Supernova explosion
ഒരു നക്ഷത്രം മരിക്കുന്നത്
ഹബ്ൾ കണ്ടു
Supernova explosion- ഒരു നക്ഷത്രം മരിക്കുന്നത് ഹബ്ൾ കണ്ടു
ഭൂമിയില്‍ നിന്ന് എഴുപതു മില്യന്‍ പ്രകാശവര്‍ഷങ്ങള്‍ക്കകലെ തെക്കന്‍ നക്ഷത്രസമൂഹമായ പപ്പിസില്‍, നടന്ന സ്ഫോടനം മുപ്പതു സെക്കന്റ് വീഡിയോ ക്ലിപ്പിലൂടെ ലോകമെമ്പാടും വൈറലായിരിക്കുകയാണ്. ഒരു ബില്യന്‍ വര്‍ഷങ്ങള്‍ കൊണ്ട് സൂര്യന്‍ പുറത്തേക്ക് ഉത്സര്‍ജിക്കുന്ന ഊര്‍ജ്ജം പുറത്തു വിടുന്ന വലിയൊരു സൂപ്പര്‍നോവ സ്ഫോടനത്തിന്റെ ദൃശ്യമാണ് ഹബ്ള്‍ ദൂരദര്‍ശിനി പിടിച്ചെടുത്തത്. സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ നമ്മളിലുണ്ടാക്കുന്ന ജിജ്ഞാസയും ഉത്സാഹവും അതിന്റെ കാഴ്ച നല്‍കുന്ന ആനന്ദവും അളവറ്റതാണ്- ശാസ്ത്രലോകത്തിന് വിസ്മയമായ ആ നക്ഷത്ര സ്‌ഫോടനത്തെക്കുറിച്ച്
7 Oct 2020, 10:50 AM
ഹബ്ള്‍ ദൂരദര്‍ശിനി പിടിച്ചെടുത്ത ഒരു നക്ഷത്രസ്ഫോടനത്തിന്റെ വീഡിയോ; നാസ പങ്കുവച്ചത്, സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. ഭൂമിയില്‍ നിന്ന് എഴുപതു മില്യന്‍ പ്രകാശവര്‍ഷങ്ങള്‍ക്കകലെ തെക്കന്‍ നക്ഷത്രസമൂഹമായ പപ്പിസില്‍, എന്‍.ജി.സി 2525 (NGC2525) എന്ന ഗാലക്സിയില്‍ നടന്ന സ്ഫോടനമാണ് ഒരു മുപ്പതു സെക്കന്റ് വീഡിയോ ക്ലിപ്പിലൂടെ ലോകമെമ്പാടും വൈറലായത്.
1791ല്‍ വില്യം ഹെര്‍ഷല്‍ കണ്ടെത്തിയ സര്‍പ്പിള ഗാലക്സിയാണിത്. ആകാശഗംഗയുടെ പകുതിയോളം വ്യാസം വരുന്നത്. ഒരു ബില്യന്‍ വര്‍ഷങ്ങള്‍ കൊണ്ട് സൂര്യന്‍ പുറത്തേക്ക് ഉത്സര്‍ജിക്കുന്ന ഊര്‍ജ്ജം പുറത്തു വിടുന്ന വലിയൊരു സൂപ്പര്‍നോവ സ്ഫോടനത്തിന്റെ ദൃശ്യം കുറഞ്ഞ സമയത്തേക്കു മാത്രമേ കാണാന്‍ കഴിയൂ! എസ്.എന്‍2018ജി.വി (SN2018gv) എന്നു പേരിട്ടിരിക്കുന്ന സൂപ്പര്‍നോവയുടെ സ്ഫോടനത്തെ ഹബ്ള്‍ ദൂരദര്‍ശിനി പെട്ടെന്നു പിടിച്ചെടുത്തു. 2018 ഫെബ്രുവരി മുതല്‍ ഈ ഗാലക്സിയും നക്ഷത്രവും ഹബ്ള്‍ ദൂരദര്‍ശിനിയുടെ നിരീക്ഷണപരിധിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍, ഹബ്ള്‍ ദൂരദര്‍ശിനി പിടിച്ചെടുത്തത് വെള്ളക്കുള്ളന്റെ സ്ഫോടനമായിരുന്നു, നക്ഷത്രങ്ങളുടെ മരണമായിരുന്നു.

ഒരു നക്ഷത്രം ജനിക്കുന്നു
നക്ഷത്രങ്ങളുടെ ജനനവും ജീവിതവും മരണവും മില്യന്‍ / ബില്യന്‍ കണക്കിനു വര്‍ഷങ്ങളെടുക്കുന്ന പ്രക്രിയകളാണ്. എത്രമാത്രം ദ്രവ്യമാന (mass) ത്തോടെയാണ് നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നതെന്ന കാര്യത്തിന് അവയുടെ ജീവിതവഴിയില്‍ വലിയ പ്രാധാന്യമുണ്ട്. നക്ഷത്രങ്ങളിലെ ദ്രവ്യത്തിന്റെ അളവ് അത് ഉത്സര്‍ജ്ജിക്കുന്ന ഊര്‍ജ്ജത്തിനെയും ഗുരുത്വാകര്‍ഷണം കൊണ്ടുള്ള ചുരുങ്ങലിനേയും ആയുസ്സിനേയും അന്തിമവിധിയേയും ഒക്കെ നിശ്ചയിക്കുന്നു. കുറച്ച് പ്രകാശവര്‍ഷങ്ങളുടെ നീളത്തില്‍ വാതകങ്ങളുടേയും പൊടിയുടേയും ഒരു പടലം (cluster) രൂപം കൊള്ളുന്നതോടെയാണ് നക്ഷത്രജനനപ്രക്രിയ ആരംഭിക്കുന്നത്.
പ്രപഞ്ചചരിത്രമെടുത്താല്‍, നക്ഷത്രജനനത്തിന്റെ ആദ്യഘട്ടത്തില്‍ ഈ പടലം ഹൈഡ്രജനും ഹീലിയവും ചേര്‍ന്നതായിരിക്കണം. മഹാസ്ഫോടനത്തിനു ശേഷമുള്ള പതിനേഴുമിനുട്ടിലെ അണുകേന്ദ്രസംശ്ലേഷണ (Nuclear synthesis) ത്തിന്റെ തുടര്‍ച്ചയില്‍ രൂപം കൊണ്ട ഈ വാതകങ്ങള്‍ ഉയര്‍ന്ന സാന്ദ്രതയുള്ള പടലങ്ങളായി മാറുകയും അതിലെ ദ്രവ്യം ഗുരുത്വാകര്‍ഷണം മൂലം വര്‍ദ്ധമാനമായ രീതിയില്‍ ഉള്ളിലേക്കു ചുരുങ്ങുകയും ഉയര്‍ന്ന താപനിലക്കു കാരണമാകുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. വളരെ ഉയര്‍ന്ന താപനിലകളിലെത്തുമ്പോള്‍, അനുയോജ്യമായ സാഹചര്യങ്ങളില്‍ അണുകേന്ദ്രസംയോജന (Nuclar Fusion) പ്രക്രിയ ആരംഭിക്കുന്നു. ഈ സംയോജന പ്രതിപ്രവര്‍ത്തനമാണ് നക്ഷത്രങ്ങളില്‍ നിന്നും ഉത്സര്‍ജ്ജിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ സ്രോതസ്സ്.
അണുകേന്ദ്ര സംയോജനപ്രക്രിയ ഒരു സന്തുലിതസ്ഥിതിയിലെത്തുന്നു. നക്ഷത്രം ജനിച്ചിരിക്കുന്നു! ഏതാണ്ട് സൂര്യന്റേതിനു സമാനമായ ദ്രവ്യമാനമുള്ളവ മഞ്ഞ നിറത്തിലോ ചുവന്ന നിറത്തിലോ ഉള്ള ഒരു മുഖ്യശ്രേണി (Main Sequence) നക്ഷത്രമായിരിക്കാം. നക്ഷത്രത്തിനുള്ളില്‍ നടക്കുന്ന അണുകേന്ദ്രസംയോജനപ്രക്രിയയില്‍ ഉരുവം കൊള്ളുന്ന ഊര്‍ജ്ജം കൊണ്ട് നക്ഷത്രം ജ്വലിക്കുന്നു. ഏറ്റവും ചെറിയ നക്ഷത്രത്തിനു പോലും വ്യാഴഗ്രഹത്തിന്റെ പതിമൂന്നു മടങ്ങ് ദ്രവ്യമാനമുണ്ടായിരിക്കും; അഥവാ, സൗരദ്രവ്യത്തിന്റെ എണ്‍പതു ശതമാനത്തോളം.
ബില്യന്‍ വര്‍ഷം ആയുസ്സുള്ള നക്ഷത്രങ്ങള്‍
ഹൈഡ്രജന്റെ അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഹീലിയത്തിന്റെ അണുകേന്ദ്രമാകുന്ന പ്രക്രിയയാണ് നക്ഷത്രങ്ങളിലെ അണുകേന്ദ്ര സംയോജന പ്രതിപ്രവര്‍ത്തനങ്ങളില്‍ മുഖ്യമായും നടക്കുന്നത്. ഈ രീതിയില്‍, മിക്കവാറും മുഴുവന്‍ ഹൈഡ്രജനും ഹീലിയമായി മാറിത്തീരുന്നതു വരെ, ഒരേ വലിപ്പവും താപനിലയും തെളിച്ചവും സംരക്ഷിച്ചു കൊണ്ട് ബില്യന്‍ വര്‍ഷങ്ങളോളം സൂര്യസമാനമായ ഒരു നക്ഷത്രം ജ്വലിച്ചു കൊണ്ടിരിക്കുന്നു. ഇന്ധനം അവസാനിക്കാറാകുന്നതോടു കൂടി ഈ സ്ഥിതിയില്‍ മാറ്റം വരുന്നു.
നക്ഷത്രത്തിന്റെ കേന്ദ്രഭാഗം ചുരുങ്ങാനും കൂടുതല്‍ ചൂടുള്ളതാകാനും തുടങ്ങുന്നു. അവശേഷിക്കുന്ന ഹൈഡ്രജന്‍ സംയോജനം വേഗത്തിലാകുന്നു. കൂടുതല്‍ ഊര്‍ജ്ജം പുറത്തേക്ക് ഉത്സര്‍ജ്ജിക്കപ്പെടുന്നു. ഇതു മൂലം നക്ഷത്രത്തിന്റെ പുറംപാളികള്‍ പുറത്തേക്കു തള്ളപ്പെടുന്നു. പുറംപാളികള്‍ വികസിക്കുന്നതോടെ അതു തണുക്കുകയും കൂടുതലായി ചുവന്ന നിറത്തിലാകുകയും ചെയ്യും. അതൊരു ചുമപ്പുഭീമനാ (Red Giant)യി മാറിത്തീരുന്നു.

ഈ സ്ഥിതിയില്‍ ഒരു ബില്യന്‍ വര്‍ഷത്തോളം നക്ഷത്രങ്ങള്‍ക്കു നിലനില്‍ക്കാന്‍ കഴിയും. ഹൈഡ്രജന്‍ ഇന്ധനം തീരുന്നതോടെ കേന്ദ്രഭാഗം ചുരുങ്ങി ചെറുതാകുന്നു, ഉയര്‍ന്ന താപനിലയിലെത്തുന്നു. ഹീലിയം ഫ്ളാഷ് എന്ന ഘട്ടമാണിത്. വളരെ ഉയര്‍ന്ന താപനിലയില്‍ ഹീലിയം അണുകേന്ദ്രങ്ങള്‍ സംയോജിക്കുകയും കാര്‍ബണ്‍ അണുകേന്ദ്രങ്ങളായി മാറിത്തീരുകയും ചെയ്യും. തുടര്‍ന്ന് ഓക്സിജന്‍ അണുകേന്ദ്രങ്ങളും രൂപം കൊള്ളുന്നു.
ഇന്ധനം തീരുന്നതോടെ നക്ഷത്രം തുടര്‍ച്ചയായ സങ്കോചവികാസപ്രക്രിയകള്‍ക്കു വിധേയമാകും. കേന്ദ്രഭാഗം പൂര്‍ണ്ണമായും കാര്‍ബണും ഓക്സിജനുമായി മാറിത്തീരുമ്പോള്‍ നക്ഷത്രത്തിന് വളരെ കുറഞ്ഞ അളവിലുള്ള ദ്രവ്യം മാത്രമേ ഇന്ധനമായിട്ടുണ്ടാകൂ. ഇപ്പോള്‍, കേന്ദ്രഭാഗം തകരുകയും നക്ഷത്രത്തിന്റെ പുറന്തോട് വളരെ വേഗത്തില്‍ വികസിക്കുകയും ഭീമന്‍ നക്ഷത്രമായി മാറി അവസാനത്തെ ഊര്‍ജ്ജത്തുള്ളിയെവരെ പുറത്തേക്ക് ഉത്സര്‍ജിക്കുകയും ചെയ്യും. പ്ലാനറ്ററി നെബുല എന്നാണ് ഇതറിയപ്പെടുന്നത്. സ്വയം പുറത്തെ സ്ഥലത്ത് ലയിക്കുന്നതു വരെ പുറന്തോടിന്റെ വികാസം തുടരും. ഇപ്പോള്‍, ഏതാണ്ട് ഭൂമിയുടെ വലിപ്പമുള്ള നഗ്‌നമായ കേന്ദ്രഭാഗം മാത്രം അവശേഷിക്കും. അത് തണുത്തു ചുരുങ്ങി വെള്ളക്കുള്ളനാ (White Dwarf) യി മാറും. അഥവാ വെള്ളക്കുള്ളന്റെ രൂപീകരണത്തില്‍ സൂപ്പര്‍നോവ സ്ഫോടനം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നില്ല.
ഇരുമ്പും ചെമ്പും വെള്ളിയും സ്വര്‍ണ്ണവും സൃഷ്ടിച്ച സൂപ്പര്‍നോവ സ്ഫോടനങ്ങള്‍
നമ്മുടെ സൂര്യനേക്കാള്‍ വളരെ ഉയര്‍ന്ന ദ്രവ്യമാനമുള്ള നക്ഷത്രങ്ങള്‍ക്ക് മറ്റൊരു ജീവിതകഥയാണ് പറയാനുള്ളത്. കൂടുതല്‍ ദ്രവ്യമാനമെന്നാല്‍ കൂടുതല്‍ ഗുരുത്വാകര്‍ഷണം എന്നാണല്ലോ അര്‍ത്ഥം. ഇവിടെ ഗുരുത്വാകര്‍ഷണസങ്കോചത്തിനു വിധേയമാകുന്ന വാതകത്തിന്റെ അളവ് വളരെ ഉയര്‍ന്നതാണ്. ഇത് ഉയര്‍ന്ന താപനിലയ്ക്കും ഉയര്‍ന്ന അണുകേന്ദ്രസംയോജനനിരക്കിനും ഉയര്‍ന്ന ഊര്‍ജ്ജോല്‍സര്‍ജ്ജനത്തിനും കാരണമാകുന്നു. വലിയ, ഉയര്‍ന്ന ചൂടുള്ള, തിളങ്ങുന്ന നീലനക്ഷത്രത്തെയാണ് ഇതു സൃഷ്ടിക്കുന്നത്. കൂടുതല്‍ വേഗത്തില്‍ ഇന്ധനം ഉപയോഗിച്ചു തീരുന്നതു മൂലം പത്തോ നൂറോ മില്യന്‍ വര്‍ഷങ്ങളേ ഇതിന് ആയുസുള്ളൂ. മഞ്ഞ നക്ഷത്രങ്ങളെ അപേക്ഷിച്ച് ആയുസ്സ് കുറവായിരിക്കുമെന്നര്‍ത്ഥം.
ഹൈഡ്രജന്‍ തീരുന്നതോടെ കേന്ദ്രഭാഗം ചുരുങ്ങുകയും കൂടുതല്‍ ചൂടു പിടിക്കുകയും ചെയ്യും. കൂടുതല്‍ ഊര്‍ജ്ജം പുറത്തേക്കു വമിക്കും. പുറന്തോടു വികസിച്ച് ഭീമന്‍ നീലനക്ഷത്ര(Blue Giant)മായിത്തീരും. കേന്ദ്രഭാഗത്ത് ഹീലിയം അണുകേന്ദ്രങ്ങള്‍ സംയോജിച്ച് കാര്‍ബണ്‍ അണുകേന്ദ്രങ്ങളുണ്ടാകുന്നു. തുടര്‍ന്നുള്ള സംയോജനപ്രക്രിയകളില്‍ ഉയര്‍ന്ന അണുസംഖ്യയുള്ള ഓക്സിജന്‍, നിയോണ്‍, സിലിക്കന്‍ എന്നിങ്ങനെ ഇരുമ്പ് വരെയുള്ള അണുകേന്ദ്രങ്ങളുടെ പാളികള്‍ രൂപം കൊള്ളും.
ഏറ്റവും കേന്ദ്രഭാഗത്ത് ഇരുമ്പിന്റെ അണുകേന്ദ്രങ്ങളായിരിക്കും. ഇരുമ്പിന്റെ രൂപീകരണം തുടര്‍ന്നുള്ള സംയോജനപ്രക്രിയയെ തടയുന്ന രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രഭാഗം തണുക്കുന്നതോടെ നക്ഷത്രം വലിയ തകര്‍ച്ചക്കു വിധേയമാകും. ഇതാണ് സൂപ്പര്‍നോവ സ്ഫോടനം എന്നറിയപ്പെടുന്നത്. ഈ സ്ഫോടനത്തില്‍ വളരെയധികം ഊര്‍ജ്ജം പുറത്തേക്കു വമിക്കുന്നുണ്ട്. ഇത് ഉയര്‍ന്ന അണുസംഖ്യയുള്ള ചെമ്പ്, വെള്ളി, സ്വര്‍ണ്ണം പോലെയുള്ള മൂലകങ്ങളുടെ അണുകേന്ദ്രങ്ങളുടെ സംശ്ലേഷണത്തിനു കാരണമാകുന്നു. ഭൂമിയില്‍ ഇന്നു കാണുന്ന ഇരുമ്പും ചെമ്പും വെള്ളിയും സ്വര്‍ണ്ണവുമെല്ലാം പല ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്നേ എവിടെയോ നടന്ന സൂപ്പര്‍നോവ സ്ഫോടനങ്ങളുടെ ഫലമായി ഉണ്ടായതാണ്.
ഇരുമ്പിനു മകളില്‍ അണുസംഖ്യയുള്ള എല്ലാ മൂലകങ്ങളും സൂപ്പര്‍നോവ സ്ഫോടനങ്ങളില്‍ സംശ്ലേഷണം ചെയ്യപ്പെട്ടതാണ്. സൂപ്പര്‍നോവ സ്ഫോടനം വളരെ തിളക്കമുള്ളതായിരിക്കും. പ്രപഞ്ചത്തില്‍ ഈ രീതിയിലുള്ള സ്ഫോടനം ഒരു അസാധാരണപ്രതിഭാസമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചില സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ ഭൂമിയില്‍ നിന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. 1054ല്‍ ക്രാബ് നെബുല ഗാലക്സിയിലുണ്ടായ സൂപ്പര്‍നോവ സ്ഫോടനം ഭൂമിയിലെ പല നാഗരികതകളും കണ്ടിട്ടുണ്ടായിരിക്കണം. സൂപ്പര്‍നോവ സ്ഫോടനം ഒരു വെള്ളക്കുള്ളനെ അവശേഷിപ്പിക്കുന്നില്ലെന്ന് പെട്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍
സൗരദ്രവ്യമാനത്തിന്റെ 1.4 മടങ്ങില്‍ താഴെ വരെ ദ്രവ്യമാനമുള്ള നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാരായിട്ടാണ് മരണം വരിക്കുന്നത്. ഇതിനെ ചന്ദ്രശേഖര്‍ പരിധി എന്നു വിളിക്കുന്നു. ഈ ഗവേഷണഫലത്തിലെത്തുന്നതിന്നാവശ്യമായ സിദ്ധാന്തരുപീകരണങ്ങളും കലനങ്ങളും നിര്‍വ്വഹിച്ചത് ഇന്ത്യയില്‍ ജനിച്ച സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു.
ഉയര്‍ന്ന ദ്രവ്യമാനമുള്ള നക്ഷത്രങ്ങളില്‍, അഥവാ സൂപ്പര്‍നോവ സ്ഫോടനത്തിനു വിധേയമാകുന്ന നക്ഷത്രങ്ങളില്‍, സൗരദ്രവ്യമാനത്തിന്റെ 1.4 മടങ്ങിനും 3 മടങ്ങിനും ഇടയില്‍ ദ്രവ്യമാനമുള്ളവ ന്യൂട്രോണ്‍ നക്ഷത്രങ്ങളായി മാറിത്തീരുന്നു. ഉയര്‍ന്ന നിരക്കിലുള്ള ഗുരുത്വാകര്‍ഷണച്ചുരുങ്ങലിന്റെ ഫലമെന്നോണം ഇലക്ട്രോണുകള്‍ അണുകേന്ദ്രങ്ങളിലേക്കു തുളച്ചു കയറുകയും അവ പ്രോട്ടോണുകളുമായി സംയോജിച്ച് ന്യൂട്രോണുകളായി മാറിത്തീരുകയും ചെയ്യുന്നു.

ന്യൂട്രോണുകള്‍ മാത്രമുള്ള അതീവ സാന്ദ്രതയുള്ള ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നു. ഉയര്‍ന്ന കാന്തികമേഖലയുള്ള ന്യൂട്രോണ്‍ നക്ഷത്രങ്ങളിലെ ഒരു സ്പൂണ്‍ ദ്രവ്യത്തിന് പത്തു ദശലക്ഷം ടണ്‍ ദ്രവ്യമാനമുണ്ടായിരിക്കും. സൗരദ്രവ്യമാനത്തിന്റെ 3 മടങ്ങിനും മേലെ ദ്രവ്യമാനമുള്ള നക്ഷത്രങ്ങളില്‍, ഗുരുത്വാകര്‍ഷണത്തിന്റെ ചുരുങ്ങലില്‍ ന്യൂട്രോണുകള്‍ തന്നെയും ഞെരിഞ്ഞു തകരുകയും മുഴുവന്‍ ദ്രവ്യമാനവും അനന്തസാന്ദ്രതയും പൂജ്യം വ്യാപ്തവുമുള്ള ഏകബിന്ദുവിലേക്കു ചുരുങ്ങിയൊടുങ്ങുകയും ചെയ്യും. തമോഗര്‍ത്തങ്ങള്‍ (Black Holes) എന്നാണ് ഇവ അറിയപ്പെടുന്നത്.
അനന്തസാന്ദ്രത സ്ഥല-കാലങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കോചം ഒരു പ്രകാശരശ്മിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കാത്തതാണ്. എല്ലാറ്റിനേയും അത് ഉള്ളിലേക്കു വലിച്ചു വിഴുങ്ങുന്നു. പ്രപഞ്ചത്തില്‍ ധാരാളം ന്യൂട്രോണ്‍ നക്ഷത്രങ്ങളുടേയും തമോദ്വാരങ്ങളുടേയും അസ്തിത്വം പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഉറപ്പു വരുത്തിയിട്ടുണ്ട്.
നക്ഷത്രരേണുക്കളാല്‍ നിര്‍മ്മിക്കപ്പട്ട നമ്മള്‍
നക്ഷത്രങ്ങള്‍ അവയുടെ കേന്ദ്രഭാഗം സങ്കോചിച്ച് വെള്ളക്കുള്ളന്മാരായും ന്യൂട്രോണ്‍ നക്ഷത്രങ്ങളായും തമോദ്വാരങ്ങളായും മാറിത്തീരുന്ന പ്രക്രിയകളെയാണ് ഇവിടെ വിശദീകരിച്ചത്. കേന്ദ്രഭാഗം ചുരുങ്ങി വെള്ളക്കുള്ളന്മാരാകുന്ന നക്ഷത്രങ്ങള്‍ സൂപ്പര്‍നോവ സ്ഫോടനത്തിനു വിധേയമാകുന്നില്ലെന്നും പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ നാസ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളിലും വീഡിയോയിലുമുള്ള സൂപ്പര്‍നോവ സ്ഫോടനം വെള്ളക്കുള്ളന്മാരുടേതാണ്. സൂപ്പര്‍നോവ ഒന്ന് എ (Supernovae Ia) എന്നു പേരിട്ടിരിക്കുന്നു അവയ്ക്ക്. സൂപ്പര്‍നോവ ഒന്ന് എ പരസ്പരം ചുറ്റുന്ന ഒരു യുഗ്മവ്യവസ്ഥ (Binary System) യാണ്. അതിലൊന്ന് വെള്ളക്കുള്ളനായിരിക്കും, അടുത്തത് ഒരു നക്ഷത്രമോ വെള്ളക്കുള്ളനോ ആകാം.
സാധാരണ വെള്ളക്കുള്ളന്മാര്‍ പതുക്കെ പതുക്കെ മങ്ങി നിരീക്ഷിക്കാന്‍ കഴിയാത്തതായി മാറിത്തീരുകയാണ് ചെയ്യുന്നത്. എന്നാല്‍, അവയുടെ ഉയര്‍ന്ന സാന്ദ്രത അവയെ ശക്തിയുള്ള അണുകേന്ദ്ര സംയോജന ബോംബു (Nuclear Fusion Bombs) കള്‍ക്കു സമാനമാക്കി മാറ്റാന്‍ സാദ്ധ്യതയുണ്ട്. വെള്ളക്കുള്ളന്മാരെ ഉചിതമായി ജ്വലിപ്പിച്ചാല്‍ വലിയ സൂപ്പര്‍നോവ സ്ഫോടനത്തിലേക്ക് അതു നയിക്കപ്പെടും. ഇതിന്നായി വെള്ളക്കുള്ളന്മാര്‍ കൂടുതല്‍ ദ്രവ്യമാനം കരസ്ഥമാക്കണം.
യുഗ്മവ്യവസ്ഥയിലെ വെള്ളക്കുള്ളന്‍ അതിന്റെ സഹചാരിയില്‍ നിന്നും ദ്രവ്യമാനം കരസ്ഥമാക്കുന്നു. വെള്ളക്കുള്ളന്റെ ദ്രവ്യമാനം സൗരദ്രവ്യമാനത്തിന്റെ 1.4 മടങ്ങ് ആയിത്തീര്‍ന്നാല്‍ വലിയ സ്ഫോടനം നടക്കാം. (രണ്ടു വെള്ളക്കുള്ളന്മാര്‍ കൂട്ടിമുട്ടിയാലും സൂപ്പര്‍നോവ സ്ഫോടനം നടക്കാം. ഇതിനു വളരെ കുറഞ്ഞ സംഭാവ്യതയേയുള്ളൂ.) ചന്ദ്രശേഖര്‍ പരിധിയിലെത്തിയ ദ്രവ്യമാനമുള്ള സൂപ്പര്‍നോവ ഒന്ന് എ യുടെ തെളിച്ചം സുനിശ്ചിതമാണ്. ഇത് സ്റ്റാന്‍ഡേര്‍ഡ് കാന്‍ഡില്‍ ആയി ഉപയോഗിക്കാവുന്നതാണ്. അതായത്, സൂപ്പര്‍നോവ ഒന്ന് എ സ്ഫോടനങ്ങള്‍ ഗാലക്സികളിലേക്കും മറ്റുമുള്ള ദൂരത്തെ അളക്കുന്നതിനും മറ്റു കലനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗത്തെ നിര്‍ദ്ദേശിക്കുന്നുണ്ട്. നാസ പുറത്തുവിട്ട ചിത്രങ്ങളിലെ സ്ഫോടനം സൂപ്പര്‍നോവ ഒന്ന് എ വിഭാഗത്തില്‍ പെട്ടതാണെന്നു കരുതപ്പെടുന്നു.
സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ പ്രപഞ്ചത്തിലെ അസാധാരണസംഭവങ്ങളല്ലെങ്കിലും അവ നമ്മളിലുണ്ടാക്കുന്ന ജിജ്ഞാസയും ഉത്സാഹവും അതിന്റെ കാഴ്ച നല്‍കുന്ന ആനന്ദവും അളവറ്റതാണ്. നമ്മുടെ രക്തത്തിലെ ഇരുമ്പിന്റെ അംശം എത്രയോ ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എവിടെയോ നടന്ന ഒരു സൂപ്പര്‍നോവ സ്ഫോടനത്തിന്റെ അവശിഷ്ടമാണെന്നത് ചെറിയ അത്ഭുതമാണോ സൃഷ്ടിക്കുന്നത്? നമ്മളെല്ലാവരും നക്ഷത്രരേണുക്കളാലാണ് നിര്‍മ്മിക്കപ്പട്ടിരിക്കുന്നത്!
ഡോ. ഹരികൃഷ്ണൻ
May 18, 2022
20 minutes read
വി. വിജയകുമാര്‍
Sep 20, 2021
8 Minutes Read
എതിരൻ കതിരവൻ
Jul 31, 2021
12 Minutes Read
വി. വിജയകുമാര്‍
Sep 26, 2020
7 Minutes Read