ബേലാ താര്‍;
സിനിമയിലെ സാഹസികമായ
കാവ്യാത്മകത
ബേലാ താര്‍; സിനിമയിലെ സാഹസികമായ കാവ്യാത്മകത
ബേലാ താറിന്റെ സിനിമകളെ പ്രസക്തമാക്കുന്ന ഒരു ഘടകം ലോകസിനിമയും മനുഷ്യരും ഇന്നെത്തിനില്‍ക്കുന്ന അതിവേഗതയ്ക്ക് നേരെ എതിരായ പ്രതിലാവണ്യബോധം ആ സിനിമകള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്. അദ്ദേഹത്തിന്റെ ഷോട്ടുകളിലെ സമയദൈര്‍ഘ്യമുണ്ടാക്കുന്ന ഭാവതീവ്രത വേഗതയുടെ കാലത്ത് സവിശേഷ കലാനുഭൂതി പകരുന്നതാണ്. അദ്ദേഹത്തിന്റെ ആറു സിനിമകള്‍ ഉള്‍പ്പെടുത്തിയുള്ള റിട്രോസ്‌പെക്ടീവ് ഈ ഐ.എഫ്.എഫ്. കെ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.
5 Dec 2022, 10:15 AM
‘എന്തുകൊണ്ടാണ് താങ്കളുടെ സിനിമകളില്‍ ഇത്ര അശുഭാപ്തിവിശ്വാസം?' ബേലാ താറിന്റെ ‘ദി ടൂറിന്‍ ഹോഴ്സി'ന്റെ പ്രദര്‍ശനം കഴിഞ്ഞയുടൻ ചോദ്യോത്തരവേളയില്‍ ഒരു പ്രേക്ഷകന്‍ അദ്ദേഹത്തോടു ചോദിച്ചു.
ബേലാ താറിന്റെ ഉത്തരം തിരിച്ചൊരു ചോദ്യമായിരുന്നു: ‘നിങ്ങള്‍ തന്നെ പറയൂ, സിനിമക്കുശേഷം നിങ്ങള്‍ക്ക് കൂടുതല്‍ ശക്തിയാണോ ലഭിച്ചത്, അല്ല ദൗര്‍ബല്യമാണോ?'.
‘എനിക്ക് കൂടുതല്‍ ശക്തി തോന്നി' എന്നായിരുന്നു മറുപടി.
താര്‍ പറഞ്ഞു, ‘നന്ദി. താങ്കളുടെ ചോദ്യത്തിന് താങ്കള്‍ തന്നെ ഉത്തരം കണ്ടെത്തി'.
ബേലാ താറിന്റെ ഈ മറുപടി അദ്ദേഹത്തിന്റെ സിനിമകളുടെ പൊതുസ്വഭാവത്തിലേക്കുമാത്രമല്ല, കലയുടെ, പ്രത്യേകിച്ച് സിനിമയുടെ, പൊതുവായ ലക്ഷ്യമെന്തായിരിക്കണമെന്ന പഴയ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കുകൂടി കാഴ്ചക്കാരെ നയിക്കുന്നു.
അനിതരസാധാരണമായ ചലച്ചിത്രസൃഷ്ടികള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ച ഹംഗേറിയന്‍ ചലച്ചിത്ര സംവിധായകനാണ് ബേലാ താര്‍. തന്റെ ചലച്ചിത്രസൃഷ്ടിയുടെ കലാമേന്മയില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത സംവിധായകൻ. ചരിത്രപരമായ കാവ്യാത്മകത കൊണ്ടും സവിശേഷ ശൈലികൊണ്ടും ലോകസിനിമയില്‍ വേറിട്ടുനില്‍ക്കുന്ന സിനിമകള്‍ തീര്‍ത്ത ബേലാ താറിനാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള ഇത്തവണത്തെ പുരസ്‌കാരം. അദ്ദേഹത്തിന്റെ ആറു സിനിമകള്‍ ഉള്‍പ്പെടുത്തിയുള്ള റിട്രോസ്‌പെക്ടീവ് ഈ ഐ.എഫ്.എഫ്. കെ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.
ലോകസിനിമയിലെതന്നെ ആധുനികതയുടെ അവസാനത്തെ വക്താവ്, ദാര്‍ശനികനായ ചലച്ചിത്ര സംവിധായകന്‍, സിനിമയില്‍ സവിശേഷശൈലി സൂക്ഷിക്കുന്ന അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാള്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ബേലാ താര്‍ തന്റെ നിശ്ശബ്ദവും കാവ്യാത്മകവുമായ ശൈലിയില്‍ തീര്‍ത്ത ദൃശ്യകാവ്യങ്ങള്‍ ലോകസിനിമയെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്ന ചലച്ചിത്രാസ്വാദകർക്ക് മാറ്റിവെക്കാന്‍ കഴിയുന്നവയല്ല.
ബേലാ താറിനെ ഇക്കാലം കാണുന്നത് കൂടുതല്‍ പ്രസക്തമാണ്. അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത് നിര്‍ത്തിയിട്ടുതന്നെ പത്തുവര്‍ഷത്തിലധികമായെങ്കിലും തന്റെ കാലത്തെയും തനിക്ക് പിന്നാലെ വന്നവരെയും ഇത്രയും ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു ചലച്ചിത്രകാരനില്ല. ബേലാ താര്‍ സിനിമകള്‍ സംവിധാനം ചെയ്ത 1970 കളുടെ ഒടുക്കം മുതല്‍ 2000 വരെയുള്ള കാലഘട്ടം, ലോകത്ത് ഏറ്റവും കൂടുതല്‍ പരിവര്‍ത്തനങ്ങള്‍ നടക്കുകയും വലിയ സന്ദിഗ്ധതകള്‍ മനുഷ്യര്‍ക്ക് സമ്മാനിക്കുകയും ചെയ്ത ഒന്നാണ്. സോവിയറ്റ് യൂണിയന്‍ തകരുന്നു, ബര്‍ലിന്‍ മതില്‍ ഇല്ലാതാവുന്നു, പുതിയ ദേശീയതകള്‍ രൂപപ്പെടുന്നു, മുതലാളിത്തം കൂടുതല്‍ ശക്തമാവുന്നു തുടങ്ങിയ പരിവര്‍ത്തനങ്ങളെ സൂക്ഷ്മമായും ചരിത്രപരമായും നോക്കിക്കണ്ട ചലച്ചിത്രകാരനാണ് അദ്ദേഹം.

കമ്യൂണിസ്റ്റ് വ്യവസ്ഥയിലെയും മുതലാളിത്ത വ്യവസ്ഥയിലെയും മനുഷ്യാന്തസ്സിനുനിരക്കാത്തതും സ്വതന്ത്രചിന്തകള്‍ക്ക് വിലങ്ങിടുന്നതുമായ നയങ്ങളെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ആ വിമര്‍ശനം പക്ഷേ മറ്റുചലച്ചിത്രകാരന്മാരെപ്പോലെ പ്രത്യക്ഷമായ ഒന്നല്ല, സൂക്ഷ്മവും ആഴമുള്ളതുമാണ്. അദ്ദേഹം സിനിമയില്‍ ഉപയോഗിക്കുന്ന സൂചകങ്ങള്‍ പക്ഷേ, ആ വിമര്‍ശനം എടുത്തുകാട്ടും. മാത്രമല്ല, അദ്ദേഹം സിനിമകളിലൂടെ ആവിഷ്‌കരിച്ച മനുഷ്യന്റെ നൈതിക ശൂന്യത (Ethical void) കൂടുതല്‍ മനസ്സിലാകുന്ന ഒരു കാലമാണിത്. കാരണം മനുഷ്യന്‍ അനുദിനം ആന്തരികമായി ശൂന്യരായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ബേലാ താറിന്റെ ‘ടൂറിന്‍ ഹോഴ്‌സ്' പോലുള്ള സിനിമകള്‍ ഭാഷ കൊണ്ടും വേഗത കൊണ്ടും സന്ദര്‍ഭങ്ങള്‍ കൊണ്ടും ഉണ്ടാക്കുന്ന വൈകാരികാനുഭവം ഇക്കാലത്ത് കൂടുതല്‍ വ്യക്തമായി അനുഭവിക്കാന്‍ കഴിയുന്നതാണ്.
ബേലാ താറിന്റെ സിനിമകളെ പ്രസക്തമാക്കുന്ന മറ്റൊരു ഘടകം ലോകസിനിമയും മനുഷ്യരും ഇന്നെത്തിനില്‍ക്കുന്ന അതിവേഗതയ്ക്ക് നേരെ എതിരായ പ്രതിലാവണ്യബോധം ആ സിനിമകള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഒരുതരം ധ്യാനാത്മകമായ പതിഞ്ഞതാളമാണ് ആ സിനിമകള്‍ ഉള്‍ക്കൊള്ളുന്നത്. സംഭവരഹിതമായ വലിച്ചുനീട്ടലല്ല ഇത്. അദ്ദേഹത്തിന്റെ ഷോട്ടുകളിലെ സമയദൈര്‍ഘ്യമുണ്ടാക്കുന്ന ഭാവതീവ്രത വേഗതയുടെ കാലത്ത് സവിശേഷ കലാനുഭൂതി പകരുന്നതാണ്.

ബേലാ താറിന്റെ പ്രസിദ്ധ സിനിമയായ ‘ദ ടൂറിന്‍ ഹോഴ്‌സ്' (The Turin Horse-2011) തത്വാചിന്താപരമായ ഒരു കവിതയാണ്. 1889-ല്‍ ഇറ്റലിയിലെ ടൂറിനില്‍, നടക്കാന്‍ വിസമ്മതിച്ച തന്റെ കുതിരയെ ഒരു മനുഷ്യന്‍ തുടര്‍ച്ചയായി ചമ്മട്ടികൊണ്ട് അടിക്കുന്നത് കണ്ട ജര്‍മന്‍ തത്ത്വചിന്തകനായ ഫ്രീഡ്രിക് നീച്ചയുടെ (Friedrich Nietzsche) കുപ്രസിദ്ധമായ മാനസിക തകര്‍ച്ചയെക്കുറിച്ച് ആഖ്യാതാവ് വിശദീകരിക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ‘അമ്മേ, ഞാന്‍ വിഡ്ഢിയാണ്' എന്ന തന്റെ അവസാന വാക്കുകള്‍ ഉച്ചരിച്ചശേഷം, മരിക്കുന്നതുവരെ നീച്ച ഊമയും ഉന്മാദിയുമായിരുന്നു.
19-ാം നൂറ്റാണ്ടില്‍ കഠിനമായ കാറ്റുവീശുന്ന ഒരു ഗ്രാമപ്രദേശത്തുള്ള, ദരിദ്ര ഉരുളക്കിഴങ്ങു കര്‍ഷകരായ അച്ഛനെയും മകളെയും അവരുടെ കുതിരയെയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ആഖ്യാതാവ് പറയുന്നതനുസരിച്ച് അക്ഷരാര്‍ത്ഥത്തിലോ രൂപകമായോ ഈ കുതിര നീച്ച കണ്ടതുതന്നെയാണ്. അവരുടെ ഏകതാനമായ ദിനചര്യയിലൂടെ സന്തോഷമില്ലാതെ ജീവിതതിലൂടെയാണ് സിനിമ നീങ്ങുന്നത്. 2011 ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഫിപ്രസ്‌കി പുരസ്‌കാരവും സില്‍വര്‍ ബെയര്‍ അവാര്‍ഡും ‘ടൂറിന്‍ ഹോഴ്‌സ് ' നേടിയിരുന്നു.

സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സ്വാധീനം കാണാവുന്ന ബേലാ താറിന്റെ ആദ്യകാല സിനിമയാണ് ‘ദ ഔട്ട് സൈഡര്‍' (The Outsider -1981). പ്രധാന കഥാപാത്രമായ ആന്‍ഡ്രാസ്, നല്ല കഴിവുള്ള, എന്നാല്‍ വലിയ ഉല്‍ക്കര്‍ഷേച്ഛയില്ലാത്ത സംഗീതജ്ഞനാണ്. അസാധാരണമായി അയാള്‍ വയലിന്‍ വായിക്കും. എന്നാല്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ തനിക്ക് അതുകൊണ്ട് ജീവിക്കാന്‍ കഴിയുമെന്ന വിശ്വാസമയാള്‍ക്കില്ല. അതുകൊണ്ട് ഒരു ചെറിയ പട്ടണത്തിലെ ഫാക്ടറിയില്‍ അയാള്‍ ജീവിതം പാഴാക്കുകയാണ്. സംഗീതമാണ് ഈ ചിത്രത്തിന്റെ കാതല്‍. താറിന്റെ ഈ ആദ്യകാല സിനിമ രാഷ്ട്രീയപ്രമേയമുള്‍ക്കൊള്ളുന്നതും റിയലിസ്റ്റിക്കുമാണ്.
1970-കളുടെ അവസാനത്തില്‍ കമ്യൂണിസ്റ്റ് ഹംഗറിയില്‍ പലവിധ സമ്മര്‍ദ്ദങ്ങളാല്‍ പതിയെ തകര്‍ന്നുപോകുന്ന ഒരു കുടുംബത്തിന്റെ സൂക്ഷ്മമായ അവതരണമാണ് ബേലാ താറിന്റെ ആദ്യസിനിമയായ ‘ഫാമിലി നെസ്റ്റ് ' (Family Nest -1979). സിനിമയുടെ പരമ്പരാഗതമായ പ്ലോട്ടിലൂന്നിയല്ല ഈ ചിത്രം എടുത്തത്. ഛായാഗ്രഹണത്തിലൂടെയും അവതരണത്തിലൂടെയും വികാരത്തിന്റെയും അര്‍ത്ഥത്തിന്റെയും അടരുകള്‍ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

പട്ടണത്തിന് മുകളിലുള്ള കണ്‍വെയര്‍ ബെല്‍റ്റിലൂടെ ഓടുന്ന കേബിള്‍ കാറുകളുടെ ഒരു പരമ്പരയാണ് ‘ഡാംനേഷന്‍' (Damnation -1988) എന്ന സിനിമയുടെ കേന്ദ്രം. നിരന്തര ചലനത്തിന്റെ ഈ റിബണിനുകീഴില്‍ മനുഷ്യത്വം മിക്കപ്പോഴും നിശ്ചലമാകുന്നു, മാനവികതയുടെ ജീവശക്തി പതുക്കെ ഈ കറക്കം വലിച്ചെടുക്കുന്നു. അസുഖകരമായ ഈ ഇരുണ്ട ലോകത്തിനുള്ളിലാണ്, മരണത്തിന്റെ മുഖംമൂടി ധരിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്ന കാരര്‍ എന്ന മനുഷ്യന്‍ ജീവിക്കുന്നത്. ഒരു പ്രാദേശിക നൈറ്റ് ക്ലബ് ഗായികയുടെ സാന്നിധ്യമാണ് അയാളെ സന്തോഷിപ്പിക്കുന്ന ഏകകാര്യം. ഈ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും പോയി പ്രശസ്ത ഗായികയാവുക എന്നതാണ് അവളുടെ അഭിലാഷം. ഓര്‍മകളാലും പശ്ചാത്താപങ്ങളാലും പീഡിപ്പിക്കപ്പെടുന്ന ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. 2005 ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച വിദേശഭാഷാചിത്രത്തിനുള്ള പുരസ്‌കാരം ഈ സിനിമ നേടി.

ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച ഹംഗേറിയന്‍ സിനിമയെന്നും മനോഹരവും വേട്ടയാടുന്നതുമായ യൂറോപ്യന്‍ ചിത്രങ്ങളില്‍ ഒന്നെന്നും വിശേഷിപ്പിക്കപ്പെട്ട ചിത്രമാണ് ബേലാ താറിന്റെ ‘ദ വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ്.' (Werckmeister Harmonies -2000). ഈ ചിത്രം 2001ല്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജൂറി പുരസ്‌കാരം നേടി. 1994 ല്‍ പുറത്തിറങ്ങിയ ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇതിഹാസമായ ‘സാറ്റാൻടാങ്കോ’ (Sátántangó) യുടെ വലിയ നിരൂപകശ്രദ്ധക്കുശേഷം, മൂന്നു വര്‍ഷമെടുത്താണ് അദ്ദേഹം ഈ മാസ്റ്റര്‍പീസ് പൂര്‍ത്തിയാക്കിയത്. ചെറിയ ഒരു ഹംഗേറിയന്‍ പട്ടണത്തിലെ ശൈത്യകാലത്താണ് ഇതിലെ കഥ നടക്കുന്നത്. നഗരത്തില്‍ നിന്ന് ഒരു യാത്രാസര്‍ക്കസ് വരുന്നതോടെ ദേശത്തിന്റെ സമാധാനം തകരാറിലാകുന്നു. അവിടെ നടക്കുന്ന ചെറിയ ചില സംഭവങ്ങള്‍ ഗ്രാമത്തിലെ ജനങ്ങളെ സംഭ്രാന്തരാക്കുകയും അക്രമാസക്തരാക്കുകയും ചെയ്യുന്നു. ‘ദ വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണി' അദ്ദേഹത്തെ ചലച്ചിത്രകലയിലെ ഏറ്റവും സ്വീകാര്യനും ആരാധ്യനുമായ സംവിധായകരില്‍ ഒരാളാക്കി മാറ്റുന്നുണ്ട്. 37 ഷോട്ടുകള്‍ മാത്രമുപയോഗിച്ചാണ് മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഈ ചിത്രം അദ്ദേഹം തീര്‍ത്തത്, കറുപ്പിലും വെളുപ്പിലുമുള്ള അതിമനോഹരമായ ദൃശ്യങ്ങളും വിഷാദാത്മകമായ സംഗീതവും ഈ ചിത്രത്തെ അവിസ്മരനീയമാക്കുന്നു.

താന്‍ ഏകസാക്ഷിയായ ഒരു കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഗണ്യമായ തുകയടങ്ങിയ ഒരു ബ്രീഫ്കേസ് ലഭിക്കുന്ന റെയില്‍വേ തൊഴിലാളിയായ മാലോയിനാണ് ‘ദ മാന്‍ ഫ്രം ലണ്ടനി'ലെ (The Man From London- 2007) കേന്ദ്രകഥാപാത്രം. കുറ്റബോധവും തന്റെ കള്ളത്തരം കണ്ടുപിടിക്കപ്പെടുമോ എന്ന ഭയവും മൂലം മലോയിന്‍ നിരാശയിലേക്കു മൂക്കുകുത്തുന്നു. ഇത് അയാളുടെ കുടുംബത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനിടെ, ഒരു പൊലീസുദ്യോഗസ്ഥന്‍ പണത്തിന്റെ തിരോധാനവും ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അന്വേഷിക്കാനെത്തുന്നു.
2011ലെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവെലില്‍ ‘ദ ടൂറിന്‍ ഹോഴ്‌സ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം ബേലാ താര്‍ പ്രേക്ഷകരോട് ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും ഇതെന്റെ ഒടുവിലത്തെ സിനിമയാണ്. മനോഹരമായ ഒരു ബൂര്‍ഷ്വാജോലിയാണ് സിനിമാനിര്‍മാണം. ഇനിയും വേണമെങ്കില്‍ പത്തോ പതിനഞ്ചോ സിനിമകള്‍ എനിക്ക് ചെയ്യാം. അങ്ങിനെ ഞാന്‍ ചെയ്തതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം, പക്ഷെ പണമുണ്ടാക്കാന്‍ മാത്രമായി ഒരേ പോലെയുള്ള സിനിമകള്‍ തന്നെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല'.

പ്രശസ്തിയുടെ പരമകോടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ സിനിമ സംവിധാനം ചെയ്യുന്നത് എന്നെന്നേക്കുമായി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് അത് പ്രാബല്യത്തില്‍ വരുത്തിയ ചലച്ചിത്രകാരന്‍ കൂടിയാണ് അദ്ദേഹം.
‘‘ബേലാ താര്‍ സിനിമാലോകത്തെ ഏറ്റവും സാഹസികരായ കലാകാരന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ ‘ദ ടൂറിന്‍ ഹോഴ്‌സ്' പോലുള്ള ചിത്രങ്ങള്‍, യഥാര്‍ത്ഥത്തില്‍ നാം നേരിട്ട് നമ്മുടെ ഉള്ളിലേക്കെടുക്കുകയും മനസ്സില്‍ക്കിടന്ന് വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവയാണ്'’ എന്നാണ് പ്രസിദ്ധ ചലച്ചിത്രകാരനായ മാര്‍ടിന്‍ സ്‌കോസെസെ അഭിപ്രായപ്പെട്ടത്.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read