ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതല്‍ ആരംഭിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ എങ്ങനെ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏത് തരത്തില്‍ മുന്നോട്ട് കൊണ്ട് പോയെന്നും വിശകലനം ചെയ്യുന്നു. 1937 സെപ്തംബറില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കൃഷ്ണപിള്ള, കെ. ദാമോദരന്‍, എന്‍.സി ശേഖര്‍, എസ്.വി ഘാട്ടെ എന്നിവര്‍ ഒത്തുചേര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപീകരണം ചരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സംഭവിച്ചതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം വിശദീകരിക്കുന്നു.
8 Apr 2020, 12:20 AM
1937 സെപ്റ്റംബറില്‍ കോഴിക്കോട് ഒരു പച്ചക്കറി കടയുടെ മുകളിലെ ഒരു ചെറിയ മുറിയില്‍ നാലഞ്ച് മനുഷ്യര്‍ ഒത്തുചേരുകയുണ്ടായി. കേരളത്തിന്റെ ചരിത്രത്തെ വഴിതിരിച്ചുവിട്ട നിര്‍ണായകമായ ഒരു കൂടിച്ചേരലായിരുന്നു അത്. അവരെല്ലാം പില്‍ക്കാലത്ത് കേരളത്തിന്റെ ചരിത്രത്തിലും ഇന്ത്യയുടെ തന്നെ രാഷ്ട്രീയ ചരിത്രത്തിലും അതി നിര്‍ണായകമായ പദവികളും പ്രാധാന്യവും കൈവരിച്ചവരായിരുന്നു. എങ്കിലും അന്ന് അവര്‍ ഒത്തുചേരുന്ന സമയത്ത് കേരളം അവരെ കാര്യമായൊന്നും ശ്രദ്ധിച്ചിരുന്നില്ല.
ചരിത്രം എന്ന കവിതയില്‍ വിനയചന്ദ്രന്‍ പറയുന്നുണ്ട്, ആദ്യമാരും ശ്രദ്ധിക്കുന്നില്ല. അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ അത്യന്ത സാധാരണമായി 1937 അവസാനത്തോടെ കോഴിക്കോട്ടെ ഒരു ചെറിയ മുറിയില്‍ ഒത്തുചേര്‍ന്ന അഞ്ചുപേരില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, സഖാവ് പി. കൃഷ്ണപ്പിള്ള, കെ. ദാമോദരന്‍, എന്‍.സി ശേഖര്‍ എന്നീ മലയാളികളും അതോടൊപ്പം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ സെക്രട്ടറിമാരിലൊരാളായ എസ്.വി ഖാട്ടെയുമാണ് ഉണ്ടായിരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപീകരണ സമ്മേളനമാണ് അന്ന് നടന്നത്.
അവിടേക്ക് എത്തുന്നതിനു മുമ്പ് തന്നെ അവരില്‍ പലരും കമ്മ്യൂണണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി പല രൂപത്തില്‍ ബന്ധപ്പെട്ടിരുന്നു. സഖാവ് കൃഷ്ണപ്പിള്ള കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ ഒരാളായിരുന്നു. ഇ.എം.എസ് അപ്പോഴേക്കും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞിരുന്നു. കെ. ദാമോദരന്‍ കാശി വിദ്യാപീഠനത്തില്‍ വെച്ചു തന്നെ രാഷ്ട്രീയത്തിന്റെ വലിയ പാഠങ്ങള്‍ പഠിക്കുകയും അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ഓംകാര്‍ നാഥ് ശാസ്ത്രിയില്‍ നിന്ന് പാര്‍ട്ടി അംഗത്വമൊക്കെ നേടിക്കഴിയുകയും ചെയ്തിരുന്നു. എന്‍.സി ശേഖറാകട്ടെ, തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് ലീഗിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ചു, തിരുവിതാംകൂറിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ആദ്യത്തെ പ്രയോക്താക്കളില്‍ ഒരാളായിരുന്നു. അങ്ങനെ പലനിലകളില്‍ രാഷ്ട്രീയ ജീവിതത്തിന്റെ പലവിതാനങ്ങളില്‍ പ്രവര്‍ത്തിച്ച ഈ മനുഷ്യര്‍ 1937ന്റെ അവസാനം കോഴിക്കോട് ഒത്തുചേര്‍ന്ന് 20 വര്‍ഷത്തിനുളളില്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തേയും രാഷ്ട്രീയ ചരിത്രത്തേയും വലിയ തോതില്‍ വഴിതിരിച്ചുവിടാന്‍ പോന്ന ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രാരംഭരൂപം, പ്രാരംഭസ്ഥാനം എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകം കേരളത്തില്‍ ഈ സമ്മേളനത്തോടെ രൂപപ്പെടുകയാണുണ്ടായത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യഘടകത്തിന്റെ രൂപപ്പെടല്‍ എന്നത് വാസ്തവത്തില്‍ ഒറ്റതിരിഞ്ഞ ആ സമ്മേളനത്തോടെ മാത്രം നടന്ന ഒരുകാര്യമല്ല. ഒരര്‍ത്ഥത്തില്‍ 19ാം നൂറ്റാണ്ടുമുതല്‍ ആരംഭിക്കുന്ന ചെറുതും വലുതുമായ സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയില്‍ പങ്കാളികളാവുകയോ പങ്കുചേരുകയോ ചെയ്ത വിവിധ പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും ആകത്തുകയെന്ന നിലയില്‍ കൂടിയാണ് വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യഘടകം നിലവില്‍ വരുന്നത്.
അതുകൊണ്ട് സാങ്കേതികമായി അതൊരു ആദ്യഘടകമായിരിക്കുമ്പോഴും ചരിത്രപരമായും സാമൂഹികമായും ആദ്യത്തെ പ്രാരംഭ ബിന്ദുവല്ല. അതിന് ദീര്‍ഘമായ ഭൂതകാല ബന്ധങ്ങളുണ്ട്. ഭൂതകാലത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പ്രവാഹങ്ങള്‍ പലവഴികളിലൂടെ ഒഴുകി തിരിഞ്ഞ് ഒരു ബിന്ദുവില്‍ സമ്മേളിച്ചതായിട്ടു വേണം 1937ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപപ്പെടലിനെ നാം നോക്കിക്കാണേണ്ടത്. ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ ആധുനിക സമൂഹ രൂപീകരണത്തിന്റെയും കേരളത്തിന്റെ ആധുനികതയുടെ ചരിത്രത്തിലെയും ഒരു പരിവര്‍ത്തന ബിന്ദുവിനെ, നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ സന്ദര്‍ഭത്തെ, ആ പ്രാഥമിക ഘടകത്തിന്റെ രൂപപ്പെടല്‍ അടയാളപ്പെടുത്തുന്നുണ്ട് എന്നുവേണമെങ്കില്‍ പറയാം.
19ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ വാസ്തവത്തില്‍ കേരളം വലിയ തോതില്‍ വഴിതിരിയുന്നുണ്ട്. നവോത്ഥാനമെന്നൊക്കെ വിളിക്കപ്പെട്ട, പലപ്പോഴും നവോത്ഥാനം എന്ന വിശേഷണം നമ്മുടെ സാമൂഹ്യ ചരിത്ര പരിണാമത്തെ വിശദീകരിക്കുന്നതിന് വേണ്ടത്ര പര്യാപ്തമല്ലെന്നോ അപര്യാപ്തം തന്നെയാണെന്നോ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം എതിര്‍വാദങ്ങള്‍ അതിനെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്നുണ്ട്. കുറച്ചുകൂടി ശരിയായ വാക്ക് ഒരുപക്ഷേ കേരളീയ സമൂഹത്തിന്റെ ആധുനീകരണം എന്നാണ്. ആ പരിവര്‍ത്തന പ്രക്രിയയുടെ പ്രാരംഭ സ്ഥാപനങ്ങളില്‍ ഒന്ന് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ചാന്നാര്‍ ലഹള എന്നൊക്കെ അന്ന് അറിയപ്പെട്ട ശരീരത്തിനു മേലുള്ള സ്വാധികാരത്തിനുവേണ്ടി കേരളത്തിലെ മര്‍ദ്ദിത ജാതി സമൂഹങ്ങള്‍ നടത്തിയ, അതിലൊന്നായ നാടാര്‍ വിഭാഗങ്ങള്‍ക്കിടയില്‍ അരങ്ങേറിയ, ചാന്നാര്‍ വിഭാഗങ്ങള്‍ക്കിടയില്‍ അരങ്ങേറിയ സമരമാണ് വാസ്തവത്തില്‍ കേരളത്തിന്റെ ആധുനികതയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സുപ്രധാനമായ അടിസ്ഥാനങ്ങളിലൊന്ന്.
ഇതിനുവലിയ പ്രാധാന്യമുണ്ട് എന്നുകൂടി നാം കാണേണ്ടതുണ്ട്. കാരണം പലപ്പോഴും ഔപചാരികമായി അരുവിപ്പുറം പ്രതിഷ്ഠയേയോ അതുപോലുള്ള സംഭവങ്ങളേയോ ആണ് ആധുനികതയുടെ നവോത്ഥാനത്തിന്റെ പ്രാരംഭബിന്ദുവായി നാം പരിഗണിക്കാറുള്ളത്. വാസ്തവത്തില്‍ അതിനേക്കാള്‍ പ്രാധാന്യം ഈ സംഗതിക്കുള്ളത് എന്തുകൊണ്ടാണെന്നുവെച്ചാല്‍ ശരീരത്തെ ജാതിയുടെ പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റുകയും സ്വാധികാരമുള്ള ഒരു ശരീരം മനുഷ്യന് അപ്രാപ്യമാക്കുകയും ചെയ്ത ഒരു സംവിധാനമായിട്ടാണ് ജാതി ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചുപോന്നത്. അതുകൊണ്ട് ജാതിയൊരു അമൂര്‍ത്ത ആശയമല്ല. ജാതി ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മര്‍ദ്ദക സംവിധാനമാണ്. അതുകൊണ്ട് ശരീരത്തിന്റെ വിമോചനം എന്നത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളൊരു പ്രക്രിയയാണ്. ഒരുപക്ഷേ യൂറോപ്യന്‍ നവോത്ഥാനത്തിന്റെയോ യൂറോപ്യന്‍ ചരിത്രാനുഭവത്തിന്റെയോ ഉള്ളടക്കത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു കാര്യമാണത്. ഈ വ്യത്യാസത്തെ ആദ്യം രേഖപ്പെടുത്തുന്നു എന്നതുകൊണ്ട് കൂടിയാണ് ചാന്നാര്‍ കലാപം ആധുനിക സമൂഹ രൂപീകരണത്തിന്റെ, അതിന്റെ ആശയാവലികളെ ചേര്‍ത്തുവെച്ച് നാം നവോത്ഥാനം എന്നു പറയുന്നതിന്റെ ആരംഭമാണ് എന്നു കരുതേണ്ടിവരുന്നത്.
ഒരര്‍ത്ഥത്തില്‍ കേരളീയ ആധുനികതയുടേയോ നവോത്ഥാനത്തിന്റെയോ കേന്ദ്രങ്ങളിലൊന്ന് എന്ന് പറയാവുന്നത് ജാതി നശീകരണപരമോ ജാതി വിമര്‍ശനപരമോ ആയ ഒരു എതിര്‍നിലയാണ്. ആ എതിര്‍നിലയുടെ പ്രാരംഭ ബിന്ദു വളരെ ഭൗതികമായ പ്രാരംഭ ബിന്ദുവാണ് ചാന്നാര്‍ കലാപങ്ങളില്‍ നാം കണ്ടുതുടങ്ങുന്നത്. അവിടംമുതല്‍ക്കിങ്ങോട്ട് 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിലുമായി ധാരാളം വഴികള്‍ നവോത്ഥാനത്തിന്റെയോ ആധുനികതയുടേയോ വഴികള്‍ കേരളത്തില്‍ രൂപപ്പെടുന്നുണ്ട്. അതില്‍ 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ കേരളത്തില്‍ ഒരു പുതിയ മധ്യവര്‍ഗം പിറവിയെടുക്കുന്നുണ്ട്. കേരളത്തിന്റെ കാര്‍ഷിക സമ്പ്രദായങ്ങളില്‍ 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ വലിയ വഴിത്തിരിവുണ്ടായി. ധാന്യവിളകളില്‍ നിന്ന് നാണ്യവിളകളിലേക്ക് പ്രത്യേകിച്ച് തിരുവിതാംകൂറിനെ കേന്ദ്രീകരിച്ച് തോട്ടം കൃഷിയുടെ വലിയ വ്യാപനം, തോട്ടം കൃഷിയിലേര്‍പ്പെട്ട് പുതിയ സ്വത്ത് ആര്‍ജ്ജിക്കുന്ന സാമൂഹ്യ വിഭാഗങ്ങള്‍ അങ്ങനെ സാമ്പത്തികാധികാരം കൈവരുമ്പോഴും അതിപ്രബലമായി തുടരുന്ന ജാതിവ്യവസ്ഥയുടെ ശക്തിമൂലം സാമ്പത്തികാധികാരത്തിന് തുല്യമായ സാമൂഹ്യാധികാരമോ അല്ലെങ്കില്‍ സാമൂഹ്യ പദവിയോ ഇല്ലാത്ത വിഭാഗങ്ങള്‍ ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങളൊക്കെ നമുക്ക് 19ാം നൂറ്റാണ്ടില്‍ കാണാന്‍ പറ്റും.
ഇങ്ങനെ മധ്യവര്‍ഗത്തിന്റെ രൂപപ്പെടല്‍, ഒപ്പം തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനം, വിദ്യാലയങ്ങളുടെ സ്ഥാപനം, വിദ്യാഭ്യാസത്തിന്റെ വ്യാപനം വഴി പുതുതായി കൈവരുന്ന തൊഴിലവസരങ്ങള്‍, സര്‍ക്കാര്‍ ജോലികളിലേക്ക് പ്രവേശിക്കുന്ന മധ്യവര്‍ഗക്കാര്‍, ഈ മധ്യവര്‍ഗക്കാരുടെ ആശയാഭിലാഷങ്ങള്‍ ഇതൊക്കെ പ്രബലമായൊരു മധ്യവര്‍ഗത്തിന്റെയും ആ മധ്യവര്‍ഗ കേന്ദ്രിതമായ അവബോധത്തിന്റെ വ്യാപനത്തിന്റേയും ഒരു അന്തരീക്ഷം കേരളത്തില്‍ രൂപപ്പെടുത്തുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഇതേസമയം തന്നെ 19ാം നൂറ്റാണ്ടില്‍ നാം കാണുന്ന മിഷനറി പ്രവര്‍ത്തനം; മിഷനറിമാര് ഒരു ഭാഗത്ത് ജാതിക്കപ്പുറം പോകുന്ന തരത്തിലുള്ള പൊതുസമൂഹ രൂപീകരണത്തിന് സഹായകമായ പലതും ചെയ്യുന്നു. വിദ്യാലയങ്ങളുണ്ടാക്കുന്നു. പള്ളികളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നു, പെണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ഒപ്പം തന്നെ ഭാഷയുടെ വികാസത്തില്‍ ഒരു പുതിയ ഗദ്യഭാഷ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു. പുസ്തകങ്ങളും മാസികകളും പത്രങ്ങളുമൊക്കെ ധാരാളമായി പ്രസിദ്ധപ്പെടുത്തുന്നു. അങ്ങനെ നാടുവാഴിത്തം എന്നു വിളിക്കാവുന്ന മധ്യകാലത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ ഉള്ളില്‍ നിന്ന് പുതിയൊരു ജ്ഞാനത്തേയും അതിന്റെ ലോകബോധത്തേയും രൂപപ്പെടുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ മിഷനറി പ്രവര്‍ത്തനം വഴിയുണ്ടാവുന്നു.
അതിനപ്പുറം മിഷനറി പ്രവര്‍ത്തനങ്ങള്‍ ഒരര്‍ത്ഥത്തില്‍ മതപരിവര്‍ത്തനത്തിന് പ്രേരണയാകുന്നുണ്ട്. മതപരിവര്‍ത്തനമാകട്ടെ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ പരിഷ്‌കരണപരമായ ധര്‍മ്മവും നിര്‍വഹിക്കുന്നുണ്ട്. കാരണം ഈ മതപരിവര്‍ത്തനമുണ്ടാക്കിയ ആഘാതം മതനവീകരണത്തിനോ മതപരിഷ്‌കരണത്തിനോ കേരളത്തിലെ മതങ്ങളെ തന്നെ മറ്റൊരു നിലയില്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 1930കളിലൊക്കെ കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം രൂപപ്പെട്ടതു തന്നെ തെക്കന്‍ തിരുവിതാംകൂറില്‍ വലിയ തോതില്‍ അരങ്ങേറിയ മതപരിവര്‍ത്തനത്തെ തടയുക എന്ന ലക്ഷ്യംകൂടി ഉള്ളതുകൊണ്ടാണ്. അതുമാത്രമാണ് എന്നുപറഞ്ഞുകൂടെങ്കിലും അതുകൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇങ്ങനെ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഒരു ധാരവരുന്നു. കോളനി ഭരണത്തിന്റെ വിപുലമായ രൂപങ്ങള്‍ പൊതുനിയമങ്ങള്‍ ഉണ്ടായി വരുന്നു. പൊതുവായ ക്രിമിനല്‍ വ്യവസ്ഥകള്‍ നിലവില്‍ വരുന്നു. പൊതുവിദ്യാലയങ്ങളുണ്ടാവുന്നു. വിദ്യാലയങ്ങളില്‍ ഏവര്‍ക്കും പഠിക്കാവുന്നതാണ് എന്ന് നിയമപരമായെങ്കിലും വ്യവസ്ഥപ്പെടുന്നു. അങ്ങനെ മനുഷ്യനെന്ന നിലയിലുള്ള ഒരു പുതിയ രൂപപ്പെടലിന്റെ സന്ദര്‍ഭം ജാതിമനുഷ്യനില്‍ നിന്ന് പൗരത്വത്തിലേക്കുളള, ജാതി ശരീരത്തില്‍ നിന്ന് പൗരശരീരത്തിലേക്കുള്ള മനുഷ്യാവസ്ഥയുടെ പരിവര്‍ത്തനം 19ാം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ രൂപപ്പെട്ട് തുടങ്ങുന്നുണ്ട്.
ഈ സന്ദര്‍ഭത്തിലാണ് ഗുരുവരുന്നത്. ഈ പരിവര്‍ത്തന പ്രക്രിയകളെ മുഴുവന്‍ ഒരളവില്‍ സാന്ദ്രമായി സംഗ്രഹിച്ച ഒരു സ്ഥാനമാണ് നാരായണ ഗുരുവെന്നു പറയുന്നത്. അദ്ദേഹം ഈ പരിവര്‍ത്തനത്തിന്റെ നൈതികമായ ഉള്ളടക്കത്തെ, സാമൂഹികമായ ഉള്ളടക്കത്തെ, ചരിത്രപരമായ ഉള്ളടക്കത്തെ, ആധ്യാത്മികമായ ഉള്ളടക്കത്തെ മുഴുവന്‍ തന്റെ ചിന്തകളിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഗുരു പലവിതാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്നു പറഞ്ഞുകൊണ്ട് കോളനി ഭരണമുണ്ടാക്കുന്ന പുതിയ ഉണര്‍വുകളെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം വ്യവസായ പ്രദര്‍ശനത്തിന്റെ അധ്യക്ഷനായി ഇരുന്നുകൊണ്ട് പുതിയ തരത്തിലുളള ലോകം പിറന്നതിനെ അംഗീകരിക്കുന്നുണ്ട്. ശരീരം കൊണ്ടാണ് മനുഷ്യര്‍ ജാതിയായിരിക്കുന്നത്. അതുകൊണ്ട് ഒരു ജാതി എന്ന നിലയില്‍ ശരീരത്തെ മുന്‍നിര്‍ത്തി ജാതിവ്യവസ്ഥയ്‌ക്കെതിരായ ഒരു വലിയ വിമര്‍ശനം രൂപപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം അപ്പുറം ധാര്‍മ്മികമായ ഒരാവിഷ്‌കാരമായി, നൈതികമായ ഒരാവിഷ്‌കാരമായി ദൈവഭാവനയെ പുനക്രമീകരിക്കുന്നുണ്ട്. അങ്ങനെ ഗുരുവിന്റെ വലിയൊരു ലോകം രൂപപ്പെട്ടുവരുന്നു.
സമാന്തരമായി ഇതേകാലത്ത് തന്നെയാണ് അച്ചടിയുടേയും പത്രമാധ്യമങ്ങളുടേയും ഒരു ലോകം വരുന്നത്. 1850 കളോടെ മലയാളത്തില്‍ അച്ചടിയുടേയും മാസികകളുടേയും ലോകം പ്രധാനമാകാന്‍ തുടങ്ങി. 19ാം നൂറ്റാണ്ട് അവസാനമാകുമ്പോഴേക്കും വാര്‍ത്താ പത്രങ്ങള്‍ പലതോതില്‍ വന്നു. വാര്‍ത്താ പത്രങ്ങളുടെ വരവ് ഭാഷയെ രണ്ട് മൂന്ന് നിലയില്‍ മാറ്റി. ഒന്ന് പദ്യത്തില്‍ നിന്ന് ഗദ്യത്തിലേക്കുള്ള ഒരു വലിയ ഷിഫ്റ്റ്. ഒപ്പം തന്നെ ആലങ്കാരികമായ ഭാഷയില്‍ നിന്ന് യുക്തിപരമായ ഭാഷയിലേക്കുള്ള ഒരുമാറ്റം. പദ്യം എപ്പോഴും യുക്തിയേക്കാള്‍ അതിന്റെ വൃത്തത്തിനും താളത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുമ്പോള്‍ പൊതുവില്‍ പദ്യഭാഷയെന്നുള്ളത് അലങ്കാരത്തിന്റെ ഭാഷയാണ്. ഇതിനപ്പുറം നേര്‍ക്കുനേരെ യുക്തിപരമായി വികസിച്ചുവരുന്ന ചിന്തയുടെ ഒരു ലോകത്തെ ലളിതമായി പറഞ്ഞാല്‍ ആധുനികമായൊരു യുക്തിവിചാരത്തെ ഉള്‍ക്കൊള്ളുന്ന ഗദ്യം വികസിച്ചുവരുന്നു. ഈ ഗദ്യത്തിന്റെ പുതിയ പുതിയ ആവിഷ്‌കാരങ്ങള്‍; ചെറുകഥകള്‍ വരുന്നു ഉപന്യാസങ്ങല്‍ വരുന്നു, നോവലുകള്‍ വരുന്നു. ഇതെല്ലാം മാറിവന്ന സമൂഹത്തിന്റെ അടയാളങ്ങള്‍ എന്നതിനേക്കാള്‍ മാറിവന്ന സമൂഹത്തിന്റെ നിര്‍മാണ സാമഗ്രികള്‍ തന്നെയായിട്ട് കാണേണ്ടതുണ്ട്. അതായത് ഇന്ദുലേഖയിലെ കഥയില്‍ തെളിയുന്ന കോഴിക്കോട്ടെ തുണിമില്‍ കമ്പനി പോലെ തന്നെ ഇന്ദുലേഖയെന്ന നോവലും ആധുനികതയുടെ അടയാളമാണ്.
മനുഷ്യരുടെ ഭാവനാമണ്ഡലം മാറി. അക്കാലംവരെ ലോകത്തെ ഭാവന ചെയ്തിരുന്ന, ജീവിതത്തെ നോക്കിക്കണ്ടിരുന്ന സമ്പ്രദായങ്ങള്‍ മാറി. പുതിയൊരു പാറ്റേണ്‍ ഭാവനയ്ക്ക് കൈവന്നു. ആ പാറ്റേണിന്റെ ആവിഷ്‌കാര രൂപമാണ് നോവലെന്ന ജനുസായിട്ട് മാറുന്നത്. ഇങ്ങനെ മനുഷ്യരുടെ അവബോധമണ്ഡലത്തില്‍ മാറ്റംവരുന്നു. മനുഷ്യരുടെ ഭൗതിക ജീവിത ക്രമങ്ങളില്‍ മാറ്റം വരുന്നു. ഈ മാറ്റങ്ങളെല്ലാം പുതിയ തരത്തിലുള്ള സാമൂഹിക സ്ഥാനങ്ങളെ രൂപപ്പെടുത്തുന്നു. ഈ സാമൂഹിക സ്ഥാനത്തെ നമുക്ക് ഏറ്റവും എളുപ്പം കാണപ്പെടുന്ന സന്ദര്‍ഭമാണ് ഒരര്‍ത്ഥത്തില്‍ ദേശീയതയെന്നതിന്റെ ഒരാവിഷ്‌കാരം.
19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ കേരളത്തില്‍ ദേശീയതയുടെ മുദ്രകള്‍ തെളിഞ്ഞു തുടങ്ങുന്നുണ്ട്. ഇന്ദുലേഖയില്‍ തന്നെ കോണ്‍ഗ്രസിനെക്കുറിച്ചും ദേശീയതയുടെ ആശയാവലികളെക്കുറിച്ചും ചന്ദുമേനോന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉത്തരഭാരതത്തിലുണ്ടായതുപോലെ തീവ്രമായ പ്രതിഷേധ രൂപങ്ങളിലല്ല, മറിച്ച് മധ്യവര്‍ഗ, ഉപരിവര്‍ഗ വിഭാഗങ്ങളുടെ പരിഷ്‌കരണപരമായ ശ്രമങ്ങളിലാണ് കേരളത്തില്‍ ദേശീയതായ സങ്കല്‍പ്പം ഏറെക്കുറെ വികസിച്ചുവരുന്നത്.
മതാത്മകമായ ഒരടിസ്ഥാനത്തില്‍ ഇന്ത്യയെ സങ്കല്‍പ്പിക്കുക, ആ മതാത്മക സമൂഹത്തിലുള്ള ഇന്ത്യ ഒരു ആധുനിക സമൂഹമാകാന്‍ പോകുന്ന മട്ടിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകണം എന്നു കരുതുക, ആ പരിഷ്‌കരണത്തിന് നിയമപരമായ മാര്‍ഗങ്ങളോ നിവേദനങ്ങളോ കോടതി വ്യവഹാരങ്ങളോ ഒക്കെ ഉപയോഗിക്കാന്‍ ശ്രമിക്കുകയെന്ന മട്ടിലുള്ള മധ്യവര്‍ഗ, ഉപരിവര്‍ഗ, മേല്‍ജാതി അവബോധം എന്ന നിലയിലാണ് പൊതുവെ പറഞ്ഞാല്‍ ദേശീയതയുടെ ആദ്യാങ്കുരങ്ങള്‍ കേരളത്തിലുണ്ടാകുന്നത്. അതിന്റെ പരിമിതികള്‍ നിലനില്‍ക്കെ തന്നെ അത് പ്രധാനമായിരുന്നു. അത്തരം ദേശീയതയ്ക്ക് ബിപിന്‍ചന്ദ്ര അദ്ദേഹത്തിന്റെ ചര്‍ച്ചകളില്‍ ബാക്ക്‌ഡോര്‍ നാഷണലിസം എന്നു പറയുന്നുണ്ട്. പിന്‍വാതില്‍ ദേശീയത. അതായത് ദേശീയതയുടെയും ബ്രിട്ടീഷ് വിരുദ്ധതയുടേയും വലിയ സംഘര്‍ഷങ്ങളൊന്നും അനുഭവിക്കാതെ തന്നെ ദേശീയവാദികളായി നിലകൊള്ളാന്‍ പറ്റുന്ന മട്ടില്‍ ദേശീയതയുടെ ആവേശങ്ങളെ, ആശയങ്ങളെ സാമൂഹ്യപരിഷ്‌കരണത്തിന്റെ ആശയങ്ങളുമായി കൂട്ടിയിണക്കുകയെന്നതാണ് ഈ ബാക്ക്‌ഡോര്‍ നാഷണലിസത്തിന്റെ പ്രധാനപ്പെട്ട ഒരു സ്വഭാവം. അപ്പോള്‍ നിങ്ങള്‍ നേരിട്ട് ബ്രിട്ടനോട് ഏറ്റുമുട്ടുകയല്ല, സാമ്രാജ്യത്വത്തിന്റെ ശത്രുപക്ഷത്തുനിന്ന് പടപൊരുതുകയല്ല, ഒരുപക്ഷെ നിങ്ങള്‍ നിങ്ങളെ തന്നെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു, നവീകരിക്കാന്‍ ശ്രമിക്കുന്നു. ആ നവീകരണം രാജ്യത്തിന്റെ മൊത്തത്തിലുള്ള നവീകരണവും ആധുനികതയുമായി മാറുന്നു എന്നൊക്കെയുള്ള സങ്കല്‍പ്പം. ഇങ്ങനെയുള്ള ആശയങ്ങളൊക്കെ നമുക്ക് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ കാണാന്‍ പറ്റും.
20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ എത്തുമ്പോഴേക്കും ചെറുതും വലുതുമായ സംഘാടനകള്‍ സംഭവിക്കുന്നത് കാണാന്‍ പറ്റും. കര്‍ഷക പ്രസ്ഥാനങ്ങള്‍ പതിയെ പതിയെ രൂപപ്പെടുന്നു, ചെറുതും വലുതുമായ തൊഴിലാളി കൂട്ടായ്മകള്‍ ഉണ്ടായിവരുന്നു, സംഘടനാ ബോധം പലരൂപത്തില്‍ ഉണ്ടായിവരുന്നു. കര്‍ഷകരുടെ, വിദ്യാര്‍ഥികളുടെ, യുവജനങ്ങളുടെ, സ്ത്രീകളുടെയുമൊക്കെ സാമൂഹികമായ ഇടപെടല്‍ശേഷി വര്‍ധിക്കുകയും പ്രജാത്വം എന്നു പറയുന്ന ഒരവസ്ഥയില്‍ നിന്ന് പൗരത്വം എന്നതിലേക്കുള്ള മനുഷ്യരുടെ അവരുടെ സ്വത്വപരമായ പരിണാമം വലിയ തോതില്‍ വികസിച്ചു വരികയും ചെയ്യുന്നുണ്ട്.
നവോത്ഥാനമെന്നോ ആധുനികതയെന്നോ നാം കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് ഒറ്റവഴിയിലൂടെ സഞ്ചരിച്ച് വന്നതല്ല. പലവഴികളില്‍ പലപ്രഭാവങ്ങള്‍ രൂപപ്പെടുകയും അവ പല അനുപാതങ്ങളില്‍ കൂടിക്കലര്‍ന്ന് പുതിയ തരത്തിലുള്ള സമൂഹത്തെക്കുറിച്ചുള്ള ബോധ്യം ഉണ്ടാവുകയും ചെയ്തു. ഇതില്‍ ഏറ്റവും ഗൗരവത്തോടെ കാണേണ്ട സംഗതി ഒരുപക്ഷേ സമുദായമെന്ന സങ്കല്‍പ്പത്തിന്റെ രൂപപ്പെടല്‍ കൂടിയാണ്.
സമുദായം എന്നതിന് കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പ്രത്യേക പ്രാധാന്യം കൂടിയുണ്ട്. കാരണം ഒരര്‍ത്ഥത്തില്‍ ജാതിയെ മുന്‍നിര്‍ത്തിയുള്ള, ജാതി വിമര്‍ശനപരമായ സംഘാടനമാണ് സമുദായം എന്നു പറയാം. സമുദായങ്ങള്‍ മിക്കവാറും രൂപപ്പെട്ടത് ജാതി അടിസ്ഥാനത്തിലാണ്. പക്ഷേ ജാതി സ്വത്വത്തിന്റെ ദൃഢീകരണം എന്നതിനേക്കാള്‍ ജാതി സ്വത്വത്തിന്റെ വിമര്‍ശനമോ ജാതി സ്വത്വത്തെ മറികടക്കലോ ആണ്. അപ്പോള്‍ ഒരേസമയം സമുദായം എന്നതില്‍ വൈരുദ്ധ്യാത്മകമായ ഒരു ഉള്ളടക്കം ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം. എല്ലാ സമുദായങ്ങളും രൂപപ്പെട്ടത് ജാതിബന്ധങ്ങളെ മുന്‍നിര്‍ത്തിയാണ്. ജാതികള്‍ തന്നെയാണ് സമുദായങ്ങളാണ് മാറുന്നത്. പക്ഷേ അതേസമയം തന്നെ ആ സമുദായങ്ങളൊന്നും പഴയ ജാതി സ്വത്വത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കാനോ അതിനെ ശക്തിപ്പെടുത്താനോ അതിന്റെ മഹിമയെ ഉയര്‍ത്തിപ്പിടിക്കാനോ വേണ്ടിയിട്ടല്ല, മറിച്ച് ജാതി മര്‍ദ്ദനത്തിന് ഇരയാകുന്ന വിഭാഗങ്ങള്‍ ആ ജാതി മര്‍ദ്ദനത്തെ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെ ജാതി വിമര്‍ശനപരമായൊരു മൂല്യത്തെ ഉയര്‍ത്തിക്കൊണ്ടുവരികയും അങ്ങനെയൊരു പുതിയ സ്വത്വ സ്ഥാനത്തേക്ക് ഒരര്‍ത്ഥത്തില്‍ ജാതി ശരീരത്തില്‍ നിന്ന് പൗരത്വത്തിലേക്കുള്ള ഒരു സംക്രമണ സ്ഥാനമെന്ന നിലയില്‍ സമുദായങ്ങള്‍ രൂപപ്പെടുകയും സമുദായ പരിഷ്‌കരണമെന്നത് കേരളത്തിന്റെ ആധുനിക സമൂഹ രൂപീകരണത്തിന്റെ സുപ്രധാനമായ സ്ഥാനങ്ങളിലൊന്നായിട്ട് മാറിത്തീരുകയും ചെയ്യുന്നുണ്ട്.
നമ്മള്‍ ഗ്രാംഷിയുടെ സബാള്‍ട്ടണ്‍ എന്ന സങ്കല്‍പ്പത്തെ മനസില്‍ ആലോചിച്ചാല്‍ ഗ്രാംഷി സബാള്‍ട്ടേണ്‍ എന്ന ഒരു കല്‍പ്പനയ്ക്കുള്ളില്‍ ധാരാളം വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. തൊഴില്‍ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകള്‍ അതിനകത്തുണ്ട്. സാമൂഹ്യാധികാരം പിടിച്ചുപറ്റാന്‍വേണ്ടി ശ്രമിക്കുന്ന കൂട്ടായ്മകളെ അദ്ദേഹം അതില്‍ പരിഗണിക്കുന്നുണ്ട്. സാമൂഹ്യ ചരിത്രത്തില്‍ ഇടമില്ലാതെ തീര്‍ത്തും പ്രാന്തവല്‍ക്കരിക്കപ്പെട്ട ലുംബന്‍ എന്നെല്ലാം ക്ലാസിക്കലായി വിശേഷിപ്പിക്കപ്പെടുന്ന വിഭാഗങ്ങളെ അദ്ദേഹം അതിന്റെ ഭാഗമായിട്ട് കാണുന്നുണ്ട്. സമൂഹത്തെ ഘടനാപരമായി പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന, പൊളിച്ചുപണിയാന്‍ ശ്രമിക്കുന്ന അദ്ദേഹം സബാള്‍ട്ടേണ്‍ എന്നതില്‍ കാണുന്നുണ്ട്. ഗ്രാംഷിയുടെ ഈ കീഴാളതയെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തി നോക്കിയാല്‍ കേരളത്തില്‍ വികസിച്ചുവന്ന സമുദായ സങ്കല്‍പ്പവും അതിന്റെ ആവിഷ്‌കാരവും ഒരളവുവരെയെങ്കിലും ഈ കീഴാളതയുടെ മണ്ഡലത്തെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ടായിരുന്നു എന്ന് കാണാന്‍ പറ്റും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വഴിതിരിഞ്ഞെത്തുന്ന പ്രക്രിയകളുടെ വലിയൊരു സഞ്ചാരപഥം നമുക്ക് 19ാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകങ്ങള്‍ മുതല്‍ കാണാന്‍ കഴിയും. അങ്ങനെ പല അനുപാതങ്ങളില്‍ രൂപപ്പെട്ടുവന്ന ഈ പ്രക്രിയയാണ് 20ാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകളിലെത്തുമ്പോള്‍ തൊഴിലാളി സംഘാടനത്തിന്റെ, കര്‍ഷക പ്രസ്ഥാനത്തിന്റെ ദേശീയതാ സങ്കല്പനങ്ങളുടെയൊക്കെ രൂപം ആര്‍ജിക്കുകയും അങ്ങനെ ദേശീയതയുടെ ആശയാവലികളില്‍ നിന്ന് അത് പതിയെ സാമ്രാജ്യവിരുദ്ധതയുടെ ആശയാവലികളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നത്. ഒരര്‍ത്ഥത്തില്‍ നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പില്‍ക്കാലവും തമ്മിലുള്ള ബന്ധം അല്ലെങ്കില്‍ അവ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എന്താണെന്ന് ചോദിച്ചാല്‍ ജാതി ബന്ധങ്ങളുടെ സാമൂഹ്യാടിസ്ഥാനമായിരുന്ന, അതിന്റെ ഭൗതികാധാരമായിരുന്ന, ജന്മിത്തത്തെ നേര്‍ക്കുനേരെ നിന്നെതിര്‍ക്കുന്ന ഒരു നിലയുണ്ടാവുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രംഗപ്രവേശനത്തോടെയാണ്.
ഇന്ന് വലിയ തോതില്‍ ചര്‍ച്ചകളില്‍ പരിഗണിക്കാതെ പോകുന്ന കാര്യം കൂടിയാണിത്. കാരണം ജാതിയെന്ന സംവിധാനം സാമ്പത്തികം മാത്രമല്ലയെന്നതില്‍ സംശയമില്ല. സാമ്പത്തിക, മധ്യകാല, നാടുവാഴി സമ്പദ് വ്യവസ്ഥയുടെ അനുബന്ധരൂപം മാത്രമല്ല ജാതി. ജാതി വ്യവസ്ഥയെന്നു പറയുന്നത് അതിന് ആധാരമായ ഒരു ഉല്പാദന സാമ്പത്തിക ക്രമത്തെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. കേരളത്തില്‍ ആ സാമ്പത്തിക ക്രമം, പൊതുവെ പറഞ്ഞാല്‍, ജന്മിത്തത്തിന്റേതായിരുന്നു. ജന്മിവാഴ്ചയുടെയും അതിന്റെ സാമൂഹിക ഉള്ളടക്കത്തേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അഥവാ ജാതിയുടെ ഭൗതികാധാരത്തിനെതിരായ ഒരു സമരമുഖം ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവും കര്‍ഷക സംഘടനകളുമാണ്. നവോത്ഥാനത്തില്‍ നിന്നും ആ നിലയിലുള്ള തുടര്‍ച്ച ഒരര്‍ത്ഥത്തില്‍ പില്‍ക്കാലത്ത് വികസിച്ചുവരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് കാണാന്‍ കഴിയും.
അതേസമയം സമുദായ സംവിധാനം മുന്നോട്ടുവെച്ച ജാതിവിമര്‍ശനത്തിന്റെ ഉള്ളടക്കം, ജാതിയെ സംബന്ധിക്കുന്ന എതിര്‍വാദങ്ങള്‍, അതേയളവില്‍ പില്‍ക്കാലത്തെ രാഷ്ട്രീയ പ്രക്രിയകളില്‍ ശക്തമായി നിലനിന്നില്ല എന്ന വിമര്‍ശനം ഉന്നയിക്കാനും കഴിയും. ഇവ തമ്മില്‍ ചേരുന്ന ഒരു വൈരുദ്ധ്യാത്മിക ബന്ധമാണ് വാസ്തവത്തില്‍ കേരളത്തിന്റെ ആധുനിക സമൂഹ രൂപീകരണ പ്രക്രിയയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപപ്പെടലും തമ്മിലുള്ളത്. അതുകൊണ്ട് 1937ന്റെ അവസാനം നാലംഗങ്ങളുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യഘടകം കേരളത്തില്‍ നിലവില്‍ വരുന്ന സമയത്ത് അത് ഔപചാരികമായ ഘടകരൂപീകരണം എന്നതിനപ്പുറം ഏതാണ്ട് ഒരുനൂറ്റാണ്ട് കാലമായി നിലനിന്ന കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയുടെ, ആധുനികതയിലേക്കുള്ള കേരളത്തിന്റെ സംക്രമണത്തിന്റെ നിര്‍ണായകമായ സംയോജന സ്ഥാനമായിട്ട് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപപ്പെടലിനെ കാണാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ചരിത്രത്തിലെ പല ബലങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു നില്‍ക്കുന്ന ഒരു സംഗമബിന്ദുവിന്റെ ചരിത്രപരമായ പ്രാധാന്യം ആ നാലുപേര്‍ ചേര്‍ന്നുള്ള ആദ്യത്തെ യോഗത്തിനുണ്ട്. അങ്ങനെയൊരു നിര്‍ണായക ചരിത്രമുഹൂര്‍ത്തത്തിലാണ് തങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത് എന്ന് അവിടെ ഒത്തുകൂടിയവര്‍ ഓര്‍ക്കണമെന്നുണ്ടാവില്ല. ചരിത്രം അങ്ങനെ ബോധപൂര്‍വ്വമായ പ്രഖ്യാപനങ്ങളോടെയല്ല സംഭവിക്കുന്നത് എന്നുള്ളതുകൊണ്ട് അതില്‍ അസ്വാഭാവികമായ ഒന്നുമില്ലതാനും.
ഭാഗം രണ്ട്: കോഴിക്കോട്ടാണ് സഖാക്കള്‍ അന്ന് ഒത്തുകൂടിയത്
എഴുത്തുകാരന്‍, പ്രഭാഷകന്‍
കെ. വേണു
Jan 31, 2023
23 Minutes Watch
കെ.ടി. നൗഷാദ്
Oct 23, 2022
5 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Aug 19, 2022
5 Minutes Read
സുനില്‍ പി. ഇളയിടം
Aug 12, 2022
10 Minutes Read
സ്വാതി ജോർജ്ജ്
Aug 02, 2022
4 minutes Read
Truecopy Webzine
Jul 02, 2022
1.6 minutes Read
Benny
9 Apr 2020, 10:10 PM
നല്ല ലേഖനം പഴയ കാലത്തിൻ്റെ വിപ്ലവ സ്മരണകൾ
P v Jeejo
9 Apr 2020, 04:12 PM
നവ സംരംഭം പുതു ഭാവുകത്വം🌹
CHANDRAN K M
10 Apr 2020, 03:30 PM
പ്രിയപ്പെട്ട sajeev, താങ്കളുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും