ധന്യ ബാലകൃഷ്ണൻ

വസ്​ത്രം
വ്യക്തിയുടെഡിസൈൻ

​ഇപ്പോഴത്തെ തലമുറയിൽ വലിയൊരു വിഭാഗത്തിന് പ്രായം എന്നത് ഒരു ഘടകമല്ല. അവർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ സന്തോഷം തോന്നിപ്പിക്കുന്ന വസ്ത്രം ഉപയോഗിക്കും. ശരിക്കും അതിൽ ഭയങ്കര സന്തോഷം തോന്നാറുണ്ട്.

മനില സി. മോഹൻ: വസ്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും പറഞ്ഞുകേൾക്കുന്നതാണ്, പെൺകുട്ടികൾക്ക് നിറയെ ചോയ്‌സുണ്ട് ആൺകുട്ടികൾക്ക് കുറച്ചേ ഉള്ളൂ എന്ന്. പെണ്ണുങ്ങൾക്ക് നിറയെ ചോയ്‌സുണ്ടാവാനുള്ള സാമൂഹിക കാരണങ്ങൾ എന്തായിരിക്കാം?

ധന്യ ബാലകൃഷ്ണൻ: ഇതിൽ കുറച്ച് മാറ്റം വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ആൺകുട്ടികൾ ഒരുപാട് ട്രൈ ഔട്ട് ചെയ്യുന്നുണ്ടെന്നുവേണം പറയാൻ. ബോയ്‌സ് കുറച്ച് ‘റഫാ’ണെന്നും ഗേൾസാണ് കൂടുതൽ ട്രൈ ഔട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നവർ എന്നുമുള്ള കോൺസെപ്​റ്റുണ്ടല്ലോ. ഇത്​ മനസ്സിലുള്ളതുകൊണ്ടായിരിക്കാം ആൺകുട്ടികൾ ഒരുപാട് ട്രൈ ഔട്ട് ചെയ്യുന്നില്ല എന്നതാണ്​ സത്യം. പെൺകുട്ടികൾ അങ്ങനെയല്ല. കുറച്ചുകൂടി പ്രസന്റബിൾ ആകണം എന്നാഗ്രഹിക്കുന്ന മൈൻഡ്‌സെറ്റുള്ളതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചിട്ടുണ്ടാവുക. ഗേൾസിന് ബ്ലൗസും സ്​കർട്ടും എന്ന ഒരു ഓപ്ഷനിൽ ബ്ലൗസിൽ തന്നെ പല വേരിയേഷൻസ് വരുമ്പോൾ പല ഡിസൈനുകളുണ്ടാകുന്നു. പക്ഷെ ബോയ്‌സിന് അതുപോലെയുള്ള ഡിസൈൻസ് എത്ര ശരിയാകുമെന്നറിയില്ല. ഈസ്​തെറ്റിക്​ ഫാക്റ്ററും കൂടിയുണ്ടല്ലോ. അങ്ങനെ വരുമ്പോൾ ഗേൾസിന്റെ കർവ്‌സും ബോയ്‌സിന്റെ കർവ്‌സും തമ്മിലുള്ള വ്യത്യാസവും അതിനൊരു കാരണമാകാം.

ആണും പെണ്ണും ഒരുപോലെ മുണ്ടുപയോഗിച്ചിരുന്ന കാലത്തുനിന്നാണ് കേരളത്തിലേക്ക് സ്ത്രീകളുടെ വസ്ത്രങ്ങളായി ദാവണിയും സാരിയും ചുരിദാറുമൊക്കെ വരുന്നത്. ഇത്തരം വസ്ത്രങ്ങൾ സ്ത്രീശരീരത്തിന്റെ ചലന സ്വാതന്ത്ര്യത്തിൽ, കാഴ്ചയിൽ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്?

അതിൽ കുറച്ച് പോസിറ്റീവുമുണ്ട്, നെഗറ്റീവുണ്ട്. ഉദാഹരണത്തിന്, മുണ്ടിൽ നിന്ന് ചുരിദാറിലേക്ക് വന്നപ്പോൾ മൊബിലിറ്റി കുറച്ചുകൂടി ഈസിയായി. പക്ഷെ സാരിയിലേക്ക് വന്നപ്പോൾ കുറച്ചൊരു റെസ്​ട്രിക്ഷൻ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ, ഓരോരുത്തരുടെയും കംഫർട്ട് സോൺ, അവരുടെ പർപ്പസ് ഒക്കെ പ്രധാനമാണ്. ഒരു ഫംഗ്ഷന് പോകുന്ന ആളാണെങ്കിൽ അവർക്ക് ഈസ്​തെറ്റിക്​ സെൻസ് വച്ച്​സാരി കുറച്ചുകൂടി ഭംഗിയായിരിക്കും. വർക്ക്ഔട്ടിന് പോകുന്ന ആളാണെങ്കിൽ ആക്റ്റീവ് വെയർ വേണ്ടിവരും. ആക്റ്റീവ് വെയർ അവരുടെ മൊബിലിറ്റിയെ സഹായിക്കും. ജോലിക്ക് പോവുമ്പോൾ, മിനി സ്​കർട്ട്​ ഇടേണ്ട സാഹചര്യം വരുമ്പോൾ അവർക്ക്​ തടസമാകുന്നത്​, അവരുടെ പോസ്‌റ്റേഴ്‌സായിരിക്കും.

ഏറ്റവും അടുത്ത കാലത്തായി പെൺവേഷങ്ങളിൽ ലൂസായ പാന്റും ഷർട്ടും ടോപ്പും ട്രെന്റിംഗ് ആവുന്നുണ്ട്. ഷേപ്പ് ചെയ്ത് ശരീരവടിവിനൊത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമാണത്. അതിനെ എങ്ങനെയാണ് കാണുന്നത്?

ആളുകളുടെ മൈൻഡ്‌സെറ്റിൽ വന്ന വ്യത്യാസമായിട്ടാണ് തോന്നിയിട്ടുള്ളത്. മുമ്പുണ്ടായിരുന്നവർ കുറച്ചുകൂടി ഈസ്​തെറ്റിക്കലി പ്രസന്റബിൾ ആകാൻ ശ്രമിച്ചപ്പോൾ, ഇപ്പോഴത്തെ ആളുകൾ കുറച്ചുകൂടി സൗകര്യപ്രദം എന്ന ചിന്തയിലേക്കാണ്​ വന്നിരിക്കുന്നത്. അങ്ങനെ വരുമ്പോൾ, ഏറ്റവും കംഫർട്ടബിൾ ആയ ഡ്രസിടും. കുറച്ച് വണ്ണമുള്ള ആളാണെങ്കിൽ ഷേപ്പ് ചെയ്ത ഡ്രസിടുകയാണെങ്കിൽ ഭംഗിയായി പ്രസൻറ്​ ചെയ്യാൻ ചിലപ്പോൾ ശ്വാസം അടക്കിപ്പിടിച്ച് നടക്കേണ്ടിവരും. പക്ഷെ, സൗകര്യപ്രദമായ വസ്​ത്രം തെരഞ്ഞെടുത്താൽ ഫ്രീയായി നടക്കാം. ഫ്രീഡം ആഗ്രഹിക്കുന്നതു കൊണ്ടായിരിക്കാം എല്ലാവരും കംഫർട്ടബിൾ സോണിലേക്ക് മാറുന്നത്​.

കേരളത്തിലെ സ്ത്രീകൾ നിറങ്ങളുടൈ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്നാണ് തോന്നിയിട്ടുള്ളത്? വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രദേശങ്ങളുടെ വ്യത്യാസം തന്നെ അഭിരുചികളിലും വ്യത്യാസം വരുത്തുന്നതായി തോന്നിയിട്ടുണ്ട്. അത് ശരിയാണോ?

സ്ഥലം മാറുന്നതിനനുസരിച്ച് കളർസെൻസിലും കോസ്​റ്റ്യൂം സെൻസിലും ധാരാളം വ്യത്യാസം വരും. തിരുവനന്തപുരത്ത് കാണുന്ന കളർ പാലറ്റായിരിക്കില്ല എറണാകുളത്ത്. തിരുവനന്തപുരത്ത് കുറുച്ചുകൂടി നിറങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ എറണാകുളത്ത് പേസ്റ്റൽ, സട്ടിൽ കളറുകളാണ്​. പാലക്കാട്ടും തൃശൂരിലും വ്യത്യസ്തമാണ്. എങ്ങനെയാണ് ഈ നിറങ്ങളിലേക്ക് എത്തുന്നത് എന്നത് വിശദീകരിക്കാൻ പറ്റില്ല. അന്ധമായി സിനിമകളെ ഫോളോ ചെയ്യുന്നവരുണ്ട്. ഒരു സിനിമയിൽ ഒരു ഡ്രസോ നിറമോ വന്നാൽ, ചേരുന്നതാണോ അല്ലയോ എന്നുനോക്കാതെ അതേപടി ഉപയോഗിക്കുന്നവരുണ്ട്. 60-70 ശതമാനം അങ്ങനെയുള്ളവരാണ്​. 10 ശതമാനം, നന്നായി റിസർച്ച് ചെയ്ത് അവർക്ക് ചേരുന്നതാണോ എന്നൊക്കെ നോക്കും.

‘മാലികി’ലെ വസത്രാലങ്കാരത്തിനുള്ള 2021 ലെ സംസ്ഥാന ചലചിത്ര അവാർഡ് ധന്യ ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്​ ഏറ്റുവാങ്ങുന്നു
‘മാലികി’ലെ വസത്രാലങ്കാരത്തിനുള്ള 2021 ലെ സംസ്ഥാന ചലചിത്ര അവാർഡ് ധന്യ ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്​ ഏറ്റുവാങ്ങുന്നു

ഇപ്പോൾ, ആളുകൾ സ്വന്തം സിസൈൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് ചേരുന്നത് എന്താണെന്ന് നോക്കി സ്വന്തമായി ചെയ്യുന്നവരുണ്ട്. 10-20 ശതമാനം അതിലേക്ക് എത്തിയിട്ടുണ്ട്. ഇവരിൽ ഒരു ഭാഗം നന്നായി ചെയ്യുന്നവരാണ്. അതിൽ അവരെ സ്വാധീനിക്കുന്നത് ചിലപ്പോൾ സിനിമകളായിരിക്കാം, ചിലപ്പോൾ സെലിബ്രിറ്റീസ് ഇടുന്ന ഡ്രസുകളായിരിക്കാം. കുറച്ചുപേർ നല്ല ഫോട്ടോഗ്രാഫുകൾ കണ്ട്​ പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ പലരുടെയും ഡ്രസ്​ ഫോളോ ചെയ്യുന്നവരുണ്ട്.

അടുത്തകാലം വരെ സിനിമയിലെ സ്ത്രീകളുടെ വസ്ത്രധാരണം സാധാരണ വസ്ത്രധാരണത്തിൽ നിന്ന് വ്യത്യസ്തമായി തോന്നിയിരുന്നു. എന്നാൽ മാറിയ മലയാള സിനിമ റിയലിസ്റ്റിക്കായതിനൊപ്പം വസ്ത്രങ്ങളും റിയലിസ്റ്റിക്കായി. താങ്കൾ ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അതിന്റെ മികച്ച ഉദാഹരണമാണ്. അതിൽ നിമിഷയുടെ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ താങ്കൾ നടത്തിയ സൂക്ഷ്മമായ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളെക്കുറിച്ച് സംവിധായകൻ ജിയോബേബി തന്നെ പറഞ്ഞിട്ടുണ്ട്. താങ്കളുടെ സിനിമാഅനുഭവം പറയാമോ?

സിനിമകൾ തന്നെ വളരെ മാറിയിട്ടുണ്ടല്ലോ. സിനിമയുടെ കാറ്റഗറിക്കനുസരിച്ച് തന്നെയാണ് കോസ്​റ്റ്യൂമും വരുന്നത്. ഇപ്പോഴും ഫാന്റസി സിനിമകൾ വരുന്നുണ്ട്. അതിന്റെ കോസ്​റ്റ്യൂമും ഫാന്റസി ആയിരിക്കും. ഇപ്പോൾ 80 ശതമാനം സിനിമകളും റിയലിസ്റ്റിക്കാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ചെയ്യുമ്പോൾ, ജിയോ ബേബി കൃത്യമായി പറഞ്ഞിരുന്നു. കോഴിക്കോടോ ഒറ്റപ്പാലമോ പോലെയുള്ള സ്ഥലത്തെ ഒരു പെൺകുട്ടി ജനിച്ചുവളർന്ന വീട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിൽ പോകുമ്പോൾ അവളുടെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്ന കുറച്ച് ഡ്രസ്സുകളുണ്ടാവാം. കുറച്ചുനാൾ കഴിയുമ്പോൾ ഭർത്താവിന്റെ താത്പര്യത്തിലുള്ള അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് വാങ്ങിക്കൊടുക്കുന്ന വസ്ത്രത്തിലേക്ക് അവൾ മാറിയിട്ടുണ്ടാവാം. അതിന്റെ ഒരു മാറ്റം വേണം. വീട്ടിൽ നിന്ന് വരുന്ന സമയത്ത് കുറച്ചുകൂടി ഫാഷനബിളായ, ഇഷ്ടത്തിനുള്ള വസ്ത്രങ്ങൾ വാങ്ങിയിരുന്ന പെൺകുട്ടി, ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അയാളുടെയോ വീട്ടുകാരുടെയോ താത്പര്യത്തിലേക്ക് മാറി, അവർ കൊടുക്കുന്ന വസ്ത്രത്തിലേക്ക് മാറുകയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന പെൺകുട്ടി പുതിയ സാധനങ്ങളായിരിക്കും ഉപയോഗിക്കുന്നത്. അതുകഴിഞ്ഞ് കുറച്ച് നാൾ കഴിയുന്നതോടെ അത് പഴയതാവും. അവൾക്ക് വരുന്ന മാറ്റങ്ങൾ അറിഞ്ഞുതന്നെ ചെയ്തതായിരുന്നു.

 ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ നിമിഷ സജയൻ
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ നിമിഷ സജയൻ

ഫ്രെയിം സെൻസും കൂടി നോക്കിയാണ് വസ്ത്രം തെരഞ്ഞെടുത്തത്. ഫ്രെയിം ഡൾ ആകുന്നിടത്ത് വസ്ത്രങ്ങളും ഡൾ ആക്കി. അത് യഥാർഥ ജീവിതത്തിലുണ്ടോയെന്ന് ചോദിച്ചാൽ ഒരു പരിധിവരെ ഉണ്ട്. ഉദാഹരണത്തിന്, ഒരു ദിവസം നമ്മുടെ മൂഡ് ശരിയല്ലെങ്കിൽ നമ്മൾ തെരഞ്ഞെടുക്കുന്ന വസ്ത്രവും അങ്ങനെയുള്ളതായിരിക്കുമെന്നാണ് മനഃശാസ്ത്രപരമായി പറയുന്നത്. സന്തോഷമുള്ള ദിവസം നമ്മൾ തെരഞ്ഞെടുക്കുന്നത് അങ്ങനെയുള്ള നിറങ്ങളായിരിക്കും. അത് ഒരു വശം, രണ്ടാമത്തെ വശം, ഫ്രെയിമിനെ ഭംഗിയാക്കുക എന്നുള്ള ഉദ്ദേശ്യമായിരുന്നു. അതായത് സീൻ ബൈ സീൻ അവൾക്കുണ്ടാകുന്ന മാനസിക മാറ്റങ്ങൾ കാണിക്കുക. കുറച്ചുകൂടി മ്യൂട്ടഡായ നിറങ്ങളാണ് പിന്നീട് പിന്നീടുള്ള സീനുകളിൽ ഉപയോഗിച്ചത്.

വസ്ത്രങ്ങൾ മനുഷ്യരുടെ വ്യക്തിത്വത്തെ ഡിസൈൻ ചെയ്യുന്നതിൽ പ്രധാന ഘടകമാണ് എന്നുപറയാറുണ്ട്. വ്യത്യസ്തമായ മത, സാമൂഹിക, വർഗ, സാമ്പത്തിക സാഹചര്യങ്ങൾ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമ്പോൾ ഒരു ഡിസൈനർ എന്ന രീതിയിൽ നേരിടുന്ന വെല്ലുവിളികളും സൗകര്യങ്ങളും എന്തൊക്കെയാണ്?

ഒരു ഡിസൈനർ എന്ന നിലയ്ക്ക് നമുക്കിഷ്​ടമുള്ളതുമാത്രം ഡിസൈൻ ചെയ്തുകൊടുക്കുക എന്ന ഓപ്ഷനുണ്ട്, അത് നമ്മുടെ ഇഷ്ടം അല്ലെങ്കിൽ പാഷൻ എന്ന രീതിയിൽ ചെയ്യുമ്പോൾ. ഒരു പ്രൊഫഷൻ എന്ന രീതിയിലേക്ക് വരുമ്പോൾ, നമ്മൾ അവരുടെ കൂടി ഇഷ്ടങ്ങൾ നോക്കണം- മതം, സാമ്പത്തിക സ്ഥിതി എല്ലാം വിഷയമാണ്. അവർക്കും കൂടി വേണ്ടി ഡിസൈൻ ചെയ്യുക എന്നതാണ് നമ്മുടെ രണ്ടാമത്തെ സന്തോഷം. ഓരോ ക്ലയൻറ്​സിന്റെയും താത്പര്യങ്ങൾ അറിഞ്ഞ് അതിനനുസരിച്ച് അവർക്ക് ഏറ്റവും യോജിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്യുക.

ഉദാഹരണത്തിന്, ഒരു മുസ്‌ലിം ക്ലയൻറ്​ വന്നു, ചിലപ്പോൾ അവർക്ക് അതിനേക്കാൾ നന്നായി ചെയ്യാൻ പറ്റുന്നതായിരിക്കാം. പക്ഷെ ചില നിയന്ത്രണങ്ങൾ കാരണം ഇങ്ങനെ ചെയ്യേണ്ടിവരുമ്പോൾ വിഷമമുണ്ടാവാറുണ്ട്. പക്ഷെ അവരുടെ സന്തോഷം കൂടി അതിൽ വിഷയമാണ്. അതൊരു വലിയ പ്രശ്‌നമായി തോന്നാറില്ല. പക്ഷെ സാമ്പത്തിക പ്രശ്‌നങ്ങൾ ചിലപ്പോഴുണ്ടാകും. ചില ഡിസൈൻസിന് ചില ബജറ്റ് വേണ്ടിവരും. അവരുടെ ബജറ്റിന്, അവരുടെ മതത്തിന് ഒക്കെ അനുസരിച്ച് ചെയ്യുക എന്നതാണല്ലോ. അതുകൊണ്ട് അതിൽ അങ്ങനെ വലിയ വെല്ലുവിളി എന്നുപറയാൻ ഒന്നുമില്ല.

കേരളത്തിൽ സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ ഡ്രസ്​ മെറ്റീരിയൽ ഏതാണ്?

കേരളത്തിലെ ഹ്യൂമിഡിറ്റി ഒരു പ്രശ്‌നമായി ഉള്ളിടത്തോളം ഏറ്റവും അനുയോജ്യമായ മെറ്റീരിയൽ കോട്ടണും ലിനനും തന്നെയാണ്. ഏറ്റവും സുഖകരമായി വസ്ത്രം ധരിക്കാൻ ഇഷ്ടമുള്ളവർക്ക് കോട്ടണും ലിനനും തന്നെയാണ് നല്ലത്.

മധ്യവയസ്സ് എത്തുന്നതോടെ സ്ത്രീകളുടെ വസ്ത്ര തെരഞ്ഞെടുപ്പിൽ മാറ്റം വരാറുണ്ടോ? ഇപ്പോഴത്തെ ഫാഷൻ ട്രെൻഡിൽ നാൽപത് പിന്നിട്ട സ്ത്രീകളും സ്‌കർട്ടും ഫ്രോക്കുമൊക്കെ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങുന്നത് ഭയങ്കര പോസറ്റീവ് ആയി തോന്നി.

ഇവിടെയും മൈൻഡ്‌സെറ്റ് തന്നെയാണ് പ്രധാനം. ചിലർക്ക് 30- 35 വയസ്​കഴിയുമ്പോൾ തന്നെ വയസ്സായി എന്ന തോന്നൽ വന്ന്, ആ രീതിയിലേക്ക്​അവരുതന്നെ അഡാപ്റ്റ് ചെയ്യും. മറ്റൊന്ന്​, ബാഹ്യഘടകങ്ങളാണ്. ചിലപ്പോൾ അവരുടെ ഭർത്താവിനോ വീട്ടുകാർക്കോ ഇഷ്ടമുണ്ടാകില്ല. മറ്റൊന്ന്​, ശരീരഘടനയിലെ വ്യത്യാസമാണ്. ഒരു പ്രായം കഴിയുന്നതോടെ പലരും ശരീരം ശ്രദ്ധിക്കാതെയാകും. അപ്പോൾ അവർക്ക് ആദ്യം ഇട്ടിരുന്ന പോലത്തെ ഡ്രസ് ഇടാൻ പറ്റില്ല.

ഇപ്പോഴത്തെ തലമുറയിൽ വലിയൊരു വിഭാഗത്തിന് പ്രായം എന്നത് ഒരു ഘടകമല്ല. അവർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ സന്തോഷം തോന്നിപ്പിക്കുന്ന വസ്ത്രം ഉപയോഗിക്കും. ശരിക്കും അതിൽ ഭയങ്കര സന്തോഷം തോന്നാറുണ്ട്. കാരണം, ഞാനങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പ്രായം എന്നുപറഞ്ഞാൽ വെറുമൊരു നമ്പറാണെന്ന് വിചാരിക്കുന്ന ഒരാളാണ്. ആ സമയത്ത് കുറച്ചുപേരെങ്കിലും അങ്ങനെ ചിന്തിക്കുന്നത് ഭയങ്കര സന്തോഷമുണ്ടാക്കും.

സാരി കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട വസ്ത്രമാണ്. മനോഹരവും വൈവിധ്യപൂർണവുമായ പരീക്ഷണങ്ങൾ സാരി കേന്ദ്രീകരിച്ച് നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. സാരിയെക്കുറിച്ച് സംസാരിക്കാമോ?

സാരിയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്റെ ഒരു സങ്കൽപത്തിൽ ഏത് സ്ത്രീകൾക്കും ഏറ്റവും ഭംഗിയായി ചേരുന്ന വസ്ത്രമാണ് സാരി. ക്ലാസിക്കാണ്. ഏത് സമയത്തും അത് ഫാഷനായിരിക്കും. ഭാവിയിലും ചിലപ്പോൾ വേരിയേഷൻസോ അഡാപ്‌റ്റേഷൻസോ വന്നേക്കാം. പക്ഷെ സാരി എന്ന് പറയുന്ന സങ്കൽപം അവിടെത്തന്നെയുണ്ടാകും.

പെൺവസ്ത്രങ്ങളിൽ പോക്കറ്റിന്റെ അഭാവത്തെക്കുറിച്ച് എപ്പോഴും ആലോചിക്കാറുണ്ട്. സ്വയം പര്യാപ്തതയുടെ രാഷ്ട്രീയ പ്രസ്താവനയാണ് പോക്കറ്റ് എന്ന് നിർവചിക്കേണ്ടതുണ്ട് എന്നു പോലും തോന്നിയിട്ടുണ്ട്. ഇപ്പോൾ മാറ്റങ്ങൾ കാണുന്നുണ്ട്. വസ്ത്രത്തിൻ, പ്രത്യേകിച്ച് പെൺവസ്ത്രത്തിൽ പോക്കറ്റിന്റെ പ്രാധാന്യം എന്താണ്?

പോക്കറ്റ് എന്ന് പറയുന്നതുതന്നെ യൂട്ടിലിറ്റി ഡീറ്റെയിലിങ്ങാണ്. ഒരു കാർഗോ പാൻറ്​സ്​ നോക്കിക്കഴിഞ്ഞാൽ നമുക്കറിയാം, അതിനകത്ത് അത്രയധികം പോക്കറ്റുകൾ വച്ചിട്ടുണ്ടെങ്കിൽ, അത് ഉപയോഗിക്കുന്ന ആൾക്കാർക്ക്​ എന്തെങ്കിലും സാധനം എളുപ്പം എടുക്കാനാണ്​. ഒരു ക്യാമറാമാന് ലെൻസുകൾ വെക്കാൻ വേണ്ടിയൊക്കെ. അങ്ങനെയൊരു യൂട്ടിലിറ്റി ഡീറ്റെയിലിങ്ങാണ് പോക്കറ്റ്. ഇപ്പോൾ ആൺ, പെൺ വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീർച്ചയായും പോക്കറ്റ് ഒരാവശ്യം തന്നെയാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ധന്യ ബാലകൃഷ്​ണൻ

സിനിമയിലും പരസ്യമേഖലയിലും കോസ്​റ്റ്യൂം ഡിസൈനറാണ്. മാലിക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, പ്രതി പൂവൻകോഴി, പ്രണയമീനുകളുടെ കടൽ, കായംകുളം കൊച്ചുണ്ണി തുടങ്ങി 25ഓളം സിനിമകളിൽ കോസ്റ്റിയൂം ഡിസൈനറാണ്​. മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് മാലിക് എന്ന സിനിമയിലൂടെ നേടി.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments