യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസിലെ ഗവേഷകർ വവ്വാലിൽ നിന്നും സ്വാബ് ശേഖരിക്കുന്നു / Photo: University of Illinois/Steve Taylor

അടുത്ത മഹാമാരിയിലേക്ക്​ ഒരു മ്യൂ​ട്ടേഷന്റെ അകലം മാത്രം​​

തലകീഴായി തൂങ്ങിനിൽക്കുന്ന വവ്വാലുകളിൽ നിന്ന് ഇരുകാലിൽ നിവർന്നു നിൽക്കുന്ന മനുഷ്യർ കുറെ അതിജീവന പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.

ഭൂലോകത്ത് മനുഷ്യരിൽ പുതുതായി പ്രത്യക്ഷപ്പെടുന്ന രോഗങ്ങളിൽ മിക്കവയും ജന്തുജന്യ രോഗങ്ങളാണ് (Zoonotic). അവയുടെ തനതായ പ്രഭവകേന്ദ്രത്തിന്റെ ഉൽപ്പത്തി തേടിയുള്ള അന്വേഷണങ്ങൾ ശാസ്ത്രജ്ഞരെ എത്തിക്കുന്നത് വവ്വാലുകളിലുമാണ്. വൃക്ഷത്തലപ്പുകളിൽ തലകീഴായി തൂങ്ങി നിന്ന് ഒരു ദാർശനിക ഭാവത്തിൽ പ്രപഞ്ചത്തെ വീക്ഷിക്കുന്ന വവ്വാലുകൾ വെറും ചില്ലറക്കാരല്ലെന്ന് മനുഷ്യർ തിരിച്ചറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദശകങ്ങളിലുണ്ടായിട്ടുള്ള പുതിയ വൈറസ് രോഗങ്ങളായ ഹെന്ദ്ര (Hendra), നിപാ, മാർബർഗ് (Marburg), എബോള, മെർസ് (MERS) (യഥാക്രമം 1994,1999, 2008, 2014, 2012 വർഷങ്ങളിൽ) ഒടുവിലത്തെ കോവിഡ് 19 തുടങ്ങി എല്ലാറ്റിന്റേയും സ്വാഭാവിക ഉറവിടം വവ്വാലുകളാണ്.

ഭുമിയിൽ അറിയപ്പെട്ട 6400 സസ്തനി വർഗത്തിൽപ്പെട്ട ജീവികളിൽ 1400 ലധികവും വവ്വാൽ സ്പീഷീസുകളാണ്. മനുഷ്യരടക്കം ഉൾപ്പെട്ട സസ്തനിവർഗത്തിൽ പറക്കാൻ കഴിയുന്ന ഏക ജീവിയായ വവ്വാലിന് മറ്റു പല പ്രത്യകതകളുമുണ്ട്. തന്റെ ചെറിയ ശരീരവലിപ്പത്തിനനുസൃതമല്ലാത്ത ‘റിഗ്രഷൻ ലൈനിനു' (Regression line) പുറത്ത്​ദീർഘായുസ്സുള്ള, ഭൂമിയിൽ മനുഷ്യരേക്കാളും മേലെ ശരാശരി ആയുസ്സുള്ള പത്തൊൻപതു ജീവികളിൽ ഒന്നാണ് വവ്വാൽ. ഇതിന്റെ ശരാശരി ആയുസ് 41 വർഷത്തിനുമുകളിലാണ്.

വവ്വാലുകളുടെ പ്രതിരോധ സംവിധാനങ്ങളും, രോഗലക്ഷണമുണ്ടാക്കാതെ വൈറസുകളെ ദീർഘകാലം വഹിക്കാനുള്ള കഴിവും മനസ്സിലാക്കി, ഒപ്പം ഇവയിലെ വൈറസുകളുടെ പരിണാമം കൂടി അറിഞ്ഞാലേ ഭാവിയിൽ പുതിയ രോഗങ്ങൾ പ്രവചിക്കാനും തടയാനും നിയന്ത്രിക്കാനും സാധ്യമാകൂ എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് നൽകുന്ന ഒരു പാഠവും ഇതാണ്.

അന്റാർട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂവിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഇവയുടെ ആവാസവ്യവസ്ഥ മരുഭൂമികളിലും വനങ്ങളിലും ഗുഹാന്തരങ്ങളിലും വ്യത്യസ്തവുമാണ്. ഇക്കോളജിക്കലായി ചെടികളുടെ പരാഗണത്തിനും വിത്തുവ്യാപനത്തിനും കീടനിയന്ത്രണത്തിനും വവ്വാലുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. അതിനാൽ ഇവയുടെ പാരസ്പരിക പരിസര ബന്ധങ്ങൾ മറ്റു ജീവജാലങ്ങൾക്കും പ്രധാനമാണ്. തേനും വിത്തും കായ്ക​ളും മത്സ്യങ്ങളും മറ്റു ജന്തുക്കളുടെ രക്തവുമടക്കം ഇവയുടെ ഭക്ഷണ വൈവിധ്യം വിപുലവുമാണ്.

2018ൽ പനാമയിൽ നടന്ന സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള പരിശീലനത്തിൽ വവ്വാലിനെ പരിശോധിക്കുന്ന ബയോളജിസ്റ്റ്.

സാഹചര്യങ്ങൾക്കനുസരിച്ച് ബീജം ശേഖരിച്ചുവെക്കാനും ഗർഭകാലം ദീർഘിപ്പിക്കാനും ഇവക്ക്​ അതിജീവന ജൈവ തന്ത്രങ്ങളുണ്ട്. ദീർഘ ദൂരം പറക്കാൻ കഴിവുള്ള ഇവക്ക് മണിക്കൂറിൽ 1200 കലോറിയോളം ഊർജം ഉപയോഗിച്ച് ശരീര വേഗത കൂട്ടാനും ഹൃദയമിടിപ്പ് മിനിട്ടിൽ ആയിരത്തിലധികമുയർത്തി (അഞ്ച് ഇരട്ടിയോളം ഉയർത്തി ), ആയാസപ്പെടാനും കഴിയുമ്പോൾ തന്നെ വിശ്രമിക്കുമ്പോൾ അവയൊക്കെ ചുരുക്കി ഹൈബർനേറ്റ്​ ചെയ്ത് എനർജി ലാഭിക്കാനും കഴിവുണ്ട്. ശരാശരി ഒരു മനുഷ്യ ശിശുവിന് ദിവസം (24 മണിക്കൂർ) വേണ്ട എനർജി 1200 കലോറിയോളം മാത്രമാണ് എന്നും അറിയുക.
മനുഷ്യരിലുണ്ടാകുന്ന എമർജിംഗ് രോഗങ്ങൾ മിക്കതും ഇവയിൽ നിന്നുള്ള ‘സ്പിൽ ഓവറു’കളാണ്. അതിനാൽ അറുപത്തിനാലു മില്യൻ വർഷങ്ങൾക്ക് മുമ്പേ പരിണാമത്തിലൂടെ ഇവോൾവ് ചെയ്ത ഇവയുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനവും, രോഗലക്ഷണമുണ്ടാക്കാതെ വൈറസുകളെ ദീർഘകാലം വഹിക്കാനുള്ള കഴിവും സഹന ശക്തിയും ബയോളജിയും നന്നായി മനസ്സിലാക്കി, ഒപ്പം ഇവയിലെ വൈറസുകളുടെ പരിണാമം കൂടി അറിഞ്ഞാലേ ഭാവിയിൽ പുതിയ രോഗങ്ങൾ പ്രവചിക്കാനും തടയാനും നിയന്ത്രിക്കാനും സാധ്യമാകൂ എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് നൽകുന്ന ഒരു പാഠവും ഇതാണ്.

3200 ഓളം തരത്തിൽപ്പെട്ട കൊറോണ വൈറസുകൾ വവ്വാലുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളിൽ കാണുന്ന കൊറോണ വൈറസുകളിൽ 54% വവ്വാലുകളിലാണ്. മൂന്നുവർഷം മുമ്പ് ഒരു സംഘം ശാസ്ത്രഞ്ജർ 12,000 ലധികം വവ്വാലുകളിൽ നടത്തിയ പഠനത്തിൽ പത്തിലൊന്ന് വവ്വാലുകളും കോറോണ വൈറസുകളൊന്നിന്റെ വാഹകരായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 1909 ൽ തന്നെ വവ്വാലുകളിൽ നിന്ന് നേരിട്ട് റാബീസ് മനുഷ്യരിലെത്തുന്നത് ശാസ്ത്രം കണ്ടെത്തിയിരുന്നു. പിന്നീട് ഇപ്പോൾ മറ്റു മൃഗങ്ങളെ ബാധിക്കുന്ന റാബീസ് വൈറസുകളുടെ ആദിമ ഉൽപ്പത്തിയും പൂർവികരായ വവ്വാലുകളായിരുന്നുവെന്ന്​തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് ഇപ്പോൾ ഭൂമിയിലെ വൈറസുകളുടെ 2% ത്തി​ന്റെ വിശദാംശങ്ങൾ മാത്രമേ അറിയൂ എന്നുകൂടി ഓർക്കുക.

മാർബർഗ് വൈറസ് വാഹകരായ ഈജിപ്ഷ്യൻ പഴംതീനി വവ്വാൽ / Photo: Wikimedia Commons

ഇവയിൽ മിക്കവയും കാലങ്ങളായി ഒരു രോഗലക്ഷണവുമുണ്ടാക്കാതെ, പ്രകൃത്യവാഹകരായ (Natural Host) വവ്വാലുകളിൽ തന്നെ തലമുറകളായി ജീവിക്കുന്നവരാണ്. ഇവ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് ചേക്കേറാനുള്ള കാരണം പലതാണ്. പ്രകൃതിയിലെ ഇക്കോ സിസ്റ്റം തകരാറിലാകുമ്പോഴോ കാലാവസ്ഥാ മാറ്റം ഉണ്ടാകുമ്പോഴോ നഗരവത്കരണത്തിന്റെ സമ്മർദം മൂലമോ വന്യമൃഗങ്ങളുടേയോ അവയുടെ ഇറച്ചിയുടെ വ്യാപാരം മൂലമോ ആണ് ‘സ്പിൽ ഓവർ’ ആയി മനുഷ്യരിലേക്കും പന്നികൾ, കുതിരകൾ തുടങ്ങിയ ജീവി വർഗങ്ങളിലേക്കും എത്തുന്നത്. മനുഷ്യർ മൃഗങ്ങളെ പോറ്റാൻ തുടങ്ങിയതുമുതലാണ് വസൂരി, ക്ഷയം തുടങ്ങിയ പല മൃഗജന്യ രോഗാണുക്കളും മനുഷ്യരിലേക്ക് ചേക്കേറിയതെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

പലപ്പോഴും ഈ സുഷ്മജീവികൾക്ക് ജനിതക ഘടനകൾ പ്രകാരം മനുഷ്യരിലേക്ക് നേരി​ട്ടെത്താൻ സാധ്യമല്ല. ഈ സാഹചര്യങ്ങളിൽ ഇവ ഇടനിലക്കാരായ (Inter mediate host) മറ്റു ജന്തുക്കളുടെ "പാലം ' വഴി യാണ് മനുഷ്യരിലെത്താൻ പാസ്‌പോർട്ട് നേടുന്നത്. ( മെരുക്, പന്നി, ഈനാംപേച്ചി- PangoLin തുടങ്ങിയവ). അപ്പോൾ ഇവ നേരിട്ട് മനുഷ്യരിലേക്ക് പകരാതെ ഇടനിലക്കാരായ മറ്റു ജീവികളിലൂടെ മനുഷ്യരിലെത്തുന്നു. സാർസ്1 മെരുക് വഴിയും സാർസ് 2 ഈനാംപേച്ചി വഴിയും മെർസ്​ ഒട്ടകങ്ങൾ വഴിയുമാണ് മനുഷ്യരിലെത്തിയത്. അതിനാൽ ഇടനിലക്കാരെയും അവയുടെ ട്രാൻസ്മിഷനെ സഹായിക്കുന്ന ഘടകങ്ങളെയും തിരിച്ചറിയുന്നത്​, പുതിയ രോഗങ്ങൾ തടയുന്നതിൽ പ്രധാനമാണ്. മെരുക്, ഈനാംപേച്ചി തുടങ്ങിയവയെ വളർത്തുന്നതും വേട്ടയാടി കിട്ടുന്ന വന്യമൃഗങ്ങളുടെ മാംസം (Bushmeat) മാസം, എക്‌സോട്ടിക്ക് ഭക്ഷണമാക്കുന്നതും, രാജ്യാന്തര വന്യമൃഗ വ്യാപാരങ്ങളും ഇതിന് വഴിയൊരുക്കുന്നു.

മനുഷ്യരിൽ തീർത്തും മാരകമായ റാബീസ് വൈറസുകൾ വവ്വാലുകളിൽ മരണം ഉണ്ടാക്കുന്നില്ല. വവ്വാലുകളെ ഇതിനായി പരിശോധിക്കുമ്പോൾ അവയിൽ റാബീസിനെതിരെ പ്രതിരോധ "ആന്റി ബോഡികൾ ' കണ്ടെത്താറുമുണ്ട്

രോഗകാരികളായ വൈറസുകളെ വഹിക്കുന്ന വവ്വാലുകളുടെ പ്രത്യേകതകൾ ഇപ്പോൾ എപ്പിഡമിയോജിയുടെ പഠന വിഷയമാണ്. അവ ഇതൊക്കെയാണ്:1. ശരീരത്തിൽ വൈറസ് ബാധയുണ്ടായാലും ക്ലിനിക്കലായി രോഗലക്ഷണം ഉണ്ടാകാത്ത അവസ്ഥ: ഏതു തരം വൈറസുകൾ ശരീരത്തെ ബാധിച്ചാലും രോഗലക്ഷണമുണ്ടാകാതെ ആരോഗ്യത്തോടെ ഇവ അവയുടെ സ്വാഭാവിക "വാഹകരായി' തീരുന്ന അവസ്ഥ ഈ വൈറസുകളുടെ അതിജീവനത്തെ നന്നായി സഹായിക്കുന്നു. ഉദാ: നിപ വൈറസ്. മനുഷ്യരിൽ തീർത്തും മാരകമായ റാബീസ് വൈറസുകൾ വവ്വാലുകളിൽ മരണം ഉണ്ടാക്കുന്നില്ല. വവ്വാലുകളെ ഇതിനായി പരിശോധിക്കുമ്പോൾ അവയിൽ റാബീസിനെതിരെ പ്രതിരോധ "ആന്റി ബോഡികൾ ' കണ്ടെത്താറുമുണ്ട്. മുമ്പ് പരാമർശിക്കപ്പെട്ട ധാരാളം ഊർജം ഉപയോഗിച്ച് പറക്കുന്ന സമയങ്ങളിലെ ശരീരത്തിലെ ഉയർന്ന താപാവസ്ഥയിൽ വൈറസുകൾക്ക് എണ്ണത്തിൽ പെരുകാൻ പറ്റാതാകുന്നു. ശരീരത്തിലെ അധികം പെറ്റുപെരുകാനനുവദിക്കാത്ത ചെറിയ വൈറൽ ലോഡും ഹൈബർനേഷൻ സമയങ്ങളിലുണ്ടാക്കുന്ന പ്രതിരോധ സംവിധാനങ്ങളുടെ വ്യതിയാനങ്ങളും ശരീരത്തിലോ കോശങ്ങളിലോ ‘അസാധാരണ പാത്തോളജി' മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല. ഈ സിദ്ധികളാണ് അവയെ "വൈറൽ ' വാഹകരായിരുന്നിട്ടും രോഗമുക്തരാക്കുന്നതെന്നാണ് ശാസ്തജ്ഞരുടെ നിഗമനം.

Photo credit: University of Illinois / Steve Taylor

2. ആതിഥേയ വാഹകർ (Host), എന്ന നിലയിലുള്ള ബാലൻസ് ചെയ്ത - തുലനാവസ്ഥയിലുള്ള പ്രതിരോധ - സഹന വ്യവസ്ഥയാണ് ഇവക്കുള്ളത്.
വവ്വാലിന്റെ ശരീരത്തിലെ ആന്തരിക രാസജീവന പ്രക്രിയകൾ ഏതു സാഹചര്യത്തിലും സ്ഥിരമായി നിലനിർത്താൻ പറ്റും (Homeostasis). ഉദാ: വവ്വാലിന്റെ രക്തസമ്മർദ്ദം ഏതു സാഹചര്യത്തിലും വ്യതിയാനപ്പെടാത്തതാണ്. ശരീരത്തിലെ സുരക്ഷാ വ്യവസ്ഥകളും രോഗപ്രതികരണങ്ങളും പരസ്പരം ട്യൂൺ ചെയ്ത് തുലനം ചെയ്തു വെച്ചതാണ്. അതിന്റെ തെളിവാണ് ദീർഘായുസ് ഉണ്ടായിരുന്നിട്ടും അതിനനുസരിച്ച് ഭൗതികമോ, രാസപരമോ ആയ insult കൾ ഉണ്ടായിട്ടും വളരെ കുറഞ്ഞ തോതിൽ മാത്രം കാൻസർ ബാധകളേ ഇവയിൽ കാണപ്പെടുന്നുള്ളൂ.

3. ഉയർന്ന തോതിലുള്ള രോഗപ്രതിരോധ സംവിധാനങ്ങൾ: വവ്വാലുകളുടെ കോശങ്ങളിൽ ധാരാളം ഇന്റർഫെറോൺ സ്റ്റിമുലേറ്റിങ് ജീനുകളുള്ളതിനാൽ പ്രതികൂലാവസ്ഥകളിൽ / രോഗബാധ ഉണ്ടാകുമ്പോൾ ഇവയിൽ ഇൻഫ്‌ളമേഷന്റെ/വീക്കത്തിന്റെ ഭാഗമായി കുറച്ചുമാത്രം സൈറ്റോകൈനുകൾ മാത്രമേ ഉൽപ്പാദിപ്പിക്കപ്പെടൂ. കോവിഡ് ബാധിതരിൽ പ്രതിപ്രവർത്തത്തിന്റെ ഫലമായി സൈറ്റോ കൈനുകൾ ഉത്പാദിപ്പിക്കപ്പെടുന്നതിനനുസരിച്ചാണ് രോഗലക്ഷണങ്ങളും, അവയവ നാശങ്ങളും സംഭവിക്കുന്നത്. വവ്വാലുകളിൽ രോഗകാരിയായ പല വൈറസുകൾക്കെതിരേയും പ്രതിരോധ ജനിതക വസ്തുക്കളുണ്ട്. ഇവയുടെ ശരീരത്തിൽ നശിച്ച കോശങ്ങളേയും രോഗാണുക്കളേയും (Dead cells) സ്വയം "വിഴുങ്ങി ' നശിപ്പിക്കാനുള്ള സംവിധാനങ്ങളും ഡി.എൻ.എ. നാശങ്ങൾ തടയുന്ന /ചെക്ക് ചെയ്യുന്ന മാർഗങ്ങളും വവ്വാലുകളിൽ ഇൻ ബിൽഡ് ആയി ഉണ്ട്.

4. പ്രതിരോധ സഹന വ്യവസ്ഥ: ഇവയിലെ ജനിതകവസ്തുക്കൾ ലക്ഷക്കണക്കിന് വർഷങ്ങളിലെ ദീർഘവും ശക്തവുമായ പരിണാമത്തിന്റെ പോസിറ്റീവ് സെലക്ഷനിലൂടെ രൂപപ്പെട്ടതാണ്. മനുഷ്യരെ അപേക്ഷിച്ച് സ്വാഭാവിക (innate) ടി.സെൽ പ്രതിരോധ കോശങ്ങൾ (Immune T Cells) വളരെ ഉയർന്ന നിലവാരത്തിലുള്ളതുമാണ്. പരീക്ഷണത്തിന്​ ഇവയിൽ ജപ്പാനിസ് എൻസേഫലൈറ്റിസ് വൈറസുകൾ കുത്തിവെച്ച് നിരീക്ഷിച്ചപ്പോൾ മുന്നു മാസങ്ങൾ കഴിഞ്ഞിട്ടും അവയുടെ രക്തത്തിൽ നിന്ന് അവയെ കണ്ടെത്താനായതല്ലാതെ രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കിയില്ല എന്നു കണ്ടിട്ടുണ്ട്. ആയുർദൈർഘ്യമനുസരിച്ച്​ വളരെക്കാലം വൈറസുകളുടെ വാഹകരാകാൻ കഴിയുമെന്നതിനാലും മൈ​ഗ്രേഷന്റെ ഭാഗമായി കിലോമീറ്ററുകൾ പറക്കുന്നതിനാലും ഇവയുടെ വ്യാപന ശേഷി വിശാലമാണ്. കൂടാതെ ‘എക്കോ ലോക്കേഷന്റെ' ഭാഗമായി ശബ്ദ വീചികൾ ഉണ്ടാക്കുന്നതിനാൽ "ഡ്രോപ്പ് ലെറ്റുകൾ ' ഉണ്ടായി രോഗാണു പ്രസരണം നടക്കാനും സാധ്യത വലുതാണ്.

മനുഷ്യരിൽ കണ്ടെത്തിയ എല്ലാ കൊറോണ വൈറസുകളും ജനിതകമായി വവ്വാലുകളുടെ വൈറസുകളുമായി സാമ്യതയുള്ളവയാണ്. അതിനാൽ ഇവയൊക്കെ ഇക്കോളജിക്കലായി പിറവി കൊണ്ടതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്

ജനിതക താരതമ്യ പഠനത്തിൽ, രോഗപ്രതിരോധ ജീനുകളിലും മനുഷ്യരും വവ്വാലുകളും തമ്മിൽ ‘ജന്മാന്തര ബന്ധം’ പോലെ കുറെഫൈലോജനിക്ക് ബന്ധങ്ങളുണ്ട്. അതിനാൽ അവയിൽ നിന്ന് വൈറസുകൾക്ക് നമ്മിലേക്ക് പടരാൻ ധാരാളം നൂൽബന്ധങ്ങളുമുണ്ട്. മനുഷ്യരിൽ കണ്ടെത്തിയ എല്ലാ കൊറോണ വൈറസുകളും ജനിതകമായി വവ്വാലുകളുടെ വൈറസുകളുമായി സാമ്യതയുള്ളവയാണ്. അതിനാൽ ഇവയൊക്കെ ഇക്കോളജിക്കലായി പിറവി കൊണ്ടതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

തലകീഴായി തൂങ്ങിനിൽക്കുന്ന വവ്വാലുകളിൽ നിന്ന് ഇരുകാലിൽ നിവർന്നു നിൽക്കുന്ന മനുഷ്യർ കുറെ അതിജീവന പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. അവ പുതിയ രോഗങ്ങളുടെ കലവറയാണ്. വൈറസുകൾക്ക് അതിർത്തികളില്ല; അതുപോലെ തന്നെ അതിവേഗം ദൂരം കീഴടക്കുന്ന വവ്വാലുകൾക്കും. അതിനാൽ ആഗോള തലത്തിൽ ഏകാരോഗ്യത്തിന് (One Health) ഈ തിരിച്ചറിവുകൾ ഉൾക്കൊണ്ട പ്രവർത്തനം ആവശ്യമാണ്. വൈറസുകളിലുണ്ടാവുന്ന ഒരു ‘മ്യൂ​ട്ടേഷന്റെ' അകലമേ ലോകത്തിൽ അടുത്ത പാൻഡമിക്കിനുള്ള ഇടവേള ആയി ഉള്ളൂ എന്ന് തിരിച്ചറിയുകയും അതിന്റെ അപകട സാധ്യത മനസ്സിലാക്കി വിവേചനത്തോടെ പ്രവർത്തിക്കുകയുമാണ് ലോക രാജ്യങ്ങളിലെ മനുഷ്യർ ചെയ്യേണ്ടത്. ▮


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments