truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Online Education 3

Education

ഭാരതീയ
നവലിബറല്‍ വിദ്യാഭ്യാസ
നയരേഖ 

ഭാരതീയ നവലിബറല്‍ വിദ്യാഭ്യാസ നയരേഖ 

മുതലാളിത്ത വ്യവസ്ഥിതി തുറന്നുതരുന്ന കമ്പോളത്തിനനുസരിച്ച് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെ മെരുക്കിയെടുക്കക എന്ന ലക്ഷ്യമാണ് ദേശീയ വിദ്യാഭ്യാസ നയരേഖയിലുടെ മറനീക്കി പുറത്തുവരുന്നത്

6 Aug 2020, 05:11 PM

കെ. ടി. ദിനേശ് 

സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ വിദ്യാഭ്യാസ നയരേഖക്കാണ് 2020 ജൂലൈ 29ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പിലാക്കിയ 1968ലെ ഒന്നാം ദേശീയ വിദ്യാഭ്യാസ നയരേഖ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമാണരേഖയായാണ് കരുതപ്പെടുന്നത്. 10 +  2 + 3 എന്ന വിദ്യാഭ്യാസ വിഭജനഘട്ടവും ത്രിഭാഷാപദ്ധതിയും മുന്നോട്ടുവച്ചത് ഒന്നാം വിദ്യാഭ്യാസ നയരേഖയാണ്. 1986ലെ രണ്ടാം ദേശീയ വിദ്യാഭ്യാസ നയരേഖ വിദ്യാഭ്യാസഘട്ടത്തെ പുനര്‍നിര്‍വചിക്കുകയുണ്ടായില്ല. എന്നാല്‍ ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടുവച്ചത് ഈ രണ്ടാം നയരേഖയാണ്. ഗ്രാമീണ ജനതയുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിദ്യാഭ്യാസത്തിന് വലിയ ഊന്നല്‍ നല്‍കി രണ്ടാം നയരേഖ.  നവോദയ വിദ്യാലയങ്ങള്‍ പോലെ ഗ്രാമീണ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ നയരേഖയുടെ വെളിച്ചത്തിലാണ് ഉയര്‍ന്നുവന്നത്.

INDHIRA-GHANDHI
ഇന്ദിരാഗാന്ധി

1992ല്‍ രണ്ടാം ദേശീയ വിദ്യാഭ്യാസ നയരേഖ പരിഷ്‌കരിക്കപ്പെടുകയും പ്രൊഫഷണല്‍ കോളേജ് പ്രവേശനത്തിന് അഖിലേന്ത്യാ തലത്തിലുള്ള പൊതു പ്രവേശന പരീക്ഷകള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഒന്നാം ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ തന്നെ ജി.ഡി.പി യുടെ ആറുശതമാനം വിദ്യാഭ്യാസത്തിന് ചെലവഴിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അരനൂറ്റാണ്ടിന് ഇപ്പുറവും ഇന്നുവരെ ജി. ഡി. പി. യുടെ നാല് ശതമാനംപോലും വിദ്യാഭ്യാസ കാര്യത്തിന് ഇന്ത്യയില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് വസ്തുത. 14 വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നതും ഒന്നാം നയരേഖ മുന്നോട്ട് വച്ചിരുന്ന ഒരു കാര്യമാണ്. എന്നാല്‍ 2009 ലെ ആര്‍. ടി. ഇ. ആക്ട് അവതരിപ്പിക്കുന്നതോടുകൂടിയാണ് ഒന്നാം ദേശീയ വിദ്യാഭ്യാസ നയരേഖ വിഭാവനം ചെയ്ത 14 വയസ്സിന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ആശയം പ്രയോഗത്തില്‍ വരുന്നത്. സാര്‍വത്രികവും സൗജന്യവുമായ സ്‌കൂള്‍ വിദ്യാഭ്യാസവും, ജി.ഡി.പിയുടെ 6% വിദ്യാഭ്യാസത്തിന് ചെലവഴിക്കുക എന്ന സങ്കല്പവും സ്വാതന്ത്രം ലഭിച്ച് ഏഴ് ദശാബ്ദങ്ങള്‍ക്കുശേഷവും സങ്കല്പം മാത്രമായി നില്‍ക്കുന്നു എന്നതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.
2014 മുതല്‍ 2020 വരെ ആറുവര്‍ഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനു വകയിരുത്തിയ തുക ജി. ഡി. പി. യുടെ എത്ര ശതമാനമാണ് എന്നുപരിശോധിക്കുന്നത് ഈ സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം തുറന്നു കാണിക്കുന്നുണ്ട്. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലെ ജി. ഡി. പി ശതമാനം: 
2014-15:    2.8
2015 - 16: 2.4
2016-17:    2.6
2017-18:    2.7
2018-19:    3.0
2019-20:    3.1

ജി. ഡി. പി യുടെ മൂന്നുശതമാനത്തിനുമുകളിലെങ്കിലും വിദ്യഭ്യാസത്തിനു ചെലവഴിച്ച യു. പി. എ. സര്‍ക്കാരിനെക്കാളും (https://www.mhrd.gov.in/sites/upload_files/mhrd/files/statistics-new/ABE2013-16.pdf) കുറഞ്ഞ വിഹിതം വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന ഒരു സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയരേഖ എത്ര യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് എന്നതിന് കൂടുതല്‍ തെളിവ് ആവശ്യമില്ല. മുകളില്‍ നല്‍കിയ പട്ടികയില്‍ അവസാനത്തെ രണ്ട് സാമ്പത്തിക വര്‍ഷത്തിലും ഈ സര്‍ക്കാര്‍ ജി. ഡി. പിയുടെ മൂന്നുശതമാനം വിദ്യാഭ്യാസത്തിന് ചെലവഴിച്ചു എന്നുകാണാം. 2019-20 വര്‍ഷത്തെ സാമ്പത്തിക സര്‍വേ പുറത്തുവന്നപ്പോഴാണ് കണക്കിലെ കളികള്‍ വെളിച്ചത്തുവന്നത്. സ്പര്‍ട്‌സ്, ആര്‍ട്‌സ്, കള്‍ച്ചര്‍ എന്നീ മേഖലകള്‍ക്ക് ചെലവഴിച്ച തുക കൂടി ഉള്‍പ്പെടുത്തിയാണ് ജി. ഡി. പിയുടെ മൂന്നു ശതമാനത്തിലേക്ക് വിദ്യാഭ്യാസത്തിന്റെ നീക്കിയിരിപ്പ് എത്തിച്ചത്. കള്ളം പറയാനും പ്രവര്‍ത്തിക്കാനുമുള്ള തങ്ങളുടെ മിടുക്ക് ഒരിക്കല്‍ക്കൂടി ഇവര്‍ തെളിയിച്ചിരിക്കുന്നു! (Data mismatch on education spending, The Telegraph 31.01.20)   

എവിടേക്കാണ് കുട്ടി എക്‌സിറ്റ് ആവുന്നത്? 

477 പേജുള്ള മൂന്നാം ദേശീയ വിദ്യാഭ്യാസ നയരേഖയുടെ കരടു റിപ്പോര്‍ട്ട്​സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞു. ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയരേഖ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ലോക്ക്ഡൗണും നയരേഖയുടെ കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ജനങ്ങളില്‍നിന്ന് നിര്‍ദേശം തേടിയിരുന്നു എന്ന ന്യായവുമാണ് ഇതിനു പറയുന്നത്. ഏതൊക്കെ നിര്‍ദേശങ്ങള്‍ ഈ രേഖ സ്വീകരിച്ചു എന്നോ ഏതൊക്കെ തള്ളിക്കളഞ്ഞു എന്നോ ഇപ്പോള്‍ MHRD വെബ്‌സൈറ്റിലുള്ള വിദ്യാഭ്യാസ നയരേഖയുടെ കരടിലോ ഒടുവില്‍ പുറത്തിറക്കിയ സംക്ഷിപ്ത രേഖയിലോ പറയുന്നില്ല.

നരേന്ദ്രമോദി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനു വകയിരുത്തിയ തുക ജി. ഡി. പി. യുടെ എത്ര ശതമാനമാണ് എന്നുപരിശോധിക്കുന്നത് ഈ സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം തുറന്നു കാണിക്കുന്നുണ്ട്. 

മഹാമാരിക്കാലം ഭരണകൂടങ്ങള്‍ക്ക് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്നു എന്ന സാമൂഹ്യ നിരീക്ഷകരുടെ വാദം ശരിവെക്കുന്ന തരത്തിലാണ്  പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ഈ രേഖ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഭരണഘടനയുടെ 86ാം ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 21A ആയി വിദ്യാഭ്യാസ അവകാശനിയമം അംഗീകരിച്ചുകഴിഞ്ഞതാണ്. ആറിനും പതിനാലിനും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത,  സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതാണ് ആ വ്യവസ്ഥ. 3-18 വയസ്സിനിടയിലെ വിദ്യാര്‍ത്ഥികളെ ആര്‍. ടി. ഇ (Right To Education) പരിധിയില്‍ കൊണ്ടുവരും എന്ന കിടിലന്‍ വാഗ്ദാനം പുതിയ നയരേഖ മുന്നോട്ടുവെക്കുന്നുണ്ട്. ഒന്നാം ക്ലാസില്‍ എൻ​റോള്‍ ചെയ്യപ്പെടുന്ന കുട്ടികളുടെ 40 ശതമാനവും ഒന്‍പതാം ക്ലാസില്‍ എത്തുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്ന രാജ്യത്താണ് ഇത്തരം മോഹന വാഗ്ദാനങ്ങള്‍. മാത്രമല്ല ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഒരേനിലവാരമുള്ള വിദ്യഭ്യാസത്തെ അട്ടിമറിക്കാനും കരട്‌രേഖ വഴിയൊരുക്കുന്നുണ്ട്. ‘To make it easier for both governments as well as non governmental philanthropic organisations to build schools, to encourage local variations on account of culture, geography, and demographics, and to allow alternative models of education such as gurukulas, paathshaalas, madrasas, and home schooling, the RTE Act requirements for schools will be made substantially less restrictive.' (page 70). ഗുരുകുല സമ്പ്രദായവും മതവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനാണ് ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കുതിക്കുന്ന' ഇന്ത്യയില്‍ ശ്രമം നടക്കുന്നത് എന്ന വിചിത്ര കാര്യവും രേഖയില്‍ കാണാം. സെക്കൻററി ഘട്ടത്തില്‍ പഠിതാവിന് യഥേഷ്ടം സ്‌കൂളില്‍ നിന്ന് വിട്ടുപോകാനും തിരിച്ചുവരാനും വഴിയൊരുക്കുന്ന എക്‌സിറ്റ്, എന്‍ട്രി പോളിസിയും ഈ രേഖമുന്നോട്ടുവെക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസകാലത്തില്‍ എവിടേക്കാണ് കുട്ടി എക്‌സിറ്റ് ആവുന്നത്? ഇത് എങ്ങിനെയാണ് ആര്‍. ടി. ഇ. ആക്റ്റുമായി ചേര്‍ന്നുപോകുക? ഫലത്തില്‍ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എന്ന ഭരണഘടനാ സങ്കല്‍പ്പത്തെ മതസംഘങ്ങള്‍ക്കും  കച്ചവട താൽപര്യക്കാര്‍ക്ക് ആവശ്യമായ ബാലവേലയ്ക്കും വേണ്ടി ബലികഴിക്കാനാണ് ഈ രേഖ ശ്രമിക്കുന്നത് എന്ന് കാണാന്‍ കഴിയും.  ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ബോധനശാസ്ത്ര നിലപാട് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത ആര്‍. ടി. ഇ. ആക്ട് നിലനില്‍ക്കുന്ന രാജ്യത്താണ് തീര്‍ത്തും അധ്യാപക കേന്ദ്രീകൃതമായ ഗുരുകുലവിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരാന്‍ ഈ നയരേഖയിലൂടെ ശ്രമിക്കുന്നത്. എല്ലാ പുരോഗമന നാട്യങ്ങളും പുറംപൂച്ചുകള്‍ മാത്രമാണെന്നതിനും ഭരണഘടന തങ്ങള്‍ക്കുതോന്നുംപോലെ മാറ്റിമറിക്കാം എന്ന ഡ്രാഫ്റ്റിങ്ങ് കമ്മറ്റിയുടെ ഔദ്ധത്യത്തിനും ഈ രേഖയില്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

മനഃപൂര്‍വമായ അജ്ഞതനാട്യം

വിദ്യാഭ്യാസ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന അധികാരഘടനയെക്കുറിച്ചും ജ്ഞാനശാസ്ത്രത്തെക്കുറിച്ചും (epistemology) അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാത്ത ഒരു വിദ്യാഭ്യാസ നയരേഖ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുറത്തിറക്കുകവഴി, വിഭ്യാഭ്യാസം എന്ന ആഴത്തില്‍ രാഷ്ട്രീയ വേരുകളുള്ള പ്രക്രിയയെക്കുറിച്ച് തങ്ങളുടെ അജ്ഞത വെളിപ്പെടുത്തുകകൂടെയാണ് ഈ രേഖ തട്ടിക്കൂട്ടിയവര്‍. അത് ഒരുപക്ഷെ മനഃപൂര്‍വമായ അജ്ഞതനാട്യവുമാവാം. കോര്‍പറേറ്റുകള്‍ക്ക് ആവശ്യമായ സ്‌കില്‍ ഡവലപ്‌മെന്റ് മാത്രം ലക്ഷ്യം വെക്കുന്ന ഒരു വിദ്യാഭ്യാസ നയരേഖ ജ്ഞാനസിദ്ധാന്തങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടതില്ലതന്നെ. വിദ്യാഭ്യാസഘട്ട പുനര്‍വിന്യാസത്തിന്റെ കാര്യത്തിലും

സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എന്ന ഭരണഘടനാ സങ്കല്‍പ്പത്തെ മതസംഘങ്ങള്‍ക്കും  കച്ചവട താൽപര്യക്കാര്‍ക്ക് ആവശ്യമായ ബാലവേലയ്ക്കും വേണ്ടി ബലികഴിക്കാനാണ് ഈ രേഖ ശ്രമിക്കുന്നത്

പരിഷ്‌കാരത്തിനുവേണ്ടി പരിഷ്‌കാരം എന്ന ലളിതയുക്തിയാണ് അവലംബിച്ചിരിക്കുന്നത്. മൂന്നു മുതല്‍ ഏഴുവയസ്സുവരെയുള്ള ഘട്ടവിഭജനത്തിന്റെ ബോധനശാസ്ത്രപരമായ യുക്തിയോ മനഃശാസ്ത്ര സാധുതയോ സമര്‍ഥിക്കാന്‍ ഈ രേഖയ്ക്ക് കഴിഞ്ഞിട്ടില്ല. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പ്രമോഷന്‍ മാനദണ്ഡമായി വര്‍ഷാന്ത പരീക്ഷ നടത്താം എന്ന ആശയം മുന്നോട്ടുവെക്കുകവഴി ശിശുമനഃശാസ്ത്രത്തെക്കുറിച്ചും കുട്ടിയുടെ അവകാശങ്ങളെക്കുറിച്ചും കുട്ടികളെ വിദ്യാഭ്യാസപ്രക്രിയയില്‍ നിന്ന് അരിച്ചുമാറ്റുന്ന പരീക്ഷകളുടെ സാമൂഹിക- രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും തങ്ങള്‍ക്കുള്ള വികലമായ ധാരണ ഈ രേഖ വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ചരിത്രത്തിലേക്കോ അവ പ്രാവര്‍ത്തികമാക്കുന്നതില്‍ സംഭവിച്ച വീഴ്ചകളുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളെക്കുറിച്ചോയുള്ള വിശകലനം ഇതില്‍ കാണില്ല. അരാഷ്ട്രീയതയുടെ രാഷ്ട്രീയമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്.

dr-krishna-kumar.
ഡോ. കൃഷ്ണകുമാര്‍

പ്രഗല്‍ഭ വിദ്യാഭ്യാസ ചിന്തകനും എന്‍. സി. ഇ. ആര്‍. ടി മുന്‍ ഡയറക്റ്ററുമായ ഡോ. കൃഷ്ണകുമാര്‍ അതുകൊണ്ടുതന്നെയാണ് കരട് നയരേഖയെ മോശമായി എഴുതപ്പെട്ട ഒരു പി. എച്ച്. ഡി. പ്രബന്ധം എന്നുപോലും വിളിക്കാന്‍ കഴിയില്ല എന്ന് അഭിപ്രായപ്പെട്ടത്.  (National Herald  14 June 2019) സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഹയര്‍ എഡ്യൂക്കേഷന്‍ മേഖലയിലും മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ എണ്ണം ആനുപാതികമായി വളരെ കുറവാണ് എന്ന് വിലയിരുത്തുന്നുണ്ട് കരട് റിപ്പോര്‍ട്ട്. ‘The greatest educational under representation among religious communities in the school and higher education system has occurred in the Muslim community.' (page 150). എന്നാല്‍ ഇതിന്റെ സാമൂഹിക രാഷ്ട്രീയ കാരണം എന്താവാം എന്ന ആലോചനയിലേക്കു കടക്കുന്നത് അപകടകരമാണ് എന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം അക്കാര്യങ്ങളെക്കുറിച്ച് മൗനംപാലിക്കുകയാണ് വിശദമായ കരട് റിപ്പോര്‍ട്ട് പോലും.

ജ്ഞാന സമ്പദ്‌വ്യവസ്ഥയും അമേരിക്കന്‍ മോഡലും 

കാര്‍ഷിക, വ്യാവസായിക സമ്പദ് വ്യവസ്ഥകള്‍ കടന്ന് ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കുതിക്കുകയാണ് നമ്മുടെ രാജ്യം എന്നാണ് നയരേഖ അവകാശപ്പെടുന്നത്. എന്താണ് ഈ ജ്ഞാന സമ്പദ് വ്യവസ്ഥ? ലളിതമായി പറഞ്ഞാല്‍ യുദ്ധസാമഗ്രികള്‍ വികസിപ്പിക്കുന്നതിലും മറ്റ് നൂതന കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന റോബോട്ടിക്സ്, ജനിതക എഞ്ചിനിയറിങ്ങ് മേഖലകളിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരും സംരഭകരും പാറ്റന്റും കോപ്പിറൈറ്റും നേടുക അഥവാ ആ നൂതന സാങ്കേതിക വിദ്യയുടെ ബൗദ്ധികസ്വത്തവകാശം നേടുക, അത് മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുക എന്നതാണ് ജ്ഞാന സമ്പദ് വ്യവസ്ഥയുടെ കാതലായ വശം. ഇതുവഴി ഇന്ത്യന്‍ സമ്പദ്ഘടന അമേരിക്കയ്ക്കും ചൈനയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്ത് എത്തും എന്നാണ് അവകാശവാദം. ഈ വളര്‍ച്ച 2030 - 32 ആവുമ്പോഴേക്കും നമുക്ക് നേടാന്‍ കഴിയുമത്രെ. By 2030-2032 we will be the third largest economy at over ten trillion. Our ten trillion economy will not be driven by natural resources, but by knowledge resources. (Page - 33). ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രാപ്യമല്ലാത്ത ഒരു രാജ്യത്തുനിന്നു കൊണ്ടാണ് തങ്ങള്‍ ഇത് പറയുന്നത് എന്ന ബോധം അവരെ അലട്ടുന്നില്ല. ഇന്ത്യന്‍ ഉപരിവര്‍ഗത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇത്തരം ഗിമ്മിക്കുകൾ ആവശ്യം തന്നെ. മത്സരാധിഷ്ഠിത കമ്പോളത്തെ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമാക്കുകവഴി കോര്‍പ്പറേറ്റുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം എന്നതാണ് വിദ്യാഭ്യാസ നയരേഖയുടെ ലക്ഷ്യം എന്ന് ഇത് വെളിവാക്കുന്നു.  
കമ്പ്യുട്ടര്‍ സാങ്കേതിക രംഗത്ത് സോഴ്‌സ് കോഡുകള്‍ പോലും പരസ്യമാക്കി അറിവിനെ ജനാധിപത്യവത്കരിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്രസ്ഥാനം

മത്സരാധിഷ്ഠിത കമ്പോളത്തെ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമാക്കുകവഴി കോര്‍പ്പറേറ്റുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം എന്നതാണ് വിദ്യാഭ്യാസ നയരേഖയുടെ ലക്ഷ്യം എന്ന് ഇത് വെളിവാക്കുന്നു

ശക്തമാകുന്ന ഇന്ത്യപോലുള്ള ഒരു രാജ്യം അറിവിനെ നിഗൂഢവത്കരിച്ച് അമേരിക്കന്‍ പാതയില്‍ അറിവുകച്ചവടത്തിനിറങ്ങുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പരിഹാസ്യമാണ്. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ കൃഷി പോലുള്ള അടിസ്ഥാന മേഖലയില്‍നിന്ന് വിദ്യാഭ്യാസം നേടിയവര്‍ വിട്ടുപോകുന്നതിന്റെ  അപകടം തിരിച്ചറിയുകയാണ് കോവിഡിന്റെ കാലത്ത്. വൈറ്റ് കോളര്‍ ജോലികളോടുള്ള ആഭിമുഖ്യം സുസ്ഥിര വികസന കാഴ്ചപ്പാടിനെ അട്ടിമറിക്കുന്നു എന്ന് വിദ്യാഭ്യാസ ചിന്തകരൊക്കെ ആകുലപ്പെടുന്ന ഒരു ഘട്ടത്തിലാണ് ദേശീയ വിദ്യാഭ്യാസ നയരേഖ അമേരിക്കന്‍ മോഡല്‍ വികസനം ലക്ഷ്യം വെക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയരേഖയുടെ ദര്‍ശനം (vision) തടിയന്‍ അക്ഷരങ്ങളില്‍ നല്‍കിയത് നോക്കൂ. The National Education Policy 2019 envisions an India centred education system that contributes directly to transforming our nation sustainably into an equitable and vibrant knowledge society, by providing high quality education to all. ഇന്ത്യാ കേന്ദ്രിതം എന്നതാണ് അത് ഊന്നുന്നത്. പക്ഷെ അമേരിക്കന്‍ മോഡലിനെ അന്ധമായി അനുകരിക്കുക എന്നത് മാത്രമാണ് അത് ചെയ്യുന്നത്. എന്തിനാണ് ബിരുദം നാലുവര്‍ഷ കോഴ്‌സ്  ആക്കുന്നത്? ഗവേഷണ സന്നദ്ധത ഉറപ്പിക്കുന്ന എം. ഫില്‍. കോഴ്‌സ് നിര്‍ത്താന്‍ പറയുന്നത് എന്തുകൊണ്ട്? അമേരിക്കയില്‍ ബിരുദം നാലുവര്‍ഷമാണ്. അവിടെ എം. ഫില്‍. കോഴ്‌സ് ഇല്ല എന്നതാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം. ഏറ്റവും രസകരമായ കാര്യം 2014 ലെ പൊതു തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു വാഗ്ദാനം ദല്‍ഹി സര്‍വകലാശാല നടപ്പിലാക്കിയ നാലുവര്‍ഷ ബിരുദ കോഴ്‌സ് (FYUP - Four Year Undergraduate Programme) നിര്‍ത്തലാക്കും എന്നതായിരുന്നു. പടിഞ്ഞാറന്‍ രീതികള്‍ നമ്മള്‍ അനുകരിക്കേണ്ടതില്ലെന്നും വിദ്യാര്‍ത്ഥികളുടെ വിലയേറിയ ഒരുവര്‍ഷം നഷ്ടമാകാന്‍ അനുവദിക്കുകയില്ല എന്ന ന്യായവുമാണ് അന്ന് ബി. ജെ. പി. ഉയര്‍ത്തിയത്. ഒന്നാം മോദി സര്‍ക്കാര്‍ കാലത്ത് ദല്‍ഹി സര്‍വകലാശാലയുടെ നാലുവര്‍ഷ ബിരുദ കോഴ്‌സ് യു. ജി. സി. ഇടപെട്ടു നിര്‍ത്തലാ ക്കുകയും ചെയ്തു. ഇപ്പോഴിതാ നാലുവര്‍ഷ ബിരുദകോഴ്സും പൊക്കിപ്പിടിച്ച് അവര്‍തന്നെ നമുക്കുമുന്നിലെത്തുന്നു!

ബോധനശാസ്ത്ര സമീപനം

2009 ലെ ആര്‍. ടി. ഇ. ആക്ട് നിലവില്‍ വന്നതോടെ  ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായിരിക്കുകയാണ്. എന്‍. സി. എഫ്. 2005 (National Curriculum Framework 2005) ബോധനശാസ്ത്ര സംബന്ധമായി മുന്നോട്ടുവച്ച ജ്ഞാനനിര്‍മ്മിതി വാദം (Constructivism), സാമൂഹ്യ ജ്ഞാനനിര്‍മ്മിതി വാദം (Social Constructivism), വിമര്‍ശനാത്മക ബോധനം (Critical Pedagogy) എന്നീ ബോധനശാസ്ത്ര സിദ്ധാന്തങ്ങളുടെ നിര്‍ണായകമായ സ്വാധീനമാണ്  ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ഭരണഘടനയില്‍പോലും ഇടംപിടിക്കാന്‍ കാരണം. ഗുരുകുല വിദ്യാഭ്യാസത്തിന്റെയും മത പാഠശാലകളുടെയും തിരിച്ചുവരവ് ആഗ്രഹിക്കുന്നവര്‍ക്ക് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. കരട് നയരേഖയുടെ നാലാം അദ്ധ്യായത്തിന് (Page-73) സ്‌കൂളുകളിലെ പാഠ്യപദ്ധതിയും ബോധനശാസ്ത്രവും (Curriculum and Pedagogy in Schools)  എന്ന് പേരുനല്‍കിയിട്ടുണ്ട്. പക്ഷെ ഈ അധ്യായത്തില്‍ ബോധനശാസ്ത്ര സിദ്ധാന്തങ്ങളെക്കുറിച്ച് ഒരു

ഗുരുകുല വിദ്യാഭ്യാസത്തിന്റെയും മത പാഠശാലകളുടെയും തിരിച്ചുവരവ് ആഗ്രഹിക്കുന്നവര്‍ക്ക് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല

പരാമര്‍ശവുമില്ല! ‘Studies in cognitive science demonstrate that children prior to the age of 8 learn best through play-based, activity-based, and discovery-based multilevel exible styles of learning and interaction.' എന്നാണ് ബോധനശാസ്തത്തെക്കുറിച്ചുള്ള സൂചന. ഉയര്‍ന്ന ഘട്ടങ്ങളില്‍ കൂടുതല്‍ ആഴവും പരപ്പുമുള്ള പ്രവര്‍ത്തനാധിഷ്ഠിതമായ കണ്ടെത്തല്‍ പഠനം നടക്കണം എന്നും പറഞ്ഞുവെക്കുന്നുണ്ട്. കോഗ്‌നിട്ടീവ് സൈക്കോളജിയെക്കുറിച്ചോ ജ്ഞാനനിര്‍മിതിയുടെ രീതിശാസ്ത്രത്തെകുറിച്ചോ ശിശു കേന്ദ്രീകൃത പഠനരീതിയെക്കുറിച്ചോ സ്‌കൂളുകളിലെ പാഠ്യപദ്ധതിയും ബോധനശാസ്ത്രവും എന്ന ആദ്ധ്യായത്തില്‍ പറയുന്നില്ല. 
10 + 2  ഘടന പൊളിച്ചെഴുതുന്നതിനെക്കുറിച്ചാണ് ഈ അധ്യായം വാചാലമാകുന്നത്. 5+3+3+4 എന്ന ഘടനയാണ് അത് പകരം വെക്കുന്നത്. മൂന്നു വയസ്സുമുതല്‍ രണ്ടാം ക്ലാസുവരെയുള്ള ഒന്നാം ഘട്ടത്തെ പ്രതിഷ്ഠാപന ഘട്ടം (Foundational Stage) എന്നും, 3, 4, 5, ക്ലാസുകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തെ പ്രാരംഭ ഘട്ടം (Preparatory or Latter Primary Stage) എന്നും, 6, 7, 8 ക്ലാസുകള്‍ വരെയുള്ള ഘട്ടത്തെ  മധ്യഘട്ടം (Middle or Upper Primary Stage) എന്നും, 9, 10. 11, 12 ക്ലാസുകള്‍ ഉള്‍പ്പെടുന്ന നാലാംഘട്ടത്തെ ഉയര്‍ന്ന ഘട്ടം (High or Secondary Stage) എന്നും വിളിക്കുന്നു. ആദ്യ മൂന്നു ഘട്ടത്തിലും (3, 5, 8) പൊതുപരീക്ഷ നടത്താനും നിര്‍ദിഷ്ട ശേഷികള്‍ നേടാത്തവരെ തോല്‍പ്പിക്കാനും നയരേഖ നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥിയുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മൂലധനത്തെയും അധ്യാപകരുടെ ബോധനശാസ്ത്ര ഉള്‍ക്കാഴ്ച്ചകളുടെ അപര്യാപ്തതയെയും കണക്കിലെടുക്കാതെയാണ് പ്രൈമറിക്‌ളാസുകളിലെ കുട്ടികളെ പരീക്ഷകള്‍ വഴി അരിച്ചുമാറ്റുന്ന പഴഞ്ചന്‍ രീതിക്ക് വീണ്ടും വഴിതുറക്കുന്നത്. പുതിയ പേരിടലും പേരുമാറ്റലും പോലുള്ള ഉപരിപ്ലവമായ കാര്യങ്ങളിലാണ് ദേശീയ വിദ്യാഭ്യാസ രേഖ ഊന്നുന്നത്. ആഴത്തിലുള്ള സൈദ്ധാന്തിക വിചാരങ്ങളോ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ സാമൂഹിക യാഥാര്‍ഥ്യത്തെ  ആത്മാര്‍ത്ഥമായി വിശകലനം ചെയ്യാനോ ഉള്ള സന്നദ്ധത ഈ ദേശീയ വിദ്യാഭ്യാസ നയരേഖ പ്രകടിപ്പിക്കുന്നില്ല.
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനു പകരം പരീക്ഷാ കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്കാണ് ഈ രേഖ രാജ്യത്തെ വിദ്യാഭ്യാസത്തെ നയിക്കുന്നത്. 3, 5, 8 ക്ലാസുകളില്‍ കേന്ദ്രീകൃതമായ പൊതുപരീക്ഷയും സെക്കണ്ടറിക്ലാസുകളില്‍ എട്ടുസെമസ്റ്ററുകളിലായി 24 പരീക്ഷകളുമാണ് നിര്‍ദേശത്തിലുള്ളത്:  To track students' progress throughout their school experience, and not just at the end in Grade 10 and 12 - for the bene?t of students, parents, teachers, principals, and school management committees in planning improvements to schools and teaching-learning processes - all students will take State census examinations in Grades 3, 5, and 8.(Page - 107) 
Students will be expected to take a total of at least 24 subject Board Examinations, or on average three a semester, and these examinations would be in lieu of in school ?nal examinations so as not to be any additional burden on students or teachers. (Page -108)

ഈ 24 വിഷയങ്ങള്‍ക്കായി അവയില്‍ പരുവത്തില്‍ കുറെ വിഷയങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്: As a suggested model, each student over the duration of secondary school would be required to take at least two semester Board Examinations in mathematics, two in science, one in Indian history, one in world history, one in knowledge of contemporary India, one in ethics and philosophy, one in economics, one in business/commerce, one in digital literacy / computational thinking, one in art, one in physical education, and two in vocational subjects. In addition, each student would be required to take three basic language Board Examinations that assess basic pro?ciency in the three-language formula, and at least one additional Board Examination in a language of India at the literature level.

ധാര്‍മികമൂല്യവും തത്വശാസ്ത്രജ്ഞാനവും ഡിജിറ്റല്‍ സാക്ഷരതയും, കമ്പ്യൂട്ടേഷണല്‍ തിങ്കിങ്ങും ബോര്‍ഡ് പരീക്ഷവഴി അളക്കുമത്രെ! പഠനഭാരം (content load)  കുറയ്ക്കും എന്ന് പ്രഖ്യാപിക്കുകയും പരീക്ഷാഭാരം കൂട്ടുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണ് നമുക്ക് ഇതില്‍ കാണാന്‍ കഴിയുക.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനോരോഗ്യകരമായ മത്സരം വളര്‍ത്തുന്ന രീതിയില്‍ താഴ്ന്നക്ലാസുകളില്‍ തന്നെ പൊതുപരീക്ഷകളും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന പരീക്ഷകളും പ്രോത്സാഹിപ്പിക്കുകയാണ്

മത്സരാധിഷ്ഠിത പഠനത്തിനു പകരം സഹവര്‍ത്തിത പഠനം എന്നതാണ് ലോകത്തെമ്പാടും സംഭവിച്ചിരിക്കുന്ന ബോധനശാസ്ത്ര തിരിച്ചറിവ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനോരോഗ്യകരമായ മത്സരം വളര്‍ത്തുന്ന രീതിയില്‍ താഴ്ന്നക്ലാസുകളില്‍ തന്നെ പൊതുപരീക്ഷകളും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന പരീക്ഷകളും പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ.

ഉന്നത വിദ്യാഭ്യാസവും സ്വയം ഭരണവും 

ദേശീയ നയരേഖ ഊന്നിപ്പറയുന്ന അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള ബൃഹത്തായ സ്വയംഭരണ കോളജുകളും യൂണിവേഴ്‌സിറ്റികളും ഫലത്തില്‍ എന്തായിതീരും എന്നത് ഊഹിക്കാവുന്നതേയുള്ളു. The main thrust of this policy regarding higher education is the ending of the fragmentation of higher education by moving higher education into large multidisciplinary universities and colleges, each of which will aim to have upwards of 5,000 or more students. (Page 206) . 

അയ്യായിരത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജുകളും യൂണിവേഴ്‌സിറ്റികളും നിലനിന്നാല്‍ മതി എന്നാണ് നയരേഖ പറയുന്നത്. നളന്ദയും തക്ഷശിലയും ഈ വിധത്തില്‍ പ്രവര്‍ത്തിച്ച സര്‍വകലാശാലകളാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഫലത്തില്‍ വലിയ ക്യാംപ്സും കൂറ്റന്‍ കെട്ടിടങ്ങളുമൊക്കെ  സ്ഥാപിക്കാന്‍ പറ്റുന്ന വന്‍കിടക്കാര്‍ക്ക് രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരം സര്‍വകലാശാലയോ കോളേജോ വേണമെന്ന നിര്‍ദേശം ചാകരയാവും. ഇവിടെ നടത്തുന്ന ഗവേഷണം വ്യവസായവുമായി ബന്ധം പുലര്‍ത്തുന്നതും ആവണം എന്ന നിര്‍ദേശവുമുണ്ട്: Graduate (masters and doctoral) level education in large multidisciplinary universities, while providing rigorous research-based specialisation, would also provide opportunities for multidisciplinary work, including in education and in industry. (page - 207). ഗവേഷണത്തിനായുള്ള ഫണ്ടിങ്ങ് തീരുമാനിക്കാന്‍ NRF (National Research Foundation) സ്ഥാപിക്കണമെന്നനിര്‍ദേശവും നയരേഖയില്‍ ഉണ്ട്; A National Research Foundation (NRF) will be established to grant competitive funding for outstanding research proposals across all disciplines, as determined by peer review and success of proposals. The NRF will also act as a liaison among researchers, ministries of government, and industry, in order to ensure that the most relevant and societally useful research reaches the people as soon as possible. ഗവേഷണത്തിന്റെ പ്രയോജന വാദം ശുദ്ധശാസ്ത്ര സ്വഭാവമുള്ള ഗവേഷണത്തിന്റെയും മാനവിക വിഷയ ഗവേഷണത്തിന്റെയും മരണമണിയാണ് മുഴക്കുന്നത്. ഇന്‍ഡസ്ട്രി തീരുമാനിക്കുന്ന ഗവേഷണം മാത്രം ഫണ്ട് ചെയ്യപ്പെടും എന്ന് വന്നാല്‍ സ്വാഭാവികമായും ഗവേഷണത്തിന്റെ സ്വഭാവത്തെ അത് സ്വാധീനിക്കും എന്നത് തര്‍ക്കമറ്റ കാര്യമാണ്. മുതലാളിത്ത വ്യവസ്ഥിതി തുറന്നുതരുന്ന കമ്പോളത്തിനനുസരിച്ച് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെ മെരുക്കിയെടുക്കക എന്ന ലക്ഷ്യമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. 

വാല്‍ക്കഷ്ണം
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ഭരണകൂടത്തിന് അലോസരമായപ്പോളാണ് കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് രംഗത്ത് എത്തിയത്. ഭരണകൂടത്തിന്റെ ഇച്ഛക്കനുസരിച്ച് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു കസ്തൂരിരംഗന്‍. ദേശീയ വിദ്യാഭ്യാസ നയരേഖ തയ്യാറാക്കാനുള്ള ആദ്യ ചുമതല നല്‍കിയ ടി. എസ്.  ആര്‍. സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭരണകൂടത്തിന് അലോസരം സൃഷ്ടിച്ചതിനാലാണ് ദേശീയ വിദ്യാഭ്യാസ നയരേഖ ഭരണകൂടഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി എഴുതാന്‍  കസ്തുരിരംഗന്‍ കമ്മറ്റിയെ ഏല്‍പ്പിച്ചത് എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചൂടുള്ള വാര്‍ത്ത.  


 

കെ. ടി. ദിനേശ്   

അധ്യാപകന്‍, മുന്‍ റിസര്‍ച്ച് ഓഫിസര്‍, എസ്.സി.ഇ.ആര്‍.ടി., കേരള.

  • Tags
  • #National Education Policy 2020
  • #Education
  • #BJP
  • #Prakash Javadekar
  • #Indira Gandhi
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

സിഎം സുജിത്ത് കുമാർ.

13 Aug 2020, 08:44 PM

പ്രയോജനവാദത്തിൽ അധിഷ്ഠിതവും പരീക്ഷാകേന്ദ്രിതവും മാത്രമല്ല നൈപുണി വികസനം എന്ന പേരിൽ സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ളവരെ ഇത്തിരി വട്ടത്തിൽ ഒതുക്കുകയും ചെയ്യുന്ന പുതിയ നയം ഒട്ടും ജനാധിപത്യപരമായല്ല അംഗീകാരം നൽകി മുന്നോട്ടു പോവുന്നത്. ഇഷ്ടമുള്ള വൈജ്ഞാനിക മേഖലകളെ തെരഞ്ഞെടുത്തു പഠിക്കാം എന്ന നിർദ്ദേശം മാത്രമാണ് പോസിറ്റീവായി കാണാൻ പറ്റുന്നത്. ചർച്ചയില്ലാതെ ഘടന മാറ്റുന്നു. ശിശുമന:ശാസ്ത്ര ചിന്തകളെ പരിഗണിക്കാതെ ഒരു യൂണിറ്റായി കേന്ദ്രീകൃത രൂപം കൊണ്ടു വരുന്നു തുടങ്ങി അബദ്ധങ്ങൾ പലതുണ്ട് .പക്ഷേ, പ്രതിഷേധങ്ങൾ വളരെ കുറഞ്ഞു പോകുന്നു .അതിൻ്റെ കാരണങ്ങൾ എന്താവാം? കേരളത്തിൽ ഖാദർ കമ്മീഷൻ നടപ്പിലാക്കാൻ ശ്രമിച്ചതും ഏതാണ്ട് ഇതുപോലെ യൊക്കെത്തന്നെയാണല്ലോ. അന്ന് പിന്തുണയുടെ കോട്ട തീർത്തവർക്ക് ഇപ്പോൾ ഉരിയാടാനും പറ്റില്ല. വല്ലാത്ത ദുര്യോഗം തന്നെ.

AC Sreehari

9 Aug 2020, 08:45 PM

വിദ്യാഭ്യാസ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന അധികാരഘടനയെക്കുറിച്ചും ജ്ഞാനശാസ്ത്രത്തെക്കുറിച്ചും (epistemology) അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാത്ത ഒരു വിദ്യാഭ്യാസ നയരേഖ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുറത്തിറക്കുകവഴി, വിഭ്യാഭ്യാസം എന്ന ആഴത്തില്‍ രാഷ്ട്രീയ വേരുകളുള്ള പ്രക്രിയയെക്കുറിച്ച് തങ്ങളുടെ അജ്ഞത വെളിപ്പെടുത്തുകകൂടെയാണ് ഈ രേഖ തട്ടിക്കൂട്ടിയവര്‍. അത് ഒരുപക്ഷെ മനഃപൂര്‍വമായ അജ്ഞതനാട്യവുമാവാം. കോര്‍പറേറ്റുകള്‍ക്ക് ആവശ്യമായ സ്‌കില്‍ ഡവലപ്‌മെന്റ് മാത്രം ലക്ഷ്യം വെക്കുന്ന ഒരു വിദ്യാഭ്യാസ നയരേഖ ജ്ഞാനസിദ്ധാന്തങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടതില്ലതന്നെ. Rightly said.

Sumesh. M

7 Aug 2020, 09:53 AM

Well said in detail

Joy

6 Aug 2020, 09:59 PM

പ്രിയ ദിനേശ് സർ, അഭിനന്ദനങ്ങൾ. എങ്കിലും ചില നല്ല വശങ്ങൾ കൂടി എടുത്ത് കാട്ടാമായിരുന്നില്ലേ. സ്വപ്നം കാണാൻ പ്രേരിപ്പിച്ച "നമ്മുടെ കലാം ജിയെ ആണ് ഓർമ്മ വരുന്നത്. Knowledge Society സാധ്യമാകില്ലേ.? ഗുണ പരത ഉറപ്പു വരുത്തേണ്ടതല്ലേ? ഹോേണഴ്സ് ബിരുദം ഇല്ലാത്തതിനാൽ നമ്മുടെ മിടുക്കൻമാരുടെ അവസരം വിദേശ രാജ്യങ്ങളിൽ നിഷേധിക്കപ്പെടുന്നില്ലേ?' സെമസ്റ്റർ സിസ്റ്റം പഠനഭാരം ലഘൂകരിക്കാൻ സഹായിക്കില്ലേ? തൊഴിൽ നൈപുണി നേടുന്നതോടെ ഒന്ന് ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പോകാൻ സഹായിക്കില്ലേ. ? ഇത്തരം ചില പ്രതീക്ഷകൾ കൂടി NEP നല്കുന്നിലേ?

SAJEEV KUMAR K

6 Aug 2020, 06:33 PM

സമഗ്രമായി പ്രശ്നങ്ങൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

എം.സി.പ്രമോദ് വടകര

6 Aug 2020, 05:33 PM

നന്നായിട്ടുണ്ട് -NEP - 2020 കൂടുതൽ ആഴത്തിലും സമഗ്രവുമായ ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട്-

Joseph Pamplany

Kerala Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

ന്യൂനപക്ഷങ്ങളെയും കർഷകരെയും കൊലയ്​ക്കുകൊടുക്കുന്ന സഭയുടെ റബർ രാഷ്​ട്രീയം

Mar 26, 2023

11 Minutes Read

School

Education

അശ്വതി റിബേക്ക അശോക്

സ്​കൂളുകളിലെ തദ്ദേശ സ്​ഥാപന ഇടപെടൽ: ചില പാഠങ്ങൾ കൂടി

Mar 26, 2023

5 Minutes Read

Rahul Gandhi

National Politics

ജോജോ ആന്‍റണി

മതാധിഷ്​ഠിത അധികാരബോധത്തിനെതിരെ ഒരു രാഹുൽ പ്രതി​രോധം

Mar 25, 2023

2 Minutes Read

rahul-gandhi

National Politics

എം.ബി. രാജേഷ്​

അസഹിഷ്ണുതയുടെ പരകോടി

Mar 24, 2023

3 Minutes Read

Rahul Gandhi

International Politics

അബിന്‍ ജോസഫ്

രാഹുല്‍, ജനാധിപത്യം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും, ഇന്ത്യയിലെ മനുഷ്യര്‍ അത്രമേല്‍ അന്ധരാക്കപ്പെട്ടിട്ടില്ല

Mar 24, 2023

5 Minutes Read

pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

Rahul Gandhi

International Politics

കെ. സഹദേവന്‍

അദാനി ചർച്ച തടയാൻ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം

Mar 24, 2023

5 Minutes Read

Rahul Gandhi

International Politics

ജോണ്‍ ബ്രിട്ടാസ്

ഇന്ത്യന്‍ ജനാധിപത്യത്തിന് ‘ആര്‍.ഐ.പി’ പറയാനുള്ള സമയം അടുത്തു

Mar 24, 2023

3 Minutes Read

Next Article

സാമൂഹ്യനീതിയും ഫെഡറലിസവും അട്ടിമറിക്കപ്പെടും

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster