2 Nov 2020, 01:18 PM
എതിരന്‍ കതിരവന്‍: ആദ്യകഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു പരിണാമം പില്‍ക്കാലത്തെ കഥകളിലെ ആഖ്യാനരീതിയ്ക്ക് വന്നു ഭവിച്ചിട്ടുണ്ട്. മോണൊലൊഗ് സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട് പിന്നീട്. പലതും ആത്മഭാഷണങ്ങള്‍ പോലെയാണ്. ""കഥ പറയുക'' തന്നെയാണോ എളുപ്പം?
സക്കറിയ: കഥയില്‍ നിന്നും കഥയിലേക്ക് ആഖ്യാനരീതിയ്ക്കു മാറ്റം വരും. ഒരു വിഷയം കയ്യില്‍ കിട്ടുമ്പോള്‍ അതനുസരിച്ച് നമ്മുടെ ഭാഷണം രൂപീകരിയ്ക്കുന്നു എന്നേ ഉള്ളു. അതല്ലാതെ പ്രത്യേകിച്ച് നേരത്തെ ആസൂത്രണം ചെയ്ത് ഇതിനകത്തേയ്ക്കു വരുന്നില്ല. കഥ പറയുക- "പറയുക' എന്നര്‍ത്ഥര്‍ത്തില്‍ കഥ പറയുക തന്നെ. ഏതായാലും ഒരു പറച്ചിലുകാരന്‍ ഇതിനകത്തുണ്ട്. എഴുത്തുകാരന്‍ ഞാനെന്ന സ്ഥാനത്തു നിന്നുകൊണ്ട് പറഞ്ഞേക്കാം. അയാള്‍ അല്ലെങ്കില്‍ അവള്‍/അവന്‍ എന്ന സ്ഥാനത്തു നിന്നുകൊണ്ടും പറഞ്ഞേക്കാം. ആ പറച്ചിലേ ഉള്ളു. പിന്നെ ഒരോ കഥയുടേയും "വോയ്‌സ്' എന്നുപറയുന്ന ആ സംഭവം. കൃത്യമായി പറഞ്ഞാല്‍ "സ്പീകിങ് വോയ്‌സ്'. ആരാണു പറയുന്നത്, ഏതു വീക്ഷണകോണില്‍ നിന്നാണു പറയുന്നത്, ഇതൊക്കെ ആ കഥയുടെ വിഷയം ആണു തീരുമാനിയ്ക്കുന്നത്. എഴുതാനിരുന്നു കഴിയുമ്പോള്‍ അതു കൈവന്നു ചേരുന്നതാണ്. ചിലപ്പോള്‍ ഒരു വീക്ഷണകോണില്‍ നിന്നു തുടങ്ങി വേറൊന്നിലേക്ക് പോകേണ്ടി വന്നേക്കാം. പലപ്പൊഴും അങ്ങനെ വന്നിട്ടുണ്ട്. തുടങ്ങിയിട്ട് വേറൊന്നിലേക്ക് മാറിയിട്ടുണ്ട്. "അയാള്‍' എന്നു തുടങ്ങിയിട്ട് "ഞാന്‍' എന്നായിട്ടുണ്ട്. മറിച്ചും.
""കഥ പറയുന്നതേ ഒരു വിധിയ്ക്കലാണ്. പേനയെടുക്കുമ്പോഴേ ഒരു ഭാഗം ചേര്‍ന്നു കഴിഞ്ഞു. മറുഭാഗത്തെ സത്യത്തോടുള്ള പോര് തുടങ്ങിക്കഴിഞ്ഞു'' ഇങ്ങനെ എഴുതിയിട്ടുണ്ട്. എന്തൊക്കെയാണ് ഈ പോരാട്ടങ്ങള്‍?
ആത്യന്തികമായി അവനവനോടു തന്നെയുള്ള പോരാട്ടമാണ്. പിന്നെ നമുക്കു ചുറ്റുമുള്ള സമൂഹത്തോടും എഴുതപ്പെട്ടു വരുന്നതിനോടുമുള്ളത്. രണ്ടുമൂന്നാലു കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ഭാഷ. അത് പുതുമയോടെ വച്ചുകൊണ്ടിരിയ്ക്കുക എന്നതാണ്. ഒരുതവണ എഴുതിയ പോലെ രണ്ടാമതു വരാതിരിയ്ക്കാനുള്ള കഠിനമായ ശ്രമങ്ങള്‍ നടത്തിയേ തീരൂ. എന്നാല്‍ അത് സ്വാഭാവികവും നൈസര്‍ഗ്ഗികവും ആയിരിക്കുകയും വേണം. ഒരു കഥ അടുത്ത പോലെ ഇരിയ്ക്കരുത് എന്ന നിര്‍ബ്ബന്ധം നമ്മുടെ തലയ്ക്കു പുറകില്‍ ഉണ്ടായിരിക്കണം. ഭാഷയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ആത്മാനുകരണം ആണ് ഏറ്റവും അപകടകരം. ഇങ്ങനെ എഴുതിയ കഥ വിജയിച്ചു, ധാരാളം പ്രശംസ നേടി എന്നു വന്നുകഴിഞ്ഞാല്‍, എന്നാല്‍ ശരി, അടുത്ത കഥയും ഇതുപോലെ എഴുതാം എന്നു തീരുമാനിച്ചാല്‍ നമ്മള്‍ പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോകും. അതുകൊണ്ട് ആ നവീകരണം അത്യാവശ്യമാണ്. ആ അബദ്ധത്തില്‍ ചെന്നു ചാടാതെ നേരത്തെ ഞാന്‍ എങ്ങനയോ അതില്‍ നിന്നും വിമോചനം നേടി എന്നാണെന്റെ വിശ്വാസം. I believe I did not imitate myself too much. പിന്നെയുള്ള പോരാട്ടം കഥാപാത്രവുമായിട്ടെന്നതിനേക്കാള്‍ കഥയുമായിട്ടാണ്. കഥാപാത്രത്തെ എങ്ങനെ പറഞ്ഞു ഫലിപ്പിയ്ക്കുമെന്നതാണ്. അതിന്റെ യുക്തി, സ്ഥല-കാലങ്ങളിലെ അവന്റെ അല്ലെങ്കില്‍ അവളുടെ പെരുമാറ്റങ്ങളും ചലനങ്ങളും, അവരുടെ ബന്ധങ്ങള്‍, അവയ്ക്കുള്ളിലെ യുക്തി. ഇതൊക്കെ യുക്തിസഹമാക്കുന്നതില്‍ വലിയ പ്രശ്‌നമുണ്ട്. അസാദ്ധ്യമായ കാര്യങ്ങള്‍ പോലും യുക്തിസഹമായിട്ട് പറഞ്ഞുവെയ്ക്കണം. കഥാപാത്രത്തെ അങ്ങനെ നമ്മള്‍ കരുപ്പിടിപ്പിച്ചുകൊണ്ടേ ഇരിയ്ക്കും. എന്നാല്‍ അതില്‍
വലിയ പരിശ്രമം ഇല്ല. കഥാപാത്രം നമ്മുടെ കയ്യില്‍ വന്നാല്‍ അയാളെ ഉരുട്ടിക്കൊണ്ടു പോകുക എന്നേ ഉള്ളു. കഥാപാത്രത്തെക്കൊണ്ട് പുത്തനായിട്ട് ചിന്തിപ്പിയ്ക്കണം. ഞാന്‍ പുതുതായി ചിന്തിയ്ക്കണം.

പിന്നെ ആവശ്യം പരിസരശ്രദ്ധയാണ്. നമുക്കു ചുറ്റുമുള്ള എഴുത്തൊക്കെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടേ ഇരിയ്ക്കണം. എന്റെ peer group ന്റെ പ്രായക്കാരുടെയും ചെറുപ്പക്കാരുടെയുമായിട്ടുള്ള എഴുത്തുകളെല്ലാത്തിനേയും പറ്റിയുള്ള awareness. ഇതെല്ലാം വായിയ്ക്കാന്‍ പറ്റിയെന്നിരിക്കില്ല. പക്ഷെ നമുക്ക് ഏതാണ്ടറിയാം, വാരികകള്‍ മറിച്ചു നോക്കുന്നതിലൂടെ. അവരുണ്ടാക്കി വയ്ക്കുന്ന ചതിക്കുഴി -ചതിക്കുഴി എന്നത് അതിശയോക്തിയായിട്ട് പറഞ്ഞതാണ്-യില്‍ വീഴാതെ നോക്കുക. ആ കെണിയില്‍ പെടാതെ നോക്കുക. ഞാന്‍ അതുപോലെ എഴുതാന്‍ ഇടയുണ്ടെന്നുള്ളത് ഒരു കെണി തന്നെ. ആ ചതിക്കുഴിയില്‍ നിന്നും ചാടിക്കയറുക എന്നതാണ് അടുത്ത പോരാട്ടം. ഞാന്‍ സേതുവിനെപ്പോലയോ മുകുന്ദനേപ്പോലെയോ കുഞ്ഞബ്ദുള്ളയെപ്പോലെയോ ആനന്ദിനേപ്പോലെയോ ആണ് എഴുതുന്നതെങ്കില്‍ പിന്നെ കഷ്ടപ്പെട്ടിട്ട് കാര്യമില്ല. അല്ലെങ്കില്‍ പുതിയ തലമുറയില്‍ നിന്നുള്ള കെ. ആര്‍. മീരയെപ്പോലെയോ ബെന്യാമിനെപ്പോലെയോ ആണ് ഞാന്‍ എഴുതുന്നതെങ്കില്‍ തീര്‍ന്നു, ഫിനിഷ്ഡ്. പിന്നെ ഒന്നു കൂടെയുള്ളത്, താങ്കള്‍ ചോദിച്ചതു കൊണ്ട്, എന്റെ കഥാപാത്രങ്ങള്‍ ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ - അതായത് പോസിറ്റീവ് ആയ കഥാപാത്രങ്ങളാണെങ്കില്‍ - അവര്‍ ഉല്‍പ്പാദിപ്പിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. സമത്വം, ലൈംഗിക സമത്വം, മതേതരത്വം, ജനാധിപത്യം ഇവയൊക്കെ എന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസൃതമാണെന്ന്. അവയെ പരാമര്‍ശിക്കേണ്ട ആവശ്യം വന്നാല്‍ അവയൊക്കെ ഞാന്‍ സമര്‍ത്ഥിച്ചിരിക്കും., സത്യസന്ധമായിട്ട് അതു ഉറപ്പു വരുത്തണം എനിയ്ക്ക്. ഒരു സ്ത്രീയേപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ കേരളത്തിലെ ശരാശരി പുരുഷമേധാവിത്വ പിഗ്ഗിനെപ്പോലെ ഞാനും എന്റെ കഥാപാത്രങ്ങളും സംസാരിച്ചാല്‍ -ഫിനിഷ്ഡ്.
കഥയെഴുതിത്തുടങ്ങുമ്പോള്‍ ഒരു മുന്‍ വിധിയ്ക്കു സാധ്യതയുണ്ടെന്നും അത് ഒഴിവാക്കുക അത്യാവശ്യമാണെന്നും പറഞ്ഞിട്ടുണ്ട്. എന്തൊക്കെയാണ് ഈ മുന്‍ വിധി പ്രശ്‌നങ്ങള്‍? ഉദാഹരണത്തിന് അല്‍ഫോന്‍സാമ്മയുടെ കഥയില്‍ മുന്‍ വിധികളെ നേരിടേണ്ടി വന്നോ?
കഴിയുന്നതും മുന്‍ വിധികളില്ലാതെ ഞാനെഴുതും. കഥ എങ്ങനെ വരണം എന്നതേ ഉള്ളു. അല്‍ഫോന്‍സാമ്മയുടെ കഥ എടുത്താല്‍ ഏക മുന്‍വിധി അവര്‍ക്കു ചുറ്റും ഉണ്ടാക്കിവച്ച ആരാധനയുടേയും ഭംഗിവാക്കുകളുടേയും അതിമാനുഷികതയുടേയും പരിവേഷം ഇല്ലാതെ വേണം ആ സ്ത്രീയെ കൈകാര്യം ചെയ്യാന്‍ എന്നതായിരുന്നു. അതൊക്കെ വച്ച് ഞാന്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ച് കഥയെഴുതിയാല്‍ - പോയി. തീര്‍ച്ചയായിട്ടും അതൊക്കെ മുന്‍വിധിയാണ്. അക്കാര്യങ്ങളില്‍ I am absolutely sure what I am going to do. കഥയുടെ അന്ത്യം എന്റെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു, അത് ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ ഇന്ന രീതിയില്‍ അവസാനിക്കണം എന്ന്. അതാണു മുന്‍വിധി.
കേരളത്തിലെ പുരുഷന്മാര്‍ എറ്റവും വലിയ പൊങ്ങച്ചക്കാരാണ്.
പ്രകൃതി-സ്ത്രീ-പുരുഷവിലയനം പല കഥകളിലും പ്രത്യക്ഷമായോ അപ്രത്യക്ഷമായോ കടന്നു വരുന്നുണ്ട്. "മഴ', "കുഴിയാനകളുടെ ഉദ്യാനം' ഒക്കെ. ഇതൊരു ആസക്തി ആണോ?
അങ്ങനെയൊന്നും ഞാന്‍ കരുതിയിട്ടില്ല, ഒരു തരത്തിലും ചിന്തിച്ചിട്ടേ ഇല്ല. കഥയക്കനുസൃതമായി സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നു, പോകുന്നു. പ്രകൃതിയില്‍ നടക്കുന്ന കഥയാണെങ്കില്‍ പ്രകൃതി വരും. എന്നല്ലാതെ യാതൊരു ആസൂത്രണവും ഇതിലെങ്ങുമില്ല.
പക്ഷേ "മഴ' യില്‍ തോമാ, പ്രകൃതിയും സ്ത്രീയുമായി വിലയിക്കുക ആണല്ലൊ?
എന്റെ ആദ്യകാല കഥകളിലൊന്നാണത്. അത് എങ്ങനെ അവസാനിപ്പിക്കണമെന്ന് അന്ന് അറിയില്ലായിരുന്നു. തോമയെ അങ്ങനെ വെള്ളത്തില്‍ എടുത്തിട്ടതാണ്. (ചിരിയ്ക്കുന്നു)
പെണ്‍കഥകള്‍ എന്നു തരം തിരിയ്ക്കപ്പെട്ടവയിലും മറ്റു കഥകളിലും പെണ്ണ് ശക്തിസ്വരൂപിണിയും പ്രായോഗിക ബുദ്ധിക്കാരിയുമാണ്. ചോദനകള്‍ വരെ മറച്ചുവച്ച് ആണിനെ നിയന്ത്രിയ്ക്കുന്ന പെണ്ണിനെ സലാം അമേരിക്കയിലും പ്രെയിസ് ദ ലോര്‍ഡിലും കന്യാകുമാരി യിലും ഒക്കെ കാണാം. "ക്രിസ്തുമസ് കഥ' യിലെ വേശ്യയിലും. മന്ത്രവാദത്തിലെ രാമാനുജം തികച്ചും ബലഹീനന്‍. മുന്‍പു പറഞ്ഞ ചില സത്യങ്ങളുടെ ആവര്‍ത്തനമാണോ ഇത്?
നേരത്തെ പറഞ്ഞ മാനസികപരിശീലനത്തിന്റെ ഭാഗം തന്നെ ഇതും. കേരളത്തിലെ പുരുഷമേധാവിത്തത്തിന് എതിരേയുള്ള എന്റെ മാനസിക നില, നിലപാട് ഇങ്ങനെയൊക്കെയായിരിക്കും പ്രതിഫലിച്ചു വരുന്നത്. കേരളത്തിലെ പുരുഷന്മാര്‍ എറ്റവും വലിയ പൊങ്ങച്ചക്കാരാണ്. സ്ത്രീകള്‍ അതിനു വഴങ്ങിക്കൊടുക്കുന്നുമുണ്ട്. അങ്ങനെയുള്ളൊരു സമൂഹത്തില്‍ ഞാനെടുത്തിരിക്കുന്ന നിലപാടിനനുസൃതമായി, മനഃപൂര്‍വ്വമല്ലാതെ മലയാളി പുരുഷനോട് എന്റെ പ്രതികരണത്തിന്റെ ഭാഗമാണത്, അടിസ്ഥാനപരമായി.
"എനിയ്ക്കു പേടിയാകുന്നു' എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട് "കന്യാകുമാരി' യിലെ ചെറിയാന്‍ തോമസ്. സെക്‌സ് പാപമാണെന്ന ഒരു സാദാ ക്രിസ്ത്യാനിയുടെ ഭീതി?
സെക്‌സ് പാപമാണെന്നാണല്ലൊ ക്രിസ്ത്യാനികളെ പഠിപ്പിച്ചിട്ടുള്ളത്. പൊതുവില്‍ പുതിയ പഠനങ്ങള്‍ ധാരാളം നടന്നിട്ടുണ്ടെങ്കിലും. ഏദന്‍ മിത്ത് എന്നതിനെ വച്ചാണ് "ആദിമ പാപം' എന്നു വന്നത്. അത് ക്രിസ്ത്യാനികള്‍ക്കു കിട്ടുന്ന മതപരിശീലനത്തിന്റെ ഭാഗമാണ്. ലൈംഗിതയെക്കുറിച്ചുള്ള വിഹ്വലതകള്‍. ചെറിയാന്‍ തോമസും ഇങ്ങനെ പല അരക്ഷിതബോധങ്ങളുള്ള ആളാണ്. തീര്‍ച്ചയായിട്ടും.
സ്‌നേഹം, പ്രേമം, കാമം, ശരീരം വിവാഹം ഇവയിലെയൊക്കെ പാരസ്പര്യങ്ങളോ കുഴമറിച്ചിലുകളൊ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളല്ലെ പല കഥകളിലും?
സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ച് എന്റെ മനസ്സിലുള്ളത് പ്രതിഫലിച്ചിട്ടുണ്ടാവും. പക്ഷെ അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശിച്ചു എന്ന് പറയാനാവില്ല. ഒരു കഥ കിട്ടിക്കഴിഞ്ഞാല്‍ അതിനെ എങ്ങനെ ഫലിപ്പിക്കുക, അതു മാത്രമേ ഉള്ളു. ബാക്കിയുള്ളതൊക്കെ, എഴുതാനിരിയ്ക്കുമ്പോള്‍ താനേ വന്നു കയറിക്കോളും. പണ്ടു വായിച്ചതുകളുടെ ഓര്‍മ്മയും ഭാഷകളും പല കഥാപാത്രങ്ങളും ഒക്കെച്ചേര്‍ന്ന് കഥാപാത്രത്തിനെ കൊണ്ടുപോകുകയാണു ചെയ്യുന്നത്. അങ്ങനെയാണ് കഥയുടെ narrative നിര്‍മ്മിക്കപ്പെടുന്നത്- creativity, finally. ഈ കഥ തന്നെ വേറേ തരത്തിലും എഴുതാം. ഈ തരത്തില്‍ ഞാന്‍ എഴുതി എന്നത് എന്റെ മാനസികപരിശീലനത്തിന്റെ ഫലമായിട്ട്, എന്റെ creativity നിര്‍മ്മിച്ചെടുത്തു എന്നേ ഉള്ളു. അതിനപ്പുറത്തേയ്ക്ക്, അതിനുള്ളിലുണ്ടായിരിക്കുന്ന structureന് വേറേ ഒരു അര്‍ത്ഥവുമില്ല. ഇപ്പറഞ്ഞ ഒന്നിനും കഥയെ പറഞ്ഞു ഫലിപ്പിയ്ക്കുക എന്നതില്‍ കൂടുതല്‍ വേറേ ഒരു ഊന്നലും ഞാന്‍ കൊടുത്തിട്ടില്ല. അതേ സമയം, മുന്‍പേ പറഞ്ഞപോലെ ഈ ബന്ധങ്ങളെപ്പറ്റിയൊക്കെ എന്റെ ചില നിലപാടുകള്‍ നറേറ്റീവ് നിര്‍മ്മിയ്ക്കുമ്പോള്‍ യഥാസ്ഥാനത്തു വന്നു വീഴുന്നതാണ്..

പക്ഷേ വായനക്കാരന് അതിനപ്പുറത്തുള്ള ചില ഫിലോസഫികള്‍ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ടല്ലോ........
അതാണ് സാഹിത്യത്തിന്റെ, പൊതുവേ കലയുടെയും വിശേഷവും ഗുണവും. കഥയായാലും കവിതയായാലും ചിത്രമായാലും സംഗീതമായാലും കലാകാരന്‍ സൃഷ്ടിയ്ക്കുന്നതിനപ്പുറം അനുവാചകനു ലഭിയ്ക്കുക എന്നത് കലയുടെ ഉദ്ദേശവുമാണ്. അതുകൊണ്ടാണ് art is larger than life എന്നു പറയുന്നത്. Each person reads his meaning. അങ്ങനെ കിട്ടുന്നെങ്കില്‍ എഴുത്തുകാർ ഒരു പരിധി വരെ വിജയിച്ചു എന്നു വേണം കരുതാന്‍.
ഉദ്ധരണികള്‍ പലേ കഥകളുടെയും തുടക്കത്തിലുണ്ട്. ചിലത് അനുബന്ധമായും. ആത്മീയ-വേദാന്ത പ്രഹേളികകള്‍ കഥകളായി പൊട്ടിപ്പുറപ്പെട്ടതാണെന്ന മുന്നറിയിപ്പാണോ ഇത്? അതോ ചില മുന്‍ കൂര്‍ ജാമ്യങ്ങളോ?
ഞാനെടുത്തിരിയ്ക്കുന്ന ഉദ്ധരണികള്‍ എല്ലാം തന്നെ alternative spirituality യുടെ ആളുകളില്‍ നിന്നാണ്. സൂഫിവര്യന്‍മാര്‍ മുതല്‍ ചട്ടമ്പി സ്വാമികള്‍ വരെ. നാരായണഗുരുവിന്റേയും സെന്‍ ബുദ്ധിസത്തിന്റേയും സൂക്തങ്ങളുമുണ്ട്. It is a declaration of my intend. ഞാനെവിടെ നില്‍ക്കുന്നു എന്നത് തെളിയിക്കാനാണ്. എന്റെ ചില പ്രീതികള്‍. സമര്‍പ്പണം നടത്തുന്നതു പോലെ. എന്റേതല്ലാതെ മറ്റു ചിലത്. എന്നാല്‍ എനിയ്ക്കു സാംഗത്യമുള്ളവ തന്നെ.
ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളില്‍ നിന്നും എടുത്തിട്ടുണ്ട്.......
ഏറ്റവും നല്ല മലയാളം എഴുതപ്പെട്ടിട്ടുള്ള രണ്ടോ മൂന്നോ പുസ്തകങ്ങളിലൊന്നാണ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. അതുപോലെ തന്നെ മാർത്താണ്ഡവര്‍മ്മയില്‍ നിന്നുള്ള കള്ളിയങ്കാട്ട് നീലിയുടേതും ചേര്‍ത്തിട്ടുണ്ട്. എന്റെ favorite narrative എന്റെ പുസ്തകത്തിന്റെ ആദ്യം ഒരു മുദ്ര പോലെ വെച്ചെന്നേ ഉള്ളു.
സക്കറിയായുടെ യേശു
സൈക്കിളില്‍ ഡബിള്‍ എടുക്കുന്ന, ഓലത്തുമ്പത്തിരുന്നൂയലാടും പാടുന്ന ആളാണു ദൈവം. പരിമിതികളില്ലാത്ത അധോവായുവിനാണ് മതപ്രഭാഷണങ്ങളെക്കാള്‍ ആര്‍ജ്ജവം. ദൈവസങ്കല്‍പ്പം ഇങ്ങനെ അതിലളിതമാക്കിയത് മൗലികവാദം കേട്ടു മടുത്തിട്ടാണോ?
മൗലികവാദം ഒക്കെ പിന്നീടാണു വന്നത്. ഞാന്‍ ക്രിസ്തുമതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ ദൈവസങ്കല്‍പ്പം എനിയ്‌ക്കേതു തരത്തിലും ആക്കാവുന്നതായി. മതത്തിന്റെ പിടി ഇല്ലാതാവുമ്പോള്‍ ദൈവം പെട്ടെന്ന് ഒരു സ്വതന്ത്ര ഓപറേറ്റര്‍ ആകുന്നു. അപ്പോള്‍ എങ്ങനെ വേണമെങ്കിലും എനിയ്ക്ക് അതു വച്ചു കളിയ്ക്കാം. ഇങ്ങനെയൊക്കെ പാട്ടും പാടി സൈക്കിളില്‍ കയറിപ്പോകുന്ന ദൈവമാണ് എന്റെ കയ്യില്‍ കിട്ടിയത്. ഈ കഥ ഞാന്‍ എഴുതിവന്നപ്പോള്‍-ബാബുരാജിന്റെ "ഞാനുറങ്ങാന്‍ പോകും മുന്‍പായ്' പഠിച്ചെടുക്കുന്നുണ്ട് ഈ ദൈവം പിന്നീട്. ഇങ്ങനെ ഒരു ദൈവത്തേയും സങ്കല്‍പ്പിച്ചെടുക്കാമല്ലൊ എന്ന തോന്നലില്‍ നിന്നും വന്നതാണത്. അത്രമാത്രം.
ഉല്ലാസവാനായി ചിരിയ്ക്കുന്ന യേശുവിനെ അവതരിപ്പിച്ചിട്ടുണ്ട്. യേശു വാഗ്ദാനം ചെയ്ത ദൈവരാജ്യത്തിലെത്താന്‍ കൊതിയ്ക്കുന്ന പിലാത്തോസുമുണ്ട്. എന്നാലും "എന്തു ദാനമാണ് നീ കൊടുത്തത്? കുറച്ച് സ്‌നേഹവും അരിശവും മാത്രമേ നീ തന്നുള്ളല്ലൊ. നിന്റേത് വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്തല്ലായിരുന്നൊ?' എന്ന് "അന്നമ്മ ടീച്ചര്‍-ഒരോര്‍മ്മക്കുറിപ്പ്' ഇല്‍ ചോദിച്ചു പോകുന്നുണ്ടല്ലോ?
യേശു ആവശ്യകമായി ഒരു ഞാണിന്‍ മേല്‍ക്കളി നടത്തുകയായിരുന്നു. പഴയനിയമത്തില്‍ ഹീബ്രായിക്-ജ്യൂയിഷ് പാരമ്പര്യത്തില്‍ നിന്നും ഭയങ്കര ഭീകരനും നാശകാരിയുമായ ദൈവത്തില്‍ നിന്നും സ്‌നേഹവും സാഹോദര്യവും സൃഷ്ടിച്ച ആളായിട്ടാണല്ലൊ മതങ്ങളുടെ ചരിത്രത്തില്‍ യേശുവിന്റെ സംഭാവന. ഒരു കവിളത്തടിച്ചാല്‍ മറ്റെ കവിള്‍ കാണിച്ചു കൊടുക്കണമെന്നു പറയുന്ന ആള്‍. പല്ലിനു പല്ല് നഖത്തിനു നഖം എന്നു പറയുന്നതിനു പകരം. യഹൂദന്മാരുടെ കയ്യിലുണ്ടായിരുന്ന യഹോവയില്‍ നിന്നും ചാടിപ്പോകുകയായിരുന്നു യേശുവിന്റെ ദൈവം. A landmark contribution to the history of religion. ഇതു മുഴുവന്‍ യേശുവിന്റെ ഒരു വാചകക്കസര്‍ത്തു പോലെ നമുക്ക് കാണാവുന്നതണ്.
എല്ലാം പറഞ്ഞു ഫലിപ്പിയ്ക്കുകയായിരുന്നു. സുകുമാര്‍ അഴിക്കോടിനെപ്പോലെ ഒക്കെ ഉള്ള ആളായിരുന്നു. പ്രസംഗമായിരുന്നു അദ്ദേഹത്തിന്റെ കല. പ്രസംഗിച്ച് പ്രസംഗിച്ച് പോയി സ്വന്തം പ്രസംഗം ഗൗരവമായി എടുത്തു. കുരിശുമരണം കിട്ടി എന്നത് സത്യമാണെങ്കില്‍, then he got into trouble. അവനവനെത്തന്നെ വളരെ സീരിയസ് ആയിട്ട് എടുത്തതിനാലാണിത്. പിലാത്തോസ് ഇദ്ദേഹത്തെ രക്ഷിയ്ക്കാനായി പതിനെട്ട് അടവുകളും പ്രയോഗിയ്ക്കുന്നുണ്ട്. ലീഡിങ് ചോദ്യങ്ങള്‍ ഒക്കെ ഇട്ടുകൊടുത്ത്. ബൈബിള്‍ നല്ല വ്യക്തമായി പറയുന്നുണ്ട് ഇത്. ജഡ്ജി തടവുകാരനെ രക്ഷിയ്ക്കാനായി സൂചനകള്‍ കൊടുക്കുകയാണ്. എളുപ്പസൂചനകള്‍ കൊടുത്തുകൊണ്ടുള്ള ചോദ്യങ്ങള്‍. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നീ രക്ഷപ്പെടും എന്ന മട്ടിലുള്ളവ. പക്ഷേ ഈ വിദ്വാന്‍ അതുപോലും സമ്മതിയ്ക്കുന്നില്ല. He got trapped in his own verbal mechanism. അല്ലെങ്കില്‍ അവിടുന്ന് രക്ഷപെടണമെന്നില്ലായിരിക്കും. ഒരുപക്ഷേ he did not want to live any more. ജീവിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നിരിക്കയില്ല. അതുകൊണ്ട് മനഃപൂര്‍വ്വം ശിക്ഷ വാങ്ങിയ്ക്കുക ആയിരുന്നു. പിലാത്തോസ് ഇട്ടുകൊടുക്കുന്ന സൂചനകളൊന്നും മനസ്സിലാകാതെ പോകുന്നവനല്ല യേശു. റോമാ സാമ്രാജ്യത്തെപ്പറ്റിയും മറ്റും ചോദിയ്ക്കുമ്പോള്‍ തര്‍ക്കുത്തരം പറയാന്‍ തുടങ്ങി. ഇങ്ങനെ സ്വന്തം വാചകങ്ങള്‍ തന്നെ കൊണ്ടുപോയി അന്ത്യത്തിലെത്തിച്ച ആളാണ് യേശു. ഒരുപക്ഷേ അദ്ദേഹത്തിനു അതായിരുന്നിരിയ്ക്കാം ഇഷ്ടം.
പക്ഷേ അന്നമ്മ ടീച്ചര്‍ വീഴുമ്പോള്‍ സ്‌നേഹപൂര്‍വ്വം താങ്ങുന്നത് യേശു തന്നെയാണ്. യേശുവിലുള്ള വിശ്വാസം അല്ലേ ഇതെഴുതിച്ചത്? സ്‌നേഹവും അരിശവും മാത്രമല്ലെ തന്നുള്ളു എന്നതും നിരാശയുടെ ആവലാതി അല്ലെ?
അത് അന്നമ്മ ടീച്ചറാണ്. ഞാനല്ല.
പക്ഷേ മനസ്സില്‍ തട്ടി അല്ലേ ആ വാചകങ്ങള്‍ എഴുതിയത്?
അത് യേശുവിനെപ്പറ്റിയുള്ള ചരിത്രപരമായ വായനയുടെ പരിണിതഫലമാണ്.
ഹിന്ദു മതമൗലികവാദിവാദത്തിലേക്ക് ചാഞ്ഞ ബുദ്ധിജീവികള്‍
ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം? പണ്ട് ചോദിച്ച പ്രസിദ്ധ ചോദ്യം. ബുദ്ധിജീവികള്‍ എല്ലാ തുറകളിലും രംഗംങ്ങളിലും ദൃശ്യരായോ അദൃശ്യരായോ വ്യാപരിക്കുകയാണെന്നും പറഞ്ഞിട്ടുണ്ട്. ഈ ബുദ്ധിജീവികളുടെ പ്രയത്‌നമാണോ പുരോഗതിയ്ക്കു പിന്നില്‍?
അങ്ങനെ തന്നെ. ഈ ബുദ്ധിജീവികളെക്കൊണ്ടാണു പ്രയോജനം വന്നിട്ടുള്ളതാണെന്നാണു ഞാന്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാരന്റേയും മതമൗലികവാദിയുടേയും പിന്നാലെ പോകുന്ന ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്നാണു ഞാന്‍ ചോദിച്ചത്. ഇതൊന്നുമില്ലാാതെ ബാങ്കിലിരുന്നു പണിയെടുക്കുന്നവരും പോലീസുകാരും അദ്ധ്യാപകരും കച്ചവടക്കാരും വ്യവസായിയും മീന്‍പിടുത്തക്കാരും കൃഷിക്കാരും ഒക്കെയായ എത്രയോ ബുദ്ധിജീവികള്‍ ഉണ്ട്. അവരൊക്കെ പണിയെടുക്കുന്നതു കൊണ്ടാണ് കേരളത്തിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നത്.
ബുദ്ധിജീവികള്‍ക്ക് നിര്‍വ്വചനം കൊടുത്ത് വേര്‍തിരിച്ച് നിറുത്തുകയായിരുന്നൊ?
അതില്‍ക്കൊടുത്ത ലിസ്റ്റിലെ ബുദ്ധിജീവികള്‍ എല്ലാം തന്നെ ഹിന്ദു മതമൗലികവാദിവാദത്തിലേക്ക് ചാഞ്ഞവരാണ്. മുന്‍പ് ഇടതുപക്ഷത്തിനെ പിന്‍പറ്റുകയും പിന്നീട് മതമൗലികവാദത്തിലേക്ക് കടക്കുകയും ചെയ്ത ബുദ്ധിജീവികളാണ് നരേന്ദ്രപ്രസാദ്, വിഷ്ണു നാരായണന്‍ നമ്പൂതിരി, സുഗതകുമാരി ഇങ്ങനെയൊക്കെ ഉള്ള ആളുകള്‍- തകിടം മറിഞ്ഞവര്‍. ഒരുകാല്‍ ഇടതുപക്ഷത്തിന്റെ വള്ളത്തിലും മറുകാല്‍ ഹിന്ദു മതമൗലികവാദത്തിന്റെ വള്ളത്തിലുമുറപ്പിച്ചവര്‍. ഇങ്ങനെ കളിച്ചവരെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. ചിലര്‍ ഇപ്പോഴും കളിയ്ക്കുന്നുണ്ട്. ചിലര്‍ മരിച്ചു പോയി, പാവങ്ങള്‍.
കേരളത്തില്‍ ഇന്നത്തെ ഭീഷണി രാഷ്ട്രീയത്തേക്കാള്‍ മാധ്യമങ്ങളാണ്.
കേരളത്തിന്റെ പുരോഗതിയ്ക്കുള്ള പ്രേരണാഘടകങ്ങള്‍ പതിനേഴാം നൂറ്റാണ്ടു മുതലുള്ളവ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഒരു ലേഖനത്തില്‍. ഇതില്‍ പലതും നിരന്തരമായ പ്രക്രിയ അല്ലെ? സാമ്പത്തികപുരോഗതിയും സാംസ്‌കാരികപുരോഗതിയും തമ്മിലുള്ള ഇടച്ചിലില്‍ സാംസ്‌കാരികം തറപറ്റിയോ?
ഇല്ല. സാമ്പത്തികപുരോഗതി ഉണ്ടായില്ല എന്നതാണ്. അതാണ് വലിയ പ്രശ്‌നം. തൊഴിലില്ലായ്മവേതനം വാങ്ങുന്ന ചെറുപ്പക്കാരുടെ എണ്ണം ലക്ഷക്കണക്കിനാണ്. മറ്റുസംസ്ഥാനക്കാരെ ഇവിടെ തൊഴിലെടുക്കാന്‍ നിയമിക്കുന്നത് സാമ്പത്തികപുരോഗതിയുടെ ലക്ഷണമല്ല. സര്‍ക്കാര്‍ ജോലിയല്ലാതെ മറ്റുജോലികള്‍ വളരെക്കുറവായ നാട്. മറ്റുസംസ്ഥാനക്കരെ ഇവിടെ നിയമിച്ചു മാടമ്പി കളിയ്ക്കുന്നതിന്റെ കാരണം തൊഴിലെടുക്കാന്‍ മടിയാണ് എന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും ക്ലാസ് വ്യവസ്ഥയ്ക്കും അകത്തു നിന്നു നോക്കുമ്പോള്‍ ശരീരം കൊണ്ട് അദ്ധ്വാനിക്കുന്നത് നാണക്കേടാണെന്ന ഉറച്ച വിശ്വാസം കേരളത്തിലെ സവര്‍ണ്ണരായ മൂന്നു മതക്കാര്‍ക്കും ഉണ്ട്. ഹിന്ദുവിലെ ഉപവിഭാഗങ്ങളായ നായര്‍ക്കും ഈഴവര്‍ക്കും, ക്രിസ്ത്യാനികളിലെ മറ്റു വിഭാഗക്കാര്‍ക്കുമെല്ലാം. അരിച്ചരിച്ച് ഷെഡ്യൂല്‍ഡ് കാസ്റ്റ് ഷെഡ്യൂല്‍ഡ് ട്രൈബ് വിഭാഗങ്ങള്‍ക്കു കൂടി ഈ സവര്‍ണ്ണമനോഭാവം വന്നു കൂടി. ശരീരം കൊണ്ട് അദ്ധ്വാനിക്കുന്നത് നാണക്കേടാണ്. It is against the dignity. ഇത് അമേരിക്കയിലായിരുന്നെങ്കില്‍ എവിടെ ചെന്നേനേ?
തൊഴിലവസരങ്ങള്‍ ഉല്‍പ്പാദിക്കപ്പെടണമെങ്കില്‍ തൊഴില്‍ ചെയ്യാന്‍ ആളു വേണം. പാടത്തിറങ്ങി പണിയെടുക്കുന്നത് സവര്‍ണ്ണരാകാന്‍ പാടില്ല, സവര്‍ണ്ണന് അതു ചെയ്യാന്‍ വയ്യ എന്ന നിലപാടില്‍ എത്തി. ഇതൊന്നുമല്ലാതെ മറ്റൊരു ജോലി ടെക്‌നോപാര്‍ക്കിലെയൊക്കെപ്പോലെ കിട്ടാനില്ലാത്ത അവസരത്തില്‍ എറ്റവും നല്ല ടാലന്റ്, എല്ലാ പരിശീലനങ്ങളും കിട്ടിയവര്‍ ലോ ഡിഗ്രി, എം. ബി. എ ഒക്കെ എടുത്തവര്‍ അടക്കം കേരളം വിട്ടു പോകുകയാണ്. അപ്പോള്‍ ഇങ്ങനെയൊരു സ്ഥലത്ത് അവശേഷിയ്ക്കുന്നത് മീഡിയോക്കര്‍ ആള്‍ക്കാരാകും. വെറും ഒരു ഇടത്തട്ടിനും താഴെ നിന്നുകൊണ്ട് എന്തൊക്കെയോ ചെയ്തു ജീവിയ്ക്കുന്നവര്‍. അവരുടെ കയ്യിലാണ് ഭരണം. ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ കയ്യിലാണ് മാദ്ധ്യമരംഗം. ഭരണത്തിലിരിയ്ക്കുന്നവര്‍ മീഡിയോക്കര്‍ ആണെന്ന് നമുക്ക് നേരത്തെ അറിയാം. അതേ സമയം പത്രപ്രവര്‍ത്തനം, അതോടനുബന്ധിച്ച ടെലിവിഷന്‍ വാര്‍ത്താപ്രവര്‍ത്തനം, പ്രോഗ്രാം നിര്‍മ്മാണം, സിനിമ-സിനിമയ്ക്കും സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ട സ്വാധീനം ഉണ്ട്- ഇതിലൊക്കെ പ്രവര്‍ത്തിയ്ക്കുന്ന ഭൂരിപക്ഷം ആള്‍ക്കാരും കനത്ത മീഡിയോക്രിറ്റികളാണ്. വളരെ അപകടകരമായ അവസ്ഥയാണിത്. കേരളത്തില്‍ ഇന്നത്തെ ഭീഷണി രാഷ്ട്രീയത്തേക്കാള്‍ മാധ്യമങ്ങളാണ്.
പുരോഗതി ഒരു നേര്‍ രേഖയില്‍ സഞ്ചരിയ്ക്കുന്നില്ലേ എന്നും ചോദിച്ചിരുന്നു മുന്‍പത്തെ ചോദ്യത്തില്‍........
Politics has destroyed the society. സാമ്പത്തികാടിത്തറ ഭദ്രമായാലേ സമൂഹത്തിനു കലകളിലേയ്ക്കും മറ്റു കാര്യങ്ങളിലേക്കും അര്‍ത്ഥവത്തായി വ്യാപരിക്കാന്‍ പറ്റുകയുള്ളു. യൂറോപ്യന്‍ സമൂഹവും അമേരിക്കന്‍ സമൂഹവും വളരെക്കാലം മുന്‍പു തന്നെ ഇതുപോലെ ശക്തി പ്രാപിച്ചത് 17 ഉം 18 ഉം നൂറ്റാണ്ടുകളില്‍ അവര്‍ക്കുണ്ടായ സാമ്പത്തിക പുരോഗതി-കൊളോണിയലിസത്തില്‍ക്കൂടെ കട്ടുകൊണ്ടുവന്നപണം കൊണ്ടൊക്കെയാണ്- സാംസ്‌കാരികപുരോഗതിയ്ക്ക് വഴി വച്ചതുകൊണ്ടാണ്. They created a society which would protect and perpetuate culture-a system which would protect thinkers and philosophers. അവര്‍ക്കു വെറുതെ ഇരുന്നു ചിന്തിയ്ക്കാനുള്ള സൗകര്യം വലിയ യൂണിവേഴ്‌സിറ്റികള്‍ ചെയ്തു കൊടുത്തു. If you are a thinker you are encouraged, saved. ഇങ്ങനെയൊരു സംവിധാനം നമുക്കില്ല. Until and unless the society becomes strong സാംസ്‌കാരിക പുരോഗതി എന്നു താങ്കള്‍ പറഞ്ഞത് മുന്നോട്ടു കൊണ്ടുപോകാന്‍ ആയെന്നിരിക്കില്ല. അതിനകത്ത് പുളവും വളവും ഉണ്ടായിക്കൊണ്ടേ ഇരിയ്ക്കും. സാംസ്‌കാരികചിന്തകരെ രാഷ്ട്രീയം പിടികൂടും. ഓരോ എഴുത്തുകാരും വിധേയരാകുന്നു. നിലനില്‍ക്കാനുള്ള പണം അല്ലെങ്കില്‍ കൂടുതല്‍ സുഖങ്ങള്‍ അനുഭവിയ്ക്കാനുള്ള പണം ഇല്ലാതെ വരുന്നതു കൊണ്ട് കലാകാരന്‍മാരും ചിന്തകരും രാഷ്ട്രീയഭരണാധികാരികള്‍ക്കോ മതനേതൃത്വത്തിനോ വിധേയരായിത്തീരുകയാണ്. ഇങ്ങനെ വന്നു കഴിയുമ്പോള്‍ ഈ വിധേയരുടെ ശൃംഖലയ്ക്ക് ഒരിയ്ക്കലും സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിയ്ക്കുകയില്ല. ഈ വിധേയരുടെ ശൃംഖലയാണ് ഇന്ന് മാദ്ധ്യമങ്ങളിലും കലാസാംസ്‌കാരികരംഗത്തും എല്ലാം പ്രാഗല്‍ഭ്യം നേടുന്നത്, പ്രാമുഖ്യം നേടുന്നത്. അവര്‍ക്കാണ് മുന്‍ തൂക്കം. എല്ലാവരും അങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. അതുകൊണ്ടാണ് നമുക്ക് ഒരു സാംസ്‌കാരിക പുരോഗതി വരാത്തത്. ഒരു പുതിയ നാടകം കാണാനില്ല. അര്‍ത്ഥവത്തായ ഒരു സിനിമ കാണുന്നില്ല. ലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുള്ള പുസ്തകങ്ങള്‍ -ചരിത്ര പുസ്തകങ്ങള്‍ ഇല്ല. കേരള ചരിത്രം-ഇന്‍ഡ്യാ ചരിത്രം പോട്ടെ - സംബന്ധിച്ച് ഒരു പുതിയ വീക്ഷണം വരുന്നില്ല. ഇതാണു ഗതി.
അനുബന്ധമായ ചോദ്യം. മലയാളിയുടെ അവസാനത്തെ അത്താഴം ഫ്യൂറിഡാന്‍ കലര്‍ന്ന ഐസ്‌ക്രീം ആണ് എന്ന് എഴുതിയിരുന്നു. ഇത് ഒരു മുന്നറിയിപ്പോ വിലാപമോ ആവലാതിയോ?
അല്ല. ഒന്നുമല്ല. ഒരു പ്രസ്താവന മാത്രം. വിലാപമോ വാണിങ്ങൊ അല്ല. ഒരു സത്യപ്രസ്താവനയാണ് എന്നെ സംബന്ധിച്ചിടത്തോളം. മലയാളികള്‍ ഇന്നു വന്നു നില്‍ക്കുന്ന ഘട്ടത്തെപ്പറ്റി. സാംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായി എവിടെ വന്നു നില്‍ക്കുന്നു എന്നതിനെപ്പറ്റിയുള്ള ഒരു പ്രസ്താവന. അതിശയോക്തി അല്‍പ്പം ഉണ്ടാകും. കാരണം ഈ ഫ്യൂരിഡാന്‍ കഴിയ്ക്കാതെ രക്ഷപെട്ടവരാണ് ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലും ഒക്കെയുള്ള മലയാളിനിവാസികള്‍. അല്ലെങ്കില്‍ ഫ്യൂരിഡാനില്‍ നിന്നും രക്ഷപ്പെട്ടവര്‍ മതത്തിന്റെ ഉള്ളിലും രാഷ്ട്രീയത്തിനുള്ളിലും മാധ്യമങ്ങള്‍ക്കുള്ളിലും ഒക്കെ ഉറച്ചു നിന്ന് മിടുക്കന്‍മാരാകുന്നവരാണ്. ട്രേഡ് യൂണിയനുകള്‍ക്കുള്ളില്‍ നിന്നുമൊക്കെ. തല്‍ക്കാലവ്യവസ്ഥിതിയെ ചൂഷണം ചെയ്യാന്‍ പഠിച്ചവര്‍ക്ക് മാത്രമേ ഫ്യൂരിഡാന്‍ കഴിയ്ക്കാതെ ജീവിയ്ക്കാന്‍ പറ്റുകയുള്ളു.
മതം, പൗരോഹിത്യം, നക്‌സലിസം
രണ്ടു മുന്നണികള്‍ ചേര്‍ന്ന് അരനൂറ്റാണ്ടു തച്ചുടച്ച സമൂഹമാണ്, ആശയറ്റത് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വിഹ്വലതയാണോ മലയാളിയെ മതതീവ്രതയില്‍ എത്തിച്ചത്? സാമ്പത്തികവും ഭൗതികവുമായ
സുരക്ഷാബോധം നഷ്ടപ്പെട്ടു എന്നതിലുപരി വിശ്വാസപ്രമാണങ്ങള്‍ വഞ്ചിച്ചതിന്റെ പരിണതി അല്ലെ ഇത്?
അടിസ്ഥാനപരമായി ഭരണകര്‍ത്താക്കള്‍/രാഷ്ട്രീയക്കാര്‍ തകര്‍ത്ത ഒരു സമൂഹത്തില്‍- ആശ കൊടുക്കുകയും അത് പിന്‍ വലിയ്ക്കുകയും ചെയ്ത്, അല്ലെങ്കില്‍ ഭരണകൂടം പൗരനുവേണ്ടി വല്ലപ്പോഴും ചെയ്തുകൊടുക്കുന്ന ഓരോ സേവനങ്ങള്‍ ഒരു സൗജന്യ സഹായം, ഫേവര്‍ ആണെന്നു വരുത്തി വയ്ക്കുന്ന ഒരു സമൂഹത്തില്‍- മറുവശത്ത് ഭരണകൂടത്തെ എല്‍പ്പിച്ച യാതൊരു കര്‍ത്തവ്യവും അത് നിര്‍വ്വഹിയ്ക്കാതിരിയ്ക്കുകയും നാക്കുകൊണ്ട് പ്രസംഗിയ്ക്കുക മാത്രം ചെയ്ത് പൗരന്റെ മേലാളനായി ചമഞ്ഞ് നടക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍- പൗരന് ആശയറ്റതു കൊണ്ടാണ്, അവരുടെ പ്രശ്‌നങ്ങളും അവരുടെ മേലുള്ള സമ്മര്‍ദ്ദങ്ങളും അവരുടെ നിരാശകളും എല്ലാം കൂടി എത്തും പിടിയും ഇല്ലാതെ വര്‍ത്തിച്ച ഒരു രംഗത്തേയ്ക്കാണ് മതങ്ങളും ആള്‍ദൈവങ്ങളും സമര്‍ത്ഥമായി കയറിച്ചെന്ന്, കൈകാട്ടിവിളിച്ച് മുട്ടുകുത്താന്‍ പറഞ്ഞത്. അവർ മുട്ടുകുത്തി, ഭംഗിയായിട്ട് മുട്ടുകുത്തി. അവരെ സംബന്ധിച്ചിടത്തോളം ഈ വീഴ്ച ആശ്വാസം. ഈയിടെ പത്രത്തില്‍ വായിച്ചു ഒരു പോലീസ് സ്റ്റേഷനില്‍ ദുര്‍ലക്ഷണങ്ങള്‍ മാറ്റാന്‍ കണിയാനെ കൊണ്ടുവന്ന് കവടി നിരത്തിയതായി. ആ നിലയിലേക്ക് അതായത് ഒരു പോലീസ് സ്റ്റേഷന്റെ പ്രശ്‌നം പരിഹരിയ്ക്കാന്‍ ഡി. ഐ. ജിയ്‌ക്കോ ഡി. വൈ. എസ്. പി യ്‌ക്കോ പറ്റുകയില്ലെന്നും ഒരു ജോത്സ്യനു മാത്രമേ പറ്റുകയുള്ളു എന്ന് അവിടത്തെ പോലീസുകാര്‍ക്ക് ഉറപ്പായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഈ തരത്തിലുള്ള ഒരു ഷിഫ്റ്റ് nobody can save you എന്നുള്ള ആ ഷിഫ്റ്റിനിടയിലേക്കാണ് ജോത്സ്യരും മറ്റും കടന്നു വരുന്നത്. മതാധികാരവര്‍ഗ്ഗവും ഇങ്ങനെയാണ് കയറി വന്ന് ആധിപത്യമുറപ്പിയ്ക്കുന്നത്. ക്ഷേത്രങ്ങളുടെ കാര്യമാണെങ്കില്‍ ക്ഷേത്രസംരക്ഷണസമിതി എന്നൊക്കെപ്പറഞ്ഞ് മതമൗലികവാദികളുടെ കയ്യിലായി പൊയ്‌പ്പോയി. അതിനെ ചെറുക്കാനായി സി. പി. എം കാര്‍ വന്നു, തള്ളും ഉന്തും നടക്കുന്നു. ക്രിസ്ത്യാനികളുടെ കാര്യമാണെങ്കില്‍ സഭകള്‍ തമ്മിലുള്ള പോരാട്ടം ഒരു വശത്ത്. മറുവശത്ത് ഈ സഭകളുടെ എല്ലാം കീഴിലുള്ള ക്രിസ്ത്യാനികളെ പിടിച്ചെടുക്കാന്‍ പെന്തക്കോസ്തുകാര്‍-alternative Christianity ക്കാര്‍ വന്നു ചേരുന്നു. മുസ്ലീംകളുടെ കാര്യത്തില്‍ ഷിയ-സുന്നി തര്‍ക്കം. അതിന്റെ ഇടയ്ക്ക് fundamentalism- ഒരു വിചിത്രമായ തരത്തിലുള്ള, സൗദി അറേബ്യയില്‍ പോലും കാണാനില്ലാത്തിടത്തോളം വിചിത്രമായ തരത്തിലുള്ളത്- ഇറക്കുമതി ചെയ്യുന്നു. ഇതിനെല്ലാം വശംവദരാകാനുള്ള മലയാളികള്‍ ധാരാളമുണ്ട്.

അവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ടാണ് നമ്മുടെ സമൂഹത്തിന്റെ ഭാവി ഇപ്പറഞ്ഞ അവസാനത്തെ അത്താഴം പോലെ ഇരുളടഞ്ഞതാകുന്നത്. മതത്തിന്റെ പിടിയിലേക്കു തിരിച്ചുപോകുന്ന ഒരു സമൂഹത്തിനും ഭാവി ഇല്ല.
ജീര്‍ണ്ണതാവാദികള്‍ വിജയിക്കുകയാണോ? വര്‍ഗീസുമാരെ വെടിവച്ചുകൊന്ന് നക്‌സലിസം അമര്‍ച്ച ചെയ്യാം. ഈ മറുനക്‌സലിസത്തിന്റെ പൂച്ചയ്ക്ക് ആരു മണി കെട്ടും?
ഇല്ല. ഇതിനു ഒരു പോംവഴിയും ഇല്ല. മണികെട്ടാന്‍ പറ്റുകയില്ല. ഇത് ഒരു മതേതര സമൂഹമാണെന്ന് മറന്നു പോയിട്ടാണ് കേരളത്തിലെ ഭരണകൂടം- യു. ഡി. എഫ് ആയാലും എല്‍. ഡി. എഫ് ആയാലും- പ്രവര്‍ത്തിയ്ക്കുന്നത്. യു. ഡി. എഫ് ന്റെ ഒരു മുഖ്യമന്ത്രി എ. കെ. ആന്റണി പോയി ആള്‍ദൈവത്തിന്റെ കാല്‍ക്കല്‍ വീണ് കമഴ്ന്നു കിടന്നു. അദ്ദേഹം തന്നെ പോയി കൊലക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ഒരു സന്യാസിയുടെ കാല്‍ക്കല്‍ കമഴ്ന്നു കിടന്നു. സി. പി. എം കാര്‍ പോലും പോയി തിരുമേനിമാരുടെ മോതിരം മുത്തുന്നു. ഇങ്ങനെ ഒരു സമൂഹത്തില്‍ ഒരു നക്‌സല്‍ തരത്തിലേയ്ക്ക് ഇതൊന്നും പോകുന്നതേ ഇല്ല. നക്‌സലിസത്തില്‍ ഒരു രാഷ്ട്രീയ ചായ്വും ഒരു ആക്റ്റിവിറ്റിയും ഉണ്ട്. ഇതില്‍ ഇങ്ങനെ ഒന്നുമില്ല. No follower/believer here is concerned with anything other than himself, his immediate wishes and demands. കാര്യങ്ങള്‍ ഈ ആള്‍ദൈവങ്ങള്‍ നടത്തിക്കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രമാണ് അവരുടെ നോട്ടം. He has no social concerns. Naxalites were valid because they had a social point of view, a political point of view. But must have been very foolish. വളരെ സില്ലി ആയിട്ടുള്ള ഒരു പൊളിറ്റിക്കല്‍ റെവൊലൂഷന്‍ ആണ് അവര്‍ പ്ലാനിട്ടത്. ആ ലളിതമൂഢത്തം നമ്മള്‍ അംഗീകരിയ്ക്കുമ്പോഴും they wanted the society to change. ഇപ്പോഴത്തെ മതജീര്‍ണ്ണതയില്‍ പെട്ടുപോയ വിശ്വാസിക്കൊന്നും സമൂഹത്തെക്കുറിച്ച് കാഴച്ചപ്പാടുകള്‍ ഒന്നുമില്ല. അവന് അവനെക്കുറിച്ചു മാത്രം വേവലാതി. ഇതില്‍ നിന്നും രക്ഷപെടുത്താന്‍ യാതൊരു വഴിയുമില്ല. Because faith is personal and it is your fundamental right.
മതവിശ്വാസതീവ്രത ഉല്‍പ്പാദിക്കപ്പെടുന്നത് പൗരോഹിത്യ നേതൃത്വങ്ങളുടേയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ശക്തികളുടേയും അധികാരപദ്ധതികളാണ് എന്ന് എഴുതിയിട്ടുണ്ട്. പക്ഷേ ഏതു മാനസികനിലകളാണ് ഈ ചൂഷണത്തിനു പശ്ചാത്തലം ഒരുക്കുന്നത്? 1, 2, 3 എന്നിങ്ങനെ ലിസ്റ്റ് ചെയ്യാന്‍ പറ്റുമോ?
അങ്ങനെ ലിസ്റ്റ് ചെയ്യാന്‍ പ്രയാസമാണ്. ജീവിതപരമായി മലയാളിയുടെ മാനസിക നില രണ്ടുമൂന്നു തരത്തിലുണ്ട്. ക്രിസ്ത്യാനികളുടെ ഇടയ്ക്ക്, അവരെ സംബന്ധിച്ചിടത്തോളം ഈ എസ്റ്റാബ്ലിഷ്ഡ് ക്രിസ്തുമത മുഖ്യധാരയ്ക്കുള്ളില്‍ നില്‍ക്കുന്നവന് അവന്റെ സോഷ്യല്‍ സ്റ്റാന്‍ഡിങിന്റെ ഒരു ഭാഗമാണ് മതവുമായുള്ള അവന്റെ ഇഴചേരല്‍. അതു മൗലികവാദം അല്ല. ശരാശരി ക്രിസ്ത്യാനി ഞായറാഴ്ച പള്ളിയില്‍ പോകുന്നതോ ഹിന്ദു അമ്പലത്തില്‍ പോകുന്നതോ മുസ്ലീം നിസ്‌കരിയ്ക്കുന്നതോ മൗലികവാദം അല്ല. അതിനപ്പുറത്തേയ്ക്കു കടന്നിട്ടുള്ള വിവശമായ ആരാധനയിലേക്കും വിധേയത്വത്തിലേക്കും പോകുമ്പോഴാണ് ഇത് അപകടകരം ആകുന്നത്. പിന്നെ ഇവര്‍ മതസംഘടനകളും മേധാവിത്തങ്ങളും ഉല്‍പ്പാദിപ്പിയ്ക്കുന്ന പുതിയതും രണ്ടാമതു പൊക്കിക്കൊണ്ടു വരുന്നതുമായ ആചാരങ്ങള്‍ക്കും പുതിയ വഴിപാടുകള്‍ക്കും ആഘോഷങ്ങള്‍ക്കും കൊടുക്കുന്ന സാമ്പത്തികവും ശാരീരികവും ആയിട്ടുള്ള പിന്തുണയാണ് ഏറ്റവും അപകടകരമായിട്ടുള്ളത്. പിന്നീട് ഓരോ അനുബന്ധിച്ച സംഭവങ്ങള്‍ -ഭാഗവത യജ്ഞങ്ങള്‍, വചനപ്രഘോഷണങ്ങള്‍ നടക്കുമ്പോഴുള്ള ശക്തമായ പിന്തുണയാണ് വീണ്ടും ഇതിലേയ്ക്കു പകര്‍ത്തുന്നത്. അതിലേയ്ക്ക് മേല്‍പ്പറഞ്ഞ ഫണ്ടമെന്റലിസ്റ്റ് അല്ലാത്ത വിശ്വാസിയും കാലക്രമേണ സംഭാവന നല്‍കിയേക്കും. ഇതിന് പ്രേരിപ്പിയ്ക്കുന്നത് ഇവന്റെ അരക്ഷിതാവസ്ഥയാണ്. മുഖ്യധാരയില്‍ നില്‍ക്കുന്ന ക്രിസ്ത്യാനി അവന്റെ പൊങ്ങച്ചം കൊണ്ടാണ് വിശ്വാസിയെന്നു നടിയ്ക്കുന്നത്. ഗുരുവായൂര്‍ പോയി ഒരു ഹിന്ദു കല്യാണം കഴിയ്ക്കുന്നത് സോഷ്യല്‍ സ്റ്റാന്‍ഡിങിന്റെ ഭാഗമായാണ്. ഗുരുവായൂരപ്പനെപ്പറ്റി അവന്‍ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. അങ്ങനെ നില്‍ക്കുന്നവരുമുണ്ട്. മറുവശത്ത് ഇതില്‍ ചെന്നു വീണുപോകുന്ന എറ്റവും അധികം ആള്‍ക്കാര്‍ ആത്മീയതയുടെ അര്‍ത്ഥം മനസ്സിലാക്കാത്തവരാണ്. സ്പിരിച്വാലിറ്റി ഒരു ആന്തരിക ഭാവമാണെന്ന് ഇടതുപക്ഷത്തിനും അറിഞ്ഞുകൂടാ. അവര്‍ ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ളതില്‍ പോലും ഇക്കാര്യമൊന്നും ആരോടും പറഞ്ഞിട്ടില്ല, അറിയാമെങ്കില്‍ പോലും. ഈ ആത്മീയതയില്‍ സംഭവങ്ങളോ ബിംബങ്ങളോ വേദപുസ്തകങ്ങളോ ഒന്നുമില്ല എന്നുള്ളത്-ഓരോ മനുഷ്യനും നേടിയെടുക്കേണ്ടത്, പ്രാപ്തമാക്കേണ്ടത് ആണിത് എന്നുള്ള തിരിച്ചറിവ് ഇല്ലാതെ പോയി. ഇങ്ങനെ നിസ്സഹായത, മലയാളി എന്ന നിലയ്ക്കുള്ള സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും ആയുള്ള നിസ്സഹായത ഒരു വശത്ത്. മറുവശത്ത് മനുഷ്യന്‍ എന്നുള്ള നിലയ്ക്ക് എല്ലാ മനുഷ്യനും അനുഭവിയ്ക്കുന്ന നിസ്സഹായത. അതാണല്ലൊ മതത്തെ ഉണ്ടാക്കിയത്. അടിസ്ഥാനപരമായ, എല്ലാ മനുഷ്യര്‍ക്കുമുള്ള ആകുലതകള്‍ തന്നെ. മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ, ഇപ്പോള്‍ പാപം ചെയ്താല്‍ ഇന്നു ശിക്ഷ കിട്ടുമോ അതൊ നാളെ കിട്ടുമോ, ചെയ്ത പാപത്തിന്റെ പരിഹാരത്തിന് എത്ര പൂജ ചെയ്താല്‍ ശരിയാകും ഇങ്ങനെ സാര്‍വ്വലൗകികമായ ആകുലതകള്‍. മലയാളി എന്ന നിസ്സഹായത അവനെ വലയ്ക്കുന്നുണ്ട് കൂടുതല്‍. സമയത്തിനോടുന്ന ബസ്സുകളില്ല, പാതകളില്ല, കുട്ടികള്‍ പഠിച്ചാല്‍ ജോലിയില്ല, ഇവരെ പുറത്തേയ്ക്കു വിടണം, പഠിപ്പിയ്ക്കാനുള്ള വമ്പിച്ച പണബാദ്ധ്യത, ഇത്തരത്തിലുള്ള ഞെരുക്കങ്ങള്‍ ഒന്നിനൊന്നു വലയ്ക്കുന്നു. എനിയ്ക്ക് എങ്ങനെയാണ് ഇതില്‍ നിന്നും മോചനം ലഭിയ്ക്കുന്നത് എന്നറിയാനായിട്ടാണ്- I think that is the single most important reason why a Malayali is running after a godman or similar personalities. ഈ മാനസികനിലയാണ് ചൂഷണം ചെയ്യപ്പെടുന്നത്.
സാംസ്‌കാരിക ഭീതി ഇല്ലാത്ത മനുഷ്യർ
പണം കൊടുത്ത് വിദ്യാഭ്യാസത്തെ പിടിച്ചെടുക്കുക, പണം അങ്ങോട്ടു കൊടുത്തു ജോലി വാങ്ങുക.....ലോകത്ത് നടപ്പില്ലാത്ത പദ്ധതികളാണ് മലയാളിയ്ക്കുള്ളത്. മക്കളാണ് പ്രധാന കയറ്റുമതി വിഭവം. എന്തുതരം തലമുറയെയാണ് വാര്‍ത്തെടുക്കുന്നത് നമ്മള്‍ എന്നതിലല്ലെ ഭീതി വേണ്ടത്?
ഈ തലമുറ സാംസ്‌കാരികമായി ചിന്തിയ്ക്കുന്നില്ല. മക്കള്‍ സാംസ്‌കാരികമായിട്ടു മുന്നേറണമെന്ന് ഒരു അച്ഛനും അമ്മയും പ്രത്യേകമായിട്ടു ചിന്തിയ്ക്കുന്നില്ല. ഒരു സാംസ്‌കാരിക ഭീതി ഇല്ല, അവരെ സംബന്ധിച്ചിടത്തോളം. മക്കള്‍ മെച്ചപ്പെട്ട മനുഷ്യരാകണം സിവിലൈസേഷണലി അവര്‍ മെച്ചപ്പെട്ടവര്‍ ആകണമെന്ന ചിന്തയില്ല. പക്ഷെ അവര്‍ നിസ്സഹായരാണ്. കേരളം എന്ന സാമ്പത്തികശവപ്പറമ്പില്‍ നിന്നും മക്കളെ എങ്ങനെയെങ്കിലും പുറത്തേയ്ക്ക് തൂത്തെറിയുക എന്നതാണ് കഠിനപ്രയത്‌നം. എങ്ങനെ ഏതു പ്രൊഫഷണല്‍ കോളേജില്‍ കൊണ്ടുപോയി എത്ര രൂപാ കൊടുത്താല്‍ അവര്‍ കാര്യം നേടും എന്നതാണ്. അതു കേരളത്തില്‍ അല്ലെങ്കില്‍ തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കര്‍ണ്ണാടകത്തിലോ ബീഹാറിലോ കൊണ്ടു പോയി മക്കളെ ഇങ്ങനെ തൂത്തെറിയുകയാണ് ഇവിടന്ന്.
അതൊരു പാതകമല്ലെ?
കഞ്ഞികുടിയ്ക്കാതെ കിടക്കുന്നതിനേക്കാല്‍ വലിയ പാതകമല്ലല്ലൊ. പിന്നെ ഭീതിയ്ക്ക് വകുപ്പില്ല. അടുത്ത തലമുറ ഇല്ലല്ലൊ. അവര്‍ പോയിരിക്കുകയല്ലെ. ഈ തലമുറ ഒന്നോടെ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. വിമാനത്തിലും ട്രെയിനിലും കാറിലും ബസ്സിലുമൊക്കെ കയറി they are vanishing. എന്റെ പരിചയത്തില്‍പ്പെട്ട ആരുടേയും മക്കള്‍ കേരളത്തില്‍ ഇല്ല. They are gone.
പിന്നെ വരുംകാലത്തേയ്ക്ക് എന്താണു ബാക്കി?
ഇവിടെ അതിജീവിയ്ക്കാന്‍ പഠിച്ച സമര്‍ത്ഥര്‍. ട്രേഡ് യൂണിയനുകള്‍ക്കുള്ളിലും രാഷ്ട്രീയത്തിനുള്ളിലും മതത്തിനുള്ളിലും ഇവിടത്തെ മാധ്യമത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുള്ളിലും നിന്നുപിഴയ്ക്കാന്‍ പഠിച്ചവര്‍. അല്ലെങ്കില്‍ ഒരു ചെറിയ കച്ചവടക്കാരായിട്ട്, ഒരു ഹോട്ടലുകാരനായിട്ട് പരിമിതമായ ആവശ്യങ്ങള്‍ക്കുള്ളില്‍ നിന്ന് അതില്‍ നിന്നും ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കാന്‍ ശേഷിയുള്ളവര്‍-ഇല്ലായ്മയില്‍ നിന്നും എന്തെങ്കിലും ഉണ്ടാക്കി എടുക്കാന്‍ കെല്‍പ്പുള്ളവര്‍. Real estate speculation പോലെയുള്ള സംഗതികളില്‍ നിന്നും ചിലതൊക്കെ നേടിയെടുക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി എല്ലാവരും ചുറ്റിപ്പറ്റി നില്‍ക്കുന്നത് രാഷ്ട്രീയത്തിലാണ്. ഏറ്റവും കൂടുതല്‍ അതിജീവനം അവിടെയാണ് നടക്കുന്നത്. അതിനെ ചുറ്റിയുള്ള ശമ്പള കിമ്പള അഴിമതി... ഇതിലൊക്കെ കളിയ്ക്കുന്ന ഒത്തിരി പേരുണ്ട്. അവരൊക്കെയേ ഉണ്ടാകുകയുള്ളു അവസാനം, സംശയിക്കാനൊന്നുമില്ല.
നേരത്തെ പറഞ്ഞ പാവം ബുദ്ധിജീവികള്‍ കൂടുതല്‍ അദ്ധ്വാനിക്കണോ ഇവരെ നില നിര്‍ത്താന്‍?
വേണ്ട. അവരുടെ പ്രയത്‌നം കൂടി വരികയില്ല. അവര്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നതു തന്നെ ചെയ്താല്‍ മതി. ഇവര്‍ക്കുവേണ്ടി അവര്‍ പ്രത്യേകമായി ഒന്നും ചെയ്യാനില്ല. ബാങ്കിലുള്ളവര്‍ക്കോ പോലീസുകാര്‍ക്കോ ഒന്നും ചെയ്യാനില്ല. It is a lost cause.
അടുത്തകാലത്ത് പൊട്ടിപ്പുറപ്പെട്ട വിവാദമാണ് ലൗ ജിഹാദ് .......
പച്ചക്കള്ളം. അത് Anti-Islamic tirades ഇങ്ങനെ പല ഉറവിടങ്ങളില്‍നിന്നും ഉണ്ടായി വരുന്നതിന്റെ ഭാഗമായി, മാദ്ധ്യമങ്ങളും കൂടെ അന്ധമായിട്ട് തെളിവുകള്‍ ഒന്നുമില്ലാതെ നടത്തുന്ന ഒരു ജല്‍പ്പനം-എന്താ പറയേണ്ടത് വായ് കൊണ്ടു പറയാന്‍ പോലും കൊള്ളാത്ത വൃത്തികെട്ട സംഭവം.
പക്ഷേ അത് സ്‌നേഹിയ്ക്കുന്നവരെ ഭയങ്കരമായിട്ട് അന്ധാളിപ്പിയ്ക്കുന്നു....
അന്ധാളിപ്പിയ്ക്കും. തീര്‍ച്ചയായും. അതാണല്ലൊ അതിന്റെ ഉദ്ദേശം. യാതൊരു കാരണവശാലും ഒരു മുസ്ലീം ഒരു അമുസ്ലീമിനെ സ്‌നേഹിച്ചു കൂടാ എന്നുള്ളത് ഉറപ്പു വരുത്താനായിട്ടാണ് ഇതാരോ കടത്തിവിട്ടത്. ഒരു പക്ഷേ മുസ്ലീം ഫണ്ടമെന്റലിസ്റ്റുകള്‍ തന്നെയാണോ ഇത് ഇറക്കിയതെന്ന് സംശയിക്കണം. കാരണം മുസ്ലീമുകള്‍ക്ക് ഇഷ്ടമില്ല ഒരു അമുസ്ലീമിനെ സ്‌നേഹിയ്ക്കുന്നത്. ആര്‍. എസ്.എസ്സിനും ഇഷ്ടമില്ല. ക്രിസ്ത്യാനിയ്ക്കും ഇഷ്ടമില്ല. ആര്‍ക്കും ഇഷ്ടമില്ല. കണ്ടുപിടിയ്ക്കപ്പെട്ടാല്‍ കൊന്നു കളയാന്‍ സാദ്ധ്യത ഉണ്ട്. അത് നടക്കുന്നുമുണ്ടല്ലൊ. ഇവിടെ കൊന്നുകളയുമോ എന്നെനിയ്ക്കറിഞ്ഞു കൂടാ. ഒരു മുസ്ലീമും അമുസ്ലീമും സ്‌നേഹിച്ച് നാളെ ഒരു പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്നാല്‍ ഒരു കാര്യം എനിയ്ക്കുറപ്പുണ്ട്-പോലീസ് അവരെ കല്യാണം കഴിപ്പിച്ചു വിടും അവര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍. ഗുജറാത്തിലാണെങ്കില്‍ അവിടെ വച്ച് ഒരു എന്‍കൗണ്ടറില്‍
വെടിവച്ച് കൊന്നിരിക്കും.
പക്ഷേ ലൗ ജിഹാദ് എന്ന വാക്കിന് വളരെ പ്രചാരം കിട്ടിയിരിക്കയാണ്........
It is created by media. ഇത് തീര്‍ച്ചയായും മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തതാണ്.
Media at the behest of somebody has created it. അതു കണ്ടുപിടിയ്ക്കാന്‍ പ്രയാസമൊന്നുമില്ല. എവിടുന്നു വന്നു, എങ്ങനെ വന്നു എന്നൊക്കെ. ആദ്യത്തെ ജിഹാദ് കഥ ആരാണ് ഉണ്ടാക്കിയത് ഏതു സ്രോതസ്സില്‍ നിന്നാണ് വന്നത് -എളുപ്പമാണ് കണ്ടു പിടിയ്ക്കല്‍. പക്ഷെ ഇതുകൊണ്ട് പ്രശ്‌നത്തിലായ ചെറുപ്പക്കാര്‍ ഉണ്ട്. ഒന്നും ചെയ്യാന്‍ പറ്റുകയില്ല. പക്ഷെ അവര്‍ക്കൊന്നും പേടിയ്ക്കാനില്ല. മീഡിയ അതത് സമയത്ത് അതിന്റെ കളി കളിച്ചിരിക്കും. അതിന്റെ ഉള്ളിലെ ഫണ്ടമെന്റലിസ്റ്റുകളും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നവരും ഒക്കെക്കൂടി. ഏത് ഫണ്ടമെന്റലിസ്റ്റ് ഗ്രൂപ് ആണെങ്കിലും മാദ്ധ്യമത്തിലെ അവരുടെ പിണിയാളുകള്‍ അവരുടെ ജോലി നിര്‍വ്വഹിച്ചിരിക്കും. അതു കണ്ട് നമ്മള്‍ പേടിച്ചാല്‍ പറ്റുകയില്ല. കേരളം പോലെ ഒരു സമൂഹത്തില്‍ അതൊക്കെക്കണ്ട് പേടിച്ചു ജീവിയ്ക്കാന്‍ തുടങ്ങിയാല്‍ അതിനൊരവസാനമില്ല. അതേ സമയം കേരളം പോലെ ഒരു സെക്യുലര്‍ പാരമ്പര്യം ഇല്ലാത്ത നാരായണഗുരുവിനെപ്പോലെ ഒരു മനുഷ്യന്‍ ജനിയ്ക്കാത്ത ഒരു സ്ഥലത്ത് പേടിയ്‌ക്കേണ്ടതുണ്ട്. കര്‍ണ്ണാടകത്തില്‍ പോലും സൂക്ഷിയ്ക്കണം. തമിഴ്നാട്ടില്‍- വേണ്ട. അവിടെ ഇക്കാര്യത്തില്‍ വളരെ ശക്തിയായ ഒരു സെക്യുലര്‍ പാരമ്പര്യമുണ്ട്. ഇങ്ങനെ പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ട്. അവരവരുടെ ചരിത്രം ആണ് ഇതൊക്കെ നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇത്തരത്തിലുള്ള വ്യത്യാസങ്ങള്‍ക്ക് ഏറ്റവും കുറവ് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹമാണ് അവര്‍ നിര്‍മ്മിച്ചെടുത്തത്. കേരളത്തില്‍ ഉള്ളിടത്തോളം മുസ്ലീം-അമുസ്ലീം വ്യത്യാസപരിഗണന തമിഴ്‌നാട്ടിലില്ല.
മലയാളി ക്രിസ്ത്യാനിയുടെ സര്‍ഗ്ഗശേഷി സംബന്ധിച്ച ആകുലതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നോ?
മലയാളി ക്രിസ്ത്യാനിയുടെ സര്‍ഗ്ഗശേഷി അവര്‍ പ്രകടിപ്പിച്ചത് കൃഷിയിലും production of wealth ലുമാണ്. അത് കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വ്യവസായ സ്വര്‍ണ്ണക്കട ജൗളിക്കട. എന്തായാലും അതിലൂടെ പടര്‍ന്നു പന്തലിച്ചു. സാമ്പത്തികോല്‍പ്പാദനം തന്നെ സര്‍ഗ്ഗശേഷി. പിന്നെ, സാഹിത്യം, കല തുടങ്ങിയ കാര്യങ്ങളില്‍ സര്‍ഗ്ഗശേഷി പ്രകടിപ്പിച്ചവരുടെ എണ്ണം ന്യൂനപക്ഷം പോലും അല്ല സൂക്ഷ്മന്യൂനപക്ഷം ആണ്. അതിന്റെ കാരണം ഈ ക്രിസ്ത്യാനിയുടെ അടിസ്ഥാന ഉദ്വേഗം ചരിത്രപരമായി സാമ്പത്തികോല്‍പ്പാദനത്തിലായിരുന്നു എന്നതാണ്. അതേസമയം കേരളത്തിലെ ക്രിസ്തുമതം അവരെ വായനയില്‍ നിന്നും പിന്തിരിപ്പിച്ചു. മറ്റു രാജ്യങ്ങളിലെ ക്രിസ്തുമതം സ്വതന്ത്രമായി ചിന്തിയ്ക്കുന്നതിലോ മറ്റു മേഖലകളില്‍ വ്യാപരിയ്ക്കുന്നതിനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. വായന അന്യമായിത്തീര്‍ന്ന ക്രിസ്ത്യാനിയ്ക്ക് കലാസാംസ്‌കാരിക രംഗത്ത് എത്താന്‍ ഇട വരാതായി. അതെ സമയം സിനിമയിലേക്ക് അവർ കയറി വന്നു. കാരണം സിനിമയ്ക്കകത്ത് സാമ്പത്തികോല്‍പ്പാദനമുണ്ട്. സിനിമയുടെ ചരിത്രത്തില്‍ ആദ്യം മുതല്‍ ക്രിസ്ത്യാനികള്‍ ഉണ്ട്. ഇങ്ങനെ പോയി അവരുടെ ചിന്ത. സ്വതന്ത്രമായി ചിന്തിയ്‌ക്കേണ്ട മേഖലകളില്‍ അവർ ഒന്നും നേടിയില്ല. ബാക്കി സാധാരണ രീതിയിലുള്ള കോമണ്‍സെന്‍സ് പ്രയോഗിച്ച് പ്രവര്‍ത്തിയ്ക്കാവുന്നിടത്തൊക്കെ അവരുടെ സര്‍ഗ്ഗശേഷി വളരെ അധികം ഉയര്‍ന്നതാണ്. ഇതാണ് ക്രിസ്ത്യാനിയുടെ സര്‍ഗ്ഗശേഷി ചരിത്രം.
എന്നാല്‍ എങ്ങനെ ഒരു സക്കറിയ ഉണ്ടായി?
ഞാന്‍ ഒരെഴുത്തുകാരന്‍ ആയെങ്കില്‍ എന്റെ കുടുംബത്തിന്റെ പ്രത്യേക പശ്ചാത്തലം ഒന്നു കൊണ്ടു മാത്രമാണ്. എന്റെ അപ്പന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. വായനക്കാരനും. അമ്മ പ്രത്യേക വലിയ വിശ്വാസപ്രമാണങ്ങള്‍ belief systems ഒന്നുമില്ലാത്ത സാധാരണ ക്രിസ്ത്യാനി ആയിരുന്നു. വീട്ടില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഒരു സവിശേഷ ചുറ്റുപാട്. അതുകൊണ്ടാണ് ഞാന്‍ എഴുത്തുകാരനായത്. അവിടുന്ന് തുടങ്ങിയതാണ് എന്റെ എഴുത്തിലേയ്ക്കുള്ള യാത്ര.
എഴുത്തുകാരന്‍ സക്കറിയയും ഉരുളികുന്നത്തുകാരന്‍ സാദാ ക്രിസ്ത്യാനി സക്കറിയയും തമ്മിലുള്ള അകലം? അടുപ്പം? വിട്ടു പിരിഞ്ഞവര്‍?
പണ്ടേ വിട്ടുപിരിഞ്ഞവരാണ്. ആ വിട്ടുപിരിവ് ഉണ്ടായതുകൊണ്ടാണ് എഴുത്തുകാരന്‍ സക്കറിയ ഉണ്ടായത്. ക്രിസ്ത്യാനി സക്കറിയയില്‍ നിന്നും വിട്ടു പിരിഞ്ഞ് സ്വതന്ത്രമായി ചിന്തിയ്ക്കുന്ന ഒരു സക്കറിയ ആയത്. ക്രിസ്ത്യാനി സക്കറിയ ആയിട്ടിരുന്ന് എനിയ്ക്ക് ഒരെഴുത്തുകാരന്‍ ആകാന്‍ സാദ്ധ്യമല്ലായിരുന്നു.
ഇപ്പോഴും ആ ദ്വന്ദങ്ങളുണ്ടോ?
ഇല്ലല്ലൊ. ഞാന്‍ പരിപൂര്‍ണ്ണമായി പുറത്തിറങ്ങി എന്നാണെന്റെ വിശ്വാസം. നൂറു ശതമാനം. Except in terms of nostalgia. എനിയ്ക്ക് ഒരു പള്ളിയെ വിവരിക്കണമെങ്കില്‍ എന്റെ ഇടതു കൈ കൊണ്ട് ചെയ്യാന്‍ പറ്റും. ഒരു കത്തോലിക്കാ പുരോഹിതനെപ്പറ്റി അല്ലെങ്കില്‍ യേശുക്രിസ്തുവിനെപ്പറ്റി എഴുതണമെങ്കില്‍ I can do it without a second thought. അത് എന്റെ കയ്യിലിരിയ്ക്കുന്ന ഒരു സമ്പാദ്യമാണ്. ഇഷ്ടം പോലെ ഉപയോഗിയ്ക്കാം അത്.
എൻ.ഇ. സുധീർ
2 Nov 2020, 08:59 PM
വളരെക്കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു നല്ല അഭിമുഖം വായിക്കാനിടയായത്. സക്കറിയയ്ക്കും എതിരൻ കതിരവനും അഭിനന്ദനങ്ങൾ.
ജോസ് ചെറുവള്ളി പലചരക്കു വ്യാപാരി
2 Nov 2020, 08:42 PM
ആയില്യം തിരുനാളിന്റെ കടന്നു കയറ്റത്തിനു ശേഷം ആണ്തരി ബാക്കി വന്ന നാട്ടില് ജീവിക്കുന്നതിന്റെ ഒരു സുഖം അമേരിയ്ക്കന് മലയാളി I.T. യിലൂടെ അനുഭവിയ്ക്കുന്നു.ഹാ ഹാ ഹാ
Hassankoya
2 Nov 2020, 08:14 PM
Worthy interview. Thought provoking
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
Think
Mar 11, 2023
3 Minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
ജെയിംസ് കുട്ടി മാത്യു.
16 Apr 2021, 03:55 PM
നല്ലൊരു അഭിമുഖം. ക്രിസ്ത്യാനിയെക്കുറിച്ചു പറഞ്ഞത് 100 % സത്യം . തച്ചൻ്റെ കലാപകാരിയായ മകനെ ക്രിസ്ത്യാനി എന്നേ മറന്നു. പോളെന്ന ഗ്രീക്കു പണ്ഡിതൻ്റെ നിർമ്മിതിയായ ക്രിസ്തുവിനാണ് ഇന്ന് പ്രാധാന്യം. കോൺസ്റ്റാൻ്റയിൻചക്രവർത്തി അതിനെ രാഷ്ട്രവുമായി ബണ്ഡിച്ചതോടെ അത് മീൻപിടുത്തക്കാരൻ്റെയും ആശാരിയുടെയും, ചുങ്കക്കാരൻ്റെയും ആത്മസാന്ത്വനമല്ലാതായി മാറി. കേരളത്തിലാകട്ടെ അത് ക്രിസ്ത്യാനിയുടെ ഇഷ്ട കൃഷിയായ റബ്ബറിൻ്റെ സ്വഭാവമാണ് കാട്ടുന്നതു് .വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്ന ഒന്നായി അത് മാറിയിരിക്കുന്നു. കേരളത്തിൽ മതമൗലീകതയ്ക്ക് വേരോട്ടം നല്കിയത് ക്രിസ്ത്യാനിയാണ്. അവരുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങൾ ഉയർത്തിവിട്ട പ്രചണ്ഡ വാതം ഇന്ന് കേരളത്തിലെ മറ്റു ജാതി മത വിഭാഗങ്ങളെയും മൗലീക വാദികളാകാൻ പ്രേരിപ്പിച്ചിരിക്കുന്നു . നിലയ്ക്കൽ വിവാദത്തോടെയാണ് കേരളത്തിൽ Rss ശരിക്കും വേരാഴ്ത്തിയത്.