുറ്റും അദ്ദേഹം അവരെ ഇരുത്തി. കുട്ടികളെ മനസ്സിലാക്കുന്ന, അവർ പിന്നാക്കം പോയതിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരധ്യാപകനെ അവർ മിലാനിയിൽ കണ്ടെത്തി. ആ അധ്യാപകന്റെ കൈത്താങ്ങോടെ അവർ സ്വന്തം ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള സമൂഹത്തെക്കുറിച്ചും പഠിച്ചു തുടങ്ങി. അതിന്റെ ഭാഗമായി അവർ ഒരുകാലത്ത് വെറുത്തിരുന്ന ഭാഷയും ഗണിതവുമൊക്കെ അവർക്ക് വഴങ്ങിത്തുടങ്ങി.

നിലവിലുള്ള വിദ്യാഭ്യാസത്തിന് ഒരു രാഷ്ട്രീയമുണ്ടെന്നും, നിലനിൽക്കുന്ന അസമത്വങ്ങളെ പുനരുല്പാദിപ്പിക്കുന്ന ദൗത്യമാണ് ആ രാഷ്ട്രീയം നിർവഹിക്കുന്നതെന്നും Letter to a teacher എന്ന പുസ്തകത്തിലൂടെ അതിന്റെ രചയിതാക്കളായ കുട്ടികൾ വിധിയെഴുതി.

തീർത്തും അന്വേഷണാത്മകമായ പഠനരീതിയാണ് ബാർബിയാന സ്കൂളിൽ അദ്ദേഹം വികസിപ്പിച്ചത്. അവിടെ ബുദ്ധിയുടെയോ അറിവിന്റെയോ കുടുംബപശ്ചാത്തലത്തിന്റെയോ പേരിലുള്ള വേർതിരിവുണ്ടായിരുന്നില്ല. സ്കൂളിലേതുപോലെ വിരസമായ കുറേ കാര്യങ്ങൾ അവരുടെ തലയിലേക്ക് ആരും കോരിയൊഴിച്ചില്ല. മറിച്ച് കുട്ടികളിൽ ഒരാളായി അധ്യാപകൻ മാറി. കൂട്ടായ പഠനത്തിന്റെ അന്തസ്സുറ്റതും മധുരം നിറഞ്ഞതുമായ ഒരു വഴി അദ്ദേഹം കാട്ടിക്കൊടുത്തു. നിരീക്ഷണത്തിലൂടെ, അഭിമുഖത്തിലൂടെ, വായനയിലൂടെ, സംവാദത്തിലൂടെ അവർ അറിവിന്റെ ഉള്ളറകളിലേക്ക് നേരിന്റെ കണ്ണുകൾ വായിച്ചു. സ്കൂളുകൾ തങ്ങളെ എങ്ങനെയാണ് ഒന്നുമല്ലാത്തവരാക്കി മാറ്റിയതെന്നും എന്തുകൊണ്ട് അവ സമ്പന്നവിഭാഗത്തിന് ജയിച്ചുകയറുന്നതിനുള്ള കോണിപ്പടികളായി മാറിയെന്നും മനസ്സിലാക്കാൻ അവർക്ക് ഏറെ സമയം വേണ്ടിവന്നില്ല. ഇറ്റലിയിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ യഥാർഥമായ അവസ്ഥ തുറന്നുകാട്ടുന്ന ഒരു അന്വേഷണ പ്രൊജക്ട് ഫാദർ മിലാനിയുടെ പിന്തുണയോടെ അവർ ഏറ്റെടുത്തു. ആ അന്വേഷണം ലോക വിദ്യാഭ്യാസചരിത്രത്തിലെ അതിനിശിതമായ ഒരു പരിശോധനയായി മാറി. അത് പിന്നീട് Letter to a teacher എന്ന പുസ്തകമായി പുറത്തിറങ്ങി.

ഒരു കാലത്ത് സ്കൂളുകൾ മണ്ടന്മാരെന്ന് വിധിയെഴുതിയ എട്ട് വിദ്യാർത്ഥികൾ ചേർന്നാണ് Letter to a teacher എന്ന പുസ്തകം തയാറാക്കിയത്.
ഒരു കാലത്ത് സ്കൂളുകൾ മണ്ടന്മാരെന്ന് വിധിയെഴുതിയ എട്ട് വിദ്യാർത്ഥികൾ ചേർന്നാണ് Letter to a teacher എന്ന പുസ്തകം തയാറാക്കിയത്.

‘ഡിയർ മിസ്’ അറിയുന്നതിലേക്ക്…

‘ഡിയർ മിസ് ’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന ആ ഗ്രന്ഥം ഒരു കത്തിന്റെ രൂപത്തിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. വരേണ്യതാൽപര്യം സംരക്ഷിക്കുന്ന അധ്യാപകരുടെ പ്രതിനിധിയായിരുന്നു ആ സങ്കൽപ്പിക അധ്യാപിക. ഇറ്റലിയിലെ ജീർണമായ വിദ്യാഭ്യാസവ്യവസ്ഥയെ തീക്ഷ്ണനിരീക്ഷണങ്ങളാൽ ചോദ്യം ചെയ്യുന്ന കുറിപ്പുകളായിരുന്നു ആ പുസ്തകത്തിലുണ്ടായിരുന്നത്. കേവലമായ രോഷപ്രകടനങ്ങൾക്കപ്പുറം, പാർലമെൻറ് രേഖകളിൽ നിന്ന് ഉൾപ്പെടെ ആധികാരിക വിവരങ്ങൾ ശേഖരിച്ച്, നേരനുഭവങ്ങളുടെ നെരിപ്പോടിൽ ചുട്ടെടുത്ത ആ പഠനം തയ്യാറാക്കിയത് ഒരു കാലത്ത് സ്കൂളുകൾ മണ്ടന്മാരെന്ന് വിധിയെഴുതിയ എട്ട് വിദ്യാർത്ഥികൾ ചേർന്നാണ്.

ഭാഷയിലെ പ്രാദേശികതയുടെയും വ്യാകരണപ്പിശകിന്റെയും അക്ഷരത്തെറ്റിന്റെയും പേരിൽ കുറഞ്ഞ ഗ്രേഡിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്ന ദരിദ്രസന്തതികളുടെ പ്രതികാരഭാഷ്യമായി Letter to a teacher എന്ന പുസ്തകം മാറി.

നിലവിലുള്ള വിദ്യാഭ്യാസത്തിന് ഒരു രാഷ്ട്രീയമുണ്ടെന്നും, നിലനിൽക്കുന്ന അസമത്വങ്ങളെ പുനരുല്പാദിപ്പിക്കുന്ന ദൗത്യമാണ് ആ രാഷ്ട്രീയം നിർവഹിക്കുന്നതെന്നും അവർ വിധിയെഴുതി. ക്രൂരപരിഹാസത്തിന്റെ ഭാഷയിൽ നടത്തിയ ആ തുറന്നെഴുത്ത് ആധുനികകാലത്തെ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും മൗലികവും ദയാരഹിതവുമായ വ്യവസ്ഥാ വിമർശനമെന്ന നിലയിൽ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. കണക്ക് അറിയാത്തതിന്റെ പേരിൽ ഒരുകാലത്ത് അപഹസിക്കപ്പെട്ടവർ തയ്യാറാക്കിയ വസ്തുതാപഠനത്തിന്റെ ആഴവും അവർ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകളുടെ ആധികാരികതയും വിദഗ്ധരുടെ കണ്ണുതള്ളിച്ചു. ഈ പ്രത്യേകതകളെല്ലാം കണക്കിലെടുത്ത് ഇറ്റാലിയൻ ഫിസിക്കൽ സൊസൈറ്റി ഭൗതികശാസ്ത്രജ്ഞർക്ക് മാത്രം നൽകിവന്നിരുന്ന പരമോന്നത ബഹുമതി ഈ പുസ്തകത്തിന്റെ രചയിതാക്കൾക്ക് സമ്മാനിച്ചു! ഭാഷയിലെ പ്രാദേശികതയുടെയും വ്യാകരണപ്പിശകിന്റെയും അക്ഷരത്തെറ്റിന്റെയും പേരിൽ കുറഞ്ഞ ഗ്രേഡിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്ന ദരിദ്രസന്തതികളുടെ പ്രതികാരഭാഷ്യമായി ആ ആഖ്യാനം മാറി. വേറിട്ട ആ ഡയറിക്കുറിപ്പുകൾ പെൻഗ്വിന്റെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാകാൻ അധികസമയം വേണ്ടിവന്നില്ല. നാൽപതിലേറെ ഭാഷകളിൽ ഇന്നതിന്റെ തർജമകൾ ലഭ്യമാണ്.

കൊഴിഞ്ഞുപോക്കിന്റെ പിരമിഡ് -  Letter to a teacher എന്ന പുസ്തകത്തിലെ ചിത്രീകരണം
കൊഴിഞ്ഞുപോക്കിന്റെ പിരമിഡ് - Letter to a teacher എന്ന പുസ്തകത്തിലെ ചിത്രീകരണം

പല രീതികളിലാണ് ഈ കൃതി നമ്മെ പിടിച്ചിരുത്തുന്നത്.
ഒന്നാമതായി, തീത്തൈലം കണക്കെ പതഞ്ഞുപൊങ്ങുന്ന അതിലെ വ്യവസ്ഥാവിമർശനത്തിന്റെ രൂക്ഷത. രണ്ടാമതായി, പതിനെട്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഇതിലെ ഗ്രന്ഥകാരന്മാർ പ്രദർശിപ്പിക്കുന്ന നവീനമായ ബോധനശാസ്ത്ര നിലപാടുകളുടെ വജ്രശോഭ. മൂന്നാമതായി, ഇറ്റാലിയൻ വിദ്യാഭ്യാസത്തെ സംബന്ധിച്ച് അവര്‍ ശേഖരിച്ച കണക്കുകളുടെയും വിശകലനങ്ങളുടെയും വ്യാപ്തിയും ആഴവും. നാലാമതാകട്ടെ, ഈ കൊച്ചുകൃതിയിൽ ആകമാനം നിറഞ്ഞുനിൽക്കുന്ന അനുപമമായ രചനാകൗശലം.

കാര്യങ്ങള്‍ നേര്‍ക്കുനേരെ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥകാരന്മാര്‍ പ്രകടിപ്പിച്ച എല്ലാ അഭിപ്രായങ്ങളും എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ല; അതവര്‍ ആഗ്രഹിക്കുന്നുമില്ല. അവർ പ്രകടിപ്പിച്ച ആത്മവിശ്വാസവും കൂസലില്ലായ്മയും അനുഭവസ്ഥൈര്യവും ആരെയും ഇരുത്തിച്ചിന്തിപ്പിക്കും. അതിനവരെ പ്രാപ്തരാക്കിയത് ലോറൻസോ മിലാനിയെന്ന പള്ളിവികാരിയാണ്.

വിമർശനാത്മക വിദ്യാഭ്യാസചിന്ത

വിമർശനാത്മക വിദ്യാഭ്യാസത്തിന്റെ പ്രമാണഗ്രന്ഥമായി കരുതുന്ന പൗലോ ഫ്രൈയറിന്റെ Pedagogy of the oppressed (1968) എന്ന പുസ്തകം ഇറങ്ങുന്നതിന് ഒരു വർഷം മുമ്പാണ് മിലാനിയുടെ ശിഷ്യന്മാർ ഈ പുസ്തകരചന പൂർത്തിയാക്കിയത്. അതിനും ഒരു ദശകത്തിന് മുമ്പുതന്നെ മിലാനി തന്റെ വ്യത്യസ്തമായ വിദ്യാഭ്യാസരീതി നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. കുട്ടികൾ ജീവിക്കുന്ന ഭൗതികവും സാമൂഹ്യവുമായ സാഹചര്യത്തിൽ നിന്ന് കണ്ടെടുക്കുന്ന പ്രശ്നങ്ങളെ മുൻനിർത്തി ജീവിതത്തെയും കാലത്തെയും ലോകത്തെയും അറിയുകയെന്നത് വിമർശനാത്മക ബോധനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നാണ്.

പള്ളിവികാരിയുടെ താമസസ്ഥലത്തോട് ചേർന്നുള്ള രണ്ട് മുറികളിലായിരുന്നു സ്കൂൾ. ഒരു മേശക്കു ചുറ്റും ഫാദർ മിലാനി കുട്ടികളെ ഇരുത്തി. കുട്ടികളെ മനസ്സിലാക്കുന്ന, അവർ പിന്നാക്കം പോയതിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരധ്യാപകനെ അവർ മിലാനിയിൽ കണ്ടെത്തി.
പള്ളിവികാരിയുടെ താമസസ്ഥലത്തോട് ചേർന്നുള്ള രണ്ട് മുറികളിലായിരുന്നു സ്കൂൾ. ഒരു മേശക്കു ചുറ്റും ഫാദർ മിലാനി കുട്ടികളെ ഇരുത്തി. കുട്ടികളെ മനസ്സിലാക്കുന്ന, അവർ പിന്നാക്കം പോയതിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരധ്യാപകനെ അവർ മിലാനിയിൽ കണ്ടെത്തി.

കൂടുതൽ അറിയുന്നവർ കുറച്ച് അറിയുന്നവരെ സഹായിക്കുക എന്ന വൈഗോസ്കിയുടെ (Lev Vygotsky) തത്വം ബാർബിയാനയിലെ ക്ലാസ് മുറിയിൽ പ്രയോഗവൽക്കരിക്കപ്പെടുന്നുണ്ട്. ഈ പുസ്തകത്തിൽ ഉപയോഗിച്ചത് ഇറ്റാലിയൻ ആക്റ്റിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡാനിലോ ഡോൾചി (Danilo Dolci) അനുവർത്തിച്ച സംഘപഠനരീതിയാണെന്ന് കരുതാം. പുസ്തകരചനയുടെ രീതിയാവട്ടെ സംഘരചന എന്ന നിലയിലുമാണ്. സാംസ്കാരിക മൂലധനത്തെ കുറിച്ചുള്ള പിയറി ബോർദ്യുവിന്റെ (Pierre Bourdieu) ആശയങ്ങൾ മിലാനി പരിചയപ്പെട്ടിട്ടുണ്ട് എന്ന് ഈ പുസ്തകം തെളിയിക്കുന്നു. പ്രശസ്തനായ ഇറ്റാലിയൻ സിനിമാ സംവിധായകൻ പൗലോ പസോലിനി (Pier Paolo Pasolini) തന്നിൽ ഏറെ താൽപര്യം ജനിപ്പിച്ച ഒരു പുസ്തകമായി ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. 1960-കളുടെ അവസാനം ഇറ്റലിയിൽ നടന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ പ്രധാന പ്രചോദനങ്ങളിൽ ഒന്നായി ഈ പുസ്തകത്തെ കാണാമെന്ന് അതിന്റെ നേതാക്കളിൽ ഒരാളായ മരിയോ കാപന്ന (Mario Capanna) പറയുകയുണ്ടായി.

1960-കളുടെ അവസാനം ഇറ്റലിയിൽ നടന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ പ്രധാന പ്രചോദനങ്ങളിൽ ഒന്നായി Letter to a teacher എന്ന പുസ്തകത്തെ കാണാമെന്ന് അതിന്റെ നേതാക്കളിൽ ഒരാളായ മരിയോ കാപന്ന പറയുകയുണ്ടായി.

ഇങ്ങനെയൊക്കെ നോക്കിയാൽ കാലത്തെ അതിവർത്തിച്ച ചിന്തകളുടെ പ്രയോഗമായ ബാർബിയാനയിലെ ആ പഴയ സ്കൂളും അതിന്റെ ഏറ്റവും പ്രോജ്ജ്വലമായ ഉത്പന്നമായി കരുതാവുന്ന ആ പുസ്തകരചനാ സംരംംഭവും ഇരുപതാം നൂറ്റാണ്ടിലെ വിലപ്പെട്ട വിദ്യാഭ്യാസ പരീക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്. ലോകത്തിന്റെ പല ഭാഗത്തായി പിന്നീട് നടന്ന പല വിദ്യാഭ്യാസ ഇടപെടലുകളെയും ഇവ സ്വാധീനിക്കുകയുണ്ടായി. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. 1958- ൽ ഫാദർ മിലാനി രചിച്ച pastoral experience എന്ന ഗ്രന്ഥം പിൻവലിക്കണമെന്ന് സഭാധികാരികൾ നിർബന്ധിച്ചു എന്നതും ഇവിടെ ഓർക്കാം. 45-ാം വയസ്സിൽ ലൂക്കേമിയ ബാധിച്ച് മരിക്കുന്ന ഘട്ടത്തിൽ പോലും സഭാധികാരികളുടെ പലവിധ സമ്മർദ്ദങ്ങളും ചോദ്യം ചെയ്യലുകളും വേട്ടയാടലുകളും ഫാദർ മിലാനി നേരിട്ടു. ഇതെല്ലാം നേരിടേണ്ടിവന്നത് ക്രൈസ്തവ നീതിബോധത്തെ മറ്റൊരു രീതിയിൽ കാണാനും വിലയിരുത്താനും അത് അചഞ്ചലമായ ആത്മസ്ഥൈര്യത്തോടെ പ്രാബല്യത്തിൽ വരുത്താനും അദ്ദേഹം ശ്രമിച്ചു എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഫാദർ മിലാനിയെ സമ മനസ്കതയോടെ മനസ്സിലാക്കാനും അംഗീകരിക്കാനും ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല.

ലോകത്തിന്റെ പല ഭാഗത്തായി പിന്നീട് നടന്ന പല വിദ്യാഭ്യാസ ഇടപെടലുകളെയും ഇവ സ്വാധീനിക്കുകയുണ്ടായി. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു
ലോകത്തിന്റെ പല ഭാഗത്തായി പിന്നീട് നടന്ന പല വിദ്യാഭ്യാസ ഇടപെടലുകളെയും ഇവ സ്വാധീനിക്കുകയുണ്ടായി. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു

വേറിട്ട് സഞ്ചരിച്ച രണ്ടുപേർ

കത്തോലിക്കാ സഭയുടെ പരമ്പരാഗതരീതികളിൽ നിന്ന് ഏറെ വഴിമാറി സഞ്ചരിച്ച ഒരു മാർപ്പാപ്പയാണ് നമ്മെ വിട്ടുപിരിഞ്ഞത്. പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പുന്ന ഒന്നാണ് ക്രിസ്തുവിന്റെ വഴിയെന്ന് ശരിയായി മനസ്സിലാക്കിയ ആളായിരുന്നു അദ്ദേഹം. അങ്ങനെയൊരാൾക്ക് ഫാദർ മിലാനിയുടെ പ്രവർത്തനവും Letter to a teacher എന്ന ഗ്രന്ഥത്തിലടങ്ങിയ കാഴ്ചപ്പാടുകളും മൂല്യവത്തായിത്തോന്നിയതിൽ അത്ഭുതമില്ല. അതുകൊണ്ടു തന്നെയാണ് കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നുണ്ടായ പല പിശകുകളും തിരുത്താൻ തയ്യാറായ ഫ്രാൻസിസ് മാർപ്പാപ്പ, വിദൂരമായ ഒരു ഗ്രാമപ്രദേശത്തിലെത്തി ഫാദർ മിലാനിയുടെ കല്ലറയ്ക്കുമുമ്പിൽ മുട്ടുകുത്താൻ സമയം കണ്ടെത്തിയത്.

അന്നദ്ദേഹത്തെ സ്വീകരിക്കാൻ മറ്റുള്ളവർക്കൊപ്പം ഫാദർ മിലാനിയുടെ ശിഷ്യരിൽ ചിലരുമുണ്ടായിരുന്നു. ഫാദർ മിലാനിയിൽ അർപ്പിതമായ കർത്തവ്യം എന്തായിരുന്നുവോ അതു തന്നെയാണ് അദ്ദേഹം ചെയ്തതെന്ന തന്റെ ബോധ്യം പാപ്പ അന്നവിടെ നടത്തിയ ഹ്രസ്വമായ ഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസത്തിലെ വിമർശനാത്മക വഴിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും അന്നവിടെ പ്രകടമായി. വിദ്യാഭ്യാസരംഗത്ത് സഭയുടെ അടിസ്ഥാനകടമ എന്താണെന്ന് ഒരിക്കൽ കൂടി തിരിച്ചറിയാനും പാപ്പയുടെ മഹനീയത ഒരിക്കൽ കൂടി ബോധ്യപ്പെടാനും ആ സന്ദർശനത്തിന്റെ ഓർമ ഉതകുമെന്ന് പ്രത്യാശിക്കാം.


Summary: Dr PV Purushothaman writes about the school of Barbiana and it's educational experiments. The reason behind Pope Francis visit to Don Lorenzo Milani's tomb


ഡോ. പി.വി. പുരുഷോത്തമൻ

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments