ബി ഗ്രേഡില്‍ കേരളത്തിലെ കുട്ടികള്‍
സി. ബി. എസ്. ഇ യുടെ മുന്നില്‍ മുട്ടിലിഴയട്ടെ;
ഇതാ മറ്റൊരു അട്ടിമറിക്കഥ
ബി ഗ്രേഡില്‍ കേരളത്തിലെ കുട്ടികള്‍ സി. ബി. എസ്. ഇ യുടെ മുന്നില്‍ മുട്ടിലിഴയട്ടെ; ഇതാ മറ്റൊരു അട്ടിമറിക്കഥ
കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെങ്കില്‍ എസ്. എസ്. എല്‍. സി, പ്ലസ് ടു റിസള്‍ട്ടുകള്‍, അതിലെ ഉന്നത ഗ്രേഡുകള്‍ അതിശയകരമാം വിധം ഇക്കുറി താഴെ പോകും. കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിപോലും കുട്ടികള്‍ക്ക് എ, എ പ്ലസ് ഗ്രേഡുകള്‍ ലഭിക്കില്ല. ഈ രീതിയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് ലഭിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ചോദ്യപേപ്പറുകള്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ കുട്ടികളോട് കണ്ണില്‍ ചോരയിലാത്ത ഈ ക്രൂരത പരീക്ഷയ്ക്ക് തൊട്ടുമുന്നില്‍ അവര്‍ നില്‍ക്കുമ്പോള്‍ ചെയ്തതിന് മറ്റാരുമല്ലെങ്കില്‍ കൂടി, കേരളത്തിലെ അധ്യാപക / വിദ്യാര്‍ത്ഥി സംഘടനകളെങ്കിലും നാളെ ഉത്തരം പറയേണ്ടിവരും എന്നത് തീര്‍ച്ചയാണ്.
15 Jan 2022, 02:41 PM
സി.ബി.എസ്.സി യോട് പരാജയപ്പെടുന്ന പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടിവരുന്നത് ലജ്ജാകരമാണ്. നിര്‍ഭാഗ്യവശാല്‍ പൊതുവിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അത് ഇരുചെവിയറിയാതെ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുന്നത് പൊതുവിദ്യാഭ്യാസത്തെ മേയ്ച്ചുനടക്കുന്നവര്‍ തന്നെയാണ് എന്നതാണ് ഇതിലെ അത്ഭുതപ്പെടുത്തുന്ന ഏകകാര്യം. അവരെ തിരുത്താന്‍ ഈ മേഖലയെ അക്കാദമികമായി നയിക്കേണ്ടവര്‍ക്കും രാഷ്ട്രീയമായി തിരുത്തേണ്ടവര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് വിചിത്രം. അവര്‍ കൊടുക്കുന്ന അക്കാദമികമായ നിര്‍ദ്ദേശങ്ങളെ കീറി ചവറ്റുകൊട്ടയിലിട്ട് സി. ബി. എസ്. ഇ ക്ക് ഹൃദയം പണയം കൊടുത്ത ഉന്നതര്‍ അവരുടെ താത്പര്യങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നു. അക്കാദമികബോഡി അല്ല അഡ്മിനിസ്ട്രേറ്റീവ്ചുമതലക്കാരാണ് കേള്‍വി കേട്ട കേരള വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ അവസാനവാക്ക്! പൊതുവിദ്യാഭ്യാസത്തെ കുളിപ്പിച്ച് ഇല്ലാതാക്കാന്‍ തിട്ടൂരം വാങ്ങി വന്നിരിക്കുന്ന അവരെ കണ്ണടച്ച് വിശ്വസിച്ച് രാഷ്ട്രീയ / സംഘടന നേതാക്കള്‍ ഒന്നും മനസ്സിലാവാതെയോ മനസ്സിലായിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെയോ നിഷ്ക്രിയരായി ഇരിക്കുന്നു.
ഇപ്പോള്‍ എസ്. എസ്. എല്‍. സി യുടെയും ഹയര്‍ സെക്കന്ററി / വൊക്കെഷണല്‍ ഹയര്‍ സെക്കന്ററിയുടേയും ചോദ്യപേപ്പറുകള്‍ ഉണ്ടാക്കുകയാണ്. മിക്കതും ഉണ്ടാക്കി കവറിലാക്കി സീല്‍ ചെയ്ത് കഴിഞ്ഞു. കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെങ്കില്‍ കേരളത്തിലെ എസ്. എസ്. എല്‍. സി, പ്ലസ് ടു റിസള്‍ട്ടുകള്‍, അതിലെ ഉന്നത ഗ്രേഡുകള്‍ അതിശയകരമാം വിധം ഇക്കുറി താഴെ പോകും. കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിപോലും കുട്ടികള്‍ക്ക് എ, എ പ്ലസ് ഗ്രേഡുകള്‍ ലഭിക്കില്ല. ഈ രീതിയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് ലഭിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ചോദ്യപേപ്പറുകള്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ കുട്ടികളോട് കണ്ണില്‍ ചോരയിലാത്ത ഈ ക്രൂരത പരീക്ഷയ്ക്ക് തൊട്ടുമുന്നില്‍ അവര്‍ നില്‍ക്കുമ്പോള്‍ ചെയ്തതിന് മറ്റാരുമല്ലെങ്കില്‍ കൂടി, കേരളത്തിലെ അധ്യാപക / വിദ്യാര്‍ത്ഥി സംഘടനകളെങ്കിലും നാളെ ഉത്തരം പറയേണ്ടിവരും എന്നത് തീര്‍ച്ചയാണ്. മുന്‍വര്‍ഷം കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ കുട്ടികള്‍ക്ക് മികച്ച സ്കോര്‍ ലഭിച്ചതില്‍ രോഷം പൂണ്ട ഇവിടുത്തെ ഐ. എ. എസ് / സി. ബി. എസ്. സി ലോബിയുടെ കളിയിലെ പാവകള്‍ മാത്രമായി നില്‍ക്കുകയാണ് അവര്‍ എന്നത് അവരൊഴികെ മറ്റെല്ലാവരും തിരിച്ചറിയുന്നുണ്ട്.
200 അധ്യയന ദിവസങ്ങള്‍ കൊണ്ട് പഠിപ്പിച്ചുതീര്‍ക്കാനുള്ള സിലബസ് ആണ് എസ്. എസ്.എല്‍. സി, പ്ലസ് ടു ക്കാര്‍ക്ക് ഇപ്പോള്‍ ഉള്ളത്. കോവിഡ് അതിവ്യാപനം മൂലം അടഞ്ഞുകിടന്ന സ്കൂളുകള്‍ നവംബര്‍ 1 ന് ആണ് തുറന്നത്. അതും പകുതി കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ഉച്ചവരെ മാത്രം. ഒരാഴ്ചയില്‍ ഒരു കുട്ടിക്ക് ഒരു വിഷയത്തില്‍ കിട്ടുന്നത് രണ്ടുമണിക്കൂര്‍ ക്ലാസ് സമയം. നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മുഴുവന്‍ ദിവസവും സ്കൂള്‍ തുറന്നാലും ഒരു വിഷയം പഠിക്കാന്‍ മുപ്പതിനടുത്ത മണിക്കൂര്‍ മാത്രം. ജനുവരി അവസാനം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററിയുടെ ഇംപ്രൂവ്മെൻറ് പരീക്ഷ, ഫെബ്രവരിയില്‍ നടക്കുന്ന അതിന്റെ മൂല്യനിര്‍ണയം, തുടര്‍ന്ന്‍ ഫെബ്രുവരി മധ്യത്തോടെ നടക്കുന്ന മോഡല്‍ പ്രാക്ടിക്കലും തുടര്‍ന്ന്‍ ശരിയായ പ്രാക്റ്റിക്കല്‍ പരീക്ഷയും, തുടര്‍ന്ന്‍ തിയറി മോഡല്‍ പരീക്ഷ ഇത്രയും കാര്യങ്ങള്‍ പൊതുപരീക്ഷയ്ക്ക് മുന്‍പായി സ്കൂളുകളില്‍ നടക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞ മുപ്പതില്‍ അഞ്ചോ ആറോ മണിക്കൂര്‍ ഓരോ കുട്ടിക്കും ഇവകൊണ്ട് നഷ്ടപ്പെടും.

പറഞ്ഞുവരുന്നത് 200 അധ്യയന ദിവസത്തില്‍ പഠിക്കേണ്ട സിലബസ് ആണ് ഈ ഇരുപതോ ഇരുപത്തഞ്ചോ മണിക്കൂറുകൊണ്ട് ഒരു കുട്ടി പഠിക്കേണ്ടത് എന്നതാണ്. അതിനാലാണ് കുട്ടിക്ക് ഫോക്കസ് ഏരിയ എന്ന രീതിയില്‍ പരീക്ഷയില്‍ പ്രാധാന്യം നല്‍കേണ്ട ഒരു മേഖല സിലബസില്‍ നിന്ന് പ്രത്യേകം വേര്‍തിരിച്ചെടുത്ത് നല്‍കുന്നത്. ഫോക്കസ് ഏരിയയിലെ പ്രധാന പാഠഭാഗങ്ങള്‍ പഠിച്ചവര്‍ക്ക് മുന്‍വര്‍ഷം മുഴുവന്‍ സ്കോറും നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അത്രയുമെല്ലെങ്കില്‍ അവര്‍ക്ക് എ പ്ലസ് ഗ്രേഡ് എങ്കിലും നേടാന്‍ കഴിയുമായിരുന്നു. അത് കൃത്യമായി ബി ഗ്രേഡില്‍ ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞു എന്നാണ് ഇക്കുറിയത്തെ ചോദ്യപേപ്പര്‍ മാനദണ്ഡങ്ങള്‍ ഉണ്ടാകിയവര്‍ നേടിയെടുത്ത വിജയം! അതായത് ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങള്‍ മാത്രം നന്നായി പഠിച്ച ഒരു കുട്ടിക്ക് പരമാവധി ലഭിക്കുക 80 ല്‍ 56 മാര്‍ക്ക് മാത്രം! ഗ്രേഡ് ബി! ശേഷിക്കുന്ന ഓരോ മാര്‍ക്ക് ലഭിക്കേണമെങ്കിലും കുട്ടി 200 ദിവസം കൊണ്ട് പഠിക്കേണ്ട മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കണം!
മുന്‍വര്‍ഷം 40% ആയിരുന്ന ഫോക്കസ് ഏരിയ ഇക്കുറി 60% ആക്കി. എന്ത് അക്കാദമികമായ കാരണങ്ങള്‍ കൊണ്ട് എന്ന്‍ ഒരു വിശദീകരണവുമുണ്ടായില്ല. തീര്‍ന്നില്ല കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് 100 ശതമാനം ചോദ്യങ്ങള്‍ അധികമായി നല്‍കിയിരുന്നു. (സാധാരണ നിലയില്‍ തന്നെ ചില യൂണിവേഴ്സിറ്റി പരീക്ഷകളിലും മറ്റും പകുതിചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയാല്‍ മതിയാകും) അത് ഇക്കുറി ഒറ്റയടിക്ക് 50% ആക്കി ചുരുക്കി. (200 ദിവസം പഠിപ്പിക്കുമ്പോള്‍ പോലും 25% ചോദ്യങ്ങള്‍ അധികമായി നല്‍കാറുണ്ട്). 50% അധികം നല്‍കുന്ന ചോദ്യങ്ങളുടെ പ്രയോജനം കുട്ടികള്‍ക്ക് ഒരിക്കലും കിട്ടരുത് എന്ന് ഉറപ്പിക്കാന്‍ ഫോക്കസ് എരിയയെയും ബാക്കിയുള്ളവയെയും രണ്ടു കള്ളികളിലാക്കി അതിവിദഗ്ദമായി ചില കളികള്‍ കളിച്ചു. 1 സ്കോറിനുള്ള 8 ചോദ്യങ്ങള്‍ കുട്ടികള്‍ എഴുതണമെങ്കില്‍ 4 എണ്ണം ഫോക്കസ് ഏരിയയില്‍ നിന്നും 4 എണ്ണം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും നിര്‍ബന്ധമായും എഴുതണം. അതില്‍തന്നെ ഓപ്ഷന്‍ ഉള്ളത് ഫോക്കസ് ഏരിയയില്‍ നിന്ന്! നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ള 4 ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ 4 സ്കോര്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും! 6 സ്കോറിനുള്ള ചോദ്യങ്ങള്‍ മൂന്നെണ്ണം നോണ്‍ ഫോക്കസ് ഭാഗത്ത് നിന്ന്. അതില്‍ രണ്ടെണ്ണം നിര്‍ബന്ധമായും എഴുതണം. മുഴുവന്‍ പുസ്തകവും നന്നായി പഠിക്കാത്ത കുട്ടികള്‍ക്ക് 12 സ്കോര്‍ അവിടെ ഉറപ്പായും നഷ്ടപ്പെടും! ചോദ്യങ്ങളെ ഇങ്ങനെ കണ്ടം തുണ്ടം മുറിക്കാതെ ഒരു സ്കോറിനുള്ള ചോദ്യങ്ങളെ / ഒരേ രീതിയില്‍ ഉത്തരം എഴുതേണ്ട ചോദ്യങ്ങളെ ഫോക്കസും അല്ലാത്ത ഭാഗങ്ങളും ഒരുമിച്ച് കൊടുത്തിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിച്ചേനെ.
പക്ഷെ ബുദ്ധിരാക്ഷസന്മാരാണ് ഈ കളികള്‍ക്ക് പിറകില്‍! ചോദ്യങ്ങള്‍ ഉണ്ടാക്കാനുള്ള മാനദണ്ഡം ഉണ്ടാക്കിയത് അതിവിദഗ്ധമായാണ്! അവര്‍ക്ക് സി. ബി. എസ്. ഇ ക്ക് കൊടുത്ത വാക്ക് പാലിക്കണം. ഇവിടുത്തെ കുട്ടികളുടെ മാര്‍ക്ക് ബി ഗ്രേഡിലും താഴെയുമായി ഉറപ്പിക്കണം. അപ്പോള്‍ അവര്‍ ഉറക്കമിളച്ച് അതിനുള്ള സൂത്രവാക്യങ്ങള്‍ ഉണ്ടാക്കിയെടുക്കും. എസ്. സി. ഇ. ആര്‍. ടി യടക്കം കൊടുത്ത നിര്‍ദേശങ്ങള്‍ കീറി കാറ്റില്‍ പറത്തും. ആരാണ് ഈ ഉദ്യോഗസ്ഥ ലോബിയോട് ചോദിക്കാനും പറയാനും ഉള്ളത്!

കേരളാ ഹയര്‍ സെക്കന്ററിയുടെ പരീക്ഷാ സ്കോര്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിന് പരിഗണിക്കാതിരിക്കാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സി. ബി. എസ്.ഇ സംഘങ്ങള്‍ കഴിഞ്ഞ തവണ എല്ലാ അടവുകളും പയറ്റി നോക്കിയിരുന്നു. പക്ഷേ വിജയിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി അവര്‍ എളുപ്പവഴിയില്‍ ക്രിയകള്‍ പൂര്‍ത്തിയാക്കി. ഇവിടുത്തെ കുട്ടികളുടെ സ്കോര്‍ 70% മാത്രമായി ചുരുക്കുക. ആര്‍ക്കും മുഴുവന്‍ സ്കോറും ലഭിക്കാതിരിക്കുക. ബി ഗ്രേഡില്‍ കേരളത്തിലെ കുട്ടികള്‍ സി. ബി. എസ്. ഇ യുടെ മുന്നില്‍ മുട്ടിലിഴയട്ടെ. മാനവിക, ശാസ്ത്ര വിഷയങ്ങളിലെ എല്ലാ നല്ല സ്ഥാപനങ്ങളിലെയും ബിരുദ സീറ്റുകള്‍ സി. ബി. എസ്. ഇ ക്കാര്‍ക്ക് മാത്രമായി ഉറപ്പാക്കാനും ഇതിലും എളുപ്പവഴിയില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണക്കാരെ ഭയപ്പെടുത്തിയും ഇവിടുത്തെ കുട്ടികള്‍ക്ക് ലഭിക്കുന്ന മികച്ച മാര്‍ക്ക് ഉണ്ടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് തൊന്തരവുകളെ പര്‍വ്വതീകരിച്ച് കാണിച്ചും മിണ്ടാതിരുത്തിയാല്‍ മതി. ഇരകളോ? ഫോക്കസ് ഏരിയയില്‍ ഊന്നി പഠിക്കുന്ന കുട്ടികളും ഇരുപതോ മുപ്പതോ മണിക്കൂറില്‍ അതെങ്കിലും ശരിയായി പഠിപ്പിച്ചെടുക്കാന്‍ പാടുപെടുന്ന അധ്യാപകരും. ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം ഇതൊന്നും ഇന്നുവരെ പൊതുസമൂഹത്തോട്, ഇവിടുത്തെ കുട്ടികളോടും അധ്യാപകരോടും രക്ഷാകര്‍ത്താക്കളോടും കൃത്യമായി പറയാന്‍ പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല എന്നതാണ്. പരീക്ഷയുടെ തലേന്നായിരിക്കും കുട്ടികളും രക്ഷകര്‍ത്താക്കളും ഈ പരീക്ഷ തങ്ങള്‍ എത്ര പഠിച്ചാലും ബി ഗ്രേഡ് മാത്രം കിട്ടാന്‍ പാകത്തില്‍ ക്രമപ്പെടുത്തിയ കാര്യം അറിയുക. ചിലപ്പോള്‍ അതും ഈ യുദ്ധതന്ത്രത്തിലെ ഒരു അടവായിരിക്കും.
ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമില്ല എന്നത് ശരിയല്ലാത്ത ഒരു ചൊല്ലാണ്. എങ്കിലും അതിനേക്കാള്‍ ഔചിത്യമുള്ള പ്രയോഗം ഓര്‍മ വരുന്നില്ല. മേല്‍പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ പാക്കറ്റില്‍ ആക്കി സീല്‍ ചെയ്ത് പ്രിന്റ് ചെയ്യാന്‍ അയച്ചിട്ടുണ്ടാകും. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ടും വിമര്‍ശിച്ചിട്ടും കാര്യമില്ല. പക്ഷേ ഇതെല്ലാം വലിയ ഒരു കളിയുടെ ഭാഗമാണെന്നും തങ്ങള്‍ എല്ലാം ആ കളിയുടെ ഇരകള്‍ ആയിരുന്നു എന്നും തിരിച്ചറിയുന്ന രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന് ഒറ്റ ചുവടുകൊണ്ട് ഈ എല്ലാ കരുനീക്കങ്ങളെയും റദ്ദ് ചെയ്യാം. കേരളത്തിലെ കുട്ടികളോടൊപ്പവും അധ്യാപകരോടൊപ്പവും പൊതുവിദ്യാഭ്യാസത്തോടൊപ്പവും ആണ് തങ്ങള്‍ എന്ന് സ്ഥാപിക്കാം. ചോദ്യപേപ്പറില്‍ അച്ചടിച്ച ചോദ്യങ്ങളില്‍ നിന്ന് ഒരു വിഭാഗവും നോക്കാതെ പരമാവധി മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് എഴുതാം എന്ന് ഒരു ഉത്തരവ് ഇറക്കിയാല്‍ മതി. ഒറ്റവരിയില്‍ ഒരുത്തരവ്! ഒരു വിഭാഗവും പരിഗണിക്കാതെ കുട്ടികള്‍ എഴുതിയ ഉത്തരങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്തണമെന്ന് അധ്യാപകരോടും പറയുക. കുറച്ച് കുഞ്ഞുങ്ങള്‍ക്കെങ്കിലും എ പ്ലസ് ഗ്രേഡ് അതുവഴി കിട്ടാന്‍ സാധ്യത തെളിയും. അതിന് ഇച്ഛാശക്തി രാഷ്ട്രീയ- ഭരണ നേതൃത്വത്തിനുണ്ടാകുമോ എന്നത് മാത്രമാണ് ഇവിടുത്തെ അക്കാദമിക സമൂഹം നോക്കിയിരിക്കുന്നത്.
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
എം.ആർ. മഹേഷ്
Dec 27, 2022
13 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read
പി. പ്രേമചന്ദ്രന്‍
Dec 08, 2022
9 Minutes Read
പി. പ്രേമചന്ദ്രന്‍
Dec 07, 2022
7 Minutes Read
Prakash VK
12 Feb 2022, 04:01 PM
ഇങ്ങേർ എവിടുത്തെ വിദ്യാഭ്യാസ വിദഗ്ദനാണ്? കുട്ടികൾ പാഠഭാഗങ്ങൾ പഠിച്ചോ എന്ന് അറിയുന്നതിനല്ലേ പരീക്ഷ നടത്തുന്നത്? അല്ലാതെ എല്ലാവർക്കും ഉദാരമായി എ പ്ലസ് നൽകുന്നതിനാണോ? അങ്ങനെയാണെങ്കിൽ ഒരു പരീക്ഷയും നടത്താതെ കുറെ എ പ്ലസുകൾ നൽകിയാൽ മതിയല്ലോ! ഇന്ത്യയിൽ എവിടെയും അഡ്മിഷൻ ലഭിക്കുകയും ചെയ്യും. എഞ്ചിനീയറിംഗ് അഡ്മിഷന് പ്ലസ് ടു മാർക്ക് എടുത്തു കളയേണ്ട കാലം അതിക്രമിച്ചു.