2021-ല്‍ രാഹുല്‍ രാധാകൃഷ്ണൻ
വായിച്ച മികച്ച പുസ്തകം-
The Greatest Tamil Stories Ever Told
2021-ല്‍ രാഹുല്‍ രാധാകൃഷ്ണൻ വായിച്ച മികച്ച പുസ്തകം- The Greatest Tamil Stories Ever Told
4 Jan 2022, 03:46 PM
ഭാഷകളുടെ അതിരുകള്‍ നിയന്ത്രിക്കാത്ത നാനാത്വത്താലാണ് ഇന്ത്യയിലെ സാഹിത്യം വേറിട്ട അനുഭവമാവുന്നത്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വൈവിധ്യമാണ് ഇന്ത്യന്‍ സാഹിത്യചരിത്രത്തിനു വിശേഷമാനം കല്പിച്ചുനല്‍കുന്നത്. ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊളോണിയല്‍ കെട്ടുപാടുകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പല്‍ പുലര്‍ത്തിയ സമ്പന്നമായ പ്രാദേശിക ഭാഷകള്‍ എഴുത്തിന്റെ വഴിയിലൂടെ നടക്കാന്‍ ആരംഭിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍, ചില ഇന്ത്യന്‍ എഴുത്തുകാര്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നു. എന്നാല്‍ മറുവശത്ത് നോവല്‍, ചെറുകഥ തുടങ്ങിയ യൂറോപ്യന്‍ വേരുകളുള്ള സാഹിത്യരൂപങ്ങളെ പ്രാദേശികഭാഷകളിലേക്ക് സ്വീകരിച്ച എഴുത്തുകാരും ഉണ്ടായി. അതുകൂടാതെ അധിനിവേശ ശക്തികളുടെ പിടിയില്‍ നിന്നുള്ള കുതറല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള എഴുത്തുകളില്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘടിതമായ (അസംഘടിതവും) മുന്നേറ്റങ്ങള്‍ക്ക് പിന്തുണയേകുന്ന ഉത്‌പ്രേരകം എന്ന തലത്തിലാണ് എഴുത്തും വായനയും സഹായകമായത്. തമിഴ് ജനതയുടെ ചെറുത്തുനില്‍പ്പുകളും ഇതോടൊപ്പം കൂട്ടിവായിക്കണം.
പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിൽ അവര്‍ പല നിര്‍ണായക മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. പരമ്പരാഗത തമിഴ് ഭരണവംശങ്ങളെ യൂറോപ്യന്‍ വംശജര്‍ മാറ്റിനിര്‍ത്തുകയും പടിഞ്ഞാറുനിന്നുള്ള സാംസ്‌കാരികധാരയ്ക്ക് വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ മറികടന്ന് തമിഴ് സമൂഹത്തിന്റെ സ്വത്വബോധം തമിഴ് ഭാഷയിലും പാരമ്പര്യത്തിലും ലയിച്ചുചേര്‍ന്നിരിക്കുന്നു. സ്വാഭാവികമായും സാംസ്‌കാരികവും മതപരവുമായ ചിന്തകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പ്രകാശിപ്പിക്കുന്ന ഇടമായി തമിഴിലെ ഫിക്ഷന്‍ രൂപപ്പെട്ടു. ജനപ്രീതിയും വിനോദമൂല്യവും കൊണ്ട് വായനാസമൂഹത്തില്‍ ആധിപത്യം പുലര്‍ത്തിയ ഫിക്ഷനില്‍ നിന്ന് ഗൗരവമുള്ള വിഷയങ്ങളിലേക്കും പ്രതിപാദനശൈലിയിലേക്കും പ്രസ്തുത സാഹിത്യശാഖ യാത്ര ചെയ്തു.
സുബ്രമണ്യഭാരതി, വാ.വേ.സു. അയ്യര്‍, ആ. മാധവയ്യ തുടങ്ങിയവരിലൂടെ സാമൂഹികപരിഷ്‌കരണം ലക്ഷ്യമാക്കിയ കഥകള്‍ തമിഴില്‍ ശ്രദ്ധേയമായി. 1930കളോടെ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മണിക്കൊടിയും ആനന്ദവികടനും പോലെയുള്ള മാസികകള്‍ കഥകള്‍ക്ക് പ്രാധാന്യം നല്‍കി. മണിക്കൊടി എന്ന സാഹിത്യമാസിക ചെറുകഥയുടെ വികാസത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. പുതുമൈപ്പിത്തന്‍, മൗനി, കു.പ. രാജഗോപാലന്‍ മുതലായ പ്രധാനപ്പെട്ട എഴുത്തുകാര്‍ ഈ മാസികയിലൂടെ പ്രശസ്തി നേടി. ഇപ്പറഞ്ഞ എഴുത്തുകാര്‍ പാശ്ചാത്യ ചെറുകഥയുടെ രൂപവും ഘടനയും കടമെടുത്തുകൊണ്ട്, പ്രാദേശികചുറ്റുപാടുകളില്‍ വേരൂന്നി കഥകള്‍ മെനഞ്ഞെടുക്കാന്‍ ആരംഭിച്ചു.

ഇക്കൂട്ടത്തില്‍ പുതുമൈപ്പിത്തന്‍ സമൂഹത്തിന്റെ സ്ഥിതിഗതികളിലാണ് ശ്രദ്ധ പുലര്‍ത്തിയത്. സാമൂഹികവ്യവസ്ഥിതിയെ വിരോധാഭാസമായ നോട്ടത്തോടെ കണ്ട അദ്ദേഹം അത്തരം അനുഭവങ്ങളെ കഥകളിലൂടെ സാക്ഷാത്കരിച്ചു. ഗ്രാമീണ-നഗര ജീവിതത്തിന്റെ പച്ചയായ വഴികളും ചരിത്രവും മിത്തുകളുമൊക്കെ അദ്ദേഹത്തിന്റെ കഥാലോകത്തിനു കരുത്ത് പകര്‍ന്നു. മറ്റൊരു പ്രധാന എഴുത്തുകാരനായ മൗനി തന്റെ കഥാപാത്രങ്ങളെ നിരന്തരം മനഃശാസ്ത്രപരമായ വിശകലനത്തിന് വിധേയരാക്കിയാണ് കഥ വികസിപ്പിച്ചത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ് സാഹിത്യം നമുക്ക് പല തരത്തില്‍ പരിചിതമാണ്. ഭൂമിശാസ്ത്രപരമായി നമ്മുടെ അടുത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പരിസരത്തെ കുറിച്ചുള്ള അവബോധം സാഹിത്യത്തെ കൂടുതല്‍ അറിയുന്നതില്‍ സഹായിച്ചു. 1950-കളില്‍ ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയോടെ ജനപ്രിയവും ആളുകളിലേക്ക് വേഗത്തില്‍ അടുക്കുന്നതുമായ എഴുത്തുകള്‍ക്ക് പ്രചാരം വരുകയും തമിഴ് ജീവിതരീതിയുടെ പരിച്ഛേദമായി സാഹിത്യകൃതികള്‍ അവതരിക്കപ്പെടുകയും ചെയ്തു. ജയകാന്തന്‍, സുന്ദര രാമസ്വാമി, കി. രാജനാരായണന്‍, അശോകമിത്രന്‍, തി. ജാനകിരാമന്‍ എന്നിവരെല്ലാം അന്‍പതുകളില്‍ എഴുതിത്തുടങ്ങി. എഴുപതുകളിലും എണ്‍പതുകളിലും പട്ടണങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചുള്ള മധ്യവര്‍ഗ കഥകള്‍ക്ക് പ്രാധാന്യമേറി. തൊണ്ണൂറുകളിലാകട്ടെ ദലിതെഴുത്തുകാര്‍ കഥാസാഹിത്യത്തില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിത്തുടങ്ങി. ദലിത് പശ്ചാത്തലത്തില്‍ എഴുതുന്ന ബാമ ശിവകാമി, അഴകിയ പെരിയവന്‍ എന്നിവര്‍ ശ്രദ്ധേയരായി. ഇങ്ങനെ മഹത്തായ പാരമ്പര്യമുള്ള തമിഴിലെ മുപ്പതുകഥകളുടെ സമാഹാരമാണ് സുജാത വിജയരാഘവനും മിനി കൃഷ്ണനും ചേര്‍ന്ന് എഡിറ്റ് ചെയ്ത Aleph Book Company പ്രസിദ്ധീകരിച്ച "The Greatest Tamil Stories Ever Told' എന്ന പുസ്തകം. കഴിഞ്ഞ വര്‍ഷം വായിച്ചതില്‍ ശ്രദ്ധേയമായ ഈ പുസ്തകം 2021ല്‍ പുറത്തിറങ്ങി.
പതിനൊന്നു വിവര്‍ത്തകരാണ് തമിഴ് കഥാശാഖയെ അടയാളപ്പെടുത്തുന്ന, പല കാലങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള മുപ്പതു കഥകളെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സുബ്രമണ്യഭാരതി മുതല്‍ എസ്. തേന്മൊഴി വരെയുള്ളവരുടെ കഥകള്‍ ഈ സമാഹാരത്തിലുണ്ട്. പുതുമൈപിത്തന്‍, മൗനി, സുജാത, സുന്ദരരാമസ്വാമി, തി ജാനകിരാമന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍, ഇന്ദിര പാര്‍ത്ഥസാരഥി, അശോകമിത്രന്‍, ബാമ, പെരുമാള്‍ മുരുകന്‍, അംബായി, എസ് രാമകൃഷ്ണന്‍ തുടങ്ങിയവരുടെ കഥകള്‍ ഈ പുസ്തകത്തിലുണ്ട്. ജയകാന്തന്‍, ജയമോഹന്‍ എന്നിവരുടെ കഥകള്‍ ഇല്ല എന്നതും എടുത്തുപറയണം. സൂക്ഷ്മമായി തെരഞ്ഞെടുത്ത കഥകളെ മുഴുവന്‍ സൂചിപ്പിക്കാന്‍ ഈ കുറിപ്പില്‍ സാധ്യമല്ല. എങ്കിലും വ്യത്യസ്തവും പ്രസക്തവുമായ ചില കഥകളെ കുറിച്ച് പറയാതിരിക്കാനാവില്ല.
ഛന്ദശ്ശാസ്ത്രം പഠിക്കാനായി അന്നാട്ടിലെ കീര്‍ത്തികേട്ട ഒരു കവിശ്രേഷ്ഠന്റെ അടുത്തേക്ക് പോകാന്‍ ഇച്ഛിക്കുന്ന കാക്കയുടെ കഥയാണ് സുബ്രമണ്യഭാരതിയുടെ "The Story of A Crow Learning Prosody'. കാക്കകളുടെ ഭാഷയില്‍ അഭിമാനിക്കുന്നവരായിരുന്നു കഥയിലെ കാക്കദമ്പതികള്‍. എന്നാല്‍ ആ ഭാഷയില്‍ കാവ്യങ്ങളും മറ്റും രചിക്കുന്നതിനായി ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമായിരുന്നു. ഇതിനുവേണ്ടി കവിയായ വീരമാഗളപുലവറില്‍ നിന്നും പദ്യരചനാശാസ്ത്രം പഠിക്കാനായി ആണ്‍കാക്ക മോഹിച്ചു. പുലവര്‍ കുട്ടികളെ പദ്യം പഠിപ്പിക്കുന്ന സമയത്ത് വീടിന്റെ മേല്‍ക്കൂരയില്‍ ഇരുന്നുകൊണ്ട് അത് ഗ്രഹിക്കാനായിരുന്നു കാക്ക തീരുമാനിച്ചിരുന്നത്. എന്നാല്‍ കാവ്യം രചിക്കാനുള്ള എല്ലാ ജ്ഞാനവും സ്വായത്തമായവളായിരുന്നു കാക്കയുടെ ഭാര്യയെന്ന് കാക്കയ്ക്ക് അറിയില്ലായിരുന്നു. പണ്ഡിതനായ കാക്കയുടെ ഭാര്യാപിതാവില്‍ നിന്ന് ജ്ഞാനം സമ്പാദിച്ചുവെങ്കിലും സ്ത്രീയായതു കൊണ്ട് അത് ആര്‍ക്കും പരസ്യമായി പറഞ്ഞുകൊടുക്കാന്‍ കാക്കയുടെ ഭാര്യക്ക് അനുവാദമില്ലായിരുന്നു. എന്നാല്‍ ഇതെല്ലം കേട്ടുകൊണ്ടിരുന്ന മന്മഥദേവന്‍ ശരങ്ങളയച്ച് അവരെ കാമപരവശരാക്കി മാറ്റുകയും ലക്ഷ്യത്തില്‍ നിന്ന് അവരെ വ്യതിചലിപ്പിക്കുകയും ചെയ്തു. ഭാഷ സംവേദനം ചെയ്യുന്ന ലാവണ്യാത്മകതയെ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കഥയില്‍ ഭാഷയുടെ ഉത്കൃഷ്ടത, സാമൂഹികമായ നിലകള്‍, സ്ത്രീ-പുരുഷ സമത്വം എന്നിങ്ങനെയുള്ള തലങ്ങളെ സ്പര്‍ശിക്കുന്നു.

എസ്.വി.വിയുടെ "A Village Experience' എന്ന കഥയ്ക്കും ആധാരമാവുന്നത് സാമൂഹിക പരിഹാസമാണ്. ബന്ധുവിന്റെ മരണത്തിനു അനുശോചനം അറിയിക്കാനായി വളരെ ദൂരെയുള്ള ഇടത്തേക്ക് പോകുന്ന ആഖ്യാതാവിന്റേയും ഭാര്യയുടെയും ഒരു ദിവസമാണ് കഥയിലുള്ളത്. മറ്റുള്ളവരെ ബോധിപ്പിക്കാനായി അനുഷ്ഠിക്കേണ്ടി വരുന്ന കര്‍മങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ കാണുകയാണ് ഈ കഥയില്‍. ആയിരത്തില്‍തൊള്ളായിരത്തി മുപ്പതുകളില്‍ എഴുത്തില്‍ സജീവമായ എസ്.വി.വിചാരരാഘവാചാര്യര്‍ എന്ന എസ്.വി.വി. ഇംഗ്ലീഷിലായിരുന്നു എഴുതിത്തുടങ്ങിയത്. എഴുത്തുകാരനായ കല്‍ക്കിയുടെ ഉപദേശപ്രകാരം അദ്ദേഹം പിന്നീട് തമിഴില്‍ എഴുതാന്‍ ആരംഭിച്ചു.
കല്‍ക്കി എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ രാമസ്വാമി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലുകളും സാമൂഹികനോവലുകളും ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ "The Governor's Visit' എന്ന കഥയാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ടു നാട്ടുപ്രമാണിമാര്‍ നടത്തുന്ന പ്രഹസനങ്ങളെ നര്‍മത്തോടെ അവതരിപ്പിക്കുകയാണ് ഈ കഥയില്‍. ഗവര്‍ണറുടെ മുന്നില്‍ തങ്ങളുടെ മഹിമ പ്രദര്‍ശിപ്പിക്കാനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യം പറ്റാനും പൊങ്ങച്ചക്കാരായ പ്രമാണികള്‍ നടത്തുന്ന നീക്കങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. മൗനി എഴുതിയ "The Family Chariot' എന്ന കഥയിലാകട്ടെ അമ്മ മരിക്കുന്നതോടെ മനോവിഷമത്തിലാകുന്ന കൃഷ്ണയ്യരുടെ ചിന്തകളാണ് വിവരിക്കുന്നത്. പഴയ തലമുറയില്‍ പെട്ട അമ്മ സമൂഹവും സംസ്‌കാരവും ആധുനികമാവുന്നത് സാകൂതം വീക്ഷിച്ചിരുന്നു. എങ്കിലും അവര്‍ പഴയ ആചാരങ്ങളെ കൈവെടിയാന്‍ ഒരുക്കവുമായിരുന്നില്ല. അമ്മയുടെ അഭാവത്തില്‍ അനാഥമായ വീടും അമ്മ നിറവേറ്റിയ ഉത്തരവാദിത്തങ്ങളും സമ്മര്‍ദ്ദത്തിലാക്കുന്ന നായകന്റെ കഥയാണ് മൗനിയുടേത്.

ദൈവം ഭൂമിയിലെത്തി മനുഷ്യര്‍ക്കൊപ്പം ജീവിക്കുന്ന സന്ദര്‍ഭത്തെ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന കഥയാണ് പുതുമൈപിത്തന്റെ "God and Kandasami Pillai'. ഭൗതികലോകത്തെ സങ്കുചിതമായ വിചാരങ്ങളും മനുഷ്യരുടെ സ്വഭാവരീതികളും ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും വിമര്‍ശനപരമായ കണ്ണോടുകൂടെ കഥാകൃത്ത് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരുടെ ദുരാഗ്രഹത്തെയും പണത്തോടുള്ള ആര്‍ത്തിയെയും കണക്കിന് പരിഹസിക്കുന്ന വിധത്തിലാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. തന്നെ കാണാനെത്തിയ ദൈവത്തെ "അപ്പ' എന്ന് വിളിക്കട്ടെ എന്ന് ചോദിക്കുന്ന കന്ദസാമിയോട് "പേരപ്പ' എന്ന് വിളിച്ചാല്‍ മതിയെന്ന് ദൈവം മറുപടി കൊടുക്കുന്നു. അപ്പനെന്നു വിളിച്ചാല്‍ ദൈവത്തിന്റെ സ്വത്ത് കന്ദസാമി ആവശ്യപ്പെടുമോ എന്ന് ദൈവം ഭയക്കുന്ന വിധത്തിലാണ് ഈ പ്രതികരണം. ദൈവത്തിന്റെ സ്വത്ത്വിവരങ്ങളെ പറ്റി അയാള്‍ ചോദിക്കുന്നുമുണ്ട്. ഭൂമിയിലെത്തിയ ദൈവം ഉപജീവനമാര്‍ഗം കാണാനാവാതെ വിഷമിക്കുന്ന രംഗം കഥയില്‍ അതീവരസകരമായി അവതരിപ്പിക്കുന്നു. നിറം, സൗന്ദര്യം, വേഷഭൂഷാദികള്‍ തുടങ്ങിയവയുടെ പ്രാധാന്യവും ദൈവത്തിനു ബോധ്യപ്പെടുകയാണ്. മനുഷ്യര്‍ക്കൊപ്പം ജീവിക്കാന്‍ താന്‍ പ്രാപ്തനല്ലെന്ന തിരിച്ചറിവിലേക്ക് ഭൂമിയിലെ സംഭവങ്ങള്‍ ദൈവത്തെ നയിക്കുന്ന കാഴ്ചയാണ് പുതുമൈപിത്തന്‍ ചിത്രീകരിക്കുന്നത്.
തമിഴിലെ ആദ്യകാലത്തെ സ്ത്രീ എഴുത്തുകാരില്‍ പ്രധാനിയായ കുമുദിനിയുടെ രസകരമായ കഥയായ "Letters From The Inner Palace' പുരാണത്തിലെ ചില സ്ത്രീകഥാപാത്രങ്ങള്‍ അവരുടെ അച്ഛനമ്മമാര്‍ക്കും സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകളുടെ രൂപത്തിലാണ് ആകൃതിപ്പെടുത്തിയിരിക്കുന്നത്. നവവധുവായി അയോധ്യയില്‍ എത്തിച്ചേര്‍ന്ന സീത അച്ഛനായ ജനകനും അമ്മയായ സുനയനയ്ക്കും, ഹിഡിംബിയുടെ മുത്തശ്ശി സമ്മര്‍ജനകേശി ഹിഡിംബിയ്ക്കും സ്‌നേഹിതയായ പിശാചവദനിക്കും ദമയന്തി അമ്മയ്ക്കും എഴുതിയ കത്തുകളില്‍ കഥാപാത്രങ്ങളുടെ "മാനുഷിക'മായ ആകുലതകളും പരാതികളും നിറഞ്ഞിരിക്കുന്നു. ദശരഥന് കൈകേയിയോടുള്ള അടുപ്പവും ഹിഡിംബി ഭീമനെ വരിച്ചതിലുള്ള പരിഭവവും പുഷ്‌കരനുമായുള്ള ചൂതാട്ടത്തില്‍ രാജ്യം നഷ്ടപ്പെട്ട നളന്റെ വിവരവും എല്ലാം മേല്‍പ്പറഞ്ഞ കത്തിടപാടുകളില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ദൈവികവും രാജകീയവുമായ പരിവേഷങ്ങള്‍ക്കപ്പുറം മനുഷ്യരെപ്പോലെ വ്യാകുലപ്പെടുകയും സന്ദേഹിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് ഈ കത്തുകളിലൂടെ വെളിപ്പെടുന്നത്.

സ്ത്രീകളുടെയുടെയും ദലിത് വിഭാഗത്തില്‍ പെട്ടവരുടെയും ജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ വിഭാവനം ചെയ്ത എഴുത്തുകാരിയാണ് ബാമ. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ബാമയുടെ "കരുക്ക്' എന്ന കൃതി ആത്മകഥാപരമായ അനുഭവങ്ങള്‍ നിറഞ്ഞതാണ്. വിവേചനങ്ങളും അവഗണനകളും നേരിടേണ്ടി വന്ന ബാമ ഏഴുവര്‍ഷത്തോളം ഒരു കന്യാസ്ത്രീ മഠത്തിലാണ് ജീവിച്ചിരുന്നത്. അവിടത്തെ അനീതി സഹിക്കാനാവാതെ അവര്‍ അവിടം ഉപേക്ഷിച്ചു. സ്വന്തം അനുഭവത്തിന്റെ മൂര്‍ച്ചയില്‍ നിന്ന് കഥായിടം ഒരുക്കുന്ന ബാമയുടെ ആഖ്യാനങ്ങള്‍ അരികുജീവിതത്തിന്റെ രാഷ്ട്രീയത്തെ ചേര്‍ത്തുപിടിക്കുന്നു. ബാമയുടെ ഒരു കഥ ഈ പുസ്തകത്തിലുണ്ട്. ബാമയുടെ "പൊന്നുത്തായി' സ്വന്തം കാലില്‍ ഉറച്ചുനിന്നു കൊണ്ട് ജീവിക്കുന്ന സ്ത്രീയുടെ കഥ പറയുന്നു. മുപ്പതു വയസ്സിലെത്തി നില്‍ക്കുന്ന അവളുടെ വിവാഹജീവിതം പരാജയപ്പെടുകയും പറക്കമുറ്റാത്ത നാലുമക്കളെ മദ്യപനായ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് അവള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. കരുത്തോടെ ജീവിതം മുന്നോട്ടുനീക്കുന്ന അവള്‍ക്ക് പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ തളരാന്‍ മനസ്സുവന്നില്ല. നിരക്ഷരയായ അവള്‍ അടുത്തുള്ള പട്ടണത്തില്‍ പോയി പഴങ്ങളും പച്ചക്കറിയും മറ്റും വാങ്ങി നാട്ടില്‍ കച്ചവടം ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. പ്രതികൂലാവസ്ഥയിലും തന്റേടത്തോടെ ചുവടുകള്‍ ചവിട്ടിക്കൊണ്ട് നീങ്ങുന്ന പൊന്നുത്തായി ശക്തയായ കഥാപാത്രമാണ്. ഒരുഘട്ടത്തില്‍ ഭര്‍ത്താവ് കെട്ടിക്കൊടുത്ത താലി അവള്‍ അറുത്തുകളയുന്നുണ്ട്. മാത്രമല്ല, പത്തുവര്‍ഷം കഴുത്തില്‍ കിടന്നിരുന്ന താലി വിറ്റുകൊണ്ട് അവള്‍ നാട്ടില്‍ ഒരു ചെറിയ കച്ചവടസ്ഥാപനം തുടങ്ങുകയാണ്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ബാമ "പൊന്നുത്തായി'യിലൂടെ സ്പഷ്ടമാക്കുന്നത്.

പെരുമാള്‍ മുരുകന്റെ കഥകള്‍ മണ്ണില്‍ ലയിച്ചിരിക്കുന്നതാണ്. ഗ്രാമങ്ങളിലെ യഥാതഥമായ ജീവിതം അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഫിക്ഷനുകളില്‍ അടുത്ത ബന്ധമുള്ള അയല്‍ക്കൂട്ടത്തിന്റെ വ്യവഹാരങ്ങളുടെ സൂക്ഷ്മഭേദങ്ങള്‍ വെളിപ്പെടുന്നു. അദ്ദേഹത്തിന്റെ "The Goat Thief' എന്ന കഥയാണ് ഈ സമാഹാരത്തിലുള്ളത്. ആട് കള്ളന്‍' എന്ന കഥ, പേര് സൂചിപ്പിക്കുന്നത് പോലെ വീടുകളില്‍ നിന്ന് ആടുകളെ മോഷ്ടിക്കുന്ന ഭൂപതി എന്നയാളുടെ കഥയാണ്. അങ്ങനെയിരിക്കെ ഒരു തവണ, അവന്റെ മോഷണശ്രമം വിജയം കണ്ടില്ല. ഗ്രാമവാസികള്‍ അവനെ പിടികൂടാന്‍ ശ്രമിക്കുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുന്ന ഭൂപതിയെയാണ് കഥയില്‍ ചിത്രീകരിക്കുന്നത്. ബലമുള്ള ഇഴകളാല്‍ നെയ്ത ബന്ധങ്ങളുള്ള മനുഷ്യരുടെ ഇടയില്‍ ചില ഒറ്റപ്പെട്ടതും അവിചാരിതവുമായ സംഭവങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ രൂപപ്പെടുത്താനാണ് കഥാകൃത്ത് ഇവിടെ ഉന്നമിടുന്നത് എന്ന് വ്യക്തമാണ്. ആടിനെ മോഷ്ടിക്കുക, വില്‍ക്കുക, മാംസത്തിനായി കൊല്ലുക എന്നിങ്ങനെയുള്ള വ്യവഹാരങ്ങളെ പരാമര്‍ശിക്കുന്ന കഥയില്‍ എഴുത്തുകാരന്‍ പശുവിനു പകരം ആടിനെയാണ് തെരഞ്ഞെടുക്കുന്നത്. പെരുമാള്‍ മുരുകന് പശുക്കളെയും ആടിനെയും കുറിച്ച് നന്നായി അറിയാം. നിലവിലെ അന്തരീക്ഷത്തില്‍ പശുക്കളെ തൊടാതെ വിടുന്നതാണ് നല്ലത് എന്നതിനാല്‍ കഥ പറയാന്‍ താന്‍ ആടിനെയാണ് സ്വീകരിച്ചതെന്ന് എഴുത്തുകാരന്‍ പറയുന്നു. "ആടുകള്‍ നിരുപദ്രവകാരികളും പ്രശ്‌നരഹിതരും എല്ലാറ്റിനുമുപരിയായി ഊര്‍ജ്ജസ്വലരുമാണ്' എന്ന വാദവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
മടുപ്പും ഏകതാനതയും ഒരു മനുഷ്യനെ അങ്ങേയറ്റം വിരസനാക്കുന്ന സ്ഥിതിയെയാണ് സമകാലകഥാകാരന്‍ എസ്. രാമകൃഷ്ണന്‍ "Pigeon Fever' എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. വിദ്യാഭ്യാസം കഴിഞ്ഞ നാളുകളില്‍ തന്നെ സര്‍ക്കാര്‍ ജോലിയുമായി നഗരത്തില്‍ എത്തിപ്പെട്ട ഗോവര്‍ധന്റെ ദിവസങ്ങള്‍ അതിസാധാരണമായിരുന്നു. അധികം വൈകാതെ വിവാഹിതനായ അയാള്‍ക്ക് നഗരത്തിന്റെ രൂപഭാവങ്ങള്‍ അപരിചിതമായി തുടങ്ങി. നൈരാശ്യത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും കരകയറാനായി പണ്ടെപ്പോഴോ മനസ്സില്‍ ആവാഹിച്ച ഒരു ഇഷ്ടത്തെ അയാള്‍ പൊടിതട്ടിയെടുത്തു. പ്രാവുകളെ നിരീക്ഷിക്കുക എന്നതായിരുന്നു അത്. മുപ്പതു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന്റെ സ്ഥിരം ചേരുവകള്‍ വെറുക്കാന്‍ ആരംഭിച്ച അയാള്‍ക്ക് ഊര്‍ജവും പ്രതീക്ഷയും നല്‍കുന്ന ഘടകമായി പ്രാവുകള്‍ പരിണമിക്കുകയാണ്. പ്രാവുകള്‍ ഒരുമിച്ചുകൂടുന്ന ഇടങ്ങള്‍ കണ്ടുപിടിക്കുക എന്നത് അയാളുടെ ദിനചര്യയായിത്തീര്‍ന്നു. പ്രാവുകളെ കാണാനായി ട്രെയിനിലും ബസിലും ഓട്ടോയിലും അയാള്‍ യാത്ര ചെയ്തു. അങ്ങനെ ഒരു ഓട്ടോ സവാരിക്കിടയിലാണ് അയാള്‍ പര്‍ദ്ദ ധരിച്ച, അയാളെപ്പോലെ പ്രാവുകളെ പിന്തുടരുന്ന ആ യുവതിയെ കണ്ടുമുട്ടിയത്. പ്രാവുകളെ കുറിച്ച് തനിക്കുള്ള അറിവ് പങ്കുവെച്ചു കൊണ്ട് ഗോവര്‍ധന്‍ അവരുമായി സൗഹൃദത്തിലാവുന്നു. സ്ത്രീയായതു കാരണം അവള്‍ക്ക് അയാളെപ്പോലെ പ്രാവുകളെ തേടി പോകാനാവില്ല എന്നത് അവരിരുവരെയും ഖേദത്തിലാഴ്ത്തുന്നുണ്ട്. ഒരുപക്ഷെ ആ പ്രാവുകളെ അന്വേഷിച്ച് പോകാന്‍ "കുടുംബം' അവര്‍ക്ക് വിലങ്ങുതടിയായെങ്കിലോ എന്നോര്‍ത്തുകൊണ്ട് പ്രാവുകളുടെ വിവരം കുറിച്ചുവെച്ച പുസ്തകം അയാള്‍ ആ യുവതിക്ക് നല്‍കുന്നു. പ്രാവുകള്‍ക്കപ്പം പ്രാവുകളെ സ്‌നേഹിക്കുന്ന യുവതിയും അയാളുടെ മനസില്‍ ചേക്കേറുകയാണ്. പുറംചായങ്ങളും പൊടിപിടിച്ച ഘടനയുമുള്ള നഗരം മനുഷ്യരെ തമ്മില്‍ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന ചിത്രമാണ് ഇവിടെ ദീപ്തമാവുന്നത്. മുഖമില്ലാത്ത മനുഷ്യര്‍ ആന്തരികമായ സൗന്ദര്യത്തിന്റെ വക്താക്കളായി വികസിക്കുന്നു. പ്രാവുകളെ പോലെയുള്ള പ്രത്യാശയുടെ പ്രതീകമായ പക്ഷി ഉരുവപ്പെടുത്തുന്ന സര്‍ഗാത്മകതയെയാണ് കഥയിലെ കേന്ദ്രബിന്ദു. ഇരിക്കാനുള്ള ചുമരുകള്‍ തെരഞ്ഞെടുക്കുന്ന പ്രാവുകള്‍ പ്രസ്തുതയിടങ്ങളെ മനോഹരമാക്കുകയാണ്. തിരിച്ചുവരാത്ത പ്രാവുകളെ അനന്തമായി കാംക്ഷിച്ചുകൊണ്ട് ചുമരുകള്‍ പ്രതീക്ഷയോടെ നിലനില്‍ക്കുന്നു.
മേല്‍വിവരിച്ച കഥകളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല പ്രസ്തുത സമാഹാരത്തിന്റെ കാമ്പും കാതലും. ഈ ലേഖനത്തില്‍ പറയാന്‍ ബാക്കിവെച്ച കഥകളാണ്, ഒരു പക്ഷെ അതിനെ കൂടുതല്‍ സുന്ദരമാക്കുന്നത്. സുന്ദരരാമസ്വാമിയുടെ "Naadar Sir' എന്ന കഥ, സുജാതയുടെ "Snake' എന്ന കഥ, തോപ്പില്‍ മുഹമ്മദ് മീരാന്റെ "Space Travellers' എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. ശക്തമായ സ്ത്രീപക്ഷരചനകളിലൂടെ ശ്രദ്ധേയയും ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരത്തിന് അര്‍ഹയുമായ അംബായിയുടെ "Journey 4' എന്ന കഥയും ഈ സമാഹാരത്തിലുണ്ട്
തമിഴ് കഥകള്‍ സഞ്ചരിച്ച/ സഞ്ചരിക്കുന്ന ദൂരത്തെ ഗണിക്കാനുള്ള അളവുകോലായി "The Greatest Tamil Stories Ever Told' മാറുന്നു. ലളിതവും സുന്ദരവുമായ തമിഴഴകിന്റെ പ്രൗഢിയാണ് ഇംഗ്ലീഷിലൂടെ പുനരവതരിക്കുന്നത്. ആഹ്ളാദം ജനിപ്പിക്കുകയും ചിന്തയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന സര്‍ഗാത്മകതയുടെ തുറസ്സുകള്‍ കാലഗണനാപരമായി ഉരുത്തിരിയുന്ന സവിശേഷമായ കാഴ്ചാപഥമാണ് ഈ പുസ്തകത്തില്‍ ദൃശ്യമാവുന്നത്. ഒരു സമൂഹത്തിന്റെ അന്ത:സംഘര്‍ഷങ്ങളെയും സംസ്‌കാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ധാരകളെയും വലയംചെയ്തു കൊണ്ട് ഭാഷാഭൂപടം അതിരുകളും മൂലകളും ചിട്ടപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ മുപ്പതുകഥകള്‍ വിളിച്ചോതുന്നത്. 2021ലെ വായനയുടെ മികച്ച ഈടുവെയ്പ്പായി ഈ പുസ്തകത്തെ ഗണിക്കുന്നതിനു മറ്റു കാരണങ്ങളൊന്നും അന്വേഷിക്കേണ്ടതില്ലതന്നെ.
സാഹിത്യ നിരൂപകന്‍
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read
എസ്. ജോസഫ്
Apr 21, 2022
9 Minutes Read
റഫീഖ് ഇബ്രാഹിം
Apr 06, 2022
20 minutes read
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Mar 28, 2022
1 Minute Listening
കെ.എം. സീതി
Feb 22, 2022
5 Minutes Read
റഫീഖ് ഇബ്രാഹിം
Feb 20, 2022
15 Minutes Read
പ്രിയ ജോസഫ്
Jan 26, 2022
4 minutes read