എമിര്‍ കുസ്തുറിക്ക:
രാഷ്ട്രീയഭാവനയുടെ ചലച്ചിത്രഭാഷ്യങ്ങള്‍
എമിര്‍ കുസ്തുറിക്ക: രാഷ്ട്രീയഭാവനയുടെ ചലച്ചിത്രഭാഷ്യങ്ങള്‍
കലയും കലാപവും ഒരുപോലെ കൂട്ടിയോജിപ്പിച്ച ജിപ്‌സിയും ചിന്തകനുമായ കുസ്തുറിക്കയുടെ രാഷ്ട്രീയനിലപാടുകള്‍ ലോകമാസകലം ഇന്ന് ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്. എമിര്‍ കുസ്തുറിക്കയുടെ റിട്രോസ്‌പെക്ടീവ് ഇരുപത്തേഴാമത് ഐ.എഫ്.എഫ്.കെയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാവും. അദ്ദേഹത്തിന്റെ നാലുചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2 Dec 2022, 11:06 AM
ലോകസിനിമയില്‍ സമാനതകളില്ലാത്ത ചലച്ചിത്രസംവിധായകരില്‍ ഒരാളാണ് എമിര്‍ കുസ്തുറിക്ക. രണ്ടുതവണ കാനില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരവും ഒരു തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹം നേടുന്നുണ്ട്. ആദ്യസിനിമയ്ക്ക് വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടുമ്പോള്‍ എമിര്‍ കുസ്തുറിക്കയ്ക്ക് 27 വയസ്സാണ്! ആദ്യത്തെ പാം ദി ഓര്‍ നേടുമ്പോള്‍ 30 വയസ്സും! പത്തുവര്‍ഷത്തിനുള്ളില്‍ രണ്ടാമതും പാം ദി ഓര്‍ നേടി. ഫെല്ലിനിയ്ക്കും ഫോര്‍ഡ് കപ്പോളയ്ക്കും അടക്കം ചുരുക്കം പേര്‍ക്ക് ലഭിച്ച ഇരട്ട പാം ദി ഓര്‍ ബഹുമതിയ്ക്ക് നാല്‍പ്പത് വയസ്സിനുള്ളില്‍ കുസ്തുറിക്ക അര്‍ഹനായി. ലോകത്തെ എല്ലാ ചലച്ചിത്രമേളകളിലും കുസ്തുറിക്കയുടെ സിനിമകള്‍ക്ക് വ്യാപകമായ സ്വീകാര്യതയും പുരസ്‌കാരങ്ങളും ലഭിച്ചു.
മുപ്പതുവര്‍ഷത്തിനടുത്ത ചലച്ചിത്രജീവിതത്തില്‍ കുസ്തുറിക്ക സംവിധാനം ചെയ്തത് 12 സിനിമകള്‍ മാത്രമാണ്, 9 കഥാചിത്രങ്ങളും 3 ഡോക്യുമെന്ററികളും. സിനിമകള്‍ സംവിധാനം ചെയ്യുന്നതിനു പുറമേ, സെര്‍ബിയന്‍ സിനിമകളിലെ അഭിനേതാവും കൂടിയാണ് കുസ്തുറിക്ക. മികച്ച പാട്ടുകാരനും ഗിത്താര്‍ വാദകനും. അദ്ദേഹത്തിന്റെ മ്യൂസിക്ക് ബാന്‍ഡായ എമിര്‍ കുസ്തുറിക്ക & നൊ സ്‌മോക്കിംഗ് ഓര്‍ക്കസ്ട്ര ലോകത്തെ ഏറ്റവും മികച്ച പോപ് സംഗീതഗ്രൂപ്പ് ആണ്. തന്റെ സിനിമകള്‍ മനോഹരമായ ഒപ്പറകള്‍ ആക്കി മാറ്റുകയും ചെയ്യും അദ്ദേഹം. കഥകളും നോവലുകളും എഴുതും. അമേരിക്കയുടെ മുതലാളിത്തതാല്പര്യങ്ങള്‍ക്കും ചൂഷണത്തിനും എതിരായി ശബ്ദിക്കുന്ന, പോരടിക്കുന്ന അദ്ദേഹത്തെപ്പോലെ മറ്റൊരാള്‍ ചലച്ചിത്രലോകത്ത് കാണില്ല.

ആഗോളവത്കരണത്തെ എതിര്‍ക്കുന്നതിനുവേണ്ടിയും സാംസ്‌കാരികമായ ബഹുസ്വരതയെ നിലനിര്‍ത്തുന്നതിനു വേണ്ടിയും അദ്ദേഹം സെര്‍ബിയയില്‍ സ്ഥാപിച്ച ക്യുസ്റ്റെന്‍ഡോര്‍ഫ് (Kustendorf) എന്ന പ്രകൃതിരമണീയമായ ഗ്രാമത്തില്‍ സ്വന്തമായി മികച്ച ചലച്ചിത്രമേളകളും സംഗീതോത്സവങ്ങളും അദ്ദേഹം നടത്തിവരുന്നു. കലയും കലാപവും ഒരുപോലെ കൂട്ടിയോജിപ്പിച്ച ജിപ്‌സിയും ചിന്തകനുമായ കുസ്തുറിക്കയുടെ രാഷ്ട്രീയനിലപാടുകള്‍ ലോകമാസകലം ഇന്ന് ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്.
എമിര്‍ കുസ്തുറിക്കയുടെ റിട്രോസ്‌പെക്ടീവ് ഇരുപത്തേഴാമത് ഐ.എഫ്.എഫ്.കെയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാവും. അദ്ദേഹത്തിന്റെ നാലുചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അണ്ടര്‍ഗ്രൗണ്ട്
സമകാലിക രാഷ്ട്രീയ വിഷയത്തെ മുന്‍നിര്‍ത്തി ലോകസിനിമയിലുണ്ടായ എക്കാലത്തെയും അതിനിശിതമായ ഇടപെടല്‍ എന്ന നിലയിലും സാമൂഹികവിഷയങ്ങള്‍ കലയില്‍ സൗന്ദര്യാത്മകമായി ആവിഷ്‌കരിക്കേണ്ടതെങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള തെളിഞ്ഞ ഉദാഹരണമെന്ന നിലയിലും "അണ്ടര്‍ഗ്രൗണ്ട്' ചലച്ചിത്രചരിത്രത്തിലെ വിസ്മയിപ്പിക്കുന്ന അനുഭവമാണ്. കാലികവും സാര്‍വകാലികവുമായ പ്രസക്തി ഈ സിനിമയ്ക്കുണ്ട്. ഒരു ദേശത്തിന്റെ കഥയാവുമ്പോള്‍ത്തന്നെ അത് ലോകത്തെവിടെയും പ്രസക്തമായ പ്രമേയമായി മാറുന്നു. അധികാരം, സമ്പത്ത്, സുഖലോലുപത, സ്വാര്‍ഥത, ചതി, ചൂഷണം, ക്രൗര്യം തുടങ്ങി നമുക്ക് വിഭാവനം ചെയ്യാവുന്ന മാനവികതയ്‌ക്കെതിരെയുള്ള എല്ലാ ഘടകങ്ങളെയും ചേര്‍ത്തുവെച്ച് ഒരു കാലിഡോസ്‌കോപ്പിലെന്നപോലെ വിചിത്രരൂപത്തില്‍ കാട്ടിത്തരുന്ന ഈ ചിത്രം മനുഷ്യത്വത്തിന്റെ എക്കാലത്തെയും പാഠപുസ്തകവുമാണ്.

അമ്പതുവര്‍ഷത്തെ യുഗോസ്ലാവിയയുടെ ചരിത്രവും രാഷ്ട്രീയവുമാണ് ഈ ചിത്രത്തില്‍ കുസ്തുറിക്ക സംഗ്രഹിക്കുന്നത്. നാസികള്‍ യുഗോസ്ലാവിയ പിടിച്ചടക്കുന്നതും ടിറ്റോയുടെ നേതൃത്വത്തില്‍ നടന്ന വിമോചനപോരാട്ടവും ഏറ്റവും ഒടുവില്‍ യുഗോസ്ലാവിയയെ ചിതറിത്തെറിപ്പിച്ച വംശീയമായ പോരാട്ടങ്ങളും മൂന്നുഭാഗങ്ങളായി സിനിമയില്‍ വരുന്നു. കറുത്തഹാസ്യത്തിന്റെയും അതിശയോക്തിയുടെയും പരകോടിയിലാണ് ഈ സിനിമ അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വിമര്‍ശനം മുന്നോട്ടുവെക്കുന്നത്. തിളച്ചുമറിയുന്ന രാഷ്ട്രീയസംഘര്‍ഷങ്ങളുടെ ഒരു ദുരന്തകാലത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന "അണ്ടര്‍ഗ്രൗണ്ട്' ഒരേസമയം ഒരു നാടിന്റെ സമകാലിക യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുകയും അതേസമയം അതൊരു രൂപകമായി ലോകത്തെല്ലായിടത്തെയും മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ഈ നിലവറ വിശ്വാസത്തിന്റേതാകാം, അറിവില്ലായ്മയുടേതാകാം, അടിമബോധത്തിന്റേതാകാം. പുറത്തെത്തും വരെ താന്‍ ഇത്രയുംകാലം കഴിഞ്ഞത് ഒരു നിലവറയ്ക്കകത്താണെന്നുപോലും ഇതില്‍ ഒരാളും തിരിച്ചറിയുകയില്ല. സ്വതന്ത്രമായ ലോകത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ ആ നിലവറയ്ക്കകത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സിനിമയിലെ ജൊവാനെപ്പോലെയാകും പതുക്കെയവര്‍. അവരുടെ വിശ്വാസത്തെ, പ്രതിബദ്ധതയെ, സത്യസന്ധതയെ ഒക്കെയാണ് ലോകത്തെ എല്ലാ ഫാസിസ്റ്റുകളും അവരുടെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമാക്കിയിരുന്നത്.
എമിര്‍ കുസ്തുറിക്കയ്ക്ക് രണ്ടാമത്തെ പാം ദി ഓര്‍ ലഭിക്കുന്നത് "അണ്ടര്‍ഗ്രൗണ്ട്' എന്ന സിനിമയ്ക്കാണ്.
ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്
വെനീസില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ലയണ്‍ പുരസ്‌കാരം എമിര്‍ കുസ്തുറിക്കയ്ക്ക് നേടിക്കൊടുത്ത, 1998 ല്‍ പുറത്തിറങ്ങിയ "ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്' എന്ന സിനിമ, ജീവിതം സുന്ദരമാണെന്നും അത്ഭുതകരമാണെന്നും നമ്മോട് ആഹ്ലാദത്തോടെ പറയുന്ന സിനിമയാണ്. ജീവിതത്തിന്റെ വൈവിധ്യത്തെ, വൈചിത്ര്യത്തെ, ആകസ്മികതയെ ഇത്രമാത്രം പ്രണയിച്ച, അതിലെ നിറമുള്ള നിമിഷങ്ങളെ വാരിപ്പുണര്‍ന്ന മറ്റധികം സംവിധായകരില്ല നമുക്ക്. കുസ്തുറിക്കയുടെ ജിപ്‌സി സിനിമകള്‍ വലിയ സാമൂഹികപാഠങ്ങള്‍ക്കായി നിര്‍മ്മിച്ചതല്ല. "ടൈം ഓഫ് ജിപ്‌സീസും' "ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റും' ജിപ്‌സി ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ് ആവിഷ്‌കരിച്ചത്.

കൃത്യമായ ജീവിതപാഠങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ വൈവിധ്യം തിരിച്ചറിയുക, മനുഷ്യര്‍ കടന്നുപോകുന്ന നാനാതരം ജീവിതസന്ധികളെ മുഖാമുഖം കാണുക, ജീവിതാഹ്ലാദങ്ങളുടെ സൗന്ദര്യം കണ്‍നിറയെ കാണുക, ജീവിതത്തിന് നാം കല്‍പ്പിക്കുന്ന ഉയര്‍ന്ന മൂല്യവും ലക്ഷ്യവുമെല്ലാം അത്രവലിയ കാര്യമൊന്നുമല്ലെന്ന് ലളിതമായി പറയുക എന്നിങ്ങനെ ജീവിതത്തെ മറ്റൊരു കോണില്‍നിന്നു കാണാനാണ് ഈ സിനിമകള്‍ നമ്മെ പഠിപ്പിക്കുക. മനുഷ്യജീവിതത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന്റെ സൗന്ദര്യം ആധുനികതയുടെ തടവില്‍പ്പെട്ട മനുഷ്യരെ അവ ബോധ്യപ്പെടുത്തും. ജീവിതത്തെ അത്രമേല്‍ ലാഘവത്തോടെ കാണാന്‍ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരെ ഈ സിനിമകള്‍ പ്രേരിപ്പിക്കും.
ജീവിതത്തിന്റെ അധോലോകങ്ങളില്‍ കഴിയുന്നവരാണ് ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും. മുന്‍ മാഫിയാത്തലവന്മാര്‍, വലിയ അധോലോക നായകന്മാര്‍, ഇടത്തരം കള്ളന്മാര്‍, തട്ടിപ്പുനടത്തി ജീവിക്കുന്നവര്‍, ഗുണ്ടകള്‍, വേശ്യകള്‍ തുടങ്ങിയവര്‍ ജീവിക്കുന്ന ഒരിടത്താണ് ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റിലെ സംഭവങ്ങള്‍ നടക്കുന്നത്. കുസ്തുറിക്കയുടെ സിനിമാപ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും "ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റി'ല്‍ ഒരുമിക്കുന്നുണ്ട്. സമൂഹത്തിന്റെ പിന്നാമ്പുറത്തുള്ള കഥാപാത്രങ്ങളും കഥാപരിസരവും മാത്രമല്ല, മാജിക്, കാര്‍ണിവല്‍, സംഗീതം, നൃത്തം, ആഘോഷം, നാനാതരത്തിലുള്ള ജീവിവര്‍ഗങ്ങളുടെ നിരന്തരമായ സാമീപ്യം ഇവയെല്ലാം ഈ സിനിമയില്‍ മേളിക്കുന്നുണ്ട്.

സിനിമയില്‍ ആദ്യവസാനം കയറിയിറങ്ങുന്ന കറുത്ത പൂച്ചയും വെളുത്ത പൂച്ചയും ലോകത്തിലെ മനുഷ്യര്‍ തമ്മിലുള്ള വൈജാത്യങ്ങളെയും വൈരുദ്ധ്യങ്ങളെയും സംഘര്‍ഷങ്ങളാലല്ല, കൂടിച്ചേര്‍ക്കലിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന വലിയ മാനം ഈ സിനിമയ്ക്ക് നല്‍കും.
ലൈഫ് ഈസ് എ മിറാക്കിള്‍
എമിര്‍ കുസ്തുറിക്കയുടെ "ലൈഫ് ഈസ് എ മിറാക്കിള്‍' എന്ന സിനിമയുടെ ഭാവം നിശ്ചയിക്കുന്നതില്‍ അതിന്റെ പശ്ചാത്തലമായി വര്‍ത്തിക്കുന്ന ഭൂഭാഗത്തിന് വലിയ പ്രാധാന്യമുണ്ട്. സെര്‍ബിയയുടെ അതിര്‍ത്തിയിലുള്ള "സ്ലാറ്റിബോര്‍' മലയിടുക്കുകള്‍ക്കിടയിലുള്ള "മൊക്ര ഗോര' എന്ന ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചത്. അവിടത്തെ വ്യത്യസ്ത സീസണിലെ കാലാവസ്ഥയും പ്രകൃതിയും രമണീയമാണ്. അവ കഥാപാത്രങ്ങളുടെ മനോനിലയുമായി ബന്ധപ്പെടുന്നുണ്ട്.
വിശാലമായ മേടുകള്‍, കുന്നിന്‍ചെരിവുകള്‍, മഞ്ഞയും ചുവപ്പും ഇലകളുള്ള മനോഹരമായ വൃക്ഷങ്ങള്‍, മഞ്ഞുമൂടിയ പ്രദേശങ്ങള്‍, നദികള്‍... അവിടത്തെ സൗവര്‍ണശോഭയുള്ള പകലുകള്‍, നിലാവുള്ള രാത്രികള്‍.. കൂടാതെ വളഞ്ഞും പുളഞ്ഞും, തുരങ്കങ്ങളിലൂടെയും പാലത്തിലൂടെയും കടന്നുപോകുന്ന ഒരു റെയിലും അതിലൂടെ കടന്നുപോകുന്ന ചെറുതീവണ്ടികളും അവിടുണ്ട്.

ഈ മനോഹരമായ ഭൂഭാഗം സിനിമയില്‍ ആവിഷ്‌കരിക്കുന്ന പ്രണയത്തിന്റെ പശ്ചാത്തലമാണ്. അതിലുപരി ഈ മനോഹാരിതയ്ക്ക് മുകളിലാണ് യുദ്ധം അതിന്റെ വിഷധൂളികള്‍ വിതറുന്നത്. സുന്ദരമായ എല്ലാറ്റിന്റെയും മുകളില്‍ ഭീകരശബ്ദത്തോടെ ബോംബുകള്‍ വീഴും... മനുഷ്യര്‍ മാത്രമല്ല, കിളികളും മൃഗങ്ങളും അതിനിരയാവും. യുദ്ധത്തിന്റെ ഭീകരത വെളിവാക്കാന്‍ സൗന്ദര്യത്തിന്റെ പശ്ചാത്തലം ഒരുക്കുകയാണ് ലൈഫ് ഈസ് എ മിറാക്കിളില്‍ കുസ്തുറിക്ക ചെയ്യുന്നത്. പ്രകൃതിയുടെ ഭംഗിയില്‍, സംഗീതത്തില്‍ ലയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഹൃദയത്തെ ആഴത്തില്‍ പിളര്‍ന്നുകൊണ്ടാണ് യുദ്ധവും വംശീയവെറിയും എക്കാലത്തും നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഈ സിനിമ നമ്മെ ആഴത്തില്‍ ബോധ്യപ്പെടുത്തും.
പ്രോമിസ് മീ ദിസ്
ഒരു ജാപാനീസ് കഥയുടെ ലാളിത്യമാണ് 'പ്രോമിസ് മീ ദിസി'ന്റെ ഘടനയ്ക്കുള്ളത്. അല്ലെങ്കില്‍ നമ്മെ ചലിപ്പിക്കുന്ന ഒരു സെര്‍ബിയന്‍ നാടോടിക്കഥയുടെ സ്വഭാവം. ഒരാള്‍ നഗരത്തിലേക്ക് പോകുന്നു; എന്നിട്ടവിടെ പലകാര്യങ്ങളും കാണുന്നു, പലതും ചെയ്യുന്നു... എന്നിങ്ങനെയുള്ള ഒരു ലളിതപാഠമാണ് ഈ സിനിമയ്ക്കുള്ളത്. അപ്പൂപ്പന്റെ ആഗ്രഹം സാധിക്കാന്‍, സ്വേദ്ക്ക എന്ന പശുവുമായി നഗരത്തിലെത്തുന്ന സാനെയുടെ കഥയാണ് ഈ സിനിമ. വലിയ പശുവുമായി നഗരത്തില്‍ അലയുന്ന സാനെ നാഗരികര്‍ക്ക് ഒരു വിചിത്രകാഴ്ചയാണ്. സിനിമയിലെ വില്ലന്മാരുടെ സംഘം അവനെ ഭയപ്പെടുത്തുകയും ബന്ദിയാക്കി പശുവിനെ അപഹരിക്കുകയും ചെയ്യും.

അപ്പൂപ്പന്റെ അര്‍ദ്ധസഹോദരന്റെ കൊച്ചുമക്കളുടെ അടുത്ത് അവന്‍ എത്തിപ്പെടുന്നു. നഗരത്തിലെ ക്രിമിനലുകള്‍ക്ക് വേണ്ടി ഗുണ്ടാപ്പണിചെയ്യുന്ന കരുത്തരാണ് അവര്‍. നഗരത്തില്‍ എത്തിയ ദിവസം തന്നെ യാസ്‌നയെ ആകസ്മികമായി അവന്‍ കണ്ടിരുന്നു. ആദ്യകാഴ്ചയില്‍ത്തന്നെ അവനെ ആകര്‍ഷിച്ച, അവനെക്കാള്‍ മുതിര്‍ന്ന യാസ്‌നയെ തന്റെ ഭാര്യയായി ലഭിക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമ തുടര്‍ന്ന് കാണിക്കുന്നത്. നഗരവും നാട്ടിന്‍പുറവും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ കാതല്‍. 'പ്രോമിസ് മീ ദിസ്' ഒരു ബാള്‍ക്കന്‍ സ്വപ്നദര്‍ശനമാണ്. അര്‍ത്ഥരഹിതമായവയില്‍നിന്നും അസംബന്ധത്തിന്റെ തലത്തിലേക്കും അസംബന്ധം ആഴത്തിലുള്ള ആലോചനകളിലേക്കും ആ ആലോചനകള്‍ ആഹ്ലാദഭരിതമായ തുറസ്സുകളിലേക്കും നയിക്കത്തക്ക നിലയിലാണ് എമിര്‍ കുസ്തുറിക്ക ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
എമിര്‍ കുസ്തുറിക്കയുടെ സിനിമകള്‍ തീര്‍ച്ചയായും വലിയ സ്‌ക്രീനില്‍ അതിന്റെ എല്ലാ അതിശയങ്ങളോടെയും കാണാനുള്ള സന്ദര്‍ഭം ഈ ഐ എഫ് എഫ് കെ യുടെ ഹൈലൈറ്റായിരിക്കും എന്നത് തീര്‍ച്ചയാണ്.
So, don't Miss It.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch