'ബാഡ് ലക്ക് ബാങ്ങിങ് ഓർ ലൂണി പോൺ' എന്ന ചിത്രത്തിലെ രംഗങ്ങൾ

‘ബാഡ്​ ലക്ക്​’; സമൂഹത്തിലെ അശ്ലീലങ്ങളിലേക്ക്​ ഒരു കോവിഡുകാല സിനിമ

സമകാലിക സിനിമയെ വെല്ലുവിളിക്കുന്ന, അതിനെ ഇളക്കി മറിക്കുന്ന, പ്രകോപിപ്പിക്കുന്ന ഒരു കോവിഡുകാല സിനിമയാണ്​ റുമാനിയൻ ചലച്ചിത്രകാരൻ റാഡു ജൂഡിന്റെ ബാഡ് ലക്ക് ബാങ്ങിങ് ഓർ ലൂണി പോൺ

I see cinema as a tool for better seeing the world and reality, a tool for exploring and reflecting on the world- Radu Jude

രസ്പര സമ്മതത്തോടെ പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം അശ്ലീലമാണോ? അല്ലെന്ന് ചൂണ്ടിക്കാണിച്ച്​ സമകാലിക സമൂഹത്തിലെ അശ്ലീലതകൾ കണ്ടെടുക്കുകയാണ് റുമാനിയൻ ചലച്ചിത്രകാരൻ റാഡു ജൂഡ് (Radu Jude) തന്റെ പുതിയ ചിത്രത്തിൽ. ഈ വർഷത്തെ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച ചിത്രമായിരുന്നു "ബാഡ് ലക്ക് ബാങ്ങിങ് ഓർ ലൂണി പോൺ' (Bad Luck Banging or Loony Porn). ഗോൾഡൻ ബെയർ (Golden Bear) നേടിയ ബാഡ് ലക്ക് ബാങ്ങിങ് ഓർ ലൂണി പോൺ, 2015ൽ ഇതേ മേളയിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട റാഡു ജൂഡ് തന്റെ മുൻകാലചിത്രങ്ങളിൽ നിന്ന്​ വിഭിന്നമായാണ്​ ഒരുക്കിയിരിക്കുന്നത്​.
കഴിഞ്ഞ മാർച്ച് ഒന്നു മുതൽ അഞ്ച് വരെ ബർലിനിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള, ‘ബെർലിനാലെ’യ്ക്ക് ഏറെ സവിശേഷതകളുണ്ടായിരുന്നു. ജർമനിയിലെ കോവിഡിന്റെ രണ്ടാം വ്യാപനം കാരണം ചുവന്ന പരവതാനികളില്ലാതെ, പ്രശസ്തരായ നടീനടന്മാരുടെ സാന്നിധ്യങ്ങളില്ലാതെ, ആദ്യമായിട്ടായിരുന്നു ബർലിൻ ചലച്ചിത്രമേള ഓൺലൈനിൽ നടന്നത്.

പലപ്പോഴും ബുനുവലിന്റേയോ ഗോദാർദിന്റേയൊ ചിത്രത്തിലൂടെ കടന്നു പോകുന്നതായി നമുക്ക് തോന്നും, അത്തരം ചിന്തകളും സംഭാഷണങ്ങളും ബാഡ്​ ലക്കിനെ സജീവമാക്കി നിർത്തുന്നു

ലൈംഗികതയോടുള്ള സമീപനം, ധാർമികത, സാമൂഹിക ഇടപെടലുകൾ എന്നിവയിലെ ഇരട്ടമുഖം, രാഷ്ട്രീയ വിശ്വാസങ്ങളിലെയും പ്രത്യയശാസ്ത്ര സമീപനങ്ങളിലെയും പൊള്ളത്തരങ്ങൾ തുടങ്ങിയവ ചിത്രം തുറന്നുകാണിക്കുന്നു. ആധുനികജീവിതത്തിലെ അശ്ലീലം തുറന്നുകാണിച്ച്​പ്രേക്ഷകരെ പ്രകോപിതരാക്കുന്നു ചിത്രം. തങ്ങളുടെ വ്യക്തിത്വങ്ങളിലെ ഇരുണ്ട നിഴലുകൾ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുകയും ചിലപ്പോൾ പശ്ചാത്തപിക്കുകയും ചെയ്യും. സ്‌ഫോടനാത്മകമായ ചിന്തകൾക്ക് തിരികൊളുത്തുന്ന ചിത്രം കൂടിയാണ്​ബാഡ് ലക്ക് ബാങ്ങിങ് ഓർ ലൂണി പോൺ.

കോവിഡുകാലത്തെ സിനിമ

കോവിഡ് കാലത്തെ മാസ്‌ക്, സുരക്ഷിത അകലം തുടങ്ങിയ മുൻകരുതലുകളോടെ നിർമിച്ച ചിത്രം ആരംഭിക്കുന്നത് മൂന്നുമിനുട്ട് ദൈർഘ്യമുള്ള ഒരു ലൈംഗികവേഴ്ചയിലാണ്. ജനപ്രിയ ചിത്രത്തിനായുള്ള ഒരു കരടുരൂപം (a sketch for a popular film) എന്ന് സംവിധായകൻ വിശേഷിപ്പിക്കുന്ന മൂന്ന് ഭാഗങ്ങളിലായുള്ള ചിത്രം കേന്ദ്രീകരിക്കുന്നത് എമി എന്ന സ്‌കൂൾ ടീച്ചറുടെ ജീവിതത്തിലും അവരുടെ പ്രതിസന്ധികളിലുമാണ്. ഒരു പതിവു കഥാരൂപത്തിനുമപ്പുറം അവരുടെ ജീവിതവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന സാമൂഹിക ഘടകങ്ങളിലും ജൂഡിന്റെ ക്യാമറ ചെന്നെത്തുന്നു. അതുവഴി സമകാലിക ജീവിതത്തെ അദ്ദേഹം സൂക്ഷമമായി വിശകലനം ചെയ്യുന്നു. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത വഴിയാണ് ചിത്രത്തിന്റെ സവിശേഷതകളിൽ പ്രധാനം.

പലപ്പോഴും ബുനുവലിന്റേയോ ഗോദാർദിന്റേയൊ ചിത്രത്തിലൂടെ കടന്നു പോകുന്നതായി നമുക്ക് തോന്നും, അത്തരം ചിന്തകളും സംഭാഷണങ്ങളും ബാഡ്​ ലക്കിനെ സജീവമാക്കി നിർത്തുന്നു. ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന എമി മാസ്‌ക് ധരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്​. തുടർന്ന് നാമവരെ കാണുന്നത് റുമാനിയയിലെ തിരക്കുള്ള ബുക്കാറസ്റ്റ് നഗരത്തിലെ തെരുവകളിലൂടെ നടക്കുന്നതായാണ്. കടയിൽ നിന്ന് പൂക്കൾ വാങ്ങി തിരക്കുകൾക്കിടയിലൂടെ നടക്കുന്ന എമി, ബുക്ക്സ്റ്റാളിലെ ജനാലകളിൽ വെച്ച പുസ്തകങ്ങളിലേക്കും ശ്രദ്ധിക്കുന്നുണ്ട്.

ഉപേക്ഷിക്കപ്പെട്ട കൃത്രിമക്കാൽ, കോൺക്രീറ്റിനിടയിലൂടെ വളർന്ന് പുഷ്പ്പിച്ച് നിൽക്കുന്ന ഒറ്റപ്പെട്ട ചെടി... ഇവ കടന്ന് ഒടുവിൽ അവർ സ്‌കൂൾ ഹെഡ്മിസ്ട്രസ്സിന്റെ വീട്ടിലെത്തുന്നു. അവിടെ രോഗിയായ മുത്തശ്ശിയുടെ ദുർഗന്ധം കാരണം ഓടിപ്പോകുന്ന ചെറുമകൾ, തന്നേക്കാൾ ഉയർന്ന റാങ്കുള്ള പട്ടിയെ സങ്കോചത്തോടേയും ഭയത്തോടേയും സംരക്ഷിച്ചിരുന്ന പൊലീസുദ്യോഗസ്ഥൻ എന്നിവരുടെ കാഴ്ചകളിലേക്ക് നാമെത്തുന്നു. എമിയും ഹെഡ്മിട്രസ്സും തമ്മിൽ നടക്കുന്ന സംഭാഷണത്തിലാണ് അവരും ഭർത്താവും ഒന്നിച്ചുള്ള, ചിത്രാരംഭത്തിലെ ലൈംഗികദൃശ്യം ഇന്റർനെറ്റിൽ അപ്‌ലോഡ്‌
ചെയ്യപ്പെട്ട വിവരത്തിലേക്കും രക്ഷിതാക്കളിൽ അതുണ്ടാക്കിയ പ്രശ്‌നങ്ങളിലേക്കും പ്രേക്ഷകരെത്തുന്നത്.

ബുക്കാറസ്റ്റ് നഗരത്തിലെ തെരുവുകളിൽ കാണുന്ന പരസ്യങ്ങൾ, ബോർഡുകൾ, കോവിഡ് ഭീഷണിയുണ്ടാക്കുന്ന അസ്വസ്ഥത, പഴയ ചുമരുകളിലെ ഗ്രാഫിറ്റി, വാഹനങ്ങളുടെ നിരന്തര ശബ്ദങ്ങൾ, ആംബുലൻസിന്റെ സൈറൺ ... ശബ്ദങ്ങളും ദൃശ്യങ്ങളും ചേർന്നുണ്ടാക്കുന്ന നഗരജീവിതകാഴ്ചകൾ

അവർ ജോലി ചെയ്യുന്ന ബുക്കറസ്റ്റിലെ പ്രധാനപ്പെട്ട സ്‌കൂളിലെ രക്ഷിതാക്കൾ ഇതിന്റെ പേരിൽ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നു. തന്റെ ഭർത്താവ് യുജീൻ ആണ് അത് നെറ്റിൽ അപ്‌ലോഡ്‌ ചെയ്തതെന്ന് എമി ഹെഡ്മിസ്ട്രസ്സിനോട് പറയുന്നുണ്ടെങ്കിലും അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അന്ന് വൈകുന്നേരം വിളിച്ച രക്ഷാകർതൃ യോഗത്തെപ്പറ്റി എമി ഒട്ടും ആശങ്കപ്പെടുന്നില്ല. സൂപ്പർമാർക്കറ്റിൽ പോയ അവർ, സ്വന്തം ദാരിദ്ര്യത്തെക്കുറിച്ച് പറയുന്ന സ്ത്രീയെ മറ്റുള്ളവർ പരിഹസിക്കുന്നത് കാണുന്നു. പാർക്കിങ്ങ് സ്ഥലത്തല്ലാതെ ട്രക്ക് നിർത്തി വഴിമുടക്കിയ ഡ്രൈവറുമായി എമിയുടെ തർക്കം അയാളുടെ തെറിവിളികളിലാണ് അവസാനിക്കുന്നത്. അപ്‌ലോഡ്‌ ചെയ്ത വീഡിയോ ഇന്റർനെറ്റിൽ നിന്ന് മാറ്റിയെങ്കിലും വീണ്ടും അതവിടെ പ്രത്യക്ഷപ്പെടുകയാണ്. മറ്റുള്ളവരുടെ സ്വകാര്യതയിൽ അഭിരമിക്കുന്ന ലോകത്തിന്റെ സാന്നിധ്യമാണ്​ ഇതിലൂടെ രേഖപ്പെടുത്തുന്നത്​.

റുമാനിയൻ ജീവിതത്തിലെ മാത്രമല്ല, സമകാലീന ലോകത്തിലെ സാധാരണകാഴ്ചകളിലൂടെ സിനിമ സഞ്ചരിക്കുന്നു: വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം എന്നിവക്കുള്ള ബജറ്റ്​ കുറച്ച്​, ഇന്റലിജൻസിന് തുക വർധിപ്പിക്കുന്ന​ റുമാനിയൻ ഭരണകൂടം. കുട്ടികളുടെ അവയവക്കച്ചവടം, മാനസികപിരിമുറക്കത്തിനുള്ള ഗുളിക, അലഞ്ഞുതിരിയുന്ന നാവികന്റെ കൈയ്യിലെ പൂവ്, പത്തൊമ്പതാം നൂറ്റാണ്ടിലെ ദുരന്തങ്ങളുടെ സമാഹാരം എന്നൊക്കെ പറഞ്ഞ്​ ആർത്തുചിരിക്കുന്ന പുസ്തക വിൽപ്പനക്കാരൻ. റോഡിൽ വഴിനടക്കുന്നവർക്കായുള്ള സ്ഥലത്തു കൂടെ പോകുന്ന കാറിനുമുകളിലുള്ള ആൾ. 1987 ൽ, 87 ആൻറി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയ ആളെ ഓരോ കോപ്പിക്കും ശിക്ഷിച്ച ഭരണകൂടം. ആത്മഹത്യാ സ്‌ക്വാഡിൽ ചേരാൻ വിധിക്കപ്പെടുന്ന മാനവികവിഷയങ്ങൾ പഠിക്കുന്ന സർവ്വകലാശാല വിദ്യാർത്ഥികൾ. ചന്ദനത്തിരികൾ കാൻസറിനോട് പൊരുതുമെന്ന്​അവകാശപ്പെടുന്ന ഫാർമസിയിലെ ക്യൂവിലുള്ള ആൾ.

ഈ കാഴ്ചകൾ ലോകത്തെക്കുറിച്ച്​ നമ്മോട് ധാരാളം പറയുന്നു. ഹൈക്കുകൾ പോലെ ഇവ വ്യത്യസ്ത അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന അശ്ലീലതയുടെ കാഴ്ചകൾ കൂടിയാകുന്നു ഇവ.
ബുക്കാറസ്റ്റ് നഗരത്തിലെ തെരുവുകളിൽ കാണുന്ന പരസ്യങ്ങൾ, ബോർഡുകൾ, കോവിഡ് ഭീഷണിയുണ്ടാക്കുന്ന അസ്വസ്ഥത, പഴയ ചുമരുകളിലെ ഗ്രാഫിറ്റി, വാഹനങ്ങളുടെ നിരന്തര ശബ്ദങ്ങൾ, ഇടയ്ക്കിടെ കേൾക്കുന്ന ആംബുലൻസിന്റെ സൈറൺ ... ശബ്ദങ്ങളും ദൃശ്യങ്ങളും ചേർന്നുണ്ടാക്കുന്ന നഗരജീവിതകാഴ്ചകൾ. ബുക്കാറസ്റ്റിലെ തിയേറ്ററിനുമുമ്പിൽ ക്യാമറ ദീർഘനേരം വന്നു നിൽക്കുന്നു. കോവിഡ് ശൂന്യമാക്കിയ തിയേറ്റർ. ഇങ്ങനെ മുപ്പത്തിരണ്ട് മിനുട്ടിൽ അവസാനിക്കുന്ന ഒന്നാം ഭാഗം എമിയുടെ ജീവിതത്തിലെ അസ്വസ്ഥതകളും ആശങ്കകൾക്കുമൊപ്പം പൊതുജീവിതത്തിലേക്കും അതിന്റെ സങ്കീർണതകളിലേക്കും ചെന്നെത്തുന്നു.

"സംഭവങ്ങളുടേയും ചിഹ്നങ്ങളുടേയും അത്ഭുതങ്ങളുടേയും ചെറുഡിക്ഷ്ണറി ' (Short dictionary of anecdotes, signs and wonders) എന്ന ഇരുപത്തഞ്ച് മിനുട്ടുള്ള രണ്ടാം ഭാഗത്തിൽ, തിരഞ്ഞെടുത്ത വാക്കുകൾക്ക് സംവിധായകൻ അർത്ഥങ്ങളും നിർവ്വചനങ്ങളും നൽകുകയാണ്. എമിയോ മറ്റ് കഥാപാത്രങ്ങളോ ഇല്ലാതെ, ചരിത്രത്തിലും ജീവിതത്തിലും നിരന്തരമായി ഉപയോഗിക്കുന്ന ഈ വാക്കുകൾക്ക് ഫോട്ടോകൾക്കൊപ്പം വിശദീകരണങ്ങളും നൽകുന്നു. മൂന്നാം ഭാഗത്ത് കാണാൻ പോകുന്ന ദൃശ്യങ്ങൾക്ക് വിശദീകരണങ്ങൾ നൽകുക എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത്, 1944 ആഗസ്ത് 23 ന്, രാജ്യം നാസി ചേരി മാറിയപ്പോൾ റുമാനിയയിലെ ഒരു പത്രം രണ്ട് പതിപ്പുകൾ ഇറക്കിയിരുന്നു: ഒന്നാമത്തെതിന് "സ്റ്റാലിൻ നീണാൾ വാഴട്ടെ' യെന്നും മറ്റേതിന് "ഹിറ്റ്‌ലർ നീണാൾ വാഴട്ടെ' എന്നും തലക്കെട്ട്​ കൊടുത്തു. ഈ സംഭവം പത്രങ്ങളുടെ ഇരട്ടമുഖങ്ങളാണ് വെളിവാക്കുന്നത്. "മിലിറ്ററി ' എന്ന വാക്കിനെ രാജ്യത്തെ സംരക്ഷിക്കുന്ന ശക്തി എന്നതിനു പകരം, പട്ടാളം റുമാനിയയുടെ ചരിത്രത്തിൽ നടത്തിയ അതിക്രമങ്ങളിലൂടെയാണ്​ വെളിപ്പെടുത്തുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വംശീയവും രാഷ്ട്രീയവുമായ കൊലപാതകങ്ങൾ ചെയ്തവർ, രണ്ടാം ലോകമഹായുദ്ധകാലത്ത് റോമാക്കാരേയും ജൂതന്മാരേയും കൊന്നൊടുക്കിയവർ, 1989 ൽ രാജ്യത്തിലെ ആദ്യവിപ്ലവകാരികളെ വെടിവെച്ച് കൊന്നവർ- ഇതാണ് സംവിധായകന്റെ മിലിറ്ററി നിർവ്വചനം. എല്ലാ സ്വേച്ഛാധിപത്യങ്ങളോടും വളരെ അടുത്തുനിൽക്കുന്നതും, 1989 ൽ പട്ടാളക്കാരുടെ വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ വിപ്ലവകാരികൾ ചെന്നപ്പോൾ അവർക്ക് മുമ്പിൽ വാതിലുകൾ അടച്ചതുമായ "വളരെ വിശ്വസ്തമായ സ്ഥാപനം' എന്നാണ് റോമൻ ഓർത്തോഡക്‌സ് പള്ളിയെ സംവിധായകൻ നിർവ്വചിക്കുന്നത്.

ഹിറ്റലർക്കൊപ്പം നിന്ന്​, റുമേനിയൻ സൈന്യം ജൂതരെ വേട്ടയാടിയിരുന്നത് അവരുടെ മനസ്സുകളെ പശ്ചാത്താപത്തിന്റെ വഴികളിലല്ല എത്തിക്കുന്നത്, മറിച്ച് വിജയത്തിന്റെ ചരിത്രത്തിലാണ്.

ചിത്രത്തിന്റെ അവസാനഭാഗം തുടങ്ങുന്നത് "പ്രയോഗങ്ങളും സൂചനകളും: ഹാസ്യപരമ്പര' എന്ന തലക്കെട്ടോടെയാണ്. ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ട എമിയുടേയും ഭർത്താവിന്റേയും ലൈംഗിക വീഡിയോ വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തിൽ എമി ജോലി ചെയ്യുന്ന, നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളിൽ രക്ഷിതാക്കളുടെ യോഗം വിളിക്കുന്നു. അധ്യാപികയായ എമി അവിടെ തുടരേണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയാണ് ലക്ഷ്യം. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായും രണ്ടാം ഭാഗത്തിലെ ഡിക്ഷണറി ഉപയോഗിച്ചും, അവസാനഭാഗം രക്ഷിതാക്കളുടെ (പ്രേക്ഷകരുടെ, ജനങ്ങളുടെ ) നിലപാടുകളിലേയും സമീപനങ്ങളിലേയും ഇരട്ടമുഖങ്ങളിലും പൊള്ളത്തരങ്ങളിലുമെത്തുന്നു. ജൂതർക്കെതിരായ അവരുടെ നിലപാടുകൾ, അവരുടെ അസംബന്ധ വാദങ്ങൾ, അസഹിഷ്ണുത, ജീർണത തുടങ്ങിയവ ഈ ഭാഗത്ത് വ്യക്തമാവുന്നു.

അധ്യാപികയുടെ ധാർമികതയെക്കുറിച്ച് പറയുമ്പോൾ സ്വന്തം ധാർമികത അവർക്ക് അപ്രസക്തമാവുന്നു. മകളെ ജയിപ്പിക്കാൻ കൈക്കൂലി കൊടുത്ത സ്ത്രീ, എമിയുണ്ടാക്കിയ അപമാനത്തെപ്പറ്റി വാചാലയാവുന്നു. വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറുന്ന ഇരട്ടമുഖമുള്ള ഒരു സമൂഹത്തെയാണ് നാമിവിടെ തിരിച്ചറിയുന്നത്. വ്യക്തി സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടേണ്ടതാണെന്ന അടിസ്ഥാനതത്വം അംഗീകരിക്കാത്ത ഒരു സമൂഹമായി ലോകം മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ, ചരിത്രത്തിൽ നടന്ന നിഷ്ഠൂരതകളിലൊന്നായ ജൂത കൂട്ടക്കൊല ന്യായീകരിക്കപ്പെടുന്നു. ആൻ ഫ്രാങ്ക്​ അവഗണിക്കപ്പെടുന്നു. ഹിറ്റ്ലർക്കൊപ്പം നിന്ന്​, റുമേനിയൻ സൈന്യം ജൂതരെ വേട്ടയാടിയിരുന്നത് അവരുടെ മനസ്സുകളെ പശ്ചാത്താപത്തിന്റെ വഴികളിലല്ല എത്തിക്കുന്നത്, മറിച്ച് വിജയത്തിന്റെ ചരിത്രത്തിലാണ്.

മൂന്ന് വ്യത്യസ്ത രീതികളിലുള്ള അന്ത്യങ്ങൾ ആവിഷ്‌ക്കരിച്ച്​ ചിത്രം ഒരു തുറന്ന അവസാനത്തിലെത്തുന്നു. എമി അധ്യാപികയായി സ്‌കൂളിൽ തുടരേണമോ എന്ന് തീരുമാനിക്കാൻ, രക്ഷിതാക്കളുടെ ഭൂരിപക്ഷ നിലപാട് അറിയാൻ ഹെഡ് മിസ്ട്രസ്​ തീരുമാനിക്കുന്നു. ഇതിൽ രണ്ട് ഘട്ടങ്ങളിൽ വ്യത്യസ്ത തീരുമാനങ്ങളിലെത്തുന്നു രക്ഷിതാക്കൾ. ഇതിനിടയിൽ എമിയെ കൈയ്യേറ്റം ചെയ്യാനും രക്ഷിതാവായ ഒരു സ്ത്രീ തയ്യാറാവുന്നുണ്ട്. മൂന്നാമത്തേത്, എമി ഉൾപ്പെട്ട ഒരു ഫാന്റസിയാണ്. ഇത്തരത്തിലുള്ള തുറന്ന അവസാനത്തോടെ ചിത്രം പൂർത്തിയാക്കുകയാണ് റാഡു ജൂഡ്.

ബാഡ് ലക്ക് ബാങ്ങിങ് ഓർ ലൂണി പോണിലെ കേന്ദ്രപ്രമേയം "അശ്ലീല' മെന്ന് വിശേഷിപ്പിക്കപ്പെടുന്ന, വിവാദമായ ലൈംഗിക വീഡിയോ
ആണ്. അതിലുള്ളതിനേക്കാൾ യഥാർത്ഥവും വിഷലിപ്തവുമായ അശ്ലീലം നാം ജീവിക്കുന്ന സമൂഹത്തിലുണ്ട് എന്ന് സംവിധായകൻ കാണിച്ചുതരുന്നു. ‘എന്റെ ചിത്രമൊരു മൊണ്ടാഷ് ആണ്, അത് എമിയുടേയും ഭർത്താവിന്റേയും ലൈംഗിക വീഡിയോയിലുണ്ടെന്ന് പറയപ്പെടുന്ന "അശ്ലീല'വും സമൂഹത്തിലെ അശ്ലീലവും തമ്മിലുള്ള ബന്ധങ്ങളും ചേർന്നുനിൽപ്പുകളും (juxtaposition) കണ്ടെത്താൻ സഹായിക്കുന്ന സംഭവങ്ങളുടെ ഒരു സമാഹാരമാണ്,' ജൂഡ് പറയുന്നു. വോയറിസവും (മറ്റുള്ളവരുടെ ലൈംഗികചേഷ്ടകൾ കണ്ട് രസിക്കുന്ന ശീലം) സിനിമയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇപ്പോൾ ധാരാളം പഠനം നടക്കുന്നുണ്ട് എന്ന് ഓർമിപ്പിക്കുന്ന സംവിധായകൻ, തന്റെ ചിത്രത്തെ വോയറിസവുമായി
ബന്ധപ്പെടുത്തുന്നുണ്ട്.

തന്റെ എല്ലാ ചിത്രങ്ങളും ഹാസ്യമില്ലാത്ത, സത്യസന്ധമായ കോമഡികളാണ് എന്നാണ് സംവിധായകൻ റാഡു ജൂഡ് പറയാറുള്ളത്. പ്രശസ്ത സാഹിത്യകാരൻ ബൽസാക്കിന്റെ "ദ ഹ്യൂമൺ കോമഡി' യും അങ്ങയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു

ചലച്ചിത്ര പ്രേക്ഷകരെപ്പോലെയും പൊതുസമൂഹത്തേപ്പോലെയുമാണ് സ്‌കൂളിലെ രക്ഷിതാക്കൾ പ്രതികരിക്കുന്നതും എമിയുടെ സ്വകാര്യജീവിതത്തിൽ കടന്നുകയറുന്നതും അതിൽ ഇടപെടുന്നതും. ധാർമികമൂല്യങ്ങളേക്കുറിച്ച് പറഞ്ഞ് തങ്ങളെ സ്വയം വെളിപ്പെടുത്തുകയാണവർ. അവരുടെ ജാതീയത, വംശീയത, ഹിപ്പോക്രസി (ഇരട്ടമുഖം), തങ്ങൾക്ക് "ഉപയോഗ' മില്ലാത്തവയോടുള്ള വെറുപ്പ് എന്നിവ ഇവിടെ വ്യക്തമാവുന്നു. "നമ്മുടെ സമൂഹത്തിൽ വല്ല മൂല്യങ്ങളും അവശേഷിക്കുന്നുണ്ടെങ്കിൽ അവകൂടി നശിപ്പിക്കുകയാണിവർ' എന്ന് അഭിമുഖത്തിൽ റാഡു ജൂഡ് വെളിപ്പെടുത്തുന്നു. ഇത്തരക്കാർ തീരുമാനിക്കുന്ന വിദ്യാഭ്യാസം മാത്രമല്ല , ഏതൊരു വ്യവസ്ഥയും അപകടകരമാം വിധം ജീർണിക്കുന്നു.

റാഡു ജൂഡ്

ചിത്രത്തിന്റെ ആദ്യഭാഗം റുമാനിയയിലെ ബുക്കാറസ്റ്റ് തെരുവിലെ തിരക്കുകളിലൂടെ എമിയുടെ ദീർഘനേരത്തേക്കുള്ള യാത്ര, കോവിഡ് കാലത്തെ നഗരക്കാഴ്ചകളിലൂടെ അതിന്റെ അസ്വസ്ഥതകളിലൂടെ നമ്മെ കൊണ്ടുപോകുന്നു.
എമിയെന്ന അധ്യാപികയുടേയും വായനക്കാരിയുടേയും വ്യക്തിത്വത്തെക്കുറിച്ചും നിലപാടുകളേക്കുറിച്ചും നാമറിയുന്നു. അവർക്ക് ചുറ്റുമുള്ളവരുടെ ജീവിതവും അവരുടെ സമീപനങ്ങളും നമുക്ക് മുമ്പിൽ വെളിവാക്കപ്പെടുന്നു. ഇവയ്‌ക്കൊപ്പം പൊതുജീവിതത്തിൽ കോവിഡ് ഉണ്ടാക്കിയ ആശങ്കകളും അസ്വസ്ഥതകളും നാം കാണുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഡിക്ഷണറി, ഒന്നും മൂന്നും ഭാഗങ്ങളെ യോജിപ്പിച്ചുനിർത്തുകയാണ്. ചരിത്രത്തിലെ പല സംഭവങ്ങൾക്കും പുതിയ നിർവ്വചനങ്ങളും, വാക്കുകൾക്ക് പുതിയ അർത്ഥങ്ങളും നൽകുന്ന സംവിധായകൻ മൂന്നാം ഭാഗത്തിലെ വാദങ്ങൾക്കും ചർച്ചകൾക്കും പുതിയ (ശരിയായ) അർത്ഥം സ്വീകരിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെടുകയാണ്. നിർവ്വചനങ്ങൾക്ക് പുറമെ ദൃശ്യങ്ങളും ചിത്രങ്ങളുപയോഗിച്ചും വാക്കുകളെ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ ആദിവാസികളെ ലൈംഗികചൂഷണങ്ങൾക്ക് വിധേയമാക്കുന്ന വിദേശികളുടെ കാഴ്ചയിലും മറ്റും സംവിധായകന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ് വെളിപ്പെടുന്നത്.

റുമാനിയൻ പട്ടാളത്തിന്റെ ജൂതകൂട്ടക്കൊല ചരിത്രപാഠമായി കുട്ടികളെ പഠിപ്പിച്ച എമിയെന്ന ചരിത്രാധ്യാപികയിൽ രക്ഷിതാക്കൾ കുറ്റം കണ്ടെത്തുകയാണ്. ജൂതകൂട്ടക്കൊലക്കാലത്തെ ധീരയായ പെൺകുട്ടി ആൻ ഫ്രാങ്ക് അവർക്ക് ആരുമല്ലാതാവുന്നു. അറിവാണ് ഗ്രേഡിനേക്കാൾ പ്രധാനമെന്ന് ഉപദേശിച്ച എമിയെ അവർ അധിക്ഷേപിക്കുന്നു. എമിയെന്ന അധ്യാപികയുടെ സ്വകാര്യജീവിതത്തിലെ ലൈംഗിക ദൃശ്യം അശ്ലീലമെന്ന് പറയുകയും അതിന്റെ പേരിൽ അവരെ വിചാരണ നടത്തുകയും ചെയ്യുന്ന അവർക്ക്, അതിലും വലിയ അശ്ലീലതയാണ് തങ്ങൾ മക്കളോടും സമൂഹത്തോടും കാണിക്കുന്നതെന്ന് തിരിച്ചറിയാനാകുന്നില്ല.

തന്റെ എല്ലാ ചിത്രങ്ങളും ഹാസ്യമില്ലാത്ത, സത്യസന്ധമായ കോമഡികളാണ് എന്നാണ് സംവിധായകൻ റാഡു ജൂഡ് പറയാറുള്ളത്. പ്രശസ്ത സാഹിത്യകാരൻ ബൽസാക്കിന്റെ "ദ ഹ്യൂമൺ കോമഡി' യും അങ്ങനെയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. "എന്നെ സംബന്ധിച്ച്​, ലോകവും അതിലെ യാഥാർത്ഥ്യങ്ങളും നല്ല രീതിയിൽ കാണാനുള്ള ഒരു ഉപകരണമാണ് സിനിമ. സിനിമയുടെ മാത്രമായ ഭാഗങ്ങളായ ക്യാമറയും എഡിറ്റിങ്ങുമുപയോഗിച്ച് ഞാൻ ലോകം ആഴത്തിൽ പരിശോധിക്കുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു'- ജൂഡ് പറയുന്നു.

കോസ്റ്റാ ഗാവ്രസ്

1977-യിൽ റുമാനിയയിൽ ജനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ റാഡു ജൂഡ്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2003ലാണ് ബുക്കാറസ്റ്റിലെ മീഡിയ സർവ്വകലാശാലയിൽ നിന്ന് ചലച്ചിത്രസംവിധാനത്തിൽ ബിരുദം നേടുന്നത്. പ്രസിദ്ധ ഫ്രഞ്ച് സംവിധായകൻ കോസ്റ്റാ ഗാവ്രസിന്റെ (Costa Gavras) സഹസംവിധായകനായി ചലച്ചിത്രരംഗത്തെത്തിയ ജൂഡ്, റുമാനിയയിലെ ക്രിസ്റ്റി പുയിക്കൊപ്പവും പ്രവർത്തിച്ചിരുന്നു. ആഗോള ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ Corp la corp (2003), Marea Neagra (2004), The Tube with a Hat (2006) എന്നീ ഷോർട്ട് ഫിലിമുകൾക്കുശേഷം റൂഡിന്റെ ആദ്യഫീച്ചർ ഫിലിം ദ ഹാപ്പിയസ്റ്റ് ഗേൾ ഇൻ ദ വേൾഡ് (2009) ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടി. തുടർന്ന് 2012 ലെ ത്രില്ലർ, എവരിബഡി ഇൻ ഔർ ഫാമിലി ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടു.

2015 ൽ ബർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായ റാഡു ജൂഡിന്റെ അഫേറിം (Aferim) മറ്റ് നിരവധി ലോക അംഗീകാരങ്ങളും നേടി. ആ വർഷത്തെ അക്കാദമി അവാർഡിനായുള്ള റുമാനിയൻ നോമിനേഷനായിരുന്നു ഈ ചിത്രം. 2020 ലെ അപ്പർകെയ്‌സ് പ്രിൻറ്​ (Uppercase Print) റുമാനിയൻ കമ്യൂണിസ്റ്റ് ഭരണാധികാരി നിക്കോളായ് ചൗഷെസ്‌ക്യുവിനെതെരെ ചുവരെഴുതിയതിന്റെ പേരിൽ പൊലീസ് പിടിയിലായ കുട്ടിയുടെ കഥ പറയുന്നു. ബർലിനാലെയിൽ ആ വർഷം പ്രദർശിപ്പിച്ച ചിത്രം ലോകസിനിമാരംഗത്ത്​ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. അതിനുശേഷമാണ് ബാഡ് ലക്ക് ബാങ്ങിങ്ങുമായി റാഡു ജൂഡ് വരുന്നത്.

'അപ്പർകെയ്‌സ് പ്രിന്റ്' എന്ന ചിത്രത്തിൽ നിന്ന്

അദ്ദേഹം ചലച്ചിത്രജീവിതം തുടങ്ങുന്നത് റുമാനിയയെ വിഷയമാക്കിയുള്ള ആക്ഷേപഹാസ്യങ്ങളോടെയാണ്. റുമാനിയൻ ന്യൂവേവ് സിനിമയിലെ മറ്റ്
സംവിധായകർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. വലതുപക്ഷ രാഷ്ട്രീയം ​വേ​രോടുന്ന സമകാലിക റുമാനിയയിൽ അപകടരമായ രീതിയിലാണ്​ അദ്ദേഹത്തി​ന്റെ സിനിമാ ജീവിതം. 2018 ൽ സംവിധാനം ചെയ്ത I Do Not Care If We Go Down in History as Barbarians, 2020ലെ Uppercase Print പോലുള്ള ചിത്രങ്ങളോടെ വിവാദങ്ങളുയർത്തിയ റാഡു, ബാഡ് ലക്ക് ബാങ്ങിങ്ങുമായി പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള ബെർലിൻ മേള ജൂറിയുടെ പരാമർശം ശ്രദ്ധേയമാണ്: ""ദീർഘകാലം നിലനിൽക്കുന്ന കലാമേന്മയുള്ള ചിത്രം. അത് ഇക്കാലത്തെ ശരീരങ്ങളുടേയും മനസ്സുകളുടേയും ജീവിതമൂല്യങ്ങളുടേയും അന്തഃസത്ത തിരശ്ശീലയിലെത്തിക്കുന്നു, സമകാലീന ജനതയുടെ അസ്ഥിത്വം ആവിഷ്‌കരിക്കുന്നു. ഇക്കാലത്തെ ജീവിതത്തെ മുഖത്തടിച്ചും പ്രകോപിപ്പിച്ചും വെല്ലുവിളിച്ചുമൊക്കെയാണ് അത് ആ കൃത്യം നിർവ്വഹിക്കുന്നത്. സമകാലീന സിനിമയെ അത് വെല്ലുവിളിക്കുന്നു, അതിനെ ഇളക്കി മറിക്കുന്നു. അങ്ങനെ പതിവു ചലച്ചിത്രരീതികളേയും സാമൂഹിക പതിവുകളേയും പ്രകോപിക്കുന്നു, വെല്ലുവിളിക്കുന്നു, തകർക്കുന്നു. അത് വിശാലവും വന്യവുമാണ്, സമർത്ഥവും ബാലിശവുമാണ്, ജ്യാമിതീയവും ഊർജ്ജസ്വലവും കൃത്യതയില്ലാത്തതുമാണ്. അത് പ്രേക്ഷകരെ ആക്രമിക്കുന്നു, അവരിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുന്നു, എല്ലാവരേയും അതിനോട് ചേർത്ത് നിർത്തുന്നു. (ഈ കോവിഡ് കാലത്ത്) അത് ആരേയും കൃത്യമായ അകലത്തിൽ മാറ്റിനിർത്തുന്നില്ല.''

പതിവു ചലച്ചിത്രമേളകളിലെ, സിനിമകൾക്ക് പുറത്തുള്ള ആഘോഷങ്ങളെ പരിഹസിക്കാറുള്ള ജൂഡ്, ഈ വർഷം ഓൺലൈൻ മേളയായിരുന്നതിനാൽ "ചുവന്ന പരവതാനി' യിലൂടെ നടക്കേണ്ടതായി വന്നില്ലെന്ന് ആശ്വസിക്കുന്നു. മറ്റൊരു മൽസരങ്ങൾക്കുമില്ലാത്ത വർണക്കാഴ്ചകൾ സിനിമാമൽസരങ്ങൾക്കെന്തിനാണെന്ന് റാഡു ജൂഡ് ചോദിക്കുന്നു. പുതിയ പരീക്ഷണങ്ങളും വെല്ലുവിളികളൂം വിമർശനങ്ങളും നിറഞ്ഞ ചിത്രങ്ങളുമായി റാഡു ജൂഡ് ഇനിയും തന്റെ ചലച്ചിത്രസഞ്ചാരം തുടരുമെന്ന സൂചന കൂടി ഈ സിനിമ നൽകുന്നു. ▮


സി.വി. രമേശൻ

ചലച്ചിത്ര നിരൂപകൻ, 1983 മുതൽ കോഴിക്കോട് ചേളന്നൂർ എസ്.എൻ. കോളേജിൽ അധ്യാപകനായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments