മുസ്ലിമായി ജീവിക്കുന്നത്
ഇന്നത്തെ കാലത്ത്
എത്രത്തോളം ദുഷ്‌കരമാണ്?
മുസ്‌ലിമായി ജീവിക്കുന്നത് ഇന്നത്തെ കാലത്ത് എത്രത്തോളം ദുഷ്‌കരമാണ്?
മതതീവ്രവാദവും ഇസ്ലാമോഫോബിയയും കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും ചര്‍ച്ചയാവുന്ന 'ഹോംഫയര്‍' കമീല ഷംസി എന്ന എഴുത്തുകാരിയുടെ ഇടം ശക്തമാക്കുന്ന ആഖ്യാനമാണ്. ഭീതിയുടെയും ഉത്കണ്ഠയുടെയും അധ്യായങ്ങള്‍ സ്റ്റേറ്റിനും ജനങ്ങള്‍ക്കും ഇടയില്‍ ഉരുവപ്പെടുത്തിയ ശ്മശാനത്വത്തെ ഇല്ലാതാക്കാന്‍ ഇനിയുള്ള കാലം സാധിക്കുമോ എന്ന ആശങ്ക കൂടെ പരോക്ഷമായി നോവലില്‍ പങ്കുവെക്കുന്നുണ്ട്
23 Nov 2020, 01:18 PM
Will there be sun? Or rain?
Sleet Damp as the pasted smile of the frontier clerk?
Where will the last tunnel spew me out Amphibian?
No one knows my name. So many hands await that first Remittance home. Will there be one?
Wole Soyinka , Migrations
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ ഡേവിഡ് കാമറൂണ്‍ മന്ത്രിസഭ പല നയങ്ങളും മുന്നോട്ടുവെച്ചിരുന്നു. ബ്രിട്ടന്റെ ബ്രെക്‌സിറ്റ് നടപടി കുടിയേറ്റക്കാര്‍ക്കെതിരായ നീക്കങ്ങള്‍ കര്‍ശനമാക്കിയതോടെ ഔദ്യോഗിക കുടിയേറ്റം പോലും പ്രയാസകരമായി. യൂറോപ്പിതര രാഷ്ട്രങ്ങളില്‍ നിന്നുള്ള ആളുകളുടെ കടന്നുവരവ് തടയുക എന്നതുകൂടി ബ്രിട്ടന്റെ ലക്ഷ്യമാണെന്ന് കരുതണം.
സാംസ്‌കാരിക ചിന്തകനായ സ്റ്റുവര്‍ട്ട് ഹാളിന്റെ Familiar Stranger എന്ന ആത്മകഥയില്‍ ബ്രിട്ടീഷ് കോളനിയായ ജമൈക്കയില്‍ നിന്ന് ബ്രിട്ടനിലെത്തിപ്പെട്ടശേഷമുള്ള കുടിയേറ്റ ജീവിതം അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ജമൈക്കക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ ബ്രിട്ടനിലെത്തിയ അദ്ദേഹം ‘യൂറോപ്പിലെത്തി, പക്ഷെ യൂറോപ്പുകാരനായില്ല' എന്ന മാനസികാവസ്ഥയിലായിരുന്നു. മാതൃരാജ്യമായിരുന്നുവെങ്കിലും ജമൈക്ക, സ്റ്റുവര്‍ട്ടിന് ചിലപ്പോഴെങ്കിലും ‘അപര'ഭൂമിയായി തോന്നി. പിന്നീടാകട്ടെ, ഒരു കോളനിയില്‍ നിന്ന്, ഏതുരാജ്യമാണോ തങ്ങളെ അധിനിവേശം ചെയ്തത് അവിടെത്തന്നെ എത്തിയ അദ്ദേഹത്തിന് ‘ഇരട്ടസ്വത്വം' വെച്ചുപുലര്‍ത്തേണ്ടി വന്നു. ജമൈക്കയും ബ്രിട്ടനും തമ്മില്‍ അത്രയും അന്തരം ഉണ്ടായിരുന്നു.
കോളനിയില്‍ നിന്ന് സ്വതന്ത്രമായ മഹാരാജ്യത്തെത്തിയ ഒരാള്‍ കടന്നുപോകേണ്ടത് പ്രമാണവൈരുധ്യങ്ങളുടെ പാമ്പന്‍പാലമാകുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ‘ഒരുമിച്ച് കരുത്തോടെ' എന്ന ആപ്തവാക്യം സ്വീകരിച്ചിരുന്ന രാജ്യം, തൊലിയുടെയും ഭാഷാവ്യതിയാനത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തില്‍ പുതിയ വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തുടങ്ങി.
ഇസ്മ; മുസ്ലിം പേരിന്റെ തിക്തഫലം
2013ൽ, അനൗദ്യോഗികമായ രീതിയില്‍ ബ്രിട്ടനിലേക്ക് കുടിയേറിയവര്‍ സ്വരാജ്യത്തേക്ക് തിരിച്ചുപോയില്ലെങ്കില്‍ അവരെ നിയമപരമായി നേരിടുമെന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഇതേ വര്‍ഷമാണ് പാകിസ്ഥാന്‍ വംശജയായ എഴുത്തുകാരി കമീല ഷംസിക്ക് ബ്രിട്ടന്‍ പൗരത്വം നല്‍കിയത്. അതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് കമീല ഹോം ഫയര്‍ (Home Fire) എഴുതാന്‍ ആരംഭിച്ചത്. 1998 മുതല്‍ എഴുതിക്കൊണ്ടിരിക്കുന്ന കമീലയുടെ ഏഴാമത്തെ നോവലാണ് ഹോം ഫയര്‍. സോഫോക്ലെസിന്റെ ആന്റിഗണി എന്ന നാടകമാണ് ഈ നോവലിന് ആധാരം.

കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍, വ്യക്തികളുടെ സ്വത്വപ്രശ്‌നങ്ങളെയും മതത്തെയും ഭരണകൂടതാല്‍പര്യങ്ങളെയും ഭീകരതയെയും ചേര്‍ത്തുവെക്കുന്ന നോവല്‍ സമകാലരാഷ്ട്രീയത്തിന്റെ ജീര്‍ണാവസ്ഥകളെ വ്യക്തമാക്കുന്നു. ‘വിമെന്‍സ് പ്രൈസ് ഫോര്‍ ഫിക്ഷന്‍' നേടിയ ഹോം ഫയര്‍ ലണ്ടനില്‍ കുടിയേറ്റക്കാര്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന വെംബ്ലിയില്‍ ജീവിക്കുന്ന ഇസ്മ, അനീക, പര്‍വേസ് എന്നീ സഹോദരങ്ങളുടെ ജീവിതസംഘര്‍ഷങ്ങളാണ് പ്രാഥമികമായി പറയുന്നത്.
തന്നെക്കാള്‍ പന്ത്രണ്ടുവയസ്സ് താഴെയുള്ള ഇരട്ടകളായ അനീകയെയും പര്‍വേസിനെയും വളര്‍ത്തി വലുതാക്കുന്ന ചുമതല ഇസ്മയ്ക്കായിരുന്നു. 24ാമത്തെ വയസ്സില്‍ ഏറ്റെടുത്ത ആ ഉത്തരവാദിത്തത്തില്‍ സ്വന്തം വിദ്യാഭ്യാസവും, കരിയറും വരെ അവള്‍ മറക്കുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍, ഉന്നതവിദ്യാഭ്യാസം നേടാൻ അമേരിക്കയില്‍ ഇസ്മക്ക് ഒരവസരം കൈവന്നപ്പോള്‍, പത്തൊന്‍പത് വയസ്സെത്തിയ അനീക അവളെ നിര്‍ബന്ധിച്ചു പറഞ്ഞയയ്ക്കുകയാണ്. ഇതിനിടയില്‍, സങ്കീര്‍ണമായ മറ്റൊരു വഴിയിലൂടെ പര്‍വേസ് വേറൊരു യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
കുടിയേറിയ മനുഷ്യരുടെ ‘ചാരിത്ര്യ'പരിശോധനയില്‍ ഏറ്റവും ആദ്യത്തെ ചോദ്യം, ‘ഏതാണ് യഥാര്‍ത്ഥ രാജ്യം?' എന്നതാണ്.
അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ലണ്ടന്‍ വിമാനാത്താവളത്തില്‍ വെച്ച് ഇസ്മ ഈ ചോദ്യം നേരിടുന്നുണ്ട്.
‘നിങ്ങള്‍ ശരിക്കും ബ്രിട്ടീഷുകാരിയാണെന്നു കരുതുന്നുണ്ടോ?'
‘അതെ, ഞാന്‍ ബ്രിട്ടീഷുകാരിയാണ്' എന്ന ഇസ്മയുടെ ഉത്തരത്തില്‍ അധികൃതര്‍ ഒട്ടും തൃപ്തരായില്ല.
‘പക്ഷെ നിങ്ങള്‍ സ്വയം അങ്ങനെ അടിയുറച്ചു വിശ്വസിക്കുന്നുണ്ടോ?'
‘ഞാന്‍ ഇവിടെ തന്നെയാണ് ജനിച്ച നാള്‍ മുതല്‍ ജീവിച്ചത്'.
കുടിയേറ്റത്തിന്റെ ചരിത്രപുസ്തകത്തില്‍ ഇത്തരം വ്യഥകളോ, വിശ്വാസപ്രമാണങ്ങളോ ചേര്‍ത്തിട്ടുണ്ടാവണമെന്നില്ല. ഇസ്മയോടുള്ള ചോദ്യംചെയ്യല്‍ അതുകൊണ്ടും അവസാനിച്ചില്ല. സുന്നി- ഷിയ മുസ്‌ലിം തര്‍ക്കം, സ്വവര്‍ഗാനുരാഗം, ബ്രിട്ടനിലെ രാജ്ഞിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിങ്ങനെയുള്ള പല ചോദ്യങ്ങളില്‍ കൂടിയും, ശിരോവസ്ത്രം അണിഞ്ഞ് ഇസ്മ നടത്തിയ ഇന്റര്‍നെറ്റ് വ്യവഹാരങ്ങളുടെ ചരിത്രം വിശകലനം ചെയ്തുമാണ് അവള്‍ക്ക് യാത്രാനുമതി നല്‍കിയത്.
മുസ്‌ലിം സ്വത്വം മൂലം അനുഭവിക്കേണ്ടി വരുന്ന കരുതല്‍ നടപടികളിലൂടെ കടന്നുപോകുന്ന ഇസ്മ (പാശ്ചാത്യ)ലോകത്തിന്റെ ഇസ്‌ലാം ഭീതിയുടെ ഇരയാണ്. പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ കുടുംബത്തിന് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ‘ബ്രിട്ടീഷ്' സ്വത്വം' ചാര്‍ത്തിക്കിട്ടുന്നില്ല എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. പഠിക്കാന്‍ അമേരിക്കയിലേക്ക് പോകുന്നതിടയിലാണ് ഇത്തരം അന്വേഷണം ഉണ്ടായതെന്ന് ഓര്‍ക്കണം. മുസ്‌ലിം നാമധാരിയായതിന്റെ തിക്തഫലമായി ഇതിനെ അവലോകനം ചെയ്യാവുന്നതാണ്.
അച്ഛന്റെ സ്‌നേഹമറിയാതെ ജീവിച്ച മൂന്നു മക്കള്‍ ഇന്ന് മൂന്ന് ഭൂഖണ്ഡങ്ങളിലാണ്. ലണ്ടനില്‍ കുടിയേറ്റപ്രദേശത്ത് താമസിച്ചിരുന്ന സഹോദരങ്ങള്‍ പല കാര്യങ്ങളുമായി വഴി പിരിയുകയാണ്. ഇസ്മ അമേരിക്കയില്‍ പോയതോടെ നിയമപഠനവും മറ്റുമായി അനീക ലണ്ടനില്‍ ഒറ്റക്കായി. അച്ഛന്റെ യഥാര്‍ത്ഥവിവരങ്ങള്‍ അറിയുകയും അച്ഛന്‍ സ്വീകരിച്ച തീവ്രമായ പാത വരിക്കുകയും ചെയ്ത പര്‍വേസ് ഐസിസിന്റെ പോരാളിയാവാന്‍ തീരുമാനിക്കുകയാണ്. ഫാറൂഖ് എന്ന ഇടനിലക്കാരന്‍ വഴി അച്ഛന്റെ ‘മഹത്വം' അറിഞ്ഞ അവന്‍, ‘അബു പര്‍വേസ്' (പര്‍വേസിന്റെ പിതാവ്) എന്ന പേരിലാണ് അച്ഛന്‍ അറിയപ്പെട്ടിരുന്നതെന്ന് മനസ്സിലാക്കുന്നു. ഇസ്മക്ക് ഓര്‍മ വെക്കുന്നതിനു മുന്നേ അമ്മയും അമ്മൂമ്മയും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ചുപോയ ആദില്‍ പാഷ എന്ന അവരുടെ അച്ഛന്‍ അവള്‍ക്ക് എട്ടുവയസ്സുള്ളപ്പോള്‍ മടങ്ങിയെത്തി.
ഹ്രസ്വകാലം മാത്രം വീട്ടിലുണ്ടായ അയാള്‍ പിന്നീട് അഫ്ഘാനിസ്ഥാനിലും ചെച്‌നിയയിലും ബോസ്‌നിയയിലും ഒക്കെ ആയിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും കത്തയച്ചിരുന്ന അയാള്‍, പിന്നീട് രണ്ടായിരത്തിയൊന്നില്‍ മകന്റെ ശബ്ദം കേള്‍ക്കണമെന്ന ആഗ്രഹം പറഞ്ഞു വീട്ടിലേക്കു വിളിച്ചു. ഇസ്മയെയോ അനീകയെയോ കുറിച്ച് അപ്പോളും അയാള്‍ അന്വേഷിച്ചില്ല. വളരെക്കാലം കഴിഞ്ഞു ലണ്ടനിലെ പരിചയക്കാരനായ ഫാറൂഖില്‍ നിന്നാണ് അച്ഛനെ പറ്റി പര്‍വേസ് അറിയുന്നത്.
ഐസിസിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചതും ‘രക്തസാക്ഷി'യായ അച്ഛന്റെ ധീരോദാത്തകാര്യങ്ങളെ വിസ്തരിച്ചതും അച്ഛന്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷാവിധികളെ കുറിച്ചു പര്‍വേസിന് പറഞ്ഞുകൊടുത്തതും അയാളാണ്. ഗോണ്ടിനാമോ തടങ്കല്‍ ക്യാംപിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തെ വെച്ചാണ് ആദില്‍ പാഷ മരിക്കുന്നത്.
പര്‍വേസ് വീണിരിക്കുന്ന ചുഴിയുടെ വ്യാപ്തിയറിയാതെ അയാളെ കുറിച്ചുള്ള ആകുലതകള്‍ സഹോദരിമാരെ അലട്ടി. സ്‌കൈപ്പ്‌കോളുകളില്‍ കൂടെ കണ്ടുസംസാരിക്കാനും ‘സ്പര്‍ശിക്കാനും' അവര്‍ അങ്ങേയെറ്റം ആഗ്രഹിച്ചു. ഇതിനിടയില്‍ അമേരിക്കയില്‍ വെച്ച്, ഇസ്മ ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയുടെ മകനായ ഇയോമനുമായി പരിചയത്തിലാവുന്നു. ഇസ്‌ലാം മതത്തിലാണ് ജനിച്ചതെങ്കിലും മതവിശ്വാസങ്ങളുമായി പൊക്കിള്‍ക്കൊടിബന്ധം പോലുമില്ലാത്ത, ഇയോമന്റെ അമ്മ ഐറിഷ്‌കാരിയാണ്. മുസ്‌ലിമായ അച്ഛന്‍ കരാമാത് ലോണ്‍ നടത്തുന്ന ചില ഈദ് സന്ദര്‍ശനങ്ങളിലൂടെയാണ് മതത്തെ കുറിച്ചുള്ള അവ്യക്തമായ സൂചനകളും ഓര്‍മകളും ഇയോമനില്‍ അവശേഷിക്കുന്നത്.
മുസ്‌ലിം സ്വത്വത്തെ മറക്കാനും മറയ്ക്കാനും വെമ്പല്‍ പൂണ്ടിരുന്ന കരാമാത് ക്രിസ്ത്യന്‍ മതത്തോടും ആരാധനാലയങ്ങളോടും ആഭിമുഖ്യം പുലര്‍ത്തി. ഇങ്ങനെയുള്ള അച്ഛന്റെ മകനായി വളര്‍ന്ന ഇയോമന്‍ ഇസ്മ എന്തിനാണ് ശിരോവസ്ത്രം ധരിക്കുന്നതെന്നു ചോദിക്കുന്നുണ്ട്. കാന്‍സര്‍ ബാധിതയായത് കൊണ്ടാണോ തല മൂടുന്നതെന്ന സംശയം ചിലര്‍ക്കുണ്ടെന്നു അവള്‍ മറുപടി പറയുന്നു. മുസ്‌ലിമായി ജീവിക്കുന്നത് ഇന്നത്തെ കാലത്ത് ദുഷ്‌കരമെന്ന ഇയോമന്റെ അഭിപ്രായത്തോട് അവള്‍ വിയോജിക്കുകയും ചെയ്യുന്നു.
തന്റെ അച്ഛനെ സംബന്ധിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇസ്മ ഇയോമനെ ധരിപ്പിച്ചു. മതത്തെ കുറിച്ചും മുസ്‌ലിമിനെ പറ്റിയും നീതിയുക്തമല്ലാത്ത വീക്ഷണങ്ങളുള്ള ഇയോമന്‍ ലണ്ടനില്‍ മടങ്ങിപ്പോകുകയും അനീകയുമായി അടുപ്പത്തിലാവുകയും ചെയ്യുന്നു. കാഴ്ചപ്പാടുകളിലും, സാമൂഹിക-സാംസ്‌കാരിക തലങ്ങളിലും ഭിന്നതയുള്ളപ്പോഴും അവര്‍ക്ക് പരസ്പരം പ്രണയിക്കാനായി. ആചാരങ്ങളെയും പ്രാര്‍ത്ഥനയെയും ആദരമില്ലാതെ കാണുന്ന ഇയോമനോട് ‘പ്രാര്‍ത്ഥന പണവുമായി ബന്ധപ്പെട്ട ഒരു വ്യവഹാരമല്ല’ എന്ന് അനീക തുറന്നു പറയുന്നു.
അത് ഒരു പുതിയ ദിവസം തുടങ്ങാനുള്ള ഒരു രീതി മാത്രമാണെന്നും അവള്‍ വ്യക്തമാക്കുന്നുണ്ട്. ഉന്നതവര്‍ഗത്തിന്റേതായ പ്രത്യേകാനുകൂല്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട്, സാധാരണക്കാരന്റെ ജീവിതം നയിക്കാന്‍ അനീകയുടെ പ്രേരണയില്‍ ഇയോമന്‍ തയ്യാറായി. ഉറുദു പഠിക്കാനും പാചകം ചെയ്യാനും മദ്യം വര്‍ജിക്കാനും അവന്‍ ശീലിച്ചു.
അരക്ഷിതമായ ബ്രിട്ടന്‍
വസ്ത്രധാരണത്തിന്റെ വിധത്തിലും ചിന്തിക്കുന്ന തലത്തിലും വിശ്വാസങ്ങളിലും ബ്രിട്ടനോട് പൂര്‍ണമായും കൂറ് പുലര്‍ത്തണമെന്ന് ഹോം സെക്രട്ടറി കുടിയേറ്റക്കാരടക്കമുള്ള ബ്രിട്ടന്‍വാസികളോട് ആഹ്വാനം ചെയ്യുന്നു. ഇതില്‍ വ്യതിയാനം സംഭവിച്ചാല്‍ വിവിധ ജാതികളും വര്‍ഗങ്ങളും നിലനില്‍ക്കുന്ന ബ്രിട്ടനില്‍ നിന്ന് വേറിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കാനും കരാമാത് മടിക്കുന്നില്ല.
പരോക്ഷമായി മുസ്‌ലിംകളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ പ്രസ്താവന അനീകയെ അരിശം കൊള്ളിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ ഇതിനെതിരെ അവള്‍ ഇയോമനോട് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. മതിയായ കാരണങ്ങളില്ലാതെ കുടിയേറ്റക്കാരെ, വിശേഷിച്ച് മുസ്‌ലിംകളെ പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്യുന്ന സംവിധാനം അധമമാണെന്ന ധ്വനി അവളുടെ വാക്കുകളിലുണ്ട്. ഈ സാഹചര്യത്തില്‍ ബ്രിട്ടന്‍ സമകാലത്ത് കൈക്കൊണ്ട ചില രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് നോവല്‍ സൂചന നല്‍കുന്നു.
ഇരട്ടപൗരത്വം അംഗീകരിച്ചിട്ടുള്ള ബ്രിട്ടന്‍ എന്നാല്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അംഗീകരിക്കുന്നില്ല എന്നതിന്റെ ദൃഷ്ടാന്തം കമീല സൂചിപ്പിക്കുന്നു. 7/7 ലണ്ടന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികളെ ബ്രിട്ടന്‍ പൗരത്വമുള്ള തീവ്രവാദികള്‍ എന്നതിനുപരിയായി പാക് വംശജരായ ബ്രിട്ടീഷ് തീവ്രവാദികള്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പ്രസ്തുത ഘട്ടത്തില്‍ ഇസ്മയുടെ ഗവേഷണ വിഷയത്തിന് പ്രത്യേകമായ പ്രസക്തി കല്‍പ്പിക്കണം.
അരക്ഷിതമായ ബ്രിട്ടനെ കുറിച്ചും ഭയത്തിന്റെ പ്രേരകമായ ഘടകങ്ങളെ കുറിച്ചുമാണ് ഇസ്മ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2010 മുതല്‍ 2016 വരെയുള്ള കാലത്തെ ബ്രിട്ടനിലെ ഹോംസെക്രട്ടറിയായിരുന്ന തെരേസ മേ ആഭ്യന്തരസുരക്ഷയുടെ പേരില്‍ മുസ്‌ലിംകള്‍ക്കുള്ള പൗരത്വം കൊടുക്കുന്നത് തടയാന്‍ ശ്രമിച്ചിരുന്നു എന്നത് ഇവിടെ എടുത്തുപറയണം. ഇരട്ടപൗരത്വമുള്ളവര്‍ക്ക് ബ്രിട്ടന്റെ പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കവും ഉണ്ടായിരുന്നു.
അനീക ഹോംസെക്രട്ടറിയുടെ മകനുമായി പ്രണയത്തിലെത്താനുള്ള കാരണം പര്‍വേസിന്റെ രക്ഷപ്പെടലുമായി ബന്ധമുള്ളതാണെന്നു കരുതേണ്ടി വരും. പര്‍വേസിന്റെ സ്ഥിതിഗതികള്‍ അനുമാനിച്ച, പ്രായോഗികമതിയായ അനീക അവനെ തെരഞ്ഞുപോകുകയാണ്. ഏതാണ്ട് അതേസമയത്ത് തന്നെ പര്‍വേസ് ലണ്ടനിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലെത്തിയിരുന്നു. സൗണ്ട് എന്‍ജിനിയറിങ്ങില്‍ തല്‍പരനായ പര്‍വേസിനെ ഐസിസിന്റെ വീഡിയോദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്ന ഉത്തരവാദിത്തമാണ് സിറിയയിലെ റക്കയില്‍ വെച്ചുകൊടുക്കുന്നത്.

അച്ഛന്റെ വിവരങ്ങള്‍ കണ്ടുപിടിക്കാനും അദ്ദേഹത്തിന്റെ ജീവിതം മനസിലാക്കാനുമായി ഫാറൂഖിന്റെ കൂടെ ഇറങ്ങിത്തിരിച്ച പര്‍വേസിന് എത്തിച്ചേര്‍ന്ന ഇടത്തിന്റെ ഭീകരത പതുക്കെ ബോധ്യപ്പെട്ടു. ആദര്‍ശപരവും പരിശുദ്ധവുമായ രാഷ്ട്രം നിര്‍മ്മിക്കാന്‍ ജീവിതം ബലിയര്‍പ്പിച്ച അച്ഛനെയും ഗോണ്ടിനാമോയില്‍ തീക്ഷ്ണവും കഠിനവുമായ ക്രൂരതകളിലൂടെയും കടന്നുപോയ അനേകം പോരാളികളെ കുറിച്ചുള്ള പര്‍വേസിന്റെ യൂട്ടോപ്യന്‍ സ്വപ്നമാണ് റക്കയില്‍ തകര്‍ന്നത്.
കാലിഫേറ്റ് എന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ബോധ്യപ്പെടുന്നതോടെ ഇറങ്ങിപ്പുറപ്പെട്ടത് അവിവേകമായെന്നു പര്‍വേസിന് വ്യക്തമായി. ഏറെ വൈകാതെ, നിര്‍ഭാഗ്യവശാല്‍ ഇസ്താംബൂളിലെ ബ്രിട്ടീഷ് എംബസിക്കു മുന്നില്‍ വെച്ച് പര്‍വേസ് കൊല്ലപ്പെടുകയാണ്. എന്നാല്‍ ഔദ്യോഗിക ഭാഷ്യം അനുസരിച്ച് എംബസി ആക്രമിക്കാന്‍ വന്ന പര്‍വേസ് എതിര്‍ തീവ്രവാദപക്ഷവുമായുള്ള ഏറ്റുമുട്ടലിലാണ് മരിക്കുന്നത്.
സ്വാഭാവികമായും ഇക്കാരണം കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം അവന്റെ മൃതദേഹം ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ അനുവാദം നല്‍കിയില്ല. ബ്രിട്ടീഷ് പൗരനായ പര്‍വേസിനെ ‘സൗകര്യപൂര്‍വം' അവഗണിക്കുന്ന ഭരണകൂടത്തിനെതിരെ സമരം ചെയ്യാന്‍ അനീക സന്നദ്ധയാവുന്നു. കറാച്ചിയിലല്ല പര്‍വേസിന്റെ ശവശരീരം അടക്കം ചെയ്യേണ്ടതെന്ന വാദത്തോടെ അവള്‍ മൃതദേഹത്തെ ചേര്‍ത്തുപിടിക്കുകയാണ്.അങ്ങനെ ആന്റിഗണിയുടെ കഥ പുനാരാവിഷ്‌കരിക്കുന്ന കഥാപാത്രമായി അനീക മാറുന്നു.
അനീക ‘ഒറ്റയാള്‍ പട്ടാളമായി' ചെയ്യുന്ന സമരത്തില്‍ മറുപക്ഷത്തുള്ളവര്‍ രാഷ്ട്രീയമായി യോജിക്കാതെ വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുകയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള പര്‍വേസിനെ ഐസിസ് ‘ബന്ധത്തിന്റെ' പശ്ചാത്തലത്തില്‍ കൈവെടിയുന്ന അതേ ഭരണകൂടമാണ് സഹോദരന്‍ സിറിയയിലേക്ക് യാത്ര നടത്തിയ വിവരം കൂടി ആധാരമാക്കി വിമാനത്താവളത്തില്‍ ഇസ്മയെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
മുസ്‌ലിം സ്ത്രീകളുടെ സ്വത്വബോധം
ഗ്രീക്ക് പുരാണത്തിലെ രാജകുമാരിയുടെ കഥയായ ആന്റിഗണിയുടെ.പുതിയ രൂപമാണ് കമീലയുടെ നോവല്‍. അമ്മാവനായ രാജാവിന്റെ ആജ്ഞയും സഹോദരനെ അടക്കം ചെയ്യാനുള്ള കടമയും വ്യത്യസ്ത ധ്രുവങ്ങളിലാവുമ്പോള്‍ നിസ്സഹായയായിത്തീരുന്ന രാജകുമാരിയാണ് ഇതിലെ നായിക. പര്‍വേസിന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന അനീകയാണിവിടെ ആന്റിഗണിയുടെ സ്ഥാനത്ത്. മുസ്‌ലിം സ്ത്രീകളുടെ പുരോഗമനാത്മകമായ സ്വത്വബോധത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇസ്മയും അനീകയും. പൊതുയിടങ്ങളില്‍ ശിരോവസ്ത്രം അണിയുന്ന ഇസ്മയും, പ്രാര്‍ത്ഥനയുടെ ക്രമം തെറ്റിക്കാത്ത അനീകയും മതചിഹ്നങ്ങള്‍ എന്നതിനേക്കാളും സ്വാസ്ഥ്യം പ്രദാനം ചെയ്യുന്ന രീതികളായിട്ടേ അവയെ കാണുന്നുള്ളൂ.
മതതീവ്രവാദവും ഇസ്ലാമോഫോബിയയും കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും ചര്‍ച്ചയാവുന്ന ഹോംഫയര്‍ കമീല ഷംസി എന്ന എഴുത്തുകാരിയുടെ ഇടം ശക്തമാക്കുന്ന ആഖ്യാനമാണ്. ഭീതിയുടെയും ഉത്കണ്ഠയുടെയും അധ്യായങ്ങള്‍ സ്റ്റേറ്റിനും ജനങ്ങള്‍ക്കും ഇടയില്‍ ഉരുവപ്പെടുത്തിയ ശ്മശാനത്വത്തെ ഇല്ലാതാക്കാന്‍ ഇനിയുള്ള കാലം സാധിക്കുമോ എന്ന ആശങ്ക കൂടെ പരോക്ഷമായി നോവലില്‍ പങ്കുവെക്കുന്നുണ്ട്.
ഇതേ സമ്മര്‍ദ്ദം കുടുംബവും വ്യക്തികളും തമ്മിലും സ്ത്രീയും പുരുഷനും തമ്മിലും രൂപപ്പെടാവുന്നതേയുള്ളു. തദ്ദേശീയര്‍ക്ക് മാത്രം ജീവിക്കാവുന്ന രാജ്യമായി ബ്രിട്ടന്‍ മാറുന്നതിന്റെ പശ്ചാത്തലത്തില്‍, എഴുത്തിലൂടെയുള്ള അത്തരമൊരു സാഹചര്യത്തിന്റെ അടയാളപ്പെടുത്തലായി ഹോംഫയറിനെ ഉയര്‍ത്തിക്കാണിക്കാം.
ഭരണകൂടത്തിന്റെ രാഷ്ട്രീയവ്യവഹാരങ്ങള്‍ ഏകപക്ഷീയവും സ്വാര്‍ത്ഥവിചാരങ്ങളില്‍ അധിഷ്ഠിതവും ആകുമ്പോള്‍ വ്യക്തികള്‍ക്ക് പ്രതിലോമകരമായ ഒത്തുതീര്‍പ്പുകളുടെ ഉടമ്പടി ഒപ്പിടേണ്ടി വരുന്നു. ആത്യന്തികമായ ലാഭത്തിന്റെ കര്‍തൃത്വം സ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ വിറങ്ങലിച്ചുനില്‍ക്കാനേ പൗരര്‍ക്ക് സാധിക്കൂ. അമ്മയുടെ ഗര്‍ഭപാത്രം തൊട്ടേ ഒരുമിച്ചുണ്ടായ സഹോദരന്റെ നിശ്ചലമായ ശരീരത്തിന് മുന്നില്‍ അനീക നില്‍ക്കുന്നത് പോലെയാണത്. കുടിയേറ്റം ചെയ്ത രാജ്യത്ത് സാമൂഹികമായ ഇണക്കപ്പെടലും പൊരുത്തക്കേടുകളും ജൈവികമായ വ്യവഹാരമല്ലാതായി തീരുന്നുണ്ടോ എന്ന സംശയമാണ് സ്റ്റുവര്‍ട്ട് ഹാളും കമീല ഷംസിയും നേരിട്ടും അല്ലാതെയും പ്രകടിപ്പിക്കുന്നത് എന്ന് വ്യക്തം.
ഭഗവാൻ
23 Nov 2020, 01:58 PM
മദ്രസ മിലിറ്റന്റ് കളുടെ sexual perversion ട്രെയിനിങ് മൂലം സോദോമികൾ പെരുകുന്നു,, അന്യന്റെ ഭാര്യയെ അടിച്ചോണ്ട് പോകുന്നു അവന്റെ പെണ്മക്കളുടെ യോനിയിലൂടെ ദീൻ വിത്ത് വിതക്കുന്നു മുസ്ലിം കുപ്പായത്തിൽ ഇരുന്നു തീവ്രവാദത്തെ നിശബ്ദമായി പിന്തുണക്കുന്നു, എന്നിട്ട് മുസ്ലിമായി തുടരുന്നതിലെ ബുദ്ധിമുട്ട്കളെ പർവതികരിക്കുന്നതിലെ ഔചാത്യമില്ലായ്മ നോക്കാതെ കൂലിക്ക് എഴുതുന്നവന്റെ പാരമ്പര്യം തായ് വഴി ആയതോണ്ട് തന്തക്കു വിളിക്കുന്നവൻ പരാജയം ആകുമെന്ന ഭയം കൊണ്ട് ഞാൻ പിൻവാങ്ങുന്നു മാധ്യമ കൂലിക്കാരൻ വെറും കൂലികൊലയാളി മാത്രം സത്യത്തെ വ്യഭിചരിക്കുന്ന വിഗ്രഹ പോരാളി..
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
സുബൈര്‍ അരിക്കുളം
Feb 08, 2021
7 minutes read
ശിവന്‍ എടമന / രാജേഷ് അത്രശ്ശേരി
Jan 28, 2021
54 Minutes Watch
നടരാജൻ ബോണക്കാട്
23 Nov 2020, 07:14 PM
ഗുഡ്