ഫേസ്ആപ്പില്‍
ജോര്‍ജ് ഫ്ലോയ്ഡിന്റെ
നിറമെന്തായിരിക്കും?
ഫേസ്ആപ്പില്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ നിറമെന്തായിരിക്കും?
ജോർജ്ജ് ഫ്ലോയിഡിന്റെ നിറവും വംശവും അദ്ദേഹത്തിന്റെ കൊല്ലപ്പെടലിനുള്ള കാരണമായി മാറിയതിന്റെ പ്രതിഷേധങ്ങളും ആത്മരോഷങ്ങളും നിറഞ്ഞു നിൽക്കേത്തന്നെയാണ് ഫേസ് ആപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗ മാവുന്നത്. സൗന്ദര്യത്തെ സംബന്ധിച്ച പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രൂപപരിണാമമാണ് ഫേസ് ആപ്പ് നൽകിയത്. ഈ പശ്ചാത്തലത്തിൽ ഫേസ് ആപ്പുപയോഗിച്ച് മുഖം മാറ്റി രസിക്കുന്നവരുടെ പ്രത്യേകിച്ച് മലയാളികളുടെ ശരീരത്തെ സംബന്ധിച്ച ധാരണകളും അതിന്റെ മന:ശാസ്ത്രവും വിശകലനം ചെയ്യുകയാണ് കേരള സർവ്വകലാശാലയിൽ മന: ശാസ്ത്ര അധ്യാപികയും എഴുത്തുകാരിയുമായ ഡോ: റ്റിസി മറിയം തോമസ്
24 Jun 2020, 12:49 AM
2017-ലാണ് ഫേസ്ആപ്പ് എന്ന റഷ്യന്‍ നിര്‍മിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ വിനോദത്തിന്റെ പുതിയ സാധ്യതകളുമായി കടന്നു വന്നത്. ഇത് വെറും മുഖം മിനുക്കു പണിയല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോരുത്തരുടെയും നാഡീഞരമ്പുകളുടെ സങ്കീര്‍ണ സംവിധാനത്തിന് മാറ്റു കൂട്ടുന്ന സൗന്ദര്യവല്‍ക്കരണമാണ്. ഏതെല്ലാം നിര്‍ദേശങ്ങള്‍ കൊടുത്താലും നിങ്ങളെ അതീവ സൗന്ദര്യമുള്ള ഉല്‍പ്പന്നങ്ങള്‍ ആക്കിതീര്‍ക്കുന്ന കൃത്രിമ ബുദ്ധി! സ്വന്തം മുഖത്തിലൂടെ ആണാവാനും പെണ്ണാവാനും പ്രായം കൂട്ടാനും കുറയ്ക്കാനും സുന്ദരമാവാനും കഴിയുന്നു.

അറിഞ്ഞോ അറിയാതെയോ ഫേസ്ആപ്പിലൂടെ നമ്മളൊക്കെ, കാലത്തെ മുന്നോട്ടും പിറകോട്ടും ചിലപ്പോള്‍ പലജന്മങ്ങള്‍ ചാടിക്കടത്തിയും കുളിരുകോരി നിര്‍വൃതിയടയുന്നു! യൂറോപ്യന്‍ സൗന്ദര്യ അളവ് കോലുകള്‍ സാധാരണമാക്കുന്ന ഫേസ് ആപ്പ്, സൗന്ദര്യവൈജാത്യങ്ങളെ അവഗണിച്ച് മുഖ്യധാരാ മാനദണ്ഡങ്ങള്‍ ഒന്നുകൂടെ ശരി വെക്കുന്നു. ഫേസ്ആപ് പോലെയുള്ള വിനോദപരമായ മൊബൈല്‍ ആപ്ലിക്കേഷന്‍സിലൂടെ കടന്നുപോകുന്ന വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടാവുന്നുണ്ടെന്നത് പരസ്യമായ കാര്യമാണ്. ഏതൊരു ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുമ്പോള്‍ അവരുടെ നിബന്ധനകള്‍ക്കും നമ്മള്‍ വഴങ്ങുകയാണ്. നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ എവിടേക്കു പോകുന്നു, ആരുപയോഗിക്കുന്നു, എന്തിനുപയോഗിക്കുന്നു എന്നിങ്ങനെ കൃത്യമായ യാതൊരു വ്യക്തതയും ഫേസ്ആപ്പ് നല്‍കുന്നില്ല, ആ കാര്യങ്ങള്‍ ആരും വായിച്ചു നോക്കാറുമില്ല.
കറുത്ത വര്‍ഗക്കാരനും നിരായുധനുമായ ജോര്‍ജ് ഫ്‌ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമേരിക്കന്‍ പോലീസിന്റെ ക്രൂരതയെ പ്രതികരണ രൂപേണ വിമര്‍ശിക്കുന്ന ധാരാളം പോസ്റ്റുകള്‍ വന്നു പോയ ഉടനെയാണ് ഫേസ് ആപ്പ് വീണ്ടും തല പൊക്കിയത്.
അതിനു പകരം ഈ ഫോട്ടോകള്‍ ഏതിനും, എവിടെയും ഉപയോഗിക്കാനുള്ള അനുവാദമാണ് നമ്മള്‍ ഫേസ്ആപ്പിനു നല്‍കുന്നത്! അത് മാത്രമല്ല, നമ്മുടെ ഫോണിലെ എല്ലാ വിവരങ്ങളും, ഫോണില്‍ എന്തൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോ അതെല്ലാം മറ്റേതോ സെര്‍വറിലേക്കു കൈമാറാനുള്ള അനുമതി പത്രത്തിലാണ് മുഖം മാറ്റാനായുള്ള വ്യഗ്രതയില്‍ നമ്മള്‍ ഒപ്പിടുന്നത്. താഴെ പറയുന്ന നിബന്ധന വായിക്കു.
If you use FaceApp you are giving them a license to use your photos, your name, your username, and your likeness for any purpose including commercial purposes (like on a billboard or internet ad) -- see their Terms: https://twitter.com/scottbudman/status/1151283963383578624 ...
ഫേസ്ആപ്പിലൂടെ മാത്രമേ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും നമ്മള്‍ പരസ്യമാക്കുന്നുള്ളൂ എന്നല്ല ഇതിനര്‍ഥം. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വത്വാവിഷ്‌കാരത്തിനു ധൃതിപ്പെടുമ്പോള്‍ നമ്മള്‍ ഗൗരവമായി എടുക്കാത്ത വിപണന തന്ത്രങ്ങള്‍ നമ്മുടെ മനസ്സിന്റെ പലതരം മുഖങ്ങളെ വെളിവാക്കുന്നുണ്ട്, മാറ്റി മറിക്കുന്നുണ്ട്. സ്വകാര്യതയുടെ പ്രശ്‌നങ്ങളെക്കുറിച്ച് മോശമല്ലാത്ത നിലക്ക് അവബോധം ഉണ്ടായിട്ടും വെറും രസത്തിന് മുഖം മാറ്റാനുള്ള നമ്മുടെ ഈ വെമ്പല്‍ ഉണ്ടല്ലോ, അതാണ് സൂക്ഷ്മമായി നോക്കിക്കാണേണ്ടത്. വെറും ഒരു കൗതുകത്തിനപ്പുറം മാനസികവും സാമൂഹ്യവും സാംസ്‌കാരികവും ആത്മികവുമായ പല മാനങ്ങളും നിരീക്ഷണങ്ങളും ഫേസ്ആപ്പ് ലഹരിയിലും അതേ തുടര്‍ന്നുള്ള പ്രകടനപരതയിലുമുണ്ട്.

കറുത്തവരുടെ ലോകത്തെ ഫേസ് ആപ്പ്
പബ്ലിക് സെല്‍ഫ് - പ്രൈവറ്റ് സെല്‍ഫ് എന്ന ദ്വന്ദ വ്യക്തിത്വങ്ങളില്‍ കുടുങ്ങിയാണ് മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലെ നമ്മുടെ സാന്നിധ്യം. ഒരാളുടെ പൊതുസ്വത്വവും സ്വകാര്യസ്വത്വവും തമ്മില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. നിഗൂഢമായി സൂക്ഷിക്കുന്ന പല സ്വഭാവങ്ങളും പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മള്‍ തയ്യാറല്ല, അത് അഭികാമ്യവുമല്ല. ഈ വൈരുദ്ധ്യത്തിന്റെ ഒരു തരത്തിലുള്ള ആഘോഷമാണ് ഫേസ്ആപ്പ്. പ്രകടനപരമായ സ്വത്വത്തെ കേന്ദ്രീകരിച്ചു കൊണ്ട് സ്വകാര്യ സ്വത്ത്വത്തെ സാമാന്യവല്‍ക്കരിക്കുന്നു ഫേസ്ആപ്പ് ചിത്രങ്ങള്‍. ഒരേ നിറം, രൂപം, ഭാവം, നോട്ടം, ആകര്‍ഷണീയത എന്നിവയെല്ലാം അല്‍പാല്‍പ്പം വ്യത്യസ്തയോടെ മാത്രം അവതരിപ്പിച്ച് എല്ലാവരും ഒരേ പൊതുസ്വത്വം പങ്കു വെച്ച് സന്തോഷിക്കുന്നു. നമ്മുടെ സ്വകാര്യ സൗന്ദര്യ "പ്രശ്‌ന'ങ്ങളെല്ലാം പൊതുസൗന്ദര്യ നിയമങ്ങള്‍ കൊണ്ട് എഡിറ്റ് ചെയ്യപ്പെടുന്നു. പൊതു-സ്വകാര്യ സൗന്ദര്യ പ്രതിസന്ധിക്കു താല്‍ക്കാലിക ശമനമായി എന്ന് കരുതുന്നു!
വെളുക്കാനും വടിവൊത്തു ചമയാനും പെടാപ്പാടുപെടുന്ന നമ്മള്‍ തന്നെയാണ് മുന്‍പ് പറഞ്ഞ ചൂടന്‍ പ്രതികരണങ്ങള്‍ നടത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ തന്നെ സാമൂഹ്യ മാറ്റത്തിന്റെ ഏതോ ഒരു പടവ് കയറിക്കഴിഞ്ഞു എന്ന് പറയാം!
എന്നാല്‍ അവിടം കൊണ്ട് നിസ്സാരമായി മറക്കാനാവുന്നതല്ല ഫേസ്ആപ്പ് ഉപഭോക്താക്കളുടെ സ്വത്വ പ്രതിസന്ധി. ഉദാഹരണത്തിന്, ഇവരുടെ കഴിഞ്ഞ കാലപോസ്റ്റുകള്‍ ശ്രദ്ധിക്കുക. കറുത്ത വര്‍ഗക്കാരനും നിരായുധനുമായ ജോര്‍ജ് ഫ്‌ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമേരിക്കന്‍ പോലീസിന്റെ ക്രൂരതയെ പ്രതികരണ രൂപേണ വിമര്‍ശിക്കുന്ന ധാരാളം പോസ്റ്റുകള്‍ വന്നു പോയ ഉടനെയാണ് ഫേസ് ആപ്പ് വീണ്ടും തല പൊക്കിയത്. വര്‍ണ വിവേചനത്തിന്റെ ചരിത്രാന്വേഷണം മുതല്‍ ശരീരം, ശരീരബോധം, നിറത്തിന്റെ അടിസ്ഥനത്തിലുള്ള വര്‍ഗീയത, ബോഡി shaming എന്ന് വേണ്ട, അഭിപ്രായ പ്രകടനങ്ങളുടെയും ഐക്യദാര്‍ഢ്യങ്ങളുടെയും നാളുകള്‍ ആയിരുന്നു അവ.

എന്നാല്‍ ഈ പ്രതികരണം രേഖപ്പെടുത്തിയവര്‍ എത്രത്തോളം എഡിറ്റഡ് അല്ലാത്ത സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ആത്മപരിശോധന നടത്താവുന്നതാണ്! 2017-ല്‍ ഫേസ്ആപ്പ്, ആളുകളുടെ പ്രായം മാറ്റി ശ്രദ്ധ നേടി. 2020-ല്‍ സിനിമയിലും കായിക രംഗത്തും സജീവമായവര്‍, ആണായും പെണ്ണായും മാറി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഫേസ്ആപ്പ് വീണ്ടും തരംഗമായി. പ്രിയപ്പെട്ട താരങ്ങള്‍ക്ക് ആകാമെങ്കില്‍ നമ്മള്‍ക്ക് എന്ത് കൊണ്ട് പാടില്ല! ധാര്‍മികതയും സാമൂഹ്യ പ്രതിബദ്ധതയും വെളിവാക്കാത്ത താരാരാധനയും, ഫേസ്ആപ്പിന്റെ മറ്റൊരു മുഖമാണ്. അടുത്തിടെയായി മുഖ്യധാര മാസികകള്‍ മുഖചിത്രമായും, അഭിമുഖങ്ങളായും കറുപ്പിന്റെ സൗന്ദര്യമാതൃകകളിലേക്ക് ചുവടു മാറുമ്പോളും അവയുടെ പരസ്യക്കമ്പനികള്‍ തൊലി വെളുപ്പിക്കാന്‍ തന്നെയാണ് നില കൊള്ളുന്നത്. വെളുപ്പ്, വടിവ്, ശാരീരികാകര്‍ഷണം എന്നീ പരിമാണങ്ങള്‍ വിപണനക്കെണികളാവുകയും വര്‍ഗീയത, ലിംഗബോധം, പൗരബോധം എന്നിവയൊക്കെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. വെളുക്കാനും വടിവൊത്തു ചമയാനും പെടാപ്പാടുപെടുന്ന നമ്മള്‍ തന്നെയാണ് മുന്‍പ് പറഞ്ഞ ചൂടന്‍ പ്രതികരണങ്ങള്‍ നടത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ തന്നെ സാമൂഹ്യ മാറ്റത്തിന്റെ ഏതോ ഒരു പടവ് കയറിക്കഴിഞ്ഞു എന്ന് പറയാം!
ആരുടെ സൗന്ദര്യം?
ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ശരീരം സ്വായത്തമാക്കാന്‍ ശ്രമിക്കല്‍ മനുഷ്യ സഹജമാണ്. പക്ഷെ എല്ലാ ശ്രദ്ധയും മുഖത്തേക്ക് അതുവഴി ശരീരത്തിലേക്ക് മാത്രം എന്നൊരു അപകടം ഫേസ്ആപ്പിനുണ്ട്. സഹജ ഗുണങ്ങള്‍ക്കും ശാരീരിക പ്രത്യേകതകള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുക വഴി അനുഭവവും പരിശീലനവും മൂലം നേടിയെടുത്ത ഒരാളുടെ കഴിവുകളോ ലക്ഷ്യങ്ങളോ പെരുമാറ്റങ്ങളോ അപ്രസക്തമാവുന്നു. വൈജാത്യങ്ങളുടെ സൗന്ദര്യമെന്ന സാധ്യതയെ പൂര്‍ണമായി നിരാകരിച്ചു കൊണ്ടാണ് വെളുപ്പും മൃദുലതയും ചിരിയും പൊതു ശ്രദ്ധ നേടുന്നത്. ഈ പ്രവണത വെറുതെ ചിരിച്ചു തള്ളാവുന്ന ഒന്നല്ല, ആഴമേറിയ പ്രത്യാഘാതങ്ങള്‍ നമ്മുടെ ബന്ധങ്ങളിലും മേഖലകളിലും ഉണ്ടാക്കാന്‍ മാത്രം അപകടം പിടിച്ച ഒന്നാണ്. പ്രണയ- വിവാഹ ബന്ധങ്ങളില്‍ സൗന്ദര്യം മേല്‍ക്കോയ്മ നേടുമ്പോള്‍ ദീര്‍ഘ കാല ജീവിതത്തിനു വേണ്ട ഒരുപാടു ഘടകങ്ങള്‍ പിന്തള്ളപ്പെടുകയാണ്. വിവാഹ പരസ്യങ്ങളുടെ നീണ്ട പട്ടികയും മറ്റൊന്നല്ല തേടുന്നത്. ആണിലും പെണ്ണിലും പ്രകടനപരമായ എന്തൊക്കെ ശാരീരിക ഗുണങ്ങളാണോ ഉള്ളത് അവയെ മാത്രം അന്വേഷിക്കുക വഴി പരസ്പരം മനസ്സിലാക്കല്‍, സ്‌നേഹിക്കല്‍ എന്നീ അവശ്യം വേണ്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം ഇല്ലാതെ പോകുന്നു! ഒന്നിച്ചു ദാമ്പത്യ ജീവിതം തുടങ്ങുമ്പോള്‍ പുറം മേനിക്കപ്പുറം യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടി വരുന്നു.

കാപട്യങ്ങള്‍ ചിലപ്പോള്‍ കൊലപാതകമായും, ആത്മഹത്യയായും, വിവാഹ മോചനങ്ങളും പീഡനങ്ങളുമായും വീണ്ടും നമ്മുടെ മുന്നിലെത്തുന്നു! പിന്നീട് ഇവയൊക്കെ വായിച്ചു സഹതപിക്കുന്ന, രോഷം കൊള്ളുന്ന നമ്മളാണ് സ്‌ക്രീനില്‍! (ഇതൊക്കെത്തന്നെയല്ലേ സജിയേ പ്രഹസനം!). വ്യാജമായ ശാരീരിക ഗുണങ്ങളെ വാഴ്ത്തല്‍ അവസാനിപ്പിക്കുകയും ആന്തരികമായ മാനുഷിക മൂല്യങ്ങളെ തേടുകയും ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും കുടുംബ ബന്ധങ്ങള്‍ക്കും കഴിയാവുന്നതാണ്. യുക്തിയെയും വിവേചനത്തെയും ഉണര്‍ത്തികൊണ്ട് പക്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ മുതിര്‍ന്നവരുടെ ലോകത്തിനു കഴിഞ്ഞാല്‍ ഇത്തരം അവബോധ പക്ഷപാതിത്വങ്ങള്‍ (കോഗ്‌നിറ്റീവ് ബയസ്) ഏറെക്കുറെ ഒഴിവാക്കാന്‍ കഴിയും. അതിനു വേണ്ടത് വിവേകപൂര്‍വമായ നിരന്തര ശ്രമം ആണ്. സ്വയം പരതയെ മനസ്സിലാക്കി വ്യക്തി മൂല്യങ്ങളുടെ പുനര്‍ നിര്‍മാണത്തിന് ഫേസ്ആപ്പിന്റെ ഉപഭോക്താക്കള്‍ക്കു ശ്രമിക്കാവുന്നതേയുള്ളു.
ഫേസ് ആപ്പിന്റെ മനഃശ്ശാസ്ത്രം
പരിണാമ മനഃശാസ്ത്ര ചിന്തകള്‍ (evolutionary psychology) മനുഷ്യന്റെ അതിജീവനത്തെ മാത്രം ലക്ഷ്യമിടുന്നു. മനുഷ്യ വംശത്തിന്റെ ശാരീരിക നിലനില്‍പ്പിനു വേണ്ടി കുടുംബം മുതലുള്ള എല്ലാ സ്ഥാപനങ്ങളെയും വിശദീകരിക്കുന്നു. ഉദാഹരണത്തിന്, വിവാഹ പരസ്യങ്ങളില്‍ സൗന്ദര്യവും ആരോഗ്യവും പഠിപ്പും പ്രധാനമായി കരുതുന്നത് ശ്രേഷ്ഠമായ പുതുതലമുറയുടെ പ്രത്യുല്പാദനത്തിനു വേണ്ടിയാണെന്ന് പരിണാമ മനശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ മനസിലാക്കാം. തികച്ചും ശാരീരികവും ജനിതകവും പരിണാമപരവുമാണ് ഈ ചിന്തകള്‍. വാസ്തവത്തില്‍, മേല്‍പ്പറഞ്ഞ "ശ്രേഷ്ഠത' ഇല്ലാത്ത അനേകം മനുഷ്യര്‍ പ്രത്യുല്പ്പാദനം മാത്രം ലക്ഷ്യമാക്കാതെ, ചെറുതും വലുതുമായ ദൃഢബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അവയില്‍ ലിംഗ, മത, കാല, ദേശ, വര്‍ഗ സാമ്യങ്ങളും വൈജാത്യങ്ങളുമുണ്ട്. പ്രത്യുത്പാദനലക്ഷ്യം ഇല്ലാത്തതും വേണ്ടെന്നു വെക്കുന്നതുമായ ധാരാളം പങ്കാളികള്‍ നമുക്ക് ചുറ്റുമുണ്ട്. "വിശേഷം വല്ലതുമായോ' എന്ന "വലിയ' ചോദ്യത്തെ നിസ്സാരമായി അവഗണിക്കുകയോ വേണ്ട മറുപടി കൊടുക്കുകയോ ചെയ്യുന്നു അവര്‍. വിവാഹവും പ്രണയ ബന്ധങ്ങളും വേണ്ടേ വേണ്ട എന്നു വെക്കുന്നവരുണ്ട്.
വൈജാത്യങ്ങളുടെ സൗന്ദര്യമെന്ന സാധ്യതയെ പൂര്‍ണമായി നിരാകരിച്ചു കൊണ്ടാണ് വെളുപ്പും മൃദുലതയും ചിരിയും പൊതു ശ്രദ്ധ നേടുന്നത്. ഈ പ്രവണത വെറുതെ ചിരിച്ചു തള്ളാവുന്ന ഒന്നല്ല, ആഴമേറിയ പ്രത്യാഘാതങ്ങള്‍ നമ്മുടെ ബന്ധങ്ങളിലും മേഖലകളിലും ഉണ്ടാക്കാന്‍ മാത്രം അപകടം പിടിച്ച ഒന്നാണ്.
ഒന്നിലധികം പങ്കാളികള്‍ക്കൊപ്പം കഴിയുന്നവരുണ്ട് . വിവാഹിതരാവാതെ ജീവിത കാലം ഒന്നിച്ചു കഴിയുന്നവരും ഇടയ്ക്കു പിരിയുന്നവരുമുണ്ട്. യഥാര്‍ത്ഥത്തില്‍, ജീവിത ബന്ധങ്ങള്‍ അത്യന്തം സങ്കീര്‍ണമായി തന്നെയാണ് നിലകൊള്ളുന്നത്. എന്നാല്‍ സാമ്പ്രദായിക ലോകത്ത് (അതൊരുപക്ഷേ ഭാവനാ ലോകമെന്നും പറയാം) ബന്ധങ്ങളെ പ്രത്യുത്പാദന ലക്ഷ്യത്തോടെ, ശാരീരിക പ്രാധാന്യത്തോടെ കാണുകയാണ് ചെയ്യുന്നത്. ബന്ധങ്ങളിലെ വൈജാത്യത്തെ സാമൂഹ്യ മനശാസ്ത്ര (social psychology) ഉപകരണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. പരിണാമ മനഃശാസ്ത്ര ചിന്തകള്‍ക്ക് അനേകം വിമര്‍ശനങ്ങള്‍ സാമൂഹ്യ മനഃശാസ്ത്രം മുന്നോട്ടു വെച്ചിട്ടുണ്ട്. കൂട്ടമായി താമസിക്കുന്ന ജനവിഭാഗം, വംശീയ നിലനില്‍പിനുപരിയായി, വിദ്യാഭ്യാസത്തിലൂടെയും അവബോധനത്തിലൂടെയും ആര്‍ജിക്കുന്ന അറിവുകള്‍ കൊണ്ട് എങ്ങനെ പൗരബോധമുള്ള തലമുറയായി പരിണമിക്കുന്നു എന്നുള്ള നിലയ്ക്കാണ് അവ പഠിക്കപ്പെടുന്നത്. ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ പങ്കുവെക്കപ്പെടുന്ന സാംസ്‌കാരികതയാണ്. ഈ പൊതുബോധത്തിന്റെ കൈമാറ്റമാണ് സാക്ഷരരും ഉന്നത ചിന്തകളുള്ളവരുമായി മനുഷ്യരെ മാറ്റുന്നത്. അതുകൊണ്ട്, പ്രത്യുല്പാദനത്തിനും മെച്ചപ്പെട്ട ജീനുകളുടെ കൈമാറ്റത്തിനും അപ്പുറത്തുള്ള, സാംസ്‌കാരികമായ അതിജീവനത്തിലൂടെ ഫേസ് ആപ്പിന്റെ സൗന്ദര്യബോധത്തെ മനസ്സിലാക്കേണ്ടതാണ്.

മലയാളിയുടെ ഉത്കണ്ഠകള്‍
പ്രവചിക്കാനാവാത്ത അടുത്ത നിമിഷങ്ങളെ മനുഷ്യന്‍ എങ്ങനെയാണു സമീപിക്കുന്നത്? അനിശ്ചിതത്വത്തെ ഒഴിവാക്കാനുള്ള പ്രവണത (അണ്‍സര്‍ട്ടണിറ്റി അവോയ്ഡന്‍സ്) ഓരോ സമൂഹത്തിലും വ്യത്യസ്ത രീതിയില്‍ ആണെന്ന് പ്രശസ്ത സാംസ്‌കാരിക മനഃശാസ്ത്രജ്ഞന്‍ ഗീര്‍ട്ട് ഹോഫ്സ്റ്റെഡ് പറയുന്നു. ഇവയെ മനസ്സിലാക്കാന്‍ പൊതുസമൂഹത്തിന്റെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഭാവിയെപ്പറ്റി അത്ര മോശമല്ലാത്ത നിലയില്‍ ഉത്കണ്ഠാകുലരാണ് മലയാളികള്‍. അനിശ്ചിതമായ ഭാവിയെ അറിയാനുള്ള എല്ലാ മാര്‍ഗങ്ങളും മലയാളികളുടെ പൊതുബോധം അന്വേഷിക്കാറുണ്ട്. ചെറുപ്പകാലത്ത് ക്ലാസ് ഇടവേളകളിലെ പരസ്പരമുള്ള കൈ രേഖാ നോട്ടം മുതല്‍ മലയാളത്തിലെ ആരോഗ്യ പ്രസിദ്ധീകരങ്ങളുടെയും ആരോഗ്യ ലേഖനങ്ങളുടെയും എണ്ണത്തിലുള്ള വര്‍ധനവും ഈ പ്രവണതയെ സാക്ഷ്യപ്പെടുത്തുന്നു. ഭാവി ഭദ്രമാക്കാനുള്ള മതപരമായ മുന്‍കരുതലുകള്‍, ഭൂസ്വത്തു ശേഖരിക്കല്‍, തലമുറകള്‍ക്കു വേണ്ടിയുള്ള സമ്പാദ്യം, സര്‍ക്കാര്‍ ജോലിയുടെ ഭദ്രത, കോവിഡിന് ശേഷമുള്ള കൃഷി താല്പര്യങ്ങള്‍ എന്നിങ്ങനെ അനേകം നിരീക്ഷണങ്ങള്‍ ചുറ്റുമുണ്ട്. സാമ്പ്രദായികമായ രീതികളിലെ മാറ്റങ്ങളോടുള്ള പൊതു എതിര്‍പ്പ്, പ്രളയം, കോവിഡ് പ്രതിരോധത്തിലൂടെ വെളിവാക്കപ്പെട്ട പൊതുഅതിജീവന വ്യഗ്രത, അടുത്തിടെയായി കാണപ്പെടുന്ന മാനസിക അസ്വസ്ഥതകളിലെ വര്‍ധന എന്നിവയൊക്കെ അനിശ്ചിതമായ ഭാവിയെ ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകളും പ്രതികരണങ്ങളുമാണ്.
പൊതു സമൂഹം എന്ന നിലയ്ക്ക് ഇവ പലപ്പോഴും ഒന്നിച്ചു നില്‍ക്കാന്‍ സഹായകമാകുമെങ്കിലും വേണ്ടത്ര മുന്‍ കരുതല്‍ ഇല്ലായ്മ, പല തരത്തിലുള്ള ന്യൂറോട്ടിക് പ്രവണതകളിലേക്കു മലയാളിയെ എത്തിച്ചേക്കാം. മറ്റു സമൂഹങ്ങളെയും ഭാഷയെയും അക്ഷമയോടെയും അസഹിഷ്ണതയോടെയും സമീപിക്കുക മുതല്‍ സ്വന്തം നാടും ഭാഷയും സംസ്‌കാരവും എന്തിലും ശ്രേഷ്ഠമാണെന്ന സംശയാതീതമായ മലയാളിയുടെ പൊതുവിശ്വാസങ്ങള്‍ വിവേക പൂര്‍വമായി കരുതാനാവില്ല. അജ്ഞാതമായ ഭാവികാലത്തെ സഹിഷ്ണുതയോടെയും സഹനമനോഭാവത്തോടെയും
സമീപിക്കുന്ന പൊതു രീതി മലയാളിക്ക് എത്ര മാത്രമുണ്ടെന്ന് ഇനിയും പഠിക്കപ്പെടേണ്ടതാണ്. അനിശ്ചിതത്വത്തെ ഒഴിവാക്കാനുള്ള പ്രവണതയുടെ പശ്ചാത്തലത്തില്‍ ഫേസ്ആപ്പ്, ആണും പെണ്ണുമായി മാറിയും പ്രായം കൂട്ടിയും കുറച്ചും നമ്മുടെ വ്യക്തതയില്ലാത്ത നാളെകളെ ഭാവനയില്‍ സുന്ദരമാക്കുന്നു. അതുവഴി, ഫേസ് ആപ്പ് ആവേശം, അനിശ്ചിതവും പ്രവചനാതീതവുമായ ജീവിതത്തെ ലളിതവത്കരിക്കുകയും അതിനെ യാഥാര്‍ഥ്യ ബോധത്തോടെ മനസ്സിലാക്കാതിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സൗന്ദര്യത്തിന്റെ അതിരില്ലാത്ത ആകാശത്തെ ഭയപ്പെടാതെ, അവയെ വലിച്ചു മുറുക്കിയും വെട്ടിയൊതുക്കിയും ചിട്ടപ്പെടുത്താതെ, അവരവരായി തന്നെ ഓരോ ഫോട്ടോക്കും പോസ് ചെയ്യാന്‍ നമുക്ക് കഴിയുമോ?
ശ്രമിച്ചു പരാജയപ്പെട്ട സമൂഹ മാതൃകകളുടെ ചുഴികളില്‍ നിന്നും പുറത്തു കടന്ന്, നവീകരിക്കപ്പെട്ട പൊതു വഴികളെ നമുക്ക് തിരയാനാവുമോ?
Prasoon kiran
24 Jun 2020, 02:03 PM
കൃത്യതയുള്ളതും പ്രസക്തവുമായ നിരീക്ഷണങ്ങൾ. മികച്ച ലേഖനം..
അശോകകുമാർ വി.
Oct 08, 2020
13 Minutes Read
സാലിം സംഗീത്
Sep 15, 2020
28 Minutes Read
ശിൽപ സതീഷ്
Aug 28, 2020
6 Minutes Read
ഡോ. സുകുമാരൻ എം
Aug 04, 2020
11 Minutes Read
മുഹമ്മദ് സിദാന്‍ / മനില സി. മോഹന്‍
Jul 31, 2020
37 Minutes Watch
Justine K James
24 Jun 2020, 07:10 PM
:-)