ചുമ നിയന്ത്രിക്കാനുള്ള മരുന്നുകൾ കഴിച്ചതിൻ്റെ ഫലമായി മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചത് വലിയ വിവാദവിഷയമായി ചർച്ചചെയ്യപ്പെട്ടുവരികയാണ്. ചുമമരുന്നുകൾ കഴിച്ചതിനെ തുടർന്ന് വൃക്കകൾ കേടുവന്ന് പ്രവർത്തനം നിലച്ചതാണ് മരണകാരണം എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഡെക്സ്ട്രോമെതോർഫാൻ (Dextromethorphan), ഗ്ലൈക്കോൾ (Diethylene glycol) എന്നീ രാസവസ്തക്കൾ അടങ്ങിയ മരുന്നുളാണ് വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ച് കുട്ടികളുടെ മരണത്തിനു കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകളുടെ ഉല്പാദനം നിരോധിച്ചിട്ടുണ്ട്. മരുന്നുകൾ നിർദ്ദേശിച്ച ഡോക്ടർമാർക്കെതിരെ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്.
ചുമ മരുന്നുകളുടെ
അശാസ്ത്രീയത
ചുമ മരുന്നുകൾ, കുട്ടികൾക്കും മുതിർന്നവർക്കും, ഡോക്ടറുടെ കുറിപ്പടിയില്ലാതെ (Over-the-counter - OTC) പോലും വ്യാപകമായി വിൽക്കപ്പെടുന്നവയാണ്. എന്നാൽ, ചുമസംഹാരികൾക്ക് വൈദ്യശാസ്ത്രപരമായി യാതൊരു അടിത്തറയുമില്ല എന്നതാണ് യാഥാർത്ഥ്യം. ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലോ, മെഡിക്കൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന പാഠ്യപദ്ധതികളിലോ ചുമസംഹാരികളെ ഒരു ചികിത്സയായി പരിഗണിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ (WHO) കുട്ടികൾക്കായുള്ള അവശ്യ മരുന്നുകളുടെ പട്ടികയിൽ (Essential Medicines List for Children) ചുമസംഹാരികളെക്കുറിച്ച് യാതൊരു പരാമർശവുമില്ല.

ചുമ എന്നത് ഒരു രോഗമല്ല, മറിച്ച് രോഗലക്ഷണമാണ്. ചുമയുടെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ശരിയായ രീതി. ചുമയും മൂക്കാടപ്പും മറ്റുമുണ്ടായാൽ ആശ്വാസത്തിനായി ആവി പിടിക്കുക, മൂക്കടപ്പിന് ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകുക എന്നിവയാണ് സാധാരണയായി ശുപാർശ ചെയ്യപ്പെടുന്ന ലളിതമായ ഗാർഹിക പരിഹാരങ്ങൾ.
1980-കളിൽ മറ്റു പല രാജ്യങ്ങളിലും നിരോധിച്ച ശേഷവും ഇന്ത്യയിൽ വിൽക്കപ്പെട്ടുവന്നിരുന്ന അനാവശ്യവും നിരോധിക്കേണ്ടതുമായ മരുന്നുകൾക്കെതിരെയുള്ള പൊതുജനാരോഗ്യ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി, ടോണിക്കുകൾക്കൊപ്പം ചുമസംഹാരികളെയും ഒഴിവാക്കേണ്ട മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1986-ൽ പ്രസിദ്ധീകരിച്ച “നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ” എന്ന പുസ്തകത്തിൽ, Avil Expectorant (Hoechst), Soventol Expectorant (Bohringer), Piriton Expectorant (Glaxo) തുടങ്ങിയ ചുമസംഹാരികൾ നിരോധിക്കപ്പെടേണ്ട മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.
വൈദ്യശാസ്ത്രപരമായി യാതൊരു ന്യായീകരണവുമില്ലാത്ത എല്ലാത്തരം ചുമസംഹാരികളുടെയും ഉത്പാദനം സർക്കാർ ഉടൻ നിരോധിക്കേണ്ടതാണ്. ഡോക്ടർമാർ ഇത്തരം അനാവശ്യവും അപകടകരവുമായ മരുന്നുകൾ രോഗികൾക്ക് നിർദ്ദേശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
