സ്മാരകം പള്ളിയാക്കുമ്പോള്‍
തുര്‍ക്കി ഇന്ത്യ ഭായി ഭായി
സ്മാരകം പള്ളിയാക്കുമ്പോള്‍ തുര്‍ക്കി, ഇന്ത്യ ഭായി ഭായി
ഇസ്താംബൂളിലെ പ്രശസ്തമായ ഹാഗിയ സോഫിയ എന്ന മ്യൂസിയം എർദ്വാൻ പള്ളിയാക്കിയതിനെ ന്യായീകരിക്കുകയാണ് കേരളത്തിലെ ചില ഇസ്‌ലാമിസ്റ്റുകള്‍. ബാബരി മസ്ജിദിന് പുറകെ മഥുരയിലെയും കാശിയിലെയും പളളികള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യവുമായി ഇപ്പോള്‍ കോടതി കയറിയിട്ടുളളവരും തുര്‍ക്കിയിലെ മത ദേശീയ വാദികളും തമ്മില്‍ എന്താണ് വ്യത്യാസം?
13 Jul 2020, 04:07 PM
‘ഇത് നമസ്‌കാരം നടക്കുന്ന പളളിയായി മാറും. എർദ്വാൻ വൈകാതെ അത് നടപ്പിലാക്കുക തന്നെ ചെയ്യും.' ഇസ്താംബൂളിലെ പ്രശസ്തമായ ഹാഗിയ സോഫിയ(അയാ സോഫിയ)യുടെ അകം ചുവരുകളിലെ ക്രിസ്തീയ ചുവര്‍ചിത്രങ്ങളും ഇസ്ലാമിക കാലിഗ്രഫിയും കണ്ട് നില്‍ക്കുമ്പോള്‍ അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു. 2017-ല്‍ തുര്‍ക്കി സന്ദര്‍ശനത്തിനിടെ ഹാഗിയ സോഫിയക്കകത്ത് കയറിയപ്പോഴാണ് ജീവനക്കാരനില്‍ നിന്ന് ഇതുകേട്ടത്. അന്ന് എർദ്വാൻ അധികാരത്തിലേറിയിട്ട് 14 വര്‍ഷം തികഞ്ഞിരുന്നു. ആദ്യം പ്രധാനമന്ത്രിയായിരുന്ന എർദ്വാൻ പ്രസിഡന്റായിട്ട് മൂന്നുവര്‍ഷവും പിന്നിട്ടിരുന്നു. ദേശീയതയും മതവും കൂട്ടിക്കലര്‍ത്തിയുളള എർദ്വാന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുര്‍ക്കിയിലെ നല്ലൊരു വിഭാഗത്തെ സ്വാധീനിച്ചു കഴിഞ്ഞുവെന്നതിന്റെ തെളിവായിരുന്നു മ്യൂസിയം ജീവനക്കാരന്റെ വാക്കുകള്‍. അന്നയാള്‍ ആത്മവിശ്വാസത്തോടെ പ്രവചിച്ചത് എർദ്വാൻ ഇപ്പോള്‍ നടപ്പിലാക്കി. ഏതോ ഒരു ജീവനക്കാരന്റെ വാക്കുകള്‍ എടുത്തുദ്ധരിച്ചല്ല തുര്‍ക്കിയിലെ ഭരണത്തെ വിലയിരുത്തേണ്ടതെന്ന് പറഞ്ഞ് അന്നെഴുതിയ ലേഖനത്തെ വിമര്‍ശിച്ച മലയാളികളായ എർദ്വാൻ ആരാധകര്‍ ഇപ്പോള്‍ മ്യൂസിയം പളളിയാക്കിയ മാറ്റിയതിനെ പുതിയ വാദങ്ങളുന്നയിച്ച് ന്യായീകരിക്കുകയാണ്.

മത ദേശീയവാദികള്‍ തമ്മില്‍ എന്താണ് വ്യത്യാസം
സുല്‍ത്താന്‍ മെഹ്മദ് രണ്ടാമന്‍ പണം കൊടുത്തു വാങ്ങിയതാണ് ഹാഗിയ സോഫിയയെന്നും അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് പ്രധാന വാദം. തുര്‍ക്കിയിലെ മത-ദേശീയ വാദികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുകയും എർദ്വാന് വിധേയപ്പെട്ട കോടതി അംഗീകരിക്കുകയും ചെയ്ത വാദമാണിത്.
തുര്‍ക്കിയിലെ സംഭവത്തെ അനുകൂലിക്കുകയും ഇന്ത്യയിലേതിനെ എതിര്‍ക്കുകയും ചെയ്യുന്ന നിലപാടിനെ ഇരട്ടതാപ്പെന്നാണ് പറയുക
തുര്‍ക്കിയിലെ ഉന്നത കോടതി ആ വാദം അംഗീകരിച്ചാണ് 85 വര്‍ഷത്തിലധികം ചരിത്രസ്മാരകമായി മാത്രം നിലകൊണ്ട ഹാഗിയ സോഫിയയുടെ മ്യൂസിയമെന്ന പദവി എടുത്തുകളഞ്ഞത്. തൊട്ടുടനെ സ്മാരകത്തെ പളളിയായി പ്രഖ്യാപിച്ച് എർദ്വാൻ കെട്ടിടത്തിന്റെ ചുമതല സാംസ്‌കാരിക വകുപ്പില്‍ നിന്ന് മതകാര്യവകുപ്പിലേക്ക് മാറ്റി. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കോടതി വിധിയിലെ അനീതി ഹാഗിയ സോഫിയ കോടതി വിധിയിലുമുണ്ടായത്, ഭൂരിപക്ഷത്തിന്റെയും ഭരിക്കുന്നവരുടെയും സ്വാധീനത്തിന് നീതിപീഠം വഴങ്ങിയതു കൊണ്ടാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കും ഉടമസ്ഥതയിലേക്കും പുരാതന നിര്‍മിതികളെ കൊണ്ടുപോകണമെന്ന വാദമുന്നയിക്കുന്നവര്‍ അതേവാദം എല്ലാ രാജ്യങ്ങളിലെയും മത ദേശീയ വാദികള്‍ക്ക് ഉന്നയിക്കാന്‍ അവകാശമുണ്ടെന്ന് പറയുമോ? ബാബരി മസ്ജിദിന് പുറകെ മഥുരയിലെയും കാശിയിലെയും പളളികള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യവുമായി ഇപ്പോള്‍ കോടതി കയറിയിട്ടുളളവരും തുര്‍ക്കിയിലെ മത ദേശീയ വാദികളും തമ്മില്‍ എന്താണ് വ്യത്യാസം? തുര്‍ക്കിയിലെ സംഭവത്തെ അനുകൂലിക്കുകയും ഇന്ത്യയിലേതിനെ എതിര്‍ക്കുകയും ചെയ്യുന്ന നിലപാടിനെ ഇരട്ടതാപ്പെന്നാണ് പറയുക.

ചരിത്രം കിളച്ച് പുറകോട്ടു പോകുകയാണെങ്കില്‍ ഹാഗിയ സോഫിയ ഏറ്റവും കൂടുതല്‍ കാലം നിലനിന്നത് ക്രിസ്ത്യന്‍ ദേവാലയമായിട്ടാണെന്ന് കാണാന്‍ കഴിയും. 500 വര്‍ഷത്തോളം മാത്രമാണ് മുസ്‌ലിം ആരാധനാലയം എന്ന നിലയിലുളള പാരമ്പര്യം പറയാനുളളതെങ്കില്‍ ക്രിസ്ത്യന്‍ ദേവാലയമെന്ന നിലയില്‍ 900 വര്‍ഷത്തെ ചരിത്രം പറയാനുണ്ട് ഹാഗിയ സോഫിയക്ക്. വൈദേശിക ആക്രമണത്തിലൂടെ നഷ്ടമായ ചരിത്രവും സംസ്‌കാരവും തിരിച്ചുപിടിക്കണമെന്ന ഇന്ത്യന്‍ മത ദേശീയ വാദികളുടെ വാദം തന്നെയാണ് തുര്‍ക്കിയിലെ മത ദേശീയവാദികളും മുന്നോട്ടുവെക്കുന്നത്. എർദ്വാൻ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ വെല്‍ഫെയര്‍ പാര്‍ട്ടിയും അത് നിരോധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്ഥാപിച്ച എ.കെ.പിയുമൊക്കയാണ് ബഹുസ്വരതക്കും മതേതരത്വത്തിനുമെതിരായ ഇത്തരം ആശയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍.
ലോകത്തിന് ആശങ്കയുണ്ട്
അമ്പലമാക്കി മാറ്റേണ്ട പളളികളുടെയും സ്മാരകങ്ങുടെയും ലിസ്റ്റുമായി ഇന്ത്യന്‍ മത ദേശീയ വാദികള്‍ പ്രചാരണം നടത്തുന്നതുപോലെ തന്നെയാണ് തുര്‍ക്കിയിലെ മത ദേശീയ വാദികളുടെയും പ്രചാരണം. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മതം കൊണ്ട് കളിക്കുന്ന എർദ്വാന്റെ ഭരണത്തിന് കീഴില്‍ പളളിയാക്കി മാറ്റപ്പെടുന്ന നാലാമത്തെ ചരിത്രസ്മാരകമാണ് ഹാഗിയ സോഫിയ. കഴിഞ്ഞ നവംബറില്‍ ഇസ്താംബൂളിലെ തന്നെ കരിയേ (കോറ) മ്യൂസിയം പള്ളിയാക്കി മാറ്റിയപ്പോള്‍ ഹാഗിയ സോഫിയ മാറ്റുന്നതിന്റെ മുന്നോടിയാണിതെന്ന് മതേതര നിലപാടുളളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി വിധി വന്നയുടന്‍ ഹാഗിയ സോഫിയക്ക് മുന്നില്‍ മത ദേശീയവാദികള്‍ തക്ബീര്‍ മുഴക്കി ആഹ്ലാദം പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ബാബരി മസ്ജിദ് വിധി വന്നയുടന്‍ അയോദ്ധ്യയില്‍ നടത്തിയ ആഹ്ളാദ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ക്ക് സമാനമാണ്
ഹാഗിയ സോഫിയ പോലെ തന്നെ ബൈസാൻറയിൻ കാലത്ത് ക്രിസ്ത്യന്‍ ദേവാലയവും ഓട്ടോമന്‍ ഭരണകാലത്ത് പളളിയുമായിരുന്നു ആയിരം വര്‍ഷത്തോളം പഴക്കമുളള കരിയേ. ഹാഗിയ സോഫിയയിലേതു പോലെ കുംഭഗോപുരങ്ങളിലും ചുവരുകളിലും ക്രിസതുവിന്റെയും കന്യാമറിയമിന്റെയും മൊസൈക് ചിത്രങ്ങളുളള കരിയേ 75 കൊല്ലക്കാലം മ്യൂസിയമായാണ് പ്രവര്‍ത്തിച്ചിരുന്നത്. തുര്‍ക്കിയിലെ പകുതിയോളം ജനങ്ങള്‍ എതിര്‍ക്കുമ്പോഴും ഭരണഘടനാ സ്ഥാപങ്ങളെയും മാധ്യമങ്ങളെയും കൈയിലൊതുക്കിയാണ് എർദ്വാൻ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കോവിഡോടുകൂടി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള എർദ്വാന്റെ അടവാണിതെന്ന് വിലയിരുത്തുന്നവരുണ്ട്. അനുകൂലിക്കുന്നവര്‍ക്കിടയില്‍ പോലും തന്റെ പ്രതിച്ഛായ മോശമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എർദ്വാന് അവരെ തനിക്കൊപ്പം നിര്‍ത്തേണ്ടതുണ്ട്. 2023ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന അഭിപ്രായവും തുര്‍ക്കി ജനങ്ങള്‍ക്കിടയിലുണ്ട്. ഹാഗിയ സോഫിയയുടെ കുംഭങ്ങളിലും ചുമരിലുമൊക്കെയുളള ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും ചിത്രങ്ങള്‍ അതേപോലെ നിലനിര്‍ത്തുമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ലോകത്തിന് ആശങ്കയുണ്ട്. മുഹമ്മദ് നബിയുടെയും ഖലീഫമാരുടെയും പേരുകളും ഖുര്‍ആന്‍ സൂക്തങ്ങളും വ്യക്തമാക്കുന്ന കാലിഗ്രഫിയോട് ചേര്‍ന്നാണ് ആ ചിത്രങ്ങള്‍. ക്രിസത്യന്‍-മുസ്ലിം ആരാധനാലയങ്ങളുടെ ശേഷിപ്പുകള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു എന്നതുതന്നെയാണ് ലോകസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. പ്രാര്‍ത്ഥന അനുവദിക്കുന്നതോടെ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന ഭയം ചിലര്‍ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ല. ആരാധന നടക്കുന്ന ബ്ലൂ മോസ്‌ക് ഉള്‍പ്പെടെയുളള പള്ളികള്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഹാഗിയ സോഫിയയിലെത്തുന്ന ദശലക്ഷകണക്കിന് സഞ്ചാരികളിലൂടെ കിട്ടുന്ന വരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ എർദ്വാൻ തയാറാകുമെന്ന് കരുതുന്നില്ല.
ഓര്‍മയില്‍ ബാബരി മസ്ജിദ്
800 കോടി രൂപയലധികം ചെലവിട്ട് എർദ്വാൻ തന്നെ പണിത തുര്‍ക്കിയിലെ ഏറ്റവും വലിയ പളളിയുള്‍പ്പെടെ നിരവധി മുസ്ലിം ആരാധനാലയങ്ങള്‍ ഇസ്താംബൂളിലുളളപ്പോള്‍ ഈ ചരിത്ര സ്മാരകം പളളിയാക്കി മാറ്റുന്നതിലൂടെ എർദ്വാൻ ആധുനിക സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്?

മുസ്ലിംകള്ക്കെന്ന പോലെ ക്രിസ്ത്യാനികള്‍ക്കും ചരിത്രാവകാശമുളള പ്രശസ്ത സ്മാരകത്തെ ഒരു വിഭാഗത്തിന്റെ ആരാധന കേന്ദ്രമാക്കുന്നതിലൂടെ പ്രതാപമാണോ അപമാനമാണോ മുസ്‌ലിംകള്‍ക്ക് എർദ്വാൻ നേടിക്കൊടുക്കുന്നത്? ഏഷ്യാ-യൂറോപ് ഭൂഖണ്ഡങ്ങളുടെ സംഗമകേന്ദ്രമായ ഇസ്താംബൂള്‍ ബഹുസ്വരതയുടെ നഗരമാണ്. തുര്‍ക്കികള്‍, ആര്‍മേനിയക്കാര്‍, അറബികള്‍, ജൂതന്മാര്‍, ബള്‍ഗേറിയക്കാര്‍, കുര്‍ദുകള്‍, ഗ്രീക്കുകാര്‍, ജപ്പാന്‍കാര്‍...അങ്ങനെ എണ്ണിത്തുടങ്ങിയാല്‍ ഏത് രാജ്യക്കാരും വംശവുമാണ് ഈ നഗരത്തിലില്ലാത്തതെന്ന് ചോദിച്ചു പോകും. ആ ബഹുസ്വരത പരിപോഷിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ രാജ്യം മുന്നേറുകയാണ് ചെയ്യുക. അതിനുപകരം ഇത്തരം നീക്കങ്ങള്‍ എർദ്വാന് താല്‍ക്കാലിക രാഷ്ട്രീയലാഭം നേടിക്കൊടുക്കുമെങ്കിലും രാജ്യത്തിനത് നഷ്ടമാണ് വരുത്തിവെക്കുക.
140 ലധികം മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിയും 200 ലധികം പത്രപവര്‍ത്തകരെ ജയിലിലടച്ചും അവേശഷിക്കുന്ന ജനാധിപത്യത്തെയും കശാപ്പ് ചെയ്ത എർദ്വാന് വേണ്ടിയാണ് കേരളത്തിലെ ചില ഇസ്ലാമിസ്റ്റുകള്‍ ജയ് വിളിക്കുന്നത്
കോടതി വിധി വന്നയുടന്‍ ഹാഗിയ സോഫിയക്ക് മുന്നില്‍ മത ദേശീയവാദികള്‍ തക്ബീര്‍ മുഴക്കി ആഹ്ലാദം പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ബാബരി മസ്ജിദ് വിധി വന്നയുടന്‍ അയോദ്ധ്യയില്‍ മധുര പലഹാര വിതരണം ചെയ്ത് നടത്തിയ ആഹ്ളാദ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ക്ക് സമാനമാണ്. ഹാഗിയ സോഫിയ പളളിയാക്കി മാറ്റുന്നതിനെതിരെ പ്രതികരിക്കുന്നവര്‍ രാജ്യതാല്‍പര്യത്തിന് എതിര് നില്‍ക്കുന്നവരാണെന്നാണ് എർദ്വാനും അനുയായികളും അലമുറയിടുന്നത്. എർദ്വാനെയും അദ്ദേഹത്തിന്റെ നയങ്ങളെയും എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുക എന്നത് ഇപ്പോള്‍ മാത്രമല്ല എപ്പോഴും അദ്ദേഹം പയറ്റുന്ന തന്ത്രമാണ്. മതേതരവാദികള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന "രാജ്യദ്രോഹി' മുദ്ര തന്നെയാണ് തുര്‍ക്കിയിലും.
കേരളത്തിലെ ഇസ്ലാമിസ്റ്റുകളുടെ ജയ് വിളി
2017 ല്‍ തുര്‍ക്കി സന്ദര്‍ശിക്കുമ്പോള്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനുളള ഹിതപരിശോധനയുടെ പ്രചാരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ ഹയീര്‍ (വേണ്ട-No) എന്ന് രേഖപ്പടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും ഇവറ്റ്സ് (വേണം-Yes) എന്ന് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും നടത്തുന്ന പ്രചാരണം നഗരത്തിലെവിടെയും കാണാമായിരുന്നു. അന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒപ്പത്തിനൊപ്പമാണ് പ്രചാരണത്തില്‍ മുന്നേറിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇസ്താംബൂള്‍ സന്ദര്‍ശിക്കുമ്പോള്‍ ചിത്രമാകെ മാറിയിരുന്നു. എർദ്വാന്റെ പടമുളള ബാനറുകളും തോരണങ്ങളുമാണ് നഗരത്തിലെവിടെയും കണ്ടത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ടി.ആര്‍.ടി ചാനലും സ്വകാര്യ ചാനലുകളും എർദ്വാന്റെ പ്രസംഗങ്ങള്‍ നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടേയിരിക്കുന്നു. എതിരുനിന്ന മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിയും മറ്റുളളവക്ക് മൂക്കുകയറിട്ടും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള വിമര്‍ശകരെ ജയിലിലടച്ചുമാണ് എർദ്വാൻ ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തത്. ഭീകരവിരുദ്ധ നിയമവും രാജ്യദ്രോഹ കുറ്റവുമൊക്കെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടു. 140 ലധികം മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിയും 200 ലധികം പത്രപവര്‍ത്തകരെ ജയിലിലടച്ചും അവേശഷിക്കുന്ന ജനാധിപത്യത്തെയും കശാപ്പ് ചെയ്ത എർദ്വാന് വേണ്ടിയാണ് കേരളത്തിലെ ചില ഇസ്ലാമിസ്റ്റുകള്‍ ജയ് വിളിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ എർദ്വാനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന തെമല്‍ കരമൊല്ലയോലുവിനെ പോലുളളവര്‍ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനിരയില്‍ അണിനിരന്നത് ഈ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ പട്ടാള അട്ടിമറിക്കുശേഷം പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ നീട്ടിക്കൊണ്ടുപോയി കൃത്യമായ കരുനീക്കങ്ങളിലൂടെ എർദ്വാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയിച്ചു. സീല്‍ പതിക്കാത്ത ബാലറ്റുകള്‍ എണ്ണാമെന്ന് കോടതിയെക്കൊണ്ട് പറയിപ്പിച്ചാണ് 2017-ല്‍ ഒപ്പത്തിനൊപ്പം വോട്ട് രേഖപ്പെടുത്തപ്പെട്ട ഹിതപരിശോധന തനിക്കനുകൂലമാക്കി മാറ്റിയത്. ആ കോടതികളെ തന്നെ ഉപയോഗിച്ചാണ് ചരിത്രപ്രസിദ്ധമായ സ്മാരകങ്ങള്‍ പള്ളിയാക്കി മാറ്റുന്ന നീക്കത്തിന് എർദ്വാന്‍ തുടക്കം കുറിച്ചിട്ടുളളത്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ കാലത്ത് തുര്‍ക്കിക്കുണ്ടായിരുന്ന പ്രതാപവും ശക്തിയുമൊക്കെ തിരിച്ചുകൊണ്ടു വരികയാണെന്ന വ്യാജമായ അഭിമാനബോധമാണ് എർദ്വാൻ അനുയായികള്‍ക്ക് നല്‍കുന്നത്. അതിലൂടെ, ശക്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായയുണ്ടാക്കി വീണ്ടും പ്രസിഡന്റാവാനും അധികാരം രണ്ട് പതിറ്റാണ്ടിനപ്പുറത്തേക്ക് കൊണ്ടുപോകാനുമാണ് എർദ്വാന്റെ ശ്രമം.
സജി മാർക്കോസ്
14 Jul 2020, 09:50 PM
കൃത്യമായ നിരീക്ഷണം നൗഷാദ് !!
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
ലിജീഷ് കുമാര്‍
Mar 24, 2023
5 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 09, 2023
6 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
Abdul Jaleel kk
13 Aug 2020, 08:38 PM
ഇതിൽ വിശദീകരിച്ച തുർക്കിയുടെ നിലവിലെ രാഷ്ട്രീയാവസ്ഥകൾ ഏറെക്കുറെ വാസ്തവ വിരുദ്ധമാണ്. ഇത്തരം വീക്ഷണങ്ങൾ പലപ്പോഴും കടന്നുവരാനുള്ള കാരണം പരിപൂർണമായ കാഴ്ച യില്ലാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നു. തുർക്കിയിൽ ഉപരിപഠനം നടത്തുന്ന സുഹൃത്തുക്കളുടെ വാക്കുകൾ സാക്ഷ്യമാണ്. രാഷ്ട്രീയ പ്രേരിത വിമർശനങ്ങളും അതിനെ ഒതുക്കുന്ന വിഭിന്നമായ രീതികളും 99% വും ജനാധിപത്യ ബൗണ്ടറിയിൽ ഉൾപ്പെന്നതാണ്. ഉർദുഗാൻ്റെ രാഷ്ട്രീയത്തിൽ ഒളിഞ്ഞു കിടക്കുന്ന അജണ്ഡകളും വിശ്വസങ്ങളും ശരിയായിരിക്കാo . പിന്നെ ബാബരി പ്രശ്ണവുമായി കുട്ടികലർത്തുന്നതിൽ ഒരു പാട് അനൗചിത്യങ്ങളുണ്ട്