നിങ്ങള്‍ മുറിച്ചു മാറ്റുന്നത് കവിതയല്ല
ഇന്ത്യ എന്ന മഴവില്‍ റിപ്പബ്‌ളിക്കാണ്
നിങ്ങള്‍ മുറിച്ചു മാറ്റുന്നത് കവിതയല്ല ഇന്ത്യ എന്ന മഴവില്‍ റിപ്പബ്‌ളിക്കാണ്
ഇന്ത്യയിലെ പ്രശസ്തരും പ്രഗത്ഭരുമായ അക്കാദമിക്കുകളും അധ്യാപകരുമുള്‍പ്പെട്ട സമിതി തയാറാക്കിയ മികച്ച പാഠപുസ്തകങ്ങളാണ് അവരുടെ സമ്മതമില്ലാതെ സി.ബി.എസ്.ഇയുടെ ഉദ്യോഗസ്ഥന്‍മാര്‍ തിരുത്തുന്നത്. നീക്കം ചെയ്യുന്നവ പുനഃസ്ഥാപിക്കപ്പെടുകയെന്നത് അത്ര എളുപ്പമല്ല.
7 May 2022, 09:44 AM
"We remain strangers
Even after so many meetings
Blood stains remain
Even after so many rains'
"ഒരുപാട് യോഗങ്ങള്‍ക്കു ശേഷവും
ഞങ്ങള്‍ അപരിചിതരായി തുടരുന്നു
ഒരുപാട് മഴയ്ക്കു ശേഷവും
രക്തക്കറ അവശേഷിക്കുന്നു'
പത്താം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് സി. ബി. എസ്. ഇ മുറിച്ചു മാറ്റിയ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയിലെ വരികളാണിത്.
ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്ന പുസ്തകത്തിലെ റിലിജിയന്‍ കമ്യൂണലിസം ആൻറ് പൊളിറ്റിക്‌സ് എന്ന അധ്യായത്തിലെ 46, 48, 49 പേജുകളിലെ ഫൈസ് അഹമ്മദ് ഫൈസിന്റെ രണ്ടു കവിതകള്‍ ഉള്‍പ്പെടുന്ന പോസ്റ്ററും, ടൈംസ് ഓഫ് ഇന്ത്യയില്‍ അജിത് നൈനാന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണും ഒഴിവാക്കി. ഇതിനു പുറമെ പത്താം ക്ലാസിലെ തന്നെ ഡെമോക്രസി ആൻറ് ഡൈവേഴ്‌സിറ്റി, പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്റ് മൂവ്‌മെൻറ്സ്, ചലഞ്ചസ് ഓഫ് ഡെമോക്രസി എന്നിവയും പതിനൊന്നാം ക്ലാസ് ചരിത്രപുസ്തകത്തിലെ സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ് എന്നിവയും ഒഴിവാക്കണമെന്നാണ് സി. ബി. എസ്. ഇ നിര്‍ദ്ദേശം.
വര്‍ഗീയതയേയും കലാപങ്ങളെയും എതിര്‍ക്കുന്ന, മതനിരപേക്ഷതയുടെ അനിവാര്യത സൂചിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ സി. ബി. എസ്. ഇ ലക്ഷ്യമിടുന്നതെന്താണ്? `ഉദാഹരണത്തിന് അജിത് നൈനാന്റെ നീക്കം ചെയ്ത കാര്‍ട്ടൂണ്‍ എടുക്കുക. ഒരു ഒഴിഞ്ഞ കസേരയില്‍ പലതരം മത ചിഹ്നങ്ങള്‍. ക്യാപ്ഷന്‍ ഇങ്ങനെ: "നിയുക്ത മുഖ്യമന്ത്രിയ്ക്ക് തന്റെ മതേതര യോഗ്യത തെളിയിക്കാനുള്ളതാണ് ഈ കസേര, ധാരാളം കുലുക്കമുണ്ടാവും'. ഒരു ജനാധിപത്യ മതേതര വ്യവസ്ഥയില്‍ ഈയൊരു കാര്‍ട്ടൂണ്‍ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങളിലൂടെ കുട്ടികള്‍ കടന്നുപോകേണ്ടതല്ലേ?

2014 - ല്‍ ബി.ജെ.പി ഗവണ്‍മെന്റ് അധികാരമേറിയതു മുതല്‍, ആര്‍.എസ്.എസും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കളും പാഠപുസ്തകങ്ങള്‍ക്കെതിരെ വലിയ ആക്രമണമഴിച്ചുവിട്ടിരുന്നു. യു.പി.എ കാലഘട്ടത്തില്‍ നിലവില്‍വന്നുവെന്നതും , ഇന്ത്യയിലെ അറിയപ്പെടുന്ന ഇടതു ചിന്തകരും , ലിബറലുകളും , അക്കാദമിക്കുകളും അധ്യാപകരും പുസ്തക രചനയില്‍ സഹകരിച്ചിരുന്നുവെന്നതും പ്രകോപനത്തിനുള്ള കാരണങ്ങളാണ്.ജനാധിപത്യത്തെയും , മതേതരത്വത്തെയും, വൈവിധ്യത്തേയും, ഫെഡറലിസത്തേയും സംബന്ധിക്കുന്ന ഉദാരമായ ആശയങ്ങള്‍ കഥകളായും ,ചിത്രങ്ങളായും , കവിതകളായും, കാര്‍ട്ടൂണുകളായും , സിനിമകളായും കുട്ടികളോട് നേരിട്ട് സംവദിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നുവെന്നതും അവര്‍ക്ക് അസ്വസ്ഥജനകമായിരിക്കും.
പാന്‍ഡമിക് പ്രതിസന്ധിയുടെ മറയില്‍ രണ്ടായിരത്തി ഇരുപതിലും സിലബസ് നോര്‍മലൈസേഷന്റെ പേരുപറഞ്ഞ് 30% പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. അന്ന് ഫെഡറലിസം, പൗരത്വം ,ദേശീയത, മതേതരത്വം, പ്രാദേശികസര്‍ക്കാരുകള്‍, ആസൂത്രണകമീഷന്‍, പഞ്ചവത്സര പദ്ധതികള്‍ എന്നീ പാഠഭാഗങ്ങളാണ് തെരഞ്ഞുപിടിച്ച് ഒഴിവാക്കിയത്. (പൗരത്വം, ദേശീയത ജനകീയ മുന്നേറ്റം ഒന്നും കുട്ടികള്‍ പഠിക്കരുത് - ട്രൂ കോപ്പി തിങ്ക് - 11 ജൂലൈ 2020) സാമൂഹ്യ ശാസ്ത്രപാഠപുസ്തകങ്ങള്‍ക്കു നേരെയാണ് അതിക്രമങ്ങള്‍ ഏറെയുമെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
ഗുജറാത്ത് - ആരുടെ, എന്തിന്റെ മോഡല്‍ ?
2020 ല്‍ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായുണ്ടായ അധ്യയനനഷ്ടം ഒഴിവാക്കലുകള്‍ക്ക് ന്യായീകരണമായി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യക്തമായ ഒരു കാരണവും സി.ബി.എസ്.ഇ പറയുന്നില്ല. എന്നാല്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളും, ഗുജറാത്തിലെ പുസ്തകങ്ങളും കേരളത്തിലെ പാഠപുസ്തകങ്ങളും താരതമ്യപ്പെടുത്തി പി.പി.ആര്‍.സി എന്ന സംഘ പരിവാര്‍ എന്‍.ജി.ഒ വിദ്യാഭ്യാസത്തിനുള്ള പാര്‍ലമെന്റ് സമിതിയ്ക്കു നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴത്തെ വെട്ടിമാറ്റലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്മൃതി ന്യാസ് ട്രസ്റ്റിനു കീഴിലുള്ള പബ്‌ളിക് പോളിസി റിസര്‍ച്ച് സെന്ററിനു വേണ്ടി ഡോ. ചാന്ദ്‌നി സെന്‍ഗുപ്തയുടെ സംഘമാണ് പുസ്തകങ്ങളുടെ താരതമ്യം നടത്തിയത്. അറിയപ്പെടുന്ന ഒരൊറ്റ ചരിത്രപണ്ഡിതനോ, ചരിത്രഗവേഷകനോ അതിലുണ്ടായിരുന്നില്ല. എന്‍.സി ഇ ആര്‍. ടി യും കേരളവും പാശ്ചാത്യ ആശയങ്ങള്‍ക്കും , മധ്യകാല മുസ്ലിം ഭരണകൂടങ്ങള്‍ക്കും , ഗാന്ധിയ്ക്കും, ജവഹര്‍ലാല്‍ നെഹ്‌റുവിനും അമിത പ്രാധാന്യം നല്‍കുന്നുവെന്നതായിരുന്നു അവരുടെ കണ്ടെത്തല്‍ .
ഇന്ത്യയില്‍ നിലനിന്ന വര്‍ണവ്യവസ്ഥ, അടിമത്തം , സ്ത്രീ പദവി എന്നിവയെ സംബന്ധിച്ചുള്ള പുസ്തകങ്ങളിലെ ചരിത്രപരാമര്‍ശങ്ങളെയും വസ്തുതകളെയും അവര്‍ ചോദ്യം ചെയ്യുന്നു. ഗുജറാത്തിലെ പാഠപുസ്തകങ്ങളാണ് ഗംഭീരമോഡല്‍ എന്ന നിഗമനമാണ് പി.പി.ആര്‍.സി യ്ക്കുള്ളത്. പി.പി.ആര്‍.സി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് Removing reference to unhistorical facts and distortions about our national heroes from textbooks to ensure equal or proportional references to all periods of history എന്ന പേരില്‍ വെബ് സൈറ്റിലൂടെ അഭിപ്രായങ്ങള്‍ ക്ഷണിച്ചത്.
പൊതുജനാഭിപ്രായം എന്തായിരുന്നുവെന്നോ, അവ ക്രോഡീകരിച്ചതെങ്ങനെയെന്നോ വ്യക്തമല്ല. ഒരു ബി.ജെ.പി ബേയ്‌സ്ഡ് എന്‍.ജി.ഒ യ്ക്ക് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പാര്‍ലമെൻറ് സമിതി അത് ആധികാരിക രേഖയായി പരിഗണിച്ച് എന്‍.സി.ഇ.ആര്‍.ടി.യും കേരളവും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും ഗുജറാത്തിനെ മാതൃകയാക്കണമെന്നു പറയുന്നിടത്ത് ഭരണഘടനാപരമായ ലംഘനമുണ്ട്. ഗുജറാത് മാതൃക പിന്‍പറ്റണമെന്ന് പറയുന്നവര്‍ നിതി ആയോഗ് റിപ്പോര്‍ട്ട് , യു ഡെയ്‌സ് ഡേറ്റ റിപ്പോര്‍ട്ട് എന്നീ ഒഫീഷ്യല്‍ റിപ്പോര്‍ട്ടുകളിലെയും ‘അസര്‍’ പഠന റിപ്പോര്‍ട്ടിലെയും ഗുജറാത്തിന്റെ പ്രകടന നിലവാരവും പാഠപുസ്തകങ്ങളുംകൂടി വിശദ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കിയാല്‍ നന്ന്.

മതന്യൂനപക്ഷങ്ങളെ , ദളിതുകളെ അന്യവല്‍ക്കരണത്തിലേക്കും, അപരത്വത്തിലേക്കും നയിച്ചതില്‍ ദീനാനാഥ് ബത്രയും സംഘവും എഴുതിയ ഗുജറാത്തിലെ പാഠ്യപദ്ധതിയ്ക്കും പാഠപുസ്തകങ്ങള്‍ക്കുമുള്ള പങ്ക് സാമൂഹ്യ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കെങ്കിലും പഠന വിധേയമാക്കാവുന്നതാണ്.
ഫൈസ് അഹമ്മദ് ഫൈസും ഹംദേഖംഗെയും
പാകിസ്ഥാനിലെ ഏകാധിപത്യ ഭരണവ്യവസ്ഥകളെ നിര്‍ദയം ചോദ്യം ചെയ്തവയാണ് ഫൈസിന്റെ കവിതകള്‍. ഉറുദു കവിതയില്‍ മിര്‍സ ഗാലിബിന്റെ തുടര്‍ച്ചയെന്നു പറയാവുന്ന ഫൈസ് എഴുത്തില്‍ ഒരേ സമയം പ്രണയവും കലഹവും വിപ്ലവവും ആവിഷ്‌ക്കരിച്ചു. ഇന്ത്യ- പാകിസ്ഥാന്‍ വിഭജനവും, പാകിസ്ഥാന്‍ -ബംഗ്ലാദേശ് വിഭജനവും സൃഷ്ടിച്ച മുറിവുകളുടെ രക്തം പൊടിയുന്നവയാണ് ഫൈസിന്റെ കവിതകളെന്ന് നിരൂപകര്‍ പറയുന്നു. പാകിസ്ഥാനിലെ ഇടതുപക്ഷ മൂവ്‌മെന്റുകള്‍ക്ക് തുടക്കമിട്ട ഫൈസ് സുഹൃത്തായിരുന്ന സുള്‍ഫിക്കര്‍ അലിഭൂട്ടോയുടെ വധശിക്ഷയ്ക്കു ശേഷം സിയാ ഉള്‍-ഹഖിനാല്‍ വേട്ടയാടപ്പെട്ടു ജയിലിലുമായി. തുടര്‍ന്ന്
കുറേക്കാലം പ്രവാസിയായി ബെയ്‌റൂട്ടിലായിരുന്നു. പാകിസ്ഥാനിലെ പട്ടാള ഭരണകൂടങ്ങള്‍ക്കും തീവ്ര വലതുപക്ഷ ഭരണകൂടങ്ങള്‍ക്കുമെതിരെ എഴുത്തിലൂടെ പ്രതികരിച്ച ഫൈസ് നോബല്‍ സമ്മാനത്തിനു പോലും നോമിനേറ്റ് ചെയ്യപ്പെട്ടയാളാണ്.
ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഉയര്‍ന്നു കേട്ട ഹംദേ ഖെംഗെ (നമുക്കു കാണാം) എന്ന കവിത ഫൈസിന്റേതാണ്. ജെ.എന്‍ . യു വിലേയും ജാമിയ മിലിയയിലേയും വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളാണ് അതുറക്കെപ്പാടിയത്. ഇന്ത്യാ വിരുദ്ധവും, ഹിന്ദു വിരുദ്ധവുമെന്ന് ആരോപണമുയര്‍ത്തി കാണ്‍പൂര്‍ ഐ.ഐ.ടി അധികൃതര്‍ കവിത പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. സാമൂഹ്യ ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് കവിതയെന്തിന്, അതും പാകിസ്ഥാന്‍കാരനായ ഉറുദു വിപ്ലവകവിയുടേത് എന്ന ചോദ്യം സി.ബി.എസ്.ഇ ചോദിച്ചില്ലെങ്കിലും മുറിച്ചുമാറ്റലിനു പിന്നിലെ മനോഭാവം അതു തന്നെയാണ്.
ദൈവത്തിന്റെ ഭവനത്തില്‍ നിന്ന്
എല്ലാ വിഗ്രഹങ്ങളും നീക്കപ്പെടും
അവര്‍ ഇന്നുവരെ അയിത്തം കല്പിച്ചു
മാറ്റിനിര്‍ത്തപ്പെട്ടിരുന്നവര്‍
നമ്മള്‍ തന്നെ ഇനി നാട് ഭരിക്കും,
അവരുടെ സ്വര്‍ണ്ണക്കിരീടങ്ങള്‍
വലിച്ചെറിയപ്പെടും.
ആ സിംഹാസനങ്ങള്‍ തച്ചു തകര്‍ക്കപ്പെടും,
കാണാം, നമുക്ക് തീര്‍ച്ചയായും
അത് കാണാം..
പാകിസ്ഥാനില്‍ ഇസ്ലാമിക വിരുദ്ധമെന്നും ഇന്ത്യയില്‍ ഹിന്ദുവിരുദ്ധമെന്നും ഒരേ കവിത തന്നെ ആരോപിക്കപ്പെടുന്നുവെന്നത് കവിതയുടെ വിജയവും മതാധിഷ്ഠിതഭരണകൂട വ്യവസ്ഥകളുടെ പരാജയവുമാണ്. മുറിച്ചുമാറ്റിയാലും മുറികൂടുന്ന എഴുത്ത് ഏതു പ്രതിഷേധങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരികൊളുത്തിയേക്കാമെന്ന തിരിച്ചറിവില്‍ നിന്നാവണം കവിതയെ ഫാസിസം ഭയപ്പെടുന്നത്.
അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും
സര്‍ഗാത്മക - വിമര്‍ശനാത്മക ചിന്തയിലൂടെ അറിവു നിര്‍മ്മാണം സാധ്യമാക്കണമെന്നാണ് എന്‍.സി.ഇ.ആര്‍.ടി.യും, സി.ബി.എസ്.ഇയും ദേശീയ വിദ്യാഭ്യാസ നയവുമുള്‍പ്പെടെ പ്രഖ്യാപിക്കുന്നത്. ഉള്ളടക്കം മുറിച്ചുമാറ്റുന്നതിനു നേതൃത്വം നല്‍കുന്ന സി.ബി.എസ്.ഇ. അവരുടെ രേഖകളിലൂടെ അത് പ്രഖ്യാപിക്കുന്നുമുണ്ട്. സി ബി.എസ്.ഇ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരിക്കുലത്തിന്റെ അടിസ്ഥാന സവിശേഷതകളായി നിരീക്ഷിക്കുന്നത് ഭരണഘടനാ മൂല്യങ്ങളുടെ ഉറപ്പാക്കലും, വ്യതിരിക്ത ചിന്തയുടെ സാധ്യതകളും, അറിവിനേയും നൈപുണികളേയും ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളുമായി ബന്ധിപ്പിക്കലുമാണ്. എന്നാല്‍ ജനാധിപത്യ വിരുദ്ധതയും സംവാദ വിരുദ്ധതയുമാണ് ഇത്തരം ദേശീയ ഏജന്‍സികളുടെ പ്രവൃത്തിയില്‍നിന്നു കാണാന്‍ കഴിയുന്നത്.
പ്രാഥമികമായി സി.ബി.എസ്.ഇ എന്നത് ഒരു പരീക്ഷാ ബോര്‍ഡാണ്. കേരളത്തിലെ പരീക്ഷാഭവന്‍ പോലെ. പൊതു പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്നതാണ് സി.ബി.എസ്. ഇ ചെയ്യുന്നതും ചെയ്യേണ്ടതും. ഇതിനപ്പുറം പാഠ്യപദ്ധതി രൂപീകരണമോ, പാഠ പുസ്തക നിര്‍മ്മാണമോ സി.ബി.എസ്.ഇ യുടെ ഉത്തരവാദിത്തമല്ല. കേന്ദ്ര ഗവണ്‍മെന്റിനു വേണ്ടി ഇക്കാര്യങ്ങള്‍ ചെയ്യുന്നത് MHRD യുടെ നേതൃത്യത്തിലുള്ള സ്വയം ഭരണസ്ഥാപനമായ എന്‍.സി.ആര്‍.ടിയാണ്. പാഠപുസ്തകങ്ങള്‍ രൂപീകരിക്കുന്ന സ്ഥാപനം എന്ന നിലയില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും എന്‍.സി.ഇ.ആര്‍.ടിയാണ് നിര്‍ദ്ദേശിക്കേണ്ടത്. അതും ബന്ധപ്പെട്ട പാഠപുസ്തക സമിതിയുടെ അനുവാദത്തോടെ മാത്രം. ഇന്ത്യയിലെ പ്രശസ്തരും പ്രഗത്ഭരുമായ അക്കാദമിക്കുകളും അധ്യാപകരുമുള്‍പ്പെട്ട സമിതി തയാറാക്കിയ മികച്ച പാഠപുസ്തകങ്ങളാണ് അവരുടെ സമ്മതമില്ലാതെ സി.ബി.എസ്.ഇയുടെ ഉദ്യോഗസ്ഥന്‍മാര്‍ തിരുത്തുന്നത്. നീക്കം ചെയ്യുന്നവ പുനഃസ്ഥാപിക്കപ്പെടുകയെന്നത് അത്ര എളുപ്പമല്ല.
എല്ലാ മുറിച്ചുമാറ്റലുകള്‍ക്കു ശേഷവും ഒരു പുസ്തകം അവശേഷിച്ചേക്കാം. പേജുകള്‍ തുന്നിക്കൂട്ടിയ ഒരു പഠനസാമഗ്രിയെന്ന നിലയില്‍. പക്ഷേ അത്, ആശയങ്ങളുടെയും ചിന്തകളുടേയും അന്വേഷണങ്ങളുടെയും അനന്തസാധ്യതകളിലേക്ക് ആരെയും നയിക്കുന്നതാവണമെന്നില്ല. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും, ചോദ്യങ്ങളുടെ സൗന്ദര്യവും പ്രസരിപ്പിക്കുന്നതാവണമെന്നില്ല.ഛിന്നഭിന്നമാക്കപ്പെട്ട സിലബസും മുറിച്ചു മാറ്റപ്പെട്ട പുസ്തകങ്ങളും എന്താണ് ഓര്‍മ്മിപ്പിക്കുന്നത്? നിങ്ങള്‍ മുറിച്ചു മാറ്റുന്നത് കവിതയെയല്ല, ഇന്ത്യ എന്ന മഴവില്‍ റിപ്പബ്‌ളിക്കിനെയാണ് എന്നതോ?
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
വിജൂ കൃഷ്ണൻ
Feb 28, 2023
8 minutes read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
കെ.വി. മനോജ്
Feb 20, 2023
5 Minutes Read