ആശുപത്രികളിൽ കാത്തിരിക്കുന്ന ബൈസ്റ്റാൻഡർമാർ നേരിടുന്ന കടുത്ത മനുഷ്യാവകാശലംഘനത്തെക്കുറിച്ച് ശിഹാബുദീൻ പൊയ്ത്തുംകടവ് ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനത്തിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻെറ ഇടപെടൽ. ആശുപത്രിയിലെ ഐ. സി.യു.വിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് ആശുപത്രി അധികൃതർ സ്വീകരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിലാണ് മനുഷ്യാവകാശ കമ്മീഷൻെറ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ‘ആശുപത്രികളിലെ ബൈസ്റ്റാന്റർമാരെക്കുറിച്ച്, കേരളത്തിലെ വലിയൊരു മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച്…’ എന്ന തലക്കെട്ടിലാണ് ട്രൂകോപ്പിയിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബൈസ്റ്റാന്റേഴ്സ് എന്ന് വിളിക്കുന്ന കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
Read: ആശുപത്രികളിലെ ബൈസ്റ്റാന്റർമാരെക്കുറിച്ച്, കേരളത്തിലെ വലിയൊരു മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച്…
ശിഹാബുദീൻ പൊയ്ത്തുംകടവ് എഴുതിയ ലേഖനത്തിൻെറ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ. ആരോഗ്യവകുപ്പു ഡയറക്ടർ ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കാൻ പ്രായോഗിക മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ബൈസ്റ്റാന്റർമാർക്ക് പിന്തുണയും കരുണയും നൽകാൻ തയ്യാറാകണം. ഇതിന് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ വേണമെങ്കിലും അവ സമയബന്ധിതമായി നടപ്പിലാക്കണം. എഴുത്തുകാരൻ നിർദ്ദേശിക്കുന്ന ലഘുവായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ആരോഗ്യവകുപ്പു ഡയറക്ടർ സ്വീകരിക്കുന്ന നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ജനുവരി 30-ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത വിധത്തിലാണ് ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് പെരുമാറുന്നതെന്നും കെ. ബൈജൂനാഥ് പറഞ്ഞു. ഐ.സി.യുവിന് മുന്നിലും വെന്റിലേറ്ററിന് മുന്നിലും കാവലിരിക്കുന്നവർക്ക് രാത്രികളിൽ ഉണർന്നിരുന്ന് നേരം വെളുപ്പിക്കേണ്ട അവസ്ഥയുണ്ടെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ലേഖനത്തിൽ വിശദീകരിച്ചിരുന്നു. രോഗികൾക്കൊപ്പം പ്രധാനമാണ് പുറത്തിരിക്കുന്ന കൂട്ടിരിപ്പുകാരുടെ ആരോഗ്യം എന്ന കാര്യം ആശുപത്രി അധിക്യതർ മറന്നുപോകുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.