Photo :Shafeeq Thamarassery

ആരാണ് കർഷകരെ
കാടിന്റെ ശത്രുവാക്കുന്നത്?

സർക്കാറിന്റെ നയമില്ലായ്മ കേരളത്തിൽ രണ്ടുതരം തീവ്രവാദികളെ സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതി തീവ്രാദികളും കുടിയേറ്റ തീവ്രവാദികളും. കാട്ടുപന്നിയെ കൊല്ലണം എന്നു പറഞ്ഞാൽ പരിസ്ഥിതിക്കാരനല്ലാതാകും. പരിസ്ഥിതിലോല മേഖല വേണം എന്നു പറഞ്ഞാൽ കർഷകവിരോധിയാകും.

ന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശം അനിവാര്യമായ ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ ചരിവുവച്ച് അത് പരിസ്ഥിതിലോല പ്രദേശം തന്നെയാണ്. അതിന്, അതിന്റേതായ സംരക്ഷണം നൽകിയേ പറ്റൂ. കാടിനുമാത്രമല്ല, പശ്ചിഘട്ടത്തിലെ ചരിവിന് മൊത്തം ഈ സംരക്ഷണം വേണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിവാദങ്ങളും പ്രശ്നങ്ങളുമുണ്ടാകാൻ പ്രധാന കാരണം, സർക്കാറിന്റെ നയരാഹിത്യവും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദുഷ്പ്രഭുത്വവുമാണ്. ഈ പ്രശ്‌നത്തിന് കൃത്യമായ പരിഹാരം ചൂണ്ടിക്കാണിച്ചിട്ടുള്ളത് മാധവ് ഗാഡ്ഗിൽ തന്നെയാണ്. ഗ്രാമസഭകൾ കൂടി വേണം നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ എന്ന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പശ്ചിമഘട്ടമേഖല ശാസ്ത്രീയമായി തരംതിരിച്ച്, അവയ്ക്കനുയോജ്യമായ ഡേറ്റകൾ ശേഖരിച്ച്, അവയ്ക്ക് വാല്യു നിശ്ചയിച്ച്ശാസ്ത്രീയമായി തന്നെയാണ് ഈ റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രാമസഭകൾ തീരുമാനിക്കുകയും അതിനുള്ള അധികാരം ഗ്രാമസഭകളിൽ, നിക്ഷിപ്തമാക്കുകയും ചെയ്താൽ ഒരു പ്രശ്‌നവുമില്ലാതെ ഈ വിഷയം മുന്നോട്ടുപോകും.

ഭാവിയിൽ, പരിസ്ഥിതിലോല മേഖല യാഥാർഥ്യമായാൽ, ഉദ്യോഗസ്ഥർ ഏതൊക്കെ രീതിയിലായിരിക്കും നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ഭയം കർഷകർക്കുണ്ട് / Photo : Shafeeq Thamarasseri

പരിസ്ഥിതിലോലമേഖലാ പ്രശ്നം, കർഷകരുമായി ബന്ധപ്പെട്ട ഒരു റിയൽ ഇഷ്യൂ അല്ല. ഇതൊരു ഇഷ്യൂ ആയി മാറിയത് ഉദ്യോഗസ്ഥരുടെ അപ്രമാദിത്തം കർഷകർക്കുമേൽ അടിച്ചേൽപ്പിക്കുന്നതുമൂലമാണ്. അതുവഴി, കർഷകർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുക്കളായി മാറി. ഭാവിയിൽ, പരിസ്ഥിതിലോല മേഖല യാഥാർഥ്യമായാൽ, ഉദ്യോഗസ്ഥർ ഏതൊക്കെ രീതിയിലായിരിക്കും നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ഭയം കർഷകർക്കുണ്ട്. പകരം, അതിന്റെ അധികാരം ഗ്രാമസഭകൾക്ക് വിട്ടുകൊടുത്താൽ ഇതൊരു വിഷയമേ ആകില്ല. തദ്ദേശസ്വയംഭരണതലത്തിൽ ജനകീയാസൂത്രണം കൊണ്ടുവന്ന് മാറ്റമുണ്ടാക്കിയപോലെ, ഇക്കാര്യം ഗ്രാമസഭകൾക്ക് വിടാൻ എന്തിന് മടിക്കുന്നു? നിയന്ത്രണങ്ങളുള്ള മേഖലകളിൽ കർഷകർക്ക് ഇൻസെന്റീവ് കൊടുക്കണം. ഇത്തരമൊരു കാഴ്ചപ്പാടുണ്ടെങ്കിൽ ഒരു പ്രശ്‌നം എളുപ്പം പരിഹരിക്കാം.

കർഷകരെയോ മലയോരത്ത് താമസിക്കുന്നവരെയോ വിശ്വാസത്തിലെടുക്കുന്ന നയങ്ങളായിരുന്നില്ല സർക്കാറുകളുടേത്. ഇതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനം. ഇതിന് ഒരു മാറ്റം വരണം, അല്ലെങ്കിൽ മലയോരമേഖല കലാപകലുഷിതമാകും. മുമ്പ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒരു നയമുണ്ടായിരുന്നു, ജനപങ്കാളിത്ത വനസംരക്ഷണം. വനംവകുപ്പ് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ വനസംരക്ഷണം സാധ്യമാകില്ല എന്ന ബോധ്യത്തിൽ കൊണ്ടുവന്ന നിയമമായിരുന്നു അത്. എന്നാൽ, വനം ഉദ്യോഗസ്ഥർ തന്നെ അത് പൊളിച്ചുകളഞ്ഞു. കാരണം, അവരുടെ അപ്രമാദിത്തം പോകും എന്നതുകൊണ്ട്.

പരിസ്ഥിതിലോല മേഖലയുടെ പേരിൽ, ഇടുക്കിയിൽ ബഹളംവക്കുന്നതിന്റെ 50 ശതമാനവും കൈയേറ്റക്കാരാണ്. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുമിച്ചുകൂട്ടി ഇറക്കിയത് ക്രിസ്ത്യൻ പള്ളിയാണ്. കാരണം, ചർച്ചാണ് ഇടുക്കിയിലെ ഏറ്റവും വലിയ കൈയേറ്റക്കാർ.

കർഷകർക്ക് അറിയാം, കാടിനെ

കർഷകർ കാടിനെ സ്നേഹിക്കുന്നവരാണ് എന്നതിന് എനിക്ക് എത്രയോ അനുഭവങ്ങളുണ്ട്. പശ്ചിമഘട്ടത്തിന്റെ അങ്ങേതല മുതൽ ഇങ്ങേതല വരെ കാർഷികമേഖലയിലൂടെയും വനത്തിലൂടെയും ഞാൻ നടന്നിട്ടുണ്ട്. എല്ലായിടത്തും കണ്ടത്, കാട് നിലനിൽക്കണമെന്നാഗ്രഹമുള്ള കർഷകരെയാണ്. പക്ഷെ, അവരുടെ ജീവിതം ഇന്നൊരു ചോദ്യചിഹ്‌നമാണ്, കാടിന്റെ ശത്രു എന്നതിനേക്കാൾ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുവാണ് ഇന്ന് അവർ.

വനനശീകരണവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ, ‘വൺ എർത്ത് വൺ ലൈഫ്’ എന്ന സംഘടനയുടെ ലീഗൽ സെൽ ചുമതലയുള്ളയാളെന്ന നിലയ്ക്ക്ഞാൻ കൊടുത്തിട്ടുണ്ട്. അവയെക്കുറിച്ച് അന്വേഷിക്കാൻ പോകുമ്പോൾ, വനനശീകരണത്തെക്കുറിച്ച് ഏറ്റവും കൂടുതൽ പരാതി പറയുന്നത് കർഷകരാണ്. കൈയേറ്റക്കാർ കയറുന്നുണ്ട്, അത് തടയണം, അല്ലെങ്കിൽ കാലാവസ്ഥയൊക്കെ മാറും എന്നുപറയുന്നത് കർഷകരാണ്. ഇന്ന് കർഷകർ അത് പറയുന്നില്ല. കാട് പോണെങ്കിൽ പോകട്ടെ എന്നൊരു മാനസികാവസ്ഥയിലേക്ക് കർഷകരെ കൊണ്ടെത്തിച്ചു, സർക്കാർ ഉദ്യോഗസ്ഥരും പരിസ്ഥിതി തീവ്രവാദികളും ചേർന്ന്.

പരിസ്ഥിതിലോല മേഖലയുടെ പേരിൽ, ഇടുക്കിയിൽ ബഹളംവക്കുന്നതിന്റെ 50 ശതമാനവും കൈയേറ്റക്കാരാണ്. 50 ശതമാനം, പണ്ട്, രാജഭരണകാലത്തും മറ്റും പാട്ടവും പട്ടയവുമൊക്കെ കൊടുത്തവരും. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുമിച്ചുകൂട്ടി ഇറക്കിയത് ക്രിസ്ത്യൻ പള്ളിയാണ്. കാരണം, ചർച്ചാണ് ഇടുക്കിയിലെ ഏറ്റവും വലിയ കൈയേറ്റക്കാർ. അവർക്ക് നിലനിൽക്കണമെങ്കിൽ, കൈയേറ്റക്കാർ മാത്രം പോരാ, കുടിയേറ്റക്കാരും കൂടി വേണം. കുടിയേറ്റക്കാർക്ക് അടി കിട്ടും എന്ന തരത്തിൽ ആശങ്ക സൃഷ്ടിച്ച്, പള്ളികളാണ് പ്രശ്‌നം ഇത്ര രൂക്ഷമാക്കിയത്. പൂർണമായും രാഷ്ട്രീയ ഒത്താശയോടെയാണ് ഇടുക്കിയിലെ കൈയേറ്റം, അത് ഒഴിപ്പിക്കാൻ ശ്രമിക്കുന്നില്ല.

വനസംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഗൈഡ് ആദിവാസിയാണ്. ഒരിക്കലും അവർക്ക് വഴി തെറ്റില്ല / Photo : Shafeeq Thamarassery

പശ്ചിമഘട്ടത്തിന്റെ കുത്തനെയുള്ള ചരിവിൽ ഒരു ക്വാറി പാടില്ല എന്ന്, മറ്റാരേക്കാളും കർഷകർക്കാണ് അറിയുക. ഒരു ഗ്രാമസഭയ്ക്ക് അധികാരം കൊടുത്തുനോക്കൂ, ചരിവിൽ ഒരു ക്വാറി തുടങ്ങാൻ അനുവദിക്കില്ല. കാരണം, അത് അവരുടെ ജീവിതപ്രശ്‌നമാണ്. അതിനെ നമ്മൾ അംഗീകരിച്ചാൽ മാത്രം മതി.

വയനാട്ടിലാകട്ടെ, വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. തലമുറകളായി നിൽക്കുന്ന ഒരു മരം മുറിക്കാൻ പറ്റില്ല. വയനാട്ടിൽ ഞാൻ നടന്നുകണ്ട ഒരു ഭാഗത്തും പുതിയ മരം മുളച്ചുവരുന്നില്ല. പഴയ മരങ്ങൾ ഉണക്കിക്കളയുകയാണ് കർഷകർ. പകരം, അവർക്ക് മരം മുറിക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിൽ, അവർ ഉറപ്പായും മരം നട്ടേനേ. നാളെ അവർക്ക് അതൊരു അസ്സറ്റാകും. ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത പാറയിടുക്കിൽ മരം നട്ടാൽ നാളെ അവർക്കത് മുറിച്ചുവിൽക്കാം. അവർ സാധാരണ മരം മുറിച്ചിരുന്നത് അത്യാവശ്യങ്ങൾക്കായാണ്. മക്കളുടെ കല്യാണത്തിനോ ഒരു ആശുപത്രിക്കാര്യത്തിനോ മറ്റോ. ഇന്ന് മരം മുറിച്ചാൽ കാര്യമായി ഒന്നും കിട്ടില്ല. ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുകഴിഞ്ഞാൽ, ബാക്കിയൊന്നുമുണ്ടാകില്ല. ഇപ്പോൾ, ഒരു മരവും കർഷകർ വനത്തിൽ വളർത്തുന്നില്ല, കാരണം വളർത്തിയാൽ പ്രശ്‌നമാണ് എന്നാണ് അവർ പറയുന്നത്. ചന്ദനം നടാൻ സർക്കാർ പറഞ്ഞു. അത് മുറിച്ചാൽ പണം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ല. ഇന്ന് മരം പറമ്പിൽ വളരാൻ വിട്ടാൽ, അതിന്റെ നിഴലുമൂലം, കൃഷി ചെയ്യാൻ പറ്റില്ല, മുറിക്കാനും പറ്റില്ല, അതുകൊണ്ട് മരം നടില്ല. പണ്ട്, സ്ഥലം കൊടുക്കുമ്പോൾ, അവിടെയുള്ള മരങ്ങൾ റിസർവ്ഡ് ആണ്, ആ മരങ്ങളുടെ 90 ശതമാനവും ഉണക്കിക്കളഞ്ഞുകഴിഞ്ഞു. അല്ലെങ്കിൽ ഒരു കൃഷിയും നടക്കില്ല. മുറിക്കാനും പറ്റില്ല. വയനാട് നാശമായത് ഈ ഒറ്റക്കാരണത്താലാണ്.

ഇങ്ങനെ, ഇടുക്കിക്കും വയനാടിനും മറ്റും, ആ പ്രദേശങ്ങളുടേതായ പ്രശ്‌നങ്ങളുണ്ട്. അവ വ്യത്യസ്തമായി തന്നെ കാണണം.

പൂർണമായും രാഷ്ട്രീയ ഒത്താശയോടെയാണ് ഇടുക്കിയിലെ കൈയേറ്റം, അത് ഒഴിപ്പിക്കാൻ ശ്രമിക്കുന്നില്ല. / Photo : Wikimedia Commons

കാട്ടുപന്നികളിറങ്ങുമ്പോൾ

കാട്ടുപന്നിയാണല്ലോ ഇപ്പോൾ, വനവും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്രവിഷയം. കാട്ടുപന്നികൾ പെറ്റുപെരുകുന്നതിന് പാരിസ്ഥിതികമായ കാരണങ്ങൾ ഏറെയുണ്ട്, അവയുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിരുന്ന ജീവികൾ കുറഞ്ഞതും മറ്റും. അവ കാട്ടിൽനിന്ന് പുറത്തുവരാനും കാരണമുണ്ട്. കാട്ടിൽ തീറ്റയില്ലാതായി. പലയിടത്തും കൃഷിഭൂമിയിൽ തന്നെയാണ് കാട്ടുപന്നികൾ താമസിക്കുന്നതും പെറ്റുപെരുകുന്നതും. കാട്ടിലേക്ക് പോകുന്നുപോലുമില്ല. കാർഷികോത്പന്നങ്ങൾക്ക് വില കുറഞ്ഞതോടെ, കർഷകർ വർഷത്തിൽ ഒരിക്കൽ മാത്രമേ അടിക്കാട് വെട്ടുകയുള്ളൂ. അതുകൊണ്ട്, കൃഷിയിടങ്ങളിൽ പന്നിക്ക് പെറ്റുപെരുകാൻ സൗകര്യമുണ്ട്. ഇഷ്ടംപോലെ ഭക്ഷണവും കിട്ടും.
ഈ പന്നികളെ കൊല്ലാൻ എത്രയോ കാലമായി കർഷകർ സമരം ചെയ്യുന്നു. ഇപ്പോൾ, തദ്ദേശസ്ഥാപന അധികൃതർക്ക് അവകാശം നൽകുമ്പോൾ പോലും അതിൽ നിരവധി നിയന്ത്രണങ്ങളുണ്ട്. മുമ്പ്, ലൈസൻസുള്ള തോക്കുവേണം, വിഷം കൊടുത്തോ കുടുക്കുവച്ചോ കൊല്ലരുത് എന്നൊക്കെയുള്ള വ്യവസ്ഥകളുണ്ടായിരുന്നു. അതിനുംമുമ്പ്, ഗർഭിണിയായതോ മുലയൂട്ടുന്നതോ ആയ പന്നിയെ കൊല്ലരുത് എന്ന വ്യവസ്ഥയുണ്ടായിരുന്നു. കർഷകർ പന്നിയെ പിടിച്ച് സ്‌കാൻ ചെയ്തുനോക്കേണ്ട സ്ഥിതി.

എല്ലാ മൃഗങ്ങളുടെയും എണ്ണം കൂടിയിട്ടുണ്ട് എന്നത് സെൻസസിൽ വ്യക്തമാണ്. മറ്റു രാജ്യങ്ങളിൽ കള്ളിംഗ് നടത്തുന്നുണ്ട്. നമ്മൾ എന്തുകൊണ്ട് നടത്തുന്നില്ല? ഏറ്റവുമൊടുവിൽ, കാട്ടുപന്നിയുടെ കാര്യത്തിൽ, ഇത് സമ്മതിച്ചു. എന്നാൽ, അവയെ കൊന്ന് ഡീസലൊഴിച്ച് കുഴിച്ചുമൂടാനാണ് പറഞ്ഞിരിക്കുന്നത്. ഇവയെ സർക്കാർ എടുത്ത് മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ വഴിയോ കാർഷിക സർവകലാശാല വഴിയോ വാല്യു ആഡഡ് ഉത്പന്നമാക്കി വിറ്റാൽ ഖജനാവിലേക്ക് എത്രയോ ലക്ഷങ്ങളാണ് കിട്ടുക.

കാട്ടിൽ തീറ്റയില്ലാതായപ്പോൾ പന്നികൾ കാട്ടിൽനിന്ന് പുറത്തുവരാൻ തുടങ്ങി. കർഷകർ വർഷത്തിൽ ഒരിക്കൽ മാത്രമേ അടിക്കാട് വെട്ടുകയുള്ളൂ. അതുകൊണ്ട്, കൃഷിയിടങ്ങളിൽ പന്നിക്ക് പെറ്റുപെരുകാൻ സൗകര്യമുണ്ട്. ഇഷ്ടംപോലെ ഭക്ഷണവും കിട്ടും / Photo : unsplash.com

ജനങ്ങളെ വിശ്വാസത്തിലെടുത്ത്, ജനങ്ങളുമായി ചേർന്ന് വനസംരക്ഷണം എന്ന നിലപാട് സ്വീകരിച്ചാൽ പാരിസ്ഥിതിക ലോലപ്രദേശം എന്ന വിഷയത്തോട് കർഷകർ പ്രശ്‌നമുണ്ടാക്കില്ല. വികലനയങ്ങളുടെ നടത്തിപ്പുകാരാകുന്നതാണ്ഏറ്റവും വലിയ പ്രശ്‌നം. കർഷകർക്ക് പുര പണിയണമെങ്കിൽ, പറമ്പിലുള്ള കല്ല് പൊട്ടിച്ച് പുര പണിയാൻ അവകാശം കൊടുക്കണം. അതിനപ്പുറം, മൈനിങ്ങും ക്വാറികളും വനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കർശനമായി നിരോധിച്ചിരിക്കണം.

വനത്തിലുള്ളവരുടെ അറിവുകൾ

എന്റെ അനുഭവത്തിൽ, വനവും അവിടത്തെ പരിസ്ഥിതിയുമായും ബന്ധപ്പെട്ട്ഏറ്റവും കൂടുതൽ വൈദഗ്ധ്യമുള്ളത് വനത്തിനോടുചേർന്ന് ജീവിക്കുന്നവർക്കാണ്. ഒരു കാടിന്റെ നാശം ആദ്യം കാണാൻ കഴിയുന്നത് അവർക്കാണ്. 25 വർഷം മുമ്പ് ഒരു കർഷകനാണ് എന്നോടുപറഞ്ഞത്, മയിൽ വരാൻ തുടങ്ങിയിരിക്കുന്നു, കാലാവസ്ഥയാകെ മാറുകയാണ്, സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും എന്ന്. നമ്മുടെ ഉദ്യോഗസ്ഥർ പോലും കാണുന്നതിനുമുമ്പ് കർഷകരാണ് ഇതെല്ലാം കാണുക. അവരുടെ അനുഭവങ്ങളിലൂടെയാണ് പറയുന്നത്.

കാർഷിക സർവകലാശാലയിൽ പഠിക്കുന്ന കുട്ടികൾ കർഷകർക്കൊപ്പം നിന്ന് പ്രായോഗികപാഠങ്ങൾ നേടണമെന്ന് ഒരു പോളിസിയുണ്ട്. സിലബസിലുള്ള ഇക്കാര്യം എത്രമാത്രം ഫലപ്രദമാകുന്നുണ്ട്?

എന്തിലാണ് വൈദഗ്ധ്യം വേണ്ടത്? ഒരു കാട് സംരക്ഷിക്കുന്നതിലോ? പശ്ചിമഘട്ടത്തിന്റെ കുത്തനെയുള്ള ചരിവിൽ ഒരു ക്വാറി പാടില്ല എന്ന്, മറ്റാരേക്കാളും കർഷകർക്കാണ് അറിയുക. സർക്കാർ ആകട്ടെ, റോഡുപണിക്കും മറ്റും എവിടെനിന്നുവേണമെങ്കിലും കല്ല് പൊട്ടിക്കാൻ അനുമതി നൽകിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്രാമസഭയ്ക്ക് അധികാരം കൊടുത്തുനോക്കൂ, ചരിവിൽ ഒരു ക്വാറി തുടങ്ങാൻ അനുവദിക്കില്ല. കാരണം, അത് അവരുടെ ജീവിതപ്രശ്‌നമാണ്. പുറത്തുനിൽക്കുന്ന ഏതൊരു ഉദ്യോഗസ്ഥനേക്കാളും അവിടെ ജീവിക്കുന്നവർക്ക് സ്വന്തം ജീവിതം സംരക്ഷിക്കാനുള്ള അറിവും അനുഭവവും ഉണ്ട്. അതിനെ നമ്മൾ അംഗീകരിച്ചാൽ മാത്രം മതി. നമ്മുടെ കൃഷി വകുപ്പ് ആദ്യം പഠിക്കേണ്ടത് കർഷകരിൽനിന്നാണ്, അവരെ പഠിപ്പിക്കാൻ നോക്കുന്നതിനുമുമ്പ്.

വനസംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഗൈഡ്, എന്റെ അനുഭവത്തിൽ
ആദിവാസിയാണ്. ഒരിക്കലും അവർക്ക് വഴി തെറ്റില്ല. ഒരു മരത്തിന്റെ മാറ്റം കണ്ടാൽ അവർ അപ്പോൾ പറയും. ഒരിക്കൽ, ശിരുവാണി ഡാമിൽ, കാട്ടിലൂടെ പോകുകയായിരുന്നു. പ്രായമായ രണ്ട് ആദിവാസികളാണ് ഒപ്പമുള്ളത്. അവർ പറയുന്നു, വലിയ മരങ്ങളൊന്നും ആ മലയിലില്ല. വെള്ളത്തിൽ തട്ടി സൂര്യപ്രകാശം ഇലയുടെ അടിയിലാണ് പതിക്കുന്നത്. അതുകൊണ്ട്, മരമെല്ലാം ഉണങ്ങിപ്പോയി. ശാസ്ത്രീയമായി പഠനം നടത്തുന്നവരോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, അത് ശരിയാണെന്നുകണ്ടു. വെള്ളത്തിൽനിന്ന് സൂര്യപ്രകാശത്തിന്റെ റിഫ്‌ളക്ഷൻ പതിക്കുന്നത്, ഇലയുടെ അടിയിൽ സ്‌റ്റൊമാറ്റയിലാണ്. അപ്പോൾ, ഇവോപറേഷൻ കൂടും, മരം ഉണങ്ങും. മുത്തിക്കളം റിസർവിന്റെ ചരിവിലുള്ള കാട്ടിൽ ഒരൊറ്റ വൻമരവുമുണ്ടായിരുന്നില്ല. ഈ അറിവുള്ളത് ആദിവാസിക്കാണ്. ഇത്തരം പഠനങ്ങൾ മറ്റെവിടെയെങ്കിലുമുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കാട് അറിയുന്ന ഒരു ആദിവാസിക്ക്, കാട്ടുമൃഗത്തിന്റെ ആക്രമണം ഉണ്ടാകാതെ പോകാൻ കഴിയും. ഒരു മലയ്ക്ക് അപ്പുറം ആന നടന്നുപോകുന്നതുപോലും മണ്ണിൽ ചെവിവെച്ച് എനിക്കുപറഞ്ഞുതന്ന, വയോധികനായ ഒരു ആദിവാസിയുണ്ടായിരുന്നു, ഒരു കറുമ്പൻ. അത്, തലമുറകളായി ആർജിച്ച അറിവാണ്.

മീറോട് മലയിലെ ചങ്കൽ ക്വാറി

ഇത്തരം പ്രായോഗിക അറിവുകളെ ശാസ്ത്രീയജ്ഞാനവുമായി കൂട്ടിയിണക്കിയാൽ, ഇരട്ടിയായി പ്രയോഗിക്കാൻ കഴിയും. ഇത്തരം കാഴ്ചപ്പാടുള്ള അപൂർവം ശാസ്ത്രജ്ഞരുണ്ട്, എന്നാൽ ഭൂരിഭാഗം പേർക്കും ഇത്തരം കാഴ്ചപ്പാടില്ല.
ഗ്രാമസഭകളിൽ വരുന്നത് അവിടെ ജീവിക്കുന്നവർ മാത്രമാണ്, പുറത്തുനിന്ന് ആരുമില്ല. ഒരു ക്വാറി വന്നാൽ എന്താണ് കുഴപ്പമെന്ന് അവർക്കറിയാം. അവരുടെ വീടിന്റെ ഭിത്തി വിണ്ടുകീറും. അതുകൊണ്ട്, അവരാണ് അതിനുവേണ്ടി നിയന്ത്രണമുണ്ടാക്കേണ്ടവർ. അങ്ങനെയുള്ള ഒരിടത്ത് ക്വാറി തുടങ്ങാൻ ഗ്രാമസഭ അനുവദിക്കില്ല. കാടിനോടുചേർന്ന് ജീവിക്കുന്നവരെപ്പോലെ, കാടിനെ സംരക്ഷിക്കണമെന്ന ബോധ്യമുള്ളവർ മറ്റെവിടെയുമുണ്ടാകില്ല.

വനജീവിതവുമായി ബന്ധപ്പെട്ട് സയൻസ്, പ്രായോഗികതയിൽനിന്ന് അകന്നുനിൽക്കുന്നതിന് പ്രധാന കാരണം, അനുഭവസമ്പത്തുകളെ ഉൾക്കൊള്ളാത്തതാണ്. അതേസമയം, ഇത്തരം അറിവുകളെ ഉപയോഗിച്ച ശാസ്ത്രജ്ഞരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അപൂർവം വനംവകുപ്പ് ജീവനക്കാർ ഇത്തരം അറിവുകളെ ഉപയോഗിക്കുന്നുണ്ട്. സൈലൻറ് വാലിയിലെ ഫോറസ്റ്റ് വാച്ചർ മാരിയെപ്പോലുള്ളവർ. 16ാമത്തെ വയസ്സിൽ അച്ഛൻ ലച്ചിയപ്പനൊപ്പമാണ് മാരി സൈലൻറ് വാലിയിലെത്തിയത്. ലച്ചിയപ്പനും വാച്ചറായിരുന്നു. മഡുഗ ഗോത്രക്കാരനായ ലച്ചിയപ്പൻ, സൈലൻറ്വാലിയെക്കുറിച്ചുള്ള അറിവുകളുടെ ഒരു ശേഖരം തന്നെയായിരുന്നു. ഇത്തരം റെയ്ഞ്ചർമാരും ഡി.എഫ്.ഒമാരുമുണ്ടായിരുന്നു. കാർഷിക സർവകലാശാലയിൽ പഠിക്കുന്ന കുട്ടികൾ കർഷകർക്കൊപ്പം നിന്ന് പ്രായോഗികപാഠങ്ങൾ നേടണമെന്ന് ഒരു പോളിസിയുണ്ട്. സിലബസിലുള്ള ഇക്കാര്യം എത്രമാത്രം ഫലപ്രദമാകുന്നുണ്ട്?

ഇത്തരം അറിവുകളെ അംഗീകരിച്ചാൽ, മാനിച്ചാൽ നമ്മുടെ സയന്റിഫിക് വിഷന് ഏറെ മാറ്റമുണ്ടാകും. അത്തരം മാറ്റങ്ങളിലൂടെ മാത്രമേ, പ്രായോഗിക പരിഹാരങ്ങളിലേക്ക് എത്താനാകൂ. വനജീവിതവുമായി ബന്ധപ്പെട്ട് സയൻസ്, പ്രായോഗികതയിൽനിന്ന് അകന്നുനിൽക്കുന്നതിന് പ്രധാന കാരണം, ഇത്തരം അനുഭവസമ്പത്തുകളെ ഉൾക്കൊള്ളാത്തതാണ്. അതേസമയം, ഇത്തരം അറിവുകളെ ഉപയോഗിച്ച ശാസ്ത്രജ്ഞരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പരിസ്ഥിതിലോല, ബഫർസോൺ പ്രഖ്യാപനങ്ങൾക്കെതിരെ കിഫയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന കളക്ടറേറ്റ് മാർച്ച്

പരിസ്ഥിതി തീവ്രവാദങ്ങൾ

സർക്കാറിന്റെ നയമില്ലായ്മ സൃഷ്ടിക്കുന്ന മറ്റൊരു പ്രശ്നമുണ്ട്. അത്, കേരളത്തിൽ രണ്ടുതരം തീവ്രവാദികളെ സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതി തീവ്രാദികളും കുടിയേറ്റ തീവ്രവാദികളും. കാട്ടുപന്നിയെ കൊല്ലാൻ അനുമതി കൊടുത്തതിനെതിരെ ബഹളമുണ്ടാക്കുന്നവരുണ്ട്. കൊല്ലണം എന്നു പറഞ്ഞാൽ ഞാൻ പരിസ്ഥിതിക്കാരനല്ലാതാകും. പരിസ്ഥിതിലോല മേഖല വേണം എന്നു പറഞ്ഞാൽ ഞാൻ കർഷകവിരോധിയാകും.

കേരള ഇൻഡിപെന്റഡൻറ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) എന്നൊരു സംഘടന മലയോരമേഖലയിൽ രൂപം കൊണ്ടിട്ടുണ്ട്. മണ്ണാർക്കാട്ട് ആന പടക്കം കടിച്ച് ചരിഞ്ഞ സംഭവത്തെതുടർന്ന് രൂപം കൊണ്ട ഈ സംഘടന, രണ്ടുവർഷം കൊണ്ട് വളരെ പെട്ടെന്നാണ് വളർന്നത്. ഒരു രാഷ്ട്രീയപാർട്ടിയെയും വിശ്വാസമില്ലാത്ത തരത്തിൽ, ഒരു സ്വതന്ത്ര സംഘടന, കർഷകരെ സംഘടിപ്പിക്കുന്നു. അവർ കുറേ ആവശ്യങ്ങൾ ഉയർത്തുന്നുണ്ട്, എന്നാൽ, കാടുപോലും വേണ്ട എന്ന തരത്തിൽ, തീവ്രവാദ ആശയങ്ങളും അതിൽനിന്നുണ്ടാകുന്നുണ്ട്. ഇതിനെ ഒരു ഉദാഹരണമായി കാണണം. സർക്കാറിനാണ് ഇതേക്കുറിച്ച് ചിന്ത വേണ്ടത്. അതിനുള്ള നയം വേണം. ഉദ്യോഗസ്ഥരെ അഴിച്ചുവിടുന്നതിന് മാറ്റം വേണം. കാരണം, വനത്തെ ചൂണ്ടി ഒരു തീവ്രവാദ നിലപാട് ഒരിക്കലും ഉയർന്നുവരാൻ പാടില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ടോണി തോമസ്

കാർഷിക മേഖലയുമായും വനസംരക്ഷണവുമായും ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തുന്നു. ‘വൺ എർത്ത് വൺ ലൈഫ്’ എന്ന സംഘടനയുടെ ലീഗൽ സെല്ലിന് നേതൃത്വം നൽകുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാൽപര്യ ഹർജികൾ നൽകുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.

Comments