ലീന തോമസ്​ കാപ്പൻ

ആശ്വാസ മരണംസ്വയം തെരഞ്ഞെടുക്കുന്ന
മനുഷ്യർക്കൊപ്പം, സംതൃപ്​തിയോടെ...

ഞാൻ കാനഡയിൽ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ഫാർമസിയിൽ പുതിയ ജോലിയിൽ പ്രവേശിച്ച ദിവസമായിരുന്നു അന്ന്. ഏതുതരം ജോലിയാണെന്ന് വ്യക്തമായ ധാരണയൊന്നുമില്ല.

നമ്മുടെ നാട്ടിലെ ആശുപത്രികളിൽ രക്തക്കുഴലുകൾ വഴി കടത്തിവിടുന്ന പലതരം മരുന്നുകൾ, രോഗാണുവിമുക്തമായ പ്രത്യേക മുറികളിൽ തയ്യാറാക്കി കൊടുക്കുന്ന ഫാർമസിയാണെന്ന്​ ഒരു ഏകദേശരൂപമുണ്ടെന്നുമാത്രം. മാനേജർ എന്റെ കൂടെ വന്ന് കമ്പനി മുഴുവൻ കൊണ്ടുനടന്നു കാണിച്ചു തന്നു. പോകുന്നവഴി അവിടെ ജോലിചെയ്യുന്ന ഓരോരുത്തരെയായി പരിചയപ്പെടുത്തി. എല്ലാവർക്കും നല്ല ഊർജമുണ്ടായിരുന്നു. ‘നൈസ് റ്റു മീറ്റ് യു, വെൽക്കം' എന്നൊക്കെയുള്ള നല്ല വാക്കുകൾ കേട്ട് അവസാനം ഫാർമസിസ്റ്റിന്റെ ജോലി ചെയ്യേണ്ട സംവിധാനങ്ങളുള്ള മുറിയിലേക്കുകടന്നു.

മൂന്ന് ഫാർമസിസ്റ്റുകൾ, മറ്റു ഫാർമസി ടെക്​നീഷ്യൻസ്, അസിസ്റ്റൻറ്​സ്​, ഇവരെയെല്ലാം പരിചയപ്പെട്ടു. ഓരോരുത്തരും ഓരോ ജോലിയിലായിരുന്നു. ഒരു ഫാർമസിസ്റ്റിന്റെ അടുത്തെത്തിയപ്പോൾ അവർ രോഗിയുടെ പേരുൾപ്പെടുന്ന ‘ഫിസിഷ്യൻസ് യൂസ് ഒൺലി' എന്ന ലേബലൊട്ടിച്ച ബാഗിലേക്ക് മരുന്നുകൾ നിറച്ച നാലു സിറിഞ്ചുകൾ കടത്തിവെച്ചുകൊണ്ടിരിക്കുകയാണ്. ഫാർമസിസ്​റ്റ്​ ഒപ്പിട്ട നാലു മരുന്നുകളുടെ പേപ്പറുകൾ ഒരു വശത്തായി ഇരിക്കുന്നുണ്ട്.
‘‘ലീന, ഇത് നമ്മുടെ ‘മെയ്​ഡ്​’ ( MAID) എന്ന ഡിസ്‌പെൻസിങ് സർവീസ് ആണ്'’, ആ വാക്കുകൾ കേട്ടതും എന്റെ കണ്ണിലെ തിളക്കം മങ്ങിയതുകൊണ്ടാകാം മാനേജർ തോളത്തു കൈയിട്ട് ചേർത്തുപിടിച്ചു, എന്നിട്ടു തുടർന്നു; ‘വ്യക്തിപരമായോ, മതപരമായോ, മാനസികമോയോ ഈ സർവീസ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ നിനക്ക് ഈ മരുന്നുകൾ ഡിസ്‌പെൻസ് ചെയ്യുന്ന കടമയിൽനിന്ന് ഒഴിവാകാം, അതോർത്തു വിഷമിക്കേണ്ട.’
ഞാൻ അവരുടെ നേരെ നോക്കി ആശ്വാസവാക്കുകൾക്ക് നന്ദി പറഞ്ഞു.
ഈ സർവീസിനു പുറമെ ആന്റിബയോട്ടിക്കുകൾ, പാലിയേറ്റീവ് വിഭാഗത്തിലെ കാൻസർ രോഗികൾക്ക് വേദന കുറയ്ക്കാൻ ദിവസത്തിലുടനീളം കൊടുക്കേണ്ട നാർക്കോട്ടിക് വിഭാഗത്തിലെ വേദനസംഹാരികൾ, മരണം ആസന്നമായ രോഗികളുടെ പരിചരണത്തിനുവേണ്ട മരുന്നുകൾ, ഇവയെല്ലാം ഈ ഫാർമസിയുടെ പ്രധാന സേവനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മരുന്നുകൾ തയ്യാറായാൽ കമ്പനിവണ്ടികളിൽ അതതു അഡ്രസ്സിൽ ഡെലിവറി ചെയ്യുന്നു.

ആദ്യമായി ‘യുത്തനേഷ്യ' എന്ന വാക്കുമായി ഒരു ചർച്ചയ്ക്കിരിക്കുന്നത് കൊച്ചി അമൃത ഫാർമസി കോളേജിലെ അധ്യാപനകാലത്താണ്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യാവലിയും ഉത്തരങ്ങളും അന്താരാഷ്ട്രനിലവാരത്തിൽ എങ്ങനെ തയ്യാറാക്കണം എന്ന പരിശീലനത്തിന്​ കുറച്ചു ഡോക്ടർമാരോടൊപ്പമായിരുന്നു ഞാൻ. / Photo: Flickr

ഫാർമസിസ്​റ്റ്​ എന്ന നിലയിൽ കാനഡയിലെ, ‘വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം’ എന്ന നടപടിക്രമത്തിന്റെ ഒരു ഭാഗമാകുന്നതാണ് ഇപ്പോൾ ഞാൻ കണ്ടത്. ‘മെഡിക്കൽ അസിസ്റ്റൻറ്​സ്​ ഇൻ ഡൈയിങ്’ അഥവാ ‘മെയ്​ഡ്​’ എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിപ്രകാരം ഇതിനാവശ്യമായ മരുന്നുകൾ ഡിസ്‌പെൻസ് ചെയ്തുകൊടുക്കുന്നതാണ് ഫാർമസിസ്റ്റിന്റെ ജോലിയുടെ ഭാഗമായി വരുന്നത്. നാല് മരുന്നും, അത് ശരീരത്തിലെത്തിക്കാനുള്ള സിറിഞ്ചുകളുൾപ്പെടുന്ന സഹയായകസാമഗ്രികളും ഉൾപ്പെടുന്ന പായ്ക്കറ്റിനെ ‘മെയ്ഡ് കിറ്റ്' എന്നുപറയുന്നു.

ആരോഗ്യപ്രവർത്തക എന്ന നിലയിൽ എന്നാലാവുംവിധം മനുഷ്യരെ അസുഖങ്ങളിൽ നിന്ന്​ രക്ഷിക്കാനും അങ്ങനെയുള്ള രക്ഷപ്പെടലിന്​ സാധിക്കാത്തവിധമുള്ള അസുഖങ്ങളുള്ളവരുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുമാണ് ഈ പ്രൊഫഷനിൽ ആയിരിക്കുന്നത് എന്നാണ് വർഷങ്ങളായി ഞാൻ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത്.

ഇതറിഞ്ഞപ്പോൾ എനിക്കെന്റെ ബോധം നഷ്ടപ്പെടുന്നതുപോലെ തോന്നി. വീട്ടിൽ പോയിട്ടും തലച്ചോറും ഹൃദയവും ആ ബാഗിനുള്ളിലെ സിറിഞ്ചുകളിലും അതിന്റെ സൂചികളിലൂടെ ആ മരുന്നുകൾ കയറുന്ന ഒരു മനുഷ്യായുസ്സിന്റെ ജീവിതകാലത്തിന്റെ ആഘോഷങ്ങളിലും കുരുങ്ങിക്കിടന്നു. ഉറക്കം പടികടന്നുവരാൻ ഭാവമൊന്നുമില്ല.

ചിന്തകൾ എട്ടുവർഷം പിന്നോട്ട് പാഞ്ഞു.

ആദ്യമായി ‘യുത്തനേഷ്യ' എന്ന വാക്കുമായി ഒരു ചർച്ചയ്ക്കിരിക്കുന്നത് കൊച്ചി അമൃത ഫാർമസി കോളേജിലെ അധ്യാപനകാലത്താണ്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യാവലിയും ഉത്തരങ്ങളും അന്താരാഷ്ട്രനിലവാരത്തിൽ എങ്ങനെ തയ്യാറാക്കണം എന്ന പരിശീലനത്തിന്​ കുറച്ചു ഡോക്ടർമാരോടൊപ്പമായിരുന്നു ഞാൻ. പരിശീലനത്തിനിടയിൽ ചില മാനദണ്ഡങ്ങൾക്കനുസരിച്ച് പലവിഷയങ്ങളിൽ കൂട്ടചർച്ചകൾ നടത്തി. അതിലൊരു ദിവസത്തെ ചർച്ചാവിഷയമായത് ‘യുത്തനേഷ്യ' ആയിരുന്നു. ഫൊറൻസിക് വിഭാഗം മേധാവി, മരിച്ചുപോയ ഡോ. ബി. ഉമാദത്തൻ സാറായിരുന്നു പരിശീലനത്തിന്റെ ചുക്കാൻ പിടിച്ചത്. ഡോക്ടർമാരിൽ ചിലർ പ്രായോഗികമായും മറ്റുചിലർ വികാരരാധീനരായും ബുദ്ധിപരമായും വൈദ്യശാസ്ത്രപരമായും മാനുഷികമായും മതപരമായും ഒക്കെ ഈ വിഷയത്തെപ്പറ്റി സംസാരിച്ചു. ഫാർമസി ടീച്ചറെന്ന നിലയിൽ മാനുഷികമായ നിലയിലല്ലാതെ ഒരിക്കലും ഇതിൽ നേരിട്ട് ഇടപെടേണ്ടിവരില്ല എന്ന ഉത്തമബോധ്യം അസാധാരണമായവിധം ഉണ്ടായിരുന്നു. മാത്രമല്ല , എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാൽ മതിയെന്ന് ചിന്തിക്കുന്ന ഒരാളുടെ ശരീരത്തിലോ മനസിലോ പരകായപ്രവേശനം നടത്തി ഈ വിഷയത്തെപ്പറ്റി ചിന്തിക്കാനോ അഭിപ്രായം പറയാനോ ഉള്ള മാനസികപക്വതയില്ലായ്മയും അനുഭവമില്ലായ്മയും സമ്പത്തായി മനസ്സിലുണ്ടായിരുന്നു. അത് നന്നായി വായിച്ചിട്ടെന്നപോലെ, ഡോക്ടർമാർ എല്ലാവരും പറയുന്നവ അമ്പരപ്പോടെ, ഒന്നും മിണ്ടാതെ കേട്ടിരുന്ന എന്നോട് ഉമാദത്തൻ സാർ ചോദിച്ചു, ഒരഭിപ്രായവുമില്ലേ മരുന്നെഴുത്തുകാരിക്ക്​ എന്ന്​. ഞാൻ വെറുതെ അദ്ദേഹത്തെ നോക്കി ചിരിച്ചു. വർഷങ്ങൾക്കിപ്പുറം, ഇവിടെ കാനഡയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം ആദ്യമായി ‘മെയ്ഡ് കിറ്റ്' തയ്യാറാക്കുമ്പോൾ അന്നത്തെ ആ അമ്പരപ്പ് എന്റെ വിരലുകളിലും ചിന്തകളിലും പിന്നീടുള്ള ഉറക്കം കിട്ടാത്ത രാത്രികളിലും ഞാനറിഞ്ഞു. ‘തീർച്ചയായും ഇപ്പോൾ എനിക്കഭിപ്രായമുണ്ട് സാർ' എന്ന്​കുറച്ചുദിവസങ്ങളോളം ഞാൻ ഉമാദത്തൻ സാറിനോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. സാറപ്പോഴേക്കും മരിച്ചുപോയല്ലോ.

ആരോഗ്യപ്രവർത്തക എന്ന നിലയിൽ എന്നാലാവുംവിധം മനുഷ്യരെ അസുഖങ്ങളിൽ നിന്ന്​ രക്ഷിക്കാനും അങ്ങനെയുള്ള രക്ഷപ്പെടലിന്​ സാധിക്കാത്തവിധമുള്ള അസുഖങ്ങളിലായിരിക്കുന്നവരുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുമാണ് ഈ പ്രൊഫഷനിൽ ആയിരിക്കുന്നത് എന്നാണ് വർഷങ്ങളായി ഞാൻ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത്. അപ്പോൾ ഫാർമസിസ്റ്റ് എന്ന നിലയിൽ എന്റെ നോർമൽ ഇതല്ല. ഈ രാജ്യത്തെ ആവശ്യങ്ങൾക്കനുസരിച്ച് ‘പുതിയ നോർമലി'നെ ഞാൻ സെറ്റ് ചെയ്യേണ്ടതുണ്ട്. പിന്നോട്ട് മാറിനിൽക്കേണ്ട ആവശ്യമില്ല എന്ന് ബുദ്ധി വികാരത്തെ ഉപദേശിച്ചു. അതുകൊണ്ട്, ‘മെഡിക്കൽ അസിസ്റ്റൻറ്​സ്​ ഇൻ ഡൈയിങ്' എന്നതിൽ പങ്കുചേരാണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഈ ആശയത്തിന്റെ കാര്യകാരണങ്ങൾ ഈ രാജ്യത്തെ നിയമവിഭാഗത്തിന്റെ, ആരോഗ്യവിഭാഗത്തിന്റെ, കുടുംബാംഗങ്ങളുടെ, രോഗിയുടെ, ഒക്കെ കോണുകളിൽനിന്ന് വിശദമായി പഠിക്കാൻ തന്നെ തീരുമാനിച്ചു. ആ ചിന്തകൾ ഈയൊരു ആശയം ചർച്ചകളിൽ മാത്രമായി ഒതുങ്ങുന്ന ഒരു രാജ്യത്ത്, എന്നോടൊപ്പം അതേ പശ്ചാത്തലത്തിൽ നിൽക്കുന്ന കൂട്ടുകാരോട് പങ്കുവെക്കുക, ഇവിടുത്തെ ഈ ആശയസാക്ഷാത്കാരത്തെ പരിചയപ്പെടുത്തുക, എന്നതുമാത്രമാണ് ഇതെഴുതുമ്പോൾ ആലോചിക്കുന്നത്.

ഡോ. ഡൊണാൾഡ് ലോ വൈദ്യശാസ്ത്രസഹായത്തോടെയുള്ള മരണത്തിനായി അപേക്ഷിക്കുന്ന വീഡിയോയിൽ നിന്ന്‌

ഈ പ്രക്രിയക്കായി ദിവസത്തിൽ ശരാശരി ഒരു കുറിപ്പടി എന്ന നിരക്കിലാണ് ഞാൻ ജോലിചെയ്യുന്ന ഫാർമസിയിൽ ഡിസ്‌പെൻസ് ചെയ്തുവരുന്നത്. ഇപ്പോഴിത് ലോകത്തിന്റെ പലഭാഗങ്ങളിലും സാധാരണയായ ഒരു പ്രക്രിയയാണ്. ഇവിടെ വന്ന് ഇതിൽ നേരിട്ട് ഭാഗമാകാൻ കഴിഞ്ഞപ്പോൾ നന്മയോ തിന്മയോ, തെറ്റോ ശരിയോ എന്നതിനേക്കാളൊക്കെ ഉപരി നമ്മുടെ നാട്ടിൽ ഇത് സാധാരണമല്ലാത്തതുകൊണ്ട് ഒരു അവബോധം ഉണ്ടാക്കുക എന്നതുമാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്​ ശരിയായ രീതിയിൽ എല്ലാവർക്കും പ്രയോജനപ്പെടട്ടെ എന്നാഗ്രഹിക്കുന്നു.

2014-ൽ ഡോ. ഡൊണാൾഡ് ലോ, വാർത്താസമ്മേളനത്തിൽ, വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം അഭ്യർഥിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചു. ഇത് യു ട്യൂബിൽ ലഭ്യമാണ്. ടൊറോന്റോയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ മൈക്രോബിയോളജി വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന്​ ബ്രെയിൻ ട്യൂമർ ആയിരുന്നു. ഈ വീഡിയോയിൽ വളരെ ശാന്തനായി സംസാരിക്കുന്ന അദ്ദേഹത്തിന് രോഗാവസ്ഥയിൽ കേൾവി നഷ്ടപ്പെട്ടിരുന്നു, ഒരു കണ്ണ് പാതി തുറക്കാനും കഴിയുന്നില്ല. ഇതിങ്ങനെ തുടർന്നാൽ ‘എന്റെ ജീവിതത്തിന്റെ അവസാനം എന്തായിരിക്കുമെന്നത് എന്നെ വളരെ ആശങ്കപ്പെടുത്തുന്നു' എന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ നടപടി പ്രവർത്തികമാക്കിയ രാജ്യങ്ങളെ ഉദാഹരിച്ച്​അത്യന്തം രോഗാതുരമായ അവസ്ഥയിലെത്തിപ്പെട്ട ആളുകൾക്ക് അഭിമാനത്തോടെ ജീവിതം അവസാനിപ്പിക്കാൻ വൈദ്യശാസ്ത്രസഹായത്തോടെയുള്ള മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നടപ്പിലാക്കണമെന്ന് കാനഡയോട് അദ്ദേഹം അഭ്യർഥിക്കുന്നു.

ഇത്തിരികൂടി പ്രായമാകുമ്പോൾ ഈ ജീവിതം ഇതിലുമൊരുപാട് പ്രയാസമാകും എന്ന യാഥാർഥ്യം മുന്നിൽക്കണ്ട് ‘ഒരറുപതു വയസുവരെ ജീവിച്ചാൽ മതി'യെന്ന് ഞാൻ ഇടയ്ക്കിടെ തമാശരൂപത്തിൽ വീട്ടിൽ പറയും. എന്തിനാണമ്മാ എങ്ങനെ പറയുന്നത്, ‘എൻജോയ്​ ദിസ് ബ്ലെസ്ഡ് ലൈഫ്' എന്ന് മറുപടി കിട്ടും.

‘‘ഒരാൾക്ക് അന്തസ്സോടെ മരിക്കാനുള്ള ഈ ആഗ്രഹത്തെ സഫലമാക്കുന്നതിനെ പല ഡോക്ടർമാരും എതിർക്കുന്നുണ്ട്, എന്നാൽ അവരാരെങ്കിലും എന്റെയീ ശരീരത്തിൽ ഒരു 24 മണിക്കൂർ ജീവിച്ചാൽ അവർ ഈ ചിന്താഗതിയെ മാറ്റിയേക്കും’’ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുണ്ട്. ഏതായാലും ഈ വീഡിയോയിൽ സംസാരിച്ചുകഴിഞ്ഞ് എട്ടുദിവസത്തിനുശേഷം ഡോക്ടർ മരിച്ചു. ഭാര്യ അദ്ദേഹത്തിന്റെ ചരമക്കുറിപ്പിൽ, തന്റെ ഭർത്താവിന് ശ്രദ്ധാഞ്ജലിയായി വൈദ്യശാസ്ത്രസഹായത്തോടെയുള്ള മരണം നിയമപരമായി പ്രവർത്തികമാക്കണമെന്ന് അപേക്ഷിക്കുന്നു എന്ന് എഴുതിച്ചേർത്തു.

2016 ജൂണിലാണ് പാർലമെൻറ്​ ഓഫ് കാനഡ, കേന്ദ്രീകരണ ഭരണാടിസ്ഥാനത്തിൽ 18 വയസ്സിനു മുകളിലുള്ള ആളുകൾക്ക് വൈദ്യസഹായത്തോടെ മരിക്കാനുള്ള അപേക്ഷ സമർപ്പിക്കാമെന്നതിന്റെ ചട്ടങ്ങൾ പൂർത്തിയാക്കിയത്. 2020 ഒക്ടോബർ അഞ്ചിന് ക്രിമിനൽ കോഡിൽ ഭേദഗതി വരുത്തുകയും ചെയ്തു. ഈ ഭേതഗതി പ്രകാരം, മരിക്കുന്നതിനുള്ള വൈദ്യസഹായം കൊടുക്കാനുള്ള അവകാശം ഡോക്​ടർമാർക്കൊപ്പം നേഴ്‌സ് പ്രാക്റ്റീഷണേഴ്സ് എന്ന യോഗ്യതയുള്ള ആരോഗ്യപ്രവർത്തകർക്കുകൂടി ലഭ്യമായി. കാനഡയിൽ ചില പ്രവിശ്യകളിൽ മാത്രമേ നേഴ്‌സ് പ്രാക്റ്റീഷനേഴ്സിന് ഈ അവകാശമുള്ളൂ എന്നതുകൂടി ഇതിനോടൊപ്പം ചേർത്തുവെക്കുന്നു.

ഭേദഗതിയിലെ രണ്ടാമത്തെ കാര്യത്തിൽ, ഈ വിധമുള്ള മരണത്തിന് വൈദ്യസഹായം കൊടുക്കാൻ മുകളിൽ പറഞ്ഞ വിഭാഗത്തെ സഹായിക്കാനായി ഫാർമസിസ്​റ്റ്​, മരണം ആഗ്രഹിക്കുന്ന വ്യക്തി തന്റെ മരണം സാധ്യമാക്കാനായി സഹായം ചോദിക്കുന്ന കുടുംബാംഗങ്ങൾ, (അല്ലെങ്കിൽ മറ്റൊരു വ്യക്തി), ഈ പ്രവൃത്തി സംബന്ധിച്ച വൈദ്യസഹായം ഉറപ്പാക്കുന്ന ഡോക്ടർ, നേഴ്സ് പ്രാക്റ്റീഷനർ എന്നിവരെ സഹായിക്കാൻ മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെകൂടി ഈ ലിസ്റ്റിലുൾപ്പെടുത്തി. ഇവിടെയാണ് ജോലിയുടെ ഭാഗമായി ഫാർമസിസ്​റ്റ്​ എന്ന നിലയിൽ ഞാൻ ഈ ദൗത്യത്തിൽ പങ്കാളിയാകുന്നത്.

ഭർത്താവും ആൺമക്കളും പിന്നെ അപ്പനമ്മമാർ വന്നുനിൽക്കുമ്പോൾ അവരും അടുക്കളജോലികൾക്ക് സഹായം തരുന്ന വീടാണ് ഞങ്ങളുടേതെങ്കിലും ചില പ്രത്യേക ജോലികൾ, വേദനസംഹാരികളിലും നീർവീക്കം കുറയ്ക്കുന്ന മരുന്നുകളിലും എന്നെ കൊണ്ടെത്തിക്കാറുണ്ട്. കഴുത്തിന്റെ എല്ലുകൾക്കിടയിലെ തേയ്മാനപ്രശ്‌നമാണ് കഴുത്തിനും കൈകൾക്കും പുറംഭാഗത്തിനും ചിലപ്പോൾ ആ നാഡി പോകുന്ന കാലിനുതാഴെവരെ വേദന തരുന്നത്. കഴുത്തിൽ സ്റ്റിറോയ്ഡ് കുത്തിവെക്കുകയാണ് പ്രതിവിധിയെന്ന് ഇവിടുത്തെ നാഡീരോഗവിദഗ്ധൻ നിർദേശിച്ചെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽമാത്രം മരുന്ന് കഴിച്ചും എല്ലാ ദിവസവും യോഗ, നൃത്തം എന്നിവകൊണ്ടുമാണ് ഈ വേദനകളെ വരുതിയിലാക്കി നിർത്തിയിരിക്കുന്നത്. ഇത്തിരികൂടി പ്രായമാകുമ്പോൾ ഈ ജീവിതം ഇതിലുമൊരുപാട് പ്രയാസമാകും എന്ന യാഥാർഥ്യം മുന്നിൽക്കണ്ട് ‘ഒരറുപതു വയസുവരെ ജീവിച്ചാൽ മതി'യെന്ന് ഞാൻ ഇടയ്ക്കിടെ തമാശരൂപത്തിൽ വീട്ടിൽ പറയും. എന്തിനാണമ്മാ എങ്ങനെ പറയുന്നത്, ‘എൻജോയ്​ ദിസ് ബ്ലെസ്ഡ് ലൈഫ്' എന്ന് മറുപടി കിട്ടും. അങ്ങനെയിരിക്കെ രണ്ടാമത്തെ മകൻ വേനൽക്കാല അവധിക്ക് ‘പേർസണൽ സപ്പോർട്ട് വർക്കർ' എന്ന തസ്തികയിൽ തത്കാല അടിസ്ഥാനത്തിൽ ഒരു ലോങ് ടേം കെയർ ഹോമിൽ ജോലിക്കുപോയി. ഇവിടുത്തെ കുട്ടികൾ സ്‌കൂളടയ്ക്കുമ്പോൾ വേനൽക്കാല ജോലികൾക്കും പഠനക്ലാസുകൾക്കിടയിൽ പാർട്ട് ടൈം ജോലികൾക്കും പോവുക പതിവാണല്ലോ.

ചിലർ ബെഡ്ഡിൽനിന്നെഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിലും മറ്റുചിലർ വാതിൽ തുറന്നാൽ ദിക്കറിയാതെ മുറിയിൽ നിന്നിറങ്ങിപ്പോകുന്നവരും. / Photo: Flickr

ഇവിടുത്തെ ലോങ് ടേം കെയർ ഹോം എന്നതിനെപ്പറ്റി ചെറുതായൊന്ന് വിവരിക്കാം. ഈ രാജ്യത്തെ ആരോഗ്യപരിപാലന വ്യവസ്ഥ പ്രകാരം പ്രായമായവർക്ക് അവരുടെ അസുഖങ്ങളുടെയും മാനസിക- ശാരീരിക ആരോഗ്യസ്ഥിതിയുടെയും കാഠിന്യത്തിന്റെ അളവനുസരിച്ച്, മാനദണ്ഡപ്രകാരം യോഗ്യമെങ്കിൽ ലോങ് ടേം കെയർ ഹോമുകളിലും, പാലിയേറ്റീവ് കെയർ ഹോമുകളിലും പ്രവേശനം ലഭിക്കും. മരുന്നുകളുൾപ്പെടുന്ന ആരോഗ്യപരിരക്ഷ ഗവൺമെൻറ്​ വഹിക്കും. അങ്ങനെയുള്ളവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഹോമിലാണ് മകൻ ജോലിക്കുപോയിത്തുടങ്ങിയത്. ജോലി കഴിഞ്ഞുവരുമ്പോൾ അവന്റെയൊപ്പം എന്നും കുറച്ചുനേരം വിശേഷങ്ങൾ പറഞ്ഞിരിക്കുക എന്നത് പതിവായിരുന്നു. ഒരാഴ്ച തികയുംമുമ്പ് മകനെന്നോടു പറഞ്ഞു, അറുപതുവയസ്സ് വരെ ജീവിച്ചാൽ മതിയെന്ന് അമ്മ പറയുന്നത് എന്തിനാണെന്ന് എനിക്കിപ്പോൾ മനസ്സിലായി.

ലോങ് ടേം കെയർ ഹോമുകളിൽ മിക്ക അമ്മച്ചിമാരും അപ്പച്ചന്മാരും വേദനസംഹാരികൾ കഴിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. വേദനസംഹാരികൾ വായിലൂടെ കഴിക്കാൻ പറ്റാത്തവർക്ക് മോർഫിൻ, ഹൈഡ്രോമോർഫോൺ, ഫെന്റനിൽ തുടങ്ങിയ മരുന്നുകൾ ദിവസം മുഴുവൻ ചെറിയ അളവിൽ ഇൻജെക്ഷൻ ആയി കൊടുക്കുന്ന രീതിയുമുണ്ട്. കാൻസർ രോഗവുമായി മല്ലടിക്കുന്നവരും ഇതിലുണ്ട്. അവർക്കായി പെയിൻ ആൻഡ് പാലിയേറ്റീവ് പരിചരണവും ഗവൺമെൻറ്​ ലഭ്യമാക്കുന്നു. പലർക്കും അൽഷിമേഴ്സ് എന്ന അവസ്ഥയുണ്ട്. അടങ്ങിയിരിക്കാനുള്ള മരുന്ന് കൊടുത്തിട്ടില്ലെങ്കിൽ ഉപദ്രവിക്കുന്നവരുണ്ട്, മരുന്നുകൊടുക്കുമ്പോൾ ദേഷ്യപ്പെടുന്നവരുണ്ട്, തട്ടിക്കളയുന്നവരുണ്ട്. ചിലർ ബെഡ്ഡിൽനിന്നെഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിലും മറ്റുചിലർ വാതിൽ തുറന്നാൽ ദിക്കറിയാതെ മുറിയിൽ നിന്നിറങ്ങിപ്പോകുന്നവരും.

സ്വയമായി ഒന്നും ചെയ്യാനാകാതെ ജീവിതം ഒരു വൃത്തത്തിനുള്ളിലായി നമുക്കുചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ടവർ നമുക്കുവേണ്ടി ശാരീരികമായും മാനസികമായും പ്രയാസപ്പെടുന്നതുകാണുമ്പോൾ നമ്മിലോരോരുത്തരും ആഗ്രഹിക്കുന്നത് ബോധമുള്ളപ്പോൾ എല്ലാവരോടും യാത്രപറഞ്ഞ്​ നന്നായി, അഭിമാനത്തോടെ, ആശ്വാസകരമായി ഈ ഭൂമിയിൽനിന്ന് വിടപറയാനായിരിക്കുമല്ലോ.

പ്രായമായ ഒരമ്മച്ചിയെ കുളിപ്പിച്ചുകൊണ്ടിരുന്നപ്പോൾ എത്ര മൃദുവായിട്ടവരെ പിടിച്ചിട്ടും, ‘മോനെ ദയവായി പതുക്കെ തൊടണേ, എനിക്ക് വേദനിക്കുന്നു' എന്നവർ പറഞ്ഞത്രേ. ഈ വാക്കുകളാണ് കഴുത്തും കൈയും വേദനയെടുക്കുമ്പോൾ അമ്മയെന്തിനാണ് ഒരറുപതുവരെ ജീവിച്ചാൽ മതിയെന്ന് പറയുന്നതിന്റെ പൊരുളറിയാൻ അവനെ സഹായിച്ചത്.

കാൻസറിന്റെ കീമോതെറാപ്പി മരുന്നുകൾ ഫലിക്കാതാകുമ്പോൾ, ഹൃദയതാളം തിരിച്ചുപിടിക്കാൻ ശരീരത്തിനകത്ത് ഘടിപ്പിച്ചിരിക്കുന്ന ഡീ- ഫിബ്രിലേറ്റർ പ്രവർത്തനരഹിതമായേക്കാവുന്ന അവസ്ഥ വരുമ്പോൾ, ഡിമെൻഷ്യ എന്ന രോഗം നടക്കാനോ, സംസാരിക്കാനോ, ആഹാരം വിഴുങ്ങാനോ സാധ്യമല്ലാത്ത അവസ്ഥയിലേക്കെത്തുമ്പോൾ ഒക്കെ ആയിരിക്കും വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം എന്ന ആശയം അതിന്റേതായ ആഴത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. സ്വയമായി ഒന്നും ചെയ്യാനാകാതെ ജീവിതം ഒരു വൃത്തത്തിനുള്ളിലായി നമുക്കുചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ടവർ നമുക്കുവേണ്ടി ശാരീരികമായും മാനസികമായും പ്രയാസപ്പെടുന്നതുകാണുമ്പോൾ നമ്മിലോരോരുത്തരും ആഗ്രഹിക്കുന്നത് ബോധമുള്ളപ്പോൾ എല്ലാവരോടും യാത്രപറഞ്ഞ്​ നന്നായി, അഭിമാനത്തോടെ, ആശ്വാസകരമായി ഈ ഭൂമിയിൽനിന്ന് വിടപറയാനായിരിക്കുമല്ലോ.

ഒരു മനുഷ്യജീവനെ അന്തസ്സായി ജീവിതം അവസാനിപ്പിക്കാൻ ‘മെയ്ഡ്’ എത്രമാത്രമാണ് സഹായിക്കുന്നത് എന്ന ചിന്തയിലെത്തിക്കാനാണ് മുകളിൽ പറഞ്ഞ സാഹചര്യങ്ങളിലേക്ക് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടുപോയത്. എന്നിരുന്നാലും അത്ര എളുപ്പം കരഗതമാകുന്ന ഒന്നല്ല ഗവൺമെന്റിൽ നിന്ന്​ ഇങ്ങനെ മരിക്കാനുള്ള അനുമതി ലഭിക്കുക എന്നത്. കടമ്പകളുണ്ട്, അതിനു മതിയായ കാരണം വേണം, അത് മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാവുകയും ചെയ്യണം. ഇപ്രകാരമുള്ള മരണത്തിന്​ അർഹതയുണ്ടോ എന്ന മാനദണ്ഡങ്ങൾ രണ്ട് ഡോക്ടർമാർ വിലയിരുത്തി നിർണയിക്കേണ്ടതുണ്ട്.

എപ്പോൾ വേണമെങ്കിലും, മരണത്തിനു തൊട്ടുമുൻപ് ഡോക്ടർ നിങ്ങളോട് സമ്മതം ചോദിക്കുന്ന നിമിഷത്തിൽപ്പോലും നിങ്ങൾക്ക് ഈ തിരുമാനത്തിൽനിന്ന് പിന്മാറാം. / Photo: Unsplash

പ്രധാനമായും അഞ്ച് മാനദണ്ഡങ്ങളാണ് നിർണയിക്കപ്പെടേണ്ടത്:

1. ഫെഡറൽ ഗവണ്മെൻറ്​ / പ്രോവിൻസ് / ടെറിറ്റോറി ഇവയിലേതെങ്കിലും ഫണ്ട് ചെയ്യുന്ന ആരോഗ്യസേവനങ്ങൾക്ക് യോഗ്യതയുള്ളയാളാവണം. (സന്ദർശക വിസയിൽ വന്ന്​ കുറച്ചുകാലം താമസിക്കുന്നവർക്ക് ഈ സേവനം ലഭ്യമല്ല).

2. 18 വയസ്സിനുമുകളിൽ പ്രായമുള്ള, നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇങ്ങനെയൊരു തീരുമാനം സ്വന്തമായി എടുക്കാൻ മാനസികമായി കഴിവുള്ള, ആളാവണം.

3. ദാരുണമായതോ പരിഹാരമില്ലാത്തതോ ആയ രോഗാവസ്ഥയുള്ള ആളായിരിക്കണം.

4. പരപ്രേരണ കൂടാതെ, സ്വന്തം ഇഷ്ടപ്രകാരമാകണം അപേക്ഷ സമർപ്പിക്കേണ്ടത്.

5 . വിവരങ്ങൾ വ്യക്തമാക്കുന്ന സമ്മതം ( informed consent) നല്കണം.

വിവരങ്ങൾ വ്യക്തമാക്കുന്ന സമ്മതത്തിന് കുറച്ചുകുടി വിപുലമായ വിശദീകരണം ഉണ്ട്. അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ സമ്മതം വളരെ പ്രധാനമാണ്. അതിനുള്ള കഴിവ് നിങ്ങൾക്കുണ്ടാവണം, അതായത് നിങ്ങളുടെ പൂർണമായ ബുദ്ധി അഥവാ ബോധം ഈ സമ്മതത്തിന് വളരെ അത്യാവശ്യമാണ്. എപ്പോൾ വേണമെങ്കിലും, മരണത്തിനു തൊട്ടുമുൻപ് ഡോക്ടർ നിങ്ങളോട് സമ്മതം ചോദിക്കുന്ന നിമിഷത്തിൽപ്പോലും നിങ്ങൾക്ക് ഈ തിരുമാനത്തിൽനിന്ന് പിന്മാറാം.

ദാരുണമായതോ പരിഹാരമില്ലാത്തതോ ആയ രോഗാവസ്ഥയുള്ള ആളായിരിക്കണം എന്നതിനുള്ള വിശദീകരണം രോഗികൾക്കുവേണ്ടിയുള്ള വിവരകുറിപ്പിൽ ലഭ്യമാണ്. ഒരിക്കലും സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തവിധം, ഭേദമാക്കാൻ പറ്റാത്തവിധത്തിലുള്ള അസുഖമോ വൈകല്യമോ ഉള്ള ആളായിരിക്കണം നിങ്ങൾ. അത്തരം അസുഖങ്ങളുമായി മുന്നോട്ടുപോകുമ്പോൾ സഹിക്കാൻ പറ്റാത്തവിധം മാനസികമായോ ശാരീരികമായോ പ്രയാസങ്ങൾ അനുഭവിക്കുന്ന അവസ്ഥയിലായിരിക്കണം നിങ്ങൾ. കൂടാതെ, സാധാരണ മരണം സമീപഭാവിയിൽ ആസന്നമാകുമെന്ന് മുൻകൂട്ടി നിർണയിക്കാനാകാനാകുന്ന അവസ്ഥയിലായിരിക്കണം എന്നുമുണ്ട്.

എല്ലാ നടപടിക്രമങ്ങളും വിജയകരമായാൽ അഭിമാനത്തോടെ മരിക്കുക എന്ന രോഗിയുടെ ആഗ്രഹം സഫലമാകും, അതിനായി ഒരു നിശ്ചിതസമയം തീരുമാനിക്കും. ഏകദേശം പത്തുദിവസമാണ് അതിനൊരുങ്ങാനായി രോഗിക്കും കുടുംബത്തിനും കിട്ടുന്ന സമയം.

വൈദ്യശാസ്ത്രസഹായത്തോടെയുള്ള മരണം എന്ന നടപടിക്ക് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ രണ്ട് ഡോക്ടർമാർ രോഗിയും രോഗിയുടെ കുടുംബവുമായി അഭിമുഖം നടത്തും. അതിനുമുമ്പേ അവർ രോഗിയുടെ അസുഖവും ശാരീരിക- മാനസിക അവസ്ഥയും മനസ്സിലാക്കുന്നതിന്​ വിവരശേഖരണം നടത്തും. രണ്ടു ഡോക്ടർമാരും രണ്ടു വ്യത്യസ്ത സമയങ്ങളിൽ അഭിമുഖം നടത്തി രോഗിക്ക് ഫെഡറൽ ഗവണ്മെൻറ്​ അനുശാസിക്കുന്ന നിബന്ധനകൾക്കനുസരിച്ച് വൈദ്യശാസ്ത്രസഹായത്തോടെയുള്ള മരണം കൈവരിക്കാനുള്ള അർഹതയുണ്ടോ എന്നുറപ്പാക്കും. അതിനുശേഷം രോഗിയുടെ സമ്മതം ഉറപ്പിക്കും. ഈ സമ്മതം മരിക്കുന്നതിന് തൊട്ടുമുൻപ് കൂടി നൽകാനുള്ള ബോധപരമായ അവസ്ഥ ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. അടുത്തിടയായി ഇതിൽ ചില ഭേദഗതി വരുത്തിയിട്ടുണ്ട്.

എല്ലാ നടപടിക്രമങ്ങളും വിജയകരമായാൽ അഭിമാനത്തോടെ മരിക്കുക എന്ന രോഗിയുടെ ആഗ്രഹം സഫലമാകും, അതിനായി ഒരു നിശ്ചിതസമയം തീരുമാനിക്കും. ഏകദേശം പത്തുദിവസമാണ് അതിനൊരുങ്ങാനായി രോഗിക്കും കുടുംബത്തിനും കിട്ടുന്ന സമയം. കുടുംബാംഗങ്ങളിൽ ആരൊക്കെ കട്ടിലിനു ചുറ്റുമുണ്ടാകണമെന്നൊക്കെ രോഗിയും കുടുംബാംഗങ്ങളും ചേർന്ന് തീരുമാനിച്ചിട്ടുണ്ടാകും. ഈ സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും കുടുംബാഗങ്ങൾക്ക് പ്രായോഗികമായ രീതിയിൽ കൗൺസിലിങ്​ കൊടുത്തിട്ടുണ്ടാകും.

കോമയിലായെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മസിലുകളെയെല്ലാം തളർത്തുന്ന വിഭാഗത്തിൽപ്പെട്ട അവസാനത്തെ മരുന്ന് കുത്തിവക്കും. അതുകൂടി കൊടുത്തുകഴിയുമ്പോൾ ഡോക്ടർ മരണം ഉറപ്പാക്കുന്നു. / Photo: Unsplash

ഈ പ്രക്രിയ നടത്താൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഡോക്ടർ ഫാർമസിയിലേക്ക് പ്രിസ്‌ക്രിപ്ഷൻ അയക്കും. ഫാർമസിസ്​റ്റ്​ ഈ മരുന്നുകൾ തയ്യാറാക്കിവയ്ക്കുകയും ചിലപ്പോൾ ഡോക്ടർ നിർദേശിക്കുന്ന അഡ്രസിലേക്ക് (രോഗിയുടെ വീട്, ഫ്യൂണറൽ ഹോം) കൊടുത്തുവിടുകയോ ഡോക്ടർ നേരിട്ട് ഫാർമസിയിൽ വന്ന് കൈപ്പറ്റുകയോ ചെയ്യും. മരുന്ന് ഡിസ്‌പെൻസ് ചെയ്തുകഴിഞ്ഞാൽ കാനഡ ഗവണ്മെന്റിന്റെ ഓൺലൈൻ വെബ്സൈറ്റിൽ ഫെഡറൽ മിനിസ്റ്റർ ഓഫ് ഹെൽത്തിന്​ ഫാർമസിസ്​റ്റ്​ എന്ന ഐഡന്റിറ്റിയിൽ ഇത് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

നാലുതരം മരുന്നുകളാണ് നിയമാനുസൃതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്:

മനസ്സിനെ സ്വാസ്ഥ്യപ്പെടുത്തി ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവഴിക്കുന്ന ബെൻസോഡിയാസിപിൻ എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ആദ്യം കൊടുക്കും, ആകുലതകൾ മാറ്റിനിർത്തി ആശ്വാസകരമായ മാനസികാവസ്ഥ പ്രദാനംചെയ്​ത്​ നന്നായി ഉറങ്ങുന്ന ഒരവസ്ഥയിലേക്ക് ഈ മരുന്ന് രോഗിയെ കൂട്ടിക്കൊണ്ടുപോകും. ആ മരുന്നിനുശേഷം അനസ്‌തേഷ്യയിൽ ഉപയോഗിക്കുന്ന വിഭാഗത്തിൽപ്പെട്ട മരുന്ന് കുറച്ച് കൂടിയ ഡോസിൽ കൊടുക്കേണ്ടതുണ്ട്. കോമ ഉണ്ടാക്കാൻ സഹായിക്കുക എന്നതാണ് ഈ മരുന്നിന്റെ ധർമം. കോമയിലേക്ക് പോയികഴിഞ്ഞാൽ ഒന്നുരണ്ടു മിനിറ്റുകൾക്കുള്ളിൽ അബോധാവസ്ഥയിലാകും. ഈ മരുന്ന് കുത്തിവെക്കുമ്പോൾ വേദനയുണ്ടാകുമെന്നതുകൊണ്ട് കുത്തിവയ്ക്കുന്ന ഭാഗത്തെ മരവിപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ട മരുന്ന് വളരെ ചെറിയ അളവിൽ കുത്തിവെക്കും. കോമയിലായെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മസിലുകളെയെല്ലാം തളർത്തുന്ന വിഭാഗത്തിൽപ്പെട്ട അവസാനത്തെ മരുന്ന് കുത്തിവക്കും. അതുകൂടി കൊടുത്തുകഴിയുമ്പോൾ ഡോക്ടർ മരണം ഉറപ്പാക്കുന്നു.

ഇന്ന് എന്നതിൽനിന്ന് ജീവിതം കുറച്ചുകൂടി നീട്ടിക്കിട്ടിയാൽ എന്തൊക്കെ ചെയ്യാനാഗ്രഹമുണ്ടെന്ന്​ നമുക്കാരോഗ്യമുള്ളപ്പോൾ ചോദിക്കുന്നത് ഒരു നല്ല ചിന്തയുണ്ടാക്കുന്ന ചോദ്യമാണ്. ഇനിയുള്ള ജീവിതം എത്ര ഉപകാരപ്രദമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് ആലോചിക്കാനുള്ള ഒരു ചിന്തയ്ക്ക് ഉപകരിക്കും.

വായിലൂടെ കഴിക്കാവുന്നവിധത്തിലും മരണത്തെ സഹായിക്കുന്ന മരുന്നുകൾ കൊടുക്കാം. പക്ഷെ ആ മരുന്നുകളുടെ ചേരുവ വ്യത്യസ്തമാണ്. മരണത്തിനെടുക്കുന്ന സമയം ദീർഘമാണെന്നതും മരുന്നുകൾ കയ്പുള്ളവയാണെന്നതും മരണത്തിനായി കൊടുക്കുന്ന മരുന്നുകൾ ഛർദിച്ചുപോകാതിരിക്കാൻ ഈ പ്രക്രിയക്കുമുമ്പേ ഛർദിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ടെന്നുള്ളതും പ്ര്യത്യേകതയാണ്.

‘മെഡിക്കൽ അസിസ്റ്റൻറ്​സ്​ ഇൻ ലിവിങ്' എന്നത് തന്റെ രോഗാവസ്ഥയുടെ പരിധിക്കുമപ്പുറത്താണ് എന്ന അവസ്ഥയിൽ മനുഷ്യൻ എത്തിച്ചേരുമ്പോൾ ചിന്തിക്കാവുന്ന ഒരു ആശയമാണ് ‘മെഡിക്കൽ അസിസ്റ്റൻറ്​സ്​ ഇൻ ഡൈയിങ്' എന്നു ഞാൻ കരുതുന്നു.

വേറൊന്നും പ്രതീക്ഷിക്കാനില്ലാതെ, അസുഖത്തിലും വേദനയിലും മരുന്നിലും മറ്റ് യന്ത്രസഹായങ്ങളിലും ജീവിതം ഒരു വൃത്തത്തിനുള്ളിൽ ഒതുങ്ങുമ്പോൾ, അതിനായി ചുറ്റുമുള്ളവർ മാനസികമായും ശാരീരികമായും സഹായത്തിലേർപ്പെടുമ്പോൾ എത്രയും പെട്ടെന്ന് വേദനകളില്ലാതെയും ബോധമുള്ളപ്പോൾ അന്തസ്സായും മരിക്കാനാകുമല്ലോ മനസ്സ് ആഗ്രഹിക്കുന്നത്.

വായിലൂടെ കഴിക്കാവുന്നവിധത്തിലും മരണത്തെ സഹായിക്കുന്ന മരുന്നുകൾ കൊടുക്കാം. പക്ഷെ ആ മരുന്നുകളുടെ ചേരുവ വ്യത്യസ്തമാണ്. / Photo: Unsplash

മരിക്കുന്നത് ജീവിതത്തിന്റെ ഭാഗമാണെന്ന്​ തിരിച്ചറിയാനോ അതിനായി വേണ്ടവിധം ഒരുങ്ങാനോ ആരോഗ്യരംഗത്തുപോലും തൃപ്തികരമായ പാഠഭാഗങ്ങളില്ല. ഇന്ന് എന്നതിൽനിന്ന് ജീവിതം കുറച്ചുകൂടി നീട്ടിക്കിട്ടിയാൽ എന്തൊക്കെ ചെയ്യാനാഗ്രഹമുണ്ടെന്ന്​ നമുക്കാരോഗ്യമുള്ളപ്പോൾ ചോദിക്കുന്നത് ഒരു നല്ല ചിന്തയുണ്ടാക്കുന്ന ചോദ്യമാണ്. ഇനിയുള്ള ജീവിതം എത്ര ഉപകാരപ്രദമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് ആലോചിക്കാനുള്ള ഒരു ചിന്തയ്ക്ക് ഉപകരിക്കും. എന്നാൽ, എങ്ങനെയെങ്കിലും ജീവിതം അവസാനിച്ചുകിട്ടണമെന്ന അവസ്ഥയിലായിരിക്കുമ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് മേന്മയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുമോ? ആ ചോദ്യം ചിന്തകളെ ഉണർത്തുന്നതോ സന്തോഷം ഉളവാകുന്നതോ ആയിരിക്കുമോ?

ഡോക്ടർ, നേഴ്സ്, ഫാർമസിസ്​റ്റ്​ എന്നുള്ള നിലയ്ക്ക് മതപരമായോ മാനുഷികമായോ ഉള്ള വിശ്വാസങ്ങൾ ഈ പ്രക്രിയയുടെ ഭാഗമാകാൻ നിങ്ങൾക്ക് തടസ്സമാകുന്നുണ്ടെങ്കിൽ ഇതിൽനിന്ന്​ മാറിനിൽക്കുവാനുള്ള പൂർണ സ്വാതന്ത്ര്യം ഗവൺമെൻറ്​ തരുന്നുണ്ട്.

ആദ്യ ദിവസങ്ങളിൽ മരുന്ന് പായ്ക്ക് ചെയ്യുമ്പോഴും ഡോക്ടർക്ക്​ കൈമാറുമ്പോഴും പിന്നീട് വീട്ടിൽ വന്നുകഴിഞ്ഞും ചെറിയ മാനസികസംഘർഷം ഉണ്ടായെങ്കിലും ഡോക്ടറോടും കുടുംബാംഗങ്ങളോടും ജീവിതാനുഭവങ്ങൾ മതിയാക്കണമെന്നു തീരുമാനിച്ച ആളുകളോടും സംസാരിച്ചുകഴിഞ്ഞപ്പോൾ, ‘അഭിമാനത്തോടെ, സന്തോഷത്തോടെ, അതിലുപരി എളുപ്പമായി മരിക്കാൻ' ഒരാളെ പ്രാപ്തമാക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാകുന്ന സംതൃപ്തിയാണ് ഇപ്പോഴുള്ളത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ലീന തോമസ്​ കാപ്പൻ

കഥാകൃത്ത്​, വിവർത്തക. കാനഡയിൽ ഫാർമസിസ്​റ്റ്​. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. മരുന്നറിവുകൾ, മരുന്ന്​: ഉപയോഗവും ദുരുപയോഗവും എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments